Sports

കൊച്ചി: കേരളത്തിന്റെ പ്രഥമ ഫുട്‌ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയുടെ ഭാഗമായ കൊച്ചി എഫ്.സിയുടെ ഉടമസ്ഥരായി നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. കേരളത്തിലെ ഫുട്‌ബോളിനെ പ്രൊഫഷണൽ തലത്തിൽ ഉയർത്താൻ സൂപ്പർ ലീഗ് കേരളക്ക് കഴിയുമെന്ന് പൃഥ്വിരാജ് പറഞ്ഞു. താഴെക്കിടയിൽ ഫുട്‌ബോളിനെ വളർത്താനും സൂപ്പർ ലീഗ് കേരളയിലൂടെ കഴിയുമെന്ന് പൃഥ്വിരാജ് വ്യക്തമാക്കി.

നമ്മുടെ നാട്ടിലെ മികച്ച കളിക്കാർക്ക് നിരവധി അവസരങ്ങൾ സൃഷ്ടിയ്ക്കുന്നതിനൊപ്പം നമ്മുടെ സംസ്ഥാനത്തിന്റെ കായിക സമ്പത്തിനെ മെച്ചപ്പെടുത്താൻ ഇത്തരമൊരു അന്താരാഷ്ട്ര ടൂർണമെന്റിനാവുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പൃഥ്വിരാജിന്റെ ലീഗിലെ പങ്കാളിത്തം യുവാക്കൾക്കിടയിൽ ടൂർണമെന്റിന് വലിയ പ്രചോദനവും ഊർജവും പകരുമെന്നായിരുന്നു സൂപ്പർ ലീഗ് കേരളയുടെ സിഇഒ മാത്യു ജോസഫിന്റെ പ്രതികരണം.

ഈ വർഷം ഓഗസ്റ്റ് അവസാനം മുതൽ ആരംഭിക്കുന്ന 60 ദിവസം നീണ്ടുനിൽക്കുന്ന സൂപ്പർ ലീഗ് കായിക കേരളത്തിന് ആവേശമാകുമെന്നും അദ്ദേഹം അറിയിച്ചു. ആഗോള ഫുട്‌ബോൾ കളിയാവേശങ്ങൾക്ക് സമാനമായി കേരളത്തിലും വരുന്ന സൂപ്പർ ലീഗ് കേരള പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് സുപ്രിയ മേനോൻ പറഞ്ഞു. ലോകം തന്നെ അത്ഭുത്തത്തോടെ നോക്കുന്ന ഫുട്‌ബോൾ ആരാധകരുള്ള സ്ഥലമാണ് കേരളം, അവിടെ നടക്കുന്ന ആദ്യ ഫുട്‌ബോൾ ലീഗിൽ കൂടുതൽ വനിതാ കായിക പ്രേമികളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്ക് തന്റെ പിന്തുണയുണ്ടാകുമെന്നും സുപ്രിയ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: 2036-ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള നീക്കങ്ങൾ ഊർജിതപ്പെടുത്താനൊരുങ്ങി ഇന്ത്യ. പാരീസ് ഒളിമ്പിക്‌സിൽ ഇതിനായുള്ള നയതന്ത്രശ്രമങ്ങൾ നടത്തുമെന്നാണ് ഇന്ത്യയുടെ മിഷൻ ഒളിമ്പിക് സെൽ(എം.ഒ.സി.) അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. ഒളിമ്പിക്‌സ് നടത്തിപ്പ് സംബന്ധിച്ച് എംഒസി കായികമന്ത്രി മൻസുഖ് മാണ്ഡവ്യക്ക് വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

ചെസ്സ്, ട്വന്റി-20 ക്രിക്കറ്റ്, ഇന്ത്യയുടെ തനത് കായികയിനങ്ങളായ യോഗ, കബഡി, ഖൊ-ഖൊ എന്നിവ 2036 ഒളിമ്പിക്‌സിൽ ഉൾപ്പെടുത്താനും ശ്രമം നടത്തും. പാരീസ് ഒളിമ്പിക്‌സിന് ശേഷമായിരിക്കും 2036 ഒളിമ്പിക്‌സിനുള്ള ബിഡ് നടപടികൾ തുടങ്ങുന്നത്. എന്നാൽ, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി(ഐ.ഒ.സി.) അംഗങ്ങളുമായി ഇതിനു മുൻപുതന്നെ ആശയവിനിമയം നടത്തേണ്ടതുണ്ട്.

