International (Page 150)

ലണ്ടന്‍: കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനൊരുങ്ങി ബ്രിട്ടന്‍. അടുത്ത വ്യാഴാഴ്ച മുതല്‍ രാജ്യത്ത് ആരും മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നിര്‍ദ്ദേശിച്ചു. വര്‍ക്ക് ഫ്രം ഹോം സംവിധാനം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, ഐസലേഷന്‍ നിബന്ധനകള്‍ മാര്‍ച്ച് വരെ തുടരുമെന്നും, കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് അവസാനിപ്പിക്കുമെന്നും ബോറിസ് ജോണ്‍സണ്‍ പാര്‍ലമെന്റില്‍ പറഞ്ഞു. അതേസമയം, ബൂസ്റ്റര്‍ ഡോസ് ക്യാംപയിന്‍ രാജ്യത്ത് വിജയം കണ്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടനില്‍ ഭൂരിഭാഗം ആളുകള്‍ക്കും കൊവിഡ് വന്നുവെന്നതിനാല്‍ ഇനി ആശങ്കപ്പെടേണ്ടതില്ലെന്ന വിദഗ്ദരുടെ വിലയിരുത്തലുകള്‍ ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ പുതിയ പ്രഖ്യാപനം.

ലഡാക്ക്: പാംഗോഗ് തടാകത്തിന് കുറുകെ ചൈനീസ് പട്ടാളം നിര്‍മ്മിക്കുന്ന പാലം അവസാനഘട്ടത്തിലെത്തിയതായി ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. പതിറ്റാണ്ടുകളായി ചൈനയുടെ നിയന്ത്രണത്തില്‍ തുടരുന്ന കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യയുടെ അവകാശവാദ രേഖയ്ക്ക് സമീപമാണ് പാലത്തിന്റെ നിര്‍മ്മാണ് പുരോഗമിക്കുന്നത്. ചൈന നിര്‍മ്മിക്കുന്ന പാലത്തിന് ഏകദേശം 315 മീറ്റര്‍ നീളമുണ്ടെന്നാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. 60 വര്‍ഷമായി ചൈന അനധികൃതമായി കൈവശം വച്ചിരിക്കുന്ന സ്ഥലത്താണ് പാലം നിര്‍മ്മിക്കുന്നതെന്ന് ഇന്ത്യ നേരത്തെ അപലപിച്ചിരുന്നു.

തടാകത്തിന്റെ തെക്കേ അറ്റത്ത് ചൈന നിര്‍മ്മിച്ച റോഡുമായി ഇത് ബന്ധിപ്പിക്കുവാനാണ് നീക്കം. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് ദേശീയ മാധ്യമങ്ങള്‍ തെളിവുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. തെക്കന്‍ തീരത്ത് നിന്ന് ഏതാനും മീറ്റര്‍ കൂടിയേ ഇനി നിര്‍മ്മിക്കാനുള്ളൂ.

ഗല്‍വാനില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ കൈലാഷ് മലനിരകളിലെ നിര്‍ണായക സ്ഥാനങ്ങളുടെ നിയന്ത്രണം ഇന്ത്യ കൈക്കലാക്കിയിരുന്നു. അതിനാലാണ് ചൈന പുതിയ പാലം നിര്‍മ്മിച്ചതെന്നാണ് കരുതുന്നത്. അതേസമയം, ചൈനീസ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നാണ് ഇന്ത്യയുടെ പ്രതികരണം.

ദുബായ്: യുഎഇയ്ക്കാവശ്യമായ സുരക്ഷാ സംവിധാനങ്ങളൊരുക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി ഇസ്രായേൽ. അബുദാബിയിലെ ഹൂതി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. യുഎഇക്കാവശ്യമായ സുരക്ഷാ സംവിധാനങ്ങളും ഇന്റലിജൻസ് സഹായവും ലഭ്യമാക്കാൻ തങ്ങൾ ഒരുക്കമാണെന്ന് ഇസ്രായേൽ അറിയിച്ചു. ഭാവിയിൽ ഇത്തരം ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനുള്ള സംവിധാനം ഒരുക്കാമെന്നാണ് ഇസ്രായേൽ പറയുന്നത്. അബുദാബിയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ ഭീകരാക്രമണം എന്നാണ് ഇസ്രായേൽ പ്രധാനന്ത്രി നാഫ്തലി ബെനെറ്റ് പറഞ്ഞത്. ആക്രമണത്തെ അദ്ദേഹം ശക്തമായി അപലപിക്കുകയും ചെയ്തു.

