Health

തിരുവനന്തപുരം: രാജ്യത്തിന്റെ അവയവമാറ്റ ചരിത്രത്തിൽ ആദ്യമായി ഒരു ജില്ലാതല സർക്കാർ ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നു. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം എറണാകുളം ജനറൽ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. അമ്മയാണ് മകന് വൃക്ക നൽകിയത്. ശസ്ത്രക്രിയ വിജയകരമാണെന്ന് മന്ത്രി പറഞ്ഞു.

വൃക്ക നൽകിയ 50 വയസുള്ള അമ്മയും സ്വീകരിച്ച 28 വയസുള്ള മകനും സുഖമായിരിക്കുന്നു. രാജ്യത്തിന്റെ തന്നെ ആരോഗ്യ മേഖലയിലെ ഒരു ചരിത്ര സന്ദർഭമാണിതെന്ന് വീണാ ജോർജ് അഭിപ്രായപ്പെട്ടു. മുഴുവൻ ടീമംഗങ്ങളെയും ആരോഗ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

അതേസമയം, കേരളത്തിന്റെ ആരോഗ്യരംഗം മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എറണാകുളം ജനറൽ ആശുപത്രിയിൽ ഇന്നു നടന്ന വൃക്ക മാറ്റൽ ശസ്ത്രക്രിയ ചരിത്രത്തിന്റെ ഭാഗമായി മാറി. ഇതോടെ ഒരു ജില്ലാതല ആശുപത്രിയിൽ അവയവമാറ്റ ശസ്ത്രക്രിയ നടക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമെന്ന നേട്ടം കേരളത്തിനു സ്വന്തമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

നാടിനാകെ അഭിമാനം പകരുന്ന ഈ നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ച ഡോക്ടർമാർക്കും ജീവനക്കാർക്കും ഹൃദയപൂർവ്വം അഭിനനന്ദങ്ങൾ നേരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ആരോഗ്യ മേഖലയിലെ നൂതന സങ്കേതങ്ങൾക്കുള്ള ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ അവാർഡ് 2023 കേരളത്തിന്. ഹീമോഫീലിയ, തലസീമിയ, സിക്കിൾസെൽ അനീമിയ എന്നിവയുടെ ചികിത്സക്കായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച ആശാധാര പദ്ധതിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിനാണ് അവാർഡ് ലഭിച്ചത്. ഗാവ്കണക്റ്റും ഐ-ലൂജ് മീഡിയയും ഐടിവകുപ്പും ചേർന്ന് ലഡാക്കിൽ വച്ച് സംഘടിപ്പിച്ച പന്ത്രണ്ടാമത് ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ കോൺക്ലേവിലാണ് അവാർഡ് പ്രഖ്യാപിച്ചത്.

ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആരോഗ്യ മേഖലയിൽ വലിയ മുന്നേറ്റങ്ങളാണ് സർക്കാർ നടത്തിവരുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഡിജിറ്റൽ ഹെൽത്ത് നടപ്പിലാക്കാൻ പദ്ധതിയാവിഷ്‌ക്കരിച്ചു. 599 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് നടപ്പിലാക്കി. ഓൺലൈൻ ഒപി ടിക്കറ്റും പേപ്പർ രഹിത ആശുപത്രി സേവനങ്ങളും യാഥാർത്ഥ്യമാക്കി. ജീവിതശൈലീ രോഗനിർണയത്തിന് ഇ ഹെൽത്ത് ശൈലീ ആപ്പ് സജ്ജമാക്കി. കാൻസർ രോഗനിർണയത്തിനും കാൻസർ ചികിത്സ ഏകോപിപ്പിക്കുന്നതിനും കാൻസർ ഗ്രിഡ്, കാൻസർ കെയർ സ്യൂട്ട് നടപ്പിലാക്കി. വിപുലമായ ഇ സഞ്ജീവനി സേവനമൊരുക്കി. ലാബ് റിസൾട്ട് എസ്.എം.എസ്. ആയി ലഭിക്കുന്ന സംവിധാനം നടപ്പിലാക്കി വരുന്നു. ഹൃദ്യം പദ്ധതി സേവനം ഓൺലൈനിലാണ്. ഇതുകൂടാതെയാണ് ആശാധാരയ്ക്കായി പുതിയ പോർട്ടൽ വികസിപ്പിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ആശാധാര പദ്ധതിയുടെ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനും ഏകോപനത്തിനുമായി ആരോഗ്യ വകുപ്പിന് വേണ്ടി സി ഡിറ്റ് ആണ് ആശാധാര പോർട്ടൽ വികസിപ്പിച്ചത്. രണ്ടായിരം പേർ നിലവിൽ ആശാധാര വഴി രജിസ്റ്റർ ചെയ്ത് ചികിത്സ തേടുന്നുണ്ട്. ഇവരുടെ ചികിത്സ സംബന്ധിച്ച വിവരങ്ങൾ ആശുപത്രികൾക്ക് രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനും ഇത് ജില്ലാ, സംസ്ഥാന തലങ്ങളിൽ പരിശോധിച്ച് മരുന്നുകൾ സംഭരിക്കുന്നതിനും, ഭരണപരമായ തീരുമാനങ്ങൾക്കും അശാധാര പോർട്ടൽ സഹായിക്കുന്നു.

