National

ന്യൂഡൽഹി: 2025-26 അധ്യയനവർഷം മുതൽ വർഷത്തിൽ രണ്ടുതവണ ബോർഡ് പരീക്ഷ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്താൻ സിബിഎസ്ഇയ്ക്ക് നിർദേശം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനാണ് നിർദേശം നൽകിയിരിക്കുന്നത്.

ഇതിനായി മന്ത്രാലയവും സിബിഎസ്ഇയും സ്‌കൂൾ പ്രിൻസിപ്പൽമാരുമായി അടുത്തമാസം മുതൽ ചർച്ചകൾ നടത്തുമെന്നാണ് റിപ്പോർട്ട്. ബിരുദ പ്രവേശനത്തിന്റെ സമയക്രമത്തെ ബാധിക്കാത്തതരത്തിൽ പരീക്ഷകൾ നടത്തുന്നതിന് അക്കാദമിക് കലണ്ടർ പരിഷ്‌കരിക്കുന്നതിനുള്ള നടപടികൾ സിബിഎസ്ഇ ഇതിനോടകം ആരംഭിച്ചതായുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്.

അടുത്ത അധ്യയനവർഷം മുതൽ സ്‌കൂളുകളിൽ സെമസ്റ്റർ സംവിധാനം ആരംഭിക്കുന്നതിനുള്ള നടപടികൾ ഉപേക്ഷിച്ചുവെന്നും സിബിഎസ്ഇ വൃത്തങ്ങൾ അറിയിച്ചു.

ന്യൂഡൽഹി: ചാറ്റുകളുടെ സുരക്ഷ ഉറപ്പാക്കുന്ന എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംവിധാനത്തിൽ വീട്ടുവീഴ്ചയ്ക്ക് നിർബന്ധിച്ചാൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി വാട്ട്‌സ് ആപ്പ്. ഡൽഹി ഹൈക്കോടതിയിലാണ് വാട്ട്‌സ് ആപ്പ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്.

എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ എന്നത് സന്ദേശം അയക്കുന്നവർക്കും സ്വീകരിക്കുന്ന ആൾക്കും മാത്രമേ അതിലെ ഉള്ളടക്കം കാണാൻ കഴിയൂവെന്ന് ഉറപ്പുവരുത്തുന്ന സാങ്കേതികവിദ്യയാണ്. എന്നാൽ, രാജ്യത്തെ പുതിയ ഐ ടി നിയമം അനുസരിച്ച് സർക്കാർ ആവശ്യപ്പെട്ടാൽ ഇതിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നാണ് വ്യവസ്ഥ.

ആദ്യം സന്ദേശം അയച്ചയാളെ തിരിച്ചറിയുന്നതിന് നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇത് ചോദ്യംചെയ്താണ് ഫെയ്‌സ്ബുക്കും വാട്‌സ് ആപ്പും കോടതിയെ സമീപിച്ചത്. ഇങ്ങനെ കടുംപിടുത്തമുണ്ടെങ്കിൽ ഇന്ത്യയിൽ വാട്ട്‌സ് ആപ്പ് നിർത്തേണ്ടി വരുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

ന്യൂഡൽഹി: വിവാഹ സമയം വധുവിന് വീട്ടുകാർ നൽകുന്ന സമ്പത്തിൽ ഭർത്താവിന് അധികാരമോ അവകാശമോ ഇല്ലെന്ന സുപ്രധാനനിരീക്ഷണവുമായി സുപ്രീം കോടതി. പ്രതിസന്ധി സമയത്ത് ഭാര്യയുടെ സ്വത്ത് ഉപയോഗിച്ചാൽ അത് തിരിച്ചു നൽകാൻ ഭർത്താവ് ബാധ്യസ്ഥനാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

തനിക്ക് ലഭിച്ച സ്ത്രീധനം ഭർത്താവും വീട്ടുകാരും ദുരുപയോഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ സ്വദേശിനി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. വിവാഹ സമയത്ത് വീട്ടുകാർ സമ്മാനമായി നൽകിയ 89 പവൻ സ്വർണം ഭർത്താവും ഭർതൃ വീട്ടുകാരും ചേർന്ന് ദുരുപയോഗം ചെയ്തുവെന്നാണ് ഹർജിയിൽ പറയുന്നത്. ഈ കേസിൽ സ്വർണം നഷ്ടപ്പെടുത്തിയതിന് 25 ലക്ഷം രൂപ നൽകാൻ കോടതി നിർദ്ദേശിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് കേസിൽ വിധി പുറപ്പെടുവിച്ചത്.

