International (Page 149)

pinayi

ദുബായ്: മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിയിലെത്തി. അമേരിക്കയിലെ ചികിത്സയ്ക്കു ശേഷം ശനിയാഴ്ച്ച രാവിലെയാണ് മുഖ്യമന്ത്രി ദുബായിയിലെത്തിയത്. യുഎഇയിലെ മന്ത്രിമാരും വ്യവസായ പ്രമുഖരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. യുഎഇയിലെ വിവിധ പരിപാടികളിലും അദ്ദേഹം പങ്കെടുക്കും. യുഎഇയിലെ വിവിധ എമിറേറ്റുകളിൽ അദ്ദേഹം സന്ദർശനം നടത്തും. അബുദാബി, ഷാർജ എന്നിവിടങ്ങളിലെ യുഎഇ അധികൃതരുമായി കൂടിക്കാഴ്ച നടത്തും. ദുബായ് എക്സ്പോയിലെ കേരള പവിലിയൻ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിക്കും. ഫെബ്രുവരി നാലിനാണ് ദുബായ് എക്‌സ്‌പോയിലെ കേരളാ പവലിയന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്.

അഞ്ചിനു രാവിലെ യുഎഇയിലെ വ്യവസായ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയും വൈകിട്ട് നോർക്ക സമ്മേളനവും അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഒരാഴ്ച്ചത്തെ ദുബായ് സന്ദർശനത്തിന് ശേഷം ഫെബ്രുവരി 7 ന് അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തുമെന്നാണ് വിവരം.

മയോ ക്ലിനിക്കിൽ ചികിത്സാ ആവശ്യത്തിനായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി ജനുവരി 29 ന് കേരളത്തിലേക്ക് മടങ്ങിയെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. പിന്നീടാണ് അദ്ദേഹത്തിന്റെ യാത്രാപരിപാടിയിൽ മാറ്റം വന്നത്.

അതേസമയം ആറുദിവസമാണ് എക്സപോയിൽ കേരളത്തിന്റെ നേട്ടങ്ങൾ പ്രദർശിപ്പിക്കാൻ അനുമതി ലഭിച്ചിട്ടുള്ളത്. ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് ഏറ്റവും യോജിച്ച സംസ്ഥാനമായി കേരളത്തെ ഉയർത്തിക്കാട്ടാൻ വേണ്ടി ഈ അവസരം പ്രയോജനപ്പെടുത്തുമെന്നാണ് വിവരം. രാജ്യാന്തര വ്യവസായികളെ ഉൾപ്പെടുത്തി അടുത്തമാസം അഞ്ച് ആറ് തിയതികളിൽ രണ്ടു നിക്ഷേപക സംഗമങ്ങളും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ദുബായിയിൽ നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

ന്യൂഡല്‍ഹി: ഇസ്രയേല്‍ കമ്പനിയായ എന്‍എസ്ഒയുടെ ചാര സോഫ്‌റ്റ്വെയറായ പെഗാസസ് ഇന്ത്യ വാങ്ങിയിരുന്നതായി ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്. 2017 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെ 13,000 കോടിയുടെ സൈനിക കരാറില്‍ ഉള്‍പ്പെടുത്തി സോഫ്റ്റ്‌വെയര്‍ വാങ്ങിയെന്നാണ് ടൈംസിന്റെ വെളിപ്പെടുത്തല്‍. കൂടാതെ ഹോളണ്ടും ഹംഗറിയും പെഗാസസ് വാങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍, പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ വാങ്ങിയിരുന്നോ എന്ന ചോദ്യങ്ങള്‍ക്ക് കേന്ദ്രം ഒഴിഞ്ഞുമാറുന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. എന്‍എസ്ഒ ഗ്രൂപ്പുമായി ബിസിനസ് ഇടപാടില്ലെന്നായിരുന്നു 2021 ഓഗസ്റ്റില്‍ പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയത്.

