General

ന്യൂഡൽഹി: ലോക ഭൂപടത്തിൽ ഇന്ത്യ നിർണായക സ്ഥാനത്തെത്തിയെന്ന് റിപ്പോർട്ട്. അമേരിക്കൻ നിക്ഷേപക സ്ഥാപനമായ മോർഗൻ സ്റ്റാൻലിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 2014 മുതൽ ഇന്ത്യയിൽ വലിയ തോതിലുള്ള മാറ്റങ്ങളുണ്ടായെന്നും വരും വർഷങ്ങളിൽ ഏഷ്യയുടെയും ലോകത്തിന്റെ തന്നെയും വളർച്ചയുടെ പ്രധാന ഘടകമായി മാറുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, 2024 ലെ പൊതുതിരഞ്ഞെടുപ്പിനു ശേഷം സർക്കാർ മാറിയാൽ ഈ പ്രവചനങ്ങൾ മാറിമറിയാമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയുടെ അടുത്ത ദശകത്തിലെ വളർച്ച 2007-11 വർഷത്തിലെ ചൈനയുടെ വളർച്ചക്ക് സമാനമാകും. ജിഡിപിയും ഉത്പാദന മേഖലയിലെ വളർച്ചയും ഇന്ത്യക്ക് അനുകൂലമാകും. 2013ൽ ഉണ്ടായിരുന്നതിൽ നിന്ന് ഇന്നത്തെ ഇന്ത്യ വ്യത്യസ്തമാണ്. ഇന്ത്യൻ ഓഹരി വിപണി കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും വലിയ വളർച്ചയിൽ എത്തി നിൽക്കുകയാണ്. കോർപ്പറേറ്റ് മേഖലയിലെ വളർച്ച സമീപ വർഷങ്ങളിലെ ഏറ്റവും ഉയർന്ന നിലയിലാണ്. കയറ്റുമതി വിപണി വിഹിതം 2031 ഓടെ ഇരട്ടിയിലധികമായി 4.5 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. 2032 ആകുമ്പോഴേക്കും ഇന്ത്യയുടെ പ്രതിശീർഷ വരുമാനം 2,200 യുഎസ് ഡോളറിൽ നിന്ന് 5,200 ഡോളറായി ഉയരുമെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്.

ഒരു ദശാബ്ദത്തിനുള്ളിൽ ഇന്ത്യ എങ്ങനെ രൂപാന്തരപ്പെട്ടു എന്ന പേരിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോർപറേറ്റ് നികുതിയിൽ തുല്യത കൊണ്ടുവന്നു. അടിസ്ഥാന സൗകര്യ വികസനത്തിലെ നിക്ഷേപം വർദ്ധിച്ചു. ഒരു ഡസനിലധികം കേന്ദ്ര-സംസ്ഥാന നികുതികളെ ജിഎസ്ടിയുടെ കീഴിലാക്കി ഏകീകൃത നികുതി സംവിധാനം കൊണ്ടുവന്നു. ദേശീയ പാതകൾ, ബ്രോഡ്ബാൻഡ് വരിക്കാർ, പുനരുപയോഗിക്കാവുന്ന വൈദ്യുതി, വൈദ്യുതീകരിച്ച റെയിൽവേ റൂട്ടുകൾ തുടങ്ങിയ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ വളർച്ചയുണ്ടായി. ഇന്ത്യയിലെ ഡിജിറ്റൽ ഇടപാടുകൾ വർദ്ധിച്ചു. നിയമം നടപ്പിലാക്കിയതിന് ശേഷം പുതിയ റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.

