Highlights

തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 2024 ഏപ്രിൽ 25 മുതൽ 27 വരെ പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും 41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.

ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം.

പൊതുജനങ്ങൾക്കായുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ:

-പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.

-ശരീരത്തിൽ നേരിട്ട് വെയിലേൽക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവർത്തനങ്ങളും പൂർണ്ണമായും നിർത്തി വെക്കുക.

-ധാരാളമായി വെള്ളം കുടിക്കുക.

-അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക.

-കായികാദ്ധ്വാനമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ഇടവേളകൾ എടുത്തും വിശ്രമിച്ച് കൊണ്ടും മാത്രം ജോലിയിൽ ഏർപ്പെടുക.

-നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ, ചായ കാപ്പി എന്നിവ പകൽ സമയത്ത് പൂർണ്ണമായും ഒഴിവാക്കുക.

-വീട്ടിലും ഓഫീസിലും തൊഴിലിടത്തിലും വായു സഞ്ചാരം ഉറപ്പാക്കുക.

-കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രത്യേക കരുതൽ ഉറപ്പാക്കണം.

-എല്ലാവിധ പൊതുപരിപാടികളും വൈകുന്നേരങ്ങളിലേക്ക് മാറ്റി വക്കുന്നത് ഉചിതമായിരിക്കും.

പൊതുജനങ്ങൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തി പരമാവധി പുറത്തിറങ്ങാതെ സുരക്ഷിതരായി ഇരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

അഗർത്തല: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുൽ ഗാന്ധിയ്ക്ക് ഇരട്ടത്താപ്പാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഡൽഹിയിൽ ഉൾപ്പെടെ കേന്ദ്ര ഏജൻസികൾക്കെതിരെ കുറ്റം പറയുന്ന രാഹുൽ, കേരളത്തിലെ മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസികൾ ജയിലിലടയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ ഇരട്ടത്താപ്പാണ് ഇത് കാണിക്കുന്നത്. കേരളത്തിൽ മുഖ്യമന്ത്രിയെ ജയിലിലടയ്ക്കണമെന്ന് പറയുന്നവർ, പുറത്ത് അത്തരക്കാരെ കൊട്ടാരത്തിലേക്ക് അയക്കുമെന്നാണ് പറയുന്നത്. ഇതേ കോൺഗ്രസും രാഹുൽ ഗാന്ധിയും കേന്ദ്ര ഏജൻസികൾ എന്തെങ്കിലും നടപടി തുടങ്ങിയാൽ മോദി തെറ്റ് ചെയ്‌തെന്ന് പറയും. കോൺ്രഗസ് അഴിമതിക്കാരെ രക്ഷിക്കാനാണ് ഇതെല്ലാം പറയുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അഴിമതിക്കാരായ ആരെയും വെറുതെ വിടില്ല. കോൺഗ്രസിനോ കമ്മ്യൂണിസ്റ്റുകാർക്കോ വോട്ട് നൽകിയാൽ കേന്ദ്രത്തിൽ മികച്ച സർക്കാറുണ്ടാകില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കോഴിക്കോട്: വിഷു ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ലോകമെമ്പാടുമുള്ള മലയാളികൾ. കണി ഒരുക്കാനായി കിലോക്കണക്കിന് കണിക്കൊന്ന പൂക്കളാണ് ഇത്തവണ വിദേശത്തേക്ക് കയറ്റി അയക്കുന്നത്. 1,600 കിലോയോളം കൊന്നപ്പൂക്കളാണ് വിഷു അടുത്തതോടെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കടൽ കടന്നത്. വാടിക്കരിയാത്ത, തണ്ടൊടിയാത്ത പൂക്കൾ തന്നെ വിഷുക്കണിവെക്കാൻ വേണമെന്നതിനാൽ വിഐപി പരിഗണനയോടെയാണ് കണിക്കൊന്ന വിദേശത്തേക്ക് കയറ്റി അയക്കുന്നത്.