ആക്രമണത്തെ അപലപിച്ചും കൊല്ലപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിയും ഇസ്രായേൽ പ്രധാന മന്ത്രി നാഫ്തലി ബെന്നെറ്റ്, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രിം കമാന്ററുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് കത്തയിച്ചിരുന്നു. രാജ്യത്തിലെ പൗരൻമാരെ ഇത്തരം ആക്രമണങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള സുരക്ഷാ, ഇന്റലിജൻസ് സഹായങ്ങൾ നൽകാൻ തങ്ങൾ ഒപ്പമുണ്ടാവുമെന്ന് അദ്ദേഹം കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. യുഎഇക്ക് താൽപര്യമുണ്ടെങ്കിൽ ഇതുമായി ബന്ധപ്പെട്ട എന്തു സഹായവും നൽകാൻ തന്റെ സൈനിക ഏജൻസികളോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കത്തിൽ പറയുന്നു.

തിങ്കളാഴ്ച്ചയാണ് അബുദാബിയിലെ മൂന്ന് ടാങ്കർ ട്രക്കുകൾക്ക് നേരെ ഹൂതി ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ രണ്ടു ഇന്ത്യക്കാരുൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. നിരവധി ഡ്രോൺ വിമാനങ്ങളും അഞ്ച് ബീലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചാണ് തങ്ങൾ ആക്രമണം നടത്തിയതെന്നാണ് ഹൂതികൾ വ്യക്തമാക്കിയത്. ആക്രമണത്തെ ലോക രാജ്യങ്ങൾ ശക്തമായി അപലപിച്ചിരുന്നു.

ഹൂസ്റ്റൻ: യുക്രെയ്‌നിലെ സർക്കാർ, സ്വകാര്യ കംപ്യൂട്ടർ നെറ്റ്‌വർക്കുകളിൽ വിനാശകരമായ മാൽവെയറുകൾ വ്യാപിക്കുന്നുവെന്ന് കണ്ടെത്തി മൈക്രോസോഫ്റ്റ്. കൂടുതൽ സൈബർ ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് മൈക്രോസോഫ്റ്റ് നൽകുന്ന മുന്നറിയിപ്പ്. യുക്രെയ്‌നിലെ സർക്കാർ ഏജൻസികളുടെ വെബ്‌സൈറ്റുകളിൽ മാൽവെയർ വ്യാപിക്കുന്നതായി മൈക്രോസോഫ്റ്റിന്റെ ആഗോള നെറ്റ്‌വർക്കുകൾ നിരീക്ഷിക്കുന്ന അന്വേഷകരാണ് കണ്ടെത്തിയത്.

റഷ്യയാണ് ഇതിന് പിന്നിലെന്നാണ് സംശയിക്കപ്പെടുന്നത്. യുക്രെയ്‌നിയൻ അതിർത്തിയിൽ റഷ്യൻ സൈന്യത്തെ വിന്യസിച്ചിരുന്നു. തുടർന്ന് അമേരിക്കയും നാറ്റോയും തമ്മിൽ കൂടുക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു. റഷ്യൻ നയതന്ത്രജ്ഞർ ചർച്ചകൾ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച സമയത്താണ് മാൽവെയറുകൾ വിന്യസിക്കപ്പെട്ടിരിക്കുന്നത്. സൈബർ ആക്രമണത്തിനു പിന്നിലുള്ള സംഘത്തെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. തങ്ങളുടെ അന്വേഷകർ മുമ്പ് കണ്ടിട്ടുള്ള ഒരു ആക്രമണകാരിയാണിതെന്ന് തോന്നുന്നില്ലെന്നും അധികൃതർ പറയുന്നു. എല്ലാ കംപ്യൂട്ടർ പ്രവർത്തനങ്ങളും ഡാറ്റയും മരവിപ്പിക്കുകയും പകരം പണം ആവശ്യപ്പെടുകയും ചെയ്യുന്ന മാൽവെയറുകളാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ പണം സ്വീകരിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളൊന്നും കാണുന്നതുമില്ല. ഇതാണ് പണം സ്വരൂപിക്കുകയല്ല. പരമാവധി നാശനഷ്ടം വരുത്തുകയാണ് ലക്ഷ്യമെന്ന നിഗമനത്തിലേക്ക് എത്തിച്ചേരാൻ കാരണമായത്.

അതേസമയം റഷ്യ അതിർത്തിയിൽ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കിയതായും റിപ്പോർട്ടുകളുണ്ട്. ഉക്രെയിൻ അതിർത്തിയിൽ റഷ്യ സൈന്യവിന്യാസം നടത്തിയതുമായി ബന്ധപ്പെട്ട് അമേരിക്കയും റഷ്യയും തമ്മിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് റഷ്യയുടെ പുതിയ നീക്കം. സ്വന്തം സൈന്യത്തിനെതിരായി തന്നെ റഷ്യ ആക്രമണം അഴിച്ചുവിട്ടേക്കുമെന്ന് നേരത്തെ അമേരിക്കൻ രഹസ്യാന്വേഷണ കേന്ദ്രങ്ങൾ അറിയിച്ചിരുന്നു. ഉക്രെയിൻ ആക്രമിക്കുന്നതിനുള്ള ഒരു കാരണം കണ്ടെത്താനായാണ് റഷ്യ ഇത്തരമൊരു വ്യാജ ഏറ്റുമുട്ടൽ നടത്തുന്നതെന്നും അമേരിക്ക അറിയിച്ചിട്ടുണ്ട്. ഉക്രെയിനിനെ ഒരു ആക്രമണകാരിയായി ചിത്രീകരിക്കാൻ ലക്ഷ്യം വെച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ റഷ്യ വ്യാജപ്രചാരണവും നടത്തുന്നുണ്ട്.

വാഷിംഗ്ടൺ: ഹൈബ്രിഡ് വാഹനങ്ങൾക്ക് തീപിടിത്തം മൂലം അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പഠന റിപ്പോർട്ട്. ഇലക്ട്രിക് വാഹനങ്ങൾക്ക് തീപിടിക്കാനുള്ള ഏറ്റവും കുറഞ്ഞ അപകടസാധ്യതയാണ് ഉള്ളതെന്നും പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഓട്ടോ ഇൻഷുറൻസ് ഇസെഡാണ് പഠനം നടത്തിയത്. നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ്, ബ്യൂറോ ഓഫ് ട്രാൻസ്പോർട്ടേഷൻ സ്റ്റാറ്റിസ്റ്റിക്സ്, വാഹനങ്ങൾ തിരിച്ചുവിളിക്കൽ തുടങ്ങിയവരിൽ നിന്നാണ് പഠനത്തിന് ആവശ്യമായ വിവരങ്ങൾ ശേഖരിച്ചത്.

അമേരിക്കയിൽ കഴിഞ്ഞ വർഷം 52 ഇലക്ട്രിക് വാഹനങ്ങൾക്കാണ് തീപിടിച്ചതെന്ന് പഠനത്തിൽ പറയുന്നു. 16,051 ഹൈബ്രിഡ് വാഹനങ്ങൾക്ക് തീപിടിച്ചതായും 199,533 ആന്തരിക ജ്വലന എഞ്ചിൻ പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് തീപിടിച്ചതായും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. വിറ്റഴിക്കപ്പെടുന്ന ഒരു ലക്ഷം യൂണിറ്റിലെ വാഹനത്തിന് തീപിടിച്ച സംഭവങ്ങളെ പഠനം താരതമ്യം ചെയ്യുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങളിൽ ഒരു ലക്ഷം വാഹനങ്ങൾക്ക് 25.1 മാത്രമാണ് നിരക്ക്. 1,529.9 ആണ് ആന്തരിക ജ്വലന എഞ്ചിൻ വാഹനങ്ങളുടെ തീപിടുത്ത നിരക്ക്. ഇത് ഹൈബ്രിഡ് വാഹനങ്ങളുടെ നിരക്ക് 3,474.5 ആണ്.