കേരളത്തിൽ ആശാധാര പദ്ധതി വഴി 96 കേന്ദ്രങ്ങളിലായാണ് ഹീമോഫീലിയ ചികിത്സ നൽകി വരുന്നത്. താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള കേന്ദ്രങ്ങളിലാണ് നിലവിൽ ചികിത്സാ സൗകര്യങ്ങളുള്ളത്. എല്ലാ ജില്ലകളിലും പ്രത്യേക ആശാധാര ചികിത്സാ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ കുറവുള്ളവർക്ക് ഫാക്ടർ നൽകുന്നതിന് പുറമെ, ശരീരത്തിൽ ഇൻഹിബിറ്റർ (ഫാക്ടറിനോട് പ്രതിപ്രവർത്തനമുണ്ടായി ഫാക്ടർ ചികിത്സ ഫലിക്കാത്ത സാഹചര്യം) അളവ് പരിശോധിക്കാനും തുടർന്ന് വേണ്ട ആളുകൾക്ക് എപിസിസി, മോണോക്ലോണൽ ആന്റിബോഡി ചികിത്സകളും നിലവിൽ നൽകി വരുന്നുണ്ട്. ഇതുകൂടാതെ പ്രത്യേക ഫിസിയോതെറാപ്പി സൗകര്യവും ജില്ലാതലത്തിൽ നിലവിലുണ്ട്.

ന്യൂഡൽഹി: ഇന്ത്യൻ മരുന്ന് കമ്പനികൾ ഒരു വർഷത്തിനുള്ളിൽ വികസിപ്പിച്ചെടുത്തത് നാല് അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകൾ. സർക്കാർ ഏജൻസികളുടെ സഹായത്തോടെയാണ് കമ്പനികൾ മരുന്നുകൾ വികസിപ്പിച്ചത്. രോഗങ്ങളിൽ ഭൂരിഭാഗവും ജനിതകമാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. കുഞ്ഞുങ്ങളെയാണ് ഈ രോഗങ്ങൾ കൂടുതലായും ബാധിക്കുന്നത്. ചികിത്സാ ചെലവ് 100 മടങ്ങ് ഈ മരുന്നുകൾ കൊണ്ട് കുറയുന്നുവെന്നാണ് മരുന്നുകമ്പനികൾ അവകാശപ്പെടുന്നത്.

ജനിതക വൈകല്യമായ ടൈറോസിനേമിയ ചികിത്സയ്ക്ക് പ്രതിവർഷം 2.2 കോടി മുതൽ 6.5 കോടി വരെ വാർഷിക ചെലവ് ആവശ്യമായിരുന്നു. എന്നാൽ ഇപ്പോൾ ഒരു വർഷത്തേക്ക് 2.5 ലക്ഷം രൂപ മതിയാകും. കൃത്യമായ ചികിത്സ നൽകിയില്ലെങ്കിൽ ഈ രോഗം ബാധിച്ച കുട്ടിക്ക് പത്ത് വയസാകുമ്പോഴേക്ക് മരണം സംഭവിക്കും. നിറ്റിസിനോൺ ( Nitisinone ) എന്നാണ് കുട്ടിയ്ക്ക് നൽകുന്ന മരുന്നിന്റെ പേര്. ഇതുകൂടാതെ ഗൗച്ചേഴ്‌സ് ഡിസീസ് ( Gaucher’s Disease ), വിൽസൺസ് ഡിസീസ്( Wilson’s Disease), ലെനോക്‌സ് ഗാസ്റ്റൗട്ട് സിൻഡ്രോം (Lennox Gastaut Syndrome) എന്നീ അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകളും കമ്പനികൾ വികസിപ്പിച്ചിട്ടുണ്ട്.

പ്രതിവർഷം 1.8 – 3. 6 കോടി രൂപവരെ ഗൗച്ചേഴ്‌സ് ഡിസീസ് ചികിത്സയ്ക്ക് വേണ്ടിവരുമായിരുന്നു. എന്നാൽ ഇനി 3.6 ലക്ഷം രൂപ മതിയാകും. വിൽസൺസ് ഡിസീസ് ചികിത്സയ്ക്ക് 2.2 കോടിയിൽ വേണ്ടിടത്ത് ഇനി 2.2 ലക്ഷം രൂപ മതി. ലെനോക്‌സ് ഗാസ്റ്റൗട്ട് സിൻഡ്രോത്തിന് പ്രതിവർഷം 7 -34 ലക്ഷം വരെ വേണ്ടിവരുമായിരുന്നു. ഇനി ഒന്നര ലക്ഷം രൂപയ്ക്ക് ചികിത്സ കിട്ടുമെന്നും മരുന്ന് കമ്പനികൾ അവകാശപ്പെടുന്നു.

ന്യൂഡൽഹി: ചൈനയിലെ പുതിയ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നിരീക്ഷണം ശക്തമാക്കി. രാജ്യത്തെ ആശുപത്രിയിലെ സ്ഥിതി വിലയിരുത്തണമെന്നാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകിയിരിക്കുന്ന നിർദ്ദേശം. കേന്ദ്ര ആരോഗ്യ സെക്രട്ടറി ഇക്കാര്യം ചൂണ്ടികാട്ടി എല്ലാ സംസ്ഥാനങ്ങൾക്കും കത്തയക്കുകയും ചെയ്തു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ശ്വസന സംബന്ധമായ അസുഖങ്ങളുടെ വ്യാപനം കൃത്യമായി റിപ്പോർട്ട് ചെയ്യണം. ആശുപത്രികളിലെ സൗകര്യങ്ങൾ വിലയിരുത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ആശുപത്രിയിലെ സ്ഥിതി കൃത്യമായി നിരീക്ഷിക്കണം. ഈ വർഷം പുതുക്കി ഇറക്കിയ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി ആവശ്യപ്പെട്ടു. ഏത് സാഹചര്യത്തെയും നേരിടാൻ രാജ്യം സജ്ജമാണ്. വൈറസ് പടരുന്ന സാഹചര്യം സൂക്ഷ്മായി നിരീക്ഷിക്കുന്നുണ്ടെന്നും കേന്ദ്രം വിശദമാക്കി.

വൈറസ് ബാധ ഇന്ത്യയെ ബാധിക്കാൻ സാധ്യതയില്ല, ഇതുവരെ അസ്വാഭാവികമായി ഒന്നും രാജ്യത്ത് കണ്ടെത്തിയിട്ടില്ല. എന്നാൽ ഏത് സാഹചര്യത്തെയും നേരിടാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം യോഗം ചേർന്ന് നടപടികൾ വിലയിരുത്തുകയും ചെയ്തു. ന്യൂമോണിയ ബാധ വ്യാപകമാകാതിരിക്കാനുള്ള മുൻകരുതൽ നടപടികളാണ് യോഗം പ്രധാനമായും മുന്നോട്ടുവച്ചത്.

