Health

സംസ്ഥാനത്ത് ചൂട് ഉയരുന്ന സാഹചര്യത്തിൽ വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകർക്കായി ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് അധികൃതർ. ഉയർന്ന താപനിലയോടൊപ്പം ഈർപ്പമുളള വായുവും കൂടിയാകുമ്പോൾ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:

  • സമ്മതിദായകർക്ക് വരി നിൽക്കാൻ തണലുള്ള പ്രദേശം സജ്ജമാക്കുന്നുണ്ട്.
  • ക്യൂവിൽ ദീർഘനേരം നിൽക്കേണ്ടി വന്നാൽ കുട/തൊപ്പി, ഷാൾ, തോർത്ത് എന്നിവ ഉപയോഗിക്കാം.
  • കുട്ടികൾക്ക് പോളിങ് ബൂത്തിലേക്ക് കൂട്ടാതെ പോകുന്നതാണ് നല്ലത്.
  • സമ്മതിദായകർക്കും പോളിങ് ഇദ്യോഗസ്ഥർക്കും ആവശ്യമായ കുടിവെള്ളം ബൂത്തിന് സമീപം തന്നെ കരുതും
  • പോളിങ് ബൂത്തിനുള്ളിൽ തിരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കാത്ത തരത്തിൽ വായുസഞ്ചാരം ഉറപ്പാക്കി ഫാൻ ഉൾപ്പെടെയുള്ളവ സജ്ജമാക്കും
  • എല്ലാ സെക്ടറൽ ഓഫീസർമാരും പോളിങ് ബൂത്തിന് ഏറ്റവും അടുത്തുള്ള പി എച്ച് സി/ സി എച്ച് സി യുമായി ബന്ധപ്പെട്ട് ആർ ആർ ടി സേവനം ഉറപ്പുവരുത്തും. പോളിങ് ബൂത്തിൽ മെഡിക്കൽ കിറ്റുമുണ്ടാകും
  • സൂര്യാതപം നിർജലീകരണം തുടങ്ങിയവ വഴി ശരീരത്തിന് വല്ലായ്മ തോന്നുകയോ ബോധക്ഷയം അനുഭവപ്പെടുകയോ ചെയ്താൽ വിദഗ്ധ വൈദ്യസഹായം ഉറപ്പാക്കണം

പ്ലാസ്മോഡിയം വിഭാഗത്തിൽപ്പെട്ട ഒരു ഏകകോശ പരാദമാണ് മലമ്പനിക്ക് കാരണം. ഫാൽസിപാറം മൂലമുള്ള രോഗബാധ തലച്ചോറിനെ ബാധിക്കുന്ന സെറിബ്രൽ മലേറിയ പോലെയുള്ള ഗുരുതര മലമ്പനിക്കും അതുമൂലമുള്ള മരണത്തിനും കാരണമാകാൻ സാധ്യതയുള്ളതാണ്. മലമ്പനി പ്രധാനമായും പെൺ വിഭാഗത്തിൽപ്പെട്ട അനോഫിലിസ് കൊതുകുകളാണ് പകർത്തുന്നത്.

പനിയോടൊപ്പം ശക്തമായ കുളിരും, തലവേദനയും പേശി വേദനയുമാണ് പ്രാരംഭ ലക്ഷണം. വിറയലോടുകൂടി ആരംഭിച്ച് ശക്തമായ പനിയും കുളിരും ദിവസേനയോ, ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്നുദിവസം കൂടുമ്പോഴോ ആവർത്തിക്കുന്നത് മലമ്പനിയുടെ മാത്രം പ്രത്യേക ലക്ഷണമായി കരുതാം. ഇതോടൊപ്പം മനംപുരട്ടൽ, ഛർദ്ദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞ നിറം എന്നിവയും ഉണ്ടാകാം. പനി, ശക്തമായ തലവേദന എന്നീ ലക്ഷണങ്ങൾ മാത്രമായും മലമ്പനി കാണാറുണ്ട്.

കൊതുകുകടി ഏൽക്കാതിരിക്കുവാനായി വ്യക്തിഗത സുരക്ഷാമാർഗങ്ങൾ സ്വീകരിക്കുകയാണ് പ്രധാനം. മലമ്പനിയ്ക്ക് കാരണമാകുന്ന കൊതുകുകൾ ശുദ്ധ ജലത്തിൽ മുട്ടയിട്ട് വളരുന്നതിനാൽ വീടിനുള്ളിലും പരിസരങ്ങളിലും വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കുക.

