Sports

മാഡ്രിഡ്: റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം കരീം ബെന്‍സേമക്ക് ഓഫറുമായി സൗദി ക്ലബ്ബായ അല്‍ ഇത്തിഹാദ്.

ഈ വര്‍ഷത്തോടെ റയലുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെയാണ് സൗദി ക്ലബ്ബ് താരത്തിന് മുന്നില്‍ വമ്ബന്‍ ഓഫര്‍ വച്ചത്. ഒരു സീസണില്‍ 200മില്യണ്‍ യൂറോ, എകദേശം 882 കോടി രൂപയാണ് ഇത്തിഹാദ് താരത്തിന് വാഗ്ദാനം ചെയ്യുന്നത്.

ഇത്തിഹാദുമായി താരത്തിന്റെ ഏജന്റ് ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. അതേ സമയം ഇന്ന് ബെന്‍സേമ റയല്‍ പ്രസിഡന്റ് ഫ്ളോറന്റീനോ പെരസുമായി ചര്‍ച്ച നടത്തും. താരവുമായുള്ള കരാര്‍ പുതുക്കാന്‍ റയല്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല.

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ പ്രതികരണവുമായി കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍. സമരം കേന്ദ്രസര്‍ക്കാര്‍ സൂക്ഷ്മമായി കൈകാര്യം ചെയ്യുകയാണ്. ആരോപണങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമര്‍പ്പിക്കാനും അനുരാഗ് താക്കൂര്‍ ആവശ്യപ്പെട്ടു.

ഗുസ്തി താരങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരം മാത്രമാണ് ഇതുവരെ എല്ലാ നടപടികളും സ്വീകരിച്ചത്. ഇത്തരമൊരു സാഹചര്യത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പ്രതിഷേധക്കാര്‍ കാത്തിരിക്കണം. ഇന്ത്യയിലെ നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ സര്‍ക്കാര്‍ ആരംഭിച്ച പൊലീസ് അന്വേഷണത്തില്‍ വിശ്വാസമര്‍പ്പിക്കാന്‍ ആഹ്വാനം ചെയ്തിട്ടും താരങ്ങള്‍ ഇപ്പോഴും പ്രതിഷേധം തുടരുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

വിഷയം സെന്‍സിറ്റീവായാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്. ഡല്‍ഹി പൊലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം. ഒരു കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യവും ഞങ്ങള്‍ അംഗീകരിച്ചു. ഗുസ്തി താരങ്ങള്‍ പറഞ്ഞതെല്ലാം ഞങ്ങള്‍ അംഗീകരിക്കുകയാണ് ചെയ്തത്. ഗുസ്തി താരങ്ങളോട് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് കളിക്കാര്‍ ക്ലബ്ബില്‍ നിന്ന് പോകുന്നത് ഔദ്യോഗികമായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. വിക്ടര്‍ മോംഗില്‍, അപ്പോസ്തോലോസ് ജിയാനോ, ഇവാന്‍ കല്യൂഷ്നി, ഹര്‍മന്‍ജോത് ഖബ്ര, മുഹീത് ഖാന്‍ എന്നിവരാണ് ക്ലബ്ബില്‍ നിന്ന് പടിയിറങ്ങുന്നത്. കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍ ജെസ്സല്‍ കാര്‍ണെയ്റോയും ക്ലബ് വിട്ടിരുന്നു.

യുക്രൈന്‍ താരമായ ഇവാന്‍ കല്യൂഷ്‌നി മിന്നും ഗോളുകളുമായി ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനംകവര്‍ന്നിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമിന് ഇതുവരെ ഒരുകിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2022-23 സീസണില്‍ പ്ലേ ഓഫിലെത്തിയെങ്കിലും എലിമിനേറ്ററില്‍ ബംഗളൂരു എഫ് സിക്ക് മുന്നില്‍ ബ്ലാസ്റ്റേഴ്‌സ് വീഴുകയായിരുന്നു.

വിവാദ ഗോളിന്റ അകമ്ബടിയും അച്ചടക്ക നടപടിയും നേരിട്ട ബ്ലാസ്റ്റേഴ്‌സ് പുതിയ സീസണ് മികവോടെ ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായി ആസ്‌ട്രേലിയന്‍ താരമായ ജോഷ്വ സൊറ്റിരിയോയെ ടീമിലെത്തിച്ച ക്ലബ്ബ്, ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമാന്റകോസുമായുള്ള കരാര്‍ ദീര്‍ഘിപ്പിച്ചിരുന്നു. ഐ.എസ്.എല്ലിന് പിന്നാലെ നടന്ന സൂപ്പര്‍കപ്പിലും ബ്ലാസ്റ്റേഴ്‌സ് ക്ലിക്കായില്ല.

ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്‍. 45 ദിവസത്തിനകം ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ ഇന്ത്യയെ സസ്പെന്‍ഡ് ചെയ്യുമെന്ന് അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്‍ മുന്നറിയിപ്പ് നല്‍കി.

‘ബ്രിജ് ഭൂഷനെതിരെ നിഷ്പക്ഷമായ രീതിയില്‍ അന്വേഷണം നടത്തണം. വിഷയവുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന സംഘര്‍ഷങ്ങള്‍ മാസങ്ങളായി നിരീക്ഷിക്കുന്നുണ്ട്. നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇന്ത്യയെ സസ്പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങും’- ഫെഡറേഷന്‍ അറിയിച്ചു.

അതേസമയം, ബ്രിജ് ഭൂഷനെതിരായ ലൈംഗിക ആരോപണ കേസില്‍ അന്വേഷണം നടത്തണമെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയും ആവശ്യപ്പെട്ടു. താരങ്ങളോടുള്ള പോലീസ് പെരുമാറ്റം അങ്ങേയറ്റം അപലപനീയമെന്നും ഐഒസി കുറ്റപ്പെടുത്തി. ഇന്നലെ വൈകീട്ട് തങ്ങളുടെ മെഡലുകള്‍ ഒഴുക്കിക്കളയാന്‍ ഹരിദ്വാറിലെത്തിയ താരങ്ങളെ കര്‍ഷകര്‍ അനുനയിപ്പിച്ച് തത്ക്കാലം തിരിച്ചയക്കുകയായിരുന്നു. കേന്ദ്രത്തിന് അഞ്ച് ദിവസത്തെ താക്കീത് നല്‍കുന്നതായി സാക്ഷി മാലിക്ക് ട്വിറ്ററിലൂടെ അറിയിച്ചു. നടപടി വൈകുന്നസാഹചര്യത്തില്‍ ഇന്ത്യാ ഗേറ്റില്‍ അനിശ്ചിതകാല നിരാഹാരസമരം ഇരിക്കുമെന്നും താരങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ബംഗളൂരു: ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ക്രിക്കറ്റ് താരം അനില്‍ കുംബ്ലെ.

ഗുസ്തി താരങ്ങളുടെ പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്ന് അനില്‍ കുംബ്ലെ ട്വിറ്ററില്‍ പ്രതികരിച്ചു. ഇതാദ്യമായാണ് ക്രിക്കറ്റില്‍ നിന്നും ഗുസ്തി താരങ്ങള്‍ക്ക് വേണ്ടി ശബ്ദമുയരുന്നത്.

‘മേയ് 28ന് നമ്മുടെ ഗുസ്തിക്കാര്‍ക്കുനേരെയുണ്ടായ ബലപ്രയോഗത്തെ കുറിച്ച് കേട്ടപ്പോള്‍ ഞെട്ടിപ്പോയി. ശരിയായ സംവാദത്തിലൂടെ എന്തും പരിഹരിക്കാം. എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു”-കുംബ്ലെ ട്വീറ്റ് ചെയ്തു.

തുടര്‍ച്ചയായ നാലാം വര്‍ഷവും ലീഗ് വണ്‍ പ്ലെയര്‍ ഓഫ് ദ ഇയര്‍ ആയി പാരീസ് സെന്റ് ജെര്‍മെയ്ന്റെ കിലിയന്‍ എംബാപ്പെ.

2019, 2021, 2022 വര്‍ഷങ്ങളില്‍ ലീഗ് 1-ന്റെ ഏറ്റവും മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി നാല് സീസണുകളില്‍ ട്രോഫി നേടുന്ന ആദ്യ കളിക്കാരനായി. പാരീസ് സെന്റ് ജെര്‍മെയ്ന്‍ ഫോര്‍വേഡ് ലീഗില്‍ 28 ഗോളുകളും 5 അസിസ്റ്റുകളും നേടി.

