International (Page 149)

ഗോമെൽ: യുക്രൈൻ യുദ്ധമേഖലകളിൽ നിന്നു സാധാരണക്കാരെ ഒഴിപ്പിക്കുന്നതിനായി സുരക്ഷിത പാതയൊരുക്കാൻ ധാരണ. റഷ്യയും യുക്രൈനും തമ്മിൽ നടത്തിയ രണ്ടാംഘട്ട ചർച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്. ഇന്ത്യക്കാർക്ക് ഇത് വലിയ ആശ്വാസകരമായിരിക്കുകയാണ്. അതേസമയം, റഷ്യൻ ആക്രമണത്തെത്തുടർന്ന് യുക്രൈനിൽ നിന്നു പലായനം ചെയ്തവർ 10 ലക്ഷം കഴിഞ്ഞെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. ഇതിൽ പകുതിയിലേറെ പേർ പോളണ്ടിലാണ് അഭയം തേടിയത്. ഏറ്റവും കൂടുതൽ അഭയാർത്ഥികളെത്തിയവരിൽ രണ്ടാം സ്ഥാനത്ത് ഹംഗറിയും മൂന്നാം സ്ഥാനത്ത് മോൾഡോവയുമാണ്.

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യുക്രൈൻ ജനസംഖ്യയുടെ 2 ശതമാനം പേരാണ് അയൽരാജ്യങ്ങളിൽ അഭയം തേടിയത്. അധികം വൈകാതെ റഷ്യ-യുക്രൈൻ മൂന്നാംഘട്ട ചർച്ച ഉടൻ ആരംഭിക്കും. ബുധനാഴ്ചമാത്രം രണ്ടുലക്ഷം പേർ അതിർത്തിരാജ്യങ്ങളിലേക്ക് കടന്നതായാണ് യു.എൻ. വക്താവ് ഷാബിയ മാന്റോ അറിയിച്ചത്.

അതേസമയം, കീവിന് സമീപമുള്ള ലിസ ഹോറ ജില്ലയിലെ ബ്രോഡ്കാസ്റ്റിങ് സെന്റർ മിസൈൽ ഉപയോഗിച്ച് തകർത്തതായി റഷ്യൻ വിദേശമന്ത്രാലയം വ്യക്തമാക്കി. കൃത്യമായ ആയുധം ഉപയോഗിച്ചാണ് സെന്റർ തകർത്തതെന്നും ആൾനാശമോ മറ്റുകെട്ടിടങ്ങൾക്ക് നാശമോ ഉണ്ടായിട്ടില്ലെന്നും റഷ്യ പറഞ്ഞു. നിലവിൽ റഷ്യൻ സേനയുടെ ലക്ഷ്യം കീവിന്റെ വടക്കൻ മേഖലയാണെന്നാണ് യുക്രൈൻ സൈന്യം പറയുന്നത്.

കീവ്: യുക്രൈനിലെ കീവില്‍ നിന്ന് ലിവീവിലേക്കുള്ള യാത്രയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റെന്ന് കേന്ദ്രമന്ത്രി വി കെ സിംഗ് അറിയിച്ചു. കാറില്‍ രക്ഷപ്പെടുമ്പോഴാണ് വെടിയേറ്റതെന്നും പാതി വഴിയില്‍ തിരികെ കൊണ്ടുപോയെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ത്ഥിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

അതേസമയം, മൂവായിരത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും, ചൈനീസ് വിദ്യാര്‍ത്ഥികളെയും യുക്രൈന്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് വ്‌ലാദിമിര്‍ പുടിന്‍ പറഞ്ഞു. വിദേശികളെ യുദ്ധമുഖത്തുനിന്നും ഒഴിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ യുക്രൈന്‍ വൈകിപ്പിക്കുകയാണെന്നും പുടിന്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിന് തൊട്ടുപിന്നാലെയാണ് പുടിന്റെ ആരോപണം. കൊല്ലപ്പെട്ട റഷ്യന്‍ സൈനികരുടെ കുടുംബങ്ങള്‍ക്ക് വലിയ തുക നഷ്ടപരിഹാരമായി നല്‍കുമെന്നും പുടിന്‍ പ്രഖ്യാപിച്ചു. യുക്രൈനിലേയും റഷ്യയിലേയും ജനത ഒന്നാണെന്നും യുക്രൈന്‍ പിടിച്ചടക്കലാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

