General

ഭക്ഷ്യ സുരക്ഷയിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രോഗത്തിന് ചികിത്സിക്കുക മാത്രമല്ല രോഗം വരാതെ നോക്കുന്നതും പ്രധാനമാണ്. ആരോഗ്യം ഉറപ്പ് വരുത്തുന്നതിൽ ഭക്ഷണത്തിന് പ്രധാന പങ്കുണ്ട്. അതിന്റെ ഭാഗമായാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിനെ ശാക്തീകരിച്ചത്. ഭക്ഷണത്തിൽ മായം ചേർക്കുന്നത് ഗുരുതര കുറ്റമാണ്. അത് സമൂഹത്തോട് ചെയ്യുന്ന അപരാധമാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ തിരുവനന്തപുരം ഗവ. അനലിസ്റ്റ്‌സ് ലബോറട്ടറിയിൽ സജ്ജമാക്കിയ മൈക്രോബയോളജി ലബോറട്ടറിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഭക്ഷ്യ സുരക്ഷാ വകുപ്പ് വളർച്ചയുടെ ഒരു പ്രധാന ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. ഈ സർക്കാർ ചുമതലയേൽക്കുമ്പോൾ സംസ്ഥാനത്ത് മൈക്രോബയോളജി ലാബ് ഉണ്ടായിരുന്നില്ല. നിലവിലെ ലാബ് സംവിധാനത്തിലൂടെയാണ് ഇത്തരത്തിലുള്ള പരിശോധനകൾ നടത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് വിപുലമായ മൈക്രോബയോളജി ലാബുകൾ സജ്ജമാക്കാൻ തീരുമാനിച്ചത്. അങ്ങനെയാണ് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മൈക്രോബയോളജി ലാബുകൾ സജ്ജമാക്കിയത്. എഫ്എസ്എസ്എഐയുടെ നാലര കോടി രൂപയ്ക്ക് പുറമേ സംസ്ഥാന വിഹിതവും ഉപയോഗിച്ചാണ് ലാബുകൾ സജ്ജമാക്കിയത്.

ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയിൽ തുടർച്ചയായ രണ്ട് വർഷങ്ങളിൽ ഒന്നാം സ്ഥാനം നിലനിർത്താൻ കേരളത്തിനായി. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ കൂട്ടായ പ്രവർത്തനങ്ങളിലൂടെയാണ് ഇത് സാധ്യമായത്. ഒട്ടേറെ മാനദണ്ഡങ്ങളിൽ ഒന്നാം സ്ഥാനം നിലനിർത്തിക്കൊണ്ടാണ് കേരളം ഈ നേട്ടം കൈവരിച്ചത്.

ഭക്ഷ്യസുരക്ഷാ പരിശോധനകൾ മൂന്നോ നാലോ ഇരട്ടി വർധിപ്പിക്കാൻ സാധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം റെക്കോഡ് വരുമാനമാണ് ഉണ്ടായിട്ടുള്ളത്. നാലര കോടി രൂപയാണ് പിഴയായി ഈടാക്കിയത്. ആറിരട്ടിയോളം വർധന പിഴത്തുകയിൽ ഉണ്ടായിട്ടുണ്ട്. എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തമാക്കി. മുഖം നോക്കാതെ നടപടിയെടുക്കാൻ കർശന നിർദേശമാണ് നൽകിയിട്ടുള്ളത്. ഈ കാലയളവിൽ 14 ജില്ലകളിലും മൊബൈൽ പരിശോധനാ ലാബുകൾ സജ്ജമാക്കി. രാജ്യത്ത് ആദ്യമായി എഫ്എസ്എസ്എഐ എൻ.എ.ബി.എൽ. ഇന്റഗ്രേറ്റഡ് അസസ്സ്മെന്റ് പൂർത്തിയാക്കിയ സംസ്ഥാനം കേരളമാണ്. 2021ൽ 75 പരാമീറ്ററുകൾക്കാണ് അംഗീകാരം ലഭിച്ചതെങ്കിൽ ഘട്ടംഘട്ടമായി ഉയർത്തി ഇപ്പോൾ 1468 പരാമീറ്ററുകൾക്ക് എൻ.എ.ബി.എൽ. അക്രഡിറ്റേഷൻ നേടിയെടുക്കാനായി.

കേരള നിയമസഭയുടെ പതിമൂന്നാം നിയമസഭ സമ്മേളനം  ജനുവരി 17  മുതൽ മാർച്ച് 28 വരെ നടക്കും. ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന  സമ്മേളനത്തിൽ 2025 – 26 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിക്കും . സഭയിൽ ചർച്ച ചെയ്ത് ബജറ്റ് പാസ്സാക്കുകയും ചെയ്യും. ജനുവരി 17 മുതൽ മാർച്ച് 28 വരെയുള്ള കാലയളവിൽ ആകെ 27 ദിവസമായിരിക്കും സഭ ചേരുക .ഫെബ്രുവരി 7 വെള്ളിയാഴ്ച 2025 – 26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരണവും ഫെബ്രുവരി 10, 11, 12 തീയതികളിൽ ബജറ്റിന്മേലുള്ള പൊതു ചർച്ചയും നടക്കും.