തിരുവനന്തപുരം: വൈറൽ ഹെപ്പറ്റൈറ്റിസ് പ്രതിരോധിക്കാൻ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ. വൈറൽ ഹെപ്പറ്റൈറ്റിസ് മൂലമുണ്ടാകുന്ന കരൾ വീക്കത്തിന് കാരണമാകുന്ന വൈറസുകൾ ഹെപ്പറ്റൈറ്റിസ് എ,ബി,സി,ഡി, ഇ എന്നിവയാണ്. കരളിനെ ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ് വകഭേദങ്ങളായ ബി, ഡി,സി എന്നിവ പകരുന്നത് അണുവിമുക്തമാക്കാത്ത സൂചിയിലൂടെയും ഉപകരണങ്ങളിലൂടെയും സുരക്ഷിതമല്ലാത്ത രക്തം സ്വീകരിക്കുന്നതിലൂടെയും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെയും രോഗബാധിതയായ അമ്മയിൽ നിന്നും കുഞ്ഞിലേക്കും ആണ്. ഹെപ്പറ്റൈറ്റിസ് എയും ഇയും പകരുന്നത് മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും ആണ്.

ഹെപ്പെറ്റെറ്റിസ് എ, ഇ രോഗങ്ങളെ ചെറുക്കുന്നതിനുള്ള മാർഗ്ഗങ്ങൾ

**തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
**നന്നായി പാചകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക.
**ഭക്ഷണം പാചകം ചെയ്യുന്ന അവസരങ്ങളിലും, വിളമ്പുമ്പോഴും കഴിക്കുന്ന സമയത്തും കൈകൾ ശുചിയാണെന്ന് ഉറപ്പു വരുത്തുക.
**മലമൂത്ര വിസർജ്ജനത്തിനു ശേഷം സോപ്പ് ഉപയോഗിച്ച് കൈകൾ ശുചിയാക്കുക.
**ശൗചാലയത്തിൽ മാത്രം മലമൂത്ര വിസർജ്ജനം നടത്തുക.
**പാചകത്തൊഴിലാളികൾ, ഹോട്ടലുകൾ, തട്ടുകടകൾ തുടങ്ങിയ ഇടങ്ങളിൽ പാചകം ചെയ്യുന്നവരും വിതരണക്കാരും യഥാസമയം മെഡിക്കൽ സർട്ടിഫിക്കറ്റ് എടുക്കുകയും രജിസ്ട്രേഷൻ പുതുക്കുകയും ചെയ്യേണ്ടതാണ്. രോഗ ലക്ഷണമുണ്ടെങ്കിൽ ജോലിയിൽ നിന്നും വിട്ടു നിൽക്കുകയും രക്ത പരിശോധന നടത്തുകയും ചെയ്യണം.
**ആഘോഷങ്ങൾ, ഉത്സവങ്ങൾ എന്നിവിടങ്ങളിൽ വിതരണം ചെയ്യുന്ന പാനീയങ്ങൾ, ഐസ് എന്നിവ ശുദ്ധജലത്തിൽ മാത്രം തയ്യാറാക്കുക.

