National

ചെന്നൈ: ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാൾ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. ചെന്നൈയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ഡൽഹി ഭരണവ്യവസ്ഥയുടെ മേൽ നിയന്ത്രണങ്ങൾ ഉറപ്പിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ നടപ്പാക്കാനൊരുങ്ങുന്ന പുതിയ ഓർഡിനൻസിനെതിരെ പിന്തുണ അഭ്യർത്ഥിച്ചാണ് കെജ്രിവാൾ സ്റ്റാലിനെ കാണാനെത്തിയത്.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് ഉദ്യോഗസ്ഥരുടെ മേൽ നിയന്ത്രണാധികാരമില്ലെങ്കിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ ആവശ്യകതയില്ലെന്ന് കെജ്രിവാൾ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പ്രതികരിച്ചു.

പാർലമെന്റിന്റെ വർഷകാലസമ്മേളനത്തിലാണ് ഓർഡിനൻസ് അവതരിപ്പിക്കുന്നത്. എല്ലാ ബിജെപി ഇതരകക്ഷികളും ഒന്നിച്ചുനിൽക്കുന്ന പക്ഷം കേന്ദ്ര സർക്കാരിനെ മുട്ടുകുത്തിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനുമായും കെജ്രിവാൾ കൂടിക്കാഴ്ച നടത്തും.

ഓർഡിനൻസ് ബില്ലായി പാർലമെന്റിൽ എത്തുന്ന ഘട്ടത്തിൽ രാഷ്ട്രീയമായി ഇതിനെ പരാജയപ്പെടുത്താനാണ് ആംആദ്മിയുടെ നീക്കങ്ങൾ. രാജ്യസഭയിൽ സർക്കാർ ന്യൂനപക്ഷമാണ്. അതുകൊണ്ടുതന്നെ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചു നിന്നാൽ ബില്ലിനെ പരാജയപ്പെടുത്താമെന്നാണ് അരവിന്ദ് കെജ്രിവാൾ കണക്കാക്കുന്നത്. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കെജ്രിവാൾ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ തേടുന്നത്.

ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ഉൾപ്പെടെയുള്ള നേതാക്കളുമായി കെജ്രിവാൾ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഓർഡിനൻസിനെതിരെ ഇവരുടെ പിന്തുണ കെജ്രിവാൾ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.

ന്യൂഡൽഹി: ലോക ഭൂപടത്തിൽ ഇന്ത്യ നിർണായക സ്ഥാനത്തെത്തിയെന്ന് റിപ്പോർട്ട്. അമേരിക്കൻ നിക്ഷേപക സ്ഥാപനമായ മോർഗൻ സ്റ്റാൻലിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 2014 മുതൽ ഇന്ത്യയിൽ വലിയ തോതിലുള്ള മാറ്റങ്ങളുണ്ടായെന്നും വരും വർഷങ്ങളിൽ ഏഷ്യയുടെയും ലോകത്തിന്റെ തന്നെയും വളർച്ചയുടെ പ്രധാന ഘടകമായി മാറുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, 2024 ലെ പൊതുതിരഞ്ഞെടുപ്പിനു ശേഷം സർക്കാർ മാറിയാൽ ഈ പ്രവചനങ്ങൾ മാറിമറിയാമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയുടെ അടുത്ത ദശകത്തിലെ വളർച്ച 2007-11 വർഷത്തിലെ ചൈനയുടെ വളർച്ചക്ക് സമാനമാകും. ജിഡിപിയും ഉത്പാദന മേഖലയിലെ വളർച്ചയും ഇന്ത്യക്ക് അനുകൂലമാകും. 2013ൽ ഉണ്ടായിരുന്നതിൽ നിന്ന് ഇന്നത്തെ ഇന്ത്യ വ്യത്യസ്തമാണ്. ഇന്ത്യൻ ഓഹരി വിപണി കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും വലിയ വളർച്ചയിൽ എത്തി നിൽക്കുകയാണ്. കോർപ്പറേറ്റ് മേഖലയിലെ വളർച്ച സമീപ വർഷങ്ങളിലെ ഏറ്റവും ഉയർന്ന നിലയിലാണ്. കയറ്റുമതി വിപണി വിഹിതം 2031 ഓടെ ഇരട്ടിയിലധികമായി 4.5 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. 2032 ആകുമ്പോഴേക്കും ഇന്ത്യയുടെ പ്രതിശീർഷ വരുമാനം 2,200 യുഎസ് ഡോളറിൽ നിന്ന് 5,200 ഡോളറായി ഉയരുമെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്.