കരിപ്പൂരിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും ശേഖരിക്കുന്ന പൂക്കളാണ് വിദേശത്തേക്ക് കയറ്റി അയക്കുന്നത്. ഏപ്രിൽ 11, 12 ദിവസങ്ങളിൽ 2,000 കിലോ പൂക്കൾ കരിപ്പൂരിൽനിന്ന് കയറ്റി അയച്ചതിൽ 80 ശതമാനവും കൊന്നപ്പൂവാണെന്നാണ് വിവരം. ഏജൻസികൾ കണിക്കൊന്ന ശേഖരിക്കുന്നത് കിലോഗ്രാമിന് 200 രൂപ മുതൽ 250 രൂപവരെ നൽകിയാണ്. ജെൽ ഐസ് ഇട്ട് പാക്ക് ചെയ്താണ് കണിക്കൊന്ന കയറ്റി അയയ്ക്കുക. മിഡിൽ ഈസ്റ്റിലേക്ക് 100 കിലോ പൂക്കളും യൂറോപ്യൻ രാജ്യങ്ങളിലേക്ക് 30 കിലോ പൂക്കളും കയറ്റി അയച്ചെന്ന് കരിപ്പൂരിലെ കെ.ബി എക്‌സ്‌പോർട്ട്‌സ് ആൻഡ് ഇംപോർട്‌സ് ഉടമ കെ ബി റഫീക്ക് വ്യക്തമാക്കി.

നാല് കിലോഗ്രാം പൂക്കളാണ് ഒരു പെട്ടിയിൽ കയറ്റി അയയ്ക്കാനാകുക. പെട്ടിയുടെ ഭാരം ഉൾപ്പടെ അഞ്ച് കിലോഗ്രാം കൊന്നപ്പൂ കൊണ്ടുപോകണമെങ്കിൽ വിമാനത്തിൽ 20 കിലോഗ്രാം മറ്റു സാധനങ്ങൾ കൊണ്ടുപോകാനുള്ള സ്ഥലം വേണം.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് ഇന്ന് സ്വർണ്ണവ്യാപാരം എത്തി. ഒരു പവൻ സ്വർണ്ണത്തിന് 52,280 രൂപയാണ് ഇന്നത്തെ വില. 6535 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. 120 രൂപയാണ് ഗ്രാമിന് വർദ്ധിച്ചത്. പവന് 960 രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തി.

രാജ്യാന്തര വിപണിയിലെ വിലവർധനവാണ് കേരളത്തിലും വില കൂടാൻ കാരണം. പലിശ നിരക്കിൽ മാറ്റമില്ലാതെ തൽസ്ഥിതി തുടരുമെന്ന യുഎസ് ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനമാണ് ഇപ്പോഴത്തെ സ്വർണ്ണവില വർദ്ധനവിന് കാരണം. നിക്ഷേപകർ വലിയതോതിൽ സ്വർണ്ണത്തിൽ താൽപ്പര്യം കാട്ടുന്നതും വിലവർദ്ധനയ്ക്ക് കാരണമായിട്ടുണ്ട്.

ഏപ്രിൽ മാസം വലിയ വർദ്ധനവാണ് സ്വർണ്ണവിലയിൽ ഉണ്ടായത്. ഈ മാസം ഒന്നിന് 50,880 രൂപയായിരുന്നു ഒരു പവൻ സ്വർണ്ണത്തിന്റെ നിരക്ക്. ഏപ്രിൽ രണ്ടിന് ഒരു പവൻ സ്വർണ്ണത്തിന്റെ വില 50,680 രൂപയായിരുന്നു. ഏപ്രിൽ മൂന്നിന് 51,280 രൂപയായിരുന്നു ഏപ്രിൽ നാലിന് 51,680 രൂപയും ഏപ്രിൽ അഞ്ചിന് 51,320 രൂപയുമായിരുന്നു വില.

ന്യൂഡൽഹി: മദ്യനയ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാൾ ഇനി തിഹാർ ജയിലിൽ. തിഹാറിലെ രണ്ടാം നമ്പർ ജയിലിലാണ് കെജ്രിവാൾ. മനീഷ് സിസോദിയ ഒന്നാം നമ്പറിലും, മുൻ ആരോഗ്യമന്ത്രി സത്യേന്ദർ ജയിൻ ഏഴാം നമ്പറിലും, രാജ്യസഭാ എംപി സഞ്ജയ് സിങ് അഞ്ചാം നമ്പർ ജയിലിലും. ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിത ആറാം നമ്പർ ജയിലിൽ വനിതാ വിഭാഗത്തിലുമാണ് കഴിയുന്നത്.

