Health

ഇന്ന് മെയ് 31. ലോക പുകയില വിരുദ്ധ ദിനം. പുകയില ഉപയോഗം വഴി ഒരു വർഷം ലോകത്തിൽ ശരാശരി എട്ട് ദശലക്ഷം പേർ മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. പുകവലി പൂർണ്ണമായി ഉപേക്ഷിക്കാനുള്ള ചില വഴികൾ എന്തൊക്കെയാണെന്ന് നോക്കാം.

പുകവലി പൂർണ്ണമായും ഉപേക്ഷിക്കാൻ തീരുമാനമെടുക്കുക എന്നതാണ് നിങ്ങൾ ആദ്യം ചെയ്യേണ്ടത്. പുകവലിക്കാൻ തുടങ്ങിയതിന്റെ കാരണത്തെ തിരിച്ചറിയാൻ ശ്രമിക്കുന്നതും പുകവലി കുറയ്ക്കാൻ സഹായിക്കും.

പലരും പുകവലി ശീലമാക്കുന്നത് മാനസിക സമ്മർദ്ദത്തെ കുറയ്ക്കാനാണ്. എന്നാൽ മാനസിക സമ്മർദ്ദത്തെ കുറയ്ക്കാൻ മറ്റു വഴികൾ തേടുന്നത് നല്ലതാണ്. യോഗ മാനസിക സമ്മർദ്ദം എന്നിവ കുറയ്ക്കാനും സഹായിക്കും. പുകവലിക്കാൻ തോന്നുമ്പോൾ മറ്റെന്തെങ്കിലും വായിലിട്ട് ചവയ്ക്കുന്നത് പുകവലി നിയന്ത്രിക്കാൻ സഹായിക്കും. പുതിന, ഗ്രാമ്പു, ചോക്ലേറ്റ്, ച്യൂയിംഗം എന്നിവയിലേതെങ്കിലും ഇതിനായി തിരഞ്ഞെടുക്കാം.

പുകവലി നിർത്താൻ തീരമാനിക്കുമ്പോൾ നിക്കോട്ടിൻ, ശരീരത്തിൽ നിന്നും പിൻവാങ്ങുന്നതു മൂലം ചില പിൻവാങ്ങൽ ലക്ഷണങ്ങൾ ഉണ്ടാകാം. ദേഷ്യം, ഉത്കണ്ഠ, തലവേദന, ഉറക്കമില്ലായ്മ, ചുമ, ക്ഷീണം, വിഷാദം തുടങ്ങിയവ ഉണ്ടാകാമെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.

തിരുവനന്തപുരം: മഴക്കാലം മുന്നിൽ കണ്ട് സംസ്ഥാനത്ത് ജൂൺ 2 മുതൽ പ്രത്യേകമായി ഫീവർ ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. താലൂക്ക് ആശുപത്രികൾ മുതലായിരിക്കും ഫീവർ ക്ലിനിക്കുകൾ ആരംഭിക്കുക. ഇതുകൂടാതെ ഫീവർ വാർഡുകളും ആരംഭിക്കും. ജൂൺ 1, 2 തീയതികളിൽ മരുന്നുകളുടെ സ്റ്റോക്ക് പരിശോധിക്കും. എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാരും ഇവ ഉറപ്പ് വരുത്തണം. പനി ബാധിച്ചാൽ സ്വയം ചികിത്സ പാടില്ല. ഏത് പനിയും പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ ഡോക്ടറുടെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു. സംസ്ഥാനത്തെ പകർച്ചവ്യാധി പ്രതിരോധം നേരത്തെതന്നെ ശക്തമാക്കുന്നതിന് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

വേനൽമഴയെ തുടർന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഡെങ്കിപ്പനി നേരിയ തോതിൽ വർധനവുള്ളതിനാൽ ജില്ലകൾ കൂടുതൽ ശ്രദ്ധിക്കണം. മറ്റ് കൊതുക് ജന്യ രോഗങ്ങളും ചെറുതായി വർധിക്കുന്നതായി കാണുന്നു. ഡെങ്കിപ്പനി, എലിപ്പനി, സിക്ക, ചിക്കൻഗുനിയ, കോളറ, ഷിഗല്ല, എച്ച്. 1 എൻ. 1 എന്നിവയ്‌ക്കെതിരെ ശ്രദ്ധ വേണം. നിലവിലെ ചികിത്സാ പ്രോട്ടോകോൾ പാലിക്കാനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി. ബോധവത്ക്കരണം ശക്തമാക്കണം.

പ്രളയാനുബന്ധ പ്രശ്‌നങ്ങൾ പ്രതിരോധിക്കുന്നതിന് ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് പരിശീലനം നൽകിയിട്ടുണ്ട്. അവശ്യ മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും വേണ്ടത്ര ശേഖരിച്ച് വയ്ക്കാനും മന്ത്രി നിർദേശം നൽകി. എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനാൽ മണ്ണിൽ ജോലി ചെയ്യുന്നവരും കളിക്കുന്നവരും വെള്ളത്തിലിറങ്ങുന്നവരും നിർബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കണം.

മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കണം. തദ്ദേശ സ്ഥാപനങ്ങളുടേയും റവന്യൂ വകുപ്പിന്റേയും പങ്കാളിത്തം ഉറപ്പാക്കും. വീടും, സ്ഥാപനവും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഉണ്ടാകരുത്. വീട്ടിൽ അകത്തും പുറത്തും വെള്ളം കെട്ടി നിർത്തരുത്. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകണം. നിപ വൈറസ് പ്രതിരോധം ജില്ലകൾ ഉറപ്പാക്കാനും മന്ത്രി നിർദേശം നൽകി.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

തിരുവനന്തപുരം: എല്ലാവർക്കും ആരോഗ്യ പരിരക്ഷ സർക്കാരിന്റെ ലക്ഷ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സൗജന്യ ചികിത്സാ പദ്ധതികളിലൂടെ രോഗികൾക്ക് അവരുടെ സ്വന്തം കൈയ്യിൽ നിന്നുള്ള ചികിത്സാ ചെലവ് ഗണ്യമായി കുറയ്ക്കാൻ സർക്കാരിനാകുന്നു. ഓരോ വർഷവും വളരെയധികം പേർക്കാണ് അധികമായി സൗജന്യ ചികിത്സ ലഭ്യമാക്കി വരുന്നത്. 2019-20ൽ 5 ലക്ഷത്തിൽ താഴെയായിരുന്നെങ്കിൽ 2022-23ൽ 6.45 ലക്ഷത്തോളം പേർക്കാണ് സൗജന്യ ചികിത്സ ലഭ്യമാക്കിയത്. 2021-22 സാമ്പത്തിക വർഷത്തിൽ, ദേശീയ തലത്തിൽ പിഎം-ജെവൈയുടെ ബജറ്റ് ചെലവ് 3116 കോടി രൂപയായിരുന്നെങ്കിൽ അതേ വർഷം കേരള സർക്കാർ 1563 കോടി രൂപയുടെ സൗജന്യ ചികിത്സാ ധനസഹായമാണ് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ ഏറ്റവുമധികം സൗജന്യ ചികിത്സ നൽകിയതിന് ആരോഗ്യ ഉത്കൃഷ്ട പുരസ്‌കാരം കേരളത്തിന് ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി. സ്റ്റേറ്റ് ഹെൽത്ത് ഏജൻസി മസ്‌കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച ‘അനുഭവ് സദസ്’ ദേശീയ ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് നിലവിലുള്ള സ്‌കീമുകൾ സംയോജിപ്പിച്ച് കൊണ്ടാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കിയത്. കേന്ദ്ര പിന്തുണയുള്ളതും പൂർണമായും സംസ്ഥാന ധനസഹായമുള്ളതുമായ പദ്ധതിയിലൂടെ ഗുണഭോക്താക്കൾക്ക് 5 ലക്ഷം രൂപവരെയുള്ള സൗജന്യ ചികിത്സയാണ് ലഭ്യമാക്കുന്നത്. കാസ്പിൽ ഉൾപ്പെടാത്ത 3 ലക്ഷത്തിൽ താഴെ വരുമാനമുള്ള കുടുംബങ്ങളുടെ ചികിത്സാ ചെലവുകൾക്കായി കാരുണ്യ ബെനവലന്റ് ഫണ്ടും സംസ്ഥാനത്തുണ്ട്. നിലവിൽ കാസ്പിന് കീഴിൽ വരുന്ന 42 ലക്ഷം ഗുണഭോക്താക്കളിൽ 20 ലക്ഷത്തിലധികം പേർ പൂർണമായും സംസ്ഥാന ധനസഹായമുള്ളവരാണ്. സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വർഷങ്ങൾ കൊണ്ട് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ 3200 കോടിയിലധികം രൂപയുടെ സൗജന്യ ചികിത്സ നൽകാനായി. ഇത് രാജ്യത്തെ ഏറ്റവും ഉയർന്നതാണ്.

