National

തിരുവനന്തപുരം: റഷ്യ-യുക്രൈൻ യുദ്ധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച നയത്തെയാണ് കോൺഗ്രസ് എംപി ശശി തരൂർ വീണ്ടും പ്രശംസിച്ചത്. ദില്ലിയിൽ നടന്ന ‘റായ്സിന ഡയലോഗ്’ സെഷനിൽ സംസാരിക്കുമ്പോഴാണ് തരൂർ മോദിയുടെ നയതന്ത്രം ശരിയാണെന്ന് വിലയിരുത്തിയത്. രണ്ടു രാജ്യങ്ങളുമായും ബന്ധം നിലനിര്‍ത്താൻ മോദിക്ക് കഴിഞ്ഞു, മുമ്പ് താൻ അതിനെ എതിർത്തത് തെറ്റായിപ്പോയെന്നും തരൂർ വ്യക്തമാക്കി.

തരൂരിന്റെ പ്രസ്താവന ബിജെപി ഏറ്റെടുത്തു. അദ്ദേഹത്തിന്റെ അഭിപ്രായം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ബിജെപി നേതാക്കൾ അതിനെ സ്വാഗതം ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ എക്സിൽ തരൂരിനെ ടാഗ് ചെയ്ത് അഭിനന്ദന കുറിപ്പ് പോസ്റ്റു ചെയ്തു.

ഇതിന് മുമ്പും പ്രധാനമന്ത്രിയെ അനുകൂലിച്ചും, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി മോദിയുടെ കൂടിക്കാഴ്ചയെ പിന്തുണച്ചും തരൂർ പ്രതികരിച്ചിട്ടുണ്ട്.

ദുബായ്: ഇന്ത്യൻ ക്രിക്കറ്റ് ടീം വീണ്ടും ഐസിസി കിരീടം സ്വന്തമാക്കി. ചാംപ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസീലൻഡിനെ 4 വിക്കറ്റിനാണ് ഇന്ത്യ തോൽപ്പിച്ചത്. 76 റൺസ് നേടി രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഇതോടെ, രണ്ട് ഐസിസി കിരീടങ്ങൾ നേടുന്ന ഇന്ത്യൻ ക്യാപ്റ്റനായുള്ള നേട്ടം രോഹിത് സ്വന്തമാക്കി.

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മൂന്നാമത്തെ കിരീടവിജയമാണിത്. ഒരു മത്സരത്തിലും പരാജയമറിയാതെ മികച്ച പ്രകടനം കാഴ്ചവച്ചാണ് ടീം ഇന്ത്യ കിരീടം നേടിയെടുത്തത്. 2013 ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടവുമാണിത്.

ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 252 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 49 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ശ്രേയസ് അയ്യർ 46 റൺസും, കെ എൽ രാഹുൽ പുറത്താകാതെ 33 പന്തിൽ 34 റൺസുമടിച്ച് ടീമിനെ വിജയത്തിലേക്ക് നയിച്ചു.

അതേസമയം, ഇന്ത്യയുടെ വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനമർപ്പിച്ചു. “അസാധാരണമായ പ്രകടനം! ടൂർണമെന്റിലുടനീളം ടീം ഇന്ത്യ അതുല്യമായ മികവ് പുറത്തെടുത്തു,” എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

ന്യുസീലൻഡിന് വേണ്ടി ഡാരിൽ മിച്ചൽ 63 റൺസും, മൈക്കൽ ബ്രേസ്വെൽ പുറത്താകാതെ 53 റൺസുമടിച്ച് ടീമിന് ലയോകരമായ സ്കോർ നൽകാൻ ശ്രമിച്ചു. ഇന്ത്യൻ ബൗളർമാർ ശക്തമായ പ്രകടനം കാഴ്ചവച്ചതോടെ കിവീസ് ടീമിന് 252 റൺസിൽ തടഞ്ഞുനിർത്താനായി. കുൽദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവർ 2 വിക്കറ്റ് വീതം നേടി.