‘ഇത് സന്തോഷകരമാണ്, ലീഗിന്റെ ചരിത്രത്തില്‍ എന്റെ പേര് രേഖപ്പെടുത്താന്‍ ഞാന്‍ എപ്പോഴും വിജയിക്കണമെന്ന് ആഗ്രഹിച്ചു. പക്ഷേ, ഇത്ര പെട്ടെന്ന് വിജയിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല,’ എംബാപ്പെയെ ഉദ്ധരിച്ച് ഫ്രാന്‍സ് 24 പറഞ്ഞു.

തങ്ങള്‍ക്ക് അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ രാജ്യത്തിന് വേണ്ടി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയുമെന്ന് ഗുസ്തി താരങ്ങള്‍. ഹരിദ്വാറില്‍ വൈകീട്ട് ആറിന് മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുമെന്ന് ബംജ്രംഗ് പൂനിയ അറിയിച്ചു.

ആത്മാഭിമാനം പണയം വെച്ചു ജീവിക്കാനാവില്ല. ഈ മെഡലുകള്‍ തങ്ങളുടെ ജീവനും ആത്മാവുമാണ്. തങ്ങളെ സംബന്ധിച്ച് മെഡലുകള്‍ ഗംഗയെപ്പോലെ പരിശുദ്ധമാണ്. എന്നാല്‍ ഇപ്പോള്‍ മെഡലുകള്‍ക്ക് വിലയില്ലാതായിയെന്ന് താരങ്ങള്‍ പറഞ്ഞു.

അതേസമയം, ഇന്ത്യാഗേറ്റില്‍ നിരാഹാര സമരം ആരംഭിക്കുമെന്നും ഗുസ്തി താരങ്ങള്‍ അറിയിച്ചു. ഗുസ്തി താരങ്ങളുടെ സമരവേദി ദില്ലി പൊലീസ് പൂര്‍ണ്ണമായും പൊളിച്ചുമാറ്റിയിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും പിന്മാറില്ലെന്നും, സമരം ശക്തമാക്കുമെന്നുമാണ് താരങ്ങള്‍ അറിയിച്ചിട്ടുള്ളത്.

അഹമദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഗുജറാത്തിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് 2023 ഐപിഎല്‍കിരീടം സ്വന്തമാക്കി ചെന്നൈ. ഇതോടെ അഞ്ചാം ഐപിഎല്‍ കിരീടമാണ് ധോണിപ്പട സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങിന്റെ ആരംഭത്തില്‍ തന്നെ മഴ വീണ്ടും വില്ലനായി എത്തിയിരുന്നു. 12.05 ന് കളി പുനരാരംഭിച്ചെങ്കിലും ചെന്നൈയുടെ വിജയലക്ഷ്യം 15 ഓവറില്‍ 171 എന്നാക്കി മാറ്റി. മഴ മാറി എത്തിയ ചെന്നൈ, ആരാധകരെ പോലും ഞെട്ടിക്കുന്ന പ്രകനമാണ് കാഴ്ചവെച്ചത്. ഓപ്പണര്‍മാരായ കോണ്‍വെയും ഗെയിക് വാദും ഗുജറാത്ത് ബൗളര്‍മാരെ കണക്കിന് പ്രഹരിച്ചു. ബൗണ്ടറികള്‍ ഒന്നിനു പിറകെ ഒന്നായി പറന്നു. പവര്‍പ്ലേ അവസാനിക്കുമ്‌ബോള്‍ തന്നെ ചെന്നൈയുടെ സ്‌കോര്‍ 70 റണ്‍സിന് മുകളിലായിരുന്നു.