18 വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്ന ആരോഗ്യ കിരണം പദ്ധതി കാസ്പുമായി സംയോജിപ്പിച്ചിട്ടുണ്ട്. ക്യാൻസർ സുരക്ഷാ സ്‌കീം, താലോലം, ശ്രുതിതരംഗം എന്നീ പദ്ധതികൾ കാസ്പിൽ സംയോജിപ്പിക്കുന്നത് 2023-24 സാമ്പത്തിക വർഷത്തിൽ പൂർത്തിയാകും. ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നൽകുന്ന ഹൃദ്യം പദ്ധതിയിലൂടെ ഇതുവരെ 5863 കുട്ടികൾക്കും 2023-ൽ മാത്രം 412 കുട്ടികൾക്കും സേവനം ലഭ്യമാക്കി. എല്ലാവർക്കും പരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ ആദ്യമായി ത്രീഡി പ്രിന്റ് ചെയ്ത ബ്രെയിൽ ബെനിഫിഷറി കാർഡ് പുറത്തിറക്കി. ആശുപത്രികളിൽ യൂണിഫോം കിയോസ്‌ക് അവതരിപ്പിച്ച ആദ്യ സംസ്ഥാനം കൂടിയാണ് കേരളമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ ധനസഹായ രംഗത്തെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ‘അനുഭവ് സദസ്’ ശിൽപശാല രാജ്യത്തിന് മാതൃകയാണ്. ആരോഗ്യ ധനസഹായവുമായി ബന്ധപ്പെട്ട് ഒരു സംസ്ഥാനം സംഘടിപ്പിച്ച രാജ്യത്തെ ആദ്യ പരിപാടിയാണ് അനുഭവ് സദസ്. പത്തോളം സംസ്ഥാനങ്ങളിലെ പ്രതിനിധികൾ, ലോകാരോഗ്യ സംഘടന, നീതി ആയോഗ് തുടങ്ങിയവയുടെ വിദഗ്ധരും പങ്കെടുത്തു.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, പ്ലാനിംഗ് ബോർഡ് അംഗം ഡോ. പി.കെ. ജമീല, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ജീവൻ ബാബു, ഇ ഹെൽത്ത് പ്രോജക്ട് ഡയറക്ടർ അനു കുമാരി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം: പുകയിലയ്ക്ക് എതിരെയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ ‘നോ ടുബാക്കോ ക്ലിനിക്കുകൾ’ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഈ ക്ലിനിക്കുകളിലൂടെ പുകയിലയുടെ ഉപയോഗം നിർത്തുന്നതിനായി കൗൺസിലിംഗും പ്രത്യക ചികിത്സയും ഉറപ്പ് വരുത്തും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളേയും ടുബാക്കോ ഫ്രീ കാമ്പസുകളാക്കാനുള്ള പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പ് പങ്കാളിയാകുമെന്നും മന്ത്രി വ്യക്തമാക്കി. ലോക പുകയില വിരുദ്ധദിന സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ലോകത്ത് ഓരോ വർഷവും 8 മുതൽ 10 ലക്ഷം പേരുടെ മരണത്തിനും അനേകം മാരക രോഗങ്ങൾക്കും കാരണമാകുന്ന പുകയില ഉപയോഗത്തിനെതിരെ ജനകീയ ഇടപെടലുകളും ബോധവൽക്കരണവും ലക്ഷ്യമിട്ടാണ് ലോകാരോഗ്യ സംഘടന 1988 മുതൽ ‘മേയ് 31’ ലോക പുകയില വിരുദ്ധ ദിനമായി ആചരിച്ച് വരുന്നത്. ‘ഭക്ഷണമാണ് വേണ്ടത് പുകയില അല്ല’ എന്നതാണ് ഈ വർഷത്തെ സന്ദേശം. ഭക്ഷ്യോത്പ്പാദനത്തിനും ഭക്ഷ്യലഭ്യതയ്ക്കും മുൻതൂക്കം നൽകി പുകയിലയുടെ കൃഷിയും ലഭ്യതയും കുറയ്ക്കുക എന്നതാണ് ഈ സന്ദേശം മുന്നോട്ടു വയ്ക്കുന്നതെന്ന് വീണാ ജോർജ് പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂൾ തുറക്കാനൊരുങ്ങുകയാണ്. കുട്ടികളുടെ സ്‌കൂൾ ബസ് യാത്രയായിരിക്കും ഇനി രക്ഷിതാക്കളെ അലട്ടുന്ന പ്രധാന പ്രശ്‌നം. അവരുടെ സുരക്ഷിത യാത്രയെ കുറിച്ചായിരിക്കും ഇനി രക്ഷിതാക്കൾ ആശങ്കപ്പെടുന്നത്. സ്‌കൂൾ ബസുകളെ കുറിച്ചുള്ള ചില കാര്യങ്ങൾ വിശദീകരിച്ചിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. അവ എന്തൊക്കെയാണെന്ന് നോക്കാം.