കഴിഞ്ഞവർഷം മുംബൈയിൽ നടന്ന ഐഒസി കോൺഗ്രസിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഒളിമ്പിക്‌സിന് വേദിയാവാനുള്ള ഇന്ത്യയുടെ ആഗ്രഹം പങ്കുവെച്ചിരുന്നു.

ബാർബഡോസ്: ട്വന്റി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ വിജയിച്ച് ഇന്ത്യ. 47 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഉയർത്തിയ 182 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന അഫ്ഗാൻ 20 ഓവറിൽ 134 റൺസെടുത്തു പുറത്തായി. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്രയും അർഷ്ദീപ് സിങ്ങും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി.

കുൽദീപ് യാദവ് രണ്ടും അക്ഷർ പട്ടേൽ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി. അഫ്ഗാന്റെ ടോപ് സ്‌കോറർ അസ്മത്തുല്ല ഒമർസായിയാണ്. 20 പന്തിൽ 26 റൺസ് അസ്മത്തുല്ല ഒമർസായി നേടി. അഫ്ഗാന്റെ മറ്റ് പ്രധാന സ്‌കോറർമാർ നജീബുല്ല സദ്രാൻ (17 പന്തിൽ 19), ഗുൽബദിൻ നായിബ് (21 പന്തിൽ 17), മുഹമ്മദ് നബി (14 പന്തിൽ 14) തുടങ്ങിയവരാണ്.

കൃത്യമായ ഇടവേളകളിൽ വിക്കറ്റു വീഴ്ത്തിയ ഇന്ത്യൻ ബോളർമാർ മറുപടി ബാറ്റിങ്ങിൽ അഫ്ഗാനിസ്ഥാനു യാതൊരു സാധ്യതയും അനുവദിച്ചിരുന്നില്ല. പവർ പ്ലേ അവസാനിക്കും മുൻപു തന്നെ മൂന്നു പ്രധാന ബാറ്റർമാരെ അഫ്ഗാനിസ്ഥാനു നഷ്ടമായിരുന്നു. ജസ്പ്രീത് ബുമ്രയെറിഞ്ഞ 24 പന്തുകളിൽ (4 ഓവർ) 20 എണ്ണവും ഡോട്ട് ബോളുകളായിരുന്നു.

ആന്റിഗ്വ: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ യു.എസും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരം ബുധനാഴ്ച. എട്ട് റൗണ്ടിലെ ആദ്യമത്സരമാണിത്. രാത്രി എട്ടുമുതൽ നോർത്ത് സൗണ്ടിലെ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. വ്യാഴാഴ്ച പുലർച്ചെ ആറിന്, ആതിഥേയരായ വെസ്റ്റ് ഇൻഡീസ് ഇംഗ്ലണ്ടിനെ നേരിടും. വ്യാഴാഴ്ച രാത്രി അഫ്ഗാനിസ്താനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം അരങ്ങേറുക.

സൂപ്പർ എട്ട് പോരാട്ടം രണ്ടു ഗ്രൂപ്പുകളായാണ് നടക്കുക. ഓരോ ഗ്രൂപ്പിലും നാലു ടീമുകൾവീതം ഉണ്ടാകും. ഇന്ത്യ ഉൾപ്പെട്ട ഗ്രൂപ്പ് എ-യിൽ ഓസ്ട്രേലിയ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ ടീമുകളുമുണ്ട്.

ഓരോ ടീമും ഗ്രൂപ്പിലെ മറ്റു മൂന്നു ടീമുകളുമായി കളിക്കും. ഓരോ ഗ്രൂപ്പിൽ നിന്നും രണ്ടു ടീമുകൾ വീതം സെമിഫൈനലിലേക്ക് മുന്നേറും. കഴിഞ്ഞദിവസം നേപ്പാളിനെ 21 റൺസിന് തോൽപ്പിച്ചതോടെയാണ് ബംഗ്ലാദേശ് സൂപ്പർ എട്ടിൽ സ്ഥാനം ഉറപ്പിച്ചത്.