ചായയും ഏതാനും റൊട്ടി കഷ്ണങ്ങളുമാണ് ജയിലിലെ പ്രഭാത ഭക്ഷണം. കുളി കഴിഞ്ഞാൽ കോടതിയിൽ കേസുണ്ടെങ്കിൽ, കെജ്രിവാൾ അങ്ങോട്ടുപോകും. അതല്ലെങ്കിൽ, തന്റെ നിയമസംഘവുമായി കൂടിക്കാഴ്ച നടത്തും. 10.30 നും 11 മണിക്കും ഇടയിലാണ് ഉച്ചഭക്ഷണം. ദാലും സബ്ജിയും ചോറോ അല്ലെങ്കിൽ അഞ്ച് റോട്ടിയോ അടങ്ങുന്നതാണ് ഉച്ചഭക്ഷണം. ഉച്ച മുതൽ 3 മണി വരെ തടവുകാരെ സെല്ലുകളിൽ അടയ്ക്കും. മൂന്നരയ്ക്ക് ചായയും, രണ്ടു ബിസ്‌ക്കറ്റും നൽകും. നാലുമണിക്ക് അഭിഭാഷകരെ കാണാൻ അവസരം ലഭിക്കും. രാത്രി ഭക്ഷണം 5.30 ന് കഴിയും. രാത്രി 7 മണിയോടെ സെല്ലുകൾ പൂട്ടും.

ജയിലിലെ മുൻകൂട്ടി തീരുമാനിച്ച പരിപാടികൾ ഇല്ലാത്തപ്പോൾ, കെജ്രിവാളിന് ടെലിവിഷൻ കാണാം. വാർത്തയും, വിനോദവും, കായിക വിനോദവും അടക്കം 20 ചാനലുകളോളം അനുവദിക്കും. 24 മണിക്കൂറും ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും ജയിലിലുണ്ടാകും. പ്രമേഹ രോഗിയായ കെജ്രിവാളിന് പതിവ് പരിശോധനകൾ നടത്തുകയും ചെയ്യാം.

അതേസമയം, രോഗാവസ്ഥ കണക്കിലെടുത്ത് കെജ്രിവാളിന് പ്രത്യേക ഭക്ഷണം അനുവദിക്കണമെന്ന് അഭിഭാഷകൻ അഭ്യർത്ഥിച്ചിട്ടുണ്ട്. രാമായണം, ഭഗവദ് ഗീത, മീധ്യമപ്രവർത്തക നീരജ ചൗധരി എഴുതിയ ഹൗ പ്രൈം മിനിസ്റ്റേഴ്സ് ഡിസൈഡ് എന്നീ പുസ്തകങ്ങളുടെ കോപ്പികൾക്കായി കെജ്രിവാൾ അപേക്ഷ നൽകിയിട്ടുണ്ട്. ആഴ്ചയിൽ രണ്ടുതവണ കുടുംബാങ്ങളെ കാണാം. ജയിൽ അധികൃതർ അംഗീകരിച്ച പട്ടികയിൽ ഉള്ളവരായിരിക്കണം സന്ദർശരെന്നാണ് നിബന്ധന.

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ. ഹൈക്കോടതി മുൻ ജഡ്ജി എ ഹരിപ്രസാദിനാണ് ചുമതല. മുൻ വയനാട് ഡിവൈഎസ്പി വി ജി കുഞ്ഞനെ അന്വേഷണത്തിന് സഹായിയായും നിയമിച്ചു.

അന്വേഷണം നടത്തി മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം. അന്വേഷണ പരിധിയിൽ വിസിയുടെയും ഡീനിന്റെയും വീഴ്ചകളും ഉൾപ്പെടും. സർവ്വകലാശാല അക്കൗണ്ടിൽ നിന്നാകും കമ്മീഷന്റെ പ്രവർത്തന ചെലവ്. സർവ്വകലാശാല ചട്ടം അനുസരിച്ചാണ് ഗവർണർ വിഷയത്തിൽ ഇടപെട്ടത്.

സിബിഐ അന്വേഷണത്തിൽ അന്തിമ തീരുമാനം വരും മുമ്പാണ് അന്വേഷണ കമ്മീഷനെ നിയമിച്ച് അന്വേഷണം നടത്താൻ ഗവർണർ ഉത്തരവിട്ടത്.