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ വലിയ മുന്നേറ്റങ്ങളിലൊന്നായ ഹൈഡ്രജൻ ട്രെയിൻ രാജ്യത്ത് സേവനം ആരംഭിക്കാൻ തയ്യാറാകുന്നതായി റിപ്പോർട്ട്. മാർച്ച് 31ന് ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പാളത്തിലെത്തുമെന്നാണ് ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) ചെന്നൈയിലെ ഉദ്യോഗസ്ഥൻ യു സുബ്ബ റാവു അറിയിച്ചിരിക്കുന്നത്. ഡൽഹി ഡിവിഷനിലെ ജിന്ദ്-സോണിപത്ത് റൂട്ടിലാണ് ആദ്യം ഈ ഹൈഡ്രജൻ ട്രെയിൻ ഓടുമെന്നതായി റിപ്പോർട്ടുകളുണ്ട്. 89 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റൂട്ടിൽ 140 മുതൽ 200 കിലോമീറ്റർ വേഗതയിൽ ട്രെയിൻ ഓടും.

2,638 യാത്രക്കാരെ ഒരേ സമയം കൊണ്ടുപോകാൻ കഴിയുന്ന രീതിയിലാണ് ട്രെയിൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ധന സെല്ലുകളുടെ സഹായത്തോടെയാണ് ഈ ട്രെയിൻ പ്രവർത്തിക്കുന്നത്. ചെന്നൈ പെരമ്പൂരിലുള്ള റെയിൽ കോച്ച് ഫാക്ടറിയിൽ നിർമിച്ച ഹൈഡ്രജൻ ട്രെയിനിന്റെ സാങ്കേതികവിദ്യ പൂർണമായും ഇന്ത്യയിൽ തന്നെ വികസിപ്പിച്ചതാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു. ലോകത്തിലെ ഏറ്റവും ശക്തിയേറിയ ഹൈഡ്രജൻ ട്രെയിനുകളിൽ ഒന്നായിരിക്കും ഇത്.

ട്രെയിനിന്റെ സവിശേഷതകൾ റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ (RDSO) രൂപപ്പെടുത്തിയാണ്. നിലവിൽ, ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഹൈഡ്രജൻ ട്രെയിനുകളിൽ ഒന്നായിരിക്കും ഇതെന്ന് റെയിൽവേ മന്ത്രി വ്യക്തമാക്കി.

ജിന്ദ്-സോണിപത്ത് റൂട്ടിലാകും ആദ്യ സർവീസ് എന്ന സൂചനകളുണ്ടെങ്കിലും ഇതു സംബന്ധിച്ച് റെയിൽവേ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ഒരു ഹൈഡ്രജൻ ട്രെയിനിന്റെ നിർമ്മാണച്ചെലവ് 80 കോടി രൂപയാണ്. 2,800 കോടി രൂപയുടെ പദ്ധതിയിൽ 35 ഹൈഡ്രജൻ ട്രെയിനുകൾ നിർമ്മിക്കാനാണ് റെയിൽവേയുടെ പദ്ധതി. ഓരോ ട്രെയിനിലും 10 ബോഗികൾ ഉൾപ്പെടും. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ ഹൈഡ്രജൻ ട്രെയിനുകളിൽ കൂടുതൽ ബോഗികൾ ഉണ്ടാകും. ഇംഗ്ലണ്ട്, ചൈന, ജർമനി, ഫ്രാൻസ്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിലും ഹൈഡ്രജൻ ട്രെയിനുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും അതിലുമധികം കരുത്തുള്ളതാകും ഇന്ത്യ നിർമ്മിച്ച ട്രെയിനുകളെന്ന സൂചനകളുണ്ട്.