ഒരു ദശാബ്ദത്തിനുള്ളിൽ ഇന്ത്യ എങ്ങനെ രൂപാന്തരപ്പെട്ടു എന്ന പേരിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോർപറേറ്റ് നികുതിയിൽ തുല്യത കൊണ്ടുവന്നു. അടിസ്ഥാന സൗകര്യ വികസനത്തിലെ നിക്ഷേപം വർദ്ധിച്ചു. ഒരു ഡസനിലധികം കേന്ദ്ര-സംസ്ഥാന നികുതികളെ ജിഎസ്ടിയുടെ കീഴിലാക്കി ഏകീകൃത നികുതി സംവിധാനം കൊണ്ടുവന്നു. ദേശീയ പാതകൾ, ബ്രോഡ്ബാൻഡ് വരിക്കാർ, പുനരുപയോഗിക്കാവുന്ന വൈദ്യുതി, വൈദ്യുതീകരിച്ച റെയിൽവേ റൂട്ടുകൾ തുടങ്ങിയ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ വളർച്ചയുണ്ടായി. ഇന്ത്യയിലെ ഡിജിറ്റൽ ഇടപാടുകൾ വർദ്ധിച്ചു. നിയമം നടപ്പിലാക്കിയതിന് ശേഷം പുതിയ റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.

ന്യൂഡല്‍ഹി: ഇന്ത്യയിലെത്തിച്ച ചീറ്റകളുടെ വിഷയത്തില്‍ ഇതുവരെ സംഭവിച്ചതിനെല്ലാം ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും പ്രോജക്ട് ചീറ്റ വിജയകരമായ ഒരു പദ്ധതിയായി തീരുമെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് പറഞ്ഞു.

‘പ്രൊജ്ക്ട് ചീറ്റയെന്നത് ഒരു അന്താരാഷ്ട്ര പദ്ധതിയാണ്, മരണങ്ങളുണ്ടാകുമെന്ന് ഉറപ്പുണ്ടായിരുന്നു. ഇന്ത്യയിലെത്തുന്നതിന് മുമ്പ് ഒരു ചീറ്റ അവശത പ്രകടിപ്പിച്ചിരുന്നു. ചീറ്റകളുടെ മരണ കാരണവും പുറത്തു വിട്ടിട്ടുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. പ്രൊജ്ക്ട് ചീറ്റ വന്‍വിജയമാകുമെന്നും രാജ്യം മൊത്തം അതില്‍ അഭിമാനം കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ സെപ്റ്റംബര്‍ 17-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വംശമറ്റു പോയ ചീറ്റകളെ വീണ്ടും ഇന്ത്യയിലേക്കെത്തിച്ചത്. ആദ്യബാച്ചില്‍ എട്ടും രണ്ടാം ബാച്ചില്‍ 12 ചീറ്റകളും രാജ്യത്തെത്തി. എന്നാല്‍, കഴിഞ്ഞ മൂന്ന് മാസത്തിനിടെ പ്രായപൂര്‍ത്തിയായ മൂന്ന് ചീറ്റകള്‍ ചത്തു. ഇതോടൊപ്പം ജ്വാല എന്ന പെണ്‍ചീറ്റ ജന്മം നല്‍കിയ നാല് ചീറ്റക്കുഞ്ഞുങ്ങളില്‍ മൂന്നെണ്ണവും ചത്തു. ഇതോടെ പ്രൊജ്ക്ട് ചീറ്റയ്‌ക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. കടുത്ത ചൂട് മൂലമാണ് മൂന്ന് ചീറ്റക്കുഞ്ഞുങ്ങള്‍ ചത്തതെന്നാണ് കരുതുന്നത്. 47 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നിരുന്നു.

