ഹൂതികൾക്ക് ശക്തമായ തിരിച്ചടി നൽകി യുഎഇ; യെമനിലെ മിസൈൽ വിക്ഷേപണ കേന്ദ്രം തകർത്തു

അബുദാബി: അബുദാബിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഹൂതികൾക്ക് ശക്തമായ തിരിച്ചടി നൽകി യുഎഇ. യെമനിലെ മിസൈൽ വിക്ഷേപണ കേന്ദ്രം യുഎഇ തകർത്തു. യുഎഇയുടെ അത്യാധുനിക പോർ വിമാനങ്ങളാണ് യെമനിലെ മിസൈൽ വിക്ഷേപണ കേന്ദ്രം തകർത്തത്. തിങ്കളാഴ്ച രാവിലെ അബുദാബിക്ക് നേരെ ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെയാണ് നടപടി.

തിങ്കളാഴ്ച പുലർച്ചെ യെമൻ സമയം 4.10 നായിരുന്നു യുഎഇ ഹൂതികൾക്ക് തിരിച്ചടി നൽകിയത്. എഫ് 16 യുദ്ധ വിമാനമുപയോഗിച്ചായിരുന്നു യുഎഇ സൈന്യത്തിന്റെ ആക്രമണം. ആക്രമണം നടത്തിയ വിവരം സാമൂഹിക മാദ്ധ്യമങ്ങളിലൂടെ യുഎഇ പ്രതിരോധ സേന ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന്റെ ആകാശ ദൃശ്യങ്ങളും യുഎഇ സൈന്യം പുറത്തുവിട്ടിട്ടുണ്ട്.

തിങ്കളാഴ്ച്ച പുലർച്ചെ യുഎഇയിലേക്ക് ഹൂതികൾ രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് വിക്ഷേപിച്ചത്. ഇവ യുഎഇ സൈന്യം തകർത്തിരുന്നു. അബുദാബിയുടെ നേർക്ക് തൊടുത്ത മിസൈലുകളാണ് സൈന്യം തകർത്തത്. മിസൈലുകളുടെ അവശിഷ്ടങ്ങൾ അബുദാബിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചതായും യുഎഇ അറിയിച്ചിരുന്നു.