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ അനധികൃതമായി ജോലിക്കു ഹാജരാകാത്ത 1194 ഡോക്ടർമാർ ഉൾപ്പെടെ രണ്ടായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടികൾ ആരംഭിച്ചു. ഡോക്ടർമാരും ജീവനക്കാരും കുറവാണെന്ന് കണ്ടെത്തിയതോടെ താഴെത്തട്ടിൽ നിന്നും കണക്കെടുക്കുവാൻ കഴിഞ്ഞ മേയിൽ ആരോഗ്യമന്ത്രി വീണ ജോർജ് നിർദേശിച്ചിരുന്നു. വിശദാംശങ്ങൾ നൽകിയില്ലെങ്കിൽ ആശുപത്രി സൂപ്രണ്ടുമാർക്കെതിരേയും നടപടി ഉണ്ടാകുമെന്ന താക്കീതോടെയാണ് കണക്കുകൾ പുറത്തെത്തിയത്.

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതിനായി പട്ടിക തയ്യാറാക്കുമെന്നും , മരിച്ചവർക്കുള്ള ധനസഹായത്തിനായി രണ്ട് സമിതികൾ രൂപീകരിക്കുകയും ചെയ്തുവെന്നും സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു . കാണാതായവരുടെ കുടുംബത്തിനും സഹായം വേണം എന്നത് ദുരിത ബാധിതരുടെ പ്രധാന ആവശ്യമായിരുന്നു. 

ജമ്മു കശ്മീരിലെ സോനാമാര്‍ഗ് തുരങ്കപാത പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു. 2700 കോടി ചെലവിൽ 12 കിലോമീറ്ററിൽ സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 8650 അടി ഉയരത്തിലാണ് ഈ തുരങ്കപാത സ്ഥിതി ചെയ്യുന്നത്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി, ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

പ്രശസ്തമായ ഗുല്‍മാര്‍ഗ് സ്‌കീയിംഗ് റിസോര്‍ട്ട് പട്ടണത്തിന് സമാനമായി സോനാമാര്‍ഗിനെ ഒരു ശൈത്യകാല കായിക വിനോദകേന്ദ്രമായി വികസിപ്പിക്കാന്‍ ഈ തുരങ്കപാത സഹായിക്കുമെന്നും പട്ടണം ഒരു മികച്ച സ്‌കീയിംഗ് റിസോര്‍ട്ടായി വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. ഒപ്പം ശ്രീനഗറില്‍ നിന്ന് കാര്‍ഗില്‍ അല്ലെങ്കില്‍ ലേയിലേക്കുള്ള യാത്രാ സമയവും കുറഞ്ഞുകിട്ടും,മെച്ചപ്പെട്ട കണക്ടിവിറ്റിയിലൂടെ ഈ പ്രദേശത്തേക്ക് ചരക്കുകളും ഉദ്യോഗസ്ഥരെയും എളുപ്പത്തില്‍ എത്തിക്കാമെന്നതിനാല്‍ പ്രതിരോധ മേഖലയ്ക്കും ഇത് ഗുണം ചെയ്യും. മണ്ണിടിച്ചിലിനും ഹിമപാതത്തിനും സാധ്യതയുള്ള പാതകള്‍ ഒഴിവാക്കാനും തന്ത്രപ്രധാനമായ ലഡാക്ക് മേഖലയിലേക്ക് സുരക്ഷിതവും തടസ്സമില്ലാത്തതുമായ പ്രവേശനം ഉറപ്പാക്കാനും തുരങ്കപാത സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേളക്ക് ഇന്ന് തുടക്കം. മഹാകുംഭമേളയ്ക്കായി വലിയ സജ്ജീകരണങ്ങളാണ് ഇക്കുറി സംസ്ഥാന സർക്കാർ ഒരുക്കിയിരിക്കുന്നത്.  45 കോടിയിലേറെ ഭക്തർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരുമാസത്തിലധികം നീളുന്ന ചടങ്ങുകൾ മഹാശിവരാത്രി ദിനമായ ഫെബ്രുവരി 26 ന് സമാപിക്കും.

പ്രയാ​ഗ് രാജിൽ 12 കിലോമീറ്റർ നീളത്തിൽ സ്നാന ഘാട്ടുകൾ തയാറായി . കുംഭമേള നടക്കുന്ന ദിവസങ്ങളിലാകെ 3000 സ്പെഷൽ സർവീസുകളുൾപ്പടെ 13000 ട്രെയിൻ സർവീസുകൾ ഒരുക്കുമെന്ന് റെയിൽവേയും അറിയിച്ചു. കുംഭമേളയിലൂടെ 2 ലക്ഷം കോടി രൂപയുടെ സാമ്പത്തിക വളർച്ച സംസ്ഥാനത്തിന് ലഭിക്കുമെന്നാണ് യുപി സർക്കാറിന്റെ പ്രതീക്ഷ. 

hot

തിരുവനന്തപുരം: ഇന്ന് കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണ ഉള്ളതിനേക്കാൾ 2 മുതൽ 3 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, ഇന്ന് കേരളത്തിലെ ഏഴ് ജില്ലകളിൽ നേരിയ മഴ സാധ്യതയുണ്ട്. തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട, ആലപ്പുഴ , കോട്ടയം ,ഇടുക്കി , എറണാകുളം, എന്നീ ജില്ലകളിലാണ് മഴ എത്തുന്നത്.

