Kerala

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ്ങ് കമ്പനിയായ എം എസ് സി (മെഡിറ്ററേനിയൻ ഷിപ്പിങ്ങ് കമ്പനി) കേരളത്തിലെ ആദ്യ യൂണിറ്റ് കൊച്ചിയിൽ ആരംഭിക്കുന്നു. വ്യവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. കമ്പനിയുടെ ഐടി-ടെക് മേഖലയിലെ പ്രവർത്തനങ്ങൾക്കായാണ് 20,000 ചതുരശ്ര അടിയിൽ ഇൻഫോപാർക്ക് ഫേസ് 1ലുള്ള ലുലു സൈബർ ടവറിൽ സ്ഥലമേറ്റെടുത്തിരിക്കുന്നത്. 250 പേർക്ക് ജോലി ചെയ്യാൻ സാധിക്കുന്ന വിധത്തിൽ എത്രയും പെട്ടെന്ന് നിർമ്മാണം പൂർത്തിയാക്കാനാണ് എം എസ് സി ഉദ്ദേശിക്കുന്നത്.

സംസ്ഥാന വ്യവസായ നയത്തിൽ സുപ്രധാന മേഖലയായി കേരളം അടയാളപ്പെടുത്തിയിരിക്കുന്ന മാരിടൈം മേഖലയിൽ രാജ്യത്തിന്റെ ഹബ്ബായി മാറാനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്ന് കൂടിയാണിത്. ലോകോത്തര മാരിടൈം കമ്പനിയായ കോങ്ങ്‌സ്‌ബെർഗ് കഴിഞ്ഞ മാസം കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ച് വളരെ പെട്ടെന്നുതന്നെ മറ്റൊരു ആഗോള കമ്പനി കൂടി കേരളത്തിലേക്ക് കടന്നുവരുന്നത് കേരളം ശരിയായ ദിശയിൽ സഞ്ചരിക്കുന്നുവെന്ന് കൂടി തെളിയിക്കുകയാണ്.

തിരുവനന്തപുരം: വിദേശത്തേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് തടയാനുള്ള പദ്ധതി നടപ്പിലാക്കാൻ സർക്കാർ. ഇതുമായി ബന്ധപ്പെട്ട് സ്റ്റഡി ഇൻ കേരള പദ്ധതിയ്ക്ക് സർക്കാർ അംഗീകാരം നൽകി. ഉന്നത വിദ്യാഭ്യാസ കൗൺസിൽ സമർപ്പിച്ച പദ്ധതി നിർദേശം അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കി.

കേരളത്തിലെ വിദ്യാർത്ഥികളെ ഇവിടെ തന്നെ പിടിച്ചുനിർത്തുക, പുറമെ നിന്നുള്ള വിദ്യാർത്ഥികളെ ആക4ഷിക്കുക, വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കുക, ഡിമാൻറുള്ള കോഴ്‌സുകൾക്ക് കൂടുതൽ പ്രചാരണം നൽകുക, ഹ്രസ്വകാല കോഴ്‌സുകൾ കൂടുതൽ വ്യാപിപ്പിക്കുക, മൂന്നാം ലോക രാജ്യങ്ങളിലെ വിദ്യാർത്ഥികളെ ആകർഷിക്കാൻ പ്രത്യേക പദ്ധതി തുടങ്ങിയ വിവിധ കാര്യങ്ങളായിരിക്കും സ്റ്റഡി ഇനി കേരളയിലൂടെ നടപ്പാക്കുക.