യുക്രൈനില്‍ ഒന്‍പതാം ദിവസവും റഷ്യന്‍ ആക്രമണം തുടരുകയാണ്. യുക്രൈന്റെ തീര നഗരങ്ങളില്‍ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ് റഷ്യന്‍ സൈന്യം. യുക്രൈനെ നിരായുധീകരിക്കാതെ പിന്മാറില്ലെന്നും പുടിന്‍ വ്യക്തമാക്കി.

കീവ്: യുക്രൈനിലെ ഏറ്റവും വലിയ ആണവനിലയമായ സപറോഷ്യ ആണവനിലയത്തിന് നേരെ റഷ്യന്‍ ആക്രമണം. റഷ്യന്‍ സൈന്യത്തിന്റെ വെടിവെപ്പ് തുടരുന്നതിനാല്‍ അഗ്നിശമന സേനയ്ക്ക് തീ അണയ്ക്കാന്‍ സാധിക്കാത്തതില്‍ ആശങ്ക തുടരുന്നു. യുക്രൈനിലേക്കുള്ള 25 ശതമാനം വൈദ്യുതിയും ഉല്‍പാദിപ്പിക്കുന്നത് ഇവിടെ നിന്നാണ്. മറ്റൊരു ആണവ ദുരന്തത്തിനുള്ള സാധ്യതയാണ് ലോകം മുന്നില്‍ കാണുന്നത്.

അതേസമയം, റഷ്യന്‍ സേന എല്ലാ ഭാഗത്ത് നിന്നും വെടിയുതിര്‍ക്കുകയാണെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പറഞ്ഞു. ‘ആണവനിലയം പൊട്ടിത്തെറിച്ചാല്‍, ചെര്‍ണോബിലിനേക്കാള്‍ പത്ത് മടങ്ങ് വലുതായിരിക്കും’- അദ്ദേഹം ട്വീറ്റ് ചെയ്തു. ‘റഷ്യ അടിയന്തരമായി വെടിവെപ്പ് നിര്‍ത്തി വെക്കണം. അഗ്നിശമനസേനയെ തീ അണയ്ക്കാന്‍ അനുവദിക്കണമെന്നും’ വിദേശകാര്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

യുക്രൈന്‍ ആണവ നിലയത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി സംസാരിച്ചു. അന്താരാഷ്ട്ര ആണവ ഏജന്‍സിയും യുഎസ് സുരക്ഷാവൃത്തങ്ങളും ആണവ പ്ലാന്റ് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇതുവരെ 9,000 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് യുക്രൈനിന്റെ അവകാശവാദം. തങ്ങളുടെ 498 സൈനികരാണ് കൊല്ലപ്പെട്ടതെന്ന് റഷ്യ വെളിപ്പെടുത്തിയിരുന്നു. ഈ നൂറ്റാണ്ടിലെ ഏറ്റവും കൊടിയ അഭയാര്‍ത്ഥി ദുരന്തത്തിലേക്കാണ് യുദ്ധം നീങ്ങുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അഭയാര്‍ത്ഥികളുടെ എണ്ണം 10 ലക്ഷം പിന്നിട്ടു. ഈ നില തുടര്‍ന്നാല്‍ യുക്രെയിനിലെ 40 ലക്ഷം ജനങ്ങളെങ്കിലും പലായനം ചെയ്യുമെന്ന് യു.എന്‍ മനുഷ്യാവകാശ കമ്മിഷന്‍ മുന്നറിയിപ്പു നല്‍കി.