ന്യൂഡൽഹി: രാജ്യത്തെ മുസ്ലീം സമൂഹം സുരക്ഷിതരാണെന്ന് ആർ എസ് എസ് സർ സംഘചാലക് മോഹൻ ഭാഗവത്. നാഗ്പൂരിലെ ആർ എസ് എസിന്റെ ഗ്രൂപ്പിന്റെ മൂന്നാം വർഷ ഓഫീസേഴ്സ് ട്രെയിനിംഗ് കോഴ്സിന്റെ സമാപന ചടങ്ങിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മസ്ലീം ആരാധന രീതികൾ വ്യത്യസ്തമാണെങ്കിലും അവയ്ക്കെല്ലാം ഒരേ വേരുകളാണുള്ളത്. ഇസ്ലാം മതത്തിന് ഇന്ത്യയെക്കാൾ സുരക്ഷിതമായ സ്ഥലം വേറെ എവിടെയുണ്ടെന്നും അദ്ദേഹം ചോദിച്ചു.

നമ്മുടെ കാഴ്ചപ്പാടുകൾ വ്യത്യസ്തമായതുകൊണ്ടാണ്ട് രാജ്യം വിഭജിക്കപ്പെട്ടത്. നമ്മളെല്ലാം വ്യത്യസ്തരാണ് നമ്മുടെ വിശ്വാസവും വ്യത്യസ്തമാണ്. എന്നാൽ നമ്മുടെയെല്ലാം മാതൃരാജ്യം ഭാരതമാണ്. ചരിത്രപരമായി ഇസ്ലാം മതം സ്പെയിനിൽ നിന്ന് മംഗോളിയയിലേയ്ക്ക് വ്യാപിച്ചിട്ടുണ്ടായിരുന്നു. പക്ഷേ അവർ അവിടെ ആക്രമിക്കപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയ മതം പ്രചരിപ്പിക്കുന്നവർ ഇപ്പോൾ ഇല്ല. ഇന്ത്യയിലെ പൂർവികർ ഹിന്ദുക്കളായിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യയിൽ താമസിക്കുന്നവരിൽ ഹിന്ദുത്വത്തിന്റെ വേരുകൾ ഉണ്ട്. അതിനാൽ ഇന്ത്യയിൽ ജീവിക്കുന്ന എല്ലാവരും ഹിന്ദുക്കളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജാതിയുടെ പേരിലുള്ള ഭിന്നിപ്പും അനീതിയും നിലനിൽക്കുന്നുണ്ടെന്നും അത് തിരുത്താൻ നടപടികൾ കൈക്കെള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കമ്പം: അരിക്കൊമ്പൻ ദൗത്യം തുടർന്ന് തമിഴ്‌നാട്. മയക്കുവെടി വിദഗ്ധർ ആനയെ നിരീക്ഷിച്ചുവരികയാണെന്ന് കമ്പം എംഎൽഎ എൻ രാമകൃഷ്ണൻ വ്യക്തമാക്കി. ഒരു സ്വകാര്യ മാദ്ധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അരിക്കൊമ്പന് വേണ്ടി കാട്ടിൽ അരി എത്തിച്ചു നൽകിയെന്നും തമിഴ്‌നാട് അറിയിച്ചു. അരി, ശർക്കര, പഴക്കുല എന്നിവയും അരിക്കൊമ്പന് വേണ്ടി വനത്തിൽ എത്തിച്ചു നൽകുന്നുണ്ട്. അരിക്കൊമ്പൻ ഇപ്പോഴുള്ള റിസർവ് ഫോറസ്റ്റിലാണ് ഇവ എത്തിച്ച് നൽകിയത്. ഷൺമുഖ നദി ഡാമിനോടു ചേർന്നുള്ള റിസർവ് വനത്തിലാണ് അരിക്കൊമ്പൻ നിലവിലുള്ളത്.