ഷവര്‍മ മാനദണ്ഡങ്ങള്‍ കടയുടമകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഷവര്‍മ വില്‍പന കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 88 സ്‌ക്വാഡുകള്‍ സംസ്ഥാന വ്യാപകമായി 1287 ഷവര്‍മ വില്‍പന കേന്ദ്രങ്ങളില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി. മാനദണ്ഡങ്ങളില്‍ ലംഘനം വരുത്തിയ 148 സ്ഥാപനങ്ങളിലെ ഷവര്‍മ്മ വില്‍പന നിര്‍ത്തിവയ്പ്പിച്ചു. 308 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും 178 സ്ഥാപനങ്ങള്‍ക്ക് റക്ടിഫിക്കേഷന്‍ നോട്ടീസും നല്‍കി. 146 സ്ഥാപനങ്ങള്‍ക്കെതിരെയും മയണൈസ് തയാറാക്കുന്നതിലെ മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തിയെന്ന പേരിൽ നടപടിയെടുത്തു.കര്‍ശന നിയമ നടപടികള്‍ നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ കൊതുകുകളുടെ ഉറവിട നശീകരണം നടത്തിയില്ലെങ്കിൽ ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യതയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അതിനാൽ ജാഗ്രത പാലിക്കണമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. ബോധവത്ക്കരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണം. ജില്ലാ മെഡിക്കൽ ഓഫീസർമാർ ജില്ലാ കളക്ടർമാരെ സ്ഥിതി അറിയിക്കുകയും ഹോട്ട് സ്‌പോട്ടുകൾ കൈമാറുകയും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുകയും വേണം. ജില്ലകളിലെ ഹോട്ട് സ്‌പോട്ട് മാപ്പുകൾ പ്രസിദ്ധീകരിക്കണം. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ ജില്ലകളുടേയും പ്രതിരോധ പ്രവർത്തനങ്ങൾ മന്ത്രിയുടെ നേതൃത്വത്തിൽ അവലോകനം ചെയ്തു. ഫീൽഡ്തല പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ മന്ത്രി നിർദേശം നൽകി. കൊതുകുകളുടെ ഉറവിട നശീകരണത്തിന് പ്രത്യേക പ്രാധാന്യം നൽകണം. ആരോഗ്യ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും വെക്ടർ കൺട്രോൾ യൂണിറ്റും ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ നടത്തണം. കൊതുകുകളുടെ ഉറവിട നശീകരണ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തണം. എല്ലാ വീടുകളും ആശുപത്രികളും സ്ഥാപനങ്ങളും കൊതുക് വളരാതിരിക്കാൻ ശ്രദ്ധിക്കണം. വീടിന്റെ അകത്തും പുറത്തും വെള്ളം കെട്ടി നിൽക്കാതെ നോക്കണം. പരിസരം വൃത്തിയായി സൂക്ഷിക്കണമെന്ന് വീണാ ജോർജ് നിർദ്ദേശം നൽകി.

എലിപ്പനിക്കെതിരേയും അതീവ ജാഗ്രത വേണം. എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവർ നിർബന്ധമായും ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കേണ്ടതാണ്.

സ്വയംചികിത്സ പാടില്ല. നീണ്ടുനിൽക്കുന്ന പനി പകർച്ചപ്പനികൾക്ക് സാധ്യതയുള്ളതിനാൽ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്. ഓൺലൈൻ വഴി ചേർന്ന യോഗത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, സർവെലൻസ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ 2011 ന് ശേഷം ജനിച്ചവർ ഉള്‍പ്പെടില്ലെന്ന് ആരോഗ്യ വകുപ്പിന്‍റെ ഉത്തരവ്. കാസര്‍കോട് ജില്ലയിലെ ദുരിത ബാധിതർ ഇതോടെ പ്രതിഷേധവുമായി രംഗത്തെത്തി. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ 2011 ഒക്ടോബറിന് ശേഷം ജനിച്ചവര്‍ ഉല്‍പ്പെടില്ലെന്നാണ് കേരള ആരോഗ്യ വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നത്. കേരളത്തില്‍ 2005 ഒക്ടോബര്‍ 25 നാണ് എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്. എന്‍ഡോസള്‍ഫാന്‍ ആഘാതം ആറ് വര്‍ഷം മാത്രമേ നിലനില്‍ക്കൂ എന്ന പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.

ആയിരത്തിലേറെ കുട്ടികളാണ് 6728 പേരുടെ പട്ടികയില്‍ നിന്ന് പുറത്താകുന്നത്. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് അഞ്ച് ലക്ഷം ധനസഹായം കിട്ടിയവരാണിവര്‍. ഇവര്‍ക്ക് സര്‍ക്കാറിന്‍റെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. ഒട്ടേറെ കുഞ്ഞുങ്ങള്‍ 2011 ന് ശേഷവും ദുരിത ബാധിതരായി ജനിച്ചിട്ടുണ്ടെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഉത്തരവിന് പിന്നില്‍ ആരോഗ്യ വകുപ്പിന്‍റെ ഗൂഡാലോചനയുണ്ടെന്നാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ പറയുന്നത്. ഉത്തരവ് എത്രയും വേഗം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നൽകുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികൾ യാഥാർത്ഥ്യത്തിലേക്കെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതിനായി ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് മാർഗനിർദേശ പ്രകാരം 10 ലക്ഷ്യങ്ങൾ സാക്ഷാത്ക്കരിക്കുന്ന ആശുപത്രികളേയാണ് ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളായി പ്രഖ്യാപിക്കുന്നത്. എല്ലാ ആശുപത്രികളേയും സമയബന്ധിതമായി സ്മാർട്ട് ആശുപത്രികളാക്കാനാണ് ലക്ഷ്യമിടുന്നത്. കോഴിക്കോട് ജില്ലയിലെ കക്കോടി കുടുംബാരോഗ്യ കേന്ദ്രം രാജ്യത്തെ ആദ്യത്തെ ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രിയായി മാറി. കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. ദിവ്യയേയും മറ്റ് ടീം അംഗങ്ങളേയും ജില്ലാ എഎംആർ കമ്മിറ്റിയേയും മന്ത്രി അഭിനന്ദിച്ചു.

