Recent Posts

തിരുവനന്തപുരം: മഴക്കാല തയ്യാറെടുപ്പ് പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടത്താൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് അദ്ദേഹം ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ജൂൺ 4ന് മൺസൂൺ തുടങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മഴയുടെ ലഭ്യതയിൽ പ്രവചനാതീതസ്വഭാവം പ്രതീക്ഷിക്കുന്നതിനാൽ ജില്ലകളിലെ മഴക്കാല തയ്യാറെടുപ്പ് പ്രവർത്തനങ്ങളുടെ അവലോകനം ജൂൺ, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ആദ്യആഴ്ചയിൽ പ്രത്യേകമായി നടത്തണം. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരുടെയോ ജില്ലാകളക്ടർമാരുടെയോ നേതൃത്വത്തിൽ ഇത്തരത്തിൽ യോഗം ചേരണം. അതിൽ ഓരോ പ്രവർത്തികളുടെയും പുരോഗതി അവലോകനം ചെയ്യണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

ആപതാമിത്ര, സിവിൽ ഡിഫൻസ്, സന്നദ്ധസേന എന്നിങ്ങനെ പരിശീലനം സിദ്ധിച്ചവർക്ക് പ്രാദേശികമായി രക്ഷാപ്രവർത്തനങ്ങൾക്കുള്ള ഉപകരണങ്ങൾ ലഭ്യമാക്കണം. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഒരുസ്ഥലം/കെട്ടിടം കണ്ടെത്തുകയും രക്ഷാപ്രവർത്തിന് ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ വാങ്ങിയോ, മഴക്കാലത്തേക്ക് വാടകയ്ക്ക് എടുത്തോ ശേഖരിച്ച് വെക്കണം. ആപതാമിത്ര, സിവിൽ ഡിഫൻസ് തുടങ്ങിയ പരിശീലനം നേടിയ സന്നദ്ധപ്രവർത്തകരെ അഗ്നി സുരക്ഷാ വകുപ്പിന്റെ മേൽനോട്ടത്തിൽ ഈ കേന്ദ്രവുമായി ബന്ധിപ്പിക്കണം. ഈ കേന്ദ്രത്തിന്റെ ദൈനംദിന മേൽനോട്ടം തദ്ദേശ സ്ഥാപനത്തിനായിരിക്കും. അപകടങ്ങൾ ഉണ്ടാവുമ്പോൾ സമയനഷ്ടംകൂടാതെ പ്രാദേശികമായി രക്ഷാപ്രവർത്തനം ആരംഭിക്കാൻ ഇത് ഗുണകരമാവുമെന്ന് അദ്ദേഹം അറിയിച്ചു.

ഇതിനാവശ്യമായ തുക ദുരന്തപ്രതികരണ നിധിയിൽ നിന്ന് അനുവദിക്കും. ഓരോ ഗ്രാമപഞ്ചായത്തിനും 1 ലക്ഷം രൂപയും മുനിസിപ്പാലിറ്റിക്ക് 3 ലക്ഷം രൂപയും കോർപറേഷന് 5 ലക്ഷംരൂപ വരെയും സംസ്ഥാന ദുരന്ത നിവാരണഅതോറിറ്റി നിർദേശിക്കുന്ന ഉപകരണങ്ങൾ വാങ്ങുവാനും സംഭരണകേന്ദ്രം ആരംഭിക്കുന്നതിനും, ഈ വർഷം നടത്തുന്നതിനുമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിൽ നിന്ന് ആവശ്യാനുസരണം അനുവദിക്കും. കൂടുതലായി ഉപകരണങ്ങൾ ആവശ്യമായി വന്നാൽ തദേശ സ്ഥാപനങ്ങൾ സ്വന്തം നിലയിൽ സ്വരൂപിക്കണം. ഉപകരണങ്ങൾ വാങ്ങുന്നുവെങ്കിൽ മഴക്കാല ശേഷം അഗ്നി സുരക്ഷാ വകുപ്പിന്റെ മേൽനോട്ടത്തിൽ പുനരുപയോഗിക്കാവുന്ന തരത്തിൽ സൂക്ഷിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

അതിതീവ്രമഴ ലഭിച്ചാൽ നഗരമേഖകളിൽ വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യത മുൻകൂട്ടികണ്ട് ഡ്രെയിനേജ് സംവിധാനങ്ങൾ വൃത്തിയാക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്ന പ്രവർത്തനങ്ങൾ പൂർത്തീകരിക്കണം. ഇവ മോണിറ്റർ ചെയ്യാൻ എല്ലാ ജില്ലകളിലും പ്രത്യേകം സംവിധാനം രൂപീകരിക്കണം.

