Highlights

ലണ്ടൻ: ലോകത്തെ ആദ്യ പൂർണ്ണ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കപ്പലായി ‘മേയ്ഫ്‌ളവർ 400’. മനുഷ്യരുടെ സഹായമില്ലാതെ ദൗത്യങ്ങൾ നിറവേറ്റാൻ കഴിവുള്ള കപ്പലാണിത്. ഈ കപ്പൽ ആദ്യമായ് നീറ്റിലിറക്കിയത് 2021 മേയ് 15നാണ്. അറ്റ്ലാൻഡിക് സമുദ്രത്തിന് കുറുകേ സഞ്ചരിച്ച ആളില്ലാ കപ്പലെന്ന റെക്കോഡും ഇത് നേടിയിട്ടുണ്ട്.

16-ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ നിന്ന് അമേരിക്കയിലേക്ക് യാത്രക്കാരുമായി പുറപ്പെട്ട ‘ മേയ്ഫ്‌ളവർ’ എന്ന കപ്പലിന്റെ സ്മരണാർത്ഥമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കപ്പലിനും ഈ പേര് നൽകിയത്.

2022 ജൂൺ 30ന് മേയ്ഫ്‌ളവർ ഇംഗ്ലണ്ടിലെ പ്ലിമത്ത് തുറമുഖത്ത് നിന്ന് 3,000 മൈലുകൾ താണ്ടി അറ്റ്ലാൻഡിക് സമുദ്രം മുറിച്ചുകടന്ന് അമേരിക്കയിലെ മസാച്യുസെറ്റ്സിലെ പ്ലിമത്ത് തുറമുഖത്ത് എത്തിയിരുന്നു. 50 അടി നീളത്തിൽ ത്രികോണാകൃതിയിലുള്ള കപ്പലാണിത്. മേയ്ഫ്‌ളവറിൽ യാത്രക്കാരോ ജീവനക്കാരോ ഇല്ല. മേയ്ഫ്‌ളവറിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് സമുദ്രഗവേഷണമാണ്. സൗരോർജ്ജത്തിലാണ് ഇതിന്റെ പ്രവർത്തനം. മേയ്ഫ്‌ളവർ നിർമ്മിച്ചത് ഐബിഎം, യൂണിവേഴ്‌സിറ്റി ഓഫ് പ്ലിമത്ത് എന്നിവയാണ്. 2020 മുതൽ ഇത് കടലിൽ പരീക്ഷണ ഓട്ടങ്ങൾ നടത്തിയിരുന്നു.

മേയ്ഫ്‌ളവറിൽ പ്രത്യേക ക്യാമറകളും റഡാറുമുണ്ട്. സമുദ്രത്തിലെ മാറ്റങ്ങൾ തിരിച്ചറിയാൻ വേണ്ടിയാണിത്. യാത്രയ്ക്കിടെ മേയ്ഫ്‌ളവറിനെ 24 മണിക്കൂറും നിരീക്ഷിക്കാൻ പ്രത്യേക സംഘവുമുണ്ട്. അടിയന്തരഘട്ടം വന്നാൽ മേയ്ഫ്‌ളവറിന്റെ നിയന്ത്രണം ഇവർ കടലിലേക്ക് പോകാതെ തന്നെ ഇതിനെ നിയന്ത്രിക്കും. 5 ടണ്ണാണ് മേയ്ഫ്‌ളവറിന്റെ ഭാരം.

ന്യൂഡൽഹി: കോടതികളെ സമീപിക്കുന്നതിൽ ജനങ്ങൾ ഭയപ്പെടേണ്ട ആവശ്യമില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ജനങ്ങളുടെ കോടതിയായാണ് സുപ്രീം കോടതി പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് തങ്ങളുടെ അവസാന അത്താണിയായി സുപ്രീം കോടതിയെ കാണാവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സുപ്രീം കോടതിയിൽ നടന്ന ഭരണഘടനാദിന ആഘോഷപരിപാടിയുടെ ഉദ്ഘാടനവേളയിലാണ് അദ്ദേഹം ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.