അതേസമയം, പെഗാസസ് ഫോണ്‍ ചോര്‍ത്തലിന് വിധേയരായവരോട് സുപ്രീംകോടതി നിയമിച്ച വിദഗ്ധ സമിതി വിവരങ്ങള്‍ തേടിയിട്ടുണ്ട്. ഇതുസംബന്ധിച്ച പൊതു അറിയിപ്പ് ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി പുറത്തിറക്കി. inqiry@pegasus-india-investigation.in എന്ന ഇ-മെയില്‍ വിലാസത്തിലാണ് വിവരങ്ങള്‍ അറിയിക്കേണ്ടത്. ഫോണ്‍ ചോര്‍ത്തലിന് വിധേയരായി എന്നത് എങ്ങനെ ബോധ്യപ്പെട്ടു മുതലായ വിവരങ്ങളാണ് കൈമാറേണ്ടത്. സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയവരോട് ഫോണ്‍ ചോര്‍ത്തല്‍ വിവരങ്ങള്‍ സമിതി തേടിയിരുന്നു. ഫോണുകള്‍ ഹാജരാക്കാനും നേരത്തെ നിര്‍ദ്ദേശമുണ്ടായിരുന്നു.

ന്യൂയോർക്ക്: എല്ലാവരെയും ആശങ്കയിലാഴ്ത്തിയാണ് നിയോകോവ് എന്ന പുതിയ കോവിഡ് വൈറസ് വകഭേദത്തെ പറ്റിയുള്ള വിവരങ്ങൾ വുഹാനിലെ ഗവേഷകർ പുറത്തുവിട്ടത്. ദക്ഷിണാഫ്രിക്കയിലെ വവ്വാലുകൾക്കിടയിൽ കണ്ടെത്തിയ ഈ വൈറസ് അതീവ ഗുരുതരമാണെന്നും മനുഷ്യരെ ബാധിച്ചാൽ മൂന്ന് പേരിൽ ഒരാൾക്ക് മരണം സംഭവിക്കുമെന്നുമായിരുന്നു ഗവേഷകർ അറിയിച്ചിരുന്നത്. എന്നാൽ വുഹാനിലെ ഗവേഷകർ നടത്തുന്നത് വ്യാജപ്രചാരണമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ.

വവ്വാലുകളിൽ നിന്ന് നിയോകോവ് വൈറസ് മനുഷ്യരിലേക്ക് പകരാനുള്ള യാതൊരു സാദ്ധ്യതയും നിലവില്ലെന്നാണ് ഈ ഗവേഷകരുടെ വാദം. ഈ വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്ന് ലബോറട്ടറി പരീക്ഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെന്നും അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് നിയോകോവ് അതിമാരകമാണെന്നാണ് വുഹാനിലെ ഗവേഷകർ പറഞ്ഞിരുന്നത്. അതിവ്യാപന ശേഷിയുള്ള ഈ വകഭേദം ബാധിക്കുന്നവർ മരണപ്പെടാനുള്ള സാധ്യതയും കൂടുതലാണെന്നും ഗവേഷകർ അറിയിച്ചിരുന്നു. 2012 ലും 2015 ലും നിയോകോവ് ചില രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ ഒരുകൂട്ടം വവ്വാലുകളിൽ മാത്രമാണ് നിലവിൽ ഈ വൈറസിന്റൈ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുള്ളത്. എന്നാൽ ഈ വൈറസുമായി ബന്ധമുള്ള പിഡിഎഫ്-2180-കോവ് മനുഷ്യരെ ബാധിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ വൈറസിന് ഒറ്റ രൂപാന്തരം കൂടി സംഭവിച്ചാൽ മനുഷ്യകോശങ്ങളിലേയ്ക്കും ബാധിക്കാൻ കഴിയുമെന്ന് ചൈനീസ് അക്കാദമി ഒഫ് സയൻസസിലെയും വുഹാൻ സർവകലാശാലയിലെയും ഗവേഷകർ വ്യക്തമാക്കുന്നു. മനുഷ്യശരീരത്തിലെ ആന്റിബോഡികൾക്കോ നിലവിലെ വാക്‌സിനുകൾക്കോ നിയോകോവിനെ ചെറുക്കാൻ കഴിയില്ലെന്നും വുഹാനിലെ ഗവേഷകർ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം ഈ വൈറസ് മനുഷ്യരെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് സംബന്ധിച്ച് പഠനം ആവശ്യമാണെന്ന് റഷ്യൻ വൈറോളജി ആന്റ് ബയോടെക്നോളജി റിസർച്ച് സെന്റർ അറിയിച്ചു. മെർസ് കൊറോണ വൈറസിന്റെ വളരെ അടുത്ത ബന്ധുവാണ് നിയോകോവ് എന്ന വസ്തുതയിൽ നിന്നാണ് ഈ വൈറസ് ബാധിക്കുന്ന മൂന്നിൽ ഒരാൾ മരണപ്പെടും എന്ന നിഗമനത്തിലേക്ക് ഗവേഷകർ എത്തിയത്. ലോകാരോഗ്യ സംഘടനയും നിയോകോവ് വൈറസിനെ സംബന്ധിച്ച് വ്യക്തമായ മാർഗനിർദ്ദേശം നൽകിയിട്ടില്ല. നിയോകോവ് വൈറസ് മനുഷ്യരിൽ എങ്ങനെ അപകടകരമാകും എന്നത് സംബന്ധിച്ച് കൂടുതൽ പഠനം ആവശ്യമാണ് എന്നും ഗവേഷകർ പറയുന്നു.