മോസ്‌കോ: യുക്രൈന് പിന്നാലെ യൂറോപ്യൻ യൂണിയൻ അംഗത്വത്തിന് അപേക്ഷ നൽകി ജോർജിയയും. റഷ്യയുടെ അടുത്ത ലക്ഷ്യം ജോർജിയ ആണെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ഇതിനിടെയാണ് ജോർജിയ യൂറോഫ്യൻ യൂണിയൻ അംഗത്വത്തിന് അപേക്ഷ നൽകിയത്. അതേസമയം യുക്രൈൻ റഷ്യ പ്രതിനിധികളുടെ രണ്ടാംവട്ട സമാധാന ചർച്ച നടന്നു. ബെലാറസ് -പോളണ്ട് അതിർത്തിയിലാണ് രണ്ടാംവട്ട ചർച്ച നടന്നത്. രണ്ടും ദിവസങ്ങൾക്ക് മുൻപ് ബെലാറസിൽ റഷ്യയും യുക്രൈനും തമ്മിലുള്ള ആദ്യഘട്ട ചർച്ച നടന്നിരുന്നു. ഇത്ഫലം കാണാതെ വന്നതോടെയാണ് രണ്ടാംഘട്ട ചർച്ച നടത്തിയത്.

അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണം, റഷ്യൻസേന പൂർണമായി യുക്രൈനിൽ നിന്ന് പിന്മാറണം തുടങ്ങിയ ആവശ്യങ്ങളാണ് യുക്രൈന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നത്. എന്നാൽ ഇക്കാര്യം അംഗീകരിക്കാൻ റഷ്യൻസംഘം തയാറായില്ല. ഇതോടെ ആദ്യഘട്ട ചർച്ച ഫലംകാണാതെ പിരിഞ്ഞു.

യുക്രൈനിലെ ലക്ഷ്യങ്ങളെല്ലാം നേടുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അറിയിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ, യുക്രൈന്റെ പ്രധാന തെക്കൻ തുറമുഖ നഗരമായ ഖേഴ്സൺ റഷ്യൻ നിയന്ത്രണത്തിലായതോടെ പുതിയ നിയമങ്ങൾ നടപ്പിലാക്കിയതായി പ്രദേശവാസികൾ വെളിപ്പെടുത്തുന്നു. റഷ്യൻ സൈനികരെ പ്രകോപിപ്പിക്കരുത്, കൂട്ടമായിരിക്കാൻ കഴിയില്ല, വാഹനം വേഗത്തിൽ ഓടിക്കാൻ പാടില്ല, സൈന്യം ആവശ്യപ്പെട്ടാൽ വാഹനം പരിശോധനയ്ക്ക് നൽകണം എന്നിവയാണ് പുതിയ നിയമങ്ങൾ.

റഷ്യ -യുക്രൈന്‍ സംഘര്‍ഷം ശക്തിയാര്‍ജ്ജിക്കുമ്പോഴും യുദ്ധം മൂലം തന്റെ ജീവനുണ്ടാകുന്ന ഭീഷണിയേക്കാള്‍ വലുതാണ് തന്റെ വളര്‍ത്തു മൃഗങ്ങളോടുള്ള സ്‌നേഹമെന്ന് തെളിയിച്ചിരിക്കുകയാണ് യുക്രൈനിലെ മൃഗസ്‌നേഹിയായ ആന്‍ഡ്രേ സിസ്റ്റേനിനോ. യുദ്ധ പശ്ചാത്തലത്തില്‍ യുക്രൈനില്‍ നിന്നും രക്ഷതേടി പോളണ്ടിലേക്കും മറ്റു രാജ്യങ്ങളിലേക്കും അഭയാര്‍ഥികള്‍ പലായനം ചെയ്തു കൊണ്ടിരിക്കുകയാണ്. എന്നാല്‍, തന്നെ മാത്രം ആശ്രയിച്ചു കഴിയുന്ന നാനൂറിലധികം മൃഗങ്ങളെ വിട്ട് സ്വയം രക്ഷ തേടി പോകാന്‍ സിസ്റ്റേനിനോ തയ്യാറല്ല. കീവില്‍ തന്നെ താന്‍ തുടരുമെന്ന് സിസ്റ്റേനിനോ പറയുന്നു.

