General

ലണ്ടൻ: യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമിയെ തടഞ്ഞ് ഖാലിസ്ഥാൻ അനുകൂലികൾ. സ്‌കോട്ട്ലന്റിലെ ഒരു ഗുരുദ്വാരയിൽ ഹൈക്കമ്മീഷണർ പ്രവേശിക്കാനൊരുങ്ങവെയാണ് സംഭവം. ഒരുകൂട്ടം തീവ്ര ബ്രിട്ടീഷ് സിഖ് വിഭാഗക്കാരെത്തി വിക്രം ദൊരൈസ്വാമിയെ തടയുകയായിരുന്നു. ദൊരൈസ്വാമിയ്ക്ക് ഗുരുദ്വാരയിലേക്ക് സ്വാഗതം ഇല്ലെന്നും പ്രതിഷേധക്കാർ വ്യക്തമാക്കിയത്.

ഇന്ത്യക്കാരെ യു കെയിൽ ഗുരുദ്വാരകളിൽ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാർ. ഗ്‌ളാസ്ഗോ ഗുരുദ്വാര കമ്മിറ്റിയുമായി ദൊരൈസ്വാമി കൂടിക്കാഴ്ച തീരുമാനിച്ചിരുന്നെന്നും അതിന് അനുവദിക്കില്ലെന്നുമാണ് ചില പ്രതിഷേധക്കാർ അറിയിച്ചത്. അതേസമയം, സംഭവത്തിൽ വിദേശകാര്യ മന്ത്രാലയമോ യു കെയിലെ ഇന്ത്യൻ ഹൈക്കമ്മീഷനോ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലോക ഹൃദയ ദിനം മുതൽ പൊതുജനങ്ങൾക്കായി പുതിയൊരു സേവനം കൂടി നൽകുകയാണ്. കൊച്ചി മെട്രോ സ്റ്റേഷനുകളിൽ Automated External Defibrillator (എഇഡി) മെഷീൻ സ്ഥാപിച്ചു. ഹൃദയ-സംബന്ധമായ അത്യാഹിതങ്ങൾ കൈകാര്യം ചെയ്യുന്നതിനായി സജ്ജമായിരിക്കുകയാണ് കൊച്ചി മെട്രോ ഇപ്പോൾ.

ആദ്യത്തെ മെഷീൻ ജവഹർലാൽ നെഹ്റു സ്റ്റേഡിയം സ്റ്റേഷനിൽ അനാച്ഛാദനം ചെയ്തു. കൊച്ചി മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടറായ ലോക്നാഥ് ബെഹ്റയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ഹൈബി ഈഡൻ എംപി ചടങ്ങിൽ മുഖ്യാതിഥിയായി. നടനും തിരക്കഥാകൃത്തും സംവിധായകനുമായ ദിലീഷ് നായരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.

10 മെട്രോ സ്റ്റേഷനുകളിലും രണ്ട് വാട്ടർ മെട്രോ ടെർമിനലുകളിലുമായിരിക്കും ആദ്യഘട്ടത്തിൽ മെഷീൻ സ്ഥാപിക്കുന്നത്. തുടർന്ന് കൊച്ചി മെട്രോയുടെ എല്ലാ സ്റ്റേഷനുകളിലും ഓട്ടോമേറ്റഡ് എക്സ്റ്റേണൽ ഡിഫ്രൈബ്രിലേറ്ററുകൾ സ്ഥാപിക്കും. കൊച്ചി മെട്രോ റെയിൽ കോർപറേഷൻ ഈ പദ്ധതി നടപ്പിലാക്കുന്നത് എവയർനസ് പ്രോഗ്രാംസ് ആന്റ് പബ്ലിക് എജ്യുക്കേഷൻ സെന്റർ എന്ന സംഘടനയുമായി ചേർന്നാണ്.

