Kerala

കണ്ണൂർ: ഇപി ജയരാജൻ – പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചയിലെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കി കഴിഞ്ഞുവെന്ന് സിപിഎം നേതാവ് എം വി ജയരാജൻ. ഇ പി ജയരാജൻ ബിജെപിയിൽ പോകുമെന്നത് പച്ചനുണയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാക്കളുടെ ബിജെപി പ്രവേശനവും ഇപിയുമായി ബന്ധപ്പെട്ട പ്രശ്‌നവും തമ്മിൽ ഒരു താരതമ്യവും അർഹിക്കുന്നില്ല. ഐ വിൽ ഗോ വിത്ത് ബിജെപി എന്ന് കെപിസിസി പ്രസിഡന്റ് തന്നെയാണ് പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോൺഗ്രസിൽ നിന്ന് 39 പേരാണ് തെരഞ്ഞെടുപ്പിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുമ്പോൾ പോയത്. കേരളത്തിൽ തെരഞ്ഞെടുപ്പിന്റെ ദിവസങ്ങൾ അടുത്ത് വന്നപ്പോൾ രണ്ട് പേർ കൂടെ പോയി. ഇതൊക്കെ മറച്ച് പിടിക്കാനുള്ള നീക്കമാണ് നടക്കുന്നത്. കേരളത്തിലെ കോൺഗ്രസ് ആകെ ബിജെപി മുന്നണിയിൽ ചേരാൻ പുതിയൊരു പാർട്ടിയുണ്ടാക്കുന്നുവെന്ന വിവരവും പുറത്ത് വന്നെന്ന് അദ്ദേഹം വെളിപ്പെടുത്തി.

പി ബി അംഗം കൂടിയായ മുഖ്യമന്ത്രി പറഞ്ഞത് തന്നെയാണ് ഇപി വിഷയത്തിൽ പാർട്ടി നിലപാട്. ടി ജി നന്ദകുമാർ തട്ടിപ്പുകാരനാണ്. ഫ്രോഡ് ഫ്രോഡ് തന്നെ, അതിൽ സംശയമില്ല. അന്തർധാര ബിജെപിയും കോൺഗ്രസും തമ്മിലാണ്. ശോഭാ സുരേന്ദ്രൻ പറഞ്ഞതുകൊണ്ടാണ് കെ സുധാകരൻ പറയുന്നത്. മറ്റാരും പറഞ്ഞിട്ടില്ല. ഇത് പരിശോധിച്ചാൽ അന്തർധാര സുധാകരന്റെ പാർട്ടിയും ശോഭ സുരേന്ദ്രന്റെ പാർട്ടിയും തമ്മിലാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടന്നില്ലെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉദ്യോഗസ്ഥതലത്തിൽ ഗുരുതരമായ അനാസ്ഥയുണ്ടായെന്ന് സംശയിക്കാവുന്ന തരത്തിലാണ് വോട്ടിംഗ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു.

വോട്ടർമാർ കനത്ത ചൂടിൽ പല ബൂത്തുകളിലും മണിക്കൂറുകൾ കാത്തുനിന്ന ശേഷം മടങ്ങി. മടങ്ങി പോയി തിരികെ വന്നവരിൽ പലർക്കും വോട്ട് ചെയ്യാൻ അവസരം ലഭിച്ചില്ല. ആറുമണിക്ക് മുൻപ് പോളിംഗ് സ്റ്റേഷനിൽ എത്തിയിട്ടും വോട്ട് ചെയ്യാനാകാത്ത സാഹചര്യവും പലയിടങ്ങളിലും ഉണ്ടായി. മിക്കയിടത്തും മന്ദഗതിയിലാണ് വോട്ടിംഗ് നടന്നത്. നാലര മണിക്കൂർ വരെ ചില വോട്ടർമാർക്ക് കാത്തുനിൽക്കേണ്ടി വന്നതായി റിപ്പോർട്ടുണ്ട്. ഉദ്യോഗസ്ഥതലത്തിൽ ഗുരുതരമായ അനാസ്ഥയുണ്ടായെന്ന് സംശയിക്കാവുന്ന തരത്തിലാണ് വോട്ടിംഗ് നടന്നതെന്നും അദ്ദേഹം അറിയിച്ചു.