എന്നാല്‍ ഏഴാം ഓവറില്‍ നൂര്‍ അഹമദ് ചെന്നൈ കിരീടസ്വപ്നത്തിന് കരിനിഴല്‍ വീഴ്ത്തി പിഴുതെടുത്തത് രണ്ട് പ്രധാന വിക്കറ്റുകളാണ്. 25 ബോളില്‍ 47 റണ്‍സെടുത്ത കോണ്‍വെയും 16 ബൗളില്‍ 26 റണ്‍സെടുത്ത ഗെയ്ക്വാദിനെയുമാണ് നൂര്‍ കൂടാരം കയറ്റിയത്. എന്നാല്‍ പിന്നാലെ എത്തിയ അജിങ്ക്യാ രഹാനെ കളി ഏറ്റെടുത്തു. ആദ്യ നാല് ബോളില്‍ തന്നെ രണ്ട് സിക്സറുകള്‍ പറത്തി കളി വീണ്ടും ചെന്നൈക്ക് അനുകൂലമാക്കി. നൂറിന്റെ ഓവര്‍ പിന്നെയും ചെന്നൈയെ വരിഞ്ഞുമുറുക്കി. റണ്‍വേഗം കുറഞ്ഞു. വീണ്ടും രഹാനെ കളി തിരിച്ച് ചെന്നൈക്ക് അനുകൂലമാക്കി മാറ്റി. അതിന് മോഹിത്തിന്റെ ഓവര്‍ വരെ മാത്രമെ ആയുസുണ്ടായിരുന്നുള്ളു. വിജയ് ശങ്കറിന്റെ കയ്യിലവാസാനിച്ച രഹാനെ 13 ബോളില്‍ നിന്ന് 27 റണ്‍സാണ് സംഭാവന ചെയ്തത്. 12-ാം ഓവറില്‍ ശിവം ദുബെ റാഷിദ് ഖാനെ തുടര്‍ച്ചയായി രണ്ട് സിക്സറുകള്‍ പറത്തി കളി ചെന്നൈക്ക് അനുകൂലമാക്കി. 18 ബോളില്‍ 39 റണ്‍സ് എന്ന ജയിക്കാനാവുമെന്ന സ്ഥിതിയിലേക്ക് ചെന്നൈ എത്തി. മോഹിത്തിനെ തുടരെ തുടരെ സിക്‌സറിന് പറത്തി റായുഡുവും ദുബെക്ക് കൂട്ടായി തകര്‍ത്തടിച്ചു. എട്ട് ബോളില്‍ നിന്ന് 19 റണ്‍സെടുത്ത് റായുദു മടങ്ങി. പിന്നാലെ എത്തിയ ധോണിയെ വന്നവേഗത്തില്‍ തന്നെ മോഹിത് മടക്കി. ഇതോടെ ഗുജറാത്ത് കളി തിരിച്ചുപിടിച്ചു. പക്ഷേ ക്രീസില്‍ ജഡേജയുണ്ടായിരുന്നുവെന്ന് അവര്‍ മറന്നു. അവസാന ബോളും ബൌണ്ടറി പറത്തി അയാള്‍ വിജയം ചെന്നൈക്ക് അനുകൂലമാക്കി മാറ്റി.

നേരത്തെ ബാറ്റ് ചെയ്ത ഗുജറാത്ത് സായ് സുദര്‍ശന്റെ ബാറ്റിങ് മികവിലാണ് 4 വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് അടിച്ചെടുത്തത്.രണ്ടാം ക്വാളിഫെയറില്‍ മുംബൈക്കെതിരെ നിര്‍ത്തിയിടത്ത് നിന്ന് തന്നെ ഗില്‍ തുടര്‍ന്നു. കൂടെ സാഹയും. ചെന്നൈ ഫീല്‍ഡര്‍മാരെ ഇരുവരും തലങ്ങും വിലങ്ങും പായിച്ചു. പവര്‍പ്ലേ അവസാനിക്കുമ്‌ബോള്‍ 62 റണ്‍സാണ് ഗുജറാത്ത് അടിച്ചെടുത്തത്. എന്നാല്‍ ഗുജറാത്തിന്റെ സ്വപ്നങ്ങള്‍ക്ക് മേല്‍ തലയുടെ മിന്നല്‍ വേഗത്തിലുള്ള നീക്കം. ധോണിയുടെ മികച്ച സ്റ്റംപിങ്ങില്‍ ഗുജറാത്തിന്റെ സ്റ്റാര്‍ പ്ലയര്‍ ഗില്‍ കൂടാരം കയറി. 20 ബോളില്‍ നിന്ന് 39 റണ്‍സാണ് ഗില്ലിന്റെ സംഭാവന. ഗില്‍ ക്രീസ് വിട്ടതോടെ ഗുജറാത്തിന്റെ റണ്‍വേഗം കുറഞ്ഞു. സാഹയും സായി സുദര്‍ശനും പിന്നീട് ബാറ്റ് വീശിയത് സൂക്ഷിച്ചായിരുന്നു. പതിമൂന്നാം ഓവറില്‍ സാഹ തന്റെ അര്‍ധസെഞ്ച്വുറി തികച്ചു. പക്ഷേ അതിന് വലിയ ആയുസുണ്ടായില്ല. 39 ബോളില്‍ 54 റണ്‍സില്‍ നില്‍ക്കെ ചാഹര്‍ സാഹയെ വീഴ്ത്തി. രണ്ട് വിക്കറ്റ് പോയിനില്‍ക്കുന്ന സമയത്ത് ക്യാപ്റ്റന്‍ പാണ്ഡ്യ തന്നെ ക്രീസിലെത്തി. സുദര്‍ശന്‍ മറുതലക്കല്‍ തകര്‍പ്പനടികള്‍ക്ക് തുടക്കമിട്ടു. നിരന്തരം ബൗണ്ടറികള്‍ പായിച്ച് സുദര്‍ശന്‍ ചെന്നൈ ആരാധകര്‍ക്ക് നിരാശ സമ്മാനിച്ചു. അവസാന ഓവറില്‍ തകര്‍ത്തടിച്ച് നില്‍ക്കെ സെഞ്ചുറിക്ക് നാല് റണ്‍സ് അകലെ സുദര്‍ശന്‍ വീണു. പതിരാനയുടെ ബോളില്‍ എല്‍ബിഡബ്ല്യു. ടീമിന്റെ സ്‌കോര്‍ 212 ല്‍ നില്‍ക്കെ 96 റണ്‍സ് സംഭാവന ചെയ്താണ് സുദര്‍ശന്‍ കളം വിട്ടത്.