ഇതിനോടനുബന്ധിച്ച് കൊച്ചി മെട്രോ റെയിൽ കോർപറേഷന്റെ സ്റ്റേഷനുകളിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഓട്ടോമേറ്റഡ് എക്സ്റ്റേണൽ ഡിഫ്രൈബ്രിലേറ്റർ മെഷീൻ ഉപയോഗിക്കാൻ വേണ്ട പരിശീലനവും നൽകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

ന്യൂഡൽഹി: ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിൽ ഉത്തരവാദികളെ കണ്ടെത്തണമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഇക്കാര്യം ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഉദ്യോഗസ്ഥരുടെ പങ്കിന് ഇലക്ട്രോണിക് തെളിവുണ്ടെന്ന് ആവർത്തിക്കുകയാണ് കാനഡ. ഈ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന ആവശ്യവും കാനഡ മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാൽ മതിയായ തെളിവില്ലാതെ ഈ ആവശ്യം അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഇന്ത്യ.

കാനഡയിലെ തീവ്ര ഗ്രൂപ്പുകൾക്കിടയിലെ കുടിപ്പകയാണ് ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിനിടയാക്കിയതെന്നാണ് ഇന്ത്യൻ ഏജൻസികൾക്ക് ലഭിച്ച വിവരം.

ഉദ്യോഗസ്ഥർ ഭീഷണി നേരിടുമ്പോൾ വേറെ വഴിയില്ലാത്തതു കൊണ്ടാണ് വിസ സർവ്വീസ് നിറുത്തി വച്ചതെന്നും ജയശങ്കർ പറഞ്ഞു. അതേസമയം വിഷയത്തിൽ അമേരിക്ക കാനഡയ്ക്ക് അനുകൂലമായി നിൽക്കുന്നത് ജി20ക്കു ശേഷം ഇന്ത്യ അന്താരാഷ്ട്ര വേദികളിൽ നേടിയ മേൽക്കൈക്ക് തിരിച്ചടിയാവുകയാണ്. വിദേശകാര്യമന്ത്രി എസ് ജയശങ്കർ കഴിഞ്ഞ ദിവസം യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി സംസാരിച്ചിരുന്നു. കാനഡയ്ക്ക് ഒരു തെളിവും നൽകാനായിട്ടില്ലെന്ന് അദ്ദേഹം ബ്ലിങ്കനെ അറിയിക്കുകയും ചെയ്തിരുന്നു.

കൊച്ചി: സംസ്ഥാനത്ത് മറിച്ചു വിൽക്കാനാകാതെ കെട്ടിക്കിടക്കുന്നത് 4.5 ലക്ഷം വാഹനങ്ങൾ. ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴയടയ്ക്കാൻ കഴിയാത്തതിനാലാണ് ഇത്രയധികം വാഹനങ്ങൾ കെട്ടികിടക്കുന്നത്. ഇവയുടെ പിഴയിനത്തിലും പുതിയ റജിസ്‌ട്രേഷൻ ഫീസിനത്തിലും കോടിക്കണക്കിന് രൂപയാണ് സർക്കാരിന് നഷ്ടമാകുന്നത്.

സമയത്തു പിഴയടയ്ക്കാതെ മജിസ്‌ട്രേട്ട് കോടതിക്കു കൈമാറിയ പെറ്റിക്കേസുകൾ പിഴയടച്ചു തീർപ്പാക്കാൻ നിലവിൽ സംവിധാനമില്ലാത്തതാണു വാഹനങ്ങൾ വിൽക്കുന്നവർക്ക് തടസം സൃഷ്ടിക്കുന്നത്. ഇത്തരം കേസുകളിൽ വെർച്വൽ കോടതി വഴി പിഴയടയ്ക്കാൻ നേരത്തെ സംവിധാനമുണ്ടായിരുന്നു. ഈ സംവിധാനം ഇപ്പോൾ ഇല്ലായെന്നതാണ് പ്രധാന പ്രശ്‌നം. സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങി മറിച്ചു വിൽക്കുന്ന സ്ഥാപനങ്ങളും വ്യക്തികളുമെല്ലാം ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുകയാണ്.

എഐ ക്യാമറകൾ കണ്ടെത്തുന്ന നിയമ ലംഘനങ്ങളിലുൾപ്പെടെ ഓൺലൈൻ വഴി പിഴയടയ്ക്കാം. എന്നാൽ, പിഴ ചുമത്തിയ വിവരം സമയത്ത് അറിയാതെ പോവുകയോ മനഃപൂർവം അടയ്ക്കാതിരിക്കുകയോ ചെയ്താൽ രണ്ടു മാസത്തിനു ശേഷം കേസ് മജിസ്‌ട്രേട്ട് കോടതിക്കു കൈമാറും.

