National

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും തമ്മിൽ 35 മിനിറ്റോളം ദൈർഘ്യമുള്ള ടെലിഫോൺ സംഭാഷണം നടത്തി. ‘ഓപ്പറേഷൻ സിന്ധൂർ’ നടന്ന് ഇതാദ്യമായാണ് ഇരുവരും ഇത്തരത്തിൽ ആശയവിനിമയം നടത്തുന്നത്. ഇന്ത്യ ആക്രമണം അവസാനിപ്പിച്ചത് പാകിസ്ഥാൻ നടത്തിയ അഭ്യർത്ഥനയെ തുടർന്നാണ് എന്ന് മോദി ട്രംപിനോട് വ്യക്തമാക്കി.

ഇന്ത്യ–പാക് സംഘർഷം അവസാനിപ്പിക്കാൻ താനാണ് ഇടപെട്ടതെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് മോദിയുടെ വിശദീകരണമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിർസി പറഞ്ഞു. പാകിസ്ഥാനെതിരെ ശക്തമായ മറുപടി ഇന്ത്യ നൽകി യതായി മോദി ട്രംപിനോട് വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു.

ഓപ്പറേഷൻ സിന്ധൂർ പൂര്‍ണമായി അവസാനിച്ചിട്ടില്ലെന്നും, ഇന്ത്യ–പാക് വിഷയത്തിൽ ഇന്ത്യ മറ്റൊരാളുടെ മധ്യസ്ഥത അംഗീകരിച്ചിട്ടില്ലെന്നും ഇനി അംഗീകരിക്കുകയുമില്ലെന്നും മോദി പറഞ്ഞു. തീവ്രവാദത്തോട് ഇന്ത്യക്ക് യാതൊരു ഇളവുമില്ലെന്നും, ഈ സംഭാഷണത്തിൽ വ്യാപാര ഉടമ്പടി ചർച്ച ചെയ്യപ്പെട്ടിട്ടില്ലെന്നും വിക്രം മിർസി വ്യക്തമാക്കി. കൂടാതെ, ട്രംപിനെ ഇന്ത്യ സന്ദർശിക്കാൻ മോദി ഔദ്യോഗികമായി ക്ഷണിച്ചതായും അദ്ദേഹം അറിയിച്ചു.

കോൺഗ്രസ് ഈ ഫോൺസംഭാഷണത്തെ ചൊല്ലി കനത്ത വിമർശനവുമായി രംഗത്തെത്തി. മോദിയുടെ പേരിൽ പറയപ്പെടുന്ന വാക്യങ്ങൾ എങ്ങനെ വിശ്വസിക്കാമെന്നും, ട്രംപിന്റെ പ്രസ്താവനയെക്കുറിച്ച് 37 ദിവസമായി മോദി മൗനം പാലിക്കുകയാണെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു. ഇതേ വിഷയം ചർച്ച ചെയ്യാൻ സർവകക്ഷിയോഗം വിളിക്കാൻ പ്രധാനമന്ത്രി ഇതുവരെ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അഹമ്മദാബാദ്: സർദാർ വല്ലഭഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം എയർ ഇന്ത്യയുടെ വിമാനം തകർന്നുവീണ ദുരന്തസ്ഥലം സന്ദർശിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. വിമാന അപകടത്തെ തുടർന്ന്, എയർ ഇന്ത്യ സി.ഇ.ഒയും വിവിധ അന്വേഷണ ഏജൻസികളിലെ മുതിർന്ന ഉദ്യോഗസ്ഥരുമും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. പ്രധാനമന്ത്രി പിന്നീട് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിയും സന്ദർശിച്ചു.

ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ വിമാനമാണ് take-off സമയത്ത് തകരെപോയത്. ഇന്നലെ ഉച്ചയ്ക്ക് 1:38നാണ് അപകടം സംഭവിച്ചത്. 23-ാം നമ്പർ റൺവേയിലൂടെയാണ് എഐ-171 വിമാനം പറന്നുയർന്നത്. take-off കഴിഞ്ഞ് 625 അടി ഉയരത്തിലെത്തിയപ്പോഴാണ് എയർ ട്രാഫിക് കൺട്രോളിന് അപകടസൂചന ലഭിച്ചത്. അതിനുശേഷം വിമാനവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കുറച്ച് നേരത്തിനകം വിമാനം തകർന്നു വീഴുകയായിരുന്നു.