അതേസമയം, അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്ന് എൻ രാമകൃഷ്ണൻ വ്യക്തമാക്കി. അരിക്കൊമ്പന്റെ തുമ്പിക്കൈയിലെ മുറിവ് മനുഷ്യരുടെ ഇടപെടൽ മൂലം ഉണ്ടായിട്ടുള്ളതല്ല. ആനയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായാണ് വനംവകുപ്പ് അരിയുൾപ്പടെയുള്ള ഭക്ഷ്യവസ്തുക്കൾ വനത്തിൽ പലയിടത്തും എത്തിച്ചു നൽകിയത്. സഞ്ചരിക്കുന്ന വഴി പരിചിതമല്ലാത്തതു കൊണ്ട് മരത്തിലോ മുൾച്ചെടിയിലോ ഉരഞ്ഞ് ഉണ്ടായ മുറിവാകും അരിക്കൊമ്പന്റെ തുമ്പിക്കൈയിലുണ്ടായത്. വനംവകുപ്പ് അധികൃതരോ ജനങ്ങളോ കാരണം അരിക്കൊമ്പന് യാതൊരു തരത്തിലുള്ള പരിക്കും ഉണ്ടായിട്ടില്ല. രാത്രിയിൽ കൃഷിത്തോട്ടത്തിൽ എത്തി ഭക്ഷണം കണ്ടെത്തുകയാണ് ഇപ്പോൾ അരിക്കൊമ്പൻ ചെയ്യുന്നത്. കമ്പത്ത് നാട്ടിലിറങ്ങിയതിന് തൊട്ടുപിന്നാലെയുള്ള ദിനങ്ങളിൽ അരിക്കൊമ്പൻ ക്ഷീണിതനായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അരിക്കൊമ്പൻ നിലവിൽ മലയോര പ്രദേശത്തായതിനാൽ തന്നെ അവിടെ നിന്ന് സമതല പ്രദേശത്തേക്ക് എത്തിയതിനു ശേഷം മാത്രമേ മയക്കുവെടി വെക്കൂ. ജനവാസ മേഖലയിലിറങ്ങി പ്രശ്നമുണ്ടാക്കാതെയിരിക്കുക എന്നതിനാണ് നിലവിൽ പ്രാധാന്യം നൽകുന്നത്. ആന മേഘമല വനപ്രദേശത്തേക്ക് നീങ്ങി ഉൾക്കാട്ടിലേക്ക് കടക്കുകയാണെങ്കിൽ മറ്റിടപെടലുകൾ നടത്തേണ്ട എന്ന തീരുമാനത്തിലാണ് വനംവകുപ്പെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

വാഷിംഗ്ടണ്‍: മുസ്ലീം ലീഗ് പൂര്‍ണമായും മതേതര പാര്‍ട്ടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ന്യൂയോര്‍ക്കില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

‘ഹിന്ദുക്കളുടെ പാര്‍ട്ടിയായ ബി ജെ പിയെ വിമര്‍ശിച്ച് മതേതരത്തെക്കുറിച്ച് താങ്കള്‍ സംസാരിച്ചു. എന്നാല്‍, താങ്കള്‍ എം പിയായിരുന്ന കേരളത്തില്‍, മുസ്ലീം പാര്‍ട്ടിയായ മുസ്ലീം ലീഗുമായി കോണ്‍ഗ്രസ് സഖ്യത്തിലാണല്ലോ’ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ‘മുസ്ലീം ലീഗ് പൂര്‍ണമായും മതേതര പാര്‍ട്ടിയാണ്. മതേതരമല്ലാത്ത ഒന്നും അതിലില്ല. എനിക്ക് തോന്നുന്നു ചോദ്യം ചോദിച്ചയാള്‍ മുസ്ലീം ലീഗിനെക്കുറിച്ച് ഒന്നും പഠിച്ചിട്ടില്ലെന്ന്’- എന്നാണ് രാഹുല്‍ മറുപടി നല്‍കിയത്.

അതേസമയം, മതത്തിന്റെ പേരില്‍ ഇന്ത്യയെ വിഭജിച്ച ജിന്നയുടെ മുസ്ലീം ലീഗ് രാഹുല്‍ ഗാന്ധിക്ക് മതേതര പാര്‍ട്ടിയാണെന്ന് ബി ജെ പി ഐ ടി സെല്‍ തലവന്‍ അമിത് മാളവ്യ പരിഹസിച്ചു.

ന്യൂഡൽഹി: ഇന്ത്യയും നേപ്പാളും തമ്മിലുള്ള പുരാതന സാംസ്‌കാരിക ബന്ധം ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധത്തിന്റെ അടിത്തറയാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. നേപ്പാളുമായുള്ള വികസന പങ്കാളിത്തം വർദ്ധിപ്പിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് രാഷ്ട്രപതി വ്യക്തമാക്കി.

നിരവധി സുപ്രധാന പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനും അയൽ രാജ്യവുമായുള്ള വികസന പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിനുമാണ് ഇന്ത്യ മുൻഗണന നൽകുന്നതെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. നേപ്പാൾ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ദ്രൗപതി മുർമുവിന്റെ പ്രതികരണം.

ഇന്ത്യയുടെയും നേപ്പാളിന്റെയും അതിർത്തി മേഖലയിലെ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികളെ കുറിച്ച് ഇരുവരും കൂടിക്കാഴ്ച്ചയിൽ ചർച്ച ചെയ്തു. ജനങ്ങൾ തമ്മിലുള്ള സമ്പർക്കവും സാമ്പത്തിക ബന്ധത്തിലെ പുരോഗതിയും വിനോദസഞ്ചാര മേഖലയെ കൂടുതൽ വിപുലീകരിക്കുമെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

കാലിഫോർണിയ: പാർലമെന്റ് എം പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിലൂടെ ജനങ്ങളെ സേവിക്കുന്നതിനുള്ള വലിയ അവസരം തനിക്ക് ലഭിച്ചെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക്സഭയിൽ നിന്ന് താൻ അയോഗ്യനാക്കപ്പെടുമെന്ന് വിചാരിച്ചിരുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. കാലിഫോർണിയിലെ സ്റ്റാൻഫഡ് യൂണിവേഴ്സിറ്റി ക്യാമ്പസിലെ വിദ്യാർത്ഥികളോട് സംസാരിക്കുകയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസമാണ് രാഹുൽഗാന്ധി അമേരിക്കയിൽ എത്തിയത്. 10 ദിവസത്തെ സന്ദർശനത്തിനു വേണ്ടിയാണ് അദ്ദേഹം അമേരിക്കയിലേക്ക് പോയത്. രാജ്യത്ത് ജനാധിപത്യപരമായ പോരാട്ടം നടത്താൻ പ്രതിപക്ഷത്തിന് കഴിയാത്ത അവസ്ഥയായിരുന്നു. പ്രതിപക്ഷം രാജ്യത്ത് പ്രതിസന്ധിയിലായിരുന്നു. ഈ അവസരത്തിലാണ് താൻ ഭാരത് ജോഡോ യാത്രയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. ഇന്ത്യയിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികൾ അമേരിക്കയിലുണ്ട്. അവരുമായി ബന്ധം സ്ഥാപിക്കാനും സംസാരിക്കാനും എല്ലാം തനിക്ക് താല്പര്യമാണ്. അത് തന്റെ കടമയാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

എന്നാൽ ഇത്തരം വിദേശയാത്രകളിൽ താൻ ആരുടെയും പിന്തുണ തേടാറില്ല. പ്രധാനമന്ത്രി ഇവിടേക്ക് വരാത്തത് എന്താണെന്ന് തനിക്ക് മനസ്സിലാകുന്നില്ല. രണ്ടായിരത്തിലായിരുന്നു തന്റെ രാഷ്ട്രീയ പ്രവേശനം. താൻ ഇത്തരം ഒരു അവസ്ഥയിലൂടെ കടന്നുപോകുമെന്ന് അന്ന് പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ അയോഗ്യനാക്കപ്പെട്ടതോടെ തനിക്ക് വലിയൊരു അവസരം ലഭിച്ചുവന്നും രാഷ്ട്രീയത്തിലെ കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

ഇടുക്കി: അരിക്കൊമ്പനെ പിടികൂടി ഉൾക്കാട്ടിൽ തുറന്ന് വിടുമെന്ന് തമിഴ്‌നാട് സഹകരണ മന്ത്രി ഐ പെരിയസ്വാമി. മിഷൻ അരിക്കൊമ്പൻ തുടരുമെന്നും ആനയെ നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. 300 പേരടങ്ങുന്ന സംഘമാണ് അരിക്കൊമ്പനെ നിരീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

അരിക്കൊമ്പൻ ആക്രമണകാരിയല്ല. സാധുവായ കാട്ടാനയാണ്. അതിനെ ഉപദ്രവിച്ചാലേ തിരിച്ച് ഉപദ്രവിക്കൂവെന്നും അദ്ദേഹം പ്രതികരിച്ചു. അരിക്കൊമ്പനെ പിടികൂടാനുള്ള തമിഴ്‌നാട് വനംവകുപ്പിന്റെ ശ്രമം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. തമിഴ്‌നാട് വനംവകുപ്പിന്റെ ദൗത്യസംഘം രണ്ട് ടീമായി തിരിഞ്ഞാണ് ആനയെ നിരീക്ഷിക്കുന്നത്. ആദിവാസി സംഘവും ഇവർക്കൊപ്പമുണ്ട്. ജനവാസമേഖലയിൽ കാട്ടാനയെത്തിയാൽ പിടികൂടാനുള്ള നീക്കങ്ങളാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടേത്.