പെറ്റിക്കേസുകളായതിനാൽ എഫ്‌ഐആറിടുകയോ കേസ് നമ്പറിടുകയോ ചെയ്യാറില്ല. പിഴയടയ്ക്കാനെത്തുന്നവരോട് എഫ്‌ഐആർ,കേസ് നമ്പർ,അന്വേഷണ ഉദ്യോഗ്‌സഥന്റെ റിപ്പോർട്ട് എന്നിവയൊക്കെയാണു കോടതികളിൽ നിന്നു ചോദിക്കുന്നത്. ഇതുകൊണ്ടു തന്നെ, കോടതിയിൽ കേസുകൾ തിരിച്ചറിയാനോ പിഴയടച്ചു തീർക്കാനോ കഴിയില്ല.

ബെംഗളൂരു: കാവേരി നദീ ജല തർക്കവുമായി ബന്ധപ്പെട്ട കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ വിമർശനത്തിന് മറുപടിയുമായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വം എംപിമാരുടെയും കേന്ദ്ര സർക്കാരിൻറെയും തലയിലിട്ടുള്ള തരംതാണ രാഷ്ട്രീയമാണ് സിദ്ദരാമയ്യ കളിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

കാവേരി നദീ ജല പ്രശ്‌നത്തിൽ 32 ബിജെപി എംപിമാരും മൗനം പാലിക്കുകയാണെന്നും വിഷയത്തിൽ യാതൊരു ഇടപെടലും നടത്തുന്നില്ലെന്നുമായിരുന്നു സിദ്ദരാമയ്യയുടെ വിമർശനം. ഈ പരാമർത്തിനാണ് കേന്ദ്ര മന്ത്രി മറുപടി നൽകിയത്. സഖ്യ കക്ഷിയായ ഡിഎംകെയുടെ സമ്മർദത്തിനുവഴങ്ങി നമ്മുടെ കർഷക സഹോദരന്മാർക്ക് അർഹതപ്പെട്ട വിലപിടിപ്പുള്ള വെള്ളം വിട്ടുനൽകുമ്പോൾ പോലും ആരുമായും സിദ്ദരാമയ്യ ചർച്ച നടത്തിയില്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എക്‌സ് മാദ്ധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഗ്യാരണ്ടികളെക്കുറിച്ച് സംസാരിച്ചുകൊണ്ടാണ് നിങ്ങൾക്ക് വോട്ടുലഭിച്ചത്. അതിനാൽ തന്നെ മറ്റുള്ളവരെ കുറ്റംപറയുന്നത് നിർത്തി കർണാടകയിലെയും ബെംഗളൂരുവിലെയും ജനങ്ങളുടെയും കർഷകരുടെ ജീവനും ജീവനോപാതിക്കുവേണ്ടിയും കാർഷിക സമ്പത്ത് വ്യവസ്ഥയുടെയും ഉന്നമനത്തിനും വേണ്ടിയും പ്രവർത്തിക്കുകയാണ് വേണ്ടത്. അവസരവാദികളും അഴിമതിക്കാരുമായ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ കാൽക്കൽകൊണ്ടുപോയി കർണാടകയിലെ ജനങ്ങളെ ഒറ്റുകൊടുക്കരുത്. കള്ളം പറയുന്നത് നിർത്തണമെന്നും തെറ്റിദ്ധരിപ്പിക്കാതെ കർഷകരുടെ ജീവനോപാദിക്കായി പ്രവർത്തിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

ന്യൂഡൽഹി: കാനഡക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. സ്വന്തം മണ്ണിൽ കാനഡ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വാഷിംഗ്ടണ്ണിൽ സംഘടിപ്പിച്ച സംവാദത്തിലായിരുന്നു അദ്ദേഹം ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.