വിവാഹത്തിനു മുമ്പോ വിവാഹസമയത്തോ അതിന് ശേഷമോ പെൺവീട്ടുകാർ നൽകുന്ന എല്ലാ വസ്തുവകകളുടെയും പൂർണമായ അവകാശം വധുവിന് തന്നെയാണ്. ഭർത്താവിന് അവകാശം ഉന്നയിക്കാൻ കഴിയില്ല. നിയന്ത്രിക്കാനും ഭർത്താവിന് അവകാശമില്ല. പങ്കാളികൾ തമ്മിലുള്ള പരസ്പര ബഹുമാനമാണ് വിവാഹമെന്ന സങ്കല്പത്തിന്റെ അടിസ്ഥാന തന്നെയെന്നുള്ള അഭിപ്രായവും കോടതി മുന്നോട്ടുവെച്ചു.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ പ്രധാനമന്ത്രി നിശബദ്‌നാണെന്ന് അദ്ദേഹം ആരോപിച്ചു. പധാനമന്ത്രി ഭയന്നിരിക്കുകയാണ്. കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പ്രചാരണ വേദിയിൽ പൊട്ടിക്കരയുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

ജനങ്ങളുടെ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം മാത്രമാണ് നടക്കുന്നത്. പാകിസ്ഥാനെക്കുറിച്ചും ചൈനയെക്കുറിച്ചും പാത്രം കൊട്ടാനുമൊക്കെ പറയും. പട്ടിണി, തൊഴിലില്ലായ്മ, വിലക്കയറ്റം, സംവരണം എന്നീ വിഷയങ്ങളിൽ മോദി സംസാരിക്കാറുണ്ടോ. അദാനി അടക്കമുള്ള കോർപ്പറേറ്റുകൾക്ക് രാജ്യത്തിന്റെ സ്വത്ത് എഴുതിക്കൊടുത്ത സർക്കാർ ആണ് നരേന്ദ്ര മോദിയുടേതെന്നും അദ്ദേഹം വിമർശിച്ചു.