ബെയ്ജിങ്: കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വുഹാനിലെ ഗവേഷകർ. കോവിഡിന്റെ പുതിയതരം വകഭേദമായ ‘നിയോകോവിനെ’ കുറിച്ചുള്ള മുന്നറിയിപ്പാണ് ഗവേഷകർ നൽകുന്നത്. ദക്ഷിണാഫ്രിക്കയിലാണ് ഈ വകഭേദത്തിന്റെ സാന്നിദ്ധ്യം കമ്‌ടെത്തിയിട്ടുള്ളത്. മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഇത് അതിമാരകമാണെന്നാണ് വുഹാനിലെ ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. അതിവ്യാപന ശേഷിയുള്ള ഈ വകഭേദം ബാധിക്കുന്നവർ മരണപ്പെടാനുള്ള സാധ്യതയും കൂടുതലാണെന്ന് ഗവേഷകർ അറിയിച്ചു.

2012 ലും 2015 ലും നിയോകോവ് ചില രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ ഒരുകൂട്ടം വവ്വാലുകളിൽ മാത്രമാണ് നിലവിൽ ഈ വൈറസിന്റൈ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുള്ളത്. എന്നാൽ ഈ വൈറസുമായി ബന്ധമുള്ള പിഡിഎഫ്-2180-കോവ് മനുഷ്യരെ ബാധിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ വൈറസിന് ഒറ്റ രൂപാന്തരം കൂടി സംഭവിച്ചാൽ മനുഷ്യകോശങ്ങളിലേയ്ക്കും ബാധിക്കാൻ കഴിയുമെന്ന് ചൈനീസ് അക്കാദമി ഒഫ് സയൻസസിലെയും വുഹാൻ സർവകലാശാലയിലെയും ഗവേഷകർ പറയുന്നു.

മനുഷ്യശരീരത്തിലെ ആന്റിബോഡികൾക്കോ നിലവിലെ വാക്സിനുകൾക്കോ നിയോകോവിനെ ചെറുക്കാൻ കഴിയില്ല. ഈ വൈറസ് ബാധിക്കുന്ന മൂന്നിലൊരാൾ മരിക്കാനുള്ള സാദ്ധ്യതയും പ്രവചിക്കപ്പെടുന്നുണ്ട്.

വാഷിങ്ടൺ: ഉക്രൈനിൽ ഏതു നിമിഷവും ആക്രമണത്തിന് സാധ്യതയെന്ന് റിപ്പോർട്ട്. റഷ്യ നടത്തുന്ന ആക്രമണ നീക്കത്തെ ചെറുക്കാൻ കിഴക്കൻ യൂറോപ്പിൽ വിന്യസിക്കാൻ പതിനായിരം സൈനികരെ അമേരിക്ക സജ്ജമാക്കിയിട്ടുണ്ട്. അമേരിക്കയുടെ ഓരോ നീക്കത്തെയും സസൂക്ഷ്മം റഷ്യ നിരീക്ഷിക്കുന്നുണ്ട്.