തിരുവനന്തപുരം: സിപിഎം നേതാവ് സി ദിവാകരന്റെ ആത്മകഥ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ കനൽ വഴികളിലൂടെ’ എന്നാണ് സി ദിവാകരന്റെ ആത്മകഥയുടെ പേര്. ആത്മകഥയിൽ പറയുന്ന എല്ലാ കാര്യങ്ങളോടും യോജിച്ചു കൊള്ളണമെന്നില്ല എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ ആത്മകഥ തന്റേതല്ല, സി ദിവാകരന്റേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സി ദിവാകരന്റെ വിലയിരുത്തലുകളും കാഴ്ചപ്പാടുകളും ആണ് ഈ ആത്മകഥയിൽ അവതരിപ്പിച്ചിട്ടുള്ളത്. അതെനിക്ക് സ്വീകാര്യമായി കൊള്ളണമെന്ന് നിഷ്കർഷിക്കുന്നതിൽ അർത്ഥമില്ല. പഴയകാല പോരാട്ടങ്ങളുടെ ചരിത്രം ഉൾക്കൊള്ളുന്ന ഈ പുസ്തകം ചരിത്ര പ്രാധാന്യമുള്ളതായി കണക്കാക്കണം. കേവലം പുസ്തകം എന്നതിലുപരി രാഷ്ട്രീയ പ്രതിരോധത്തിനുള്ള ഉപാധി കൂടിയാണിതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സി ദിവാകരനെ മുഖ്യമന്ത്രി പ്രശംസിക്കുകയും ചെയ്തു. ജനകീയ പ്രശ്നങ്ങളും തൊഴിലാളികളുടെ നീറുന്ന പ്രശ്നങ്ങളും ഏറ്റെടുക്കുന്നതിൽ സി ദിവാകരനെപ്പോഴും മുൻപന്തിയിൽ ആയിരുന്നുവെന്നും പിണറായി വിജയൻ കുട്ടിച്ചേർത്തു.

തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്ന് വിൽപ്പനയ്ക്ക് കൊണ്ടുവന്ന പഴകിയ മത്സ്യം പിടികൂടി. നെടുമങ്ങാട് മാർക്കറ്റിലാണ് സംഭവം. രണ്ട് ടൺ പഴകിയ മത്സ്യമാണ് പിടിച്ചെടുത്തത്. പരിശോധനയിൽ മത്സ്യം ഭക്ഷ്യയോഗ്യമല്ലെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് കണ്ടെത്തി. നെടുമങ്ങാടും പരിസരപ്രദേശങ്ങളിലും പഴകിയ മത്സ്യം വിൽക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം പിടികൂടിയത്.

നെടുമങ്ങാട് ഭക്ഷ്യ സ്‌ക്വാഡും ഭക്ഷ്യസുരക്ഷാ അതോറിറ്റിയും സംയുക്തമായാണ് പരിശോധന നടത്തിയത്. 15 വാഹനങ്ങളിലായി കൊണ്ടുവന്ന മത്സ്യം ഭക്ഷ്യയോഗ്യമല്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൊബൈൽ ലാബിലാണ് പരിശോധന നടത്തിയത്.

ന്യൂഡൽഹി: രാജ്യത്തെ മുസ്ലീം സമൂഹം സുരക്ഷിതരാണെന്ന് ആർ എസ് എസ് സർ സംഘചാലക് മോഹൻ ഭാഗവത്. നാഗ്പൂരിലെ ആർ എസ് എസിന്റെ ഗ്രൂപ്പിന്റെ മൂന്നാം വർഷ ഓഫീസേഴ്സ് ട്രെയിനിംഗ് കോഴ്സിന്റെ സമാപന ചടങ്ങിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മസ്ലീം ആരാധന രീതികൾ വ്യത്യസ്തമാണെങ്കിലും അവയ്ക്കെല്ലാം ഒരേ വേരുകളാണുള്ളത്. ഇസ്ലാം മതത്തിന് ഇന്ത്യയെക്കാൾ സുരക്ഷിതമായ സ്ഥലം വേറെ എവിടെയുണ്ടെന്നും അദ്ദേഹം ചോദിച്ചു.