ന്യൂഡൽഹി: നോർവെ ചെസ് ടൂർണമെന്റിൽ നേട്ടം കരസ്ഥമാക്കി ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ പ്രജ്ഞാനന്ദ. ലോക ഒന്നാം നമ്പർ താരം മാഗ്‌നസ് കാൾസനെ വീഴ്ത്തിയ പ്രജ്ഞാനന്ദ ലോക രണ്ടാം നമ്പർ താരം ഫാബിയാനോ കരുവാനെയും പരാജയപ്പെടുത്തി.

ക്ലാസിക്കൽ ചെസിലാണ് പ്രജ്ഞാനന്ദ ഇരുവരെയും പരാജയപ്പെടുത്തിയത്. നാലാം റൗണ്ടിൽ അമേരിക്കയുടെ ഹിക്കാരു നാക്കാമുറയോട് പരാജയപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് കരുവാനെയെ അടിയറവ് പരിചയപ്പെടുത്തിയത്.

അതേസമയം, നാക്കാമുറ ലോക ചാമ്പ്യൻ ഡിംഗ് ലിറെനെ വീഴ്ത്തി ലീഡുയർത്തി. ഒൻപത് വർഷത്തിനിടെ ആദ്യമായിരുന്നു വിജയം.

പ്രജ്ഞാനന്ദയുടെ സഹോദരി ആർ വൈശാലി ചൈനയുടെ ലീ ടിംഹഗ്ജീയെ ടൈ ബ്രേക്കറിൽ ചെക്ക്‌മേറ്റ് ചെയ്ത് ലീഡുയർത്തി. 161,000 ഡോളറാണ് (1.34 കോടി) വിജയിക്ക് ലഭിക്കുന്ന സമ്മാനത്തുക.

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി ഗൗതം ഗംഭീറിനെ നിയമിക്കാൻ ബിസിസിഐ തീരുമാനിച്ചതായി റിപ്പോർട്ട്. കൊൽക്കത്തയെ ഈ സീസണിൽ ഐപിഎൽ ചാംപ്യൻമാരാക്കിയതിൽ പ്രധാന പങ്കുവഹിച്ചത് ഗംഭീർ ആണ്. ഫൈനലിനിടെ ബിസിസിഐ സെക്രട്ടറി ജയ് ഷായുമായി ഗംഭീർ ചർച്ച നടത്തിയിരുന്നു.

ബിസിസിഐയുമായി അടുപ്പമുള്ള മുതിർന്ന കമന്റേറ്റർമാരിൽ ഒരാളുടെ ഇടപെടലും ഗംഭീറിന്റെ നിയമനത്തിൽ നിർണായകമായെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഇതിനിടെ ഗംഭീർ ഇന്ത്യയുടെ കോച്ചാകുമെന്നുള്ള വെളിപ്പെടുത്തൽ ഒരു ഐപിഎൽ ഫ്രാഞ്ചൈസി ഉടമ നടത്തിയെന്നുള്ള റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്.

ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ഇനി ബാക്കിയുള്ളതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ട്വന്റി 20 ലോകകപ്പിന് ശേഷം രാഹുൽ ദ്രാവിഡ് സ്ഥാനമൊഴിയും. ഇതിന് പകരമാണ് ബിസിസിഐ പുതിയ കോച്ചിനെ നിയമിക്കുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള സമയപരിധി അവസാനിച്ചിരുന്നു. ഐപിഎല്ലിൽ കൊൽക്കത്തയെ ചാമ്പ്യൻമാാരക്കുന്നതിൽ നിർണായക പങ്കുവഹിച്ച ടീം മെന്ററും മുൻ ഇന്ത്യൻ താരവുമായ ഗംഭീറിനെ ഇന്ത്യൻ പരിശീലകനാക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും അദ്ദേഹം അപേക്ഷിച്ചിരുന്നോ ഇല്ലയോ എന്നുള്ള കാര്യം വ്യക്തമല്ല.

ന്യൂഡൽഹി: 2024-25 സീസണിൽ രഞ്ജി ട്രോഫി രണ്ട് ഘട്ടങ്ങളിലായി നടത്താനുള്ള നീക്കവുമായി ബിസിസിഐ. മത്സരങ്ങൾക്കിടയിൽ കളിക്കാർക്ക് മതിയായ സമയം ലഭിക്കുന്നതിനും സീസണിലുടനീളം മികച്ച പ്രകടനം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് പുതിയ തീരുമാനം സ്വീകരിക്കാനൊരുങ്ങുന്നത്.