ന്യൂഡല്‍ഹി: പിരിയോഡിക് ടേബിള്‍, ജനാധിപത്യം, ഊര്‍ജസ്രോതസ്സുകള്‍ എന്നിവയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങള്‍ ഒഴിവാക്കാനൊരുങ്ങി എന്‍.സി.ഇ.ആര്‍.ടി. ഗാന്ധിവധം, മുഗള്‍ ചരിത്രം, ഗുജറാത്ത് കലാപം, ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം എന്നിവ ഒഴിവാക്കിയതിന് പുറമെയാണിത്.

അതേസമയം, കോവിഡ് കാലത്ത് വിദ്യാര്‍ഥികളുടെ പഠനഭാരം കുറക്കുക, ഓവര്‍ലാപ്പിങ് ഒഴിവാക്കുക, അപ്രസക്തമായതും പ്രയാസമേറിയതുമായ ഭാഗങ്ങള്‍ ഒഴിവാക്കുക എന്നീ ലക്ഷ്യത്തോടെയാണ് പാഠഭാഗങ്ങള്‍ പിന്‍വലിക്കുന്നതെന്ന് എന്‍.സി.ഇ.ആര്‍.ടി വാദിച്ചു. പരിണാമസിദ്ധാന്തം ഒഴിവാക്കിയതിനെതിരേ 1800-ഓളം വിദഗ്ധര്‍ സര്‍ക്കാരിന് തുറന്നകത്തെഴുതി പ്രതിഷേധിച്ചിരുന്നു.

അതിനിടെ, പരിസ്ഥിതി സുസ്ഥിരത സംബന്ധിച്ച പാഠഭാഗവും പത്താം ക്ലാസിലെ പാഠപുസ്തകത്തില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഇതിനു പുറമെ പത്താം ക്ലാസ് പാഠപുസ്തകത്തിലെ ജനാധിപത്യത്തെ കുറിച്ച് പ്രതിപാദിക്കുന്ന ‘ജനാധിപത്യം, ജനാധിപത്യത്തിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുള്ള വെല്ലുവിളികള്‍’ എന്നിവയും നീക്കംചെയ്തിട്ടുണ്ട്. ‘കോവിഡ് കാരണം കുട്ടികളുടെ പഠനഭാരം കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പഠിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഡാര്‍വിന്‍ സിദ്ധാന്തം വെബ്സൈറ്റുകളില്‍ ലഭ്യമാണ്. കൂടാതെ ഈ ഭാഗങ്ങള്‍ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കാനുണ്ട്’- കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സര്‍ക്കാര്‍ പറഞ്ഞു.

പത്താം ക്ലാസിലെ ഒഴിവാക്കിയ പാഠഭാഗങ്ങള്‍:

സയന്‍സ്

ചാപ്റ്റര്‍ 5 – പിരിയോഡിക് ക്ലാസിഫിക്കേഷന്‍ ഓഫ് എലമെന്റ്സ്
ചാപ്റ്റര്‍ 14- സോഴ്സ് ഓഫ് എനര്‍ജി
ചാപ്റ്റര്‍ 16- സസ്റ്റെയ്നബിള്‍ മാനേജ്മെന്റ് ഓഫ് നാച്ചുറല്‍ റിസോഴ്സസ്

ഡെമോക്രാറ്റിക് പൊളിറ്റിക്സ്

ചാപ്റ്റര്‍ 5 – പോപ്പുലര്‍ സ്ട്രഗിള്‍സ് & മൂവ്മെന്റ്സ്
ചാപ്റ്റര്‍ 6 – പൊളിറ്റിക്കല്‍ പാര്‍ട്ടീസ്
ചാപ്റ്റര്‍ 8 – ചാലഞ്ചസ് ടു ഡെമോക്രസി