വിമാനം തകർന്നുവീണത് സമീപത്തുള്ള ബിജെ മെഡിക്കൽ കോളേജിന്റെ ഹോസ്റ്റൽ കെട്ടിടത്തിലേക്കാണ്. അപകടത്തിൽ 294 പേരാണ് മരിച്ചത് . അതിൽ 242 പേർ വിമാനത്തിൽ സഞ്ചരിച്ച കാബിൻ ക്രൂ അംഗങ്ങളും യാത്രക്കാരുമാണ്. ശേഷിക്കുന്നവർ അപകടസമയത്ത് ഹോസ്റ്റലിൽ ഉണ്ടായിരുന്ന മെഡിക്കൽ വിദ്യാർത്ഥികളും സമീപവാസികളുമാണ്.

അപകടം സംഭവിച്ച ശേഷം ഒൻപത് മണിക്കൂറിനകം വിമാനം തകർന്നിടത്തിൽ നിന്നുള്ള ബ്ലാക്ക് ബോക്സ് കണ്ടെത്തി. പിറകുവശം കത്താതെ നിലനിന്നത് ബ്ലാക്ക് ബോക്സ് വേഗത്തിൽ കണ്ടെത്താൻ സഹായകമായി. പൈലറ്റുമാരുടെ അവസാന സംഭാഷണം ഉൾപ്പെടെയുള്ള വിവരങ്ങൾ ഇതിലൂടെ മനസ്സിലാക്കാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി. അപകടത്തിന് സാങ്കേതിക തകരാറ് കാരണമായിട്ടുണ്ടോ എന്ന് പരിശോധിക്കപ്പെടും.

കേരളത്തിന് കൂടുതല്‍ ട്രെയിനുകള്‍ പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച വടകര റെയില്‍വേ സ്റ്റേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി നാടിന് സമര്‍പ്പിച്ചു. 22 കോടി രൂപ ചെലവിട്ടാണ് നവീകരണം പൂര്‍ത്തിയാക്കിയത്. വിശാലമായ പാര്‍ക്കിങ് ഉള്‍പ്പെടെ സ്റ്റേഷനകത്തും പുറത്തും നിരവധി സൗകര്യങ്ങളാണ് പുതുതായി ഒരുക്കിയിട്ടുള്ളത്. 

കേരളത്തിന് കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് വടകരയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കേന്ദ്ര ന്യൂനപക്ഷ, ഫിഷറീസ് വകുപ്പ് മന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. കേരളത്തില്‍ ഏത് നിമിഷവും പുതിയ ട്രെയിനുകള്‍ വരാമെന്നും അതിനുള്ള പണിപ്പുരയിലാണ് കേന്ദ്ര സര്‍ക്കാറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എംപിമാരായ പി ടി ഉഷ, ഷാഫി പറമ്പില്‍, കെ കെ രമ എംഎല്‍എ, ഡിആര്‍എം അരുണ്‍ ചതുര്‍വേദി, വടകര നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ പ്രേമകുമാരി, പി കെ കൃഷ്ണദാസ് തുടങ്ങിയവര്‍ സംസാരിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി കലാപരിപാടികളും അരങ്ങേറി.

ന്യൂഡല്‍ഹി: ആണവായുധങ്ങളുടെ ഭീഷണി ഇനി അനുവദിക്കാനാകില്ലെന്നും, തീവ്രവാദവും വാണിജ്യവും ഒരുമിച്ച് തുടരാനാകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. സിന്ധുനദീജല കരാറിൽ മാറ്റം വരുത്താനുള്ള സാധ്യത നിഷേധിച്ച അദ്ദേഹം, രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്ന ഉറച്ച നിലപാടും വ്യക്തമാക്കി. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച രണ്ടുദിവസത്തിന് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ അഭിസംബോധന.

ഇനി ഇന്ത്യയുടെ ചർച്ച പാക് അധിനിവേശ കശ്മീരിനെയും തീവ്രവാദത്തിനെയും കുറിച്ചായിരിക്കുമെന്നും മോദി വ്യക്തമാക്കി. ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കം പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്നും, നിലവിലുള്ളത് ഒരു ഇടവേള മാത്രമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. പുതിയ കാലഘട്ടത്തിലെ യുദ്ധസാധ്യതകളിൽ ഇന്ത്യ ആധിപത്യം തെളിയിച്ചുവെന്നും, ഭീകരവാദത്തിനെതിരെ ശക്തമായ തിരിച്ചടി തുടരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഇന്ന് രാവിലെ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, മൂന്നു സേനാപ്രമുഖന്മാർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഐബി, റോ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 26 പേർ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് തിരിച്ചടിക്ക് സൈന്യത്തിന് സ്വതന്ത്രത നൽകി. അതനുസരിച്ചാണ് മെയ് 7ന് പുലർച്ചെ ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചത്. പാക് അധിനിവേശ കശ്മീരിലെയും പാകിസ്ഥാനിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളിലായി 21 ലക്ഷ്യങ്ങളിൽ ആക്രമണം നടന്നത്. നൂറിലേറെ ഭീകരരെ ഇന്ത്യ തൂത്തെറിഞ്ഞു.

പാകിസ്ഥാനിലെ വ്യോമതാവളങ്ങളും ഇന്ത്യ ആക്രമിച്ചിരുന്നു. പാക് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇന്ത്യയെ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ഇന്ത്യയുടെ ശക്തമായ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ മുന്നിൽ പാകിസ്ഥാൻ പിന്മാറി. പാക് യുദ്ധവിമാനങ്ങളേയും ഇന്ത്യ വെടിവെച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. പാകിസ്ഥാന്റെ അഭ്യർത്ഥനയെ തുടർന്ന് ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് വെടിനിര്‍ത്തല്‍ നിലവിൽ വന്നു.

ദില്ലി: ഓപ്പറേഷന്‍ സിന്ദൂരിന് രണ്ടാം ഘട്ടം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. ഇന്ത്യയുടെ പട്ടികയിൽ ഉള്‍പ്പെട്ട 21 ഭീകര കേന്ദ്രങ്ങളിൽ നിന്ന് 9 എണ്ണം മാത്രമാണ് കഴിഞ്ഞ രാത്രി ലക്ഷ്യമാക്കി ആക്രമിച്ചത്. ഭാവിയിൽ പാകിസ്ഥാന്‍റെ സൈനിക കേന്ദ്രങ്ങൾ പോലും ലക്ഷ്യമാക്കാൻ ഇന്ത്യ മടിക്കില്ലെന്നും മുന്നറിയിപ്പ് നല്‍കി. പാക് സേന സാധാരണ ജനങ്ങളെ ആക്രമിച്ചാൽ ഇന്ത്യൻ സൈന്യത്തിന് ശക്തമായ തിരിച്ചടി നൽകാൻ മുഴുവൻ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്.

ഇന്ന് ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ സർവകക്ഷിയോഗം ചേരുന്നുണ്ട്. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ മറുപടിയിൽ 31 പേർ കൊല്ലപ്പെട്ടതായും 41 പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യൻ സൈന്യം ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഇന്ത്യ വ്യക്തമാക്കി, പാകിസ്ഥാന്‍റെ തുടർച്ചയായ പ്രകോപനങ്ങൾക്ക് കനത്ത മറുപടി നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.

പാക് സൈന്യത്തിന്റെ ഷെല്ലാക്രമണത്തിൽ പൂഞ്ച് മേഖലയിൽ ലാൻസ് നായിക് ദിനേഷ് കുമാർ വീരമൃത്യു വരിച്ചു. ഭാവിയിൽ കൂടുതൽ ഭീകരക്യാമ്പുകൾ ഇന്ത്യയുടെ ലക്ഷ്യത്തിലായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

നിയന്ത്രണ രേഖക്ക് സമീപം സാധാരണ ജനങ്ങളെ ലക്ഷ്യമാക്കിയാൽ അതിനായുള്ള ശക്തമായ പ്രതികരണത്തിന് സൈന്യത്തിന് അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം, ആശങ്കാജനകമായ സാഹചര്യം പരിഗണിച്ച് നേപ്പാൾ-പാകിസ്ഥാൻ അതിർത്തിയോട് ചേർന്ന സംസ്ഥാനങ്ങൾക്ക് അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർദ്ദേശം നൽകി.