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ നഗരങ്ങൾ അതിതീവ്രമഴ പെയ്താൽ രൂക്ഷമായ വെള്ളക്കെട്ട് രൂപം കൊള്ളാൻ സാധ്യതയുള്ളവയാണ്. ഓപ്പറേഷൻ ബ്രേക്ക്ത്രൂ, ഓപ്പറേഷൻ അനന്ത തുടങ്ങിയവക്ക് തുടർച്ചയുണ്ടാവണം. അവയുടെ നിലവിലെ അവസ്ഥ പരിശോധിച്ച് അടിയന്തര മുൻകരുതലുകൾ എടുക്കേണ്ടതുമുണ്ട്. അപകടാവസ്ഥയിലുള്ള മരങ്ങൾ, മരച്ചില്ലകൾ, ഹോർഡിങ്ങുകൾ, പോസ്റ്റുകൾ തുടങ്ങിയവ സുരക്ഷിതമാക്കുന്ന പ്രവർത്തനം ക്യാമ്പയിൻ മോഡിൽ ഡ്രൈവ് നടത്തി മഴക്ക് മുന്നോടിയായി പൂർത്തീകരിക്കണം. റോഡിൽ പണിനടക്കുന്നയിടങ്ങളിൽ സുരക്ഷാബോർഡുകൾ ഉറപ്പാക്കണം. റോഡിലുള്ള കുഴികൾ അടക്കാനുള്ള നടപടിയും അടിയന്തരമായി സ്വീകരിക്കണം. കുഴികളും മറ്റും രൂപം കൊണ്ട സ്ഥലങ്ങളിൽ ആളുകൾക്ക് അപകടം പറ്റാതിരിക്കാൻ മുന്നറിയിപ്പ് ബോർഡുകൾ വെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കാൽനടയാത്രക്കാരുടെ സുരക്ഷിതത്വവും ഉറപ്പാക്കണം. ഓടകൾ വൃത്തിയാക്കാൻ തുറന്നിടുകയോ, സ്ലാബുകൾ തകരുകയോ ചെയ്തിട്ടുള്ള സ്ഥലങ്ങളിൽ അപകടമുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണം. ഇവയുടെ അറ്റകുറ്റപണികൾ അടിയന്തരമായി പൂർത്തീകരിച്ച് നടപ്പാതകൾ സുരക്ഷിതമാക്കണം. ക്യാമ്പുകളിൽ ശുചിമുറികൾ, വൈദ്യുതി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പ് വരുത്തണം. ക്യാമ്പുകൾ നടത്താൻ കണ്ടെത്തിയ കെട്ടിടങ്ങൾ സംബന്ധിച്ച വിവരങ്ങൾ പ്രാദേശികസർക്കാർ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും പരസ്യപ്പെടുത്തണം. ക്യാമ്പിലേക്കുള്ള വഴികൾ ഉൾപ്പെടെ മാർക്ക് ചെയ്തുകൊണ്ടായിരിക്കണം ഇത് പ്രസിദ്ധീകരിക്കുന്നത്. ഈ പ്രവർത്തനം നടന്നു എന്ന് തദ്ദേശ വകുപ്പ് ജില്ലാജോയിന്റ് ഡയറക്ടർ ഉറപ്പ് വരുത്തുകയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയെ അറിയിക്കുകയും ചെയ്യണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഉരുൾപൊട്ടൽ സാധ്യത കണക്കാക്കുന്ന മലയോരമേഖലയിൽ ജനങ്ങൾക്കിടയിൽ ശക്തമായ ബോധവൽക്കരണ കാമ്പയിനും പരിശീലനവും നൽകണം. ആളുകൾക്ക് അപകടസാധ്യത മനസ്സിലാക്കി ക്യാമ്പുകളിലേക്ക് സ്വയം മാറാൻ സാധിക്കുന്നതരത്തിൽ പരിശീലനം നൽകാനാവണം. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അപകടസാധ്യത മുന്നറിയിപ്പുകൾ പ്രദർശിപ്പിക്കണം. മലവെള്ളപ്പാച്ചിൽ ഉണ്ടാവാൻ ഇടയുള്ള ജലാശയങ്ങളിൽ സുരക്ഷാമുന്നറിയിപ്പ് നൽകാൻ ആവശ്യമായ സംവിധാനം ഒരുക്കണം. ഇത്തരം കേന്ദ്രങ്ങളിൽ ഗാർഡുമാർക്കും വനവകുപ്പ് ഉദ്യോഗസ്ഥർക്കും അടിയന്തിരബന്ധപ്പെടലുകൾക്കായി ഉപകരണങ്ങൾ നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2023ലെ ഓറഞ്ച് ബുക്ക് യോഗം അംഗീകരിച്ചു.

യോഗത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വൈസ് ചെയർമാനായ റവന്യൂമന്ത്രി കെ രാജൻ, അംഗങ്ങളായ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്, ചീഫ് സെക്രട്ടറി വി. പി ജോയ്, ആഭ്യന്തരസെക്രട്ടറി ഡോ. വി വേണു, ദുരന്തനിവാരണ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ്, വകുപ്പ് സെക്രട്ടറിമാർ, സംസ്ഥാന പൊലീസ് മേധാവി, ഫയർഫോഴ്സ് മേധാവി, വിവിധ കേന്ദ്രസേനാ പ്രതിനിധികൾ, ജില്ലാ കലക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.

ചെന്നൈ: ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാൾ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. ചെന്നൈയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ഡൽഹി ഭരണവ്യവസ്ഥയുടെ മേൽ നിയന്ത്രണങ്ങൾ ഉറപ്പിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ നടപ്പാക്കാനൊരുങ്ങുന്ന പുതിയ ഓർഡിനൻസിനെതിരെ പിന്തുണ അഭ്യർത്ഥിച്ചാണ് കെജ്രിവാൾ സ്റ്റാലിനെ കാണാനെത്തിയത്.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് ഉദ്യോഗസ്ഥരുടെ മേൽ നിയന്ത്രണാധികാരമില്ലെങ്കിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ ആവശ്യകതയില്ലെന്ന് കെജ്രിവാൾ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പ്രതികരിച്ചു.

പാർലമെന്റിന്റെ വർഷകാലസമ്മേളനത്തിലാണ് ഓർഡിനൻസ് അവതരിപ്പിക്കുന്നത്. എല്ലാ ബിജെപി ഇതരകക്ഷികളും ഒന്നിച്ചുനിൽക്കുന്ന പക്ഷം കേന്ദ്ര സർക്കാരിനെ മുട്ടുകുത്തിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനുമായും കെജ്രിവാൾ കൂടിക്കാഴ്ച നടത്തും.

ഓർഡിനൻസ് ബില്ലായി പാർലമെന്റിൽ എത്തുന്ന ഘട്ടത്തിൽ രാഷ്ട്രീയമായി ഇതിനെ പരാജയപ്പെടുത്താനാണ് ആംആദ്മിയുടെ നീക്കങ്ങൾ. രാജ്യസഭയിൽ സർക്കാർ ന്യൂനപക്ഷമാണ്. അതുകൊണ്ടുതന്നെ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചു നിന്നാൽ ബില്ലിനെ പരാജയപ്പെടുത്താമെന്നാണ് അരവിന്ദ് കെജ്രിവാൾ കണക്കാക്കുന്നത്. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കെജ്രിവാൾ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ തേടുന്നത്.

ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ഉൾപ്പെടെയുള്ള നേതാക്കളുമായി കെജ്രിവാൾ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഓർഡിനൻസിനെതിരെ ഇവരുടെ പിന്തുണ കെജ്രിവാൾ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം: എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പദവിയിലേക്ക് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് പുതിയ പട്ടിക നല്‍കി. വി സി ഡോ. സാബു തോമസിന്റെ പേര് ഒഴിവാക്കിയാണ് പട്ടിക നല്‍കിയതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. വിരമിച്ച വി സി സാബു തോമസിന് പുനര്‍നിയമനം നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചു.

‘സാബു തോമസിന്റെ പേര് ഒഴിവാക്കി പുതിയ പട്ടിക നല്‍കിയിട്ടുണ്ട്. അതില്‍ നിന്ന് ഉടന്‍ നിയമനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഗവര്‍ണര്‍ക്ക് നിയമസഭ പാസാക്കിയ ബില്‍ അയച്ചു നല്‍കിയിട്ടുണ്ട്. അത് അംഗീകരിക്കുകയോ തിരിച്ചയക്കുകയോ ചെയ്തിട്ടില്ല. അതിനാല്‍ തന്നെ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. സര്‍ക്കാര്‍ ഈ വിഷയത്തില്‍ നിസ്സഹായരാണ്. മലയാളം സര്‍വകലാശാല വി സി നിയമനത്തിനും പുതിയ പട്ടിക നല്‍കി’- മന്ത്രി ബിന്ദു വ്യക്തമാക്കി.

അതേസമയം, എം.ജി സര്‍വകലാശാലയില്‍ വി.സിയില്ലാത്തതിനാല്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതടക്കം പ്രതിസന്ധിയിലായി. പകരം ചുമതല ആര്‍ക്കുമില്ലാത്തതിനാല്‍ വാഴ്‌സിറ്റിയുടെ ഭരണവും നിലച്ച മട്ടിലാണ്. 31ന് വിരമിച്ചവരുടെ ഒഴിവിലേക്ക് ജീവനക്കാര്‍ക്ക് ലഭിക്കേണ്ടിയിരുന്ന സ്ഥാനക്കയറ്റവും മുടങ്ങി. മലയാളം യൂണിവേഴ്‌സിറ്റി വി.സിയുടെ ചുമതലയും സാബു തോമസിനായിരുന്നതിനാല്‍ അവിടെയും വി.സിയില്ല. നിലവില്‍ 9 വാഴ്‌സിറ്റികളില്‍ സ്ഥിരം വി.സിമാരില്ലാത്ത സ്ഥിതിയാണ്.

തിരുവനന്തപുരം: ഏജൻസി ഫോർ ഡെവലപ്‌മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) യുടെ തലശ്ശേരിയിൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്ന ഫീഡ് മിൽ പ്ലാന്റിലേക്ക് നിയമനം. ഒരു അസിസ്റ്റന്റ് മാനേജർ (അഡ്മിനിസ്‌ട്രേഷൻ ആൻഡ് മാർക്കറ്റിങ് ട്രെയിനി) തസ്തികയിലേക്കാണ് നിയമനം. 850 രൂപ ദിവസവേതനം ലഭിക്കും. എം.ബി.എ (എച്ച്.ആർ/ഫൈനാൻസ്/മാർക്കറ്റിങ്) യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതമുള്ള അപേക്ഷ നേരിട്ടോ തപാൽ മാർഗമോ മാനേജിങ് ഡയറക്ടർ, ADAK, വഴുതക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0471 2322410. അപേക്ഷ നൽകേണ്ട അവസാന തീയതി ജൂൺ 7.

ന്യൂഡൽഹി: ലോക ഭൂപടത്തിൽ ഇന്ത്യ നിർണായക സ്ഥാനത്തെത്തിയെന്ന് റിപ്പോർട്ട്. അമേരിക്കൻ നിക്ഷേപക സ്ഥാപനമായ മോർഗൻ സ്റ്റാൻലിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 2014 മുതൽ ഇന്ത്യയിൽ വലിയ തോതിലുള്ള മാറ്റങ്ങളുണ്ടായെന്നും വരും വർഷങ്ങളിൽ ഏഷ്യയുടെയും ലോകത്തിന്റെ തന്നെയും വളർച്ചയുടെ പ്രധാന ഘടകമായി മാറുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, 2024 ലെ പൊതുതിരഞ്ഞെടുപ്പിനു ശേഷം സർക്കാർ മാറിയാൽ ഈ പ്രവചനങ്ങൾ മാറിമറിയാമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയുടെ അടുത്ത ദശകത്തിലെ വളർച്ച 2007-11 വർഷത്തിലെ ചൈനയുടെ വളർച്ചക്ക് സമാനമാകും. ജിഡിപിയും ഉത്പാദന മേഖലയിലെ വളർച്ചയും ഇന്ത്യക്ക് അനുകൂലമാകും. 2013ൽ ഉണ്ടായിരുന്നതിൽ നിന്ന് ഇന്നത്തെ ഇന്ത്യ വ്യത്യസ്തമാണ്. ഇന്ത്യൻ ഓഹരി വിപണി കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും വലിയ വളർച്ചയിൽ എത്തി നിൽക്കുകയാണ്. കോർപ്പറേറ്റ് മേഖലയിലെ വളർച്ച സമീപ വർഷങ്ങളിലെ ഏറ്റവും ഉയർന്ന നിലയിലാണ്. കയറ്റുമതി വിപണി വിഹിതം 2031 ഓടെ ഇരട്ടിയിലധികമായി 4.5 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. 2032 ആകുമ്പോഴേക്കും ഇന്ത്യയുടെ പ്രതിശീർഷ വരുമാനം 2,200 യുഎസ് ഡോളറിൽ നിന്ന് 5,200 ഡോളറായി ഉയരുമെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്.

ഒരു ദശാബ്ദത്തിനുള്ളിൽ ഇന്ത്യ എങ്ങനെ രൂപാന്തരപ്പെട്ടു എന്ന പേരിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോർപറേറ്റ് നികുതിയിൽ തുല്യത കൊണ്ടുവന്നു. അടിസ്ഥാന സൗകര്യ വികസനത്തിലെ നിക്ഷേപം വർദ്ധിച്ചു. ഒരു ഡസനിലധികം കേന്ദ്ര-സംസ്ഥാന നികുതികളെ ജിഎസ്ടിയുടെ കീഴിലാക്കി ഏകീകൃത നികുതി സംവിധാനം കൊണ്ടുവന്നു. ദേശീയ പാതകൾ, ബ്രോഡ്ബാൻഡ് വരിക്കാർ, പുനരുപയോഗിക്കാവുന്ന വൈദ്യുതി, വൈദ്യുതീകരിച്ച റെയിൽവേ റൂട്ടുകൾ തുടങ്ങിയ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ വളർച്ചയുണ്ടായി. ഇന്ത്യയിലെ ഡിജിറ്റൽ ഇടപാടുകൾ വർദ്ധിച്ചു. നിയമം നടപ്പിലാക്കിയതിന് ശേഷം പുതിയ റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.

തിരുവനന്തപുരം: സിപിഎം നേതാവ് സി ദിവാകരന്റെ ആത്മകഥ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ കനൽ വഴികളിലൂടെ’ എന്നാണ് സി ദിവാകരന്റെ ആത്മകഥയുടെ പേര്. ആത്മകഥയിൽ പറയുന്ന എല്ലാ കാര്യങ്ങളോടും യോജിച്ചു കൊള്ളണമെന്നില്ല എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ ആത്മകഥ തന്റേതല്ല, സി ദിവാകരന്റേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സി ദിവാകരന്റെ വിലയിരുത്തലുകളും കാഴ്ചപ്പാടുകളും ആണ് ഈ ആത്മകഥയിൽ അവതരിപ്പിച്ചിട്ടുള്ളത്. അതെനിക്ക് സ്വീകാര്യമായി കൊള്ളണമെന്ന് നിഷ്കർഷിക്കുന്നതിൽ അർത്ഥമില്ല. പഴയകാല പോരാട്ടങ്ങളുടെ ചരിത്രം ഉൾക്കൊള്ളുന്ന ഈ പുസ്തകം ചരിത്ര പ്രാധാന്യമുള്ളതായി കണക്കാക്കണം. കേവലം പുസ്തകം എന്നതിലുപരി രാഷ്ട്രീയ പ്രതിരോധത്തിനുള്ള ഉപാധി കൂടിയാണിതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സി ദിവാകരനെ മുഖ്യമന്ത്രി പ്രശംസിക്കുകയും ചെയ്തു. ജനകീയ പ്രശ്നങ്ങളും തൊഴിലാളികളുടെ നീറുന്ന പ്രശ്നങ്ങളും ഏറ്റെടുക്കുന്നതിൽ സി ദിവാകരനെപ്പോഴും മുൻപന്തിയിൽ ആയിരുന്നുവെന്നും പിണറായി വിജയൻ കുട്ടിച്ചേർത്തു.

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി ഭരണകാലത്തെ ഇടതുപക്ഷത്തിന്റെ സോളാര്‍ സമരം സര്‍ക്കാരും ഇടതുമുന്നണിയുമായി ധാരണയിലെത്തി തീര്‍ത്തതാണെന്ന് സിപിഐ നേതാവും മുന്‍ മന്ത്രിയുമായ സി ദിവാകരന്‍ വെളിപ്പെടുത്തി. ഇതിന് മുന്‍കൈയെടുത്തത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

‘എന്തോ ഒരു സംഭാഷണം എവിടെയോ നടന്നു. ധാരണയില്‍ എത്തിയെന്നും സമരം അവസാനിപ്പിക്കുകയാണെന്നും പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. എന്തു സംഭവിച്ചു എന്ന് അറിയില്ല. തിരുവഞ്ചൂര്‍ മുന്‍കൈയെടുത്താണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. സമരം അങ്ങനെ തീരേണ്ടതായിരുന്നില്ല. ഉമ്മന്‍ചാണ്ടി രാജിവച്ചേനെ. തിരുവഞ്ചൂരാണ് അനുവദിക്കാത്തത്’-ദിവാകരന്‍ വ്യക്തമാക്കി. എന്നാല്‍, ദിവാകരഹസ്യ ഒത്തുതീര്‍പ്പ് ഉണ്ടായിരുന്നില്ലെന്നും അന്വേഷണം തന്നെയായിരുന്നു സമരത്തിന്റെ ആവശ്യമെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ. കെ ബാലന്‍ പ്രതികരിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തിരുന്ന തന്നെ ഏതോ ഗൂഢാലോചനയുടെ ഭാഗമായി പ്രതിപക്ഷത്ത് ഇരുത്തി എന്ന ചിന്ത വി എസ് അച്യുതാനന്ദനെ അലട്ടിയിരുന്നതായി സി ദിവാകരന്‍ തന്റെ ആത്മകഥയായ ‘കനല്‍ വഴികളിലൂടെ’ യില്‍ വെളിപ്പെടുത്തിയിരുന്നു. ‘മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് ഒരു സാധാരണ എംഎല്‍എയായി വിഎസ് സഭയില്‍വന്നു. വിഎസിന്റെ ആ അവസ്ഥയില്‍ എനിക്ക് അതിയായ ദുഃഖം അനുഭവപ്പെട്ടു. എത്ര ക്രൂരമാണ് ചിലപ്പോള്‍ രാഷ്ട്രീയം. മുഖ്യമന്ത്രിയെന്ന നിലയില്‍ ശാന്തനും സൗമ്യനുമായിരുന്ന വിഎസ് പ്രതിപക്ഷത്ത് എത്തിയപ്പോള്‍ ശക്തനായ ആക്രമണകാരിയായി മാറി. തന്നെ ഏതോ ഗൂഢാലോചനയുടെ ഭാഗമായി പ്രതിപക്ഷത്ത് ഇരുത്തി എന്ന ചിന്ത വിഎസിനെ അലട്ടിയിരുന്നു. കേവലം 500നും 1000നും ഇടയിലുള്ള വോട്ടില്‍ എല്‍ഡിഎഫിന് നാലു സീറ്റുകള്‍ നഷ്ടമായ രാഷ്ട്രീയത്തിന്റെ നിഗൂഢത ഇന്നും കേരളം ചര്‍ച്ച ചെയ്യുന്നു. വിവാദമായ ഹാരിസണ്‍ പ്ലാന്റേഷന്‍ കേസില്‍ വനംമന്ത്രി ബിനോയ് വിശ്വത്തെ കൊണ്ട് ഫയലില്‍ ഒപ്പിടീച്ചത് അന്നത്തെ തൊഴില്‍മന്ത്രി പി കെ ഗുരുദാസന്റെ നിര്‍ബന്ധത്താലാണെന്നും, ഒപ്പിടരുതെന്ന് താന്‍ വിലക്കിയിരുന്നതായും സി ദിവാകരന്‍ പറയുന്നു. ”ഹാരിസണ്‍ പ്ലാന്റേഷന്‍ തോട്ടം ദീര്‍ഘനാളായി പൂട്ടികിടക്കുകയായിരുന്നു. തൊഴിലാളികള്‍ പട്ടിണിയിലായി. തോട്ടം തുറക്കാന്‍ തൊഴില്‍മന്ത്രി ഗുരുദാസന്‍ ഇടപെടല്‍ നടത്തി. ഹാരിസണ്‍ പ്ലാന്റേഷന്‍ തുറക്കാനുള്ള ഫയല്‍ വനം മന്ത്രി അംഗീകരിക്കണമായിരുന്നു. മന്ത്രിസഭ നടന്നു കൊണ്ടിരിക്കുമ്പോള്‍ മന്ത്രി ഗുരുദാസന്‍ അവിടെവച്ച് ഫയലില്‍ ബിനോയ് വിശ്വത്തെകൊണ്ട് ഒപ്പിടിക്കാന്‍ ശ്രമിച്ചു. ബിനോയ് വിശ്വം എന്നോട് അഭിപ്രായം ചോദിച്ചു. ഫയലില്‍ ഒപ്പിടരുതെന്ന് ഞാന്‍ നിര്‍ദേശിച്ചു. എന്റെ ഉപദേശം കൂട്ടാക്കാതെ ബിനോയ് ഫയലില്‍ ഒപ്പിട്ടു. വന്‍കിട തോട്ടം ഉടമയെ സംരക്ഷിക്കാന്‍ വനം മന്ത്രി കൂട്ടുനിന്നു എന്ന് പ്രചാരണമുണ്ടായി. വിഎസ് സര്‍ക്കാരിന്റെ പേരില്‍ ഒരു ആരോപണവും ഉണ്ടാകില്ലെന്നു ധരിച്ചിരുന്നവര്‍ നിരാശരായി’-അദ്ദേഹം വെളിപ്പെടുത്തി.