തിരുവനന്തപുരം: കേരളത്തിലുടനീളം പ്രത്യേകിച്ച് മലബാർ മേഖലയിൽ കഴിഞ്ഞ ഒരാഴ്ചയായി അനുഭവപ്പെടുന്ന കനത്ത മഴയെയും കാറ്റിനെയും തുടർന്ന് കെ എസ് ഇ ബി യുടെ വൈദ്യുതി വിതരണ സംവിധാനത്തിന് കനത്ത നാശനഷ്ടങ്ങൾ ഉണ്ടായി. പ്രാഥമിക കണക്കുകൾ പ്രകാരം സംസ്ഥാനത്താകെ 5961 വിതരണ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വൈദ്യുതി വിതരണം പൂർണമായി തടസ്സപ്പെടുന്ന സ്ഥിതിയുണ്ടായി. 11 ലക്ഷത്തിലേറെ ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സമുണ്ടായിരുന്നു. കണ്ണൂർ, ശ്രീകണ്ഠപുരം, കാസറഗോഡ് , പാലക്കാട് , ഷൊർണൂർ , കൊട്ടാരക്കര, കോഴിക്കോട്, വടകര ഇലക്ട്രിക്കൽ സർക്കിളുകളെയും പത്തനംതിട്ട ഇലക്ട്രിക്കൽ സർക്കിളിലെ അടൂർ ഡിവിഷനെയുമാണു കാറ്റു മൂലമുണ്ടായ നാശനഷ്ടം തീവ്രമായി ബാധിച്ചിട്ടുള്ളത്. നിലവിലെ കണക്കുകൾ പ്രകാരം 1694 ഹൈ ടെൻഷൻ പോസ്റ്റുകളും 10,836 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. മരങ്ങളും മരച്ചില്ലകളും വീണതിനെത്തുടർന്ന് ഹൈ ടെൻഷൻ വൈദ്യുതി കമ്പികൾ 1117 സ്ഥലങ്ങളിലും ലോ ടെൻഷൻ കമ്പികൾ 19,571 സ്ഥലങ്ങളിലും പൊട്ടിവീണു. ലഭ്യമായ കണക്കുകൾ പ്രകാരം വിതരണ മേഖലയിൽ ഏകദേശം 51.4 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ചുഴലികാറ്റ് പ്രധാനമായും കണ്ണൂർ ഇലക്ട്രിക്കൽ സർക്കിളിനു കീഴിലുള്ള ചാലോട് , മയ്യിൽ , ചക്കരക്കൽ , പാപ്പിനിശ്ശേരി , എയെച്ചൂർ , കോളയാട് , കൊളച്ചേരി , കതിരൂർ എന്നീ സെക്ഷൻ ഓഫീസുകളുടെ പരിധിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ വൈദ്യുത ശൃംഖലയ്ക്കാണ് നാശം വിതച്ചത്. ഈ മേഖലയിലെ 2688 വിതരണ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ 5 ലക്ഷത്തിൽ അധികം ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സപ്പെട്ടിരുന്നു. കണ്ണൂർ ഇലക്ട്രിക്കൽ സർക്കിളിനു കീഴിൽ കഴിഞ്ഞ ദിവസം ഒരു ലക്ഷത്തിൽപ്പരം ഉപഭോക്താക്കൾക്കുണ്ടായിരുന്ന വൈദ്യുതി തടസം പരിഹരിച്ചുകഴിഞ്ഞു. ഇനി 17,000 ഉപഭോക്താക്കൾക്ക് മാത്രമാണ് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ളത്. ഈ ദിവസങ്ങളിൽ എല്ലാ വൈകുന്നേരങ്ങളിലും ഉണ്ടാകുന്ന തീവ്രമായ കാറ്റ് വൈദ്യുതി വിതരണ മേഖലയാകെ തകരാറിലാക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

ശ്രീകണ്ഠപുരം സർക്കിളിനു കീഴിലെ എല്ലാ സെക്ഷനുകളെയും ചുഴലിക്കാറ്റ് ബാധിച്ചിട്ടുണ്ട് . വൈദ്യുതി പൂർണ്ണമായും പുനഃ സ്ഥാപിക്കാൻ മൂന്ന് ദിവസം ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു. കൽപ്പറ്റ സർക്കിളിനു കീഴിൽ കോറം , പവിഞ്ഞാൽ , വെള്ളമുണ്ട , ബത്തേരി ഈസ്റ്റ്, മീനങ്ങാടി എന്നീ സെക്ഷനുകളെയാണ് ചുഴലിക്കാറ്റ് പ്രധാനമായും ബാധിച്ചിട്ടുള്ളത് . വൈദ്യുതി പൂർണ്ണമായും പുനഃ സ്ഥാപിക്കാൻ മൂന്നു ദിവസം ആവശ്യമായി വരും.

മുള്ളേരിയ , രാജപുരം, നല്ലോമ്പുഴ, ഭീമനടി സെക്ഷനുകളെയാണ് കാസറഗോഡ് ഇലക്ട്രിക്കൽ സർക്കിളിനു കീഴിൽ ചുഴലിക്കാറ്റ് ബാധിച്ചിട്ടുള്ളത്. ഇന്നലെതന്നെ വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും വൈകീട്ട് വീണ്ടും കാറ്റു തീവ്രമായതോടെ കാഞ്ഞങ്ങാട് ഡിവിഷനു കീഴിലുള്ള സെക്ഷനുകളെയും ബാധിച്ച സ്ഥിതിയിൽ പുനസ്ഥാപന പ്രവർത്തനങ്ങൾ പൂർത്തിയാകാൻ ഒരു ദിവസം കൂടി ആവശ്യമായി വരും.

ഷൊർണ്ണൂർ ഇലക്ട്രിക്കൽ സർക്കിളിനു കീഴിൽ ചെർപ്പുളശ്ശേരി സെക്ഷനെയാണ് ചുഴലിക്കാറ്റ് കഠിനമായി ബാധിച്ചത്. വ്യാപകമായ നാശനഷ്ടം ഉണ്ടായെങ്കിലും കണക്ഷൻ പുനഃസ്ഥാപിക്കുന്ന പ്രവൃത്തികൾ അതിവേഗം നടന്നു വരികയാണ്. ഹൈ ടെൻഷൻ ഫീഡറുകൾ മിക്കവാറും പുനഃസ്ഥാപിച്ചുകഴിഞ്ഞു. വ്യക്തിഗത പരാതികൾ ഒരു ദിവസം കൊണ്ടു പൂർണ്ണമായി പരിഹരിക്കാൻ സാധിക്കുമെന്നും പ്രത്യാശിക്കുന്നു.
കോഴിക്കോട് സർക്കിളിനു കീഴിലെ പൊറ്റമേൽ , മാങ്കാവ്, വടകര സർക്കിളിനു കീഴിലെ തൊട്ടിൽപ്പാലം, കുറ്റ്യാടി, മേപ്പയൂർ, നിലംബൂർ സർക്കിളിനു കീഴിലെ കാളികാവ് , വാണിയമ്പലം തുടങ്ങിയ സെക്ഷനുകളെയാണ് പ്രകൃതിക്ഷോഭം പ്രധാനമായും ബാധിച്ചത്. കൊട്ടാരക്കര, പത്തനംതിട്ട ഇലക്ട്രിക്കൽ സർക്കിളുകൾക്ക് കീഴിൽ ജൂലൈ 25നുണ്ടായ ചുഴലിക്കാറ്റിനെത്തുടർന്ന് വമ്പിച്ച നാശനഷ്ടങ്ങൾ ഉണ്ടായി. ഈ മേഖലകളിലെ പ്രശ്‌നങ്ങൾ പരിഹരിച്ച് മിക്കവാറും എല്ലായിടങ്ങളിലും വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചിട്ടുണ്ട്.

തീവ്രമായ പ്രകൃതിക്ഷോഭത്തെത്തുടർന്നുണ്ടായ പ്രതികൂല സാഹചര്യം കണക്കിലെടുത്ത് മാന്യ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

തിരുവനന്തപുരം: അങ്കോളയ്ക്ക് സമീപം ഷിരൂരിൽ മണ്ണിടിഞ്ഞ് മലയാളിയായ അർജുൻ അപകടത്തിൽപ്പെട്ട സംഭവത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളിയായ അർജുന്റെ തിരച്ചിലുമായി ബന്ധപ്പെട്ട് കേരള സർക്കാർ ഷിരൂർ ജില്ലാ ഭരണകൂടുമായി നിരന്തരം സമ്പർക്കത്തിലാണ്.

ഇന്ത്യൻ നാവികസേനയിൽ നിന്ന് വിദഗ്ധരായ മുങ്ങൽ വിദഗ്ധരുടെ അധിക ടീമുകളും അത്യാധുനിക ഉപകരണങ്ങളും ആവശ്യപ്പെടുന്നത് രക്ഷാപ്രവർത്തനത്തെ വലിയ രീതിയിൽ സഹായിക്കുമെന്ന് കരുതുന്നു. ഇക്കാര്യത്തിൽ കേന്ദ്ര പ്രതിരോധമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും സിദ്ധരാമയ്യയ്ക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ കാറപകടം. അഞ്ചു പേർക്ക് പരിക്കേറ്റു. നടൻമാരായ അർജുൻ അശോകും സംഗീത് പ്രതാപും മാത്യു തോമസും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കൊച്ചി എം ജി റോഡിൽ വെച്ചാണ് അപകടം ഉണ്ടായത്.

വഴിയിൽ നിർത്തിയിട്ട രണ്ടു ബൈക്കുകളിലും കാർ തട്ടി ബൈക്ക് യാത്രക്കാരായ രണ്ടു പേർക്കും പരിക്കേറ്റു. ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം.

സിനിമയിലെ സ്റ്റണ്ട് മാസ്റ്റർ ആയിരുന്നു കാർ ഓടിച്ചത്. ഇന്ന് പുലർച്ചെ 1.30ഓടെയാണ് അപകടമുണ്ടായത്.

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളുടെ ബ്രേക്ക്ഡൗൺ പരിഹരിക്കാൻ ഇനി റാപ്പിഡ് റിപ്പയർ ടീം. സർവീസിനിടയിൽ ബസ് വഴിയിലായാൽ ഡിപ്പോകളിൽ നിന്നുള്ള വർക് ഷോപ് വാനുകൾ എത്തി തകരാർ പരിഹരിക്കുന്നതാണ് നിലവിലെ രീതി. ആ കാലതാമസം ഇതോടെ ഒഴിവാകും. യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും കുറയും. റാപ്പിഡ് റിപ്പയർ ടീമിനായി നാല് വീലുള്ള അലൂമിനിയം കവേർഡ് ബോഡിയാൽ നിർമിതമായ മിനി ട്രക്കുകളാണ് ഉപയോഗിക്കുന്നത്.

ആദ്യഘട്ടത്തിൽ 10 യൂണിറ്റ് റാപ്പിഡ് റിപ്പയർ ടീമുകൾ രൂപീകരിക്കും. ഓരോ ടീമിലും ആവശ്യമായ മെക്കാനിക്കുകളെയും ടയറുകൾ ഉൾപ്പെടെ സ്‌പെയർപാർട്‌സും കരുതിയിരിക്കും. അന്തർസംസ്ഥാന സർവീസുകൾ ഉൾപ്പെടെ ബ്രേക്ക്ഡൗണാകുന്ന ബസുകളുടെ തകരാറുകൾ പരിഹരിക്കുന്ന തരത്തിൽ പ്രത്യേക പ്രദേശങ്ങൾ തിരിച്ച് ടീമുകളെ നിയോഗിക്കും. 24 മണിക്കൂറും സേവനം ലഭ്യമാകുന്ന തരത്തിലാണ് റാപ്പിഡ് റിപ്പയർ ടീമുകളെ നിയോഗിക്കുന്നത്. റാപ്പിഡ് റിപ്പയർ ടീമിന് ആവശ്യമായുള്ള വാഹനങ്ങൾക്കായി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.

കോട്ടയം: സൗജന്യമായി നൽകിയ എടിഎം കാർഡിന് മുന്നറിയിപ്പില്ലാതെ വാർഷിക മെയിന്റനൻസ് ചാർജ് ഈടാക്കി എന്ന പരാതിയിൽ തപാൽവകുപ്പ് നഷ്ടപരിഹാരം നൽകണമെന്നു കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. സർവീസ് പെൻഷൻകാരും കോട്ടയം കാരപ്പുഴ സ്വദേശികളുമായ വി.കെ.കൃഷ്ണകൈമളും ഭാര്യയുമാണ് പരാതിക്കാർ.