  1. വിദ്യാഭ്യാസ സ്ഥാപന ബസ് എന്നാൽ കോളേജ് /സ്‌കൂൾ അല്ലെങ്കിൽ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ളതും സ്ഥാപനത്തിന്റെ ഏതെങ്കിലും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളെയോ ജീവനക്കാരെയോ കൊണ്ടുപോകുന്നതിന് മാത്രമായി ഉപയോഗിക്കുന്ന ഒരു ഓമ്നി ബസ് (8 സീറ്റുകളും അതിൽ കൂടുതലും) എന്നാണ് അർത്ഥമാക്കുന്നത്. [MV ആക്ട് 1988-S 2 (11)].
  2. ഇത്തരം വാഹനങ്ങളുടെ മുൻപിലും പുറകിലും എജുക്കേഷൻ ഇൻസ്റ്റിറ്റിയൂഷൻ ബസ്സ് (EIB) എന്ന് വ്യക്തമായി പ്രദർശിപ്പിക്കണം.
  3. സ്ഥാപനത്തിൻറെ ഉടമസ്ഥതയിൽ അല്ലാത്തതും കുട്ടികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്നതുമായ മറ്റ് ട്രാൻസ്‌പോർട്ട് വാഹനങ്ങൾ ആണെങ്കിൽ വെള്ള പ്രതലത്തിൽ നീല അക്ഷരത്തിൽ ”ON SCHOOL DUTY” എന്ന ബോർഡ് പ്രദർശിപ്പിക്കണം.
  4. സ്‌കൂൾ മേഖലയിൽ പരമാവധി മണിക്കൂറിൽ 30 കിലോമീറ്ററും മറ്റ് റോഡുകളിൽ പരമാവധി 50 കിലോമീറ്ററുമായി വേഗത നിജപ്പെടുത്തിയിരിക്കുന്നു.
  5. സ്‌കൂൾ വാഹനം ഓടിക്കുന്ന ഡ്രൈവർക്ക് കുറഞ്ഞത് പത്തു വർഷത്തെയെങ്കിലും ഡ്രൈവിംഗ് പരിചയം വേണം.
  6. സ്‌കൂൾ വാഹനങ്ങൾ(EIB) ഓടിക്കുന്നവർ വൈറ്റ് കളർ ഷർട്ടും കറുപ്പ് കളർ പാൻറും കൂടാതെ ഐഡൻറിറ്റി കാർഡും ധരിച്ചിരിക്കണം(C1/e117858/TC/2019 dt.06/03/2020). കുട്ടികളെ കൊണ്ട് പോകുന്ന മറ്റ് പബ്ലിക് സർവീസ് വാഹനത്തിൽ ഡ്രൈവർമാർ യൂണിഫോം ധരിക്കേണ്ടതാണ്.
  7. സ്‌കൂൾ വാഹനത്തിന്റെ ഡ്രൈവറായി നിയോഗിക്കപ്പെടുന്നവർ മദ്യപിച്ച് വാഹനമോടിച്ചതിനോ അമിതവേഗതക്കോ അപകടകരമായി വാഹനമോടിക്കുന്നതിനോ മറ്റ് കുറ്റകൃത്യങ്ങൾക്കോ ശിക്ഷിക്കപ്പെട്ടവരായിരിക്കരുത് എന്നത് ബന്ധപ്പെട്ടവർ ഉറപ്പ് വരുത്തണം.
  8. സ്‌കൂൾ വാഹനങ്ങളിൽ പരമാവധി 50 കിലോമീറ്ററിൽ വേഗത നിജപ്പെടുത്തിയിട്ടുള്ള സ്പീഡ് ഗവർണറുകൾ ഘടിപ്പിക്കേണ്ടതാണ്.
  9. GPS. സംവിധാനം സ്‌കൂൾ വാഹനങ്ങളിൽ ഘടിപ്പിക്കേണ്ടതും ആയത് ‘Suraksha Mithra’ സോഫ്റ്റ്വെയറുമായി ടാഗ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്
    8 ( a ) . സ്‌കൂൾ മാനേജ്‌മെന്റിനും വിദ്യാർഥികൾക്കും സ്‌കൂൾ വാഹനങ്ങളെ തൽസമയം നിരീക്ഷിക്കുന്നതിനായി ‘വിദ്യാ വാ ഹ ൻ’ എന്ന മൊബൈൽ ആപ് മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. അതിലേക്ക് രക്ഷാകർത്താക്കൾക്കുള്ള അനുമതി സ്‌കൂൾ അധികൃതർ നൽകേണ്ടതാണ്.
  10. സ്‌കൂൾ തുറക്കുന്നതിനു മുൻപ് തന്നെ വാഹനത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഫിറ്റ്‌നസ് പരിശോധനക്ക് ഹാജരാക്കേണ്ടതാണ്.
  11. നേരത്തെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നേടിയിട്ടുള്ള വാഹനങ്ങൾ സ്‌കൂൾ തുറക്കുന്നതിനു മുൻപായി തന്നെ മറ്റ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി യാന്ത്രിക പരിശോധന സ്‌കൂൾ തലത്തിലും മോട്ടോർ വാഹന വകുപ്പ് നടത്തുന്ന EIB പരിശോധന ക്യാമ്പുകളിലും ഹാജരാക്കി പരിശോധന പൂർത്തിയാക്കേണ്ടതാണ്.
  12. വാതിലുകളുടെ എണ്ണത്തിന് തുല്യമായ ഡോർ അറ്റൻഡർമാർ (ആയമാർ ) എല്ലാ സ്‌കൂൾ ബസ്സിലും ഉണ്ടായിരിക്കണം.
  13. സീറ്റിംഗ് കപ്പാസിറ്റി അനുസരിച്ച് മാത്രമേ വാഹനത്തിൽ കുട്ടികളെ യാത്ര ചെയ്യാൻ അനുവദിക്കാവൂ . എന്നാൽ 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾ ആണെങ്കിൽ ഒരു സീറ്റിൽ രണ്ടു പേർക്ക് യാത്ര ചെയ്യാൻ അനുവദിക്കാവുന്നതാണ് (KMVR 221).
    യാതൊരു കാരണവശാലും കുട്ടികളെ നിന്ന് യാത്ര ചെയ്യുവാൻ അനുവദിക്കരുത്.
  14. ഓരോ ട്രിപ്പിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര് , ക്ലാസ് , അഡ്രസ്സ് ബോർഡിംഗ് പോയിൻറ് , രക്ഷിതാറിന്റെ പേര് അഡ്രസ്, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തിയ ലിസ്റ്റ് ലാമിനേറ്റ് ചെയ്ത് വാഹനത്തിൽ പ്രദർശിപ്പിക്കേണ്ടതാണ്.
  15. വാഹനത്തിന്റെ പുറകിൽ വാഹനത്തിന്റെ സീറ്റിംഗ് കപ്പാസിറ്റി രേഖപ്പെടുത്തേണ്ടതാണ്.
  16. ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രസ്തുത വിദ്യാലയത്തിലെത്തിച്ചേരുന്ന എല്ലാ കുട്ടികളുടെയും യാത്ര മാർഗ്ഗങ്ങൾ സംബധിച്ചുള്ള കാര്യങ്ങൾ രേഖപ്പെടുത്തിയ രജിസ്റ്റർ സൂക്ഷിക്കേണ്ടതും ആയത് മോട്ടോർ വാഹന വകുപ്പ് /പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ പരിശോധനാ സമയത്ത് ഹാജരാക്കുകയും വേണം.
