ഇന്ത്യ ആക്രമണം അവസാനിപ്പിച്ചത് പാകിസ്ഥാൻ നടത്തിയ അഭ്യർത്ഥനയെ തുടർന്നാണെന്ന് ട്രംപിനോട് മോദി
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും തമ്മിൽ 35 മിനിറ്റോളം ദൈർഘ്യമുള്ള ടെലിഫോൺ സംഭാഷണം നടത്തി. ‘ഓപ്പറേഷൻ സിന്ധൂർ’ നടന്ന് ഇതാദ്യമായാണ് ഇരുവരും ഇത്തരത്തിൽ ആശയവിനിമയം നടത്തുന്നത്. ഇന്ത്യ ആക്രമണം അവസാനിപ്പിച്ചത് പാകിസ്ഥാൻ നടത്തിയ അഭ്യർത്ഥനയെ തുടർന്നാണ് എന്ന് മോദി ട്രംപിനോട് വ്യക്തമാക്കി.
ഇന്ത്യ–പാക് സംഘർഷം അവസാനിപ്പിക്കാൻ താനാണ് ഇടപെട്ടതെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് മോദിയുടെ വിശദീകരണമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിർസി പറഞ്ഞു. പാകിസ്ഥാനെതിരെ ശക്തമായ മറുപടി ഇന്ത്യ നൽകി യതായി മോദി ട്രംപിനോട് വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ സിന്ധൂർ പൂര്‍ണമായി അവസാനിച്ചിട്ടില്ലെന്നും, ഇന്ത്യ–പാക് വിഷയത്തിൽ ഇന്ത്യ മറ്റൊരാളുടെ മധ്യസ്ഥത അംഗീകരിച്ചിട്ടില്ലെന്നും ഇനി അംഗീകരിക്കുകയുമില്ലെന്നും മോദി പറഞ്ഞു. തീവ്രവാദത്തോട് ഇന്ത്യക്ക് യാതൊരു ഇളവുമില്ലെന്നും, ഈ സംഭാഷണത്തിൽ വ്യാപാര ഉടമ്പടി ചർച്ച ചെയ്യപ്പെട്ടിട്ടില്ലെന്നും വിക്രം മിർസി വ്യക്തമാക്കി. കൂടാതെ, ട്രംപിനെ ഇന്ത്യ സന്ദർശിക്കാൻ മോദി ഔദ്യോഗികമായി ക്ഷണിച്ചതായും അദ്ദേഹം അറിയിച്ചു.
കോൺഗ്രസ് ഈ ഫോൺസംഭാഷണത്തെ ചൊല്ലി കനത്ത വിമർശനവുമായി രംഗത്തെത്തി. മോദിയുടെ പേരിൽ പറയപ്പെടുന്ന വാക്യങ്ങൾ എങ്ങനെ വിശ്വസിക്കാമെന്നും, ട്രംപിന്റെ പ്രസ്താവനയെക്കുറിച്ച് 37 ദിവസമായി മോദി മൗനം പാലിക്കുകയാണെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു. ഇതേ വിഷയം ചർച്ച ചെയ്യാൻ സർവകക്ഷിയോഗം വിളിക്കാൻ പ്രധാനമന്ത്രി ഇതുവരെ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.