ഹെപ്പെറ്റെറ്റിസ് ബി, സി രോഗങ്ങൾ ചെറുക്കുന്നതിനുള്ള മാർഗങ്ങൾ

**ഗർഭിണിയായിരിക്കുമ്പോൾ തന്നെ ഹെപ്പറ്റെറ്റിസ് പരിശോധന നടത്തുക.
**കുഞ്ഞുങ്ങൾക്ക് ജനിച്ച ഉടൻ തന്നെ പ്രതിരോധ കുത്തിവയ്പ്പ് നൽകുക.
**രക്തം സ്വീകരിക്കേണ്ടി വരുമ്പോൾ അംഗീകൃത രക്തബാങ്കുകളിൽ നിന്ന് മാത്രം സ്വീകരിക്കുക.
**സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെടരുത് .
**അശാസ്ത്രീയമായ രീതിയിൽ ടാറ്റു ചെയ്യരുത്.
**ഷേവിംഗ് റേസറുകൾ, ബ്ലേഡ്, ടൂത്ത് ബ്രഷ് എന്നിവ പങ്കുവയ്ക്കാതിരിക്കുക.
**കാത്, മൂക്ക് എന്നിവ കുത്താനും പച്ച കുത്താനും ഉപയോഗിക്കുന്ന ഉപകരണങ്ങൾ അണുവിമുക്തമാക്കിയതാണെന്ന് ഉറപ്പു വരുത്തുക.
**രോഗം പിടിപെടാൻ ഇടയുള്ള ഏതെങ്കിലും സാഹചര്യത്തിൽപ്പെട്ടാൽ രക്ത പരിശോധന നടത്തി രോഗബാധ തിരിച്ചറിഞ്ഞ് ചികിത്സ തേടുക.
**സിറിഞ്ചും സൂചിയും പുനരുപയോഗിക്കുകയോ, ഒരാൾ ഉപയോഗിച്ചത് മറ്റൊരാൾ ഉപയോഗിക്കുകയോ ചെയ്യരുത്.
**ലഹരിമരുന്ന് കുത്തിവയ്ക്കുന്ന സൂചിയും സിറിഞ്ചും പങ്കിടുന്നത് ഹെപ്പറ്റൈറ്റിസ് ബി, സി, ഡി പകരാൻ പ്രധാന കാരണമാകുന്നു.
**രോഗ ലക്ഷണങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ പരിശോധന നടത്തുകയും ചികിത്സ തേടുകയും ചെയ്യുക. രോഗസാദ്ധ്യതയുള്ള തൊഴിലുകളിൽ ഏർപ്പെടുന്നവർ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണമെന്നും ഡി.എം.ഒ. നിർദ്ദേശിച്ചു.

തിരുവനന്തപുരം: അവധിക്കാലത്ത് തിരക്ക് വർധിച്ചതോടെ വിനോദ സഞ്ചാരികൾക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ മിന്നൽ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ നടത്തി. ആദ്യഘട്ടത്തിൽ മൂന്നാർ, ചിന്നക്കനാൽ, മാങ്കുളം പ്രദേശങ്ങളിലെ റിസോർട്ടുകളിലും ഭക്ഷണ വിൽപന കേന്ദ്രങ്ങളിലുമാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ പരിശോധനകൾ നടന്നത്.

മൂന്ന് സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ 102 സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തി. നിയമ ലംഘനം കണ്ടെത്തിയ 17 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഒരാഴ്ചക്കുള്ളിൽ ഈ സ്ഥാപനങ്ങളിൽ വീണ്ടും പരിശോധന നടത്തും. നിയമ ലംഘനം ആവർത്തിച്ചാൽ കർശന നിയമ നടപടികൾ സ്വീകരിക്കും. വിനോദ സഞ്ചാരികൾ കൂടുതൽ എത്തുന്ന വയനാട്, വാഗമൺ, അതിരപ്പിള്ളി ഉൾപ്പടെയുള്ള പ്രദേശങ്ങളിലും പരിശോധന നടത്തും.

സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഏകോപനത്തിൽ ഭക്ഷ്യ സുരക്ഷാ ജോയിന്റ് കമ്മീഷണർ ജേക്കബ് തോമസ്, ഭക്ഷ്യ സുരക്ഷാ ഡെപ്യൂട്ടി കമ്മീഷണർ അജി. എസ്, എഫ്.എസ്.ഒ.മാരായ ജോസഫ് കുര്യാക്കോസ്, സ്‌നേഹ വിജയൻ, ആൻമേരി ജോൺസൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഒരു മനുഷ്യന്റെ ആരോഗ്യ കാര്യത്തിൽ നിർണായക പങ്കുവഹിക്കുന്ന ഒന്നാണ് പ്രഭാത ഭക്ഷണം. രാവിലെ കഴിക്കുന്ന ഭക്ഷണമാണ് ഒരു മനുഷ്യന്റെ ശരീരത്തിൽ ഊർജം നിലനിർത്തുന്നത്. വെറും വയറ്റിൽ ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

സിട്രിസ് പഴങ്ങൾ രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ദോഷമാണ്. ഓറഞ്ച്, നാരങ്ങ തുടങ്ങിയ സ്ട്രിസ് പഴങ്ങൾ രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് അസിഡിറ്റി ഉണ്ടാക്കും. അതിനാൽ ഇവ ഒഴിവാക്കാൻ ശ്രദ്ധിക്കണം. രാവിലെ എഴുന്നേറ്റ ഉയനെ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇത് വയറ്റിൽ അസിഡിറ്റി ഉണ്ടാക്കും. നെഞ്ചെരിച്ചിലിനും ദഹനക്കേടിനും ഇത് കാരണമാകാനിടയുണ്ട്.