  17. ഡോറുകൾ ലോക്കുകളും ജനലുകൾക്ക് ഷട്ടറുകളും ഉണ്ടായിരിക്കേണ്ടതാണ്. സ്‌കൂൾ വാഹനത്തിന് ഗോൾഡൻ മഞ്ഞ കളറും ജനലിന് താഴെ 150 mm വീതിയിൽ ബ്രൗൺ ബോർഡറും പെയിന്റ് ചെയ്യണം.
  18. പ്രഥമശുശ്രൂഷക്ക് അത്യാവശ്യമായ എല്ലാ മരുന്നുകളും ഉൾക്കൊള്ളുന്ന സുസജ്ജമായ ഫസ്റ്റ് എയ്ഡ് ബോക്‌സ് എല്ലാ സ്‌കൂൾ വാഹനത്തിലും സൂക്ഷിക്കേണ്ടതും ആയത് സ്‌കൂൾ അധികാരികൾ കാലാകാലങ്ങളിൽ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുമാണ്.
  19. സ്‌കൂൾ വാഹനങ്ങളിൽ കുട്ടികൾ കയറുന്നതും ഇറങ്ങുന്നതും കൃത്യമായി കാണുന്ന രീതിയിലുള്ള Convex cross view Mirror ഉം വാഹനത്തിനകത്ത് കുട്ടികളെ പൂർണമായി ശ്രദ്ധിക്കാൻ പറ്റുന്ന രീതിയിലുള്ള parabolic റിയർവ്യൂ മിററും ഉണ്ടായിരിക്കണം.
  20. വാഹനത്തിനകത്ത് Fire extinguisher ഏവർക്കും കാണാവുന്ന രീതിയിലും അടിയന്തരഘട്ടങ്ങളിൽ എളുപ്പത്തിൽ എടുത്തു ഉപയോഗിക്കാവുന്ന രീതിയിലും ഘടിപ്പിച്ചിരിക്കുകയും ആയതിന്റെ പ്രവർത്തനക്ഷമത കാലാകാലങ്ങളിൽ സ്‌കൂൾ അധികാരികൾ പരിശോധിച്ച് ഉറപ്പ് വരുത്തുകയും ചെയ്യണം.
  21. വാഹനത്തിൻറെ ജനലുകളിൽ താഴെ ഭാഗത്ത് നീളത്തിൽ കമ്പികൾ (Side barrier) ഘടിപ്പിച്ചിരിക്കണം.
  22. കുട്ടികളുടെ ബാഗുകൾ കുട എന്നിവ സൂക്ഷിക്കുന്നതിനുള്ള റാക്കുകൾ വാഹനത്തിൽ ഉണ്ടായിരിക്കണം.
  23. കൂളിംഗ് ഫിലിം / കർട്ടൻ എന്നിവയുടെ ഉപയോഗം സ്‌കൂൾ വാഹനങ്ങളിൽ കർശനമായി ഒഴിവാക്കേണ്ടതാണ്.
  24. സേഫ്റ്റി ഗ്ലാസ് ഘടിപ്പിച്ചിട്ടുള്ള Emergency exit സംവിധാനം ഉണ്ടായിരിക്കേണ്ടതും ‘EMERGENCY EXIT’ എന്ന് വെള്ള പ്രതലത്തിൽ ചുവന്ന അക്ഷരത്തിൽ രേഖപ്പെടുത്തിയിരിക്കും ചെയ്യണം.
    24.ഓരോ വാഹനത്തിലും ഒരു അധ്യാപകനെയോ/ അനദ്ധ്യാപകനെയൊ റൂട്ട് ഓഫീസർ ആയി നിയോഗിക്കേണ്ടതും അയാൾ വാഹനത്തിന്റെ സുരക്ഷിതത്വമായ യാത്രക്കാവശ്യമായ കാര്യങ്ങൾ സദാ നിരീക്ഷിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ വാഹനത്തിലെ ജീവനക്കാർക്കും ആവശ്യമെങ്കിൽ മാനേജ്‌മെൻറിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യണം.
  25. സ്‌കൂളിൻറെ പേരും ഫോൺ നമ്പറും വാഹനത്തിൻറെ ഇരുവശങ്ങളിലും പ്രദർശിപ്പിക്കണം
  26. വാഹനത്തിൻറെ പുറകിൽ ചൈൽഡ് ലൈൻ (1098) പോലീസ് (100) ആംബുലൻസ് (102) ഫയർഫോഴ്‌സ് (101), ബന്ധപ്പെട്ട മോട്ടോർവാഹനവകുപ്പ് ഓഫീസ്, സ്‌കൂൾ പ്രിൻസിപ്പാൾ എന്നിവരുടെ ഫോൺ നമ്പർ പ്രദർശിപ്പിക്കേണ്ടതാണ്.
  27. വാഹനത്തിന്റെ ഇടത് ഭാഗത്ത് പൊലൂഷൻ, ഇൻഷുറൻസ് ,ഫിറ്റ്‌നസ് എന്നിവയുടെ കാലാവധി രേഖപ്പെടുത്തേണ്ടതാണ്.
  28. സ്‌കൂൾ അധികാരികളോ പാരന്റ് /ടീച്ചേഴ്‌സ് പ്രതിനിധികളോ വാഹനത്തിലെ ജീവനക്കാരുടെ പെരുമാറ്റവും വാഹനത്തിൻറെ യാന്ത്രിക ക്ഷമതയും യാദൃശ്ചികമായി ഇടയ്ക്കിടെ പരിശോധിക്കേണ്ടതാണ്
  29. കുട്ടികൾ സുരക്ഷിതമായി ഇറങ്ങുകയും കയറുകയും ചെയ്ത് എ ഡോർ അടച്ചു എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ വാഹനം മുൻപോട്ടു എടുക്കാവൂ.
  30. കുട്ടികളുടെ ഡ്രൈവിംഗ് സ്വഭാവ രീതികൾ രൂപീകരിക്കുന്നതിൽ സ്‌കൂൾ വാഹനത്തിലെ ഡ്രൈവർമാരുടെ പങ്കു വളരെ വലുതാണ് ആയതിനാൽ തന്നെ മാതൃകാപരമായി തന്നെ വാഹനങ്ങൾ ഓടിക്കുന്നു എന്ന് ഡ്രൈവർ ഉറപ്പുവരുത്തേകും മാതൃക ആകേണ്ടതുമാണ് . വെറ്റിലമുറുക്ക് ലഹരിവസ്തുക്കൾ ചവയ്ക്കൽ മദ്യപാനം തുടങ്ങിയ ദുശീലങ്ങൾ ഉള്ളവരെ യാതൊരു കാരണവശാലും ഡ്യൂട്ടിക്കായി നിയോഗിക്കരുത്.
  31. ചെറിയ കുട്ടികളെ കയറുന്നതിനും ഇറങ്ങുന്നതിനും ലഗേജ് എടുത്തു നൽകുന്നതിനും റോഡ് വാഹനത്തിന്റെ പുറകിൽ കൂടി മുറിച്ച് കടക്കുന്നതിനും ഡോർ അറ്റൻഡർ സഹായിക്കേണ്ടതാണ്.
  32. വാഹനം പുറകോട്ട് എടുക്കുന്നത് ഡോർ അറ്റൻഡറുടെ നേരിട്ടുള്ള നിരീക്ഷണത്തിന്റെയും നിർദ്ദേശത്തിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കണം.
  33. ക്യാംപസുകളിലും, ചുറ്റും കുട്ടികൾ കൂടിനിൽക്കുന്ന സന്ദർഭങ്ങളിലും വാഹനം പുറകോട്ട് എടുക്കുന്നത് കർശനമായി തടയേണ്ടതും മറ്റു വാഹനങ്ങളുടെ ഇടയിലൂടെയും മുറിച്ചുകടന്നും വാഹനത്തിൽ കയറുന്നത് ഒഴിവാക്കി സുരക്ഷിതമായ രീതിയിൽ വാഹനത്തിൽ കയറുന്നതിനും ഇറങ്ങുന്നതിനും ഉള്ള സംവിധാനം ഒരുക്കാൻ സ്‌കൂൾ അതോറിറ്റി നടപടി കൈക്കൊള്ളേണ്ടതാണ് .