ഇറ്റലിയില്‍ ജനിച്ച സിസ്‌റ്റേനിനോ 20 വര്‍ഷത്തോളം ഒരു ഫാഷന്‍ ഫോട്ടോഗ്രാഫറായിരുന്നു. ഒരു യുക്രൈന്‍ വനിതയെ വിവാഹം കഴിച്ച ഇദ്ദേഹം 2010ല്‍ യുക്രൈനിലെത്തുകയായിരുന്നു. തലസ്ഥാന നഗരമായ കീവില്‍ താമസമുറപ്പിച്ച സിസ്റ്റേനിനോ അവിടെ ഉപേക്ഷിക്കപ്പെട്ട മൃഗങ്ങളുടെ പരിപാലനത്തിനായി ഒരു കേന്ദ്രം തുടങ്ങി. ഇത്തരം മൃഗങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ഫോട്ടോ ആല്‍ബം അദ്ദേഹം പുറത്തിറക്കുകയും ഇത് യൂറോപ്പിലെ മൃഗസ്‌നേഹികള്‍ക്കിടയില്‍ വലിയ ശ്രദ്ധ നേടുകയും, സിസ്റ്റേനിനോക്ക് സഹായങ്ങളും പ്രോത്സാഹനവുമായി പലരും എത്തുകയും ചെയ്തു. നിലവില്‍ നായകള്‍, ആടുകള്‍, പശുക്കള്‍, കുതിരകള്‍ തുടങ്ങി നാനൂറിലധികം മൃഗങ്ങള്‍ക്ക് ആശ്രയമാണ് ഇദ്ദേഹം ഇപ്പോള്‍.

എന്നാല്‍, യുദ്ധത്തിനു മുന്‍പും ഉണ്ടായ പ്രതിസന്ധികളെ കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ-‘ഫുട്‌ബോളുമായി ബന്ധപ്പെട്ട് ഒരു യൂറോപ്യന്‍ ചാംപ്യന്‍ഷിപ് കീവില്‍ നടക്കുന്ന സമയത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളെ പിടികൂടിക്കൊല്ലുന്നവര്‍ക്ക് കീവ് നഗരസഭാ ഭരണകൂടം ഇനാം പ്രഖ്യാപിച്ചിരുന്നു. നായ്ക്കളെ കിട്ടാനായി എന്റെ മൃഗകേന്ദ്രം ആരോ ആക്രമിക്കുകയും അതിനു തീവയ്ക്കുകയും ചെയ്തു. പിന്നീട് ആദ്യം മുതല്‍ തുടങ്ങേണ്ടി വന്നു.’ സിസ്റ്റേനിനോയുടെ കഥ കേട്ട് ഒട്ടേറെ പേര്‍ ട്വിറ്ററിലും മറ്റും പിന്തുണ അറിയിച്ചിട്ടുണ്ട്.

വാഷിങ്ടൺ: റഷ്യ യുക്രൈൻ ആക്രമിച്ചതിന് പിന്നാലെ അടുത്തതായി ചൈന തായ്‌വാനെ ആക്രമിക്കുമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുക്രൈനിലെ സംഭവ വികാസങ്ങൾ ചൈന നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും തായ്‌വാനെ ആക്രമിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ചൈനയെന്നും അദ്ദേഹം പറഞ്ഞു. ഫോക്സ് ബിസിനസ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പരാമർശം.

ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് ബുദ്ധിയുള്ള ആളാണ്. അഫ്ഗാൻ വിഷയത്തിൽ അമേരിക്ക ചെയ്ത മണ്ടത്തരം ചൈന നിരീക്ഷിക്കുന്നുണ്ട്. സ്വന്തം പൗരന്മാരെ അവിടെ ഉപേക്ഷിച്ച ശേഷം അഫ്ഗാനിൽ നിന്നും അമേരിക്ക പിൻവാങ്ങിയത് ചൈന കണ്ടതാണ്. പ്രശ്‌നത്തിൽ നിന്ന് പുറത്തുകടക്കാനാണ് ഇപ്പോഴും അമേരിക്ക ശ്രമിക്കുന്നത്. ചൈന ഇത് കാണുന്നുണ്ട്. ഇതാണ് ഷി ജിൻ പിങ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുഎസ് പ്രസിഡന്റ് പദവിയിൽ താൻ ഇപ്പോഴും തുടർന്നിരുന്നെങ്കിൽ റഷ്യ- യുക്രൈൻ യുദ്ധം ഒരിക്കലും സംഭവിക്കില്ലായിരുന്നു. താനായിരുന്നു പ്രസിഡന്റെങ്കിൽ പുടിൻ ഒരിക്കലും ഇത് ചെയ്യില്ലായിരുന്നുവെന്നും തന്റെ ഭരണകാലത്ത് യുക്രൈന് ടാങ്ക് വേധ മിസൈലുകൾ നൽകി. എന്നാൽ ബൈഡൻ അധികാരത്തിൽ എത്തിയപ്പോൾ ഇത് കുറച്ചുവെന്നും അദ്ദേഹം ആരോപിച്ചു. യുക്രൈനിൽ നിരവധി സാധാരാണക്കാരാണ് മരിക്കുന്നത്. എല്ലാം മനസ്സിലാക്കിയിട്ടും ഇത് സംഭവിക്കാൻ നമ്മൾ അനുവദിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തില്‍ അയല്‍രാജ്യങ്ങളായ പോളണ്ട്, റൊമാനിയ, സ്ലൊവാക്യ, ഹംഗറി, മോള്‍ഡോവ എന്നീ രാജ്യങ്ങളിലാണ് പലരും അഭയം കണ്ടെത്തുന്നത്. വിദ്യാര്‍ഥികളടക്കം രണ്ടായിരത്തോളം ഇന്ത്യന്‍ പൗരന്മാര്‍ പോളണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്. ‘അതിര്‍ത്തികളില്‍ തിരക്ക് കൂടുതലാണ്, പക്ഷേ ഞങ്ങള്‍ എല്ലാവരേയും ഊഷ്മളമായ ഹൃദയത്തോടെ സ്വീകരിക്കുന്നു’ എന്നാണ് പോളിഷ് അംബാസഡര്‍ ആദം ബുരക്കോസ്‌കി അറിയിച്ചത്. വിസയില്ലാതെയാണ് കൊണ്ടുപോകുന്നതെന്ന് മാത്രമല്ല, ഇന്ത്യയിലേക്ക് മടങ്ങാന്‍ വിദ്യാര്‍ത്ഥികളുടെ പ്രത്യേക വിമാനങ്ങള്‍ ഉണ്ടാകുമെന്നും ഒഴിപ്പിക്കല്‍ പ്രക്രിയയില്‍ രാജ്യം സഹായിക്കുമെന്നും പോളണ്ട് ഉറപ്പു നല്‍കിയിട്ടുണ്ട്.

ഇത്തരം ദയയുടെയും സഹാനുഭൂതിയുടെയും കഥകള്‍ക്ക് ഇന്ത്യ തന്നെ ഒരുപാട് സാക്ഷിയായിട്ടുണ്ട്. ഇന്നത്തെ ഗുജറാത്തിലെ കത്തിയവാര്‍ മേഖലയിലെ നവനഗര്‍ നാട്ടുരാജ്യത്തിന്റെ മുന്‍ ഭരണാധികാരി ജംസാഹേബ് ദിഗ് വിജയ് സിന്‍ഹ്ജി രഞ്ജിത് സിന്‍ഹ്ജി ജഡേജയെ ഈ അവസരത്തില്‍ ഓര്‍ക്കാതെ വയ്യ. വിശാലഹൃദയനായ രാജാവ് രണ്ടാം ലോകമഹായുദ്ധത്തില്‍ കുടിയിറക്കപ്പെട്ട നൂറുകണക്കിന് പോളിഷ് കുട്ടികള്‍ക്ക് ഇന്ത്യയില്‍ അഭയം നല്‍കിയിരുന്നു.