വെറും വയറ്റിൽ രാവിലെ എരിവും മസാലയും കൂടിയ ഭക്ഷണങ്ങളും കവിക്കരുത്. ഇതും ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. വെറും വയറ്റിൽ മധുരംപലഹാരങ്ങൾ കഴിക്കുന്നത് രക്തത്തിന് പഞ്ചസാരയുടെ അളവു പെട്ടന്ന് ഉയരാൻ കാരണമാകും. ശരീരത്തിന് ക്ഷീണം തോന്നാനും ഇത് ഇടവരുത്തും. കാർബോണേറ്റഡ് ഡ്രിങ്ക്‌സ് രാവിലെ വെറും വയറ്റിൽ കുടിക്കുന്നതും അത്ര നല്ലതല്ല. ഫാസ്റ്റ് ഫുഡുകളും ഒഴിവാക്കണം.

എങ്ങനെയാണ് ഇരുചക്ര വാഹനങ്ങളിൽ ഇരിക്കേണ്ടതെന്ന് വിശദമാക്കി മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങൾ ഇന്ന് ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. ചെറുതോ വലുതോ ഹ്രസ്വമോ ദീർഘമോ ആകട്ടെ വാഹനങ്ങളില്ലാത്ത ഒരു യാത്ര ഇന്ന് നമുക്ക് ചിന്തിക്കാൻ കൂടി കഴിയില്ല. ഇന്ന് ഇരുചക്രവാഹനങ്ങൾ സ്വന്തമായി ഇല്ലാത്തവർ വളരെ വിരളമാണ്. എന്നാൽ, ഇരുചക്ര വാഹനങ്ങളിൽ എങ്ങനെയാണ് ഇരിക്കേണ്ടതെന്ന് പലർക്കും അറിയില്ല.

മറ്റു വാഹനങ്ങളിൽ സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നതിൽ നിന്നും തികച്ചും വിഭിന്നമാണ് ഇരുചക്രവാഹന സീറ്റുകൾ. പുറംതാങ്ങിയും കൈത്താങ്ങിയും ബെൽറ്റും സ്ഥാനക്രമീകരണ സംവിധാനങ്ങളുമില്ല. സ്വകാര്യാവശ്യങ്ങൾക്ക് സ്വയം ഡ്രൈവ് ചെയ്യാനുദ്ദേശിച്ചാണ് ഒരു ഇരുചക്രവാഹനം നാം വാങ്ങുക. ഇന്ധനക്ഷമത, പ്രവർത്തനക്ഷമത, വില തുടങ്ങിയ നിരവധി മാനദണ്ഡങ്ങളേക്കാളേറെ, ആ വാഹനം നമ്മുടെ ശരീരപ്രകൃതിയ്ക്ക് ഇണങ്ങുന്ന തരത്തിലുള്ളതാണോ എന്ന പരിശോധനയ്ക്കായിരിക്കണം പ്രാമുഖ്യം നൽകേണ്ടത്. വാഹനങ്ങൾ വാങ്ങുന്നതിന് മുൻപായി ടെസ്റ്റ് ഡ്രൈവുകൾ നടത്തുമ്പോൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.. ഈ ergonomics ഓരോരുത്തരിലും വ്യത്യസ്തവുമായിരിക്കും എന്നത് മറക്കാതിരിക്കുക.

എർഗണോമിക്സ്

1) കണ്ണുകൾ

റോഡിന്റെ വിശാലമായ കാഴ്ച തടസ്സപ്പെടാത്ത വിധം തല നേരെ പിടിച്ച് ചലിക്കുന്ന ദിശയിലേയ്ക്ക് തന്നെ നോക്കുക

2) തോളുകൾ

ആയാസരഹിതമായി വച്ച് നടു നിവർത്തി ഇരിക്കുക

3) കൈമുട്ടുകൾ

ആയാസരഹിതമായി അല്പം അയച്ച് പിടിക്കുക

4) കൈകൾ

പിടികളുടെ മദ്ധ്യഭാഗത്തായി, നിയന്ത്രണോപാധികളായ ലിവറുകളും സ്വിച്ചുകളും പ്രവർത്തിപ്പിക്കാൻ കഴിയുന്ന വിധം പിടിയ്ക്കുക