ദുരന്തനിവാരണ സേന, സിവിൽ ഡിഫൻസ്, ഹോം ഗാർഡുകൾ എന്നിവരെ ഏത് അടിയന്തര സാഹചര്യമേയും നേരിടാൻ സജ്ജമാക്കണം എന്നതാണ് നിർദേശം. കശ്മീരിൽ ഇന്നും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. ശ്രീനഗർ വിമാനത്താവളം ഇപ്പോഴും പ്രവർത്തനം നിർത്തി. ജമ്മു-കശ്മീരിൽ കൺട്രോൾ റൂമുകൾ പ്രവർത്തനസജ്ജമാണ്.

ഇതിനിടെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പ്രതികരണവുമായി രംഗത്തെത്തി. ഇന്ത്യയുടെ നടപടി എതിര്‍ക്കാൻ വേണ്ടതെന്തും ചെയ്യുമെന്ന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രഖ്യാപിച്ചു. പ്രശ്നങ്ങൾ വര്‍ധിക്കരുതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇരുരാജ്യങ്ങളോടും ആഹ്വാനം ചെയ്തു. ഇന്ത്യയുടെ പ്രതികരണം തകൃതിയായിരുന്നു, ഇനി അക്രമങ്ങൾ ആവര്‍ത്തിക്കില്ലെന്നാണ് പ്രതീക്ഷയെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ശബരിമല ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു എത്തുന്നു. ഇത് ആദ്യമായിരിക്കും ഒരു ഇന്ത്യൻ രാഷ്ട്രപതി ശബരിമല സന്ദർശിക്കുന്നത്. മേയ് 18-ന് കേരളത്തിലെത്തുകയും 18,19 തീയതികളിൽ രാഷ്ട്രപതി കേരളത്തിൽ ഉണ്ടാകാൻ സാധ്യതയെന്നാണ് റിപ്പോർട്ടുകൾ.

ഇടവമാസ പൂജകൾക്കായി ശബരിമല നട തുറക്കുന്ന അവസരത്തിൽ രാഷ്ട്രപതിയുടെ വരവിനായി പോലീസിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും മുൻകൂട്ടി അനൗദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടുണ്ട്. രാഷ്ട്രപതിയുടെ താമസസ്ഥലമായി കോട്ടയത്തുള്ള കുമരകം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

രാഷ്ട്രപതിയുടെ സന്ദർശനത്തിനാവശ്യമായ ഒരുക്കങ്ങൾക്കായി സംസ്ഥാന സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സന്ദർശന ദിവസങ്ങളിൽ ശബരിമലയിലേക്കുള്ള പ്രവേശനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായും ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്. വെർച്വൽ ക്യൂ ബുക്കിംഗിലടക്കം പുതിയ നിയന്ത്രണങ്ങൾ ഉണ്ടായേക്കും.

ഇടവമാസ പൂജകൾക്കായി മേയ് 14-ന് ശബരിമല നട തുറക്കാൻ പോകുന്നതിനിടയിലാണ് രാഷ്ട്രപതിയുടെ വരവ് നടക്കുന്നത്. ഇതിന്റെ ഭാഗമായി ശബരിമലയിലെ വിവിധ നിർമാണ, സംരക്ഷണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുകയും ചെയ്തിട്ടുണ്ട്.

ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന് ആവശ്യമായ മറുപടി നൽകി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് . അതിർത്തി സുരക്ഷ ഉറപ്പാക്കുന്നത് പ്രതിരോധ മന്ത്രിയായ തൻ്റെ ഉത്തരവാദിത്തമാണെന്നും അതിനായി വേണ്ട നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിർത്തിയിൽ നിയോഗിച്ചിരിക്കുന്ന സൈനികർക്കുള്ള സംപൂർണ പിന്തുണ ഉറപ്പിക്കുകയും ചെയ്തു.