ക്വാലാലംപൂര്‍: മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ കിരീടം മലയാളിയായ എച്ച് എസ് പ്രണോയിക്ക്. ഫൈനലില്‍ ചൈനീസ് താരത്തെ 21-19, 13- 21, 21-18 എന്നീ സ്‌കോറില്‍ പരാജയപ്പെടുത്തിയാണ് പ്രണോയി കിരീടനേട്ടം സ്വന്തമാക്കിയത്.

ഇതോടെ മലേഷ്യ മാസ്റ്റേഴ്സ് നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരം എന്ന റെക്കോര്‍ഡും പ്രണോയി സ്വന്തമാക്കി. പ്രണോയിയുടെ ആദ്യ സൂപ്പര്‍ സീരീസ് കിരീടം കൂടിയാണിത്.

അഹമ്മദാബാദ്: ഇന്നലെ നടക്കേണ്ടിയിരുന്ന ഐ.പി.എല്‍ ഫൈനല്‍കനത്ത മഴമൂലം ഇന്നത്തേക്ക് മാറ്റി. ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഗുജറാത്ത് ടൈറ്റാന്‍സും തമ്മിലുള്ള മത്സരം ഇന്ന് രാത്രി 7.30ന് ഇതേ വേദിയില്‍ നടക്കും. ഇതാദ്യമായാണ് ഐ.പി.എല്‍ ഫൈനല്‍ മാറ്റിവയ്‌ക്കേണ്ടിവന്നത്.

ഇന്നലെ രാത്രി 7.30നാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍, ടോസ് ഇടാന്‍പോലും അനുവദിക്കാതെ മഴ പെയ്തുകൊണ്ടിരുന്നു. ഇതോടെ എത്ര ഓവര്‍ വെട്ടിക്കുറച്ചുള്ള ഫൈനല്‍ നടത്താനാകും എന്ന കണക്കുകൂട്ടലുകളായി. ഫൈനലിന് റിസര്‍വ് ഡേ ഉള്ളതിനാല്‍ ഇന്നലെ ഒരു പന്തുപോലും എറിയാന്‍ കഴിയാതെവന്നാല്‍ മത്സരം മാറ്റിവയ്ക്കുമെന്നുള്ള ആശ്വാസവാര്‍ത്തയുമെത്തി. എന്നാല്‍ 8.50ഓടെ മഴ അല്‍പ്പം ശമിച്ചത് പ്രതീക്ഷയുണര്‍ത്തി. പക്ഷേ അഞ്ചുമിനിട്ടികം വീണ്ടും മഴ ആരംഭിച്ചു. ഈ മഴ അധികം വൈകാതെ തോര്‍ന്നതോടെ ഗ്രൗണ്ടില്‍ നിന്ന് കവറുകള്‍ മാറ്റാന്‍ തുടങ്ങി. എന്നാല്‍ 9.20നും മത്സരം തുടങ്ങാന്‍ കഴിയും വിധം ഗ്രൗണ്ട് ഒരുക്കാന്‍ കഴിഞ്ഞില്ല. അപ്പോഴേക്കും വീണ്ടും മഴയും തുടങ്ങി. മഴ 11 മണിയായിട്ടും തോരാതിരുന്നതോടെയാണ് കളി മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്.