ഫെബ്രുവരി 18നാണ് സിദ്ധാർത്ഥിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. ഹോസ്റ്റൽ മുറിയിലെ ശുചിമുറിക്കുളളിലായിരുന്നു സിദ്ധാർത്ഥിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനതലത്തിൽ രാഷ്ട്രീയപാർട്ടികളും സംഘടനകളും നൽകുന്ന ദൃശ്യ, ശ്രവ്യ പരസ്യങ്ങൾക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലെ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അംഗീകാരം വാങ്ങണം. ജില്ലാതലത്തിൽ സ്ഥാനാർത്ഥികളും വ്യക്തികളും നൽകുന്ന തിരഞ്ഞെടുപ്പ് പരസ്യങ്ങൾക്ക് ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അംഗീകാരമാണ് വേണ്ടത്. നിർദിഷ്ട ഫോമിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം സി ഡിയിലോ പെൻഡ്രൈവിലോ അംഗീകാരം കിട്ടേണ്ട ഉള്ളടക്കവും സമർപ്പിക്കണം.

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിൽ അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ ഡോ. അദീല അബ്ദുള്ളയുടെ അധ്യക്ഷതയിൽ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ആയിരിക്കും ജില്ലാതല കമ്മിറ്റിയുടെ അധ്യക്ഷൻ. ഇതു സംബന്ധിച്ച അപ്പീലുകൾ പരിശോധിക്കുന്നതിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിക്കും രൂപം നൽകിയിട്ടുണ്ട്.

അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും നിരീക്ഷിക്കുന്നതിനുള്ള മീഡിയ മോണിറ്ററിംഗ് സെല്ലും ചീഫ് ഇലക്ടറൽ ഓഫീസിൽ പ്രവർത്തിക്കുന്നു. വ്യാജ വാർത്തകൾ, പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായ വാർത്തകൾ, പെയ്ഡ് ന്യൂസുകൾ എന്നിവ കണ്ടെത്തിയാൽ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കും.

ഇ-മെയിലിൽ ഒരു ക്യു ആർ കോഡ് വന്നാൽ എന്ത് ചെയ്യും? വഴിയരികിലെ പോസ്റ്ററിൽ ഒരു ക്യു.ആർ. കോഡ് കണ്ടാലോ? ഉടൻ തന്നെ സ്‌കാൻ ചെയ്ത് ഉള്ളിൽ എന്താണെന്ന് അറിയാനുള്ള ആകാംക്ഷ ഉണ്ടാകുമോ. ഉണ്ടായാലും അരുത്, സ്‌കാൻ ചെയ്യരുത്. അത് തട്ടിപ്പുകാരുടെ പുതിയ രീതിയാകാം.

ഈ ക്യുആർ കോഡുകൾ സ്‌കാൻ ചെയ്താൽ അത് വഴി നാം തട്ടിപ്പുകാരുടെ വെബ്സൈറ്റിലേക്കാകാം പ്രവേശിക്കുന്നത്. ഇത്തരത്തിലുള്ള കെണികൾ മറ്റ് ഫിഷിംഗ് ആക്രമണങ്ങളെക്കാൾ അപകടകരമായി മാറാൻ സാധ്യതയുള്ളവയാണ്.

ക്യുആർ കോഡുകളിലൂടെ കെണിയൊരുക്കുന്ന ‘QR കോഡ് ഫിഷിംഗ്’ അഥവാ ‘ക്വിഷിംഗ്’ പുതിയ സോഷ്യൽ എഞ്ചിനീയറിംഗ് ഫിഷിംഗ് ആക്രമണമാണ്. സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ ലഭിക്കുന്ന QR കോഡ് സ്‌കാൻ ചെയ്യുമ്പോൾ യൂസർ നെയിം, പാസ് വേഡുകൾ, വിലാസം, പിൻ നമ്പർ പോലുള്ള വ്യക്തിഗത ഡാറ്റ ചോരാൻ സാധ്യത കൂടുതലാണ്.