കർണാടകത്തിലെ എല്ലാ തീയറ്ററുകളിലും, മൾട്ടിപ്ലക്സുകൾ ഉൾപ്പെടെ, സിനിമാ ടിക്കറ്റ് നിരക്ക് പരമാവധി 200 ആക്കി കുറച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ. സിദ്ധരാമയ്യ സർക്കാരിന്റെ 16-ാം ബജറ്റിൽ ഉൾപ്പെടുത്തിയ പ്രധാന നിർദേശങ്ങളിലൊന്നാണ് ഈ തീരുമാനം.

കന്നഡ സിനിമാ മേഖലയുടെ വളർച്ചയ്ക്കായി സർക്കാർ സ്വന്തമായി ഒടിടി പ്ലാറ്റ്‌ഫോം ആരംഭിക്കും. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകൾ കന്നഡ ഉള്ളടക്കത്തിന് പ്രാധാന്യം നൽകുന്നില്ലെന്ന് രക്ഷിത് ഷെട്ടിയും ഋഷഭ് ഷെട്ടിയും പ്രകടിപ്പിച്ച ആശങ്കയ്ക്ക് പിന്നാലെയാണ് ഈ തീരുമാനം. “ഏകം” എന്ന വെബ് സീരീസ് റിലീസ് ചെയ്യാനാകാത്ത സാഹചര്യത്തിൽ, രക്ഷിത് ഷെട്ടിയുടെ പരംവാഹ് സ്റ്റുഡിയോ 2024 ജൂലൈയിൽ സ്വന്തം സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ആരംഭിച്ചിരുന്നു.

കന്നഡ സിനിമകളുടെ സംഭരണത്തിനായി സർക്കാർ 3 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും, സംസ്ഥാനത്തിന്റെ സാമൂഹിക, ചരിത്ര, സാംസ്കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന സിനിമകൾ ശേഖരിക്കുമെന്നും പ്രഖ്യാപനം ഉണ്ടായി. ഡിജിറ്റൽ, ഡിജിറ്റൽ ഇതര ഫോർമാറ്റുകളിൽ സിനിമകൾ ആർക്കൈവിൽ സൂക്ഷിക്കും.

സിനിമാ മേഖലയെ വ്യവസായമായി അംഗീകരിക്കാൻ സർക്കാരിന്റെ തീരുമാനം. വ്യാവസായിക നയത്തിന് കീഴിൽ മറ്റ് മേഖലകൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇനി സിനിമാ മേഖലക്കും ലഭിക്കും. കൂടാതെ, കർണാടക ഫിലിം അക്കാദമിയുടെ 2.5 ഏക്കർ സ്ഥലത്ത് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ മൾട്ടിപ്ലക്സ് സമുച്ചയം നിർമ്മിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഗുജറാത്ത്: രാജ്യ ചരിത്രത്തിൽ ആദ്യമായി ഒരു പ്രധാനമന്ത്രി പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങിന്റെ സുരക്ഷാ ചുമതൽ മുഴുവനും വനിതാ പൊലിസ് ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യും. മാർച്ച് 8-ന് ഗുജറാത്തിലെ നവ്‌സാരി ജില്ലയിലെ വാൻസി ബോർസി ഗ്രാമത്തിൽ നടക്കുന്ന അന്താരാഷ്ട്ര വനിതാദിന പരിപാടിയുടെ സുരക്ഷ ഗുജറാത്ത് പൊലീസിലെ വനിതാ ഉദ്യോഗസ്ഥർ ഏറ്റെടുക്കും.

ഇതിനായി 2,145 വനിതാ കോൺസ്റ്റബിൾമാരും, 187 വനിതാ സബ്-ഇൻസ്പെക്ടർമാരും, 61 വനിതാ ഇൻസ്പെക്ടർമാരും, 16 വനിതാ ഡെപ്യൂട്ടി എസ്.പിമാരും, 5 വനിതാ എസ്.പിമാരും, ഒരു വനിതാ ഐജിയും എഡിജിപിയും ഉൾപ്പെടുന്ന ടീം സുരക്ഷാ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കും. ഗുജറാത്ത് ആഭ്യന്തര സെക്രട്ടറി നിപുമ ടൊറവാനാണ് ഇതിന് നേതൃത്വം നൽകുന്നത്.