അതേസമയം വാഹന നിർമ്മാതാക്കളുടെ തിരിച്ചുവിളി പ്രഖ്യാപനങ്ങൾ ഹൈബ്രിഡ്, ആന്തരിക ജ്വലന എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളെ അപേക്ഷിച്ച് വൈദ്യുത വാഹനങ്ങൾക്ക് തീ പിടിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന കണ്ടെത്തലിനെ പിന്തുണയ്ക്കുന്നതാണ് താണ്. ജ്വലന വാഹനങ്ങളാണ് കൂടുതലായും തിരിച്ചു വിളിക്കുന്നത്. ആഡംബര കാർ നിർമ്മാതാക്കളായ മെഴ്സിഡസ്-ബെൻസ് തങ്ങളുടെ തിരഞ്ഞെടുത്ത വാഹനങ്ങളിലെ സാങ്കേതിക തകരാർ മൂലം തീപിടുത്തമുണ്ടാകാൻ സാധ്യതയുള്ളതായി ഉടമകളെ അറിയിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ആവശ്യമായ ഭാഗങ്ങൾ ലഭ്യമല്ലാത്തതിനാൽ ഈ പ്രശ്‌നം പരിഹരിക്കാനുള്ള ഒരു തിരിച്ചുവിളിക്കൽ ഇപ്പോൾ സാധ്യമല്ലെന്നും തകരാർ സംശയിക്കപ്പെടുന്ന വാഹനങ്ങളുടെ ഉടമകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

മോസ്‌കോ: പസഫിക് ദ്വീപ സമുദ്രമായ ടോംഗോയില്‍ സമുദ്രത്തിനടിയിലുണ്ടായ അഗ്‌നിപര്‍വ്വത സ്ഫോടനത്തെ തുടര്‍ന്ന് രൂപപ്പെട്ട സുനാമിയില്‍ വീടുകളിലും കെട്ടിടങ്ങളിലും അതിശക്തമായ കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിച്ചു. തീരദേശവാസികളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

30 വര്‍ഷത്തിനിടെ ടോംഗയിലുണ്ടാവുന്ന ഏറ്റവും വലിയ സ്ഫോടനമാണിത്. വെള്ളിയാഴ്ച ആദ്യ സ്‌ഫോടനമുണ്ടാവുകയും, ശനിയാഴ്ച ഏഴുമടങ്ങ് ശക്തിയോടെ അഗ്നിപര്‍വതം പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ ചാരവും വാതകവും 20 കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചതായി ടോംഗ ജിയോളജിക്കല്‍ സര്‍വീസസ് അറിയിച്ചു.

അയല്‍രാജ്യമായ ജപ്പാനിലെ അമാമി, തോകറ ദ്വീപുകള്‍, ഓസ്ട്രേലിയയുടെ കിഴക്കന്‍ തീരങ്ങള്‍, ടാസ്മാനിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലും യുഎസിന്റെ ഏതാനും ഭാഗങ്ങളിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ വടക്കു ഭാഗത്തുള്ള കടല്‍ത്തീരത്ത് സുനാമി കാര്യമായ നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് ന്യൂസിലന്‍ഡ് എംബസിയില്‍നിന്ന് വിവരം ലഭിച്ചതായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡെന്‍ പറഞ്ഞു.

ന്യൂഡല്‍ഹി: കൊവിഡ് കാലഘട്ടത്തിലെ ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഉറപ്പ് നല്‍കി. ശ്രീലങ്കന്‍ ധനകാര്യമന്ത്രി ബേസില്‍ രാജപക്സെയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭക്ഷണത്തിനും മരുന്നിനുമായി ഒരു ദശലക്ഷം ഡോളറിന്റെ വായ്പ നീട്ടി നല്‍കും. 50 കോടി രൂപയുടെ ഇന്ധനവും ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുമെന്നും ജയശങ്കര്‍ പറഞ്ഞു.

ഇന്ത്യയും ഏറ്റവും അടുത്ത സുഹൃത്തായ ശ്രീലങ്കയും തമ്മില്‍ അടുത്ത സാമ്പത്തികബന്ധമാണുള്ളത്. വിദേശനാണ്യരംഗത്ത് ശ്രീലങ്ക നിലവില്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഹാംബാന്‍ട്ടോട്ട തുറമുഖ പദ്ധതി, ബെല്‍റ്റ് റോഡ് തുടങ്ങി ചൈനയുടെ പദ്ധതികള്‍ക്കായി ശ്രീലങ്ക വന്‍ വായ്പയെടുക്കുകയും ഇതിലൂടെ വന്‍ കടക്കെണിയിലാവുകയും ചെയ്തു.

അതേസമയം, ഇന്ത്യ കാലങ്ങളായി നല്‍കുന്ന സഹായങ്ങളില്‍ രാജപക്സെ നന്ദിയറിയിച്ചു. വിവിധ മേഖലകളിലുള്ള ഇന്ത്യയുടെ നിക്ഷേപത്തെ ശ്രീലങ്ക സ്വാഗതം ചെയ്തു. ശ്രീലങ്കയുടെ ട്രിങ്കോമാലി ഓയില്‍ ഫാം സംയുക്തമായി ആധുനികവത്കരിക്കുന്നതിനുള്ള നടപടികള്‍ ഇരുമന്ത്രിമാരും ഉറപ്പുവരുത്തി. ശ്രീലങ്കയുടെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മാനുഷിക പരിഗണനയില്‍ വിട്ടയയ്ക്കുന്ന കാര്യത്തില്‍ ശ്രീലങ്ക ഉറപ്പുനല്‍കി.

മോസ്‌കോ: റഷ്യ അതിർത്തിയിൽ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കിയതായി റിപ്പോർട്ട്. ഉക്രെയിൻ അതിർത്തിയിൽ റഷ്യ സൈന്യവിന്യാസം നടത്തിയതുമായി ബന്ധപ്പെട്ട് അമേരിക്കയും റഷ്യയും തമ്മിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് റഷ്യയുടെ പുതിയ നീക്കം. സ്വന്തം സൈന്യത്തിനെതിരായി തന്നെ റഷ്യ ആക്രമണം അഴിച്ചുവിട്ടേക്കുമെന്നാണ് അമേരിക്കൻ രഹസ്യാന്വേഷണ കേന്ദ്രങ്ങൾ അറിയിച്ചത്. ഉക്രെയിൻ ആക്രമിക്കുന്നതിനുള്ള ഒരു കാരണം കണ്ടെത്താനായാണ് റഷ്യ ഇത്തരമൊരു വ്യാജ ഏറ്റുമുട്ടൽ നടത്തുന്നത്.

ഉക്രെയിനിനെ ഒരു ആക്രമണകാരിയായി ചിത്രീകരിക്കാൻ ലക്ഷ്യം വെച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ റഷ്യ വ്യാജപ്രചാരണവും നടത്തുന്നുണ്ട്. അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സൈന്യത്തിന്റെ തയ്യാറെടുപ്പുകൾ റഷ്യൻ സൈനിക മേധാവികൾ വിലയിരുത്തുന്നുണ്ട്. നഗര യുദ്ധമുറകളിലും അട്ടിമറികളിലും പ്രത്യേക പരിശീലനം നേടിയ ഒരു വിഭാഗംസൈനികരായിരിക്കും അതിർത്തിയിലെ സൈന്യത്തിനു നേരെ വ്യാജ ആക്രമണം അഴിച്ചുവിടുക എന്നതിന്റെ തെളിവുകൾ അമേരിക്കയുടെ കൈവശമുണ്ടെന്നാണ് അമേരിക്കയുടെ അവകാശവാദം. ഇതിനായി ഇതിനോടകം ഒരു സംഘത്തെ അമേരിക്ക തയ്യാറാക്കി നിർത്തുകയും ചെയ്തിട്ടുണ്ട്.

അതേസമയം തങ്ങൾ ഒരു പ്രകോപനത്തിന് തയ്യാറെടുക്കുകയാണെന്ന വാർത്ത റഷ്യൻ വക്താവ് നിഷേധിച്ചു. തികച്ചും വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് രഹസ്യാന്വേഷണ റിപ്പോർട്ട് എന്ന പേരിൽ പ്രചരിപ്പിക്കുന്നതെന്നാണ് റഷ്യ നൽകുന്ന വിശദീകരണം.

ആദ്യത്തെ അഞ്ച് മിനിറ്റിലാണ് കൊറോണ വൈറസ് ഏറ്റവും അപകടകാരിയായിരിക്കുന്നതെന്ന് യുകെയിലെ ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. ഈ സമയത്തിനുള്ളില്‍ വൈറസ് മറ്റൊരാളിലേക്ക് എത്തിപ്പെട്ടാല്‍ അയാള്‍ കൊവിഡ് രോഗിയായേക്കാം.