കോർപ്പറേറ്റുകൾക്ക് മോദി നൽകിയ പണം തിരിച്ച് പിടിച്ച് കർഷകർക്കും തൊഴിലില്ലാത്തവർക്കും സമൂഹത്തിൽ താഴേക്കിടയിലുള്ളവർക്കും വീതിച്ച് നൽകും. ഭരണഘടന സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണിതെന്നും ഒരു വശത്ത് ഭരണഘടന തകർക്കാനാണ് നരേന്ദ്ര മോദിയും ബിജെപിയും ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: മാദ്ധ്യമങ്ങൾക്കെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുസ്ലീം പരാമർശത്തിൽ മാധ്യമങ്ങൾ തന്നെ കടന്നാക്രമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വസ്തുതാന്വേഷണം നടത്താതെയാണ് തനിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. മൻമോഹൻ സിംഗ് മുസ്ലീം പ്രീണന പരാമർശം നടത്തിയിട്ടില്ലെന്ന് പറയുന്നവരെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് പുറത്ത് വന്ന ഒരു പഴയ വിഡിയോയിലും മൻമോഹൻ സിംഗ് പറയുന്നത് താൻ പറഞ്ഞ കാര്യങ്ങൾ തന്നെയാണ്. ന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് പാവപ്പെട്ട മുസ്ലീങ്ങൾക്ക് മുൻഗണന നൽകണമെന്നാണ് മൻമോഹൻ സിംഗ് വീഡിയോയിൽ പറയുന്നത്. മുസ്ലീങ്ങൾക്ക് മുൻഗണന നൽകുന്ന കോൺഗ്രസിനെക്കുറിച്ചോ ‘ഇൻഡി’ സഖ്യത്തെ കുറിച്ചോ പറയുമ്പോൾ അവർ ദേഷ്യപ്പെടുകയും തന്നെ ആക്രമിക്കാൻ തുടങ്ങുകയും ചെയ്യുന്നു. 25 വർഷമായി അവർ തന്നെ ഭയപ്പെടുത്താൻ ശ്രമിക്കുന്നു. പക്ഷേ പരാജയപ്പെട്ടുവെന്ന് അവർ മനസിലാക്കണമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഇനി അവർ ഈ ശ്രമങ്ങൾ അവസാനിപ്പിക്കണം. മുസ്ലീംങ്ങൾക്ക് ആദ്യ പരിഗണന നൽകുമെന്ന് മൻമോഹൻ സിംഗ് പറഞ്ഞത് തന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്ലീം സംവരണം കോൺഗ്രസിന്റെ പ്രഥമ പരിഗണന തന്നെയാണ്. എസ്സി – എസ്ടി, ഒബിസി വിഭാഗങ്ങൾക്ക് കോൺഗ്രസ് തുല്യ പരിഗണന നൽകുന്നില്ല. മുസ്ലീംങ്ങൾക്ക് അധിക സംവരണം നൽകാനുള്ള നീക്കം സുപ്രീം കോടതി ഇടപെടലിലാണ് തടയപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ പൂർണമായും വിവിപാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കണം എന്നാവശ്യപ്പെട്ടു നൽകിയ ഹർജികൾ തള്ളി സുപ്രീം കോടതി. പേപ്പർ ബാലറ്റുകൾ തിരികെ കൊണ്ടുവരണമെന്ന ആവശ്യവും സുപ്രീം കോടതി നിരാകരിച്ചു. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയാണ് കോടതി തള്ളിയത്.

ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് 2 വ്യത്യസ്ത വിധികളാണു പറഞ്ഞത്. ഹർജികളിൽ തിരഞ്ഞെടുപ്പു കമ്മീഷനിൽ നിന്നു സുപ്രീംകോടതി സാങ്കേതിക വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്നു വിധി പ്രസ്താവിച്ചത്. മുഴുവൻ വിവിപാറ്റ് സ്ലിപ്പുകളും എണ്ണുന്നത് പ്രായോഗികമല്ലെന്നും കോടതി പറഞ്ഞു. എന്നാൽ, സ്ലിപ്പ് ലോഡിങ് യൂണിറ്റ് സീൽ ചെയ്തു സൂക്ഷിക്കാമെന്നു വ്യക്തമാക്കി. ഒരു സംവിധാനത്തെ മുഴുവൻ അന്ധമായി സംശയത്തിന്റെ നിഴലിൽ നിർത്താനാകില്ല. ജനാധിപത്യമെന്നത് എല്ലാവരെയും ഐക്യത്തിലും വിശ്വാസത്തിലും നിലനിർത്താനുള്ളതാണ്. വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും സംസ്‌കാരം നിലനിർത്താൻ ജനാധിപത്യത്തിന്റെ ശബ്ദം കരുത്തുറ്റതാക്കി മാറ്റണമെന്ന് കോടതി ആവശ്യപ്പെട്ടു.