5) ഇടുപ്പ്

സ്റ്റിയറിംഗ് ഹാൻഡിലും പെഡലുകളും അനായാസം പ്രവർത്തിപ്പിക്കാൻ പാകത്തിൽ ആയാസരഹിതമായി വയ്ക്കുക

6) കാൽമുട്ടുകൾ

വാഹനത്തിന്റെ ബാലൻസ് നിലനിർത്താൻ പാകത്തിൽ, ഫ്യുവൽ ടാങ്കിനോട് ചേർത്ത് വയ്ക്കുക

7) പാദങ്ങൾ

പാദത്തിന്റെ/പാദരക്ഷയുടെ മദ്ധ്യഭാഗം ഫൂട്ട് റെസ്റ്റിൽ അത്യാവശ്യം അമർത്തി കാൽപ്പാദം മുൻപിലേയ്ക്കായി മുൻഅഗ്രങ്ങൾ (Toes) ബ്രേക്ക്, ഗിയർ പെഡലുകളിൽ ലഘുവായി അമർത്തി വയ്ക്കുക.

മറ്റുതരം വാഹനങ്ങളിലും ഗിയർ ഇല്ലാത്ത ഇരുചക്ര വാഹനങ്ങളിലും ശരിയായ ബാലൻസ് നിലനിർത്താൻ പാകത്തിൽ ശരീരഭാഗങ്ങൾ ക്രമീകരിച്ച് ഇരിപ്പ് ശരിയാക്കുക. അധികം മുൻപിലേയ്ക്കോ പുറകിലേയ്ക്കോ ആവാതെ വളരെ ആയാസരഹിതമായ ഒരു ഇരിപ്പ്, അവരവരുടെ ശരീരഘടനയ്ക്കനുസരിച്ച് ഉറപ്പുവരുത്തുക.

ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ കുടലിന്റെ ആരോഗ്യം പ്രധാനമാണ്. ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ കുടലിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും. നാരുകൾ, പ്രോബയോട്ടിക്‌സ്, പ്രീബയോട്ടിക്‌സ് എന്നിവയാൽ സമ്പന്നമായ ഒരു സമീകൃതാഹാരം വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വർധിപ്പിക്കും. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. കുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന ചില പാനീയങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഇളനീർ

കുടലിന്റെ ആരോഗ്യത്തിന് ഇളനീര് ബെസ്റ്റാണ്. ഇളനീരിൽ ജലാംശവും പൊട്ടാസ്യം പോലുള്ള ഇലക്ട്രോലൈറ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

പപ്പായ ജ്യൂസ്

പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ എന്ന എൻസൈം ദഹനത്തെ സുഗമമാക്കാൻ സഹായിക്കും. അതിനാൽ പപ്പായ ജ്യൂസ് കുടിക്കുന്നതും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.

ഇഞ്ചി ചായ

ഇഞ്ചി ചായ പോലെയുള്ള ഹെർബൽ ടീകൾ കുടിക്കുന്നതും ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും ഇത് വളരെ നല്ലതാണ്.

ചീര

ചീര പോലെയുള്ള ഇലക്കറികൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ഗ്രീൻ സ്മൂത്തികളിൽ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയും ദഹനത്തെ മെച്ചപ്പെടുത്തും. ഇത് കുടലിന്റെ ആരോഗ്യവും വർദ്ധിപ്പിക്കും.