ബിസിസിഐ സീസണിലെ ആഭ്യന്തര മത്സരങ്ങൾ പുനഃക്രമീകരിച്ചുകൊണ്ടുള്ള കരടുനിർദേശം അപെക്സ് കൗൺസിലിന് അയച്ചതായുള്ള വിവരങ്ങൾ പുറത്തു വരുന്നുണ്ട്. ഇക്കാര്യവുമായി ബന്ധപ്പെട്ട് ബിസിസിഐ സെക്രട്ടറി ജയ്ഷാ, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ, സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ, മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡ്, ദേശീയ ക്രിക്കറ്റ് അക്കാദമി തലവൻ വിവിഎസ് ലക്ഷ്മൺ തുടങ്ങിയവർ ചർച്ച നടത്തിയിട്ടുണ്ട്.

രഞ്ജി ട്രോഫി വൈറ്റ് ബോൾ ടൂർണമെന്റുകളായ സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി തുടങ്ങിയവയോടൊപ്പം തന്നെ ആരംഭിക്കാനാണ് നീക്കം. ആദ്യ അഞ്ച് ലീഗ് രഞ്ജി ട്രോഫി മത്സരങ്ങൾ സീസണിന്റെ ആദ്യത്തിലും ശേഷിച്ച രണ്ട് ലീഗ് മാച്ചുകളും നോക്കൗട്ടും സീസണിന്റെ അവസാനത്തിലും നടക്കും. രഞ്ജി ട്രോഫി രണ്ടാംഘട്ടം വൈറ്റ് ബോൾ ക്രിക്കറ്റ് മത്സരങ്ങൾക്ക് ശേഷമാണ് നടക്കുക.

മുംബൈ: ട്വന്റി 20 ലോകകപ്പിലെ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഉൾപ്പെട്ടു. വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ ലോകകപ്പിൽ കളിക്കും. ഋഷഭ് പന്തും വിക്കറ്റ് കീപ്പറായി തന്നെ ലോകകപ്പ് ടീമിലുണ്ട്. രോഹിത് ശർമ നയിക്കുന്ന ടീമിൽ ഹാർദിക് പാണ്ഡ്യയാണു വൈസ് ക്യാപ്റ്റൻ.

അതേസമയം, സീനിയർ താരം കെ എൽ രാഹുലിനെ ടീമിൽ നിന്ന് ഒഴിവാക്കി. റിസർവ് താരങ്ങളായി ശുഭ്മൻ ഗിൽ, ഖലീൽ അഹമ്മദ്, റിങ്കു സിങ്, ആവേശ് ഖാൻ എന്നിവരും ഇന്ത്യൻ ടീമിനൊപ്പമുണ്ടാകും. ജൂൺ രണ്ടിനാണ് ട്വന്റി20 ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്. ജൂൺ അഞ്ചിന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്നത്.

സഞ്ജു സാംസൺ ഇന്ത്യയ്ക്കായി ട്വന്റി 20യിൽ അരങ്ങേറ്റിയത് 2015 ജൂലൈയിൽ സിംബാബ്‌വെയ്‌ക്കെതിരെയാണ്. ഇതുവരെ 25 രാജ്യാന്തര മത്സരങ്ങളിൽ നിന്നായി 374 റൺസ് സഞ്ജു സാംസൺ നേടിയിട്ടുണ്ട്.

മുംബൈ: ടി-20 ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി സീനിയർ താരങ്ങളായ രോഹിത് ശർമ – വിരാട് കോലി സഖ്യം ഓപ്പൺ ചെയ്തേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യൻ മുഖ്യ സെലക്ടർ അജിത് അഗാർക്കറും പ്രധാന കോച്ച് രാഹുൽ ദ്രാവിഡും ക്യാപ്റ്റൻ രോഹിത് ശർമയും കഴിഞ്ഞ ആഴ്ച മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. ലോകകപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ വേണ്ടിയായിരുന്നു കൂടിക്കാഴ്ച്ച. ഈ ചർച്ചയിൽ കാര്യങ്ങൾക്ക് തീരുമാനമായെന്നാണ് വിവരം.