ചരിത്രത്തിലേക്ക് ഒരെത്തി നോട്ടം

ജര്‍മ്മനിയില്‍ നിന്നും അധിനിവേശ യൂറോപ്പില്‍ നിന്നും അനാഥരും നഷ്ടപ്പെട്ടവരുമായ കുട്ടികളെ ഏകാധിപതിയായ അഡോള്‍ഫ് ഹിറ്റ്‌ലറുടെ ക്രൂരതകളില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരു ദൗത്യമായിരുന്നു കിന്‍ഡര്‍ ട്രാന്‍സ്പോര്‍ട്ട് പ്രോജക്റ്റ്. 10,000 കുട്ടികളെ രക്ഷപ്പെടാന്‍ ഇത് സഹായിച്ചിരുന്നു. യുദ്ധത്തില്‍ തകര്‍ന്ന പോളണ്ടില്‍ നിന്നും സോവിയറ്റ് യൂണിയനിലെ ജയില്‍ ക്യാമ്പുകളില്‍ നിന്നും രണ്ടിനും 17 നും ഇടയില്‍ പ്രായമുള്ള 500 പോളിഷ് കുട്ടികളെ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തേക്ക് പോകുന്ന ഒരു കപ്പലില്‍ കയറ്റി. നീണ്ടതും കഠിനവുമായ യാത്രയായിരുന്നു അത്. നവനഗറില്‍ എത്തുന്നതിന് മുമ്പ് കുട്ടികള്‍ക്ക് പല തുറമുഖങ്ങളിലും പ്രവേശനം നിഷേധിച്ചിരുന്നു. അപ്പോഴേക്കും അവര്‍ ക്ഷീണിതരായിരുന്നു. രാജ്യം സ്വാതന്ത്ര്യത്തിനായി പോരാടുന്ന സമയമായതിനാല്‍ ഇന്ത്യയില്‍ അവര്‍ക്ക് രക്ഷ നല്‍കാന്‍ അത്ര എളുപ്പമായിരുന്നില്ല. എന്നാല്‍,ദിഗ് വിജയ് സിന്‍ഹ്ജി മഹാരാജാവ് അതൊന്നും വകവെക്കാതെ തീരത്തെത്തിയ കുട്ടികളെ സ്വീകരിക്കുകയും സ്വന്തം കുട്ടികളെപ്പോലെ നോക്കുകയും ചെയ്തു. ‘നിങ്ങളെ അനാഥരായി കണക്കാക്കരുത്. നിങ്ങള്‍ ഇപ്പോള്‍ നവനാഗരികളാണ്, നിങ്ങളുള്‍പ്പെടെ എല്ലാ നവനാഗരികളുടെയും പിതാവ് ഞാനാണ്…’ അദ്ദേഹം അവരോട് പറഞ്ഞു.

ലിറ്റില്‍ പോളണ്ട്

ജാംനഗറില്‍ നിന്ന് 23 കിലോമീറ്റര്‍ അകലെയുള്ള ബാലചാഡി എന്ന സ്ഥലത്ത് അഭയാര്‍ത്ഥി കുട്ടികള്‍ക്കായി ദിഗ് വിജയ് സിന്‍ഹ്ജി ഒരു ക്യാമ്പ് നിര്‍മ്മിച്ച് അവര്‍ക്ക് വൈദ്യസഹായം, താമസം, സ്‌കൂളുകള്‍ എന്നിവ നല്‍കി. അവര്‍ക്കായി ചേലയില്‍ മറ്റൊരു ക്യാമ്പ് തുറന്നു. മഹാരാജ പട്യാലയിലെയും ബറോഡയിലെയും ഭരണാധികാരികളുമായി ബന്ധപ്പെടുത്തി കുട്ടികള്‍ക്കായി ഫണ്ട് സ്വരൂപിക്കാന്‍ ടാറ്റ ഗ്രൂപ്പിനെ സമീപിച്ചു. പോളിഷ് കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ലക്ഷക്കണക്കിന് രൂപ സമാഹരിച്ചു. എന്നാല്‍, യുദ്ധം അവസാനിച്ച ശേഷം അഭയാര്‍ത്ഥികളോട് മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. കുറച്ചുപേര്‍ പോളണ്ടിലേക്കും മറ്റ് പലരും യുണൈറ്റഡ് കിംഗ്ഡം, ഓസ്ട്രേലിയ, മറ്റ് കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കും പോയി.ദിഗ് വിജയ് സിന്‍ഹ്ജി റെയില്‍വേ സ്റ്റേഷനില്‍ നേരിട്ട് പോയി അവരെ യാത്രയാക്കുകയും ചെയ്തു.