ഭരണഘടനയുടെ അംഗീകാരത്തോടെ ജനാധിപത്യ സ്ഥാപനങ്ങളിലൂടെയും സംവിധാനങ്ങളിലൂടെയും രാഷ്ട്രീയ ഭിന്നതകൾ പരിഹരിക്കുന്നതിന് സമാനമായി വ്യവസ്ഥാപിത തത്വങ്ങളിലൂടെയും നടപടിക്രമങ്ങളിലൂടെയും അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ കോടതികൾ സഹായിക്കുന്നു. ആ വിധത്തിൽ രാജ്യത്തെ ഓരോ കോടതിയിലേയും ഓരോ കേസും ഭരണനിർവഹണങ്ങളുടെ ഭാഗമാണ്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി സുപ്രീം കോടതി ജനങ്ങളുടെ കോടതിയായി പ്രവർത്തിച്ചുവരികയാണ്. നീതി ലഭിക്കുമെന്ന വിശ്വാസത്തോടെ ആയിരക്കണക്കിന് പൗരർ സുപ്രീം കോടതിയുടെ വാതിൽക്കലെത്തി. വ്യക്തിസ്വാതന്ത്ര്യം, നിയമാനുസൃതമല്ലാത്ത അറസ്റ്റ്, കരാർ തൊഴിലാളികളുടെ അവകാശങ്ങൾ തുടങ്ങിയവയുടെ സംരക്ഷണം, ഗോത്രവർഗക്കാർ തങ്ങളുടെ ഭൂമിയുടെ സംരക്ഷണം, സാമൂഹിക അതിക്രമങ്ങൾക്കെതിരെയുള്ള സംരക്ഷണം എന്നിവക്കെതിരെ ഇടപെടലുണ്ടാകുമെന്ന വിശ്വാസത്തിലാണ് ജനങ്ങൾ കോടതികളെ സമീപിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ഈ വ്യവഹാരങ്ങളൊന്നും കോടതിയ്ക്ക് വെറും ദൃഷ്ടാന്തങ്ങളോ കണക്കുകളോ അല്ല. സുപ്രീം കോടതിയിൽ ജനങ്ങൾക്കുള്ള പ്രത്യാശയും ജനങ്ങൾക്ക് നീതി ലഭ്യമാക്കുന്നതിന് സുപ്രീം കോടതിക്കുള്ള ഉത്തരവാദിത്വവും പ്രതിഫലിക്കുന്നതാണിത്. കോടതികളിൽ നടക്കുന്നതെന്താണെന്ന് ജനങ്ങൾക്ക് വ്യക്തമാകുന്നതിന് വേണ്ടി ഇപ്പോൾ കോടതികളിലെ നടപടിക്രമങ്ങളുടേയും വ്യവഹാരങ്ങളുടെ തീർപ്പുകളുടേയും ലൈവ് സ്ട്രീമിങ് നടത്തുന്നുണ്ട്. കോടതി നടപടിക്രമങ്ങളെ കുറിച്ച് മാധ്യമങ്ങൾ നിരന്തരമായി റിപ്പോർട്ടുകൾ നൽകുന്നതിൽനിന്ന് കോടതികളുടെ പ്രവർത്തനങ്ങളെ ജനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന കാര്യം വ്യക്തമാണെന്നും അദ്ദേഹം അറിയിച്ചു.

അയ്യപ്പന്മാർക്ക് മണ്ഡലകാലത്ത് സഹായവുമായി വനം വകുപ്പ് അവതരിപ്പിച്ച ‘അയ്യൻ’ ആപ്പ്. ശബരിമലയിലേക്ക് ഉള്ള പ്രധാന പാതകളിൽ എല്ലാം ലഭ്യമാകുന്ന വിവിധ സേവനങ്ങൾ ആപ്പ് വഴി അറിയാൻ സാധിക്കും. ആപ്പ് രൂപകൽപന ചെയ്തിരിക്കുന്നത് ഓഫ്‌ലൈൻ ആയും പ്രവർത്തിക്കുന്ന രീതിയിൽ ആണ്. മെഡിക്കൽ എമർജൻസി യൂണിറ്റ്, സന്നിധാനത്തേക്ക് ഉള്ള ദൂരം, സൗജന്യ കുടിവെള്ള വിതരണ കേന്ദ്രങ്ങൾ, എലഫന്റ് സ്‌ക്വാഡ് യൂണിറ്റ് വിവരങ്ങൾ തുടങ്ങി അയ്യപ്പന്മാർക്ക് യാത്ര മദ്ധ്യേ ആവശ്യമായ എല്ലാ വിവരങ്ങളും ആപ്പിൽ ലഭ്യമാണ്. അയ്യപ്പഭക്തർ പാലിക്കേണ്ട ആചാരമര്യാദകളും പൊതുനിർദേശനങ്ങളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അടിയന്തര സഹായ നമ്പറുകൾ അത്യാവശ്യ ഘട്ടങ്ങളിൽ ബന്ധപ്പെടാൻ വേണ്ടി ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ ലഭ്യമാണ്. കാനനപാത കവാടങ്ങളിലുള്ള ക്യു ആർ കോഡ് സ്കാൻ ചെയ്തോ https://play.google.com/store/apps/details?id=com.sabarimala.sabariwalk എന്ന ലിങ്ക് വഴിയോ ആപ്പ് ഡൌൺലോഡ് ചെയ്യാവുന്നതാണ്.