പോളിംഗ് ശതമാനം കുറയാൻ കാരണമായതും ഉദ്യോഗസ്ഥതലത്തിലെ മെല്ലെപ്പോക്കാണ്. വോട്ടിംഗ് യന്ത്രങ്ങൾക്ക് തകരാർ കണ്ടെത്തിയ ബൂത്തുകളിൽ പോളിംഗ് സമയം ദീർഘിപ്പിച്ച് നൽകിയില്ല. സമീപ കാലത്തെങ്ങും ഇത്രയും മോശപ്പെട്ട രീതിയിൽ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ ഉണ്ടായിട്ടില്ലെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ പലയിടങ്ങളിലായി 8 പേർ കുഴഞ്ഞുവീണ് മരിച്ചു. മരണപ്പെട്ടവരിൽ 32 വയസായ യുവാവും ഉൾപ്പെടുന്നുണ്ട്.

കോഴിക്കോട് ആദ്യം വന്ന മരണവാർത്ത ബൂത്ത് ഏജന്റിന്റേതായിരുന്നു. കോഴിക്കോട് ടൗൺ ബൂത്ത് നമ്പർ 16ലെ എൽഡിഎഫ് ബൂത്ത് ഏജന്റ് ബൂത്തിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണംസംഭവിക്കുകയായിരുന്നു. ആലപ്പുഴയിൽ കാക്കാഴത്ത് വോട്ട് ചെയ്തിറങ്ങിയ വയോധികനും കുഴഞ്ഞുവീണു മരിച്ചു. കാക്കാഴം തെക്ക് മുറി വീട്ടിൽ എസ്എൻവി ടിടിഐയിൽ വോട്ട് ചെയ്യാൻ എത്തിയ സോമരാജൻ ആണ് മരിച്ചത്. 76 വയസായിരുന്നു. അര മണിക്കൂറോളം ക്യൂ നിന്ന ശേഷമാണ് വോട്ട് ചെയ്തത്. ശേഷം മകനൊപ്പം ഓട്ടോയിലേക്ക് കയറുമ്പോൾ തളർന്നുവീഴുകയായിരുന്നു. പാലക്കാട് രണ്ട് പേരാണ് കുഴഞ്ഞുവീണ് മരണപ്പെട്ടത്.

ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശി ചന്ദ്രൻ, തേൻകുറിശ്ശി സ്വദേശി ശബരി (32) എന്നിവരാണ് മരിച്ചത്. വരി നിന്ന് വോട്ടുചെയ്ത് തിരികെ ഇറങ്ങുന്നതിനിടെയാണ് ചന്ദ്രൻ കുഴഞ്ഞു വീണത്. ഉടൻ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനാൻ കഴിഞ്ഞില്ല. തെങ്കുറിശ്ശി വടക്കേത്തറ എൽപി സ്‌കൂളിൽ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് ശബരി കുഴഞ്ഞുവീണത്. പിന്നീട് ശബരിയും മരണത്തിന് കീഴടങ്ങി.

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്നാട്, വടക്കൻ തമിഴ്നാട് തീരങ്ങളിൽ തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ആയതിനാൽ കേരള തീരത്തും, തെക്കൻ തമിഴ്നാട്, വടക്കൻ തമിഴ്നാട് തീരങ്ങളിൽ 28-04-2024 രാവിലെ 02.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നാണ് നിർദ്ദേശം.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.

വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് സംസ്ഥാനത്ത് സുഗമവും സുരക്ഷിതവുമായി പൂർത്തിയായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിച്ചു. ആറ് മണിക്ക് ശേഷവും ക്യൂവിലുണ്ടായിരുന്ന മുഴുവൻ പേർക്കും വോട്ട് ചെയ്യാൻ അവസരം ഒരുക്കി.

സംസ്ഥാനത്തൊരിടത്തും അനിഷ്ട സംഭവവികാസങ്ങളുണ്ടായില്ല. ചിലയിടങ്ങളിൽ ഉണ്ടായ സാങ്കേതിക പ്രശ്‌നങ്ങളും പരാതികളും അപ്പപ്പോൾ തന്നെ പരിഹരിക്കാൻ കഴിഞ്ഞു. സംസ്ഥാനത്തെ മുഴുവൻ പോളിങ് ബൂത്തുകളിലും രാവിലെ ഏഴിന് വോട്ടിങ് ആരംഭിച്ചപ്പോൾ തന്നെ വലിയതോതിലുള്ള പങ്കളിത്തമാണുണ്ടായത്.