നമ്മുടെ കാഴ്ചപ്പാടുകൾ വ്യത്യസ്തമായതുകൊണ്ടാണ്ട് രാജ്യം വിഭജിക്കപ്പെട്ടത്. നമ്മളെല്ലാം വ്യത്യസ്തരാണ് നമ്മുടെ വിശ്വാസവും വ്യത്യസ്തമാണ്. എന്നാൽ നമ്മുടെയെല്ലാം മാതൃരാജ്യം ഭാരതമാണ്. ചരിത്രപരമായി ഇസ്ലാം മതം സ്പെയിനിൽ നിന്ന് മംഗോളിയയിലേയ്ക്ക് വ്യാപിച്ചിട്ടുണ്ടായിരുന്നു. പക്ഷേ അവർ അവിടെ ആക്രമിക്കപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയ മതം പ്രചരിപ്പിക്കുന്നവർ ഇപ്പോൾ ഇല്ല. ഇന്ത്യയിലെ പൂർവികർ ഹിന്ദുക്കളായിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യയിൽ താമസിക്കുന്നവരിൽ ഹിന്ദുത്വത്തിന്റെ വേരുകൾ ഉണ്ട്. അതിനാൽ ഇന്ത്യയിൽ ജീവിക്കുന്ന എല്ലാവരും ഹിന്ദുക്കളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജാതിയുടെ പേരിലുള്ള ഭിന്നിപ്പും അനീതിയും നിലനിൽക്കുന്നുണ്ടെന്നും അത് തിരുത്താൻ നടപടികൾ കൈക്കെള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കമ്പം: അരിക്കൊമ്പൻ ദൗത്യം തുടർന്ന് തമിഴ്‌നാട്. മയക്കുവെടി വിദഗ്ധർ ആനയെ നിരീക്ഷിച്ചുവരികയാണെന്ന് കമ്പം എംഎൽഎ എൻ രാമകൃഷ്ണൻ വ്യക്തമാക്കി. ഒരു സ്വകാര്യ മാദ്ധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അരിക്കൊമ്പന് വേണ്ടി കാട്ടിൽ അരി എത്തിച്ചു നൽകിയെന്നും തമിഴ്‌നാട് അറിയിച്ചു. അരി, ശർക്കര, പഴക്കുല എന്നിവയും അരിക്കൊമ്പന് വേണ്ടി വനത്തിൽ എത്തിച്ചു നൽകുന്നുണ്ട്. അരിക്കൊമ്പൻ ഇപ്പോഴുള്ള റിസർവ് ഫോറസ്റ്റിലാണ് ഇവ എത്തിച്ച് നൽകിയത്. ഷൺമുഖ നദി ഡാമിനോടു ചേർന്നുള്ള റിസർവ് വനത്തിലാണ് അരിക്കൊമ്പൻ നിലവിലുള്ളത്.

അതേസമയം, അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്ന് എൻ രാമകൃഷ്ണൻ വ്യക്തമാക്കി. അരിക്കൊമ്പന്റെ തുമ്പിക്കൈയിലെ മുറിവ് മനുഷ്യരുടെ ഇടപെടൽ മൂലം ഉണ്ടായിട്ടുള്ളതല്ല. ആനയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായാണ് വനംവകുപ്പ് അരിയുൾപ്പടെയുള്ള ഭക്ഷ്യവസ്തുക്കൾ വനത്തിൽ പലയിടത്തും എത്തിച്ചു നൽകിയത്. സഞ്ചരിക്കുന്ന വഴി പരിചിതമല്ലാത്തതു കൊണ്ട് മരത്തിലോ മുൾച്ചെടിയിലോ ഉരഞ്ഞ് ഉണ്ടായ മുറിവാകും അരിക്കൊമ്പന്റെ തുമ്പിക്കൈയിലുണ്ടായത്. വനംവകുപ്പ് അധികൃതരോ ജനങ്ങളോ കാരണം അരിക്കൊമ്പന് യാതൊരു തരത്തിലുള്ള പരിക്കും ഉണ്ടായിട്ടില്ല. രാത്രിയിൽ കൃഷിത്തോട്ടത്തിൽ എത്തി ഭക്ഷണം കണ്ടെത്തുകയാണ് ഇപ്പോൾ അരിക്കൊമ്പൻ ചെയ്യുന്നത്. കമ്പത്ത് നാട്ടിലിറങ്ങിയതിന് തൊട്ടുപിന്നാലെയുള്ള ദിനങ്ങളിൽ അരിക്കൊമ്പൻ ക്ഷീണിതനായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അരിക്കൊമ്പൻ നിലവിൽ മലയോര പ്രദേശത്തായതിനാൽ തന്നെ അവിടെ നിന്ന് സമതല പ്രദേശത്തേക്ക് എത്തിയതിനു ശേഷം മാത്രമേ മയക്കുവെടി വെക്കൂ. ജനവാസ മേഖലയിലിറങ്ങി പ്രശ്നമുണ്ടാക്കാതെയിരിക്കുക എന്നതിനാണ് നിലവിൽ പ്രാധാന്യം നൽകുന്നത്. ആന മേഘമല വനപ്രദേശത്തേക്ക് നീങ്ങി ഉൾക്കാട്ടിലേക്ക് കടക്കുകയാണെങ്കിൽ മറ്റിടപെടലുകൾ നടത്തേണ്ട എന്ന തീരുമാനത്തിലാണ് വനംവകുപ്പെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ഇന്ത്യയും നേപ്പാളും തമ്മിലുള്ള പുരാതന സാംസ്‌കാരിക ബന്ധം ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധത്തിന്റെ അടിത്തറയാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. നേപ്പാളുമായുള്ള വികസന പങ്കാളിത്തം വർദ്ധിപ്പിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് രാഷ്ട്രപതി വ്യക്തമാക്കി.