അതേസമയം, പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ദൃക്സാക്ഷികളിൽ നിന്നുള്ള മൊഴികൾ രേഖപ്പെടുത്തി. ഭീകരർ വിനോദസഞ്ചാരികളെ ഒരുമിച്ചു നിർത്തിയ ശേഷം വെടിവെപ്പിന് തുടക്കമിട്ടതായും, ആദ്യ വെടികേട്ട ശേഷം രക്ഷപ്പെടാൻ ശ്രമിച്ച വിനോദസഞ്ചാരികളെ വീണ്ടും തടഞ്ഞ് വെടിവെച്ചതെന്നുമാണ് മൊഴികൾ വ്യക്തമാക്കുന്നത്.

സംഭവ സ്ഥലത്ത് നിന്ന് എൻഐഎ 40 വെടിയുണ്ടകൾ ശേഖരിച്ചു. ആക്രമണത്തിന് പാകിസ്ഥാന്റെ പങ്ക് ഉണ്ടെന്നത് സ്ഥിരീകരിക്കാനായ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐ, അതിന്റെ ഇന്റലിജൻസ് ശാഖ, ഭീകര സംഘടനയായ ലഷ്കറിന്റെ പങ്ക് ഇതിൽ ഉണ്ടെന്നാണ് എൻഐഎ ശേഖരിച്ച തെളിവുകൾ സൂചിപ്പിക്കുന്നത്. ലഷ്കർ ഭീകരർക്കെതിരെ പ്രവർത്തനം നടത്തുന്നത് മുതിർന്ന ഐഎസ്‌ഐ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആണ് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട് ജമ്മു ജയിലിൽ തടവിലിരിക്കുന്ന ഭീകരർ നിസാർ അഹമ്മദ്, മുസ്താഖ് ഹുസൈൻ എന്നിവരെ എൻഐഎ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു. 2023-ലെ രാജൗരി, പുഞ്ച് ഭീകരാക്രമണങ്ങൾക്കുമായി അവർ ജയിൽ ശിക്ഷ അനുഭവിക്കുകയാണ്.

politics

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ നടപടികൾ ശക്തമാക്കി ഇന്ത്യ. പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുറച്ച് ഇന്ത്യ, ആദ്യമായി ചിനാബ് നദിയിലെ ബഗ്ലിഹാർ ഡാമിലെ ഷട്ടറുകൾ അടച്ചുവച്ചതിനാൽ ജലനിരപ്പ് താഴ്ച്ചയിൽ എത്തി. അടുത്തിടെ, ഝലം നദിയിലെ കിഷൻഗംഗ ഡാമിലും സമാന നടപടി കൈക്കൊള്ളുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഇതിനോടൊപ്പം, സിന്ധു നദീജല കരാർ പുനപരിശോധിക്കാൻ ഇന്ത്യ നേരത്തെ തീരുമാനിച്ചിരുന്നു. ഭീകരവാദത്തിന് പാകിസ്ഥാൻ തുടരുന്ന പിന്തുണക്കെതിരെ ശക്തമായ നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നത്. അതേസമയം, പാകിസ്ഥാൻ പ്രകോപനം തുടരുകയാണ്. നിയന്ത്രണ രേഖയിൽ എട്ടിടങ്ങളിൽ പാക് സൈന്യം വെടിവെപ്പ് നടത്തി, അതിന് ഇന്ത്യ ശക്തമായ മറുപടി നൽകി. കഴിഞ്ഞ പത്ത് ദിവസത്തിനിടയിലെ ഏറ്റവും വലിയ പ്രകോപനമാണിത് എന്നുമാണ് ഔദ്യോഗിക നിലപാട്.

ഇതിനിടെ, ദേശീയ സുരക്ഷ കണക്കിലെടുത്ത് പാകിസ്ഥാനിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ ഇറക്കുമതി ഇന്ത്യ നിർത്തിവെച്ചു.