150,000-ത്തിലധികം സ്ത്രീകൾ പങ്കെടുക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി ‘ലാഖ്പതി ദീദി’ പദ്ധതിയുമായി ബന്ധപ്പെട്ട വനിതകളുമായി സംവദിക്കുകയും, അഞ്ച് പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകിയും ആദരിക്കുകയും ചെയ്യും. 2023 ഓഗസ്റ്റ് 15-ന് മോദി സർക്കാർ പ്രഖ്യാപിച്ച ഈ പദ്ധതി ഗ്രാമീണ മേഖലയിലെ സ്വയംതൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിലാണ് ലക്ഷ്യമിടുന്നത്.

പരിപാടിയുടെ ഭാഗമായി പ്രധാനമന്ത്രി ഗുജറാത്ത് സർക്കാരിന്റെ ജി-സഫാൽ (ഗുജറാത്ത് അന്ത്യോദയ കുടുംബങ്ങൾക്കായുള്ള പദ്ധതി) പദ്ധതിയും ജി-മൈത്രി (ഗ്രാമീണ വരുമാന വികസനത്തിനായുള്ള പദ്ധതി) പദ്ധതിയും ഉദ്ഘാടനം ചെയ്യും.

ലോകവന്യജീവി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ ഗിർ വന്യജീവി സങ്കേതത്തിലെ ലയൺ സഫാരിയിൽ പങ്കെടുത്തു. മോദി തിങ്കളാഴ്ച രാവിലെയായിരുന്നു ജുനഗഡ് ജില്ലയിലെ ഗിർ വന്യജീവി സങ്കേതത്തിലെത്തിയത് .

ഈ ഭൂമിയിലെ ജൈവവൈവിധ്യം സംരക്ഷിക്കേണ്ടതിന്റെ അത്യാവശ്യതയെക്കുറിച്ച് പ്രധാനമന്ത്രി X- ൽ പോസ്റ്റ് ചെയ്തു . ഓരോ ജീവിവർഗവും പരിസ്ഥിതിയിൽ നിർണായക പങ്ക് വഹിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർ‍ത്തു.ഗുജറാത്ത് വനംവകുപ്പിന്റെ കീഴിലുള്ള സാസനിലെ ആരണ്യ അതിഥി മന്ദിരത്തിലെ സിംഹ് സദനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി താമസിച്ചു. ശിവ ഭഗവാന്റെ 12 ജ്യോതിർലിംഗങ്ങളിൽ ആദ്യത്തേതായ സോമനാഥ് ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയ ശേഷം ഞായറാഴ്ച വൈകുന്നേരം അദ്ദേഹം അവിടെ എത്തിയത് .

pention

വിരമിക്കുന്നതോടെ സ്ഥിര വരുമാനമാര്‍ഗം അടയുന്നതിനാല്‍ സാമ്പത്തിക സുരക്ഷ എല്ലാവരുടെയും പ്രധാന പരിഗണനയാണ്. നിലവില്‍, പെന്‍ഷന്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ സാഹചര്യത്തില്‍, എല്ലാ പൗരന്മാര്‍ക്കും ലഭ്യമാകുന്ന ഒരു സാര്‍വത്രിക പെന്‍ഷന്‍ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനായി കേന്ദ്ര തൊഴില്‍ മന്ത്രാലയം നടപടികള്‍ മുന്നോട്ടു വെച്ചതായി വിവിധ മാധ്യമറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് വിവിധ വിഭാഗങ്ങള്‍ക്കായി നേരത്തെ തന്നെ വിവിധ പെന്‍ഷന്‍ പദ്ധതികള്‍ നിലവിലുണ്ടെങ്കിലും പുതിയ സാര്‍വത്രിക പെന്‍ഷന്‍ പദ്ധതി അതില്‍ നിന്നും വ്യക്തമായി മാറുന്നതാണ്. പാരമ്പര്യേതരമായ തൊഴില്‍ ഘടനയ്ക്കകത്തും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും വ്യാപകമായ ജനവിഭാഗത്തിന് ഘടനാപരമായ പെന്‍ഷന്‍ സംവിധാനം വാഗ്ദാനം ചെയ്യുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

