Politics

ചെന്നൈ: ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാൾ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. ചെന്നൈയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ഡൽഹി ഭരണവ്യവസ്ഥയുടെ മേൽ നിയന്ത്രണങ്ങൾ ഉറപ്പിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ നടപ്പാക്കാനൊരുങ്ങുന്ന പുതിയ ഓർഡിനൻസിനെതിരെ പിന്തുണ അഭ്യർത്ഥിച്ചാണ് കെജ്രിവാൾ സ്റ്റാലിനെ കാണാനെത്തിയത്.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് ഉദ്യോഗസ്ഥരുടെ മേൽ നിയന്ത്രണാധികാരമില്ലെങ്കിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ ആവശ്യകതയില്ലെന്ന് കെജ്രിവാൾ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പ്രതികരിച്ചു.

പാർലമെന്റിന്റെ വർഷകാലസമ്മേളനത്തിലാണ് ഓർഡിനൻസ് അവതരിപ്പിക്കുന്നത്. എല്ലാ ബിജെപി ഇതരകക്ഷികളും ഒന്നിച്ചുനിൽക്കുന്ന പക്ഷം കേന്ദ്ര സർക്കാരിനെ മുട്ടുകുത്തിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനുമായും കെജ്രിവാൾ കൂടിക്കാഴ്ച നടത്തും.

ഓർഡിനൻസ് ബില്ലായി പാർലമെന്റിൽ എത്തുന്ന ഘട്ടത്തിൽ രാഷ്ട്രീയമായി ഇതിനെ പരാജയപ്പെടുത്താനാണ് ആംആദ്മിയുടെ നീക്കങ്ങൾ. രാജ്യസഭയിൽ സർക്കാർ ന്യൂനപക്ഷമാണ്. അതുകൊണ്ടുതന്നെ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചു നിന്നാൽ ബില്ലിനെ പരാജയപ്പെടുത്താമെന്നാണ് അരവിന്ദ് കെജ്രിവാൾ കണക്കാക്കുന്നത്. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കെജ്രിവാൾ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ തേടുന്നത്.

ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ഉൾപ്പെടെയുള്ള നേതാക്കളുമായി കെജ്രിവാൾ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഓർഡിനൻസിനെതിരെ ഇവരുടെ പിന്തുണ കെജ്രിവാൾ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി ഭരണകാലത്തെ ഇടതുപക്ഷത്തിന്റെ സോളാര്‍ സമരം സര്‍ക്കാരും ഇടതുമുന്നണിയുമായി ധാരണയിലെത്തി തീര്‍ത്തതാണെന്ന് സിപിഐ നേതാവും മുന്‍ മന്ത്രിയുമായ സി ദിവാകരന്‍ വെളിപ്പെടുത്തി. ഇതിന് മുന്‍കൈയെടുത്തത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