പ്രതിരോധ വകുപ്പ് നേരിട്ട് പതിനായിരം സൈനികരെ തയ്യാറാക്കിയെന്നാണ് വിവരം. യൂറോപ്യൻ യൂണിയന്റെ ഭാഗമായ ഉക്രൈനിനെ സഹായിക്കുമെന്ന് നാറ്റോ സഖ്യം കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്. ഇതോടെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമായി. അധിനിവേശത്തെ സൈനികമായി ചെറുക്കുമെന്നാണ് നാറ്റോ സഖ്യം റഷ്യക്ക് നൽകിയിട്ടുള്ള മുന്നറിയിപ്പ്.

ഉക്രൈനിലേക്ക് ഏതു നിമിഷവും നീങ്ങുന്ന തരത്തിൽ വിവിധ രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് നാറ്റോയുടെ സൈനിക സന്നാഹം ഒരുക്കിയിരിക്കുന്നത്. അതേസമയം നാറ്റോ സഖ്യത്തിന് പിന്തുണ നൽകുമെന്ന് അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും അറിയിച്ചു. തങ്ങളുടെ അതിർത്തി ഉക്രൈൻ കൈവശപ്പെടുത്തിയെന്നാണ് റഷ്യ ആരോപിക്കുന്നത്.

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സാനിയ മിര്‍സ-രാജീവ് റാം സഖ്യം പുറത്തായി. മിക്‌സഡ് ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്‌ട്രേലിയന്‍ താരങ്ങളായ ജേസണ്‍ കുബ്ലര്‍-ജെയ്മി ഫൗര്‍ലിസ് എന്നിവരോടാണ് പരാജയപ്പെട്ടത്. നേരിട്ടുളള സെറ്റുകള്‍ക്കായിരുന്ന ഓസീസ് താരങ്ങളുടെ ജയം. സ്‌കോര്‍: 6-4, 7-6. സാനിയ മിര്‍സയുടെ കരിയറിലെ അവസാന ഓസ്ട്രേലിയന്‍ ഓപ്പണാണിത്. മുമ്പ് രണ്ട് തവണ സാനിയ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സില്‍ ചാമ്പ്യനായിട്ടുണ്ട്. സീസണിന് അവസാനം വിരമിക്കുമെന്ന് സാനിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പുരുഷ സിംഗിള്‍സില്‍ കനേഡിയന്‍ താരമായ ഡെനിസ് ഷപ്പോവലോവിനെ 6-3, 6-4, 4-6, 3-6, 6-3 എന്ന സ്‌കോറില്‍ തോല്‍പ്പിച്ച് മുന്‍ ചാമ്പ്യനും സ്പാനിഷ് താരവുമായ റാഫേല്‍ നദാല്‍ സെമി ഫൈനലില്‍ കടന്നു. ആദ്യ രണ്ട് സെറ്റും നേടിയ ശേഷം ഷപ്പോവലോവിന്റെ തിരിച്ചുവരവ് അതിജീവിച്ചാണ് റാഫയുടെ ജയം. നദാല്‍ ആറാം സീഡും ഷപ്പോവലോവ് 14-ാം സീഡുമാണ്. 2009ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജയിച്ച നദാലാണ് പുരുഷ വിഭാഗത്തില്‍ അവശേഷിക്കുന്ന ഏക മുന്‍ ചാമ്പ്യന്‍.

ലണ്ടൻ: ബ്രിട്ടണിൽ കൂടുതൽ ഇളവുകൾ. രണ്ട് ഡോസ് വാക്‌സിൻ എടുത്ത വിദേശസഞ്ചാരികളെ നിർബന്ധിത കോവിഡ് പരിശോധനയിൽ നിന്ന് ഒഴിവാക്കാനാണ് ബ്രിട്ടന്റെ തീരുമാനം. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനാണ് ഇക്കാര്യം അറിയിച്ചത്. പുതിയ തീരുമാനം എന്നു മുതലാണ് നടപ്പിലാക്കുകയെന്ന കാര്യം വ്യക്തമല്ല.