ദില്ലി: ദില്ലി തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് തിരിച്ചടിയെന്ന് സർവെ ഫലം.കഴിഞ്ഞ തവണ പൂജ്യം സീറ്റിലേക്കൊതുങ്ങിയ കോൺഗ്രസിനാകട്ടെ ഇക്കുറി മെച്ചമുണ്ടാകുമെന്നും സർവെ പറയുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ ദില്ലിയിൽ നേട്ടമുണ്ടാക്കിയ ബി ജെ പിക്ക് 27 വർഷങ്ങൾക്കിപ്പുറം വലിയ പ്രതീക്ഷ നൽകുന്നതുമാണ് പ്രവചനം.

ബിജെപി 35 സീറ്റ് വരെ നേടിയേക്കാം കോൺഗ്രസാകട്ടെ 3 സീറ്റ് വരെ നേടാമെന്നാണ് പ്രവചനം.ദില്ലിയിലെ ജനങ്ങൾ എ എ പിക്കും കെജ്‍രിവാളിനും വോട്ട് നൽകുമെന്ന ആത്മവിശ്വാസത്തിലാണ് എ എ പി.

രാഹുല്‍ ഈശ്വറിനെതിരെ പൊലീസില്‍ പരാതി നല്‍കി ഹണി റോസ്. ബോബി ചെമ്മണ്ണൂരിനെതിരെ താന്‍ കൊടുത്ത പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്കുനേരെ തിരിക്കാനും ബോധപൂര്‍വ്വം ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസ് പരാതി നല്‍കിയത്. വസ്ത്ര സ്വാതന്ത്ര്യം തന്‍റെ മൗലികാവകാശമാണെന്നിരിക്കെ രാഹുല്‍ ഈശ്വര്‍ തനിക്കെതിരെ അനാവശ്യ പ്രചരണം നടത്തിയെന്നും, സൈബർ ഇടങ്ങളിൽ ആളുകള്‍ തനിക്കെതിരെ തിരിയാൻ ഇത് കാരണമായെന്നും ഹണി റോസ് പറഞ്ഞു . താനും കുടുംബവും കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നു പോകുന്നതെന്നും സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഹണി റോസ് അറിയിച്ചു . 

കോഴിക്കോട്: മുടങ്ങിക്കിടന്നിരുന്ന വെങ്ങളം മുതൽ രാമനാട്ടുകര വരെയുള്ള 28.4 കിലോമീറ്റർ നീളുന്ന ദേശീയ പാത ബൈപ്പാസിന്റെ ദേശീയ പാതാ വികസനം പൂർത്തിയായി. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ ഇത് സംബന്ധിച്ച് വീഡിയോയും പങ്കുവച്ചു . മന്ത്രിയായി ചുമതലയേറ്റപ്പോൾ മുന്നിലുണ്ടായിരുന്ന പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു ഇതെന്നും മന്ത്രി ഫേസ്ബുക്കിൽക്കുറിച്ചു. ദേശീയ പാതാ വികസനത്തോടെ ജനങ്ങൾക്ക് മണിക്കൂറുകളുടെ സമയലാഭമുണ്ടാകുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു. 

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :

‘2021 ല്‍ മന്ത്രിയായി ചുമതലയേറ്റപ്പോള്‍ മുന്നിലുണ്ടായിരുന്ന പ്രധാന ദൗത്യങ്ങളിലൊന്നായിരുന്നു മുടങ്ങിക്കിടന്നിരുന്ന വെങ്ങളം മുതല്‍ രാമനാട്ടുകര വരെ 28.4 കിലോമീറ്റര്‍ നീളുന്ന കോഴിക്കോട് ബൈപാസിന്റെ പൂര്‍ത്തീകരണം. നിര്‍മ്മാണ പ്രവൃത്തി അനന്തമായി നീണ്ടുപോയതോടെ നിരവധി അപകടങ്ങള്‍ സംഭവിച്ചു. ഗതാഗതക്കുരുക്ക് നിത്യസംഭവമായി.

തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നടത്തിയ നിരവധി ചർച്ചകളും അടിയന്തിരമായ ഇടപെടലും കാരണം ആണ് ബൈപാസിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പുനരാരംഭിക്കാന്‍ സാധിച്ചത്. കര്‍ക്കശമായി എടുത്ത ഈ തീരുമാനങ്ങള്‍ക്ക് ഫലമായി ഇപ്പോള്‍ സര്‍വ്വീസ് റോഡ് ഉള്‍പ്പെടെ 8 വരി പാത നാടിനായി ഒരുങ്ങിയിരിക്കുകയാണ്.

ഇത് യാഥാർത്ഥ്യമാകുന്നതോട് കൂടി മണിക്കൂറുകളുടെ സമയലാഭം ജനങ്ങൾക്കുണ്ടാകും. ‘