തിരുവനന്തപുരം: മഴക്കാലത്ത് റോഡിലൂടെ നടക്കുമ്പോൾ പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. മഴസമയത്ത് നമ്മുടെ യാത്രകൾ സുരക്ഷിതമാക്കാനായി പൊതുജനങ്ങൾക്ക് വേണ്ടി മോട്ടോർ വാഹന വകുപ്പ് ചില നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

മഴക്കാലത്ത് പൊതുവേ കാഴ്ച്ച കുറവായിരിക്കും. ആയതിനാൽ റോഡ് മുറിച്ചു കടക്കുമ്പോഴും, റോഡിൽകൂടി നടക്കുമ്പോഴും വളരെ സൂക്ഷിക്കണം. ഇളം നിറത്തിലുള്ള വസ്ത്രം/ കുട ധരിക്കുക എന്നത് നമ്മളെ ഡ്രൈവർമാർ ശ്രദ്ധിക്കപ്പെടാൻ നല്ലതാണ്. റോഡിന്റെ വലതുവശത്തുകൂടി അല്ലെങ്കിൽ ഫുഡ്പാത്തിൽകൂടി നടക്കുക.

കുട ചൂടി നടക്കുമ്പോൾ റോഡിൽ നിന്ന് പരമാവധി ദൂരം മാറി നടക്കുക. വഴുക്കലുണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് വേണം റോഡിലൂടെയോ റോഡരികിലൂടെയൊ നടക്കാൻ. കൂട്ടംകൂടി നടക്കരുത് പ്രത്യേകിച്ച് ഒരു കുടയിൽ ഒന്നിലേറെ പേർ. സൈക്കിൾ യാത്രചെയ്യുമ്പോൾ ഇരട്ട സവാരി ഒഴിവാക്കുക. നല്ല ത്രെഡുള്ള ടയറുകൾ, റിഫ്ളക്ടർ, ബെല്ല്, കാര്യക്ഷമമായ ബ്രേക്ക് കട്ടകൾ, ലൈറ്റ് എന്നിവ ഉറപ്പാക്കുക.

വളരെ വേഗത്തിൽ സൈക്കിൾ ഓടിക്കരുത്. സൈക്കിൾ റോഡിന്റെ ഏറ്റവും ഇടത്തേ വശത്തുകൂടി ഓടിക്കുക. ഒരു വാഹനത്തേയും മറികടക്കരുത്. കുടചൂടിക്കൊണ്ട് സൈക്കിൾ ഓടിക്കരുത്. റോഡിന്റെ ഒരുവശത്തുള്ള കുട്ടികളെ ഒരു കാരണവശാലും മറ്റേവശത്തുനിന്നും വിളിക്കരുത്. ഒന്നും ആലോചിക്കാതെ അവർ റോഡ് മുറിച്ചുകടക്കാൻ ഇത് ഇടയാക്കും. വാഹനങ്ങളിൽ കുട്ടികളെ പറഞ്ഞുവിടുന്നവർ വാഹനത്തിൽ കയറുന്നതും ഇറങ്ങുന്നതും എങ്ങനെയാണെന്ന് കൃത്യമായി പറഞ്ഞുകൊടുക്കണം. ഒരു കാരണവശാലും കുട്ടികളെ കുത്തിനിറച്ചുള്ള യാത്ര അനുവദിക്കരുത്.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കാലമെത്താറായി. മഴക്കാലത്തിനുമുമ്പായി അപകടങ്ങൾ കുറക്കാനായി ഡ്രൈവർമാർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവയെ കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്.