കടുത്ത ചൂടും പ്രതികൂല കാലാവസ്ഥയും അവഗണിച്ച് യുവ വോട്ടർമാരും സ്ത്രീവോട്ടർമാരുമടക്കം എല്ലാ വിഭാഗങ്ങളും വളരെ ആവേശത്തോടുകൂടി തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഭാഗഭാക്കായി. വോട്ടർമാർക്ക് കുടിവെള്ളം, ഭിന്നശേഷിക്കാരായ വോട്ടർമാർക്ക് ബൂത്തുകളിൽ വീൽചെയർ, റാമ്പ്, പ്രത്യേക ക്യൂ എന്നിവ അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. 66,303 പൊലീസ് ഉദ്യോഗസ്ഥർ ബൂത്തുകൾക്ക് സുരക്ഷയേകി. എട്ട് ജില്ലകളിൽ 100 ശതമാനം ബൂത്തുകളിലും ആറ് ജില്ലകളിലെ 75 ശതമാനം ബൂത്തുകളിലും തത്സമയ നിരീക്ഷണത്തിനുള്ള വെബ്കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തിയിരുന്നു.

വോട്ടിങ് പൂർത്തിയായ ശേഷം പോളിങ് ബൂത്തുകളിൽ നിന്ന് സുരക്ഷിതമായി സംസ്ഥാനത്തെ 140 കളക്ഷൻ കേന്ദ്രങ്ങളിലെത്തിച്ച ശേഷം വോട്ടിങ് യന്ത്രങ്ങൾ 20 കേന്ദ്രങ്ങളിലുള്ള സ്‌ട്രോങ് റൂമുകളിലേക്കാണ് മാറ്റുന്നത്. അതിസുരക്ഷാ സംവിധാനങ്ങളാണ് സ്‌ട്രോങ് റൂമുകളുള്ള കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ളത്.

വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന കേന്ദ്രങ്ങൾ:

*തിരുവനന്തപുരം മാർഇവാനിയോസ് കോളേജ്-തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങൾ

*തങ്കശ്ശേരി സെന്റ്.അലോഷ്യസ് എച്ച് എസ് എസ്-കൊല്ലം മണ്ഡലം

*ചെന്നീർക്കര കേന്ദ്രീയവിദ്യാലയം- പത്തനംതിട്ട മണ്ഡലം

*മാവേലിക്കര ബിഷപ്പ് മൂർ കോളേജ്-മാവേലിക്കര മണ്ഡലം

*ആലപ്പുഴ സെന്റ് ജോസഫ് കോളേജ്, സെന്റ് ജോസഫ് എച്ച്എസ്എസ്-ആലപ്പുഴ മണ്ഡലം

*ഗവ. കോളേജ് നാട്ടകം-കോട്ടയം മണ്ഡലം

*പൈനാവ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ-ഇടുക്കി മണ്ഡലം

*കളമശ്ശേരി കൊച്ചിൻ യൂണിവേഴ്‌സിറ്റി, തൃക്കാക്കര സെന്റ് ജോസഫ് എച്ച്എസ്എസ്-എറണാകുളം മണ്ഡലം

*ആലുവ യുസി കോളേജ്-ചാലക്കുടി മണ്ഡലം

*തൃശൂർ ഗവ. എൻജിനീയറിങ് കോളേജ്-തൃശൂർ മണ്ഡലം

*പാലക്കാട് ഗവ. വിക്ടോറിയ കോളേജ്-ആലത്തൂർ, പാലക്കാട് മണ്ഡലങ്ങൾ

*തെക്കുമുറി എസ് എസ് എം പോളിടെക്‌നിക്-പൊന്നാനി മണ്ഡലം

*ഗവ.കോളേജ് മുണ്ടുപറമ്പ്-മലപ്പുറം മണ്ഡലം

*വെള്ളിമാടുകുന്ന് ജെഡിറ്റി ഇസ്ലാം കോപ്ലക്‌സ്-കോഴിക്കോട്, വടകര മണ്ഡലങ്ങൾ

*മുട്ടിൽ ഡബ്ല്യു എം ഒ കോളേജ്-വയനാട് മണ്ഡലം

*കൊരങ്ങാട് അൽഫോൺസ് സീനിയർ ഹയർസെക്കണ്ടറി സ്‌കൂൾ-വയനാട് മണ്ഡലം

*ചുങ്കത്തറ മാർത്തോമ കോളേജ് -വയനാട് മണ്ഡലം,

*ചുങ്കത്തറ മാർത്തോമ എച്ച് എസ് എസ്-വയനാട് മണ്ഡലം

*ചാല ഗോവിന്ദഗിരി ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി-കണ്ണൂർ മണ്ഡലം

*പെരിയ കേരള സെൻട്രൽ യൂണിവേഴ്‌സിറ്റി-കാസർകോട് മണ്ഡലം.

കളക്ഷൻ സെന്ററുകളിൽ നിന്ന് സ്‌ട്രോങ് റൂമുകളിൽ എത്തിച്ച് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ സീൽ ചെയ്ത് ഡബിൾ ലോക്ക് ചെയ്താണ് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുക. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരമുള്ള ഒരു പ്ലറ്റൂൺ സുരക്ഷസേന ഓരോ കേന്ദ്രത്തിന്റെയും സുരക്ഷയ്ക്കായുണ്ടാവും. രണ്ട് തലങ്ങളിലുള്ള സുരക്ഷാസംവിധാനമാണ് സ്‌ട്രോങ് റൂമുകൾക്ക് പുറത്തുണ്ടാവുക. ആദ്യ സുരക്ഷാവലയം സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സും പുറമേയുള്ള സുരക്ഷ സംസ്ഥാന ആംഡ് പൊലീസും ഒരുക്കും. സ്‌ട്രോങ് റൂമിന് പുറത്ത് 24 മണിക്കൂറും സിസിടിവി നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായ കൺട്രോൾ റൂമിലിരുന്ന് ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനും പൊലീസ് ഉദ്യോഗസ്ഥനും സദാ സിസിടിവി നിരീക്ഷിക്കും. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് ഇവിടെയെത്തി സുരക്ഷാ സംവിധാനങ്ങൾ മനസ്സിലാക്കാൻ അവസരമുണ്ടാവും. ജൂൺ നാലിന് വോട്ടെണ്ണൽ ദിനത്തിൽ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഇനി സ്‌ട്രോങ് റൂം തുറക്കുകയെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

മലയാളത്തിൽ മാത്രം സിനിമകൾ ചെയ്യാതെ മറ്റ് ഭാഷകളിലും വ്യത്യസ്തമായ വേഷങ്ങൾ ചെയ്യുന്നതിന് പിന്നിലെ കാരണം തുറന്ന് പറഞ്ഞ് നടൻ ഫഹദ് ഫാസിൽ. ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ അഭിനയിക്കണമെന്നുള്ള ആഗ്രഹം കൊണ്ടല്ല, മറിച്ച് തനിക്ക് അവിടെ പോകാനും അവരോട് എല്ലാം ഇടപഴകാനുമുള്ള ഇഷ്ട്ടം കൊണ്ട് മാത്രമാണ് താൻ അത്തരം സിനിമകളിൽ അഭിനയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഓൺചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

താൻ സമയക്രമത്തെക്കുറിച്ച് ഒട്ടും ചിന്തിക്കാത്ത ഒരു വ്യക്തിയാണ്. ഒരു കാര്യങ്ങളും കൃത്യസമയത്ത് ആരംഭിക്കുകയോ പൂർത്തിയാക്കുകയോ താൻ ചെയ്യാറില്ല. നമുക്ക് ഓരോരുത്തർക്കും സിനിമ കാണുന്നതിനപ്പുറം പലതും ചെയ്യാനുണ്ടെന്നും സിനിമക്ക് ഒരു പരിധിയുണ്ടെന്നും ഫഹദ് വ്യക്തമാക്കി.

ഓരോ കഥാപാത്രത്തിന്റെയും ആയുസ് താൻ അടുത്ത കഥാപാത്രം ചെയ്യുന്നത് വരെ ആയിരക്കണം. താൻ എന്റെ സ്വകാര്യ ജീവിതത്തിൽ എന്ത് ചെയ്യുന്നുവെന്ന് മറ്റുള്ളവർ ചിന്തിക്കേണ്ട കാര്യമില്ല. തീയേറ്ററുകളിൽ എന്റെ സിനിമ കാണാൻ വരുമ്പോൾ മാത്രം തന്നെ കുറിച്ച് ആളുകൾ ചിന്തിച്ചാൽ മതി. മലയാള സിനിമയിൽ അടുത്ത അഞ്ച് വർഷം എന്ത് പരീക്ഷണവും നടത്താൻ സാധിക്കും. ഇത്തരം പരീക്ഷണങ്ങൾ സ്വീകരിക്കാൻ തയ്യാറായിരിക്കുന്ന പ്രേക്ഷക സമൂഹമാണ് ഇവിടെ ഇപ്പോഴുള്ളത്. ഇത്തരം പരീക്ഷണങ്ങൾ കലാകാര്യത്തിലും, ബോക്‌സോഫീസ് വിജയത്തിലും നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാംസങ് ഗാലക്സി ഫോൺ ഉപയോഗിക്കുന്നവർ ഇടയ്ക്കിടെ നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് ഡിസ്‌പ്ലേയിലുണ്ടാകുന്ന ഗ്രീൻ ലൈൻ. ഈ പ്രശ്‌നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് കമ്പനി. ഗ്രീൻ ലൈൻ പ്രശ്‌നമുള്ള ചില ഗാലക്‌സി എസ് സീരീസ് ഫോണുകൾക്ക് സാംസങ് സൗജന്യമായി സ്‌ക്രീൻ മാറ്റി നൽകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സാംസങ് ഫോണുകളുടെ സ്‌ക്രീനിൽ ഗ്രീൻലൈൻ കാണുന്നുവെന്ന പരാതി വർധിച്ച സാഹചര്യത്തിലാണ് കമ്പനിയുടെ നടപടി. ഗാലക്‌സി എസ് സീരീസിൽ വരുന്ന ഫ്‌ളാഗ്ഷിപ്പ് മോഡലുകളിലും സമാന രീതിയിലുള്ള പ്രശ്‌നങ്ങൾ അനുഭവപ്പെടുന്നുണ്ട്. സോഫ്റ്റ് വെയർ അപ്‌ഡേറ്റ് ചെയ്തപ്പോഴാണ് പലരും ഈ പ്രശ്‌നം നേരിടാൻ തുടങ്ങിയത്. മൂന്ന് വർഷത്തിനുള്ളിൽ വാങ്ങിയ ഗാലക്‌സി എസ്20 സീരീസ്, ഗാലക്‌സി എസ്21 സീരീസ്, എസ്22 അൾട്ര സ്മാർട്‌ഫോണുകൾക്കാണ് ഈ സേവനം ലഭിക്കുന്നത്.

ഗാലക്‌സി എസ് 20 സീരീസ്, ഗാലക്‌സി എസ് 21 സീരീസ്, എസ് 22 അൾട്രാ സ്മാർട്‌ഫോണുകൾ എന്നിവയ്ക്ക് ഒറ്റത്തവണയാണ് സൗജന്യ സ്‌ക്രീൻ റീപ്ലേസ്‌മെന്റ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.വാറന്റി ഇല്ലെങ്കിലും സ്‌ക്രീൻ മാറ്റിനൽകും. ഈ മാസം 30 വരെ ഗ്രീൻ ലൈൻ പ്രശ്‌നമുള്ള മുകളിൽ പറഞ്ഞ ഫോണുകളുടെ ഉപഭോക്താക്കൾക്ക് സാംസങ് സർവീസ് സെന്ററിൽ എത്തി സ്‌ക്രീൻ മാറ്റാമെന്നാണ് വിവരം.

തിരുവനന്തപുരം: ഇത്തവണ വടകരയിൽ പോളിങ് വർധിക്കാനുള്ള സാധ്യതയുണ്ടെന്ന് കെ കെ ശൈലജ. കേരളത്തിൽ നിന്ന് എൽഡിഎഫിന്റെ എംപിമാരെ തിരഞ്ഞെടുക്കണമെന്ന് വലിയൊരു വിഭാഗം ആഗ്രഹിക്കുന്നുണ്ടെന്ന് ശൈലജ വ്യക്തമാക്കി.

അതേസമയം, ഇടതുപക്ഷജനാധിപത്യ മുന്നണി സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ഉള്ളതെന്ന് മുൻമന്ത്രിയും എംഎൽഎയുമായ എം എം മണി അറിയിച്ചു. ഇരുപതേക്കർ സെർവിന്ത്യാ എൽ പി സ്‌കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒരിടത്തും രണ്ടാം സ്ഥാനത്ത് പോലും എത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കേരളത്തിൽ ബിജെപിക്ക് നേരത്തെ തന്നെ സ്വീകാര്യതയില്ല. വലിയ പ്രചാരണം നടത്തുന്നുണ്ടെങ്കിലും ഒരിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് പോലും ഉണ്ടാകില്ലെന്ന് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചങ്ങനാശ്ശേരി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. തിരഞ്ഞെടുപ്പിൽ സമദൂരമാണ് എൻഎസ്എസിന്റെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. വഴപ്പള്ളി സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

എൻഎസ്എസ് നൽകിയിരിക്കുന്നത് രാജ്യത്തിന് ഗുണകരമായ ആൾക്കാർക്ക് വോട്ട് ചെയ്യാനുള്ള ആഹ്വാനമാണ്. കാര്യങ്ങൾ തിരിച്ചറിയാൻ കഴിവുള്ളവരാണ് സമുദായാംഗങ്ങൾ. അവർക്കിഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാം. ഔദ്യോഗിക ആഹ്വാനമൊന്നും എൻഎസ്എസ് പുറത്തിറക്കിയിട്ടില്ല. മാധ്യമങ്ങളിലൂടെയുള്ള അറിയിപ്പ് മാത്രമാണുള്ളതെന്ന് അദ്ദേഹം ചൂണിക്കാട്ടി.

ജനാധിപത്യവും മതേതരത്വവും തിരഞ്ഞെടുപ്പിൽ സംരക്ഷിക്കപ്പെടണമെന്നും ജി സുകുമാരൻ നായർ ആവശ്യപ്പെട്ടു. അതേസമയം, ആലപ്പുഴയിലെ ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രന് കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ വോട്ട് ഇത്തവണ കിട്ടുമെന്ന് പ്രതീക്ഷിക്കാമെന്നായിരുന്നു എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചത്. ആര് ജയിക്കും എന്ന് പറയാൻ സാധിക്കില്ലെന്നും വെള്ളിപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു.

നടി തമന്ന ഭാട്ടിയക്ക് സമൻസ് അയച്ച് പോലീസ്. ഫെയർപ്ലേ’ ബെറ്റിങ് ആപ്പിലൂടെ ഐപിഎൽ മത്സരങ്ങൾ അനധികൃതമായി തത്സമയം സംപ്രേഷണം ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഫെയർപ്ലേ ആപ്പ് വഴി ഐ.പി.എൽ. മത്സരങ്ങൾ കാണാൻ പ്രൊമോഷൻ നടത്തിയെന്നാണ് താരത്തിനെതിരായ പരാതി. മഹാദേവ് ഓൺലൈൻ ഗെയിമിങ്ങിന്റെ അനുബന്ധ ആപ്പായ ‘ഫെയർപ്ലേ’ ആപ്പിലൂടെ ഐ.പി.എൽ. മത്സരങ്ങൾ അനധികൃതമായി തത്സമയം സംപ്രേഷണം ചെയ്തുവെന്നാണ് തമന്നക്കെതിരായ കേസ്.

മഹാദേവ് ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. കേസുമായി ബന്ധപ്പെട്ട് ഗായകൻ ബാദ്ഷയുടെ മൊഴിയും നടൻ സഞ്ജയ് ദത്ത്, നടി ജാക്വിലിൻ ഫെർണാണ്ടസ് എന്നിവരുടെ മാനേജർമാരുടെ മൊഴികളും സൈബർ സെൽ നേരത്തെ രേഖപ്പെടുത്തിയിരുന്നുവെന്ന വാർത്തകൾ പുറത്തു വന്നിട്ടുണ്ട്.