ഐപിഎല്ലിൽ യുവതാരങ്ങൾ പ്രതീക്ഷക്കൊത്ത് ഉയരാത്ത സഹാചര്യത്തിലാണ് മത്സരം രോഹിത് ശർമ-വിരാട് കോലി സഖ്യം ഓപ്പൺ ചെയ്യുമെന്ന തരത്തിലേക്ക് കാര്യങ്ങളെത്തിയത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ആർസിബിക്ക് വേണ്ടി കളിക്കുന്ന കോലിക്ക് നൂറിൽ നൂറ് മാർക്കാണ് ബിസിസിഐ നൽകുന്നത്. ഒരു സെഞ്ചുറിയും രണ്ട് അർദ്ധ സെഞ്ചുറിയും ഉൾപ്പടെ ഏഴ് ഇന്നിംഗ്സുകളിൽ നിന്ന് 361 റൺസാണ് കോലി ഇതുവരെ നേടിയത്.

കോലിയുടെ സ്ട്രൈക്ക് റേറ്റും മെച്ചപ്പെട്ടതാണ്. ഐപിഎല്ലിലെ ഏറ്റവും ഉയർന്ന റൺവേട്ടക്കാരൻ എന്ന വനേട്ടവും കോലിയ്ക്കാണ്. ഒരു സെഞ്ചുറിയും 37 അർധസെഞ്ചുറികളും ഉൾപ്പടെ 4037 റൺസാണ് കോലി ഇതുവരെ നേടിയത്. ഇന്ത്യക്ക് വേണ്ടി ടി20 ക്രിക്കറ്റിൽ ഒമ്പത് മത്സരങ്ങളിൽ ഓപ്പൺ ചെയ്തിട്ടുള്ള കോലി ഒരു സെഞ്ചുറി ഉൾപ്പെടെ 400ലധികം റൺസ് നേടിയിട്ടുണ്ട്. എന്നാൽ, വിക്കറ്റ് കീപ്പറുടെ കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. കെ എൽ രാഹുൽ, സഞ്ജു സാംസൺ, റിഷഭ് പന്ത് എന്നിവരെയാണ് പരിഗണിക്കുന്നത്.

ബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിംഗ്സിനെതിരെ വിജയം നേടി റോയൽ ചലഞ്ചേഴ്സ് ബംഗളൂരു. നാല് വിക്കറ്റിനാണ് ജയം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് വേണ്ടി 49 പന്തിൽ 11 ഫോറും രണ്ട് സിക്സും സഹിതം 77 റൺസ് വിരാട് കോഹ്ലി നേടി.

അതേസമയം, പഞ്ചാബ് കിംഗ്സിന് വേണ്ടി കാഗിസോ റബാഡ, ഹർപ്രീത് ബ്രാർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പഞ്ചാബ് കിംഗ്‌സാണ് ആദ്യം ബാറ്റ് ചെയ്തത്. 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് പഞ്ചാബ് കിംഗ്‌സ് നേടി. ക്യാപ്റ്റൻ ശിഖർ ധവാൻ 45(37), പ്രഭ്സിമ്രാൻ 25(17), ലിയാം ലിവിംഗ്സ്റ്റൺ 17(13), സാം കറൻ (23(17) ജിതേഷ് ശർമ്മ 27(20), ശശാങ്ക് സിംഗ് 21*(8) എന്നിവരുടെ മികവിലാണ് മികച്ച സ്‌കോർ നേടിയത്.

ആർസിബിക്ക് വേണ്ടി മുഹമ്മദ് സിറാജ്, ഗ്ലെൻ മാക്സ്വെൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ യാഷ് ധയാൽ, അൽസാരി ജോസഫ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 10 പന്തിൽ 28 റൺസ് നേടി പുറത്താകാതെ നിന്ന ദിനേശ് കാർത്തിക് ഫിനിഷിംഗ് മികവിലൂടെ ടീമിനെ വിജയതീരത്ത് എത്തിച്ചു. എട്ട് പന്തിൽ 17 റൺസ് നേടി പുറത്താകാതെ നിന്ന ഇംപാക്ട് സബ് മഹിപാൽ ലോംറോറും റോയൽ ചലഞ്ചേവ്‌സ് ബംഗളൂരുവിനെ വിജയത്തിലെത്തിച്ചു.