ഡ്രൈവർമാരുടെ ശ്രദ്ധക്ക്,

  1. മഴക്കാലത്ത് റോഡും ടയറും തമ്മിലുള്ള ഘർഷണം കുറയുന്നു. ടയറിനും റോഡിനും ഇടയിൽ ഒരു പാളിയായി വെള്ളം നിൽക്കുന്നുകൊണ്ടാണിത്. ആയതിനാൽ നല്ല ട്രെഡ് ഉള്ള ടയറുകളായിരിക്കണം വാഹനത്തിൽ ഉപയോഗിക്കേണ്ടത്. ട്രെഡ് ഇല്ലാത്ത തേയ്മാനം സംഭവിച്ച മൊട്ട ടയറുകൾ മാറ്റുക.
  2. സാധാരണ വേഗതയിൽ നിന്നും അല്പം വേഗത കുറച്ച് എപ്പോഴും വാഹനം ഓടിക്കുക. സ്‌കിഡ്ഡിംഗ് മൂലം വാഹനം ബ്രേക്ക് ചെയ്യുമ്പോൾ നമ്മൾ ഉദ്ദേശിച്ച സ്ഥലത്ത് നിർത്താൻ കഴിഞ്ഞെന്നു വരില്ല.
  3. വാഹനത്തിന്റെ വെപ്പറുകൾ നല്ല ഗുണമേന്മ ഉള്ളതായിരിക്കണം. വെള്ളം വൃത്തിയായി തുടച്ചുനീക്കാൻ തരത്തിലുള്ളതായിരിക്കണം അവയുടെ ബ്ലേഡുകൾ.
  4. എല്ലാ ലൈറ്റുകളും കൃത്യമായി പ്രകാശിക്കുന്നതായിരിക്കണം. മഴക്കാലത്ത് കൈകൊണ്ട് സിഗ്‌നലുകൾ കാണിക്കാൻ പ്രയാസമായതുകൊണ്ട് ഇലക്ട്രിക് സിഗ്‌നലുകൾ കൃത്യമായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കണം.
  5. പഴയ റിഫ്ളക്ടർ / സ്റ്റിക്കറുകൾ മാറ്റി പുതിയ തെളിച്ചമുള്ള റിഫ്ളക്ടറുകൾ ഒട്ടിക്കുക.മുൻവശത്ത് വെളുത്തതും, പിറകിൽ ചുവന്നതും വശങ്ങളിൽ മഞ്ഞ നിറത്തിലുള്ളതുമായ റിഫ്‌ലക്ടറുകളാണ് വേണ്ടത്.
  6. വാഹനത്തിന്റെ ഹോൺ ശരിയായി പ്രവൃത്തിക്കുന്നതായിരിക്കണം
    7.വെള്ളം കെട്ടി നിൽക്കുന്ന സ്ഥലം ഒരു ‘വലിയ ‘കുഴിയാണ് എന്ന ബോധ്യത്തോടെ വാഹനം ഓടിക്കണം.
  7. മുൻപിലുള്ള വാഹനത്തിൽ നിന്നും കൂടുതൽ അകലം പാലിക്കണം. വാഹനങ്ങൾ ബ്രേക്ക് ചെയ്ത് പൂർണമായും നിൽക്കാനുള്ള ദൂരം ( സ്റ്റോപ്പിങ്ങ് ഡിസ്റ്റൻസ്) മഴക്കാലത്ത് കൂടുതലായിരിക്കും.
  8. ബസ്സുകളിൽ ചോർച്ചയില്ലാത്ത റൂഫുകളും ഷട്ടറുകളും ആണ് ഉള്ളത് എന്നുറപ്പുവരുത്തണം
  9. കുടചൂടിക്കൊണ്ട് മോട്ടോർസൈക്കിളിൽ യാത്രചെയ്യരുത്.
  10. വിൻഡ് ഷിൻഡ് ഗ്ലാസ്സിൽ ആവിപിടിക്കുന്ന അവസരത്തിൽ എ.സി.യുള്ള വാഹനമാണെങ്കിൽ എ.സി.യുടെ ഫ്ളോ ഗ്ലാസിന്റെ ഭാഗത്തേക്ക് തിരിച്ചുവെക്കുക
  11. മഴക്കാലത്ത് വെറുതെ ഹസാർഡ് ലൈറ്റ് പ്രവർത്തിപ്പിച്ച് വാഹനമോടിക്കരുത്. മറ്റു ഡ്രൈവർമാർക്ക് ഇതുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല.
  12. റോഡരികിൽ നിർത്തി കാറുകളിൽ നിന്ന് കുട നിവർത്തി പുറത്തിറങ്ങുമ്പോൾ വളരെയേറെ ജാഗ്രത വേണം.പ്രത്യേകിച്ച് വലതു വശത്തേക്ക് ഇറങ്ങുന്നവർ.
    കാസറഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാതയുടെ വർക്ക് നടന്നുകൊണ്ടിരിക്കുകയാണ്.പല സ്ഥലങ്ങളിലും റോഡിലോ റോഡരികിലലോ വലിയ കുഴികൾ ഉണ്ടാക്കിയിട്ടുണ്ട്. അതു കൊണ്ടു തന്നെ വളരെയേറെ ശ്രദ്ധാപൂർവം മാത്രമേ ഈ ഭാഗങ്ങളിലൂടെ യാത്ര ചെയ്യാൻ പാടുള്ളൂ.

തിരുവനന്തപുരം: സംസ്ഥാനത്ത് ഹെൽത്ത് കാർഡ് ഇല്ലാത്തവർക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടെ കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികൾ വിൽക്കാൻ പാടില്ലെന്ന കർശന നിർദേശവും നൽകിയിട്ടുണ്ട്.