ഉദ്യോഗസ്ഥർക്ക് നയതന്ത്ര കാര്യാലയങ്ങളിൽ പോകാൻ ഭയമാണ്. അവരെ പരസ്യമായി ഭീഷണിപ്പെടുത്തുകയാണെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ കാരണം അതാണ്. അക്രമം, തീവ്രവാദം, മനുഷ്യക്കടത്ത് തുടങ്ങിയ എല്ലാ കുറ്റകൃത്യങ്ങളും ഇടകലർന്ന രാജ്യമാണ് കാനഡയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭീഷണി നിലനിൽക്കുന്നതിനാൽ നയതന്ത്ര ഉദ്യോഗസ്ഥർക്ക് എംബസിയിലേക്കോ കോൺസുലേറ്റിലോക്കോ പോകാൻ കഴിയുന്നില്ല. കാനഡയിലെ വിസ സേവനങ്ങൾ നിർത്തി വയക്കാൻ കാരണം ഇത്തരം സാഹചര്യങ്ങളാണെന്നും വിദേശകാര്യമന്ത്രി കൂട്ടിച്ചേർത്തു.

കൊച്ചി: സംസ്ഥാന ചലച്ചിത്ര മേളയുടെ വരവു ചെലവുകൾ കണക്കുകൾ തേടി കേന്ദ്ര ജിഎസ്ടി വകുപ്പ്. സർക്കാർ ഗ്രാൻഡ് അടക്കമുള്ളവ സംബന്ധിച്ച വരവുചെലവ് കണക്കുകളാണ് കേന്ദ്രം ആവശ്യപ്പെട്ടത്. അഞ്ചുവർഷത്തെ കണക്കുകൾ ലഭ്യമാക്കാനാണ് ചലച്ചിത്ര അക്കാദമിക്ക് നിർദേശം നൽകിയിരിക്കുന്നത്.

ചലച്ചിത്ര അക്കാദമി നികുതി അടയ്ക്കുന്നില്ലെന്ന് കേന്ദ്ര ജിഎസ്ടി വകുപ്പ് കണ്ടെത്തി. നികുതി അടയ്ക്കാൻ ആവശ്യപ്പെട്ട് നേരത്തെ കണക്കുകൾ തേടി കത്ത് നൽകിയിരുന്നു. ഈ കത്തിന് വ്യക്തമായ മറുപടി നൽകാനും പൂർണ്ണമായ കണക്കുകൾ കൈമാറാനും ചലച്ചിത്ര അക്കാദമി തയ്യാറായിരുന്നില്ല. നികുതിയടച്ചാൽ പിഴയൊഴിവാക്കുമെന്നും കേന്ദ്ര ജിഎസ്ടി വകുപ്പ് വ്യക്തമാക്കി.

ടിക്കറ്റിന് അടയ്ക്കേണ്ടത് 18% നികുതിയാണ്. ആ നിരക്കിലാണെങ്കിൽ കോടിക്കണക്കിന് രൂപ നികുതി കുടിശ്ശികയുണ്ടാകും. ഈ നികുതി അടയ്ക്കാൻ ആവശ്യപ്പെട്ടാണ് കത്ത്. ഇതിനായി രേഖകൾ പരിശോധിക്കാനും നികുതി തിട്ടപ്പെടുത്താനുമാണ് വരവുചെലവ് കണക്കുകൾ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ അക്കാദമിക്ക് സർക്കാർ ഗ്രാൻറായി ലഭിച്ചത്. 60 കോടിയോളം രൂപയാണ് ഈ പണം എങ്ങനെ ചെലവഴിച്ചു, ടിക്കറ്റ് നിരക്കിലൂടെ എത്രരൂപ സമ്പാദിച്ചു, തീയറ്ററുകളിൽനിന്ന് എത്ര രൂപയുടെ വരുമാനം ഉണ്ടായി എന്നീ കാര്യങ്ങളിലാണ് കേന്ദ്രം കണക്ക് ആവശ്യപ്പെട്ടത്.

കൊച്ചി: സംസ്ഥാനത്തെ പ്രധാന റോഡുകളിൽ സീബ്രാ ലൈനുകൾ കൃത്യമായി അടയാളപ്പെടുത്തണമെന്ന നിർദ്ദേശം പാലിക്കാത്തതിൽ അതൃപ്തി പ്രകടമാക്കി ഹൈക്കോടതി. നടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ കടുത്ത നടപടികൾ സ്വീകരിക്കേണ്ട വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകുകയും ചെയ്തു. ജസ്റ്റിസ് ദേവനാണ് ഇക്കാര്യം അറിയിച്ചത്.

