Politics

ന്യൂഡൽഹി: കേന്ദ്ര ബജറ്റിനെ ആന്ധ്ര ബീഹാർ ബജറ്റെന്ന് പരിഹസിക്കുന്നവർക്ക് മറുപടി നൽകി ധനമന്ത്രി നിർമല സീതാരാമൻ. കോൺഗ്രസ് ബജറ്റുകളിൽ സംസ്ഥാനങ്ങളെ പരിഗണിച്ചിട്ടില്ലേയെന്ന് ധനമന്ത്രി ചോദിക്കുന്നു. ഇന്നലത്തെ ബജറ്റുകളിൽ എല്ലാ സംസ്ഥാനങ്ങളെയും പരാമർശിക്കുന്നുണ്ട്. കോൺഗ്രസിന്റെ ബജറ്റുകൾ ചൂണ്ടിക്കാട്ടാമെന്നും ധനമന്ത്രി വ്യക്തമാക്കി.

കോൺഗ്രസ് വില കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ്. വിമർശനം ഉന്നയിക്കുന്ന പാർട്ടികൾക്ക് മറുപടി നൽകാം. എല്ലാ സംസ്ഥാനങ്ങളെയും എപ്പോഴും പരാമർശിക്കാനാവില്ല. ആരോടും വിരോധവും വിധേയത്വവും ഇല്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: നിർമല സീതാരാമൻ ഇന്ന് അവതരിപ്പിച്ചത് അങ്ങേയറ്റം കേരള വിരുദ്ധമായ ബജറ്റാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. എൻഡിഎ സഖ്യത്തിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടിയുള്ള ബജറ്റാണ് അവതരിപ്പിച്ചത്. സംസ്ഥാനങ്ങൾക്ക് വേണ്ടി ഏറ്റവും ന്യായമായ കാര്യങ്ങൾ പോലും ചെയ്തിട്ടില്ലെന്ന് അദ്ദേഹം വിമർശിച്ചു.

വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. കേരളത്തെ സംബന്ധിച്ചും രാജ്യത്തെ സംബന്ധിച്ചും നിരാശാജനകമായ ബജറ്റാണിത്. അങ്ങേയറ്റം കേരള വിരുദ്ധമായ ബജറ്റാണ് അവതരിപ്പിച്ചത്. കേരളത്തിന്റെ ഒരു ആവശ്യത്തെയും പരിഗണിച്ചില്ല. ജനങ്ങളുടെ പുരോഗതിയെക്കരുതിയാണ് ബജറ്റ് അവതരിപ്പിക്കേണ്ടത്. എന്നാൽ മോദി ഗവൺമെന്റിന്റെ നിലനിൽപ്പിന് വേണ്ടി മാത്രം നടത്തിയ ഒരു രാഷ്ട്രീയ ഗിമ്മിക്കാണ് ബജറ്റെന്ന് പറയാം. സംസ്ഥാനങ്ങളെ കരുതിയിട്ടില്ലെന്ന് മാത്രമല്ല, ഏറ്റവും ന്യായമായ കാര്യങ്ങൾ പോലും ചെയ്തിട്ടില്ലെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

ഫെഡറലിസമെന്ന് ഒരു തരത്തിലും പറയാൻ മോദി ഗവൺമെന്റിന് അർഹതയില്ലെന്ന് വ്യക്തമാക്കുന്ന ബജറ്റാണിത്. സംസ്ഥാനങ്ങളുടെ താൽപര്യങ്ങളെ ഒരു തരത്തിലും ബജറ്റ് സംരക്ഷിക്കുന്നില്ല. സ്വന്തം മുന്നണിയുടെ താൽപര്യങ്ങളെ സംരക്ഷിക്കാൻ വേണ്ടി ചില സംസ്ഥാനങ്ങൾക്ക് ആനുകൂല്യങ്ങൾ അനുവദിച്ചു. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു ബജറ്റ്. കണക്കുകൾ നോക്കുമ്പോൾ കഴിഞ്ഞ ബജറ്റും ഈ ബജറ്റും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ലെന്ന് കാണാം. വലിയ തോതിലുള്ള വെട്ടിച്ചുരുക്കൽ പല മേഖലയിലും വരുത്തിയിട്ടുമുണ്ട്. ഭക്ഷ്യസബ്‌സിഡി 2022 23ൽ 2 ,72, 000 കോടി ഉണ്ടായിരുന്നത് ഈ വർഷം 2,05,000 കോടിയായി ചുരുക്കി. 2, 51,000 കോടി ഉണ്ടായിരുന്ന വളത്തിന്റെ സബ്‌സിഡി 1, 64, 000 കോടിയായി വെട്ടിക്കുറച്ചു. ആരോഗ്യമേഖലയിലും വെട്ടിച്ചുരുക്കലുണ്ടായി. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 90, 806 കോടി ചെലവഴിച്ചിരുന്നത് ഈ ബജറ്റിൽ 86,000 കോടിയായി. അംഗൻവാടി ഭക്ഷണപദ്ധതികളിലും കുറവ്. ദാരിദ്ര്യ നിർമാർജനത്തിന് വേണ്ടി പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയിൽ 2, 72, 802 കോടിയാണ് 2, 05, 250 കോടിയായി മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.