‘എന്തോ ഒരു സംഭാഷണം എവിടെയോ നടന്നു. ധാരണയില്‍ എത്തിയെന്നും സമരം അവസാനിപ്പിക്കുകയാണെന്നും പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. എന്തു സംഭവിച്ചു എന്ന് അറിയില്ല. തിരുവഞ്ചൂര്‍ മുന്‍കൈയെടുത്താണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. സമരം അങ്ങനെ തീരേണ്ടതായിരുന്നില്ല. ഉമ്മന്‍ചാണ്ടി രാജിവച്ചേനെ. തിരുവഞ്ചൂരാണ് അനുവദിക്കാത്തത്’-ദിവാകരന്‍ വ്യക്തമാക്കി. എന്നാല്‍, ദിവാകരഹസ്യ ഒത്തുതീര്‍പ്പ് ഉണ്ടായിരുന്നില്ലെന്നും അന്വേഷണം തന്നെയായിരുന്നു സമരത്തിന്റെ ആവശ്യമെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ. കെ ബാലന്‍ പ്രതികരിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തിരുന്ന തന്നെ ഏതോ ഗൂഢാലോചനയുടെ ഭാഗമായി പ്രതിപക്ഷത്ത് ഇരുത്തി എന്ന ചിന്ത വി എസ് അച്യുതാനന്ദനെ അലട്ടിയിരുന്നതായി സി ദിവാകരന്‍ തന്റെ ആത്മകഥയായ ‘കനല്‍ വഴികളിലൂടെ’ യില്‍ വെളിപ്പെടുത്തിയിരുന്നു. ‘മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് ഒരു സാധാരണ എംഎല്‍എയായി വിഎസ് സഭയില്‍വന്നു. വിഎസിന്റെ ആ അവസ്ഥയില്‍ എനിക്ക് അതിയായ ദുഃഖം അനുഭവപ്പെട്ടു. എത്ര ക്രൂരമാണ് ചിലപ്പോള്‍ രാഷ്ട്രീയം. മുഖ്യമന്ത്രിയെന്ന നിലയില്‍ ശാന്തനും സൗമ്യനുമായിരുന്ന വിഎസ് പ്രതിപക്ഷത്ത് എത്തിയപ്പോള്‍ ശക്തനായ ആക്രമണകാരിയായി മാറി. തന്നെ ഏതോ ഗൂഢാലോചനയുടെ ഭാഗമായി പ്രതിപക്ഷത്ത് ഇരുത്തി എന്ന ചിന്ത വിഎസിനെ അലട്ടിയിരുന്നു. കേവലം 500നും 1000നും ഇടയിലുള്ള വോട്ടില്‍ എല്‍ഡിഎഫിന് നാലു സീറ്റുകള്‍ നഷ്ടമായ രാഷ്ട്രീയത്തിന്റെ നിഗൂഢത ഇന്നും കേരളം ചര്‍ച്ച ചെയ്യുന്നു. വിവാദമായ ഹാരിസണ്‍ പ്ലാന്റേഷന്‍ കേസില്‍ വനംമന്ത്രി ബിനോയ് വിശ്വത്തെ കൊണ്ട് ഫയലില്‍ ഒപ്പിടീച്ചത് അന്നത്തെ തൊഴില്‍മന്ത്രി പി കെ ഗുരുദാസന്റെ നിര്‍ബന്ധത്താലാണെന്നും, ഒപ്പിടരുതെന്ന് താന്‍ വിലക്കിയിരുന്നതായും സി ദിവാകരന്‍ പറയുന്നു. ”ഹാരിസണ്‍ പ്ലാന്റേഷന്‍ തോട്ടം ദീര്‍ഘനാളായി പൂട്ടികിടക്കുകയായിരുന്നു. തൊഴിലാളികള്‍ പട്ടിണിയിലായി. തോട്ടം തുറക്കാന്‍ തൊഴില്‍മന്ത്രി ഗുരുദാസന്‍ ഇടപെടല്‍ നടത്തി. ഹാരിസണ്‍ പ്ലാന്റേഷന്‍ തുറക്കാനുള്ള ഫയല്‍ വനം മന്ത്രി അംഗീകരിക്കണമായിരുന്നു. മന്ത്രിസഭ നടന്നു കൊണ്ടിരിക്കുമ്പോള്‍ മന്ത്രി ഗുരുദാസന്‍ അവിടെവച്ച് ഫയലില്‍ ബിനോയ് വിശ്വത്തെകൊണ്ട് ഒപ്പിടിക്കാന്‍ ശ്രമിച്ചു. ബിനോയ് വിശ്വം എന്നോട് അഭിപ്രായം ചോദിച്ചു. ഫയലില്‍ ഒപ്പിടരുതെന്ന് ഞാന്‍ നിര്‍ദേശിച്ചു. എന്റെ ഉപദേശം കൂട്ടാക്കാതെ ബിനോയ് ഫയലില്‍ ഒപ്പിട്ടു. വന്‍കിട തോട്ടം ഉടമയെ സംരക്ഷിക്കാന്‍ വനം മന്ത്രി കൂട്ടുനിന്നു എന്ന് പ്രചാരണമുണ്ടായി. വിഎസ് സര്‍ക്കാരിന്റെ പേരില്‍ ഒരു ആരോപണവും ഉണ്ടാകില്ലെന്നു ധരിച്ചിരുന്നവര്‍ നിരാശരായി’-അദ്ദേഹം വെളിപ്പെടുത്തി.

തിരുവനന്തപുരം: ലോകകേരള സഭ അമേരിക്കന്‍ മേഖല സമ്മേളനത്തിലെ പണപ്പിരിവിനെതിരെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.