ട്രാഫിക് ലൈറ്റുകൾ പലയിടത്തും ശരിയായ രീതിയിൽ അല്ല സ്ഥാപിച്ചിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ പിഡബ്ല്യുഡി സെക്രട്ടറി, ട്രാഫിക് ഐജി, സംസ്ഥാന പോലീസ് മേധാവിയടക്കമുള്ളവർ വിശദീകരണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കാൻ കഴിയുന്ന തരത്തിൽ മുഖ്യ റോഡുകളിലെല്ലാം സീബ്രാ ലൈനുകൾ കൃത്യമായി അടയാളപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത് ജനുവരി 25-നാണ്. ഉത്തരവ് പുറപ്പെടുവിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും സീബ്ര ക്രോസിംഗ് റൂൾസ് ഫലപ്രദമായി നടപ്പാക്കാൻ അധികൃതർക്ക് കഴിഞ്ഞില്ലെന്ന് ഹൈക്കോടതി വിമർശിച്ചു.

ന്യൂഡൽഹി: ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് രാജ്യം. വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു. രാഷ്ട്രപതി ഒപ്പുവെച്ചതോടെ വനിത സംവരണ ബിൽ യാഥാർത്ഥ്യമായി. ഇതിന്റെ വിജ്ഞാപനം പിന്നീട് പുറത്തിറങ്ങുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ ബില്ലിൽ ഉപരാഷ്ട്രപതി ഒപ്പ് വെച്ചിരുന്നു. ഇതിന് ശേഷമാണ് ബില്ല് ഒപ്പിടാനായി രാഷ്ട്രപതിക്ക് കൈമാറിയത്. ലാക്സഭയും രാജ്യസഭയും കഴിഞ്ഞ ദിവസങ്ങളിൽ ബേിൽ പാസാക്കിയിരുന്നു. 215 പേരാണ് രാജ്യസഭയിൽ ബില്ലിനെ അനുകൂലിച്ചത്. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും മൊത്തം സീറ്റുകളുടെ മൂന്നിലൊന്ന് (33 ശതമാനം) വനിതകൾക്ക് സംവരണം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലാണിത്.

ബിൽ പാസായ ശേഷം പിന്തുണച്ച് വോട്ടുചെയ്ത എംപിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളും അനുകൂലിച്ചത് സ്ത്രീശാക്തീകരണത്തിന് ഊർജ്ജമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് സ്ത്രീശാക്തീകരണത്തിന്റെ നിർണായക ചുവടുവയ്പാണിതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 454 പേരാണ് ലോകസഭയിൽ ബില്ലിനെ അനുകൂലിച്ചത്.

നിയമമന്ത്രി അർജുൻ റാം മേഘ്‌വാളാണ് ലോകസഭയിൽ ബിൽ അവതരിപ്പിച്ചത്. ‘നാരി ശക്തി വന്ദൻ അധിനിയം’ എന്നാണ് ബില്ലിന് നൽകിയിരിക്കുന്ന പേര്.

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നും ആണ് ക്രൈംബ്രാഞ്ചിന്റെ ആക്ഷേപം. തെളിവുകള്‍ പരിശോധിക്കാതെയാണ് ക്രൈംബ്രാഞ്ചിന്റെ അപേക്ഷയില്‍ വിചാരണ കോടതി തീരുമാനമെടുത്തത്.ശബ്ദ സന്ദേശങ്ങള്‍ കോടതി പരിഗണിച്ചില്ല.

ഹര്‍ജി തള്ളിയ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധി നിയമ വിരുദ്ധമാണെന്നാണ് സര്‍ക്കാരിന്റെ നിലപാട്. പ്രൊസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ക്ക് ആധികാരികതയില്ല എന്നായിരുന്നു വിചാരണ കോടതിയുടെ വിധി. വിധി റദ്ദാക്കണമെന്നും ദീലീപിന്റെ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.