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ഹർജികളിൽ തീരുമാനമെടുത്തത്. ആരോപണങ്ങളിലൂടെ അനാവശ്യ ചർച്ചകൾക്കു വഴിയൊരുക്കരുത്. ഹർജിക്കാർ ഉന്നയിച്ച ആരോപണങ്ങൾ പരിശോധിക്കാൻ ചില നിർദേശങ്ങളും മുന്നോട്ടു വച്ചിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ മെമ്മറിയും സീരിയൽ നമ്പറും സ്ഥാനാർഥികളുടെ അപേക്ഷ പരിഗണിച്ച് വിദഗ്ധർക്കു പരിശോധിക്കാം. തിരഞ്ഞെടുപ്പു ഫലം വന്ന് 7 ദിവസത്തിനുള്ളിൽ ഇതിനുള്ള അപേക്ഷ നൽകണം. പരിശോധനാ ചെലവിനുള്ള തുകയും കെട്ടി വയ്ക്കണം. ആരോപണം ശരിയാണെന്നു തെളിഞ്ഞാൽ ഈ തുക മടക്കി നൽകും. വോട്ടിങ് മെഷീനിൽ ചിഹ്നം ലോഡുചെയ്യൽ പ്രക്രിയ പൂർത്തിയാക്കിക്കഴിഞ്ഞാൽ സിംബൽ ലോഡിംഗ് യൂണിറ്റ് സീൽ ചെയ്യണം. ഇവ കുറഞ്ഞത് 45 ദിവസമെങ്കിലും സ്‌ട്രോങ് റൂമുകളിൽ സൂക്ഷിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ഇനി മുതൽ ഹോർലിക്സ് ഉൾപ്പെടുക ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക് വിഭാഗത്തിൽ. ഹെൽത്ത് ഡ്രിങ് വിഭാഗത്തിൽ നിന്ന് ഹോർലിക്സിനെ ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക് വിഭാഗത്തിലേക്ക് മാറ്റി. ഹിന്ദുസ്ഥാൻ യുനിലിവർ ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടു.

ഹോർലിക്‌സിൽ നിന്ന് ‘ഹെൽത്ത്’ എന്ന ലേബൽ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. 2006ലെ ഭക്ഷ്യ സുരക്ഷ നിയമം 2006 പ്രകാരം ആരോഗ്യ പാനീയം എന്നതിന് വ്യക്തമായ നിർവചനം ഇല്ലാത്തതിനാലാണ് ഹോർലിക്സിന്റെ ലേബൽ മാറ്റിയത്. ആരോഗ്യ പാനീയം എന്ന ലേബൽ ഒഴിവാക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ അടുത്തയിടെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്ക് പ്രത്യേക നിർദ്ദേശം നൽകിയിരുന്നു.

ബോൺവിറ്റയെയും മറ്റ് പാനീയങ്ങളെയും ആരോഗ്യ പാനീയങ്ങൾ എന്ന് നാമകരണം ചെയ്യരുതെന്നും ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളോട് കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു. പാൽ ഉൾപ്പടെയുള്ള പാനീയങ്ങളെ ഹെൽത്ത് ഡ്രിങ്ക്‌സ്, എനർജി ഡ്രിങ്ക്‌സ് എന്നിങ്ങനെ തരംതിരിക്കരുതെന്നും നിർദ്ദേശം ലഭിച്ചിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യംമൂലം ഉപഭോക്താക്കൾക്ക് ആശയക്കുഴപ്പമുണ്ടാകുന്നത് തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു കേന്ദ്ര സർക്കാരിന്റെ നീക്കം.

ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ദിരാ ഗാന്ധിയുടെ സ്വത്ത് ലഭിക്കാൻ പൈതൃക സ്വത്ത് അവകാശ നിയമം രാജീവ് ഗാന്ധി റദ്ദാക്കിയെന്ന് അദ്ദേഹം വ്യക്തമാക്കി.

പഴയ നിയമം റദ്ദാക്കിയത് ഇന്ദിരാ ഗാന്ധിയുടെ മരണം സംഭവിച്ചപ്പോഴാണ്. രാജ്യത്തിന് മുന്നിൽ ആദ്യമായാണ് താനീക്കാര്യം വെളിപ്പെടുത്തുന്നത്. പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ഇത് ചെയ്തത് സ്വത്ത് നഷ്ടപ്പെടാതിരിക്കാനാണെന്ന് അദ്ദേഹം ആരോപിച്ചു.