നിരവധി സുപ്രധാന പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനും അയൽ രാജ്യവുമായുള്ള വികസന പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിനുമാണ് ഇന്ത്യ മുൻഗണന നൽകുന്നതെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. നേപ്പാൾ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ദ്രൗപതി മുർമുവിന്റെ പ്രതികരണം.

ഇന്ത്യയുടെയും നേപ്പാളിന്റെയും അതിർത്തി മേഖലയിലെ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികളെ കുറിച്ച് ഇരുവരും കൂടിക്കാഴ്ച്ചയിൽ ചർച്ച ചെയ്തു. ജനങ്ങൾ തമ്മിലുള്ള സമ്പർക്കവും സാമ്പത്തിക ബന്ധത്തിലെ പുരോഗതിയും വിനോദസഞ്ചാര മേഖലയെ കൂടുതൽ വിപുലീകരിക്കുമെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

ഇടുക്കി: അരിക്കൊമ്പനെ പിടികൂടി ഉൾക്കാട്ടിൽ തുറന്ന് വിടുമെന്ന് തമിഴ്‌നാട് സഹകരണ മന്ത്രി ഐ പെരിയസ്വാമി. മിഷൻ അരിക്കൊമ്പൻ തുടരുമെന്നും ആനയെ നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. 300 പേരടങ്ങുന്ന സംഘമാണ് അരിക്കൊമ്പനെ നിരീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

അരിക്കൊമ്പൻ ആക്രമണകാരിയല്ല. സാധുവായ കാട്ടാനയാണ്. അതിനെ ഉപദ്രവിച്ചാലേ തിരിച്ച് ഉപദ്രവിക്കൂവെന്നും അദ്ദേഹം പ്രതികരിച്ചു. അരിക്കൊമ്പനെ പിടികൂടാനുള്ള തമിഴ്‌നാട് വനംവകുപ്പിന്റെ ശ്രമം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. തമിഴ്‌നാട് വനംവകുപ്പിന്റെ ദൗത്യസംഘം രണ്ട് ടീമായി തിരിഞ്ഞാണ് ആനയെ നിരീക്ഷിക്കുന്നത്. ആദിവാസി സംഘവും ഇവർക്കൊപ്പമുണ്ട്. ജനവാസമേഖലയിൽ കാട്ടാനയെത്തിയാൽ പിടികൂടാനുള്ള നീക്കങ്ങളാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടേത്.

ന്യൂഡൽഹി: ബിഷപ്പ് സ്ഥാനം രാജി വെച്ച് ഫ്രാങ്കോ മുളക്കൽ. ജലന്ധർ ബിഷപ്പ് സ്ഥാനത്ത് നിന്നുള്ള ഫ്രാങ്കോ മുളക്കലിന്റെ രാജി മാർപ്പാപ്പ സ്വീകരിച്ചു. ബിഷപ്പ് എമിരറ്റസ് എന്നായിരിക്കും ഇനി മുതൽ ഫ്രാങ്കോ മുളയ്ക്കൽ അറിയപ്പെടുന്നത്. ജലന്ധർ രൂപതയുടെ നല്ലതിന് വേണ്ടി സ്വയം ഒഴിയാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഫ്രാങ്കോ മുളയ്ക്കൽ വ്യക്തമാക്കി. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സംഭവത്തിൽ പ്രതികരണവുമായി ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിയും രംഗത്തെത്തി. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട അച്ചടക്ക നടപടിയല്ലെന്നും ഫ്രാങ്കോ മുളയ്ക്കൽ സ്വയം രാജി വെക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, കന്യാസ്ത്രീ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് ജലന്ധർ രൂപതയ്ക്കുള്ളിൽ അഭിപ്രായ ഭിന്നതയുണ്ടെന്നും, അത് അവസാനിപ്പിക്കുന്നതിനായി വത്തിക്കാൻ ബിഷപ്പിനോട് രാജിയാവശ്യപ്പെട്ടുവെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ബിഷപ്പിന്റെ മാറ്റം സഭയുടെ നന്മയ്ക്ക് വേണ്ടിയാണെന്നാണ് ജലന്ധർ രൂപതയുടെ പ്രതികരണം. രൂപതയുടെ നന്മയ്ക്ക് വേണ്ടി രാജിവെച്ച ബിഷപ്പിന് നന്ദിയറിച്ച് രൂപത കുറിപ്പ് പുറത്തിറക്കുകയും ചെയ്തു. പീഡന കേസിൽ കുറ്റവിമുക്തനാക്കിയതിനെതിരായ ഹർജി ഹൈക്കോടതിയുടെ പരിഗണനയിരിക്കെയാണ് ബിഷപ്പ് സ്ഥാനത്ത് നിന്നും ഫ്രാങ്കോ മുളയ്ക്കൽ രാജിവെച്ചത്.