പ്രത്യേക ഓഫീസറെ ഡീപ്പ് ഫേക്ക് ഉള്ളടക്കങ്ങളില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിനായി ഉടന്‍ നിയമിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ ഡീപ്പ് ഫേക്ക് ഉള്ളടക്കങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കങ്ങള്‍. കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കങ്ങള്‍. ഐടി നിയമം ലംഘിക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കകള്‍ അറിയിക്കാന്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിൽ ഉപഭോക്താക്കള്‍ക്കായി ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയം ഒരു വെബ്‌സൈറ്റ് വികസിപ്പിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ഉപഭോക്താക്കള്‍ക്ക് ഐടി നിയമം ലംഘനമാണോ എന്നത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കുകയും പരാതി നല്‍കുന്നതിനുള്ള സഹായം നല്‍കുകയും ചെയ്യും. അതിന്റെ അടിസ്ഥാനത്തില്‍ ആദ്യം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും. ഉള്ളടക്കത്തിന്റെ ഉത്ഭവം എവിടെ നിന്നാണെന്ന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വെളിപ്പെടുത്തിയാല്‍. അത് പങ്കുവെച്ചവര്‍ക്കെതിരെ കേസെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഏഴ് ദിവസമാണ് ഐടി നിയമങ്ങള്‍ക്കനുസൃതമായി വ്യവസ്ഥകള്‍ രൂപീകരിക്കാന്‍ കമ്പനികള്‍ക്ക് സമയം അനുവദിച്ചിരിക്കുന്നത്. ഇന്ന് മുതല്‍ ഐടി നിയമ ലംഘനത്തോട് യാതൊരുവിധ സഹിഷ്ണുതയും കാണിക്കില്ലെന്നും ചന്ദ്രശേഖര്‍ വ്യക്തമാക്കി.

ഡീപ്പ് ഫേക്കുകള്‍ നിര്‍മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍ 1 ലക്ഷം രൂപ പിഴയും മൂന്ന് വര്‍ഷം ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഡീപ്പ് ഫേക്കുകള്‍ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞയാഴ്ച പറയുകയുണ്ടായി. വിവിധ ചലച്ചിത്ര നടിമാരുടെ ഡീപ്പ് ഫേക്ക് വീഡിയോകള്‍ പുറത്തുവന്നത് വിവാദമായ സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

ന്യൂഡൽഹി: ഐക്യരാഷ്ട്രസഭ വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ ആഗോള പഠന വിഷയപ്പട്ടികയിൽ ഇടംനേടിയതോടെ ആഗോളതലത്തിൽ വീണ്ടും ശ്രദ്ധിക്കപ്പെട്ട് കേരള ടൂറിസത്തിന്റെ അഭിമാനപദ്ധതിയായ ഉത്തരവാദിത്വ ടൂറിസം മിഷൻ. ആകെ എട്ടുരാജ്യങ്ങളിൽ നിന്നുള്ള പദ്ധതികളുടെ കൂട്ടത്തിലാണ് ആർ ടി മിഷനും ഈ നേട്ടം കരസ്ഥമാക്കിയത്.

ജി20 രാജ്യങ്ങളിലെ ടൂറിസം മേഖലയിൽ നിന്നുള്ള സുസ്ഥിരവികസന ലക്ഷ്യങ്ങൾക്കായുള്ള പ്രത്യേക ഡാഷ് ബോർഡിലാണ് ഉത്തരവാദിത്വ ടൂറിസം മിഷനും ഉൾപ്പെട്ടത്. ഹരിത ടൂറിസം എന്ന മുൻഗണനാ വിഷയത്തിൽ ഇന്ത്യയിൽ നിന്ന് ഉത്തരവാദിത്വ ടൂറിസവും തബോഡ-അന്ധേരി കടുവാ പദ്ധതിയും ഇടംപിടിച്ചു. മെക്‌സിക്കോ, ജർമനി, മൗറീഷ്യസ്, ടർക്കി, ഇറ്റലി, ബ്രസീൽ, കാനഡ എന്നീ രാജ്യങ്ങളിൽ നിന്നാണ് മറ്റു പദ്ധതികൾ.

പ്രാദേശിക സമൂഹത്തിന്റെ ഉന്നമനത്തിലൂടെ സുസ്ഥിരവികസന ലക്ഷ്യത്തിന് ഉത്തരവാദിത്വ ടൂറിസം മിഷൻ വിജയിച്ചുവെന്ന് പഠനത്തിൽ വിലയിരുത്തുന്നു. ഉത്തരവാദിത്വ ടൂറിസം മേഖലകൾ വികസിപ്പിച്ച് പ്രാദേശിക ഉത്പന്നങ്ങൾ ഉപയോഗിച്ചതിലൂടെ സുസ്ഥിരവികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഫണ്ട് കണ്ടെത്താൻ കഴിഞ്ഞെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. കേരള ടൂറിസത്തിന്റെ വെബ്‌സൈറ്റ് ലിങ്കും ഡാഷ് ബോർഡിൽ നൽകിയിട്ടുണ്ട്. അന്താരാഷ്ട്രതലത്തിൽത്തന്നെ ഉത്തരവാദിത്വ ടൂറിസം മിഷൻ മാതൃകയായിക്കഴിഞ്ഞെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

ന്യൂഡൽഹി: ആഗോളപ്രശ്നങ്ങളിൽ വലിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ ആഗോളദക്ഷിണ രാജ്യങ്ങൾ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള ദക്ഷിണ രാജ്യങ്ങളുടെ രണ്ട് സമ്മേളനങ്ങൾ തങ്ങൾക്ക് സ്വയംഭരണാധികാരം ആവശ്യമാണെന്ന വലിയ സന്ദേശം ലോകത്തിന് നൽകിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഗോളഭരണനിർവഹണത്തിൽ തങ്ങളുടെ ശബ്ദം കേൾക്കപ്പെടണമെന്ന സന്ദേശവും ഈ സമ്മേളനങ്ങൾ നൽകിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വോയ്സ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടിയുടെ സമാപന നേതൃസമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ജി20 പോലെ പ്രധാനപ്പെട്ട വേദിയിൽ ഈ രാജ്യങ്ങളുടെ ശബ്ദം അജൻഡയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞതിൽ ഇന്ത്യക്ക് അഭിമാനമുണ്ട്. ഇന്ത്യയിലുള്ള വിശ്വാസത്താലും നിങ്ങളുടെ ഉറച്ച പിന്തുണകൊണ്ടുമാണ് ഇത് സാധിച്ചത്. ഇക്കാര്യത്തിൽ തനിക്ക് നിങ്ങളോട് കടപ്പാടുണ്ട്. ജി20 ഉച്ചകോടിയിൽ ഉയർത്തിയ വിഷയങ്ങൾ വരാനിരിക്കുന്ന വേദികളിലും പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മോദി അറിയിച്ചു.

ഭാരതത്തിന്റെ ഡിജിറ്റൽ ആരോഗ്യസേവനങ്ങൾ ആഗോളദക്ഷിണ രാജ്യങ്ങളുമായി പങ്കിടുന്നതിൽ സന്തോഷമുണ്ട്. ഇന്ത്യ പലസ്തീന് 60 ടൺ മരുന്നുകളും മറ്റ് സഹായങ്ങളും കൈമാറി. ഭൂകമ്പം നടന്ന നേപ്പാളിന് ഭാരതം മൂന്നു ടണ്ണിലേറെ മരുന്നുകൾ എത്തിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

അടിമാലി: ക്ഷേമ പെൻഷൻ ലഭിക്കാത്തതിനാൽ ഭിക്ഷ യാചിക്കാൻ പിച്ചച്ചട്ടിയുമായി തെരുവിലിറങ്ങിയ വയോധികരായ മറിയക്കുട്ടി ചാക്കോയെയും അന്ന ഔസേപ്പിനെയും കാണാനെത്തി നടനും മുൻ എംപിയുമായ സുരേഷ് ഗോപി. അടിമാലിയിലെത്തിയാണ് സുരേഷ് ഗോപി ഇരുവരെയും കണ്ടത്.