തിരുവനന്തപുരം: ആലപ്പുഴയിൽ 2 സ്ഥലങ്ങളിലെ താറാവുകളിൽ പക്ഷിപ്പനി അഥവാ ഏവിയൻ ഇൻഫ്‌ളുവൻസ (എച്ച്5 എൻ1) കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പക്ഷിപ്പനി പ്രതിരോധത്തിനായി എസ്.ഒ.പി. പുറത്തിറക്കി. ഇതുകൂടാതെ ജില്ലാ കളക്ടറും യോഗം ചേർന്ന് നടപടികൾ സ്വീകരിച്ചു വരുന്നു. പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാൻ മുൻ കരുതലുകൾ സ്വീകരിക്കണം. 2023ലെ കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടപടി സ്വീകരിക്കാൻ നിർദേശം നൽകി. ആരോഗ്യ വകുപ്പ് നൽകുന്ന മാർഗനിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം. രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനിയും മറ്റ് രോഗലക്ഷണങ്ങളും രണ്ടാഴ്ചക്കാലം പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത പ്രദേശത്തിന്റെ 3 കിലോ മീറ്റർ ചുറ്റളവിൽ ഫീവർ സർവേ നടത്തുകയും പനിയുള്ളവരിലെ തൊണ്ടയിലെ സ്രവമെടുത്ത് പരിശോധിച്ച് പക്ഷിപ്പനിയല്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യും. ആശാ പ്രവർത്തകരുടേയും ഫീൽഡ്തല ജീവനക്കാരുടേയും നേതൃത്വത്തിൽ ഫീൽഡ്തല പ്രവർത്തനങ്ങൾ ശക്തമാക്കും. പക്ഷിപ്പനി ബാധിച്ച പക്ഷികളുമായി ഇടപെട്ടവർ ക്വാറന്റൈൻ കൃത്യമായി പാലിക്കണം. ഈ പ്രദേശത്തിന് 10 കിലോ മീറ്റർ ചുറ്റളവിൽ വരുന്ന പ്രദേശങ്ങളിൽ നിരീക്ഷണം ശക്തിപ്പെടുത്തും. ഏതെങ്കിലും തരത്തിലുള്ള പക്ഷി മരണങ്ങൾ കണ്ടെത്തുന്ന സാഹചര്യത്തിൽ അപ്പോൾ തന്നെ റിപ്പോർട്ട് ചെയ്യണം. വൺ ഹെൽത്ത് പരിശീലനം ലഭിച്ച വോളണ്ടിയർമാരുടെ സേവനവും ലഭ്യമാക്കും.

ഏതെങ്കിലും സാഹചര്യത്തിൽ മനുഷ്യരിൽ പക്ഷിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്നെങ്കിൽ ഐസൊലേഷൻ സെന്ററായി ആലപ്പുഴ ജനറൽ ആശുപത്രി സജ്ജീകരിച്ചിട്ടുണ്ട്. പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് റെഡ് സോണിൽ നിന്നും വരുന്ന ഫീവർ കേസുകൾ നേരിട്ട് ജനറൽ ഒ.പി യിൽ വരുന്നതിന് പകരം ആരോഗ്യവകുപ്പ് ജീവനക്കാരെ മുൻകൂട്ടി അറിയിച്ച് ഇതിനായി സജ്ജമാക്കിയ പ്രത്യേക ഒ.പി. സൗകര്യം പ്രയോജനപ്പെടുത്തേണ്ടതാണ്.

പക്ഷിപ്പനിയുമായി ബന്ധപ്പെട്ട ഗുരുതര കേസുകളുണ്ടായാൽ ചികിത്സിക്കാനായി ആലപ്പുഴ മെഡിക്കൽ കോളേജിൽ സൗകര്യമൊരുക്കും. സുപ്രണ്ടിന്റെ നേതൃത്വത്തിൽ ഐസൊലേഷൻ വാർഡ് സജ്ജീകരിക്കാൻ നിർദേശം നൽകി. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഒരു നോഡൽ ഓഫീസറെ നിയമിക്കും. ഈ പ്രദേശത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും സർവൈലൻസ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള പൂർണമായ ചുമതല അതാത് ആരോഗ്യ സ്ഥാപനങ്ങളിലെ മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവർക്കായിരിക്കും. ഇത്തരം പ്രദേശങ്ങളിൽ ആവശ്യമായ ബോധവത്ക്കരണ പ്രവർത്തനങ്ങൾ ഉറപ്പു വരുത്തേണ്ടതാണ്.

ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും പിപിഇ കിറ്റ്, ഒസൽറ്റാമിവിർ എന്നിവയുടെ സ്റ്റോക്ക് ഉറപ്പാക്കണം. പക്ഷികളുമായി ഇടപെട്ടവർക്കോ, നശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കോ, കർഷകർക്കോ ഏതെങ്കിലും തരത്തിലുള്ള പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആശുപത്രിയിലേക്ക് മാറ്റാനായി പ്രത്യേക ആംബുലൻസ് സൗകര്യം ഉപയോഗിക്കേണ്ടതാണ്. അടിയന്തിര സഹായങ്ങൾക്ക് ജില്ലാ മെഡിക്കൽ ഓഫീസിലെ നമ്പറിൽ (0477 2251650) ബന്ധപ്പെടുക.