കാലങ്ങള്‍ക്കിപ്പുറം വാഴ്സോയിലെ ഒരു സ്‌കൂളിന് മഹാരാജാവിന്റെ പേര് നല്‍കുകയും ഇന്ത്യന്‍ സ്മാരകങ്ങളുടെ ചിത്രങ്ങളും, ക്ലാസിക്കല്‍ നൃത്തങ്ങളും സംസ്‌കാരവും സംബന്ധിച്ച ഗ്രാഫിറ്റികളും കൊണ്ട് ചുവരുകള്‍ അലങ്കരിച്ചിരിക്കുകയുമാണ്‌. യുദ്ധത്തില്‍ തകര്‍ന്ന അനാഥരായ കുട്ടികളുടെ രക്ഷകനായിത്തീര്‍ന്ന നിസ്വാര്‍ത്ഥ രാജാവിന്റെ ഈ കഥ ലിറ്റില്‍ പോളണ്ട് ഇന്‍ ഇന്ത്യ എന്ന പേരിലുള്ള ഡോക്യുമെന്ററിയിലും വിശദീകരിക്കുന്നുണ്ട്.

മോസ്‌കോ: യുക്രൈന്‍ അധിനിവേശത്തിന്റെ പേരില്‍ തങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനത്തിലെ സഹകരണം ഇല്ലാതാക്കുമെന്ന് അമേരിക്ക ഉള്‍പ്പടെയുള്ള ലോക രാജ്യങ്ങള്‍ക്ക് റഷ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബഹിരാകാശ നിലയത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാല്‍ ഭൂമിയില്‍ പതിച്ച് പ്രവചനാതീയമായ ദുരന്തമായിരിക്കും ഉണ്ടാവുക.

ഭീഷണിയുടെ ആദ്യപടിയായി തങ്ങള്‍ വിക്ഷേപിക്കുന്ന റോക്കറ്റുകളില്‍ നിന്ന് ബഹിരാകാശ പരിപാടികളില്‍ പങ്കെടുക്കുന്ന ഇന്ത്യ ഒഴികെയുള്ള എല്ലാ രാജ്യങ്ങളുടെയും പതാകകള്‍ നിലവില്‍ റഷ്യ നീക്കം ചെയ്തു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ‘ചില രാജ്യങ്ങളിലെ ദേശീയ പതാകകള്‍ ഇല്ലെങ്കില്‍ ഞങ്ങളുടെ റോക്കറ്റുകള്‍ കൂടുതല്‍ സുന്ദരമായിയിരിക്കും. അങ്ങനെ സുന്ദരമാക്കാന്‍ ബൈകോനൂരിലെ വിക്ഷേപകര്‍ തീരുമാനിച്ചു’- പതാകകള്‍ മറയ്ക്കുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ട് റഷ്യയുടെ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസിന്റെ ഡയറക്ടര്‍ ജനറല്‍ ദിമിത്രി റോഗോസി പറഞ്ഞു. അമേരിക്കയുടെയും ബ്രിട്ടന്റെയും ജപ്പാന്റെയും പതാകകള്‍ റോക്കറ്റില്‍ നിന്ന് പൂര്‍ണമായും മായ്ക്കുന്നതാണ് വീഡിയോയിലുള്ളത്.

അതേസമയം, ഐക്യരാഷ്ട്ര സഭയില്‍ പരോക്ഷമായി ഇന്ത്യ റഷ്യയെ പിന്തുണച്ചതിനുള്ള റഷ്യയുടെ നന്ദിപ്രകാശനമാണ് ഇന്ത്യന്‍ പതാക നിലനിര്‍ത്തിയതിലൂടെ തെളിയുന്നത് എന്നാണ് സൂചന.

