കേരളം സന്ദർശിക്കാൻ അർജന്റീനിയൻ ഫുട്‌ബോൾ ടീം; സ്ഥിരീകരിച്ച് കായിക വകുപ്പ് മന്ത്രി
തിരുവനന്തപുരം: അർജന്റീനിയൻ ഫുട്‌ബോൾ ടീമിന്റെ കേരള സന്ദർശനം സ്ഥിരീകരിച്ച് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ. 2025ലായിരിക്കും മെസിയും സംഘവും കേരളത്തിലെത്തുക. രണ്ട് മത്സരങ്ങളായിരിക്കും അർജന്റീനിയൻ ടീം കളിക്കുക. വേദിയായി കൊച്ചിക്കാണ് പ്രഥമ പരിഗണന.ഖത്തർ, ജപ്പാൻ തുടങ്ങിയ ഏഷ്യൻ ടീമുകളെയാണ് എതിരാളികളായി പരിഗണിക്കുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം പിന്നീടുണ്ടാകും.
ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സ്‌പെയിനിൽ വച്ച് അർജന്റീനിയൽ ഫുട്‌ബോൾ അസോസിയേഷനുമായി ചർച്ച നടത്തിയിരുന്നു എന്ന് മന്ത്രി അറിയിച്ചു. കൂടുതൽ ചർച്ചകൾക്കായി ഒന്നര മാസത്തിനകം അർജന്റീനിയൻ ഫുട്‌ബോൾ അസോസിയേഷൻ അധികൃതർ കേരളത്തിലെത്തും. തുടർന്ന് സംയുക്തമായി മല്‌സരം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
അർജൻറീനിയൻ ടീമിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തികച്ചെലവുകൾ സ്‌പോൺസർ ചെയ്യാൻ കേരളത്തിലെ വ്യാപാരി സമൂഹം സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്‌സ് അസോസിയേഷനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുമാണ് സംയുക്തമായി രംഗത്തുള്ളത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജനകീയമായി നടത്തും.എല്ലാ പ്രവർത്തനങ്ങൾ നേരിട്ട് മോണിറ്റർ ചെയ്ത് സർക്കാർ ഒപ്പമുണ്ടാകും. ഇത്തരമൊരു ജനകീയ ഫുട്‌ബോൾ മാമാങ്കത്തിന് പിന്തുണ നല്കാൻ തയ്യാറായ വ്യാപാരി സമൂഹത്തിന് കേരള സ്‌പോർട്‌സ് ഫൌണ്ടേഷന്റെ പേരിൽ നന്ദി അറിയിക്കുന്നതായും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് കായിക രംഗത്തെ കൂടുതൽ പ്രോൽസാഹിപ്പിക്കുന്നതിനും സ്‌പോർട്‌സ് എക്കോണമി വളർത്തുന്നതിനും ലക്ഷ്യമിട്ടാണ് അർജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഏതാനും മാസങ്ങൾ മുൻപ് കായിക ഉച്ചകോടി സംഘടിപ്പിച്ചതും ഇതിന്റെ ഭാഗമായിട്ടായിരുന്നു. ഇതേ തുടർന്ന് അയ്യായിരം കോടിയോളം രൂപയുടെ നിക്ഷേപം ഇതിനകം ഉറപ്പായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരള സ്‌പോർട്‌സ് കൌൺസിൽ പ്രസിഡന്റ് ഷറഫലി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര, വൈസ് പ്രസിഡന്റ് ധനീഷ് ചന്ദ്രൻ, ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പാലത്ര, ലിമാക്‌സ് അഡ്വർടൈസിങ് മാനേജിങ് ഡയറക്ടർ മുജീബ് ഷംസുദ്ദീൻ, സിംഗിൾ ഐഡി ഡയറക്ടർ സുഭാഷ് മാനുവൽ എന്നിവരും മന്ത്രിക്കൊപ്പം പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു