Kerala

തിരുവനന്തപുരം: ഏജൻസി ഫോർ ഡെവലപ്‌മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) യുടെ തലശ്ശേരിയിൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്ന ഫീഡ് മിൽ പ്ലാന്റിലേക്ക് നിയമനം. ഒരു അസിസ്റ്റന്റ് മാനേജർ (അഡ്മിനിസ്‌ട്രേഷൻ ആൻഡ് മാർക്കറ്റിങ് ട്രെയിനി) തസ്തികയിലേക്കാണ് നിയമനം. 850 രൂപ ദിവസവേതനം ലഭിക്കും. എം.ബി.എ (എച്ച്.ആർ/ഫൈനാൻസ്/മാർക്കറ്റിങ്) യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതമുള്ള അപേക്ഷ നേരിട്ടോ തപാൽ മാർഗമോ മാനേജിങ് ഡയറക്ടർ, ADAK, വഴുതക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0471 2322410. അപേക്ഷ നൽകേണ്ട അവസാന തീയതി ജൂൺ 7.

തിരുവനന്തപുരം: സിപിഎം നേതാവ് സി ദിവാകരന്റെ ആത്മകഥ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ കനൽ വഴികളിലൂടെ’ എന്നാണ് സി ദിവാകരന്റെ ആത്മകഥയുടെ പേര്. ആത്മകഥയിൽ പറയുന്ന എല്ലാ കാര്യങ്ങളോടും യോജിച്ചു കൊള്ളണമെന്നില്ല എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ ആത്മകഥ തന്റേതല്ല, സി ദിവാകരന്റേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സി ദിവാകരന്റെ വിലയിരുത്തലുകളും കാഴ്ചപ്പാടുകളും ആണ് ഈ ആത്മകഥയിൽ അവതരിപ്പിച്ചിട്ടുള്ളത്. അതെനിക്ക് സ്വീകാര്യമായി കൊള്ളണമെന്ന് നിഷ്കർഷിക്കുന്നതിൽ അർത്ഥമില്ല. പഴയകാല പോരാട്ടങ്ങളുടെ ചരിത്രം ഉൾക്കൊള്ളുന്ന ഈ പുസ്തകം ചരിത്ര പ്രാധാന്യമുള്ളതായി കണക്കാക്കണം. കേവലം പുസ്തകം എന്നതിലുപരി രാഷ്ട്രീയ പ്രതിരോധത്തിനുള്ള ഉപാധി കൂടിയാണിതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സി ദിവാകരനെ മുഖ്യമന്ത്രി പ്രശംസിക്കുകയും ചെയ്തു. ജനകീയ പ്രശ്നങ്ങളും തൊഴിലാളികളുടെ നീറുന്ന പ്രശ്നങ്ങളും ഏറ്റെടുക്കുന്നതിൽ സി ദിവാകരനെപ്പോഴും മുൻപന്തിയിൽ ആയിരുന്നുവെന്നും പിണറായി വിജയൻ കുട്ടിച്ചേർത്തു.

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി ഭരണകാലത്തെ ഇടതുപക്ഷത്തിന്റെ സോളാര്‍ സമരം സര്‍ക്കാരും ഇടതുമുന്നണിയുമായി ധാരണയിലെത്തി തീര്‍ത്തതാണെന്ന് സിപിഐ നേതാവും മുന്‍ മന്ത്രിയുമായ സി ദിവാകരന്‍ വെളിപ്പെടുത്തി. ഇതിന് മുന്‍കൈയെടുത്തത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

‘എന്തോ ഒരു സംഭാഷണം എവിടെയോ നടന്നു. ധാരണയില്‍ എത്തിയെന്നും സമരം അവസാനിപ്പിക്കുകയാണെന്നും പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. എന്തു സംഭവിച്ചു എന്ന് അറിയില്ല. തിരുവഞ്ചൂര്‍ മുന്‍കൈയെടുത്താണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. സമരം അങ്ങനെ തീരേണ്ടതായിരുന്നില്ല. ഉമ്മന്‍ചാണ്ടി രാജിവച്ചേനെ. തിരുവഞ്ചൂരാണ് അനുവദിക്കാത്തത്’-ദിവാകരന്‍ വ്യക്തമാക്കി. എന്നാല്‍, ദിവാകരഹസ്യ ഒത്തുതീര്‍പ്പ് ഉണ്ടായിരുന്നില്ലെന്നും അന്വേഷണം തന്നെയായിരുന്നു സമരത്തിന്റെ ആവശ്യമെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ. കെ ബാലന്‍ പ്രതികരിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തിരുന്ന തന്നെ ഏതോ ഗൂഢാലോചനയുടെ ഭാഗമായി പ്രതിപക്ഷത്ത് ഇരുത്തി എന്ന ചിന്ത വി എസ് അച്യുതാനന്ദനെ അലട്ടിയിരുന്നതായി സി ദിവാകരന്‍ തന്റെ ആത്മകഥയായ ‘കനല്‍ വഴികളിലൂടെ’ യില്‍ വെളിപ്പെടുത്തിയിരുന്നു. ‘മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് ഒരു സാധാരണ എംഎല്‍എയായി വിഎസ് സഭയില്‍വന്നു. വിഎസിന്റെ ആ അവസ്ഥയില്‍ എനിക്ക് അതിയായ ദുഃഖം അനുഭവപ്പെട്ടു. എത്ര ക്രൂരമാണ് ചിലപ്പോള്‍ രാഷ്ട്രീയം. മുഖ്യമന്ത്രിയെന്ന നിലയില്‍ ശാന്തനും സൗമ്യനുമായിരുന്ന വിഎസ് പ്രതിപക്ഷത്ത് എത്തിയപ്പോള്‍ ശക്തനായ ആക്രമണകാരിയായി മാറി. തന്നെ ഏതോ ഗൂഢാലോചനയുടെ ഭാഗമായി പ്രതിപക്ഷത്ത് ഇരുത്തി എന്ന ചിന്ത വിഎസിനെ അലട്ടിയിരുന്നു. കേവലം 500നും 1000നും ഇടയിലുള്ള വോട്ടില്‍ എല്‍ഡിഎഫിന് നാലു സീറ്റുകള്‍ നഷ്ടമായ രാഷ്ട്രീയത്തിന്റെ നിഗൂഢത ഇന്നും കേരളം ചര്‍ച്ച ചെയ്യുന്നു. വിവാദമായ ഹാരിസണ്‍ പ്ലാന്റേഷന്‍ കേസില്‍ വനംമന്ത്രി ബിനോയ് വിശ്വത്തെ കൊണ്ട് ഫയലില്‍ ഒപ്പിടീച്ചത് അന്നത്തെ തൊഴില്‍മന്ത്രി പി കെ ഗുരുദാസന്റെ നിര്‍ബന്ധത്താലാണെന്നും, ഒപ്പിടരുതെന്ന് താന്‍ വിലക്കിയിരുന്നതായും സി ദിവാകരന്‍ പറയുന്നു. ”ഹാരിസണ്‍ പ്ലാന്റേഷന്‍ തോട്ടം ദീര്‍ഘനാളായി പൂട്ടികിടക്കുകയായിരുന്നു. തൊഴിലാളികള്‍ പട്ടിണിയിലായി. തോട്ടം തുറക്കാന്‍ തൊഴില്‍മന്ത്രി ഗുരുദാസന്‍ ഇടപെടല്‍ നടത്തി. ഹാരിസണ്‍ പ്ലാന്റേഷന്‍ തുറക്കാനുള്ള ഫയല്‍ വനം മന്ത്രി അംഗീകരിക്കണമായിരുന്നു. മന്ത്രിസഭ നടന്നു കൊണ്ടിരിക്കുമ്പോള്‍ മന്ത്രി ഗുരുദാസന്‍ അവിടെവച്ച് ഫയലില്‍ ബിനോയ് വിശ്വത്തെകൊണ്ട് ഒപ്പിടിക്കാന്‍ ശ്രമിച്ചു. ബിനോയ് വിശ്വം എന്നോട് അഭിപ്രായം ചോദിച്ചു. ഫയലില്‍ ഒപ്പിടരുതെന്ന് ഞാന്‍ നിര്‍ദേശിച്ചു. എന്റെ ഉപദേശം കൂട്ടാക്കാതെ ബിനോയ് ഫയലില്‍ ഒപ്പിട്ടു. വന്‍കിട തോട്ടം ഉടമയെ സംരക്ഷിക്കാന്‍ വനം മന്ത്രി കൂട്ടുനിന്നു എന്ന് പ്രചാരണമുണ്ടായി. വിഎസ് സര്‍ക്കാരിന്റെ പേരില്‍ ഒരു ആരോപണവും ഉണ്ടാകില്ലെന്നു ധരിച്ചിരുന്നവര്‍ നിരാശരായി’-അദ്ദേഹം വെളിപ്പെടുത്തി.

തിരുവനന്തപുരം: ലോക കേരള സഭ മേഖല സമ്മേളനത്തില്‍ സ്‌പോണ്‍സര്‍ഷിപ്പ് എന്ന പേരില്‍ നടക്കുന്ന പണപ്പിരിവിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എ.കെ ബാലന്‍.

‘സ്‌പോണ്‍സര്‍ എന്നുപറഞ്ഞാല്‍ എന്താണെന്ന് ആദ്യം മനസ്സിലാക്കണം. സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങുന്നതില്‍ എന്താണ് തെറ്റ്? ഇപ്പോള്‍ ആരോപണമുന്നയിക്കുന്ന ഇവരാരും ഇതിനുമുമ്പ് സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങിയിട്ടില്ലേ? വിവിധ രാജ്യങ്ങളിലെ മലയാളികളുടെ സംഗമമാണ് ലോക കേരള സഭ. മലയാളികള്‍ മനസ്സറിഞ്ഞ് സഹകരിക്കുന്നതില്‍ എന്തിനാണ് അസൂയ? പ്രവാസികളെ പ്രതിപക്ഷം അപമാനിച്ചില്ലേ? മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റേയും ഇമേജ് ഉയര്‍ന്നിരിക്കുന്നു. ആരോപണങ്ങള്‍ പ്രവാസികള്‍ പുച്ഛിച്ചു തള്ളും .ഇത് പണം പിരിക്കുന്നതല്ല. സ്‌പോണ്‍സര്‍ഷിപ്പാണ്. ദുരുപയോഗം പരിശോധിക്കാന്‍ ഓഡിറ്റ് ഉണ്ട്. ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്പോണ്‍സര്‍ഷിപ്പ് വാങ്ങാനും പറ്റില്ല എന്നത് എന്ത് ന്യായം. ലോക കേരള സഭ വിവാദത്തിന് പിന്നില്‍ വയനാട് സഹകരണ ബാങ്ക് അഴിമതി.കെപിസിസി ജനറല്‍ സെക്രട്ടറി അറസ്റ്റിലായത് മറികടക്കാന്‍ വിവാദം ഉയര്‍ത്തുകയാണ്’- അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, സ്‌പോണ്‍സര്‍ഷിപ്പ് അമേരിക്കന്‍ രീതിയാണെന്നും പണം കണ്ടെത്താനാകാതെ പരിപാടി നടത്താനാകില്ലെന്നുമാണ് നോര്‍ക്കയുടെ വിശദീകരണം. സര്‍ക്കാര്‍ ഒന്നുമറിയില്ലെന്ന് ധനമന്ത്രി അടക്കം പറയുമ്പോള്‍ നോര്‍ക്ക ഡയറക്ടറാണ് പരിപാടിയുടെ ചീഫ് കോര്‍ഡിനേറ്റര്‍.

തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്ന് വിൽപ്പനയ്ക്ക് കൊണ്ടുവന്ന പഴകിയ മത്സ്യം പിടികൂടി. നെടുമങ്ങാട് മാർക്കറ്റിലാണ് സംഭവം. രണ്ട് ടൺ പഴകിയ മത്സ്യമാണ് പിടിച്ചെടുത്തത്. പരിശോധനയിൽ മത്സ്യം ഭക്ഷ്യയോഗ്യമല്ലെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് കണ്ടെത്തി. നെടുമങ്ങാടും പരിസരപ്രദേശങ്ങളിലും പഴകിയ മത്സ്യം വിൽക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം പിടികൂടിയത്.

നെടുമങ്ങാട് ഭക്ഷ്യ സ്‌ക്വാഡും ഭക്ഷ്യസുരക്ഷാ അതോറിറ്റിയും സംയുക്തമായാണ് പരിശോധന നടത്തിയത്. 15 വാഹനങ്ങളിലായി കൊണ്ടുവന്ന മത്സ്യം ഭക്ഷ്യയോഗ്യമല്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൊബൈൽ ലാബിലാണ് പരിശോധന നടത്തിയത്.

തിരുവനന്തപുരം: ലോകകേരള സഭ അമേരിക്കന്‍ മേഖല സമ്മേളനത്തിലെ പണപ്പിരിവിനെതിരെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.

‘ലോക കേരള സഭ കൊണ്ട് കേരളത്തിനോ പ്രവാസികള്‍ക്കോ ഒരു ഗുണവുമില്ല. വരേണ്യ വര്‍ഗത്തിനു വേണ്ടിയുള്ള ധൂര്‍ത്താണിത്. മുഖ്യമന്ത്രിയെ കാണാനും അടുത്തിരിക്കാനും പണം നല്‍കുന്നത് എന്തിനാണ്? ഈ പിരിവ് ആരു പറഞ്ഞിട്ടാണ്? ബക്കറ്റ് പിരിവ് നടത്തിയ വരുടെ പരിഷ്‌കൃതരൂപമാണ് അമേരിക്കയിലെ പിരിവ്. പൂച്ച കണ്ണടച്ച് പാലുകുടിക്കുന്നതു പോലെ തട്ടിപ്പും വെട്ടിപ്പും നടത്തുകയാണ്. മുഖ്യമന്ത്രി ഈ പരിപാടിയില്‍ പങ്കെടുക്കരുത്. സ്‌പോണ്‍സര്‍ഷിപ്പ് അവസാനിപ്പിക്കണം’- ചെന്നിത്തല പറഞ്ഞു.

അതേസമയം, സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങുന്നതില്‍ എന്താണ് തെറ്റെന്ന എ,കെ ബാലന്റെ പരാമര്‍ശത്തിന് മറുപടിയായി ഷോക്ക് ആര്‍ക്ക് അടിപ്പിക്കണമെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഇപ്പോള്‍ ആരോപണമുന്നയിക്കുന്ന ഇവരാരും ഇതിനുമുമ്പ് സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങിയിട്ടില്ലേ? വിവിധ രാജ്യങ്ങളിലെ മലയാളികളുടെ സംഗമമാണ് ലോക കേരള സഭ. പ്രവാസികളെ പ്രതിപക്ഷം അപമാനിച്ചു. പണം പരിക്കുന്നുവെന്ന ആക്ഷേപം പ്രവാസികള്‍ പുച്ഛിച്ചു തള്ളും. ഇത് പണം പിരിക്കുന്നതല്ല. സ്പോണ്‍സര്‍ഷിപ്പാണ്. ദുരുപയോഗം പരിശോധിക്കാന്‍ ഓഡിറ്റ് ഉണ്ടെന്നുമായിരുന്നു എ.കെ ബാലന്‍ പറഞ്ഞത്.

തിരുവനന്തപുരം: മലബാറില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്ക് യാത്രാക്കപ്പല്‍ ആരംഭിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. നോര്‍ക്കയുമായി സഹകരിച്ച് പദ്ധതി ആവിഷ്‌കരിക്കാന്‍ മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സിലും കേരള മാരിടൈം ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച യോഗം തുറമുഖ വകുപ്പുമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

മലബാറില്‍ നിന്നും ഗള്‍ഫ് നാടുകളിലേക്ക് യാത്രാ കപ്പല്‍ പരിഗണനയില്‍…

പ്രവാസി മലയാളികളുടെ ചിരകാല സ്വപ്നമായ യാത്രാ കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുവാന്‍ നോര്‍ക്കയുമായി സഹകരിച്ച് പദ്ധതി ആവിഷ്‌കരിക്കുന്നതിനായി മലബാര്‍ ഡെവലപ്പ്മെന്റ് കൗണ്‍സിലും കേരള മാരിടൈം ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച ഉന്നതതലയോഗം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു.

ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളില്‍ നിന്ന് വിമാന കമ്പനികള്‍ ഉത്സവ സീസണുകളില്‍ ഭീമമായ തുകയാണ് യാത്രക്കായി ഈടാക്കുന്നത്. തുച്ഛമായ സമ്പാദ്യത്തിന്റെ സിംഹഭാഗവും യാത്രക്കായി മാറ്റിവെക്കേണ്ട ദുരവസ്ഥയാണ് പ്രവാസികള്‍ക്ക് നിലവിലുള്ളത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രവാസികളുടെ യാത്രാപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് 15 കോടി രൂപ ഈ വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഇതു കൂടി ഉപയോഗപ്പെടുത്തി കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുവാനാണ് ആലോചന. യാത്രാ ഷെഡ്യുളും നിരക്കും തീരുമാനിച്ചതിന് ശേഷം യാത്രക്കാരെ കണ്ടെത്തുന്നതിനായി നോര്‍ക്കയുടെയും പ്രവാസി സംഘടനയുടെയും സഹകരണത്തോടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നത്.

തിരുവനന്തപുരം: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശു വികസന വകുപ്പിന്റെ സഹായത്തോടെ ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന ‘സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക്’ ലീഗൽ കൗൺസിലർ (പാർട്ട് ടൈം) തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. എൽ.എൽ.ബിയും അഭിഭാഷക പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഒരു ഒഴിവാണുള്ളത്. 25 വയസ് പൂർത്തിയാകണം. 30 – 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും. പ്രതിമാസം 10,000 രൂപ വേതനം.

നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജൂൺ ഏഴിന് ഉച്ചയ്ക്ക് രണ്ടിന് ആലപ്പുഴ ജില്ലാ വനിതാ ശിശു വികസന ഓഫീസിൽ (ജനറൽ ആശുപത്രിയ്ക്ക് സമീപം, ഗവ. ഗേൾസ് സ്‌കൂളിന് എതിർവശം) എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2348666, keralasamakhya@gmail.com, www.keralasamakhya.org.

ഇന്ന് മെയ് 31. ലോക പുകയില വിരുദ്ധ ദിനം. പുകയില ഉപയോഗം വഴി ഒരു വർഷം ലോകത്തിൽ ശരാശരി എട്ട് ദശലക്ഷം പേർ മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. പുകവലി പൂർണ്ണമായി ഉപേക്ഷിക്കാനുള്ള ചില വഴികൾ എന്തൊക്കെയാണെന്ന് നോക്കാം.

പുകവലി പൂർണ്ണമായും ഉപേക്ഷിക്കാൻ തീരുമാനമെടുക്കുക എന്നതാണ് നിങ്ങൾ ആദ്യം ചെയ്യേണ്ടത്. പുകവലിക്കാൻ തുടങ്ങിയതിന്റെ കാരണത്തെ തിരിച്ചറിയാൻ ശ്രമിക്കുന്നതും പുകവലി കുറയ്ക്കാൻ സഹായിക്കും.

പലരും പുകവലി ശീലമാക്കുന്നത് മാനസിക സമ്മർദ്ദത്തെ കുറയ്ക്കാനാണ്. എന്നാൽ മാനസിക സമ്മർദ്ദത്തെ കുറയ്ക്കാൻ മറ്റു വഴികൾ തേടുന്നത് നല്ലതാണ്. യോഗ മാനസിക സമ്മർദ്ദം എന്നിവ കുറയ്ക്കാനും സഹായിക്കും. പുകവലിക്കാൻ തോന്നുമ്പോൾ മറ്റെന്തെങ്കിലും വായിലിട്ട് ചവയ്ക്കുന്നത് പുകവലി നിയന്ത്രിക്കാൻ സഹായിക്കും. പുതിന, ഗ്രാമ്പു, ചോക്ലേറ്റ്, ച്യൂയിംഗം എന്നിവയിലേതെങ്കിലും ഇതിനായി തിരഞ്ഞെടുക്കാം.

പുകവലി നിർത്താൻ തീരമാനിക്കുമ്പോൾ നിക്കോട്ടിൻ, ശരീരത്തിൽ നിന്നും പിൻവാങ്ങുന്നതു മൂലം ചില പിൻവാങ്ങൽ ലക്ഷണങ്ങൾ ഉണ്ടാകാം. ദേഷ്യം, ഉത്കണ്ഠ, തലവേദന, ഉറക്കമില്ലായ്മ, ചുമ, ക്ഷീണം, വിഷാദം തുടങ്ങിയവ ഉണ്ടാകാമെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീ പിടിച്ച സംഭവത്തില്‍ അന്യസംസ്ഥാനക്കാരനായ ഒരാള്‍ കസ്റ്റഡിയില്‍. ഇയാളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന. സി സി ടി വി ദൃശ്യങ്ങളില്‍ കണ്ടയാളെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. മുന്‍പ് സ്റ്റേഷന്‍ പരിസരത്ത് തീയിട്ടതും ഇയാള്‍ തന്നെയാണ്. ഇയാളുടെ വിരലടയാളം പരിശോധിക്കുന്നുണ്ട്.

റെയില്‍വേ സ്റ്റേഷന്റെ മൂന്നാം പ്ലാറ്റ് ഫോമിന് സമീപത്തായി ഏട്ടാമത്തെ യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിന്റെ ബോഗിക്കാണ് പുലര്‍ച്ചെ ഒന്നരയോടെ തീപ്പിടിച്ചത്. രാത്രി പതിനൊന്നേ മുക്കാലിന് യാത്ര അവസാനിപ്പിച്ചശേഷം നിറുത്തിയിട്ടിരിക്കുകയായിരുന്നു ട്രെയിന്‍. ബോഗി തീ പിടിച്ച സ്ഥലത്തിന് വെറും നൂറുമീറ്റര്‍ അകലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഇന്ധന സംഭരണ കേന്ദ്രം ഉണ്ട്.

അതേസമയം, എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പിന് സമാനമായ സംഭവമാണ് കണ്ണൂരില്‍ ഉണ്ടാതെന്നാണ് എന്‍ ഐ എയുടെ പ്രാഥമിക നിഗമനം. ബോഗിയിലേക്ക് ഒരാള്‍ കയ്യില്‍ ക്യാനുമായി പോകുന്ന സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആദ്യം ബോഗിക്കുള്ളില്‍ പുക കണ്ടെന്നും എന്നാല്‍ പൊടുന്നനെ ബോഗിയില്‍ ഒന്നാകെ തീ ആളിപ്പടരുകയുമായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.