ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: പരാജയമേറ്റ് വാങ്ങി സാനിയ മിര്‍സ

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സാനിയ മിര്‍സ-രാജീവ് റാം സഖ്യം പുറത്തായി. മിക്‌സഡ് ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്‌ട്രേലിയന്‍ താരങ്ങളായ ജേസണ്‍ കുബ്ലര്‍-ജെയ്മി ഫൗര്‍ലിസ് എന്നിവരോടാണ് പരാജയപ്പെട്ടത്. നേരിട്ടുളള സെറ്റുകള്‍ക്കായിരുന്ന ഓസീസ് താരങ്ങളുടെ ജയം. സ്‌കോര്‍: 6-4, 7-6. സാനിയ മിര്‍സയുടെ കരിയറിലെ അവസാന ഓസ്ട്രേലിയന്‍ ഓപ്പണാണിത്. മുമ്പ് രണ്ട് തവണ സാനിയ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സില്‍ ചാമ്പ്യനായിട്ടുണ്ട്. സീസണിന് അവസാനം വിരമിക്കുമെന്ന് സാനിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പുരുഷ സിംഗിള്‍സില്‍ കനേഡിയന്‍ താരമായ ഡെനിസ് ഷപ്പോവലോവിനെ 6-3, 6-4, 4-6, 3-6, 6-3 എന്ന സ്‌കോറില്‍ തോല്‍പ്പിച്ച് മുന്‍ ചാമ്പ്യനും സ്പാനിഷ് താരവുമായ റാഫേല്‍ നദാല്‍ സെമി ഫൈനലില്‍ കടന്നു. ആദ്യ രണ്ട് സെറ്റും നേടിയ ശേഷം ഷപ്പോവലോവിന്റെ തിരിച്ചുവരവ് അതിജീവിച്ചാണ് റാഫയുടെ ജയം. നദാല്‍ ആറാം സീഡും ഷപ്പോവലോവ് 14-ാം സീഡുമാണ്. 2009ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജയിച്ച നദാലാണ് പുരുഷ വിഭാഗത്തില്‍ അവശേഷിക്കുന്ന ഏക മുന്‍ ചാമ്പ്യന്‍.