ഈ പദ്ധതിയില്‍ ചേരുന്നതിന് ഒരു സ്ഥിര ജോലി ആവശ്യമില്ല. സ്വയം തൊഴില്‍ ചെയ്യുന്നവരും അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരും കാലക്രമേണ തങ്ങളുടെ പെന്‍ഷനിലേക്കു സംഭാവന നല്‍കി സംരക്ഷണം ഉറപ്പാക്കാനാകും.

ന്യൂഡല്‍ഹി: മുസ്‌ലിം പുരുഷന് സമാനമായ അനന്തരാവകാശം സ്ത്രീകള്‍ക്കും ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷ മന്ത്രിയുമായ കിരണ്‍ റിജിജു കൂടിക്കാഴ്ച നടത്തി, നിസ സ്ഥാപകയും സാമൂഹിക പ്രവര്‍ത്തകയുമായ വി.പി സുഹറ. ബി.ജെ.പി എം.പി സുരേഷ് ഗോപിയുടെ സാന്നിധ്യത്തിലായിരുന്നു ചർച്ച. മുസ്‌ലിം അനന്തരാവകാശ നിയമത്തില്‍ നീതിയും സുതാര്യതയും ഉറപ്പാക്കുന്നതിനായുള്ള കരട് ബില്‍ കൂടിക്കാഴ്ചയിൽ അവതരിപ്പിച്ചുവെന്ന് സുരേഷ് ഗോപി ഫേസ്‌ബുക്കിലൂടെ അറിയിച്ചു.

മുസ്‌ലിം പുരുഷന് തുല്യ അവകാശം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വി.പി സുഹറ നേരത്തെ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുകയും പോലീസ് ഇടപെട്ടതോടെ സമരം അവസാനിപ്പിക്കുകയുമായിരുന്നു. കേരളത്തിലേക്ക് മടങ്ങുന്നതിന് മുമ്പ് ഡല്‍ഹിയിലെ പ്രമുഖ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് സുഹറ അറിയിച്ചിരുന്നു.

ദില്ലി: മദ്യനയത്തിലെ ക്രമക്കേടുകൾ കുറിച്ച് സിഎജി (കണ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ) റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചു. 2,002 കോടി രൂപയുടെ വരുമാന നഷ്ടം സർക്കാർ നേരിട്ടതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. മദ്യത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള യാതൊരുവിധ സംവിധാനവുമില്ലായിരുന്നുവെന്നും, വലിയ മദ്യ ലോബികൾക്ക് അനുകൂലമായി നയം രൂപീകരിച്ചുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

സിഎജി റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ:

  • മദ്യശാലകളുടെ ഉടമസ്ഥാവകാശ പരിധി 2ൽ നിന്ന് 54 ആയി ഉയർത്തി, വലിയ കോർപ്പറേറ്റുകൾക്ക് അനുകൂലമായ തീരുമാനങ്ങൾ.
  • കാബിനറ്റ് അംഗീകാരമില്ലാതെ അനധികൃത ഇളവുകൾ അനുവദിച്ചു.
  • എംസിഡിയുടെയും ഡിഡിഎയുടെയും അനുമതിയില്ലാതെ ജനവാസ മേഖലകളിൽ അനധികൃത മദ്യശാലകൾ തുറന്നു.
  • കാബിനറ്റ് നടപടിക്രമങ്ങളുടെ ലംഘനം.