‘ലോക കേരള സഭ കൊണ്ട് കേരളത്തിനോ പ്രവാസികള്‍ക്കോ ഒരു ഗുണവുമില്ല. വരേണ്യ വര്‍ഗത്തിനു വേണ്ടിയുള്ള ധൂര്‍ത്താണിത്. മുഖ്യമന്ത്രിയെ കാണാനും അടുത്തിരിക്കാനും പണം നല്‍കുന്നത് എന്തിനാണ്? ഈ പിരിവ് ആരു പറഞ്ഞിട്ടാണ്? ബക്കറ്റ് പിരിവ് നടത്തിയ വരുടെ പരിഷ്‌കൃതരൂപമാണ് അമേരിക്കയിലെ പിരിവ്. പൂച്ച കണ്ണടച്ച് പാലുകുടിക്കുന്നതു പോലെ തട്ടിപ്പും വെട്ടിപ്പും നടത്തുകയാണ്. മുഖ്യമന്ത്രി ഈ പരിപാടിയില്‍ പങ്കെടുക്കരുത്. സ്‌പോണ്‍സര്‍ഷിപ്പ് അവസാനിപ്പിക്കണം’- ചെന്നിത്തല പറഞ്ഞു.

അതേസമയം, സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങുന്നതില്‍ എന്താണ് തെറ്റെന്ന എ,കെ ബാലന്റെ പരാമര്‍ശത്തിന് മറുപടിയായി ഷോക്ക് ആര്‍ക്ക് അടിപ്പിക്കണമെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഇപ്പോള്‍ ആരോപണമുന്നയിക്കുന്ന ഇവരാരും ഇതിനുമുമ്പ് സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങിയിട്ടില്ലേ? വിവിധ രാജ്യങ്ങളിലെ മലയാളികളുടെ സംഗമമാണ് ലോക കേരള സഭ. പ്രവാസികളെ പ്രതിപക്ഷം അപമാനിച്ചു. പണം പരിക്കുന്നുവെന്ന ആക്ഷേപം പ്രവാസികള്‍ പുച്ഛിച്ചു തള്ളും. ഇത് പണം പിരിക്കുന്നതല്ല. സ്പോണ്‍സര്‍ഷിപ്പാണ്. ദുരുപയോഗം പരിശോധിക്കാന്‍ ഓഡിറ്റ് ഉണ്ടെന്നുമായിരുന്നു എ.കെ ബാലന്‍ പറഞ്ഞത്.

വാഷിംഗ്ടണ്‍: മുസ്ലീം ലീഗ് പൂര്‍ണമായും മതേതര പാര്‍ട്ടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ന്യൂയോര്‍ക്കില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

‘ഹിന്ദുക്കളുടെ പാര്‍ട്ടിയായ ബി ജെ പിയെ വിമര്‍ശിച്ച് മതേതരത്തെക്കുറിച്ച് താങ്കള്‍ സംസാരിച്ചു. എന്നാല്‍, താങ്കള്‍ എം പിയായിരുന്ന കേരളത്തില്‍, മുസ്ലീം പാര്‍ട്ടിയായ മുസ്ലീം ലീഗുമായി കോണ്‍ഗ്രസ് സഖ്യത്തിലാണല്ലോ’ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ‘മുസ്ലീം ലീഗ് പൂര്‍ണമായും മതേതര പാര്‍ട്ടിയാണ്. മതേതരമല്ലാത്ത ഒന്നും അതിലില്ല. എനിക്ക് തോന്നുന്നു ചോദ്യം ചോദിച്ചയാള്‍ മുസ്ലീം ലീഗിനെക്കുറിച്ച് ഒന്നും പഠിച്ചിട്ടില്ലെന്ന്’- എന്നാണ് രാഹുല്‍ മറുപടി നല്‍കിയത്.

അതേസമയം, മതത്തിന്റെ പേരില്‍ ഇന്ത്യയെ വിഭജിച്ച ജിന്നയുടെ മുസ്ലീം ലീഗ് രാഹുല്‍ ഗാന്ധിക്ക് മതേതര പാര്‍ട്ടിയാണെന്ന് ബി ജെ പി ഐ ടി സെല്‍ തലവന്‍ അമിത് മാളവ്യ പരിഹസിച്ചു.