കോട്ടയം പോസ്റ്റ് ഓഫീസിൽ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ആരംഭിച്ചപ്പോഴാണ് എ.ടി.എം കാർഡുകൾ നൽകിയത്. ഇവ സൗജന്യമാണെന്ന ഉറപ്പുംനൽകിയിരുന്നു. പരാതിക്കാർ എ.ടി.എം കാർഡുകൾ സജീവമാക്കിയില്ല. എന്നാൽ മുന്നറിയിപ്പില്ലാതെ ഇവരുടെ സേവിങ്സ് അക്കൗണ്ടിൽ നിന്ന് എ.ടി.എം. കാർഡുകളുടെ വാർഷിക മെയിന്റെനൻസ് ചാർജായി 147 രൂപ വീതം ഈടാക്കി. തുടർന്നു പരാതിക്കാർ കാർഡു തിരികെ നൽകി ഈടാക്കിയ തുക മടക്കിനൽകണമെന്നാവശ്യമുന്നയിച്ചെങ്കിലും നൽകാനാവില്ലെന്നു തപാൽ വകുപ്പ് വ്യക്തമാക്കി. തുടർന്നാണു പരാതിക്കാർ കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനെ സമീപിച്ചത്.

മുൻകൂട്ടി പറയാതിരുന്ന മെയിന്റനൻസ് ചാർജ്ജ് ഈടാക്കിയത് എതിർകക്ഷിയുടെ ഭാഗത്തുനിന്നുണ്ടായ സേവന ന്യൂനതയാണെന്ന് വിലയിരുത്തിയ കമ്മിഷൻ ഒമ്പതുശതമാനം പലിശ നിരക്കിൽ സർവീസ് ചാർജ് തിരികെ നൽകാൻ ഉത്തരവിട്ടു. കൂടാതെ നഷ്ടപരിഹാരമായി 5000 രൂപയും കോടതിചെലവായി 2000 രൂപയും എതിർകക്ഷിയായ കോട്ടയം പോസ്റ്റ് ഓഫീസ് അധികൃതർ നല്കണമെന്ന് അഡ്വ വി.എസ്. മനുലാൽ പ്രസിഡന്റും ആർ.ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായുള്ള കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിടുകയായിരുന്നു.

കൊച്ചി: വസ്ത്രധാരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് നടി അമല പോൾ. തനിക്ക് ഇഷ്ടപ്പെട്ട വസ്ത്രമാണ് താൻ ധരിച്ചതെന്ന് അമലാ പോൾ വ്യക്തമാക്കി. സിനിമ പ്രമോഷന്റെ ഭാഗമായി കോളജിലെ ഒരു പരിപാടിക്കെത്തിയപ്പോൾ ധരിച്ച വസ്ത്രം വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. താരത്തിനെതിരെ വിമർശനവുമായി കാസയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടിയുടെ പ്രതികരണം.

താൻ ധരിച്ച വസ്ത്രത്തിൽ എന്തെങ്കിലും പ്രശ്‌നം ഉണ്ടെന്നോ അത് അനുചിതമാണെന്നോ താൻ കരുതുന്നില്ല. ചിലപ്പോൾ അത് ക്യാമറയിൽ കാണിച്ച വിധം അനുചിതമായതായിരിക്കാം. കാരണം, അവിടെ ഉണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് താൻ ധരിച്ചത് മോശമായ വസ്ത്രമാണെന്ന് തോന്നിയിട്ടില്ല. പക്ഷെ അത് എങ്ങനെയാണ് പുറത്ത് പ്രദർശിക്കപ്പെട്ടതെന്ന് തന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ലെന്ന് താരം അഭിപ്രായപ്പെട്ടു.

അതിൽ തനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. താൻ ധരിച്ചു വന്ന വസ്ത്രം എങ്ങനെ ഷൂട്ട് ചെയ്യണമെന്നോ എങ്ങനെ കാട്ടണമെന്നതോ തന്റെ കൈകളിലുള്ള കാര്യമല്ല. ചിലപ്പോൾ എടുത്ത രീതിയായിരിക്കാം അനുചിതമായത്. അതുതന്നെയാണ് തനിക്ക് വിദ്യർത്ഥികളോടും പറയാനുള്ളത്. നിങ്ങൾ നിങ്ങളായിരിക്കാൻ ശ്രദ്ധിക്കുക, തനിക്ക് ഇഷ്ടമുള്ളതാണ് താൻ ധരിച്ചതെന്നും അമലാ പോൾ വിശദമാക്കി.