ന്യൂഡൽഹി: യുക്രൈനിൽ കുടുങ്ങിയ പൗരൻമാരെ സുരക്ഷിതമായി തിരികെ എത്തിക്കാൻ ഇന്ത്യയുടെ സഹായം തേടി നേപ്പാൾ. യുക്രൈനിൽ നേപ്പാളിന് നയതന്ത്ര കാര്യാലയമില്ലാത്തതും യുക്രൈനിൽ നിന്ന് നേപ്പാളിലേക്ക് വിമാന സർവീസുകൾ ഇല്ലാത്തതും പൗരന്മാരെ ഒഴിപ്പിക്കാൻ തടസം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് രക്ഷാ ദൗത്യത്തിനായി നേപ്പാൾ ഇന്ത്യയുടെ സഹായം തേടിയത്.

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യുക്രൈനിൽ അകപ്പെട്ട നേപ്പാൾ പൗരന്മാരെ തിരികെ എത്തിക്കാൻ സഹായിക്കാമെന്ന് കേന്ദ്ര സർക്കാർ നേപ്പാളിന് ഉറപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യയിലെ യുക്രൈൻ നയതന്ത്ര കാര്യാലയത്തെയാണ്. യുക്രൈനിലേക്കുള്ള യാത്രക്കായി നേപ്പാൾ പൗരന്മാർ പ്രധാനമായും ആശ്രയിക്കുന്നത്. എത്ര നേപ്പാൾ പൗരന്മാർ യുക്രൈനിലുണ്ടെന്നത് സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ ലഭ്യമല്ല. എന്നാൽ 200 ൽ അധികം നേപ്പാൾ പൗരന്മാർ യുക്രൈനിലുണ്ടെന്നാണ് ചില പ്രവാസി സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നത്.

സാധ്യമായ ഏതെങ്കിലും മാർഗ്ഗത്തിലൂടെ രാജ്യത്തേക്ക് മടങ്ങാൻ യുക്രൈനിലുള്ള നേപ്പാൾ പൗരന്മാരോട് നേരത്തെ നേപ്പാൾ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. യുക്രൈനിലേക്കുള്ള യാത്ര മാറ്റി വക്കാനും നേപ്പാൾ നിർദ്ദേശിച്ചിരുന്നു.

ന്യൂയോർക്ക്: യുക്രൈനിലെ സൈനിക നീക്കത്തിൽ നിന്ന് റഷ്യ പിന്മാറണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ച് ഐക്യരാഷ്ട്ര സഭ. 141 രാജ്യങ്ങൾ പ്രമേയത്തിനെ അനുകൂലിച്ചു. റഷ്യ ഉൾപ്പെടെ അഞ്ച് രാജ്യങ്ങൾ പ്രമേയത്തെ എതിർത്തപ്പോൾ ഇന്ത്യ ഉൾപ്പടെ 35 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. റഷ്യ, ബെലാറൂസ്, വടക്കൻ കൊറിയ, സിറിയ, എറിത്രിയ തുടങ്ങിയ രാജ്യങ്ങളാണ് പ്രമേയത്തെ എതിർത്തത്.

ഇന്ത്യ, ഇറാൻ, ചൈന, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളാണ് വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നത്. അതേസമയം, യുക്രൈൻ സംഘർഷത്തിൽ 498 സൈനികർ മരിച്ചെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. 1597 റഷ്യൻ സൈനികർക്ക് പരിക്കേറ്റുവെന്നും 2870 യുക്രൈൻ സൈനികരെ വധിച്ചെന്നും റഷ്യ വെളിപ്പെടുത്തിയിരുന്നു. യുക്രൈനിൽ വലിയ സംഘർഷങ്ങളാണ് നടക്കുന്നത്. ഖാർകീവിൽ ഉൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിൽ റഷ്യൻ സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്.

ഖാർകീവിൽ പ്രാദേശിക സമയം രാത്രി 7 മുതൽ രാവിലെ 7 വരെ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനുമായി ചർച്ച നടത്തി. ഖാർകീവിലെ സ്ഥിതിഗതികൾ അദ്ദേഹം വിലയിരുത്തുകയും ചെയ്തു. യുക്രൈനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ സഹായിക്കാമെന്ന് റഷ്യ ഉറപ്പ് നൽകിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഖാർകീവിൽ നിന്ന് റഷ്യ വഴി ഒഴിപ്പിക്കാൻ തയ്യാറെന്നാണ് റഷ്യ വ്യക്തമാക്കിയിട്ടുള്ളത്.