ബ്രിട്ടൻ സഞ്ചരിക്കുന്ന എല്ലാ വിദേശസഞ്ചാരികളും നിർബന്ധിത കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സർട്ടീഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന ഉണ്ടായിരുന്നു. വാക്‌സിൻ എടുത്തവർക്കും ഇത്തരത്തിൽ കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം ഹാജരാക്കണം. ഏതാനും ദിവസങ്ങളായി ബ്രിട്ടണിലെ കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതൽ ഇളവ് നൽകാൻ അധികൃതർ തീരുമാനിച്ചത്.

അതേസമയം ബ്രിട്ടൻ സഞ്ചാരികൾക്ക് തുറന്നുകൊടുക്കുന്നു എന്ന പ്രതീതി ജനിപ്പിക്കേണ്ടത് രാജ്യത്തെ സാമ്പത്തികസ്ഥിതി മെച്ചമാക്കുന്നതിൽ നിർണായകമാണെന്ന് ബോറിസ് ജോൺസൺ അഭിപ്രായപ്പെട്ടു. ബ്രിട്ടന്റെ ഗതാഗതമന്ത്രി പുതിയ തീരുമാനത്തെ കുറിച്ചുള്ള വിശദവിവരങ്ങൾ പാർലമെന്റിൽ ഉടൻ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അബുദാബി: അബുദാബിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഹൂതികൾക്ക് ശക്തമായ തിരിച്ചടി നൽകി യുഎഇ. യെമനിലെ മിസൈൽ വിക്ഷേപണ കേന്ദ്രം യുഎഇ തകർത്തു. യുഎഇയുടെ അത്യാധുനിക പോർ വിമാനങ്ങളാണ് യെമനിലെ മിസൈൽ വിക്ഷേപണ കേന്ദ്രം തകർത്തത്. തിങ്കളാഴ്ച രാവിലെ അബുദാബിക്ക് നേരെ ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെയാണ് നടപടി.

തിങ്കളാഴ്ച പുലർച്ചെ യെമൻ സമയം 4.10 നായിരുന്നു യുഎഇ ഹൂതികൾക്ക് തിരിച്ചടി നൽകിയത്. എഫ് 16 യുദ്ധ വിമാനമുപയോഗിച്ചായിരുന്നു യുഎഇ സൈന്യത്തിന്റെ ആക്രമണം. ആക്രമണം നടത്തിയ വിവരം സാമൂഹിക മാദ്ധ്യമങ്ങളിലൂടെ യുഎഇ പ്രതിരോധ സേന ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന്റെ ആകാശ ദൃശ്യങ്ങളും യുഎഇ സൈന്യം പുറത്തുവിട്ടിട്ടുണ്ട്.

തിങ്കളാഴ്ച്ച പുലർച്ചെ യുഎഇയിലേക്ക് ഹൂതികൾ രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് വിക്ഷേപിച്ചത്. ഇവ യുഎഇ സൈന്യം തകർത്തിരുന്നു. അബുദാബിയുടെ നേർക്ക് തൊടുത്ത മിസൈലുകളാണ് സൈന്യം തകർത്തത്. മിസൈലുകളുടെ അവശിഷ്ടങ്ങൾ അബുദാബിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചതായും യുഎഇ അറിയിച്ചിരുന്നു.

യൂറോപ്പ്: കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട കണ്ടെത്തലുമായി ഗവേഷകർ. കോവിഡിന്റെ പുതിയ ഉപ വകഭേദമായ ബി എ 2 ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ പകരുന്നതായി ഗവേഷകർ കണ്ടെത്തി. ഒമിക്രോണിന്റെ ആദ്യ രൂപത്തെക്കാൾ പുതിയ ഉപവകഭേദത്തിന് പകർച്ച ശേഷി കൂടുതലാണ്. ഇന്ത്യയിൽ ഇപ്പോൾ നടക്കുന്നത് ഒമിക്രോണിന്റെ സമൂഹ വ്യാപനമാണെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

ഒമിക്രോൺ സമൂഹ വ്യാപനമായി എന്ന് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതിയുടെ കണ്ടെത്തി. മെട്രൊ നഗരങ്ങളിൽ ഒമിക്രോൺ വ്യാപനം കൂടി. ഇപ്പോൾ നടക്കുന്നത് സമൂഹ വ്യാപനമാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതി വിലയിരുത്തുന്നത്. ജെനോം സീക്വൻസിങ് കൺസോർശ്യത്തിന്റെ റിപ്പോർട്ടിൽ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു.