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ മുഴുവൻ തീർപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മേഖലാ തല അദാലത്ത് എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഫയൽ അദാലത്തിന് തുടക്കം കുറിക്കുകയാണ്. കോടതിയുടെ പരിഗണനയിലുള്ള ഫയലുകൾ ഒഴികെയുള്ള മുഴുവൻ ഫയലുകളും തീർപ്പാക്കാനാണ് ശ്രമം. ഈ അദാലത്തിൽ പരിഹരിക്കാൻ കഴിയാത്ത ഫയലുകൾ തീർപ്പാക്കാൻ തിരുവനന്തപുരത്ത് സംസ്ഥാനതല അദാലത്തും സംഘടിപ്പിക്കും. ഒരു വർഷം മുതൽ പത്തു വർഷം വരെ ശമ്പളമില്ലാതെ ജോലി ചെയ്യുന്ന അധ്യാപകരുടേതടക്കം നിരവധി പ്രശ്‌നങ്ങളുണ്ട്. ഫയലുകൾ വെച്ചു താമസിപ്പിക്കുന്നത് ചില ഉദ്യോഗസ്ഥരുടെ പതിവാണ്. ഇത് ഒരു രോഗലക്ഷണമായി വേണം കാണാൻ. ഇതിനുള്ള ചികിത്സ കൂട്ടായി നൽകുന്നതിനാണ് എല്ലാവരെയും ചേർത്ത് അദാലത്ത് സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മന്ത്രി പി രാജീവും അദാലത്തിൽ പങ്കെടുത്തു. തൃശൂർ ഇരിങ്ങാലക്കുട രൂപതാ വിദ്യാഭ്യാസ ഏജൻസിക്ക് കീഴിൽ കഴിഞ്ഞ 2012 മുതൽ നിയമന അംഗീകാരം ലഭിക്കാതെ ജോലി ചെയ്തു വന്നിരുന്ന 105 യുപി സ്‌കൂൾ ടീച്ചർമാരുടെ നിയമനം അംഗീകരിച്ചുള്ള സർക്കാർ ഉത്തരവ് മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിൽ മന്ത്രി വി. ശിവൻ കുട്ടി സ്ഥാപനത്തിന്റെ കോർപ്പറേറ്റ് മാനേജർ ഫാ. സീജോ ഇരുമ്പന് കൈമാറി. 2012 ലെ ഒരു നിയമനം അംഗീകരിക്കപ്പെടാതെ വന്നതിനെ തുടർന്നാണ് അതിനു ശേഷം നടത്തിയ നിയമനങ്ങൾ അംഗീകരിക്കാൻ കഴിയാതിരുന്നത്. മന്ത്രി പി.രാജീവിന്റെ തുടർന്ന് വിദ്യാഭ്യാസ മന്ത്രി പ്രശ്‌നത്തിൽ ഇടപെടുകയും കഴിഞ്ഞ ആറുമാസത്തോളമായി പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങൾ നടത്തുകയുമായിരുന്നു. അംഗീകരിക്കപ്പെടാതിരുന്ന സ്വർണ റാഫേൽ എന്ന അധ്യാപികയുടെ നിയമനം പ്രത്യേക ഇളവ് നൽകി സർക്കാർ ഉത്തരവായതോടെയാണ് ഇത്രയധികം പേരുടെ നിയമനങ്ങളും അംഗീകരിക്കപ്പെട്ടത്.

വർഷങ്ങളായി നിയമന അംഗീകാരവുമായി ബന്ധപ്പെട്ട തടസങ്ങളെ തുടർന്ന് ശമ്പളമില്ലാതെ ജോലി ചെയ്തിരുന്ന അധ്യാപകരുടെ ജീവിതത്തിൽ വിദ്യാഭ്യാസ മന്ത്രി ഒരു വെളിച്ചമായി മാറിയിരിക്കുകയാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. നിരവധി സർക്കാരുകൾ മാറി വന്നെങ്കിലും പ്രശ്‌നം പരിഹരിക്കാൻ കഴിഞ്ഞിരുന്നില്ല.