കൊല്ലം: ഇടവിട്ടുള്ള വേനൽമഴയിൽ കൊതുക്പെരുകുന്ന പശ്ചാത്തലത്തിൽ ഡെങ്കിപനിക്ക് സാധ്യതയേറയെന്നും മുൻകരുതലെടുക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ്. ഉറവിടനശീകരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക, മലേറിയ തുടങ്ങിയ കൊതുക്ജന്യ രോഗങ്ങളെയും ഇതുവഴി പ്രതിരോധിക്കാം. വീടിനകത്തും പുറത്തും വെള്ളം കെട്ടിനിറുത്തരുത്. ഡ്രൈ കണ്ടെയ്നർ എലിമിനേഷൻ ക്യാമ്പയിനും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളും തുടരുകയാണ്.

പനിയോടൊപ്പം തലവേദന, കണ്ണിനുപുറകിൽ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. ശരീരത്തിൽ ചുവന്നു തടിച്ച പാടുകൾക്കും സാധ്യതയുണ്ട്. സ്വയം ചികിത്സ പാടില്ല. രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ അളവ് പെട്ടന്ന് കുറയാൻ സാധ്യയുള്ളതിനാൽ ചികിത്സ തേടണം. പനി മാറിയാലും നാലു ദിവസം സമ്പൂർണ്ണ വിശ്രമമാകാം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം തുടങ്ങിപാനീയങ്ങൾ ഉപയോഗിക്കാം. വിശ്രമിക്കുന്നതും ഉറങ്ങുന്നതും കൊതുക് വലയ്ക്കുള്ളിലാകണം. ഒരു തവണ ഡെങ്കിപ്പനി ബാധിച്ചവർക്ക് വീണ്ടും രോഗബാധയുണ്ടായാൽ അപകടമാണ്.

വെള്ളം സംഭരിച്ചുവച്ചിരിക്കുന്ന പാത്രങ്ങൾ, വലിച്ചെറിയുന്ന ചിരട്ടകൾ, പൊട്ടിയ പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ഫ്രിഡ്ജിന്റെ അടിഭാഗത്തെ ട്രേ, മണി പ്ലാന്റുകൾ, ചെടികളുടെ അടിയിൽ വച്ചിരിക്കുന്ന ട്രേ, വലിച്ചെറിഞ്ഞിട്ടിരിക്കുന്ന ടയറുകൾ, വിറകും മറ്റും നനയാതെ മൂടിയിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ, ടാർപോളിൻ, റബ്ബർ പാൽ സംഭരിക്കുന്ന ചിരട്ടകൾ, കമുകിൻ പാളകൾ, നിർമ്മാണ സ്ഥലങ്ങളിലെ ടാങ്കുകൾ, വീടിന്റെ ടെറസ്സ്, സൺഷെയ്ഡ്, മഴവെള്ളപാത്തികൾ എന്നിവിടങ്ങിൽ കെട്ടികിടക്കുന്ന വെള്ളം തുടങ്ങിയ ഉറവിടങ്ങൾക്ക് ഇടനൽകരുത്.

ഞായറാഴ്ചകളിൽ വീടുകളിലും, വെള്ളിയാഴ്ചകളിൽ സ്‌കൂളുകളിലും, ശനിയാഴ്ചകളിൽ സ്ഥാപനങ്ങളിലും ഉറവിടനശീകരണ പ്രവർത്തനങ്ങൾ നടത്തണം എന്ന് ഡി. എം. ഒ അറിയിച്ചു.

ആലപ്പുഴ: ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് നിർദ്ദേശവുമായി മന്ത്രി ജെ ചിഞ്ചുറാണി. ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തെ മറ്റു ജില്ലകളിൽ ഒന്നും പക്ഷിപ്പനി റിപ്പോർട്ട് ചെയ്യാത്തതിനാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു. പൊതുജനങ്ങൾ ജാഗ്രതയോടുകൂടി മൃഗസംരക്ഷണ വകുപ്പിന്റെ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

ശ്രദ്ധിക്കേണ്ടതും പാലിക്കേണ്ടതുമായ കാര്യങ്ങൾ

ചത്ത പക്ഷികളെയോ, രോഗം ബാധിച്ചവയെയെയോ, ദേശാടന കിളികളെയോ, ഇവയുടെയൊക്കെ കാഷ്ഠമോ ഒക്കെ കൈകാര്യം ചെയ്യേണ്ട സാഹചര്യം വന്നാൽ അതിനു മുൻപും ശേഷവും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കേണ്ടതാണ്.

രോഗത്തിന്റെ പ്രഭവ കേന്ദ്രത്തിൽ നിന്നും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള രോഗബാധിച്ചതോ ചത്തതോ ആയ പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ കൈയുറയും മാസ്‌കും നിർബന്ധമായും ധരിക്കേണ്ടതാണ്.

കോഴികളുടെ മാംസം (പച്ച മാംസം ) കൈകാര്യം ചെയ്യുന്നതിന് മുൻപും ശേഷവും വെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കേണ്ടതാണ്.

നന്നായി പാചകം ചെയ്ത മാംസവും മുട്ടയും മാത്രം ഉപയോഗിക്കുക.

നിങ്ങളുടെ തൊട്ടടുത്ത് അസാധാരണമാം വിധം പക്ഷികളുടെ/ ദേശാടന പക്ഷികളുടെ മരണം ശ്രദ്ധയിൽ പെട്ടാൽ അടുത്തുള്ള മൃഗസംരക്ഷണ വകുപ്പിന്റെ സ്ഥാപനത്തിൽ അറിയിക്കുക.

പക്ഷികളെ കൈകാര്യം ചെയ്ത ശേഷം എന്തെങ്കിലും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടാൽ അടുത്തുള്ള മെഡിക്കൽ ഡോക്ടറെ ബന്ധപെടുക .

വ്യക്തിശുചിത്വം കൃത്യമായി പാലിക്കുക.

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.

രോഗം ബാധിച്ച പക്ഷികളെ കൊന്നൊടുക്കുന്നതിനും രോഗബാധിത പ്രദേശങ്ങൾ ശുചീകരിക്കുന്നതിനും ഉദ്യോഗസ്ഥരുമായി സഹകരിക്കുക.

ശുചീകരണത്തിനായി 2% സോഡിയം ഹൈഡ്രോക്‌സൈഡ് (Sodium hydroxide) ലായനി, പൊട്ടാസിയം പെർമാംഗനേറ്റ് (potassium permanganate) ലായനി, കുമ്മായം ( Lime) എന്നിവ ഉപയോഗിക്കാവുന്നതാണ്.

അണു നശീകരണം നടത്തുമ്പോൾ സുരക്ഷിതമായ വസ്ത്രധാരണം ഉറപ്പു വരുത്തേണ്ടതാണ്.

നിരീക്ഷണ മേഖലയിൽ (surveillance zone ) പക്ഷികളുടെ / ദേശാടന പക്ഷികളുടെ മരണം ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതാണ് .
ചെയ്തുകൂടാത്തത്

ചത്തതോ, രോഗം ബാധിച്ചതോ ആയ പക്ഷികളെയോ, ദേശാടന കിളികളെയോ, പക്ഷി കാഷ്ഠമോ നേരിട്ട് കൈകാര്യം ചെയ്യേണ്ട സാഹചര്യം ഒഴിവാക്കുക.

പകുതി വേവിച്ച (ബുൾസ് ഐ പോലുള്ളവ ) മുട്ടകൾ കഴിക്കരുത് .

പകുതി വേവിച്ച മാംസം ഭക്ഷിക്കരുത്.

രോഗബാധയേറ്റ പക്ഷികളുള്ള പ്രദേശത്തു നിന്നും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ വാങ്ങുകയോ വിൽക്കുകയോ അരുത്.

രോഗ ബാധിത പ്രദേശത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലത്തുള്ള മുഴുവൻ പക്ഷികളേയും കൊന്നു മറവു ചെയ്യുന്നതടക്കമുള്ള രോഗനിയന്ത്രണത്തിനുള്ള എല്ലാ കരുതൽ നടപടികളും മൃഗസംരക്ഷണ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യം നേരിടുന്നതിന് ആലപ്പുഴ ജില്ലാ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ നേതൃത്വത്തിൽ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. ഫോൺ നമ്പർ: 0477-2252636

പക്ഷികളിൽ ഉണ്ടാകുന്ന അസ്വാഭാവിക മരണം / അസ്വാഭാവിക ലക്ഷണങ്ങള് എന്നിവ നിരീക്ഷണ വിധേയമാക്കാന് എല്ലാ മൃഗാശുപത്രികളിലേയും വെറ്ററിനറി സർജന്മാർക്ക് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട് .