കാലിഫോർണിയ: പാർലമെന്റ് എം പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിലൂടെ ജനങ്ങളെ സേവിക്കുന്നതിനുള്ള വലിയ അവസരം തനിക്ക് ലഭിച്ചെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക്സഭയിൽ നിന്ന് താൻ അയോഗ്യനാക്കപ്പെടുമെന്ന് വിചാരിച്ചിരുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. കാലിഫോർണിയിലെ സ്റ്റാൻഫഡ് യൂണിവേഴ്സിറ്റി ക്യാമ്പസിലെ വിദ്യാർത്ഥികളോട് സംസാരിക്കുകയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസമാണ് രാഹുൽഗാന്ധി അമേരിക്കയിൽ എത്തിയത്. 10 ദിവസത്തെ സന്ദർശനത്തിനു വേണ്ടിയാണ് അദ്ദേഹം അമേരിക്കയിലേക്ക് പോയത്. രാജ്യത്ത് ജനാധിപത്യപരമായ പോരാട്ടം നടത്താൻ പ്രതിപക്ഷത്തിന് കഴിയാത്ത അവസ്ഥയായിരുന്നു. പ്രതിപക്ഷം രാജ്യത്ത് പ്രതിസന്ധിയിലായിരുന്നു. ഈ അവസരത്തിലാണ് താൻ ഭാരത് ജോഡോ യാത്രയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. ഇന്ത്യയിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികൾ അമേരിക്കയിലുണ്ട്. അവരുമായി ബന്ധം സ്ഥാപിക്കാനും സംസാരിക്കാനും എല്ലാം തനിക്ക് താല്പര്യമാണ്. അത് തന്റെ കടമയാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

എന്നാൽ ഇത്തരം വിദേശയാത്രകളിൽ താൻ ആരുടെയും പിന്തുണ തേടാറില്ല. പ്രധാനമന്ത്രി ഇവിടേക്ക് വരാത്തത് എന്താണെന്ന് തനിക്ക് മനസ്സിലാകുന്നില്ല. രണ്ടായിരത്തിലായിരുന്നു തന്റെ രാഷ്ട്രീയ പ്രവേശനം. താൻ ഇത്തരം ഒരു അവസ്ഥയിലൂടെ കടന്നുപോകുമെന്ന് അന്ന് പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ അയോഗ്യനാക്കപ്പെട്ടതോടെ തനിക്ക് വലിയൊരു അവസരം ലഭിച്ചുവന്നും രാഷ്ട്രീയത്തിലെ കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

ആലപ്പുഴ: ട്രെയിൻ തീവയ്പിനു പിന്നിൽ തീവ്രവാദ ബന്ധമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തീവ്രവാദ സംഘടനകൾ സംസ്ഥാനത്ത് ഇപ്പോഴും പ്രവർത്തിക്കുന്നു എന്നതിനു തെളിവാണിത്. എലത്തൂർ സംഭവത്തിനു പിന്നാലെ നടന്ന ട്രെയിൻ തീവയ്പ് കേസിലും തീവ്രവാദബന്ധം സംശയിക്കുന്നു. മത തീവ്രവാദ സംഘടനകളുടെ സ്ലീപ്പർ സെല്ലുകളെ സംസ്ഥാന സർക്കാർ നിരീക്ഷിക്കുന്നേയില്ല. സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് ഗുരുതരമായ കൃത്യവിലോപം ഉണ്ടായെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

പോപ്പുലർ ഫ്രണ്ട് നിരോധനത്തിനു ശേഷവും അവരുടെ സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നു. അവരുടെ രാഷ്ട്രീയ പാർട്ടികളുമായി സഖ്യമുള്ളതുകൊണ്ടാണ് സർക്കാർ അവരെ പിന്തുണയ്ക്കുന്നത്. അതു കണ്ടുപിടിക്കാനോ അമർച്ച ചെയ്യാനോ സർക്കാരിനു കഴിയുന്നില്ല. എൻഐഎ അന്വേഷണത്തെ തടസ്സപ്പെടുത്തുന്ന രീതിയിലാണ് കേരളം മുന്നോട്ടുപോകുന്നത്. വോട്ട് ബാങ്കിന് വേണ്ടി കേരളം രാഷ്ട്രസുരക്ഷയെ ബലി കൊടുക്കുകയാണ്. സർക്കാരിന്റെ പിടിപ്പുകേടിൽ ജനത്തിന് ആശങ്കയുണ്ട്. പിഎഫ്‌ഐക്കാരെ പാർട്ടിയിൽ എടുക്കുന്ന തിരക്കിലാണ് മുഹമ്മദ് റിയാസും പി.കെ.കുഞ്ഞാലിക്കുട്ടിയുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