സർക്കാർ ഏറ്റെടുത്ത എയ്ഡഡ് സ്‌കൂളുകളുടെ ഏറ്റെടുക്കൽ ഉത്തരവും വർഷങ്ങളായി നിയമന ഉത്തരവ് ലഭിക്കാതിരുന്ന ജീവനക്കാരുടെ നിയമന ഉത്തരവുകളും മന്ത്രി വേദിയിൽ കൈമാറി. മുളവുകാട് ഗവ. എൽപി സ്‌കൂൾ, തൃപ്പൂണിത്തുറ പെരുമ്പിള്ളി ഗവ. യുപി സ്‌കൂൾ എന്നിവയാണ് സർക്കാർ ഏറ്റെടുത്തത്. വിവിധ സ്‌കൂളുകളിൽ നിയമന ഉത്തരവ് ലഭിക്കാതിരുന്ന കെ.ജെ. ഡിജോ, സിസ്റ്റർ ലാലി, റിനി ജോസഫ്, സ്മിതേഷ് ഗോപിനാഥ്, സുനിത, പി. ധന്യാമോൾ, ജിസ്മ ബിസ് ബാബു, ആൽഫ്രഡ് ബേബിച്ചൻ, ഐറിൻ ജോർജ്, ജിഷി എന്നിവർ നിയമന ഉത്തരവ് ഏറ്റുവാങ്ങി. പത്ത് വർഷമായി ലീവിൽ പോയതിനെ തുടർന്ന് മരവിച്ച പി എഫ് അക്കൗണ്ട് പുനരുജ്ജീവിപ്പിക്കുന്നതുമായി അഞ്ച് വർഷമായി കെട്ടിക്കിടന്ന മുവാറ്റുപുഴ ഗവ. ടി ടി ഐ യിലെ പി.എസ്. ഷിയാസിന്റെ പ്രശ്‌നത്തിനുള്ള പരിഹാരവും വേദിയിൽ മന്ത്രി വിതരണം ചെയ്തു.

തിരുവനന്തപുരം: പാരിസ് ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ ടീമിൽ അംഗങ്ങളായ 5 മലയാളിതാരങ്ങൾക്കും അത്‌ലറ്റിക്‌സ് ചീഫ് കോച്ച് രാധാകൃഷ്ണൻ നായർക്കും 5 ലക്ഷം രൂപ വീതം അനുവദിച്ചു. മന്ത്രി വി അബ്ദുറഹിമാൻ ആണ് ഇക്കാര്യം അറിയിച്ചത്.

ദേശീയ മത്സരങ്ങളിൽ കേരളത്തെ പ്രതിനിധീകരിച്ച താരങ്ങളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ (റിലേ ), അബ്ദുള്ള അബൂബക്കർ (ട്രിപ്പിൾ ജമ്പ്), പി ആർ ശ്രീജേഷ് (ഹോക്കി ), എച്ച് എസ് പ്രണോയ് ( ബാഡ്മിന്റൻ ) എന്നിവർക്കാണ് തുക അനുവദിച്ചത്. പരിശീലനത്തിനും ഒളിമ്പിക്‌സിനുള്ള മറ്റ് ഒരുക്കങ്ങൾക്കുമാണ് ഈ തുക.

കഴിഞ്ഞ തവണ മികച്ച നേട്ടം കൈവരിച്ച ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള ഹോക്കി ടീമിൽ ഇത്തവണയും മെഡൽ പ്രതീക്ഷയുണ്ടെന്ന് മന്ത്രി പറഞ്ഞു. ബാഡ്മിന്റണിൽ പ്രണോയും ഫോമിലാണ്. ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന മലയാളി താരങ്ങൾക്കും ഇന്ത്യൻ ടീമിനാകെയും മന്ത്രി വിജയാശംസകൾ നേർന്നു.