ജീവിതത്തിലും ജീവിതം കഴിഞ്ഞാലും കോൺഗ്രസ് കൊള്ളയടിക്കൽ തുടരുമെന്നാണ് ജനം പറയുന്നതെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: മഞ്ഞുമൂടി കിടന്നതിനാൽ അഞ്ച് മാസത്തോളം അടച്ചിട്ടിരിക്കുകയായിരുന്ന മണാലി- ലേ ഹൈവേ തുറന്നു. ലഡാക്കിന്റെ തലസ്ഥാനമായ ലേയെയും ഹിമാചൽ പ്രദേശിലെ മണാലിയെയും ബന്ധിപ്പിക്കുന്ന ഹൈവേയാണിത്. 428 കിലോമീറ്റർ നീളമുള്ള പാതയിലെ മഞ്ഞ് നീക്കം ചെയ്ത ശേഷമാണ് ബോർഡർ റോഡ് ഓർഗനൈസേഷൻ റോഡ് പൊതുജനങ്ങൾക്കായി തുറന്നു നൽകിയത്.

ലഡാക്കിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധപ്പെടുത്തുന്ന പാതയാണിത്. കഴിഞ്ഞ നവംബറിലാണ് മഞ്ഞുമൂടിയതിനെ തുടർന്ന് പാത അടച്ചത്. ഹിമാചൽ പ്രദേശിലെ അടൽ തുരങ്കം വഴി ബിയാസ് നദിയുടെ കുളു താഴ്വരയെ ലാഹൗളിലെ ചന്ദ്ര, ഭാഗ നദീതടങ്ങളുമായി ബന്ധിപ്പിക്കുന്നു.

മണാലി- ലേ ഹൈവേയിലൂടെയാണ് ഇന്ത്യയുടെ തന്ത്രപ്രധാനപ്പെട്ട അതിർത്തി പ്രദേശമായ ലഡാക്കിൽ സൈനികർക്കാവശ്യമായ ചരക്കുനീക്കങ്ങൾ നടത്തുന്നത്. ബി.ആർ.ഒ അംഗങ്ങൾ രണ്ട് സംഘങ്ങളായി തിരിഞ്ഞ് മാസങ്ങളോളം നടത്തിയ പ്രയത്നത്തിലൊടുവിലാണ് പാതയിലെ മഞ്ഞ് നീക്കം ചെയ്യാൻ സാധിച്ചത്.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിൽ നടത്തിയ നടത്തിയ വിദ്വേഷ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്. രാജ്യത്തിന്റെ സമ്പത്ത് കോൺഗ്രസ് മുസ്ലിംങ്ങൾക്ക് നൽകുമെന്ന വിവാദ പരാമർശത്തിലാണ് നോട്ടീസ്. കോൺഗ്രസ് നൽകിയ പെരുമാറ്റ ചട്ട ലംഘന പരാതിയുടെ അടിസ്ഥാനത്തിലാണ് ബിജെപി അധ്യക്ഷനോട് വിശദീകരണം നേടിയത്.

ഏപ്രിൽ 29 ന് രാവിലെ 11 മണിക്കുള്ളിൽ പാർട്ടി അധ്യക്ഷൻ മറുപടി നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്. അതേസമയം, ബിജെപിയുടെ പരാതിയിൽ രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയിട്ടുണ്ട്.

കേരളത്തിൽ നടത്തിയ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. രാജ്യത്തിന്റെ സമ്പത്ത് കോൺഗ്രസ് മുസ്ലിംങ്ങൾക്ക് നൽകുമെന്ന പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗമാണ് നടപടികൾക്ക് ആധാരം. വിവാദ പ്രസംഗത്തിന്റെ ദൃശ്യങ്ങളും ഉള്ളടക്കം എഴുതി നൽകാനും തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ആദ്യ പരിഗണന നൽകുക മുസ്ലീംങ്ങൾക്കായിരിക്കുമെന്നും കഷ്ടപ്പെട്ട് മറ്റുള്ളവരുണ്ടാക്കിയ പണവും സ്ത്രീകളുടെ കെട്ടുതാലി പോലും കൂടുതൽ കുട്ടികളുണ്ടാകുന്ന, നുഴഞ്ഞു കയറ്റക്കാരായ വിഭാഗത്തിലേക്ക് പോകുമെന്നുമുളള പ്രധാനമന്ത്രിയുടെ പരാമർശമാണ് വിവാദത്തിന് കാരണം.