തിരുവനന്തപുരം: ലോക കേരളസഭക്കെതിരെ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ലോക കേരള സഭ ധൂർത്തിന്റെ പര്യായമാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയിൽ ലോക കേരളസഭാ സമ്മേളനത്തിന് താരനിശ മാതൃകയിൽ നടക്കുന്ന പണപ്പിരിവ് മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്നു വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കമഴ്ന്നുവീണാൽ കാൽപ്പണമെന്നത് സിപിഎമ്മിന്റെ ജനിതക സ്വഭാവമാണ്. മുഖ്യമന്ത്രിക്കൊപ്പമിരിക്കാൻ ഒരാളിൽ നിന്ന് 82 ലക്ഷം രൂപ പിരിച്ചെടുക്കുന്ന കാര്യം അറിഞ്ഞിട്ടും അദ്ദേഹം മൗനംപാലിക്കുന്നു. ഭരണനിർവഹണം പഠിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സാമ്രാജ്യത്വത്തിന്റെ ഇരിപ്പിടമായ അമേരിക്കയും തകർന്നടിഞ്ഞ ക്യൂബയും ലക്ഷങ്ങൾ ചെലവഴിച്ച് സന്ദർശിക്കുന്നതിനു പകരം തൊട്ടടുത്ത കർണാടകത്തിലേക്കു പോയാൽ പ്രയോജനം കിട്ടും. സത്യപ്രതിജ്ഞ കഴിഞ്ഞിട്ട് പത്തുദിവസമേ ആയുള്ളുവെങ്കിലും കർണാടകത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. തന്റെ വാഹനം കടന്നുപോകുമ്പോൾ മറ്റു വാഹനം തടഞ്ഞ് ഗതാഗതം തടസപ്പെടുത്തരുത് എന്ന മുഖ്യമന്ത്രിയുടെ ആദ്യ ഉത്തരവു തന്നെ 40 വാഹനങ്ങളുടെ അകമ്പോടിയോടെ, പോകുന്നിടത്തൊക്കെ ഗതാഗതം തടസപ്പെടുത്തുന്ന പിണറായി വിജയന് പഠിക്കാവുന്ന ഒന്നാന്തരം പാഠമാണ്. കർണാടകത്തിൽ നടപ്പാക്കിയ കുടുംബനാഥകൾക്ക് പ്രതിമാസം 2000 രൂപ, സ്ത്രീകൾക്ക് സൗജന്യബസ് യാത്ര, ഓരോ വീടിനും 200 യൂണിറ്റ് സൗജന്യവൈദ്യുതി, ഡിഗ്രിയുള്ള തൊഴിൽരഹിതർക്ക് 3000 രൂപയും ഡിപ്ലോമക്കാർക്ക് 1500 രൂപയും തുടങ്ങിയവയും മാതൃകയാക്കാമെന്നും കെ സുധാകരൻ ചൂണ്ടിക്കാട്ടി. പ്രസ്താവനയിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഭരണനിർവഹണം പഠിക്കാൻ പോകുന്ന ക്യൂബയിൽ 2021 മുതൽ ജനങ്ങൾ വലിയ പ്രക്ഷോഭത്തിലാണ്. മരുന്നും ഭക്ഷണവും വൈദ്യുതിയും ജനാധിപത്യ അവകാശങ്ങളും തേടി ജനങ്ങൾ സമരം നടത്തുമ്പോൾ കമ്യൂണിസ്റ്റ് ഭരണകൂടം അടിച്ചമർത്തുകയാണെന്ന് ആംനസ്റ്റി ഇന്റർനാഷണലിന്റെ റിപ്പോർട്ടിൽ പറയുന്നു. പൊതുജനാരോഗ്യ ശൃംഖല തകർന്ന കിടക്കുന്ന ക്യൂബയിൽ അവശ്യമരുന്നുകളുടെ അഭാവം രൂക്ഷമാണ്. പ്രതിഷേധിക്കുന്ന കൗമാരക്കാർ ഉൾപ്പെടെയുള്ളവർ ജീവപര്യന്തം ശിക്ഷയുമായി ജയിലുകളിൽ കഴിയുന്നുവെന്ന് സുധാകരൻ അറിയിച്ചു.

2021-22ൽ മാത്രം 2.24 ലക്ഷം ക്യൂബൻകാരാണ് കൊടും കാട്ടിലൂടെയും ബോട്ടുകളിലും അപകടകരമായി യാത്ര ചെയ്ത് അമേരിക്കയിലേക്ക് രക്ഷപ്പെട്ടത്. അഭിപ്രായസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ട് പുതിയ നിയമം തന്നെ നടപ്പാക്കി. 180 രാജ്യങ്ങളിലെ മാധ്യമസ്വാതന്ത്ര്യത്തേക്കുറിച്ചുള്ള ലോകമാധ്യമസ്വാതന്ത്ര്യ സൂചികയിൽ 161-ാംസ്ഥാനത്തു നിൽക്കുന്ന ഇന്ത്യയുടെ ചേട്ടനായി ക്യൂബ 172-ാം സ്ഥാനത്താണ്. മുഖ്യമന്ത്രിയുടെയും സിപിഎം നേതാക്കളുടെയും ആയുസിന്റെ സിംഹഭാഗവും അമേരിക്കൻ സാമ്രാജ്യത്വത്തെ ആക്രമിക്കാൻ ചെലവിട്ടതാണ്. എന്നാൽ മിക്ക നേതാക്കളും ചികിത്സയ്ക്കും ഉല്ലാസയാത്രക്കും മക്കളുടെ വിദ്യാഭ്യാസത്തിനും അമേരിക്കയിലേക്കുതന്നെ പോകുന്നു എന്നതു വിധി വൈപരീത്യമാണ്. മുഖ്യമന്ത്രി നെതർലൻഡിൽ വെള്ളപ്പൊക്ക നിവാരണവും നോർവെയിൽ മാലിന്യസംസ്‌കരണവും പഠിക്കാൻ പോയതുപോലെ ഈ സന്ദർശനം വൃഥാവിലാകാതിരിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജയ്പൂർ: കോൺഗ്രസിനും പ്രതിപക്ഷ കക്ഷികൾക്കും എതിരെ രൂക്ഷവിമർശനം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് ഭരണം റിമോട്ട് കൺട്രോളിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു. പാവങ്ങളെ പറ്റിക്കുകയും ചൂഷണം ചെയ്യുകയുമാണ് കോൺഗ്രസിന്റെ നയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി രാജസ്ഥാനിൽ നടത്തിയ റാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ പാർലമെന്റ് ഉദ്ഘാടനം ബഹിഷ്‌കരിച്ച പ്രതിപക്ഷ തീരുമാനത്തിനെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. രാജ്യത്തിന്റെ വികാരത്തെയും 60,000 തൊഴിലാളികളുടെ കഠിനാധ്വാനത്തെയും കോൺഗ്രസ് അപമാനിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യം കൈവരിച്ച പുരോഗതി കോൺഗ്രസിന് ദഹിക്കുന്നില്ല. പാവപ്പെട്ടവരുടെ മകൻ കോൺഗ്രസ് ആഗ്രഹിക്കുന്നത് ചെയ്യാൻ അനുവദിക്കാത്തതിനാൽ അവർക്ക് ദേഷ്യമാണ്. പാവപ്പെട്ടവരെ തെറ്റിധരിപ്പിച്ച് അവരെ വഞ്ചിക്കുകയെന്നത് കോൺഗ്രസിന്റെ നയമാണ്. ഇതുമൂലം രാജസ്ഥാനിലെ ജനങ്ങളും ഏറെ ദുരിതമനുഭവിച്ചു. ജനസേവനം, സദ്ഭരണം, പാവപ്പെട്ടവരുടെ ക്ഷേമം എന്നിവ കേന്ദ്രീകരിച്ചായിരുന്നു ഒൻപത് വർഷത്തെ ബിജെപി സർക്കാരിന്റെ പ്രവർത്തനമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യം നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഇന്ത്യയിലെ ജനങ്ങളുടെ വിയർപ്പുണ്ട്. രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാൻ ഓരോ ഇന്ത്യക്കാരനും കാണിക്കുന്ന ദൃഢനിശ്ചയം സമാനതകളില്ലാത്തതാണ്. എന്നാൽ ചിലർക്ക് ഇത് ദഹിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജയ്പൂർ: രാജസ്ഥാൻ കോൺഗ്രസ് തർക്കത്തിന് പരിഹാരമായില്ല. ഡൽഹിയിലെ ചർച്ചയിലും പ്രശ്ന പരിഹാരം കാണാൻ കഴിഞ്ഞില്ല. അഴിമതിക്കെതിരെ അശോക് ഗെലോട്ട് സർക്കാർ നടപടിയെടുക്കണമെന്നാണ് സച്ചിൻ പൈലറ്റ് ഉന്നയിക്കുന്ന ആവശ്യം. ഇതിനുള്ള സമയം ഇന്ന് അവസാനിക്കുന്നെന്നും നടപടിയുണ്ടായില്ലെങ്കിൽ തുടർ നീക്കം ആലോചിക്കുമെന്നുമാണ് സച്ചിൻ പൈലറ്റ് നൽകുന്ന മുന്നറിയിപ്പ്.

സച്ചിനെയും ഗെലോട്ടിനെയും ഒന്നിച്ചിരുത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നാലു മണിക്കൂറോളം നേരം ചർച്ച നടത്തിയിരുന്നു. ഗെലോട്ടും സച്ചിനും ഒന്നിച്ചുനിൽക്കുമെന്ന് നേരത്തെ ഇരുവരുടെയും സാന്നിധ്യത്തിൽ കെപിസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പ്രഖ്യാപി്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതിന് പിന്നാലെ വീണ്ടും ഇരുവരും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടായി.

വസുന്ധര രാജെസിന്ധ്യക്കെതിരായ അഴിമതി ആരോപണങ്ങളിൽ അന്വേഷണം, ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ രാജസ്ഥാൻ പി എസ് സി പുനഃസംഘടിപ്പിക്കുക, ഉദ്യോഗാർത്ഥികൾക്ക് നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളാണ് സച്ചിൻ മുന്നോട്ടുവെച്ചിരുന്നത്.

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ. യു എസിലെ കാലിഫോർണിയയിൽ രാഹുൽ നടത്തിയ പ്രസംഗത്തിനെതിരെയാണ് അദ്ദേഹം വിമർശനവുമായി രംഗത്തത്തെിയത്. വിദേശ സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി ഇന്ത്യയെ അപമാനിക്കുകയാണെന്ന് അനുരാഗ് താക്കൂർ ആരോപിച്ചു. രാഹുൽ അടുത്തിടെ സാൻഫ്രാൻസിസ്‌കോയിൽ നടത്തിയ ഇന്ത്യൻ ജനതയെ അഭിസംബോധന ചെയ്ത് രാഹുൽ നടത്തിയ പ്രസംഗം ചൂണ്ടിക്കാട്ടിയായിരുന്നു അനുരാഗ് താക്കൂറിന്റെ പരാമർശം.

ബിജെപി ജനത്തെ ഭീഷണിപ്പെടുത്തുകയാണെന്നും സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും രാഹുൽ പറഞ്ഞിരുന്നു. ഓസ്ട്രേലിയൻ പ്രധാനമന്ത്രി മോദിയെ ബോസ് എന്നാണ് വിശേഷിപ്പിച്ചത്. ഇത് രാഹുൽ ഗാന്ധിക്ക് ദഹിക്കുന്നില്ലെന്ന് അനുരാഗ് താക്കൂർ അറിയിച്ചു.

സർക്കാർ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നതും അവരുടെ വസതികളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു രാഹുൽ വിമർശനം ഉന്നയിച്ചത്. ഭാരത് ജോഡോ യാത്ര തടസപ്പെടുത്താൻ കേന്ദ്ര സർക്കാർ എല്ലാ വിധത്തിലും ശ്രമിച്ചിരുന്നതായും രാഹുൽ കുറ്റപ്പെടുത്തി. ജനങ്ങളുമായി ബന്ധപ്പെടാനുള്ള എല്ലാ സംവിധാനങ്ങളുടെയും നിയന്ത്രണം ബിജെപിയും ആർ.എസ്.എസും കൈയടക്കിയ പശ്ചാത്തലത്തിലാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചതെന്നും രാഹുൽ വ്യക്തമാക്കിയിരുന്നു.