പഴം, സിമൻറ്, പെട്രോളിയം ഉൽപ്പന്നങ്ങൾ, ലോഹങ്ങൾ എന്നിവയാണ് പ്രധാനമായി പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതിചെയ്തിരുന്നത്. 2024 ഏപ്രിൽ മുതൽ 2025 ജനുവരി വരെ പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതിയുടെ ആകെ മൂല്യം 4.2 ലക്ഷം ഡോളറായിരുന്നു. മുൻകാലയളവിൽ ഇത് 28.6 ലക്ഷം ഡോളറായിരുന്നു എന്നത് ഇരുരാജ്യങ്ങൾക്കിടയിലുള്ള വ്യാപാരബന്ധം എത്രമാത്രം ഇടിഞ്ഞു എന്നു വ്യക്തമാക്കുന്നു.

ദില്ലി: പാകിസ്ഥാനെതിരായി ലോകബാങ്കിനെയും അന്താരാഷ്ട്ര നാണ്യനിധിയെയും സമീപിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. പാകിസ്ഥാനുള്ള ധനസഹായം നിർത്താനും എഫ്എടിഎഫ് ഗ്രേ പട്ടികയിൽ പാകിസ്ഥാനെ തിരിച്ചെടുത്തു ചേർക്കാനുമാണ് നീക്കം. അതേസമയം, പാകിസ്ഥാൻ ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിന് തയ്യാറെടുക്കുന്നതായി ഇന്ത്യക്ക് വിവരം ലഭിച്ചു. ഈ നീക്കം പ്രകോപനമായി കാണുന്നുവെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.

ഇന്ത്യൻ റഫാൽ വിമാനങ്ങൾ അതിർത്തി ലംഘിച്ചെന്ന പാക് ആരോപണം സർക്കാർ തള്ളി. ഭീകരാക്രമണത്തെ തുടർന്ന് പാകിസ്ഥാൻ അതിർത്തിയിലേക്ക് കൂടുതൽ സൈനികരെ വിന്യസിച്ചു. പഹൽഗാം ആക്രമണത്തിൽ ബന്ധമുള്ളവർക്കായി അനന്ത്നാഗ് മേഖലയിൽ തിരച്ചിൽ തുടരുകയാണ്. അതിർത്തികളിലും ടൂറിസം മേഖലകളിലും ജാഗ്രത ശക്തമാക്കിയതോടെ സന്ദർശകരുടെ വരവിൽ കുറവുണ്ടായി.

ദില്ലി: നിയന്ത്രണ രേഖയില്‍ വീണ്ടും പാക് അക്രമം. കുപ്‍വാര, ബാരമ്മുല, പൂഞ്ച് എന്നിവിടങ്ങളിലായി പാകിസ്താന്‍ തുടര്‍ച്ചയായി എട്ടാം ദിവസം കൂടി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. അതിര്‍ത്തിയില്‍ പാകിസ്താന്റെ ആക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടിയാണ് നല്‍കിയത്.

ഇതിനിടയില്‍, ജമ്മു കശ്മീരില്‍ ഭീകരപ്രവൃത്തികളുമായി ബന്ധമുള്ളവരുടെ വീടുകളില്‍ വ്യാപകമായ പരിശോധനകള്‍ ആരംഭിച്ചു. ശ്രീനഗറിലെ 21 ഇടങ്ങള്‍ ഉള്‍പ്പെടെ നിരവധി വീടുകളിലാണ് പരിശോധന നടക്കുന്നത്. ചിലരെ കസ്റ്റഡിയില്‍ എടുത്ത് വിശദമായ ചോദ്യം ചെയ്യലും നടക്കുകയാണ്.

അതിര്‍ത്തി മേഖലകളില്‍ അധിക സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി ഇന്ത്യ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. സൈനിക അഭ്യാസങ്ങളും തുടരുകയാണ്. ഉത്തര്‍പ്രദേശിലെ ഗംഗ എക്‌സ്പ്രസ് വേയില്‍ യുദ്ധവിമാനങ്ങള്‍ അണിനിരത്തി വ്യോമസേന പ്രകടനം നടത്തും. അറബിക്കടലില്‍ നാവികസേനയുടെ അഭ്യാസങ്ങളും പുരോഗമിക്കുകയാണ്.

ഭീകരാക്രമണങ്ങളെ തുടർന്ന് കേന്ദ്രസർക്കാരിന്റെ നടപടികൾ ചര്‍ച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തക സമിതി ഇന്ന് യോഗം ചേരും.