തൊഴിലിനെപ്പറ്റിയാണ് ബജറ്റിൽ ഏറ്റവുമധികം പറഞ്ഞത്. എന്നാൽ പിഎം എംപ്ലോയ്‌മെന്റ് ജനറേഷൻ സ്‌കീം 2,300 കോടിയായി കുറച്ചു. ഓരോ വിവരങ്ങളെടുത്ത് പരിശോധിച്ചാലും ബജറ്റിൽ കുറവ് മാത്രമാണ് കാണുന്നത്. 10 ലക്ഷത്തിലധികം വേക്കൻസികൾ കാലിയായി കിടക്കുന്നുണ്ട്. പിഎസ്സി നിയമനം രാജ്യത്തെ 60 ശതമാനത്തോളം നടക്കുന്നത് കേരളത്തിലാണ്. മറ്റ് സംസ്ഥാനങ്ങളിൽ നടക്കുന്നില്ല. സ്വകാര്യ മേഖലയിൽ ജോലി അവസരങ്ങളുണ്ടാക്കാനുള്ള ശ്രമം മാത്രമാണ് നടക്കുന്നത്. അത് തന്നെ എത്രത്തോളം പ്രാവർത്തികമാക്കുമെന്ന് ഉറപ്പില്ല. ജനവിരുദ്ധവും നിരാശാജനകവും രാജ്യത്തിന്റെ പുരോഗതിക്ക് വഴി വെക്കാത്തതുമായ ഒരു ബജറ്റാണ് പ്രഖ്യാപിച്ചത്. വിവിധ പദ്ധതികളിൽ നിന്ന് വെട്ടിക്കുറയ്ക്കപ്പെട്ട പണം പാക്കേജായി നൽകണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. മറ്റ് സംസ്ഥാനങ്ങൾക്ക് അവർ ആവശ്യപ്പെട്ട പാക്കേജ് നൽകിയെങ്കിലും കേരളത്തോട് പൂർണ അവഗണനയാണ്. വിഴിഞ്ഞം പദ്ധതിക്കായി ഒരു തുക പോലും അനുവദിച്ചില്ല. സ്ഥലമുൾപ്പെടെ മാറ്റിയിട്ടിട്ടും സംസ്ഥാനത്തിന് എയിംസ് നൽകിയില്ല. കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറന്നാൽ ബജറ്റിൽ ധാരാളം പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ രണ്ട് കേന്ദ്രമന്ത്രിമാർ കേരളത്തിലുണ്ടായിട്ടുകൂടി കേരളത്തിന് ഒന്നും ലഭിച്ചിട്ടില്ല. ഇവരും യുഡിഎഫ് എംപിമാരും ഇതിൽ അഭിപ്രായം പറയണം. സംയുക്തമായി കേരളത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കണമെന്നും കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു.

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റേത് അങ്ങേയറ്റം നിരാശാജനകമായ ബജറ്റാണെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഒരു പ്രയോജനവുമില്ലാത്ത വാഗ്ദാനങ്ങൾ മാത്രമായി ബജറ്റ് ഒതുങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. ധനകമ്മി കുറയ്ക്കുന്നതിനായി ഒരു ഇടപെടലും നടത്തിയിട്ടില്ല. വിലക്കയറ്റം പിടിച്ചു നിർത്താനുള്ള ശ്രമങ്ങളുമില്ല. മധ്യവർഗത്തിന്റെ ജീവിതം കൂടുതൽ ദുഷ്‌കരമാക്കുന്നതാണ് ഈ ബജറ്റെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാരിനെ താഴെ വീഴാതെ പിടിച്ചു നിർത്താനുള്ള ശ്രമം മാത്രമാണ് ബജറ്റ്. നിലവിൽ കേന്ദ്രം ഭരിക്കുന്നത് ബിജെപി അല്ല, എൻഡിഎ സഖ്യം ആണ്. സഖ്യത്തെ നിലനിർത്താൻ ആന്ധ്രക്കും ബിഹാറിനും വാരിക്കോരി കൊടുത്തേ മതിയാകൂ. സ്ത്രീകൾക്കായുള്ള പ്രഖ്യാപനങ്ങളൊക്കെ എല്ലാ ബജറ്റിലും ഉള്ളതു തന്നെ. എന്നാൽ അതൊന്നും വർധിപ്പിക്കുന്നുമില്ല, കൃത്യമായി നടപ്പാക്കുന്നുമില്ല. വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ അങ്ങേയറ്റം തഴഞ്ഞുകൊണ്ടുള്ള ബജറ്റാണിത്. മണിപ്പൂരിന്റെ അവസ്ഥ രാജ്യം കാണുന്നതാണ്. അക്ഷരാർത്ഥത്തിൽ ആ സംസ്ഥാനം കത്തുകയാണ്. എന്നാൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിനായി ബജറ്റിൽ വർദ്ധിപ്പിച്ചിരിക്കുന്നത് എട്ട് കോടി രൂപ മാത്രമാണ്. രാജ്യത്തുടനീളം പല നിർമാണങ്ങളും വികസനങ്ങളും കൊണ്ടുവരുമെന്ന് പറയുന്നു. എന്നാൽ ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം പണിത എത്ര ഫ്‌ലൈ ഓവറുകളും റോഡുകളും ഇതിനകം തകർന്നു വീണു. ഇതാണ് മോദി സർക്കാരിന്റെ വികസനമെന്ന് യെച്ചൂരി പരിഹസിച്ചു.

തിരുവനന്തപുരം: ഒറ്റ നോട്ടത്തിൽ തന്നെ സംസ്ഥാനങ്ങൾക്കിടയിൽ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ പ്രാധാന്യമുള്ള 8 ലക്ഷ്യങ്ങൾ എന്ന മുഖവുരയോടെ ധനമന്ത്രി പ്രഖ്യാപിച്ച കാര്യങ്ങളിൽ കേരളം ഉൾപ്പെടെയുള്ള ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും സംസ്ഥാനത്തിന് ആവശ്യമായ വികസന പദ്ധതി പ്രഖ്യാപിക്കുന്നതിലുള്ള എതിർപ്പ് പ്രകടിപ്പിക്കുന്നില്ലെങ്കിലും, ഏതെങ്കിലും സംസ്ഥാനത്തെ അവഗണിക്കുന്നത് അംഗീകരിക്കാനാവില്ല. കേരളം പോലുള്ള സംസ്ഥാനങ്ങളുടെ മുന്നോട്ടുള്ള പ്രയാണം തടയുന്ന സമീപനമാണിത്. കേരളം നിരന്തരം ഉയർത്തിയ സുപ്രധാന ആവശ്യങ്ങൾ പരിഗണിക്കാൻ തയാറാകാത്തത് ഇന്നാട്ടിലെ ജനങ്ങളോടാകെയുള്ള വെല്ലുവിളിയാണ്. ബജറ്റ് നിർദേശങ്ങൾ വിശദമായി പരിശോധിച്ച ശേഷം കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രത്തിനു മുന്നിൽ ആവർത്തിച്ചുന്നയിക്കാൻ യോജിച്ച ശ്രമം നടത്തും. കേന്ദ്ര സർക്കാരിന്റെ ഇന്നത്തെ രാഷ്ട്രീയ നിലനിൽപ്പിന് അനിവാര്യമായ പ്രഖ്യാപനങ്ങളാണ് ബജറ്റിൽ നടത്തിയിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന്റെ കാര്യമെടുത്താൽ, നമ്മുടെ ദീർഘകാല ആവശ്യങ്ങളായ എയിംസ് ഉൾപ്പെടെയുള്ളവ പരിഗണിച്ചതായി കാണുന്നില്ല. പ്രകൃതി ദുരന്ത നിവാരണ കാര്യങ്ങളിലും ടൂറിസം മേഖലയിലും കേരളത്തെ പരിഗണിച്ചിട്ടില്ല. ഈ അവഗണ നിരാശാജനകവും പ്രതിഷേധാർഹവുമാണ്. കാർഷിക മേഖലയിൽ പ്രഖ്യാപിച്ച ചില കാര്യങ്ങൾ സംസ്ഥാനങ്ങൾ നേരിട്ട് ഇടപെട്ട് നടത്തേണ്ടവയാണ്. ഇതിന് ഏറ്റവും അനിവാര്യമായ കാര്യം സംസ്ഥാനങ്ങളുടെ സാമ്പത്തിക ശാക്തീകരണമാണ്. ആ ശാക്തീകരണം സാധ്യമാകാതെ കാർഷികാഭിവൃദ്ധി എങ്ങനെ കൈവരിക്കാനാകും? വായ്പാ പരിധി നിയന്ത്രണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കേന്ദ്രം കൈക്കൊള്ളുന്ന സമീപനം കാരണം വികസന പ്രവർത്തനങ്ങൾക്ക് പണം ചെലവിടാൻ സംസ്ഥാനങ്ങൾ ബുദ്ധിമുട്ടുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേന്ദ്രാവിഷ്‌കൃത പദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ സംസ്ഥാനങ്ങൾക്കും അതിൽ സാമ്പത്തിക ചെലവുണ്ട്. ഇത്തവണ നഗരവികസനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രഖ്യാപിച്ച പദ്ധതികളിൽ സംസ്ഥാനത്തിൻറെ നികുതി അധികാരങ്ങളിൽ കേന്ദ്രം കൈകടത്തുന്നതായാണ് കാണുന്നത്. സ്റ്റാമ്പ് ഡ്യൂട്ടി കുറയ്‌ക്കേണ്ടതുണ്ടെന്ന കാര്യം കേന്ദ്ര ധനമന്ത്രിയുടെ പ്രസംഗത്തിൽ പരാമർശിച്ചിരിക്കുന്നു. ജി.എസ്.ടി നിലവിൽ വന്നതിനുശേഷം സംസ്ഥാനങ്ങൾക്ക് വളരെ പരിമിതമായ തനത് നികുതി അധികാരം മാത്രമേയുള്ളൂ. അതുപോലും കേന്ദ്രാവിഷ്‌കൃത പദ്ധതികളിലൂടെ കേന്ദ്രത്തിൻറെ നിബന്ധനകൾക്ക് വിധേയമാക്കാനാണ് ബജറ്റിൽ ശ്രമം നടത്തിയിരിക്കുന്നത്. ഇത് ഫെഡറൽ തത്വങ്ങൾക്ക് നിരക്കാത്തതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രധാനപ്പെട്ട കേന്ദ്ര പദ്ധതികളിൽ ഗണ്യമായ വെട്ടിക്കുറവ് വരുത്തിയതായിട്ടാണ് ബജറ്റ് രേഖകളിൽ കണുന്നത്. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതിയിൽ 2002 – 23ൽ 272, 802 കോടി രൂപയായിരുന്നു വകയിരുത്തിയതെങ്കിൽ ഇത്തവണ അത് 2,05, 220 കോടി രൂപ മാത്രമാണ്. പ്രധാനമന്ത്രി പോഷൺ അഭിയാൻ പദ്ധതിയിൽ 2002- 23 ൽ 12 , 681 കോടി രൂപ വകയിരുത്തിയിരുന്നു. അത് 12,467 കോടി രൂപയായി ചുരുക്കി. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് 2022- 23 ൽ 90, 806 കോടി രൂപ വകയിരുത്തിയെങ്കിൽ ഇത്തവണ 86, 000 കോടി രൂപ മാത്രമാണുള്ളത്. ഈ കണക്കുകൾ സൂചിപ്പിക്കുന്നത് സാധാരണ ജനങ്ങളെ ബാധിക്കുന്ന പദ്ധതികളോടുള്ള ഉദാസീനമായ സമീപനമാണ്. കേന്ദ്ര സർക്കാരിൻറെ രാഷ്ട്രീയ നിലനിൽപ്പ് ലക്ഷ്യമിട്ടുകൊണ്ട് ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുന്ന പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സമീപനത്തിനെതിരെ ശക്തിയായ പ്രതിഷേധം അറിയിക്കുകയാണ്. ഈ അവഗണനയ്‌ക്കെതിരെ കേരളത്തിൽ കക്ഷിരാഷ്ട്രീയ ഭേദമെന്യേ അഭിപ്രായസമന്വയമുണ്ടാകണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്കും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കും സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള ക്രിയാത്മകമായ ചർച്ചകളും നിർദ്ദേശങ്ങളുമാണ് വയനാട് സുൽത്താൻ ബത്തേരിയിലെ കെപിസിസി ക്യാമ്പ് എക്‌സിക്യൂട്ടീവിൽ പങ്കെടുത്ത ഓരോ പ്രതിനിധിയും പങ്കുവെച്ചതെന്നും ഏതെങ്കിലും ഒരു നേതാവിനെ വ്യക്തിപരമായി വിമർശിക്കുന്ന തരത്തിലുള്ള ഒരു പരാമർശവും ക്യാമ്പിലുണ്ടായിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.

എന്നാൽ ക്യാമ്പിൽ കെ മുരളീധരനെ ചിലർ വിമർശിച്ചതായി ചില മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ വാർത്ത പൂർണ്ണമായും അടിസ്ഥാനരഹിതവും ശുദ്ധ അസംബന്ധവുമാണ്.കേരളത്തിലെ കോൺഗ്രസിന് പുതിയ ഉണർവ്വും ദിശാബോധവും നൽകുന്ന ചർച്ചകളാണ് കെപിസിസി ക്യാമ്പ് എക്‌സിക്യൂട്ടീവ് നടന്നത്. കോൺഗ്രസിന്റെ ചരിത്രത്തിലാദ്യമാണ് സംഘടനാചർച്ചകൾ പുറത്തുവരാതെ നടത്തിയ ഈ സമ്മേളനം. ഒരുതരത്തിലുള്ള അഭിപ്രായ വ്യത്യാസവും ഉണ്ടായിട്ടില്ല. ഇതിന് കടകവിരുദ്ധമായ വാർത്ത എവിടെന്നാണ് ലഭിച്ചത് എന്നത് മാധ്യമങ്ങൾ വ്യക്തമാക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

സത്യത്തിന്റെ കണികപോലുമില്ലാത്ത ഈ വാർത്ത പ്രവർത്തകരെയും പൊതുജനങ്ങളെയും തെറ്റിധരിപ്പിക്കുന്നത് മാത്രമാണ്. നല്ലരീതിയിൽ നടന്ന കെപിസിസി ക്യാമ്പ് എക്‌സിക്യൂട്ടിവിന്റെ മഹത്വവും പ്രസക്തിയും തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമായാണ് ഈ വാർത്തയെ കെപിസിസി കാണുന്നത്. ഈ വാർത്തകളുടെ ഉറവിടം പരിശോധിക്കാൻ മാധ്യമങ്ങൾ തയ്യാറാകണം. മാധ്യമപ്രവർത്തനത്തിന്റെ വിശ്വാസ്യത തകർക്കപ്പെടുന്നതും ചോദ്യം ചെയ്യപ്പെടുന്നതുമാണ് ഇത്തരത്തിലുള്ള വസ്തുതാവിരുദ്ധമായ വാർത്തകൾ. തെറ്റുതിരുത്താൻ ഈ മാധ്യമങ്ങൾ തയ്യാറാകണമെന്ന് കെ സുധാകരൻ ആവശ്യപ്പെട്ടു.

തിരുവനന്തപുരം: കോൺഗ്രസിന്റെ വർഗീയ നിലപാടുകളെ ശക്തമായി എതിർക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ഉൾപ്പെട്ടതാണ് കോൺഗ്രസിന്റെ വർഗീയ കൂട്ടുകെട്ട്. ഇതിനെതിരെ ശക്തമായ ആശയപ്രചാരണം നടത്തണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എസ്എൻഡിപിയും വർഗീയ നിലപാടാണ് സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ തോൽവി നേരിട്ടെങ്കിലും ഇടതുപക്ഷത്തിന് ശക്തമായ തിരിച്ചുവരാനാകും. ഇടതുപക്ഷം തിരുത്തേണ്ടത് തിരുത്തി മുന്നോട്ടുപോകും. കഴിഞ്ഞതിന് മുമ്പത്തെ ലോക്സഭാ തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന് തോൽവി നേരിട്ടു. അതിനുശേഷം തദ്ദേശ തെരഞ്ഞെടുപ്പിൽ 75 ശതമാനത്തോളം തദ്ദേശസ്ഥാപനങ്ങളിൽ ഇടതുപക്ഷം വിജയിച്ചു. തുടർന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ 90 സീറ്റും നേടിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സർക്കാർ ഇടപെടേണ്ട മുൻഗണനാ വിഷയങ്ങൾ കൃത്യമായി തീരുമാനിച്ച് നടപ്പാക്കും. ക്ഷേമ പെൻഷനുകൾ അതത് മാസങ്ങളിൽ ജനങ്ങളുടെ കൈകളിൽ എത്തിക്കും. സമൂഹത്തിൽ ക്ഷേമാനുകൂല്യങ്ങൾ ലഭിക്കേണ്ടവർക്കെല്ലാം കൃത്യമായി ഉറപ്പാക്കും. അതോടൊപ്പം വികസനപ്രവർത്തനങ്ങളും നടത്തുമെന്ന് എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസ് എല്ലാക്കാലത്തും പിന്നാക്ക വിഭാഗങ്ങൾക്ക് എതിരായാണ് പ്രവർത്തിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമാണ് കോൺഗ്രസുകാർ ഒബിസിക്കാരെ കുറിച്ച് ഓർക്കാറുള്ളത്. ഹരിയാനയിൽ ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയുമെല്ലാം ഒബിസി സംവരണത്തെ എതിർത്തവരാണ്. ഒബിസി സംവരണം പുനഃപരിശോധിക്കാൻ കമ്മീഷൻ രൂപീകരിച്ചെങ്കിലും കോൺഗ്രസ് അതിലെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ തയ്യാറായില്ല. 1980കളിൽ ഇന്ദിരാഗാന്ധി മണ്ഡൽ കമ്മീഷനെ മാറ്റിവച്ചു. 1990കളിൽ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഒബിസികൾക്കുള്ള സംവരണത്തെ എതിർത്ത് സംസാരിച്ചു. കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ, സൈനിക് സ്‌കൂളുകൾ, നീറ്റ് പരീക്ഷ എന്നിവയിലെല്ലാം ഒബിസി വിഭാഗത്തിന് 27 ശതമാനം സംവരണം നൽകാൻ മുൻകയ്യെടുത്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. പിന്നാക്ക-ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടിയാണ് ഈ സർക്കാർ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ബിജെപി ഒബിസി കമ്മീഷനെ അംഗീകരിക്കുക മാത്രമല്ല ചെയ്തത്, മറിച്ച് ഭരണഘടനാപരമായ സംവരണം അനുവദിക്കുകയും ചെയ്തു. അഴിമതി മാത്രമാണ് കോൺഗ്രസ് ഹരിയാനയക്കുള്ള സംഭാവനയായി നൽകിയിട്ടുള്ളത്. നയാബ് സിംഗ് സൈനി പിന്നാക്ക വിഭാഗത്തിൽ നിന്നുള്ളയാളാണ്. അദ്ദേഹം സാധാരണക്കാർക്ക് വേണ്ടിയും സംസ്ഥാനത്തിന്റെ ക്ഷേമത്തിന് വേണ്ടിയുമാണ് പ്രവർത്തിച്ചിട്ടുള്ളത്. ജനങ്ങൾ ഇന്ന് ബിജെപിയിൽ അടിയുറച്ച് വിശ്വസിക്കുന്നുണ്ട്. വികസനം എന്ന ലക്ഷ്യം വച്ചാണ് നമ്മൾ മുന്നോട്ട് പോകുന്നതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സാമ്പത്തിക പ്രതിസന്ധിക്കിടയിലും കേരളീയം വീണ്ടും നടത്തുന്നത് ആഭാസമാണെന്ന് അദ്ദേഹം പറഞ്ഞു. ഇവന്റ് മാനേജുമെന്റ് ടീമുകളെ സഹായിക്കാനാണ് പരിപാടി വീണ്ടും സംഘടിപ്പിക്കുന്നതെന്ന് വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തെ സ്നേഹിക്കുന്നവർ കേരളീയം ബഹിഷ്‌ക്കരിക്കണം. കേരളത്തിന്റെ പ്രതിച്ഛായ ശക്തിപ്പെടുത്താനല്ല, പിണറായിയുടെ കീശ വീർപ്പിക്കാനാണ് കേരളീയം പോലുള്ള ധൂർത്ത് നടത്തുന്നത്. ക്ഷേമപെൻഷൻ കുടിശ്ശിക തീർക്കാൻ പണമില്ലാത്തവരാണ് കേരളീയം നടത്തുന്നത്. സംസ്ഥാനത്ത് പകർച്ചപ്പനി കാരണം ജനം പൊറുതിമുട്ടുകയാണ്. നിരവധി മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്ഷയരോഗികൾക്കുള്ള മരുന്ന് പോലും സംസ്ഥാനത്ത് ലഭിക്കുന്നില്ല. ആരോഗ്യമേഖല താറുമാറായി. വകുപ്പിന്റെ എബസിഡി പോലും മന്ത്രിക്ക് അറിയില്ലെന്നും പൂർണപരാജയമാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജൽജീവൻ മിഷൻ പോലും മുടങ്ങിക്കിടക്കുകയാണ്. കരാറുകാർക്ക് സംസ്ഥാന സർക്കാർ പണം നൽകുന്നില്ല. കേന്ദ്രസർക്കാരിന്റെ പദ്ധതിയായതിനാൽ പ്രതിപക്ഷം ജൽ ജീവൻ മിഷനെ കുറിച്ച് നിയമസഭയിൽ ചോദ്യം ഉന്നയിക്കുന്നില്ല. ആറുമാസം സർക്കാരിന്റെ പിടിപ്പുകേട് കാരണം എൻഎച്ച്എം ഫണ്ട് കേരളത്തിന് കിട്ടിയില്ല. പേരുമാറ്റത്തിന്റെ കാര്യത്തിൽ കടിച്ചുതൂങ്ങിയത് കൊണ്ടാണ് ഈ ഗതി വന്നതെന്നും അദ്ദേഹം വിമർശിച്ചു.

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കടകംപള്ളി സുരേന്ദ്രൻ. സർവജ്ഞ പീഠം കയറിയ ആളെ പോലെയാണ് പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ആർക്കാണ് ധാർഷ്ട്യമെന്ന് അദ്ദേഹം ചോദിച്ചു. തികഞ്ഞ അഹങ്കാരത്തോടെ സഭയിൽ പെരുമാറുന്നത് പ്രതിപക്ഷ നേതാവാണ്. ശങ്കരാചാര്യർ കഴിഞ്ഞാൽ താനാണെന്ന് ഭാവത്തിലാണ് പ്രതിപക്ഷ നേതാവ് സഭയിൽ പെരുമാറുന്നത്. മുഖ്യമന്ത്രിക്ക് ധാർഷ്ട്യമാണെന്ന് വരുത്തി തീർക്കാനാണ് ശ്രമം. എന്നാൽ ധാർഷ്ട്യത്തിന് കയ്യും കാലും വയറും ഒക്കെ വെച്ചാൽ പ്രതിപക്ഷ നേതാവായെന്നും കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: കേന്ദ്രസർക്കാറിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ജമ്മുകശ്മീരിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ജമ്മുകശ്മീരിൽ സ്ഥിതി നാൾക്കുനാൾ മോശമാകുകയാണെന്ന് അദ്ദേഹം അറിയിച്ചു.

ഈ മാസം സംസ്ഥാനത്ത് നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിത്. വ്യാജ അവകാശവാദങ്ങളും പൊങ്ങച്ചം പറച്ചിലും കൊണ്ട് ജമ്മുകശ്മീരിൽ മോദി സർക്കാർ ദുരന്തമായി മാറിയെന്ന വസ്തുത മായ്ക്കാനാകില്ല. പ്രശസ്തി ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ദുരന്തമായി മാറുന്നുവെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി.

ഇത്തരം ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയാണ്. ഭീകരതക്കെതിരെ രാജ്യത്തിനൊപ്പം ഉറച്ച് നിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.