അതേസമയം യൂറോപ്പിൽ ഇപ്പോഴുള്ള ഒമിക്രോൺ തരംഗത്തോടെ കോവിഡിന്റെ രൂക്ഷത അവസാനിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്യൻ ഡയറക്റ്റർ അറിയിച്ചു. മാർച്ചോടെ യൂറോപ്പിലെ 60 ശതമാനം ആളുകളും രോഗികളാകുമെന്നും എല്ലാവരും വാക്‌സീൻ എടുത്തവരോ രോഗം വന്നു പോയവരോ ആകുന്നതോടെ വ്യാപനം ഇല്ലാതാകുമെന്ന് ഡബ്ല്യൂഎച്ച്ഒയുടെ യൂറോപ്യൻ ഡയറക്റ്റർ ഹാൻസ് ക്‌ളോഗ് വ്യക്തമാക്കി.

ലണ്ടന്‍: യൂറോപ്പില്‍ കൊവിഡ് വ്യാപനം അതിന്റെ അന്ത്യത്തോട് അടുക്കുന്നുവെന്നും ഒമിക്രോണ്‍ വകഭേദം കൊവിഡിനെ പുതിയ ഘട്ടത്തിലേക്ക് എത്തിച്ചുവെന്നും സൂചന നല്‍കി ലോകാരോഗ്യ സംഘടന. ‘ഈ പ്രദേശം മഹാമാരിയുടെ അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു എന്നത് വിശ്വസനീയമാണ്. മാര്‍ച്ചോടെ യൂറോപ്പിലെ 60 ശതമാനത്തോളം ആളുകളേയും രോഗം ബാധിക്കും. ഒടുവിലത് മഹാമാരിയുടെ അന്ത്യത്തിലേക്ക് കടക്കും’-ലോകാരോഗ്യ സംഘടന യൂറോപ്പ് ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗെ വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഒമിക്രോണ്‍ ശമിച്ചു കഴിഞ്ഞാല്‍ കുറച്ച് ആഴ്ചകളും മാസങ്ങളും ആഗോള പ്രതിരോധശേഷി ഉണ്ടായിരിക്കും. ഒന്നുകില്‍ വാക്‌സിന് നന്ദി പറയേണ്ടി വരും. അല്ലെങ്കില്‍ രോഗബാധമൂലം ആളുകളില്‍ പ്രതിരോധശേഷി ലഭ്യമാകും. കൊവിഡ് മടങ്ങി വരുന്നതിന് മുമ്പ് ഒരു ശാന്തമായ കാലഘട്ടം ഉണ്ടാകുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചു. എന്നാല്‍ കോവിഡ് തിരിച്ചുവരണമെനന്നില്ലെന്നും ക്ലൂഗെ പറഞ്ഞു.

അതേസമയം, അമേരിക്കയുടെ ചില ഭാഗങ്ങളില്‍ കൊവിഡ് വ്യാപനം കുത്തനെ കുറയുന്നതിനാല്‍ കാര്യങ്ങള്‍ നന്നായി കാണപ്പെടുന്നെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ ഉപദേഷ്ടാവും യുഎസിലെ പ്രമുഖ ശാസ്ത്രജ്ഞനുമായ ആന്റണി ഫൗസിയും വ്യക്തമാക്കി. യുഎസിന്റെ വടക്കുകിഴക്ക് പോലുള്ള പ്രദേശങ്ങളില്‍ കേസുകളുടെ എണ്ണത്തില്‍ സമീപകാലത്ത് കാണുന്നത് പോലുള്ള ഇടിവ് തുടരുകയാണെങ്കില്‍, നമുക്ക് രാജ്യത്തുടനീളം ഒരു വഴിത്തിരിവ് കാണാന്‍ തുടങ്ങുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒമിക്രോണിന്റെ ആധിപത്യമുള്ള വൈറസിന്റെ നാലാം തരംഗം ഉച്ചാസ്ഥിയിലെത്തിയ ശേഷം ഇപ്പോള്‍ കേസുകളും മരണങ്ങളും കുറയുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കന്‍ റീജിയണല്‍ ഓഫീസും കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.