നിയമസഭയിൽ സംഘർഷം:

സിഎജി റിപ്പോർട്ട് അവതരിപ്പിച്ച സാഹചര്യത്തിൽ നിയമസഭയിൽ കടുത്ത പ്രതിഷേധം ഉയർന്നു. ലഫ്റ്റനൻറ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനിടയിൽ എഎപി അംഗങ്ങൾ പ്രതിഷേധം തുടർന്നു. ബിജെപി, ആംആദ്മി പാർട്ടി എംഎൽഎമാരുടെ തമ്മിൽവാക്കുതർക്കവും ബഹളവും ഉടലെടുത്തു.

അതിർത്തി ലംഘിച്ചതായി ആരോപിച്ച് പ്രതിപക്ഷ നേതാവ് അതിഷി ഉൾപ്പെടെ നിരവധി എഎപി എംഎൽഎമാരെ മാർഷൽമാർ സഭയിൽ നിന്ന് പുറത്താക്കി. പ്രതിഷേധം തുടർന്നതിനെ തുടർന്ന് സ്പീക്കർ 12 എംഎൽഎമാരെ ഒരു ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. അതിഷി, ഗോപാൽ റായ് തുടങ്ങിയവരെ പുറത്താക്കിയതിൽ എഎപി കനത്ത പ്രതിഷേധം രേഖപ്പെടുത്തി.

ന്യൂഡൽഹി: അമിതവണ്ണത്തിനെതിരെ ബോധവത്കരണവും പ്രതിരോധ നടപടികളും ശക്തിപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി 10 പ്രമുഖ വ്യക്തികളെ നാമനിർദേശം ചെയ്തു. പ്രശസ്ത നടൻ മോഹൻലാൽ, ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, വ്യവസായി ആനന്ദ് മഹീന്ദ്ര തുടങ്ങിയവർ ഈ മാതൃകാ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കും.

ഭക്ഷണത്തിൽ അളവുകുറഞ്ഞ എണ്ണ ഉപയോഗിക്കണമെന്ന് പ്രോത്സാഹിപ്പിക്കുകയും, അമിതവണ്ണം കുറയ്ക്കാൻ വ്യക്തിപരവും സാമൂഹികവുമായ ഉത്തരവാദിത്വം ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം.

നാമനിർദേശിക്കപ്പെട്ട മറ്റു പ്രമുഖരിൽ ഭോജ്പുരി ഗായകനും നടനുമായ നിരാഹുവ, ഷൂട്ടിംഗ് ചാമ്പ്യൻ മനു ഭേക്കർ, ഭാരോദ്വഹന താരം മീരാഭായ് ചാനു, ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി, നടൻ ആർ മാധവൻ, ഗായിക ശ്രേയ ഘോഷാൽ, എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധാ മൂർത്തി, ബിജെപി നേതാവ് ദിനേഷ് ലാൽ യാദവ് എന്നിവരും ഉൾപ്പെടുന്നു.

പ്രധാനമന്ത്രി മൻ കി ബാത്ത് പരിപാടിയിലൂടെ ഭക്ഷണത്തിൽ എണ്ണയുടെ അളവ് കുറയ്ക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചിരുന്നു. ഡെറാഡൂണിൽ നടന്ന ദേശീയ ഗെയിംസിന്റെ ഉദ്ഘാടനം വേദിയിൽ അമിതവണ്ണം ദേശീയ തലത്തിൽ വലിയ വെല്ലുവിളിയാകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ അമിതവണ്ണമുള്ളവരുടെ എണ്ണം ഇരട്ടിയായി, കുട്ടികളിൽ ഇത് നാലിരട്ടിയായി വർദ്ധിച്ചതായി പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു.

നാമനിർദേശിക്കപ്പെട്ടവർ പ്രത്യേക ബോധവത്കരണ പ്രചാരണങ്ങളിലൂടെ ജനങ്ങളിൽ മാറ്റം സൃഷ്ടിക്കേണ്ടതുണ്ടെന്നും, ഓരോരുത്തരും മറ്റു 10 പേരെ ഈ പദ്ധതിയിലേക്ക് പരിചയപ്പെടുത്തണമെന്നുമാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.