ഇവ പാലിക്കുന്നുണ്ടോ എന്നിവ ഉൾപ്പെടെയറിയാൻ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ നടന്നു വരികയാണ്. ഇതുകൂടാതെയാണ് പ്രത്യേക പരിശോധന ആരംഭിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 606 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 101 സ്ഥാപനങ്ങളിൽ പോരായ്മകൾ കണ്ടെത്തിയിരുന്നു. ഇവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ശക്തമായ പരിശോധന തുടരും. ഹെൽത്ത് കാർഡ് ഇല്ലാത്തവർക്കെതിരേയും പാഴ്‌സലിൽ മുന്നറിയപ്പോടു കൂടിയ സ്റ്റിക്കർ പതിക്കാത്തവർക്കെതിരേയും കർശന നടപടി സ്വീകരിക്കുന്നതാണ്.

ആലപ്പുഴ: പൊതുമേഖലാ സ്ഥാപനമായ കലവൂർ കെഎസ്ഡിപിയിൽ കാൻസർ മരുന്ന് നിർമ്മാണത്തിനുള്ള ഓങ്കോളജി ഫാർമ പാർക്ക് നിർമ്മാണോദ്ഘാടനം മെയ് 29ന്. മന്ത്രി പി രാജീവാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. പാർക്ക് നിർമ്മാണം പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ കാൻസർ രോഗികൾക്ക് കുറഞ്ഞ വിലയിൽ മരുന്നുകൾ ലഭ്യമാക്കാനാവും. അടുത്ത വർഷത്തോടെ മരുന്ന് ഉത്പാദനം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന 160 കോടി രൂപയുടെ പദ്ധതിയാണിത്. സഹകരണ വകുപ്പ് വിട്ടുനൽകിയ 6.38 ഏക്കർ സ്ഥലത്ത് ചുറ്റുമതിൽ നിർമ്മാണം നടത്തി.

ആദ്യം കെ.എസ്.ഡി.പി തയ്യാറാക്കിയത് 150 കോടിയുടെ കരട് പദ്ധതിയാണ്. പിന്നീട്, വിശദമായ ചർച്ചയിൽ പദ്ധതി വിപുലീകരിച്ചു. കെ.എസ്.ഡി.പിയുടെ വിപുലീകരണത്തിന്റെ ഭാഗമായി, അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവർക്കുൾപ്പെടെയുള്ള 14ഇനം മരുന്നുകൾ അധികമായി ഉത്പാദിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. അവയവമാറ്റ ശസ്ത്രകിയ നടത്തിയ ഭൂരിഭാഗംപേരും ജീവിതകാലം കഴിക്കേണ്ട 11 ഇനം മരുന്നുകളിൽ ഒൻപതെണ്ണവും നിലവിൽ കെ.എസ്.ഡി.പി ഉത്പാദിപ്പിക്കുന്നുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാൻ എല്ലാവരും മുൻകരുതലുകളെടുക്കണം. എറണാകുളം, തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വളരെ നേരത്തെ തന്നെ യോഗം ചേർന്നിരുന്നു. ഇതുകൂടാതെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളും ആരോഗ്യ ജാഗ്രതാ കലണ്ടർ പ്രകാരമുള്ള ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങളും നടന്നു വരുന്നുണ്ട്. കൊതുക് നശീകരണ പ്രവർത്തനങ്ങൾക്കും ഉറവിട നശീകരണ പ്രവർത്തനങ്ങൾക്കും പ്രധാന്യം നൽകണം. അവബോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനും ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി.

വീടിന്റെ പുറത്തും അകത്തും ചെറുതും വലുതുമായ ഇടങ്ങളിൽ വെള്ളം കെട്ടി നിൽക്കാതെ നോക്കണം. വീടിന്റെ ചുറ്റുപാട്, ടെറസ് എന്നിവിടങ്ങളിലും വെള്ളം കെട്ടിനിൽക്കാതെ നോക്കണം. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക്, ചിരട്ട മുതലായവയിൽ വെള്ളം കെട്ടി നിന്ന് കൊതുക് വളരാം. വീട്ടിനകത്തെ ചെടികൾ വയ്ക്കുന്ന ട്രേ കൊതുകിന്റെ ഉറവിടമാകാറായി കാണുന്നുണ്ട്. അതിനാൽ ചെടിച്ചട്ടികളുടെയും ഫ്രിഡ്ജിലേയും ട്രേയിലെ വെള്ളം ആഴ്ച തോറും മാറ്റണം.

അടഞ്ഞുകിടക്കുന്ന വീടുകൾ, സ്ഥാപനങ്ങൾ, ഉപയോഗശൂന്യമായ ടയറുകൾ, ബ്ലോക്കായ ഓടകൾ, വീടിനകത്തെ ചെടികൾ, വെള്ളത്തിന്റെ ടാങ്കുകൾ, ഹാർഡ് വെയർ കടകളിലേയും, അടഞ്ഞ് കിടക്കുന്ന വീടുകളിലേയും ക്ലോസറ്റുകൾ, പഴയ വാഹനങ്ങൾ എന്നിവയും ശ്രദ്ധിക്കണം. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ കൂത്താടി പ്രജനനം നടക്കുന്നുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. സ്ഥാപനങ്ങൾ, ആശുപത്രികൾ, ഹോസ്റ്റലുകൾ എന്നിവ കൃത്യമായി ശുചീകരിക്കണം. അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളും പ്രത്യേകം ശ്രദ്ധിക്കണം.

പനി ബാധിച്ചാൽ സ്വയം ചികിത്സ പാടില്ല. നീണ്ടുനിൽക്കുന്ന പനി ശ്രദ്ധിക്കണം. പനി ബാധിച്ച് സങ്കീർണമാകുമ്പോഴാണ് പലരും ആശുപത്രിയിലെത്തുന്നത്. ഇത് രോഗം ഗുരുതരമാക്കും. അതിനാൽ പനി ബാധിച്ചാൽ മറ്റ് പകർച്ചപ്പനികളല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.