മനുഷ്യരിലെയും മൃഗങ്ങളിലെയും രോഗങ്ങൾ മരുന്നുകൊണ്ട് ചികിത്സിച്ചു മാറ്റാൻ കഴിയാത്ത ഒരു സാഹചര്യത്തെക്കുറിച്ച് ആലോചിക്കാൻ കഴിയില്ല. പക്ഷേ ശ്രദ്ധിച്ചില്ലെങ്കിൽ ലോകം അങ്ങനെയൊരു അവസ്ഥയിൽ എത്തപ്പെടാം. ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് അഥവാ രോഗത്തിന് കാരണമാകുന്ന, പ്രത്യേകിച്ച് ബാക്ടീരിയ മരുന്നുകളോട് പ്രതിരോധം തീർക്കുന്ന അവസ്ഥ ആഗോള ആരോഗ്യ ഭീഷണിയാണ്. ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗം തടയുന്നതിന് സംസ്ഥാന സർക്കാർ ശാസ്ത്രീയമായ കർമ്മപരിപാടി ആവിഷ്‌കരിച്ചിട്ടുണ്ട്. ‘ആന്റിബയോട്ടിക് സാക്ഷര കേരളം’ എന്നതാണ് നമ്മുടെ ലക്ഷ്യം. ഇതിനായി രാജ്യത്ത് ആദ്യമായി ജില്ലാതലത്തിലും ബ്ലോക്ക് തലത്തിനും എഎംആർ കമ്മിറ്റികൾ രൂപീകരിച്ചു. ‘ആന്റിബയോട്ടിക് സാക്ഷര കേരളം’, ‘സ്മാർട്ട് ഹോസ്പിറ്റൽ’ എന്നിവ നമ്മുടെ കേരളത്തിന്റെ മാത്രം ആശയങ്ങളാണ്. ഇത് പ്രാവർത്തികമാക്കുന്നതിന് ഒട്ടേറെ പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

കേരള എഎംആർ സർവെലൻസ് നെറ്റുവർക്കിൽ ഒട്ടേറെ ആശുപത്രികൾ ചേർന്നു കഴിഞ്ഞു. ഇതിൽ നിന്നും മാറി നിൽക്കുന്ന ചില ആശുപത്രികളുമുണ്ട്. അവയെ സർവെലൻസ് നെറ്റുവർക്കിന്റെ ഭാഗമാക്കാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. 2023 ഓഗസ്റ്റ് മാസത്തിലാണ് ബ്ലോക്ക്തല എഎംആർ കമ്മിറ്റികളുടെ മാർഗനിർദേശങ്ങൾ സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കിയത്. ഒരാഴ്ച നീണ്ട ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് ബോധവൽക്കരണതിതന്റെ ഭാഗമായി ഒട്ടേറെ പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നു വരുന്നതെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ അതീവ ശ്രദ്ധവേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ് യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ആർആർടി., ഐഡിഎസ്പി യോഗങ്ങൾ ചേർന്ന് നടപടികൾ സ്വീകരിക്കാനും നിർദേശം നൽകി. പനി മരണങ്ങൾ സംബന്ധിച്ച് കൃത്യമായ വിവരം ശേഖരിക്കണമെന്നും മന്ത്രി പറഞ്ഞു.

എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവർ നിർബന്ധമായും ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കണം. തൊലിപ്പുറത്തെ മുറിവിലൂടെയല്ലാതെയും എലിപ്പനി ബാധിക്കാൻ സാധ്യതയുള്ളതിനാൽ മഴവെള്ളത്തിലൂടെ നടക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. മഴവെള്ളത്തിൽ കൂടി നടക്കേണ്ടി വരുന്നവർ കാലും മുഖവും സോപ്പുപയോഗിച്ച് വൃത്തിയായി കഴുകേണ്ടതാണ്. കണ്ണിൽ ചുവപ്പ് കാൽവണ്ണയിൽ വേദന എന്നിവ കണ്ടാൽ ഉടനടി ചികിത്സ തേടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

നേരിയ പനിയോടൊപ്പം വയറുവേദന, ഛർദ്ദി, വയറിളക്കം എന്നീ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡെങ്കിപ്പനി സാധ്യതയുണ്ടെന്നും ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു. പനിയുള്ള കുട്ടികളെ സ്‌കൂളിൽ അയക്കരുത്. കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും വീണാ ജോർജ് നിർദ്ദേശം നൽകി.

കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനമാണ്. വിടും പരിസരങ്ങളും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കണം. വീടിന്റെ അകത്തും പുറത്തും വെള്ളം കെട്ടി നിൽക്കാതെ നോക്കണം. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക്, ചിരട്ട മുതലായവയിൽ വെള്ളം കെട്ടി നിന്ന് കൊതുക് വളരാം. വീടിനകത്തെ ചെടികൾ വയ്ക്കുന്ന ട്രേ കൊതുകിന്റെ ഉറവിടമായി കാണുന്നുണ്ട്. അതിനാൽ ചെടിച്ചട്ടികളുടെയും ഫ്രിഡ്ജിലേയും ട്രേയിലെ വെള്ളം ആഴ്ച തോറും മാറ്റണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

തിരുവനന്തപുരം: കായിക മേഖലയ്‌ക്കൊപ്പം ആരോഗ്യ മേഖലയിലും ക്യൂബയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ ജൂണിൽ കേരളത്തിൽ നിന്നുള്ള ഔദ്യോഗിക സംഘം ക്യൂബ സന്ദർശിച്ച വേളയിലാണ് കായിക, ആരോഗ്യ മേഖലകളിൽ സഹകരിക്കാൻ ധാരണയായത്. തിരുവനന്തപുരത്ത് ചെ ഇന്റർനാഷണൽ ചെസ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളവും ക്യൂബയും പല കാര്യങ്ങളിലും സാമ്യമുള്ള നാടുകളാണ്. രണ്ടിടത്തും തീരദേശം നിറഞ്ഞ ഭൂപ്രകൃതിയാണ്. പൊതുജനാരോഗ്യ രംഗത്തും രണ്ടു സ്ഥലങ്ങളും മുന്നേറിയിട്ടുണ്ട്. ഇത് വികസിത രാജ്യങ്ങൾക്ക് മാതൃകയാണ്. കോവിഡ് കാലത്ത് ക്യൂബയിൽ നിന്നുള്ള ഡോക്ടർമാർ സഹായദൗത്യവുമായി മറ്റു രാജ്യങ്ങളിൽ പോയി. കേരളവും കോവിഡിനെ ഫലപ്രദമായി ചെറുത്ത് മാതൃകയായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കായിക മത്സരങ്ങൾ അതിർത്തികൾ കടന്ന് ജനതയെ ആനന്ദിപ്പിക്കുന്നു. കായിക ഇനങ്ങൾക്ക് ദേശാതിർത്തികളില്ല. വിവിധ അന്താരാഷ്ട്ര മത്സരങ്ങൾക്ക് കേരളം വേദിയായിക്കഴിഞ്ഞു. ഫിഫ അണ്ടർ 17 ലോകകപ്പ്, സന്തോഷ് ട്രോഫി, ദേശീയ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ്, മൗണ്ടൻ സൈക്കിളിംഗ് മത്സരങ്ങൾ എന്നിവയെല്ലാം കേരളത്തിൽ സംഘടിപ്പിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌പോർട്‌സ് മീറ്റുകൾ നടത്താനുള്ള കേരളത്തിന്റെ കഴിവാണ് ഇത് വെളിവാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ കായിക മന്ത്രി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. മേയർ ആര്യാ രാജേന്ദ്രൻ, ഇന്ത്യയിലെ ക്യൂബൻ അംബാസഡർ അലക്‌സാഡ്രോ സിമാൻകസ് തുടങ്ങിയവർ സംബന്ധിച്ചു.