Cooking

പഫ്സിൽ നിന്നും ഭക്ഷ്യ വിഷബാധ, വർഷങ്ങൾക്ക് ശേഷം നഷ്ടപരിഹാരമായി അരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ നിർദേശിച്ച് കോടതി. എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതിയാണ് വിധി പറഞ്ഞത്. ഉപഭോക്തൃ കോടതിയുടെ ഉത്തരവ് വന്നത് മൂവാറ്റുപുഴ സ്വദേശികളായ സന്തോഷ് മാത്യു, ഭാര്യ സുജ, മക്കളായ നാഥന്‍, നിധി എന്നിവര്‍ സമര്‍പ്പിച്ച പരാതിയിലാണ്.

ഡി.ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചിന്റെ ഉത്തരവ്, മൂവാറ്റുപുഴയിലെ സുശീലാ ബേക്കറി ഉടമ കെ.എന്‍. ഭാസ്‌കരനെതിരെ സമര്‍പ്പിച്ച പരാതിയിലാണ്.മൂവാറ്റുപുഴയിലെ സുശീലാ ബേക്കറിയില്‍ നിന്നും 2019 ജനുവരി 26നാണ് കുടുംബം പഫ്‌സ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കഴിച്ചത്. തുടര്‍ന്ന് കുടുംബത്തിന് വേദനയും ഛർദിയും അനുഭവപ്പെട്ടു. ഉടൻ തന്നെ ചികിത്സ തേടുകയും ഭക്ഷ്യസുരക്ഷാ വകുപ്പിനും ആരോഗ്യവകുപ്പിനും പരാതിപ്പെടുകയുമായിരുന്നു.

തുടർന്ന് പ്രാണികള്‍ ഉള്ള ബ്രോക്കണ്‍ നട്ട്‌സും ഭക്ഷ്യവസ്തുക്കള്‍ തുറന്ന മാറാലയും എട്ടുകാലിയുമുള്ള സ്ഥലത്ത് സൂക്ഷിച്ചിരിക്കുന്നതായും ബേക്കറിയില്‍ നിന്നും പരിശോധനയില്‍ കണ്ടെത്തി. ബേക്കറിയുടെ ശുചിത്വത്തില്‍ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിലും അപാകത കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 3000 രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. കോടതിയുടെ കണ്ടെത്തൽ അനുസരിച്ചു ബേക്കറിയുടെ സേവനത്തിൽ അപര്യാപ്തതയും അധാർമികമായ കച്ചവട രീതിയും ഉണ്ടെന്നാണ്. കോടതി, വിവരാവകാശ നിയമം ഉൾപ്പെടെ ഉപയോഗിച്ച് നിയമപോരാട്ടം നടത്തിയ കുടുംബത്തെ അഭിനന്ദിക്കുകയും ചെയ്തു.

30 ദിവസത്തിനകം ബേക്കറി ഉടമ 50,000 രൂപ പരാതിക്കാർക്ക് നൽകണമെന്നാണ് കോടതി ഉത്തരവ്. ഉത്തരവില്‍ സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണത്തിനുള്ള അവകാശം ജീവിക്കാനുള്ള ഭരണഘടനാ അവകാശത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാര്‍ക്ക് 30 ദിവസത്തിനകം 50,000 രൂപ ബേക്കറി ഉടമ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.