എന്നാല്‍, കൊവിഡ് രോഗിയുടെ നിശ്വാസവായുവിലൂടെ അന്തരീക്ഷത്തിലെത്തുന്ന വൈറസിന് 20 മിനിറ്റു കഴിഞ്ഞാല്‍ രോഗം പടര്‍ത്താനുള്ള ശേഷി 10% മാത്രമായിരിക്കുമെന്നും, വായുസഞ്ചാരമുള്ള മുറി, തുറസ്സായ സ്ഥലങ്ങള്‍ എന്നിവ കൊവിഡ് ബാധ കുറക്കാന്‍ സഹായകമാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

കൊവിഡ് വ്യാപനത്തിന്റെ പ്രധാനമായും നടക്കുന്നത് രോഗിയുമായി അടുത്ത് ഇടപഴകുമ്പോള്‍ തന്നെയാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രഫ. ജോനാഥ് റീഡ് പറയുന്നു.

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ മകനായ ആൻഡ്രൂ രാജകുമാരന്റെ രാജകീയ പദവികൾ നീക്കം ചെയ്തു. ബക്കിംങ്ഹാം കൊട്ടാരമാണ് ലൈംഗിക പീഡന ആരോപണം നേരിടുന്ന ആൻഡ്രൂവിന്റെ രാജകീയ പദവികളും സൈനിക പദവികളും നീക്കം ചെയ്തത്. എലിസബത്ത് രാജ്ഞിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

ലൈംഗിക പീഡനക്കേസിൽ ആൻഡ്രൂ വിചാരണ നേരിടണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ബ്രിട്ടീഷ് രാജകുടുംബം ആൻ്രൂവിന്റെ രാജകീയ പദവികൾ നീക്കം ചെയ്തത്. കൊട്ടാരത്തിന്റെ പേരിലുള്ള ഒരു പദവിയും ആൻഡ്രൂവിന് ഉണ്ടായിരിക്കില്ലെന്നും ഒരു സാധാരണ വ്യക്തിയെപ്പോലെ അദ്ദേഹം വിചാരണ നടപടികൾ നേരിടണമെന്നും രാജകുടുംബം അറിയിച്ച. എലിസബത്ത് രാജ്ഞിയുടെ സമ്മതത്തോടെയും അറിവോടെയുമാണ് ആൻഡ്രൂവിൽ നിന്ന് രാജകീയ – സൈനിക പദവികൾ തിരിച്ചുവാങ്ങിയതെന്ന് ബക്കിംങ്ഹാം കൊട്ടാരം വ്യക്തമാക്കി.

അതേസമയം ലൈംഗിക പീഡന ആരോപണം നിയമവിധേയമായി തന്നെ നേരിടുമെന്ന് ആൻഡ്രൂവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്. വെർജീയ എന്ന വനിത നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് എലിസബത്ത് രജ്ഞിയുടെ രണ്ടാമത്തെ മകനായ ആൻഡ്രൂവിനെതിരെ കോടതി വിധിയുണ്ടായത്. പതിനേഴാം വയസിലാണ് തനിക്ക് ഇത്തരമൊരു ദുരനുഭവം ഉണ്ടായതെന്നായിരുന്നു വെർജീനയുടെ വെളിപ്പെടുത്തൽ. അമേരിക്കൻ ശതകോടീശ്വരൻ ജെഫ്രിഎപ്‌സൈറ്റന്റെ നിർദേശത്തെ തുടർന്ന് രാജകുമാരനായി തന്നെ എത്തിച്ച് നൽകിയിരുന്നുവെന്നും ഇവർ പറഞ്ഞിരുന്നു.

വിർജീനിയ നൽകിയ കേസിനെതിരെ ആൻഡ്രൂ നൽകിയ ഹർജി കോടതി തള്ളിയതോടെയാണ് വിചാരണ നേരിടേണ്ട സാഹചര്യം ഉണ്ടായത്. വിർജീനിയയ്ക്ക് കേസുമായി മുന്നോട്ട് പോകാനുള്ള അനുമതിയും കോടതി നൽകിയിട്ടുണ്ട്.