ലഖ്‌നൗ: ലൈംഗിക പീഡന പരാതിയിൽ ഗുസ്തി ഫെഡറേഷൻ ചെയർമാൻ ബ്രിജ്ഭൂഷൺ സിങ്ങിനെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ പ്രതിഷേധം നടത്തുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി കർഷക നേതാവ് രാകേഷ് ടിക്കായത്. ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ അന്തിമ തീരുമാനം വെള്ളിയാഴ്ച്ച ഹരിയാനയിൽ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കിൽ രാഷ്ട്രപതിയെ കാണുമെന്നും സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്കൊപ്പമാണ് തങ്ങളെന്നും മുസാഫർനഗറിലെ മെഗാ മീറ്റിങ്ങിൽ അദ്ദേഹം വിശദമാക്കി.

അതേസമയം, കർഷകരും ഹരിയാനയിലെ ഖാപ്പുകളും ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മെഡലുകൾ ഗംഗയിൽ ഒഴുക്കരുതെന്ന് ഗുസ്തി താരങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാകേഷ് ടിക്കായത്ത് വ്യക്തമാക്കി. മെഡലുകൾ ലേലത്തിനു വച്ചാൽപ്പോലും ലോകം ഒന്നിച്ചെത്തി ലേലം നിർത്താൻ ആവശ്യപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേന്ദ്ര സർക്കാരിനെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. കേന്ദ്രം എന്താണ് ചെയ്യുന്നതെന്ന് എല്ലാവരും മനസിലാക്കണം. ബിഹാറിൽ ലാലു പ്രസാദ് യാദവിന്റെ കുടുംബത്തെ കേന്ദ്ര സർക്കാർ തകർത്തു. മുലായം സിങ് യാദവിന്റെ കുടുംബത്തോട് അവരെന്താണ് ചെയ്തതെന്ന് നോക്കൂ. രാജസ്ഥാനിലും അതു തന്നെയാണ് ആവർത്തിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: കെഎംഎസ്‌സിഎൽ തീപിടുത്തത്തിൽ അന്വേഷണം പുരോഗമിക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തിൽ പ്രത്യേക സമിതിയെ നിയോഗിച്ച് സമഗ്ര അന്വേഷണം നടത്താനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ അന്വേഷണം ഏകോപിപ്പിക്കുമെന്നും വീണാ ജോർജ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

കോവിഡ് വൈറസ് വ്യാപന കാലത്ത് വാങ്ങിയതൊന്നും തീപിടുത്തത്തിൽ കത്തിനശിച്ചിട്ടില്ല. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ അന്വേഷണം നടക്കുകയാണ്. വിഷയത്തിൽ ഡ്രഗ് കൺട്രോളർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചുവെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും റിപ്പോർട്ട് ചെയ്യുന്നതിൽ വർദ്ധന രേഖപ്പെടുത്തിയിയിട്ടുണ്ട്. ആവശ്യമുള്ള പ്രദേശത്ത് പനി വാർഡുകൾ തുറക്കും. അടുത്തമാസം മരുന്നുകളുടെ സ്റ്റോക്ക് പരിശോധിക്കും. പനി ബാധിച്ചാൽ സ്വയം ചികിത്സ പാടില്ല. ഏത് പനിയും പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ ഡോക്ടറുടെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു.