Highlights

കൊച്ചി: ഹൈക്കോടതിയിലെ വിരമിക്കൽ പ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനം സംസ്ഥാന സർക്കാരിനു വിട്ട് ഹൈക്കോടതി. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരാണ് ഹർജി പരിഗണിച്ചത്.

വിഷയം സർക്കാർ വേഗം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി തീരുമാനം സർക്കാരിന് വിട്ടത്. ഹൈക്കോടതിയിൽ മികവു തെളിയിച്ചവരുടെ പെൻഷൻ പ്രായം 56ൽ നിന്നും 58 വയസ്സായി ഉയർത്തണമെന്നാവശ്യപ്പെട്ട് ജീവനക്കാരാണ് ഹർജി നൽകിയത്. സർക്കാർ തീരുമാനം വരുന്നതുവരെ തുടരാൻ അനുവദിക്കണമെന്ന ആവശ്യം ഹർജി പരിഗണിച്ച ഡിവിഷൻ ബെഞ്ച് അംഗീകരിച്ചില്ല.

60 വയസ്സാണ് ആണ് മറ്റ് സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിൽ വിരമിക്കൽ പ്രായം. പല സർക്കാർ സർവീസുകളിലും വിരമിക്കൽ പ്രായം 60 ആണെന്നും ഹർജിയിൽ പറയുന്നുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്തെ ഹൗസ്‌ബോട്ടുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് കുറിപ്പുമായി മുരളി തുമ്മാരുക്കുടി. ടൂറിസം എന്നത് ജീവൻ പണയം വച്ചുള്ള യാത്ര ആകരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ആലപ്പുഴയിലെ ഹൗസ്ബോട്ടുകൾ വേണ്ടത്ര സുരക്ഷയില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് പല വട്ടം പറഞ്ഞിരുന്നു. ഇപ്പോൾ കുറച്ചു പരിശോധനകൾ ഒക്കെ നടക്കുന്നു. പരിശോധനയുടെ ഫലം തന്നെ വീണ്ടും പേടിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

മുരളി തുമ്മാരുക്കുടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ആലപ്പുഴയിലെ ഹൗസ്ബോട്ടുകൾ വേണ്ടത്ര സുരക്ഷയില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് ഞാൻ പല വട്ടം പറഞ്ഞിരുന്നു. ഇപ്പോൾ കുറച്ചു പരിശോധനകൾ ഒക്കെ നടക്കുന്നു. പരിശോധനയുടെ ഫലം എന്നെ വീണ്ടും പേടിപ്പിക്കുന്നു.

പതിനാല് ബോട്ട് പരിശോധന നടത്തിയതിൽ ആറെണ്ണത്തിന് ഏതെങ്കിലും തരത്തിൽ ഉള്ള കുറവുകൾ കാരണം ഫൈൻ അടക്കാൻ പറയുന്നു. പതിനാലിൽ ആറ് എന്നാൽ നാല്പത്തി രണ്ടു ശതമാനം. ആലപ്പുഴയിൽ ആയിരം ഹൗസ്ബോട്ട് ഉണ്ടെങ്കിൽ ഈ സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരം നാനൂറെണ്ണത്തിനും എന്തെങ്കിലും ന്യൂനതകൾ കാണും. പതിനാലിൽ രണ്ടെണ്ണത്തിന് ഒരു ലൈസൻസും ഇല്ലാത്തതിനാൽ പിടിച്ചെടുത്തു എന്നാണ് വാർത്ത. അതായത് പതിനാല് ശതമാനം. ആയിരം ബോട്ടുണ്ടെങ്കിൽ ഈ സ്റ്റാസ്റ്റിസ്റ്റിക്‌സ് പ്രകാരം അതിൽ നൂറ്റി നാല്പതിനും ഒരു ലൈസൻസും ഉണ്ടാവില്ല !

ഇത്തരത്തിൽ ഒരു ലൈസൻസും ഇല്ലാത്ത ബോട്ടിൽ ഒരു അപകടം ഉണ്ടായി എന്ന് വക്കുക. അതിൽ പെടുന്നവർക്ക്, മരിക്കുന്നവർക്ക് ഉൾപ്പടെ, എന്തെങ്കിലും സഹായം ലഭിക്കുമോ?, സാധാരണ ഗതിയിൽ ബോട്ടിന്റെ ലൈസൻസ് റദ്ദാക്കുകയെങ്കിലും ചെയ്യാം, പക്ഷെ ലൈസൻസ് പോലും ഇല്ലാത്തവരോട് എന്ത് ചെയ്യാൻ ?
എങ്ങനെയാണ് കേരളം പോലെ ഉദ്യോഗസ്ഥ സംവിധാനവും മാധ്യമങ്ങളും പൊതുജനങ്ങളും എല്ലാ കാര്യങ്ങളിലും ഭൂതക്കണ്ണാടിയും ആയി നോക്കിയിരിക്കുന്ന ഒരു സംസ്ഥാനത്തിൽ ഇത്തരത്തിൽ നിയമവിരുദ്ധമായി കാര്യങ്ങൾ നടക്കുന്നത്?

ഇന്ന് നമ്മൾ കണ്ടിട്ടുള്ളതിലും ദാരുണമായ ഒരു അപകടം വന്നിട്ട് മാത്രമേ ഇക്കാര്യത്തിൽ മാറ്റം ഉണ്ടാവുകയുള്ളൂ?
ആരുടെ ജീവനാണ് അന്ന് നഷ്ടപ്പെടാൻ പോകുന്നത്?
എന്റെ ?
നിങ്ങളുടെ?
കുട്ടികളുടെ?
മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകളുടെ?
വിദേശികളുടെ?
എനിക്ക് ഏറെ ഇഷ്ടമുള്ള ഒന്നാണ് ആലപ്പുഴയിലെ ഹൗസ്ബോട്ട് ടൂറിസം. പക്ഷെ താൽക്കാലമെങ്കിലും ഞാൻ ആ വഴിക്ക് പോകുന്നില്ല. ആളെ മനസ്സിലായാൽ എന്നെ അവർ ഓടിച്ചിട്ട് അടിക്കുമോ എന്നുള്ള പേടിയും ഉണ്ട് കേട്ടോ !

സത്യം പറയട്ടെ. കേരളത്തിലെ ഹൌസ് ബോട്ട് വ്യവസായത്തിന് ഏതെങ്കിലും തരത്തിൽ കുറവ് സംഭവിക്കണം എന്ന് അഭിപ്രായം ഉള്ള ആളല്ല ഞാൻ. മറിച്ച് കേരളത്തെ ഇന്ന് ലോകപ്രശസ്തമാക്കുന്ന ഒരു ടൂറിസം പ്രോഡക്ട് ആണ് ഹൗസ്ബോട്ടുകൾ. അത് കൂടുതൽ ഉണ്ടാകണമെന്നും കൂടുതൽ ആകർഷകമാക്കണം എന്നും അഭിപ്രായം ഉള്ള ആളാണ് ഞാൻ. നമ്മുടെ ഹൗസ്‌ബോട്ടുകൾക്കൊക്കെ മനോഹരമായ കളറുകൾ ഒക്കെ കൊടുത്ത്, അത് പരസ്യമാണെകിൽ പോലും, കായലിലൂടെ ഓടിച്ചാൽ എത്ര മനോഹരമായ കാഴ്ചയായിരിക്കും അത്?, ഹൌസ് ബോട്ടുകൾ പോകുന്ന ഓരോ സ്ഥലത്തെയും ചരിത്രവും ഭൂമിശാസ്ത്രവും രാഷ്ട്രീയവും ഒക്കെ പറയുന്ന ഒരു കമന്ററി ആപ്പ് ഉണ്ടായിരുന്നെങ്കിൽ ഓരോ ദിവസവും അവിടെ എത്തുന്ന പതിനായിരങ്ങൾആലപ്പുഴയെപ്പറ്റി എന്തൊക്കെ മനസ്സിലാക്കുമായിരുന്നു. ഹൌസ് ബോട്ട് പോകുന്നതിന് ചുറ്റും മാത്രമായി മലയാളത്തിലും തമിഴിലെയും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ എടുത്ത പ്രദേശങ്ങൾ ഉണ്ട്, അത് മാത്രം ഒരുമിപ്പിച്ച് ഒരു സർക്യൂട്ട് ഉണ്ടാക്കിയാൽ എത്ര രസമായിരിക്കും?

ഇതുപോലെ ആലപ്പുഴയിലെ ഹൗസ്ബോട്ട് ടൂറിസം ആകർഷകമാക്കാനും വർദ്ധിപ്പിക്കാനും ധാരാളം നിർദ്ദേശങ്ങൾ എനിക്കുണ്ട്, നിങ്ങൾക്കും ഉണ്ടാകും. ആലപ്പുഴയിലെ ടൂറിസം ഡിപ്പാർട്ട്‌മെന്റും ടൂറിസം ബോട്ട് ഉടമകളും മറ്റു സർക്കാർ സംവിധാനങ്ങളും ഒരുമിച്ച് ഒരു ചർച്ച സംഘടിപ്പിച്ചാൽ ഇതൊക്കെ നമുക്ക് ചർച്ച ചെയ്യാമല്ലോ.

പക്ഷെ അതിനൊക്കെ മുൻപ് കേരളത്തിലെ ഹൗസ്ബോട്ട് ടൂറിസം സുരക്ഷിതമാകണം. അടുത്ത മൂന്നു മാസത്തിനുള്ളിൽ ഒരു കർമ്മ പദ്ധതിപോലെ എല്ലാ ബോട്ടുകളും പരിശോധിക്കണം. പരിശോധനയുടെ സർട്ടിഫിക്കറ്റും സുരക്ഷാ നിർദ്ദേശങ്ങളും ബോട്ടുകളിൽ പ്രദർശിപ്പിക്കുന്നത് നിർബന്ധമാക്കണം. ഇത്തരത്തിൽ ലൈസൻസ് ഉള്ള ബോട്ടുകളുടെ ലിസ്റ്റ് പബ്ലിക്ക് ആയി ലഭ്യമാക്കണം.

ഇതൊന്നും ചെയ്തില്ലെങ്കിൽ അപകടം ഉണ്ടാകും, അത് കഴിയുമ്പോൾ സർക്കാറിന്റെ നഷ്ടപരിഹാരം കിട്ടിയിട്ടെന്തു കാര്യം. എന്റെ കൂട്ടുകാർ ഒക്കെ കൂടി ജൂലൈ മാസത്തിൽ ആലപ്പുഴയിൽ ഉണ്ട്. പക്ഷെ അവിടുത്തെ സുരക്ഷ സംവിധാനങ്ങൾ ശരിയാകുന്നത് വരെ ഞാൻ അങ്ങോട്ട് ഇല്ല.

ആലപ്പുഴയിലെ ഹൌസ് ബോട്ട് എന്ന് പറഞ്ഞുവെന്നേ ഉള്ളൂ. കേരളത്തിൽ എവിടെയും ടൂറിസത്തിന് വേണ്ടി ഉപയോഗിക്കുന്ന ബോട്ടുകളുടെ സ്ഥിതി ഒന്ന് തന്നെയാണ്, പരിശോധിക്കപ്പെടേണ്ടതാണ്. ടൂറിസം എന്നത് ജീവൻ പണയം വച്ചുള്ള യാത്ര ആകരുത്.

മുരളി തുമ്മാരുകുടി

കോഴിക്കോട്: 2025 ഓടെ സംസ്ഥാനത്തെ സമ്പൂർണ്ണമായി മാലിന്യ മുക്തമാക്കാനുള്ള പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ജില്ലാതല സമിതി യോഗത്തിന് ശേഷം കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായതായും മാലിന്യ ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനകീയ പങ്കാളിത്തത്തോടെയുള്ള ശുചീകരണ പ്രവർത്തനങ്ങളാണ് ക്യാമ്പയിൻ കാലയളവിൽ സംഘടിപ്പിക്കുക. രാഷ്ട്രീയ, പാരിസ്ഥിതിക, വിദ്യാർത്ഥി – യുവജന, സർക്കാർ, അർധ സർക്കാർ തുടങ്ങി എല്ലാ സംഘടനകളെയും ക്ലബ്ബുകളെയും ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമാക്കുമെന്നും മന്ത്രി പറഞ്ഞു.

ശുചിത്വ ക്യാമ്പയിന്റെ ആദ്യഘട്ടമായി ജൂൺ അഞ്ചിന് മുമ്പ് വീടുകളിലും സ്ഥാപനങ്ങളിലും ഉറവിടത്തിൽ തന്നെ മാലിന്യം സംസ്‌ക്കരിക്കാനുള്ള സംവിധാനങ്ങൾ പൂർത്തീകരിക്കും. തെരുവുകളിലും മറ്റു സ്ഥലങ്ങളിലുമായി മാലിന്യ കൂമ്പാരങ്ങൾ നീക്കം ചെയ്യുകയും അവിടെ വെയിസ്റ്റ് ബിന്നുകൾ , മെറ്റീരിയൽ കലക്ഷൻ സൗകര്യങ്ങൾ എന്നിവ ഏർപ്പെടുത്തുകയും ചെയ്യും. മാലിന്യം നീക്കം ചെയ്യുന്ന സ്ഥലത്ത് പൂന്തോട്ടം ഉൾപ്പടെ സ്ഥാപിച്ച് മനോഹരമാക്കും. ജലാശയങ്ങളിലെ മാലിന്യം നീക്കം ചെയ്യുന്ന പ്രവൃത്തികൾ മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ മുന്നോടിയായി നടന്നുകൊണ്ടിരിക്കുകയാണ്. സർക്കാർ ഓഫീസുകളിലെ മാലിന്യങ്ങളും ഇലക്ട്രോണിക്ക് മാലിന്യങ്ങൾ ഉൾപ്പടെ ശുചീകരിക്കുവാനുള്ള നിർദ്ദേശങ്ങൾ നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

ക്യാമ്പെയിനിന്റെ ഭാഗമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ യോഗങ്ങൾ ജില്ലയിൽ പൂർത്തിയായി. 2965 ഹരിത കർമ്മ സേനാംഗങ്ങളെ തദ്ദേശ സ്ഥാപനങ്ങളിൽ അജൈവ മാലിന്യ ശേഖരണത്തിനായി നിയോഗിച്ചു. ഈ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നോഡൽ ഓഫീസറെ ചുമതലപ്പെടുത്തി. ജലസ്രോതസ്സുകൾ മാലിന്യമുക്തമാക്കുന്നതിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി 2260 ഓടകൾ വൃത്തിയാക്കി. 13036 വെള്ളക്കെട്ട് പ്രദേശങ്ങളും കണ്ടെത്തി ശുചീകരിച്ചു. 554 മാലിന്യ കൂമ്പാരങ്ങളിൽ 482 എണ്ണം പൂർണ്ണമായി നീക്കം ചെയ്തു. ബൾക്ക് വെയ്സ്റ്റ് ജനറേറ്റേഴ്സായ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയതായും മന്ത്രി അറിയിച്ചു.

മാലിന്യ നിർമാർജ്ജനവുമായി ബന്ധപ്പെട്ട നടപടികൾ പാലിക്കാത്ത സ്ഥാപനങ്ങളെ കണ്ടെത്താനായി എൻഫോഴ്സ്മെന്റ് സ്‌ക്വാഡുകൾ സ്ഥാപനങ്ങൾ പരിശോധിക്കുന്നതായും പ്ലാസ്റ്റിക്ക് ഉൾപ്പടെ മാലിന്യങ്ങൾ പിടിച്ചെടുത്ത് പിഴ ഈടാക്കുകയും ചെയ്യുന്നുണ്ട്. ജൂൺ അഞ്ചോടു കൂടി തന്നെ 100 ശതമാനം വീടുകളിലും ഹരിത കർമ്മ സേനകൾ ഡോർ ടു ഡോർ കലക്ഷൻ എടുക്കുന്ന രീതിയിൽ പ്രവർത്തനങ്ങൾ പൂർത്തിയാക്കും. കൂടാതെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും വാർ റൂം പോർട്ടലിൽ വിവരങ്ങൾ അപ്ഡേറ്റും ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു.

രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ഒക്ടോബർ 30 ന് മുമ്പ് പൂർത്തീകരിക്കും. രണ്ടാം ഘട്ടത്തിന് മുമ്പായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും എംഎസിഎഫ് ( മറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി) സ്ഥാപിക്കും. ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ പരിധികളിലായി ആർആർഎഫ് യൂണിറ്റുകളും( റിസോഴ്സ് റിക്കവറി ഫെസിലിറ്റി) സ്ഥാപിക്കും. മൂന്നാം ഘട്ടം 2024 മാർച്ച് 30 നുള്ളിൽ പൂർത്തീകരിക്കും. ഇതിന്റെ ഭാഗമായി മാലിന്യ സംസ്‌ക്കരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരിക്കും. നിലവിൽ ഉപയോഗിക്കുന്ന ഹരിതമിത്രം മൊബൈൽ ആപ്പ് പൂർണ്ണമായി പ്രവർത്തനക്ഷമമാക്കുകയും ചെയ്യും. ഹരിത കർമ്മ സേനങ്ങളുടെ പ്രവർത്തനം ഒരു വീടുപോലും വിട്ടുപോകാത്ത രീതിയിൽ ക്രമീകരിക്കും. ആപൽക്കരമായ ഗാർഹിക മാലിന്യങ്ങൾ, ബയോമെഡിക്കൽ വേസ്റ്റ് എന്നിവ സംസ്‌ക്കരിക്കുന്നതിനുള്ള സംവിധാനവും ഈ കാലയളവിൽ പൂർത്തീകരിക്കും. കൺസ്ട്രക്ഷൻ ഡിമോളിഷൻ വേസ്റ്റുകളുടെ പ്ലാന്റുകളും സംസ്‌ക്കരണ സംവിധാനങ്ങളും ജില്ലയിൽ ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വാർത്താ സമ്മേളനത്തിൽ എംഎൽഎമാരായ ലിന്റോ ജോസഫ് , പി ടി എ റഹീം, കോർപ്പറേഷൻ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി അധ്യക്ഷ ഡോ. എസ് ജയശ്രീ ജില്ലാ കലക്ടർ എ ഗീത, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി ടി പ്രസാദ് എന്നിവർ പങ്കെടുത്തു.

ന്യൂഡൽഹി: ലൈംഗിക പീഡന പരാതിയിൽ ഗുസ്തി ഫെഡറേഷൻ ചെയർമാൻ ബ്രിജ്ഭൂഷൺ സിങ്ങിനെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ ഗുസ്തി താരങ്ങൾ പ്രതിഷേധം ശക്തമാക്കിയതോടെ വിഷയത്തിൽ പ്രതികരണവുമായി കേന്ദ്ര സർക്കാർ. ഡൽഹി പോലീസ് നടത്തുന്ന അന്വേഷണം പൂർത്തിയാകുംവരെ പ്രക്ഷോഭ പരിപാടികൾ നടത്തരുതെന്നാണ് കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ ഗുസ്തി താരങ്ങളോട് അഭ്യർത്ഥിച്ചത്. അന്വേഷണം പൂർത്തിയാകുംവരെ കായിക മേഖലയ്ക്കും താരങ്ങൾക്കും ദോഷമുണ്ടാക്കുന്ന നടപടികൾ ഗുസ്തി താരങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗുസ്തി താരങ്ങളുടെ പരാതിയിൽ അന്വേഷണം നടത്താൻ ഒരു സമിതിയെ നിയോഗിക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചതാണ്. ഫെഡറേഷൻ മേധാവിയെ നീക്കുകയും ചെയ്തു. കേന്ദ്ര സർക്കാർ കായിക താരങ്ങളുടെ പരിശീലനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി കോടികളാണ് ചെലവഴിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കേസിൽ ബ്രിജ് ഭൂഷനെതിരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി. തെളിവ് ലഭിക്കാതെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാനാകില്ലെന്ന നിലപാടിലാണ് ഡൽഹി പോലീസ്. കേസുമായി ബന്ധപ്പെട്ട് തെളിവ് നശിപ്പിക്കാനോ പരാതിക്കാരെ സ്വാധീനിക്കാനോ ബ്രിജ് ഭൂഷൺ ശ്രമിച്ചിട്ടില്ല. കേസിൽ 15 ദിവസത്തിനുള്ളിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും ഡൽഹി പോലീസ് വ്യക്തമാക്കി. അതേസമയം, കേസിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് ഗുസ്തി താരങ്ങളുടെ തീരുമാനം. ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യുന്നത് വരെ ശക്തമായ പ്രതിഷേധം നടത്തുമെന്നാണ് ഗുസ്തി താരങ്ങളും കർഷക സംഘടനകളും വ്യക്തമാക്കുന്നത്.

ന്യൂഡൽഹി: മുൻ മൈസൂരു ഭരണാധികാരി ടിപ്പു സുൽത്താന്റെ വാൾ ലേലത്തിൽ വിറ്റുപോയത് 140 കോടി രൂപയ്ക്ക്. ലണ്ടനിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള അന്താരാഷ്ട്ര ലേല സ്ഥാപനമായ ബോൺഹാംസാണ് ലേലം നടത്തിയത്. പ്രതീക്ഷിച്ചതിനേക്കാൾ ഏഴിരട്ടി വിലയാണ് വാളിനു ലഭിച്ചെന്നാണ് ബോൺഹാംസ് വ്യക്തമാക്കുന്നത്. ടിപ്പുവിന്റെ കൊട്ടാരത്തിലെ സ്വകാര്യമുറിയിൽ നിന്ന് കണ്ടെത്തിയ വാളാണിത്. വാളിന്റെ ”വളരെ അപൂർവമായ കാലിഗ്രാഫിക് ഹിൽറ്റ് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലെ ഇന്ത്യൻ നിർമ്മാണത്തിന്റെ ഒരു മാസ്റ്റർപീസ് ആണെന്ന് ബോൺഹാംസ് അറിയിച്ചു.

ഈ വാളിന് അസാധാരണമായ ഒരു ചരിത്രമുണ്ട്. സമാനതകളില്ലാത്ത കരകൗശല വിരുതും ഇതിൽ കാണാമെന്നും ബോൺഹാംസ് വിശദീകരിച്ചു. സ്വർണപ്പിടിയാണ് ഈ വാളിന്റെ മറ്റൊരു പ്രത്യേകത. 100 സെന്റിമീറ്ററാണ് വാളിന്റെ നീളം. ടിപ്പു കൊല്ലപ്പെട്ടതിനു ശേഷം ബ്രിട്ടീഷ് മേജർ ജനറലായിരുന്ന ഡേവിഡ് ബെയർഡാണ് വാൾ കൈവശം വച്ചിരുന്നത്. അതേസമയം, ലേലത്തിൽ വാൾ സ്വന്തമാക്കിയ ആളെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

പാര്‍ലമെന്റ് അംഗബലത്തില്‍ ഇന്ത്യ മൂന്ന് രാജ്യങ്ങളിലൊന്നായേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുടെ പുതിയ പാലമെന്റ് മന്ദിരത്തില്‍ ഇരുസഭകളിലുമായി 1272 സീറ്റുകളാണുള്ളത്. നിലവില്‍ 793 അംഗങ്ങളുമായി അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ചൈന(2,987), ബ്രിട്ടന്‍ (1,435), ഇറ്റലി (951), ഫ്രാന്‍സ് (925) എന്നിവയാണ് ആദ്യ നാല് സ്ഥാനങ്ങളിലുള്ളത്.

നിലവിലെ ലോക്‌സഭയില്‍ 552 ആണ് ഭരണഘടന അനുവദിച്ചിട്ടുള്ള പരമാവധി അംഗബലം. രാജ്യസഭയില്‍ 250 സീറ്റും. 2026ന് ശേഷം നടത്തുന്ന സെന്‍സസിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മണ്ഡല പുനര്‍നിര്‍ണയം നടത്തേണ്ടത്. 2021ല്‍ നടത്തേണ്ടിയിരുന്ന സെന്‍സസിന്റെ നടപടികള്‍ പൂര്‍ത്തിയായ ശേഷമാവും മണ്ഡല പുനര്‍നിര്‍ണയം. അതിന് മുമ്പ് മരവിപ്പിച്ച ഭരണഘടനാ വ്യവസ്ഥ മറ്റൊരു ഭേദഗതിയിലൂടെ തിരുത്തേണ്ടതുണ്ട്. ജനസംഖ്യാനുപാതികമായി പാര്‍ലമെന്റംഗങ്ങളുടെ എണ്ണം നിശ്ചയിക്കുക എന്ന മാനദണ്ഡം നിലവില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരുപോലെയാണ്. എന്നാല്‍, ജനസംഖ്യാ വര്‍ദ്ധന എല്ലാ സംസ്ഥാനങ്ങളിലും ഒരുപോലെയല്ല. വര്‍ദ്ധന കുറവുള്ള സംസ്ഥാനങ്ങള്‍ക്ക് നിലവിലുള്ള പാര്‍ലമെന്റംഗങ്ങളുടെ എണ്ണം കുറയാം.

2001ലെ സെന്‍സസിന് ശേഷം 2002ല്‍ റിട്ട.ജസ്റ്റിസ് കുല്‍ദീപ് സിംഗ് അദ്ധ്യക്ഷനായി നിയമിച്ച മണ്ഡല പുനര്‍നിര്‍ണയ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ജനസംഖ്യ ലോകറെക്കാഡിലെത്തിയതോടെ 2021ലെ സെന്‍സസ് പൂര്‍ത്തിയായ ശേഷം പുതിയ കമ്മിഷനെ നിയമിക്കാനാണ് സാധ്യത. 1951 -52ലെ ആദ്യ തിരഞ്ഞെടുപ്പില്‍ ആദ്യ ലോക്സഭ 489സീറ്റുമായി നിലവില്‍ വന്നു. പിന്നീട് മണ്ഡലം പുനര്‍നിര്‍ണയങ്ങളിലാണ് നിലവില്‍ 543 സീറ്റായത്. 1952, 1963, 1973, 2002 വര്‍ഷങ്ങളിലാണ് മണ്ഡലം പുനര്‍നിര്‍ണയ കമ്മിഷനുകളെ നിയമിച്ചത്.

ഇംഫാൽ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് മണിപ്പൂരിലെ 11 കായിക താരങ്ങൾ. സംസ്ഥാനത്തെ ഒളിമ്പ്യന്മാർ ഉൾപ്പെട്ട 11 പേരാണ് അദ്ദേഹത്തിന് കത്തയച്ചത്. മണിപ്പൂർ സംഘർഷത്തിന് പരിഹാരം കാണണമെന്നാണ് കായിക താരങ്ങൾ കത്തിൽ ആവശ്യപ്പെടുന്നത്.

ഒളിമ്പിക് മെഡൽ ജേതാവ് മീരാഭായി ചനു ഉൾപ്പെടെയുള്ള കായിക താരങ്ങൾ ഈ കത്തിൽ ഒപ്പ് വച്ചിട്ടുണ്ട്. സംസ്ഥാനത്ത് എത്രയും വേഗം സമാധാനം പുനസ്ഥാപിച്ചില്ലെങ്കിൽ തങ്ങൾക്ക് ലഭിച്ച മെഡലുകളും പുരസ്കാരങ്ങളും തിരികെ നൽകുമെന്നാണ് താരങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.

മുൻ ഇന്ത്യൻ വനിത ഫുട്ബോൾ ക്യാപ്റ്റൻ ബെംബെം ദേവി, ബോക്സർ എൽ സരിത ദേവി, പത്മാ അവാർഡ് ജേതാവ് ഭാരോദ്യോഹക കഞ്ചറാണി ദേവി തുടങ്ങിയ കായികതാരങ്ങളും കത്തിൽ ഒപ്പിട്ടിട്ടുണ്ട്. ദേശീയപാത രണ്ടിലെ തടസ്സം ഒഴിവാക്കണമെന്ന ആവശ്യവും ഇവർ മുന്നോട്ടു വച്ചിട്ടുണ്ട്. ദേശീയപാത 2 ഏതാനും ആഴ്ചകളായി അടച്ചിട്ടിരിക്കുകയാണ്. ഇത് ചരക്ക് ഗതാഗതത്തെ ബാധിക്കുന്നതിനാൽ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. അതിനാൽ പാത എത്രയും വേഗം തുറന്നു നൽകണമെന്ന് താരങ്ങൾ ആവശ്യപ്പെടുന്നു.

സംസ്ഥാനത്ത് പ്രതിമാസം സ്വമേധയാ സര്‍ചാര്‍ജ് ഈടാക്കുന്നതിനായി വൈദ്യുതി ബോര്‍ഡിന് റഗുലേറ്ററി ബോര്‍ഡിന്റെ അംഗീകാരം. യൂണിറ്റിന് പരമാവധി 10 പൈസ ഈടാക്കുന്നതിനാണ് അംഗീകാരം നല്‍കിയത്. സര്‍ചാര്‍ജ് ജൂണ്‍ ഒന്ന് മുതല്‍ നിലവില്‍ വരും.

വൈദ്യുതി ഉല്‍പാദനത്തിനുള്ള ഇന്ധനത്തിന്റെ വിലകൂടുന്നത് കാരണമുണ്ടാകുന്ന അധിക ചെലവാണ് സര്‍ചാര്‍ജിലൂടെ ഈടാക്കുന്നത്. കരട് ചട്ടങ്ങളില്‍ 20 പൈസയാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ബോര്‍ഡ് ആവശ്യപ്പെട്ടത് നാല്‍പ്പത് പൈസയായിരുന്നെങ്കിലും അനുമതി ലഭിച്ചില്ല. പിന്നീട് ഇതാണ് പത്ത് പൈസയായി പരിമതപ്പെടുത്തിയത്.

അതേസമയം, നിലവില്‍ മൂന്ന് മാസത്തില്‍ ഒരിക്കല്‍ ബോര്‍ഡ് നല്‍കുന്ന അപേക്ഷയില്‍ ഉപഭോക്താക്കളുടെ വാദം കേട്ടതിന് ശേഷമാണ് കമ്മീഷന്‍ സര്‍ചാര്‍ജ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് പുറമേ ജൂണ്‍ പകുതിയോടെ വൈദ്യുതി നിരക്ക് കൂടും.

തിരുവനന്തപുരം: കേരളത്തിന്റെ വായ്പാ പരിധി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചെന്നും, ഇത് കേന്ദ്രത്തിന്റെ കടുംവെട്ടാണെന്നും ശക്തമായി പ്രതിഷേധിക്കണമെന്നുമുള്ള ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ ആരോപണത്തിന് മറുപടിയുമായി കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ രംഗത്ത്.

‘പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ ശുപാര്‍ശ പ്രകാരമാണ് എല്ലാ സംസ്ഥാനങ്ങള്‍ക്കും കടമെടുപ്പ് പരിധി നിശ്ചയിച്ചിട്ടുള്ളത്. കേരളത്തിനും ആ മാനദണ്ഡങ്ങള്‍ ബാധകമാണ്. നടപ്പുവര്‍ഷം അനുവദിച്ച 55,182 കോടിയില്‍ 34,661 കോടി കേരളം ഇതിനോടകം എടുത്തുകഴിഞ്ഞു. ബാക്കി 20,521ല്‍ ആദ്യ മൂന്ന് പാദങ്ങളുടേതാണ് 15,390 കോടി. ബാക്കി 5,131 കോടി സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ആണ് അനുവദിക്കുക. അതിനെ ‘വെട്ടികുറക്കല്‍’ ആയി ധനമന്ത്രി ചിത്രീകരിക്കുക ആണ്. ആര്‍ബിഐ കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവുമധികം കടബാധ്യതയുള്ള 5 സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. കടമെടുപ്പും ബാധ്യതകളും ക്ഷേമ പെന്‍ഷനോ അടിസ്ഥാന സൗകര്യ വികസനത്തിനോ വേണ്ടിയല്ല. കെ.വി തോമസിനെ പോലുള്ളവര്‍ക്ക് ഓണറേറിയം നല്‍കാനാണ് വായ്പകള്‍. അല്ലെങ്കില്‍ മുഖ്യമന്ത്രി പിണറായിക്ക് നീന്തല്‍ക്കുളം പണിയാനോ വിദേശയാത്ര നടത്താനോ ആകും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ യൂറോപ്പും അമേരിക്കയുമടക്കം പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടുംബസമേതം നടത്തുന്ന വിനോദയാത്രയുടെ പട്ടിക മാധ്യമ പ്രവര്‍ത്തകര്‍ പരിശോധിക്കണം. പരിധിക്ക് പുറത്ത് ധൂര്‍ത്തിന് വേണ്ടി കടമെടുപ്പ് അനുവദിച്ചാല്‍ കേരളം ശ്രീലങ്കയാവും. അതിന് കേന്ദ്ര സര്‍ക്കാര്‍ കൂട്ട് നില്‍ക്കില്ല’- മുരളീധരന്‍ പ്രതികരിച്ചു.

അതേസമയം, ഏതു വിധേനയും സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുക എന്നതായി മാറിയിരിക്കുന്നു കേന്ദ്രത്തിന്റെ സമീപനമെന്ന് ധനമന്ത്രി കെ എന്‍ ബാലപോപാല്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. ‘കുറച്ചുനാളുകളായി കേരളത്തിനുള്ള ഗ്രാന്റുകളും വായ്പകളും നിഷേധിക്കുകയും വെട്ടിക്കുറക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. നടപ്പു വര്‍ഷം 32442 കോടി രൂപയുടെ വായ്പ എടുക്കാനുള്ള അനുമതി സാമ്പത്തിക വര്‍ഷാരംഭത്തില്‍ കേന്ദ്രം നല്‍കിയിരുന്നതാണ്. എന്നാല്‍, 15390 കോടി രൂപയുടെ അനുമതി മാത്രമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഗ്രാന്റ് ഇനത്തില്‍ 10000 കോടിയുടെ വെട്ടിക്കുറവ് ഈ വര്‍ഷം വരുത്തിയതിന് പുറമെയാണിത്. ഇത് കേരളത്തിലെ ജനങ്ങള്‍ക്കെതിരായുള്ള വെല്ലുവിളിയാണ്. സംസ്ഥാനത്തിന്റെ വികസന – ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുക എന്ന രാഷ്ട്രീയ ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ജനങ്ങളാകെ ഒരുമിച്ച് നിന്ന് ഈ തെറ്റായ നടപടിക്കെതിരെ ശബ്ദമുയര്‍ത്തേണ്ടതുണ്ട്. രാഷ്ട്രീയ ഭിന്നതകള്‍ മാറ്റിവെച്ച് സംസ്ഥാനത്തിന്റെ ഉത്തമ താല്‍പര്യം സംരക്ഷിക്കാനായി എല്ലാവരും ഒരുമിച്ച് നിന്ന് പ്രതിഷേധിക്കേണ്ട സന്ദര്‍ഭമാണിതെന്നും ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാനങ്ങള്‍ക്കെടുക്കാവുന്ന വായ്പ പരിധി ഓരോ സാമ്പത്തിക വര്‍ഷത്തിന്റേയും തുടക്കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച് നല്‍കാറുണ്ട്.
32,440 കോടി രൂപ പരിധി നിശ്ചയിച്ച് നല്‍കിയെങ്കിലും വായ്പ എടുക്കാന്‍ അനുമതി പക്ഷേ 15,390 കോടി രൂപയ്ക്ക് മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇത് 23000 കോടിയായിരുന്നു. അതായത് കഴിഞ്ഞ വര്‍ഷത്തെ കണക്ക് വച്ച് നോക്കിയാല്‍ വീണ്ടും 8000 കോടിയുടെ കുറവാണ് ഉണ്ടായത്. കിഫ്ബി പദ്ധതി നടത്തിപ്പിന് വേണ്ടിയെടുത്ത വായ്പകളും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളെടുത്ത വായ്പയുമെല്ലാം സംസ്ഥാനത്തിന്റെ മൊത്തം ബാധ്യതയായി കണക്കാക്കിയാണ് വായ്പാ പരിധി വെട്ടിക്കുറച്ചതെന്നാണ് കരുതുന്നത്’- മന്ത്രി പറഞ്ഞിരുന്നു.

തിരുവനന്തപുരം: കേരളത്തിലെ മരുന്ന് വിപണിയുടെ വിറ്റുവരവിൽ വൻ വർധനവ്. പുതിയ റിപ്പോർട്ടുകളിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 2022 ൽ പതിനൊന്ന് ശതമാനം വർദ്ധനവാണ് മരുന്ന് വിൽപ്പനയിൽ ഉണ്ടായിരിക്കുന്നത്. 12,500 കോടിരൂപയുടെ മരുന്നാണ് കേരളത്തിൽ വിറ്റതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്‌സ് അസോസിയേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ അഞ്ചാമത്തെ വലിയ മരുന്ന് വിപണിയായി കേരളം മാറി.

ഉത്തർപ്രദേശാണ് മരുന്ന് വിൽപ്പനയിൽ ഒന്നാം സ്ഥാനത്തുള്ളത്. മഹാരാഷ്ട്ര, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവയാണ് കേരളത്തിന് തൊട്ടുമുൻപിലായുള്ളത്. അതേസമയം, മലയാളികൾക്ക് ആവശ്യമായ മരുന്നുകളുടെ 98 ശതമാനവും അന്യസംസ്ഥാനങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. പ്രമേഹം, ഹൃദ്രോഗം, ന്യൂറോ സൈക്യാട്രി, അസുഖങ്ങൾക്കുള്ള മരുന്നുകളും, വൈറ്റമിൻ മരുന്നുകളും കൂടുതലായി കഴിക്കുന്നത് മലയാളികളാണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

എന്നാൽ, കോവിഡ് കാലത്ത് മലയാളികളുടെ മരുന്ന് ഉപഭോഗം 30 ശതമാനം കുറഞ്ഞിരുന്നു. 7500 കോടി രൂപയുടെ മരുന്നുകൾ മാത്രമാണ് ഇക്കാലയളവിൽ വിൽപ്പന നടത്തിയത്.