ഇന്നലെ രാവിലെ 8.45നു മറിയക്കുട്ടിയുടെ വീട്ടിലെത്തിയ സുരേഷ് ഗോപി 15 മിനിറ്റ് അവിടെ ചെലവഴിച്ചു. സർക്കാരിനെ രൂക്ഷമായി വിമർശിച്ച മറിയക്കുട്ടി പെൻഷൻ ലഭിക്കാത്തതിലുള്ള തന്റെ പ്രതിഷേധവും സുരേഷ് ഗോപിയോടു പങ്കുവച്ചു. തന്റെ എംപി പെൻഷനിൽ നിന്ന് ഇരുവർക്കും 1600 രൂപ വീതം എല്ലാ മാസവും നൽകുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

അതേസമയം, വ്യാജവാർത്ത നൽകി അപമാനിച്ച സിപിഎം മുഖപത്രത്തിനെതിരെ കേസ് ഫയൽ ചെയ്യാൻ മറിയക്കുട്ടി കഴിഞ്ഞ ദിവസം വക്കാലത്ത് ഒപ്പിട്ടു നൽകി. അടിമാലി ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിലാണ് മറിയക്കുട്ടി കേസ് ഫയൽ ചെയ്യുക. അഡ്വ. പ്രതീഷ് പ്രഭയാണു മറിയക്കുട്ടിക്കു വേണ്ടി കേസ് ഫയൽ ചെയ്യുന്നത്.

ഒന്നാം പ്രതിയുടെ ശിക്ഷ മരവിപ്പിച്ച നടപടിക്കെതിരെ അട്ടപ്പാടി മധുവിന്റെ കുടുംബം സുപ്രിംകോടതിയിലേക്ക്. ഒന്നാം പ്രതിയായ ഹുസൈന്റെ ശിക്ഷ മരവിപ്പിച്ച നടപടിക്കെതിരെയാണ് സുപ്രീം കോടതിയെ സമീപിക്കുക. എന്താണ് ഇനി ചെയ്യേണ്ടതെന്ന് അറിയില്ലെന്ന് മധുവിന്റെ ‘അമ്മ മല്ലി പറയുന്നു. നീതി കിട്ടാൻ ഏതറ്റം വരെയും പോകുമെന്നും പറഞ്ഞു. ഹുസൈന്റെ മർദനമാണ് മധുവിന്റെ മരണത്തിന് കാരണമായതെന്ന് മധുവിന്റെ സഹോദരി ആരോപിച്ചു.

മധുവിനെ വനത്തിൽ നിന്ന് കൂട്ടിക്കൊണ്ടുപോരുന്നതിൽ പ്രതിയുടെ സാന്നിധ്യം ഇല്ലാത്തതിനാലാണ് ശിക്ഷ മരവിപ്പിച്ചത്. 1 മുതൽ 16 വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരയ്ക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, 9ാം പ്രതി നജീബ്, പത്താം പ്രതി ബൈജുമോൻ പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി എന്നിവരുടെ വിധിപ്രസ്താവമാണ് വിധിച്ചത്. സംഭവം നടന്ന് അഞ്ച് വർഷത്തിന് ശേഷമാണ് കേസിന്റെ വാദം പൂർത്തിയാക്കി വിധി പ്രസ്താവം വന്നത്.

2022 ഏപ്രിൽ 28 നാണ് മണ്ണാർക്കാട് എസ്.സി.എസ്.ടി ജില്ലാ പ്രത്യേക കോടതിയിൽ കേസിന്റെ വിചാരണ തുടങ്ങിയത്. 16 പ്രതികളുള്ള കേസിൽ 127 സാക്ഷികളിൽ 24 പേർ വിചാരണയ്ക്കിടെ കൂറുമാറി. രണ്ടുപേർ മരണപ്പെട്ടു. 24 പേരെ വിസ്തരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ഒഴിവാക്കി.കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുക്കാത്ത ആളാണ് കേസിലെ നാലാം പ്രതിയായ അനീഷെന്നും മധുവിനെ മർദിക്കുന്ന വിഡിയോ എടുത്തത് ഇയാളാണെന്നുമുള്ള വാദമാണ് ഉണ്ടായിരുന്നത്. പതിനൊന്നാം പ്രതി അബ്ദുൾ കരീം മധുവിനെ കള്ളനെന്ന് വിളിച്ച് അധിക്ഷേപിച്ചയാളാണ്..എല്ലാ പ്രതികൾക്കുമെതിരെ നരഹത്യ കുറ്റം തെളിഞ്ഞുവെന്ന് കോടതി പറഞ്ഞു. ഹുസൈന്റെ കടയിൽ നിന്ന് മധു സാധനങ്ങൾ എടുത്തുവെന്ന് ആരോപിച്ചായിരുന്നു മധുവിനെ പിടിച്ചുകൊണ്ടുപോയതും കൊലപ്പെടുത്തിയതും.

നവകേരള സദസ്സ് നാളത്തെ കേരളത്തിനാണെന്ന് മന്ത്രി മുഹമ്മദ്‌ റിയാസ്.ധൂർത്തെന്ന ആരോപണം വെറും കുപ്രചാരണമാണെന്നും പറയുന്നു. ലോകത്ത് ആദ്യമായി മന്ത്രിസഭയാകെ ഓരോ മണ്ഡലത്തിലും എത്തുന്ന പരിപാടിയാണ്. ജനങ്ങളിലേക്ക് ഇറങ്ങാൻ ആവശ്യമായ പണം ചിലവഴിക്കണം. വലിയ റിസൾട്ട് ഭാവി കേരളത്തിനായി ഉണ്ടാകും. പ്രതിപക്ഷം കുപ്രചാരണം നിർത്തി നല്ലതിനെ അഭിനന്ദിക്കാൻ തയ്യാറാകണമെന്നും നല്ലതിനെ നല്ലതെന്ന് പറഞ്ഞാൽ പ്രതിപക്ഷത്തിനു പോസറ്റീവ് ആകുമെന്നും പറഞ്ഞു.

18നു മഞ്ചേശ്വരം മണ്ഡലത്തിലാണ് നവകേരള സദസ്സ് തുടങ്ങുക. 140 നിയോജക മണ്ഡലങ്ങളിലും സഞ്ചരിച്ച് ഡിസംബർ 24ന് തിരുവനന്തപുരത്തു സമാപിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലകളിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. വൈകുന്നേരങ്ങളിൽ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. നവകേരള സദസ്സ് കഴിയുന്നതു വരെയുള്ള മന്ത്രിസഭാ യോഗങ്ങൾ മറ്റു ജില്ലകളിലാണു ചേരുക.

ഈ മാസം 22നു തലശ്ശേരിയിലും 28നു വള്ളിക്കുന്നിലും ഡിസംബർ ആറിനു തൃശൂരിലും 12നു പീരുമേട്ടിലും 20നു കൊല്ലത്തുമാണ് മന്ത്രിസഭാ യോഗങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മണ്ഡലങ്ങളിൽ നേരിട്ടെത്തുന്ന നവകേരള സദസ്സിനു ജില്ലകളിൽ ഇതുവരെ നടത്തിയ തയാറെടുപ്പ് മന്ത്രിസഭായോഗം അവലോകനം ചെയ്തിരുന്നു. എല്ലാ മന്ത്രിമാരും നിർബന്ധമായും എല്ലാ യോഗങ്ങളിലും പങ്കെടുക്കണമെന്നു മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.

യൂത്ത് കോൺഗ്രസ് തെരെഞ്ഞടുപ്പ് ഫലം പ്രഖ്യാപിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. 221986 വോട്ടുകൾക്കാണ് രാഹുല്‍ വിജയിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന മത്സരത്തിലാണ് രാഹുൽ മാങ്കൂട്ടത്തിലിന് വിജയം കൈവരിച്ചത്. 168588 വോട്ടു നേടി അബിൻ വർക്കി രണ്ടാം സ്ഥാനം ലഭിച്ചു. അരിത ബാബുവിന് 31930 വോട്ടുകളാണ് ലഭിച്ചത്.