സൈബർ സുരക്ഷയ്ക്ക് വലിയ വെല്ലുവിളി ഉയർത്തുന്ന ഇത്തരം തട്ടിപ്പുകൾ മറ്റ് ഫിഷിംഗ് ആക്രമണങ്ങളേക്കാൾ അപകടകരമാണ്. മുന്നറിയിപ്പില്ലാതെ ലഭിക്കുന്ന ഇ-മെയിലുകൾ, പരിചിതമല്ലാത്ത വിലാസങ്ങളിൽ നിന്ന് ലഭിക്കുന്ന ഇ-മെയിലുകൾ എന്നിവയിൽ ലിങ്കുകളും ക്യു.ആർ. കോഡുകളും ഉണ്ടെങ്കിൽ അവ സുരക്ഷിതമെന്ന് ഉറപ്പുവരുത്തി മാത്രം പ്രവേശിക്കുക. ഫ്ളയറുകളിലും പോസ്റ്ററുകളിലും സ്റ്റിക്കറുകളിലും (ഓൺലൈനായോ ഓഫ് ലൈനായോ) കാണുന്ന ക്യു. ആർ. കോഡുകൾ സ്‌കാൻ ചെയ്യുമ്പോഴും അതിലുള്ള ലിങ്കുകളിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് ആധികാരികത ഉറപ്പുവരുത്തുക. ആധികാരികത ഉറപ്പുവരുത്താനാകാത്തവയോട് പ്രതികരിക്കാതിരിക്കുന്നതാണ് ഉചിതം.

സ്‌കാൻ ചെയ്യുമ്പോൾ സുരക്ഷിതമായ url അല്ല കാണിക്കുന്നതെങ്കിൽ ചില ക്യു.ആർ. കോഡ് സ്‌കാനർ ആപ്പുകൾ സ്വയം റെഡ് ഫ്ളാഗ് കാണിക്കാറുണ്ട്. ഇത്തരം മുന്നറിയിപ്പുകൾ അവഗണിക്കാതിരിക്കണം.

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ വിശദമായി ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മദ്യനയ അഴിമതിക്കേസിൽ ഇഡി കസ്റ്റഡിയിലാണ് അരവിന്ദ് കെജ്രിവാൾ ഇപ്പോൾ.

മദ്യനയ രൂപീകരണത്തിലും കോഴ ഇടപാടിലും കെജ്രിവാളിന് നിർണായക പങ്കുണ്ടെന്നാണ് ഇഡി ആരോപിക്കുന്നത്. മദ്യനയവുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിക്കാൻ കെജ്‌രിവാളിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇഡി കോടതിയിൽ വ്യക്തമാക്കി.

അതേസമയം, കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ഇന്ന് എഎപി നേതാക്കളുടെ രാജ്യ സംരക്ഷണ പ്രതിജ്ഞ നടക്കും. ഡൽഹി ശഹീദി പാർക്കിലെ പരിപാടിയിൽ എഎപി മന്ത്രിമാരും എംഎൽഎമാരും കൗൺസിലർമാരും പങ്കെടുക്കും. പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചിരുന്നു. മാർച്ച് 26ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുൻപിൽ പ്രതിഷേധം സംഘടിപ്പിക്കും. ഘെരാവോ മോഡൽ സമരമുറയാകും സ്വീകരിക്കുന്നത്.

ന്യൂഡൽഹി: അടുത്തിടെ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമം ആരുടെയും പൗരത്വം എടുത്തുകളയുകയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയിലെ മുസ്ലീങ്ങൾ ഒന്നിനെക്കുറിച്ചോർത്തും പേടിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സിഎൻഎൻ-ന്യൂസ് 18 സംഘടിപ്പിക്കുന്ന മാർക്വീ ലീഡർഷിപ്പ് കോൺക്ലേവിന്റെ റൈസിംഗ് ഭാരത് സമ്മിറ്റ് 2024 ന്റെ നാലാം പതിപ്പിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പ്രതിപക്ഷത്തിനെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ട് പ്രതിപക്ഷം പുതിയ നിയമത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുകയാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്നത് അവസാനിപ്പിക്കണം. അടുത്ത പ്രകടന പട്ടികയിൽ എൻആർസി കൊണ്ടുവരേണ്ടതുണ്ടോയെന്ന് തങ്ങൾ വിലയിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാർലമെന്റിൽ ബിൽ പാസാക്കി വിജ്ഞാപനം പുറപ്പെടുവിക്കാൻ നാല് വർഷം സമയമെടുത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനും അമിത് ഷാ മറുപടി നൽകി. ബിൽ പാസാക്കി ഉടൻ തന്നെ ഒട്ടേറെ ആശയക്കുഴപ്പങ്ങളും തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങളും രാജ്യത്ത് പ്രചരിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ രാജ്യത്ത് കോവിഡ് 19 വ്യാപിച്ചതും തടസ്സമായെന്നും അദ്ദേഹം വിശദമാക്കി.