തിരുവനന്തപുരം: ലോക കേരള സഭ മേഖല സമ്മേളനത്തില്‍ സ്‌പോണ്‍സര്‍ഷിപ്പ് എന്ന പേരില്‍ നടക്കുന്ന പണപ്പിരിവിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എ.കെ ബാലന്‍.

‘സ്‌പോണ്‍സര്‍ എന്നുപറഞ്ഞാല്‍ എന്താണെന്ന് ആദ്യം മനസ്സിലാക്കണം. സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങുന്നതില്‍ എന്താണ് തെറ്റ്? ഇപ്പോള്‍ ആരോപണമുന്നയിക്കുന്ന ഇവരാരും ഇതിനുമുമ്പ് സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങിയിട്ടില്ലേ? വിവിധ രാജ്യങ്ങളിലെ മലയാളികളുടെ സംഗമമാണ് ലോക കേരള സഭ. മലയാളികള്‍ മനസ്സറിഞ്ഞ് സഹകരിക്കുന്നതില്‍ എന്തിനാണ് അസൂയ? പ്രവാസികളെ പ്രതിപക്ഷം അപമാനിച്ചില്ലേ? മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റേയും ഇമേജ് ഉയര്‍ന്നിരിക്കുന്നു. ആരോപണങ്ങള്‍ പ്രവാസികള്‍ പുച്ഛിച്ചു തള്ളും .ഇത് പണം പിരിക്കുന്നതല്ല. സ്‌പോണ്‍സര്‍ഷിപ്പാണ്. ദുരുപയോഗം പരിശോധിക്കാന്‍ ഓഡിറ്റ് ഉണ്ട്. ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്പോണ്‍സര്‍ഷിപ്പ് വാങ്ങാനും പറ്റില്ല എന്നത് എന്ത് ന്യായം. ലോക കേരള സഭ വിവാദത്തിന് പിന്നില്‍ വയനാട് സഹകരണ ബാങ്ക് അഴിമതി.കെപിസിസി ജനറല്‍ സെക്രട്ടറി അറസ്റ്റിലായത് മറികടക്കാന്‍ വിവാദം ഉയര്‍ത്തുകയാണ്’- അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, സ്‌പോണ്‍സര്‍ഷിപ്പ് അമേരിക്കന്‍ രീതിയാണെന്നും പണം കണ്ടെത്താനാകാതെ പരിപാടി നടത്താനാകില്ലെന്നുമാണ് നോര്‍ക്കയുടെ വിശദീകരണം. സര്‍ക്കാര്‍ ഒന്നുമറിയില്ലെന്ന് ധനമന്ത്രി അടക്കം പറയുമ്പോള്‍ നോര്‍ക്ക ഡയറക്ടറാണ് പരിപാടിയുടെ ചീഫ് കോര്‍ഡിനേറ്റര്‍.

ന്യൂഡല്‍ഹി: ഇന്ത്യയിലെത്തിച്ച ചീറ്റകളുടെ വിഷയത്തില്‍ ഇതുവരെ സംഭവിച്ചതിനെല്ലാം ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും പ്രോജക്ട് ചീറ്റ വിജയകരമായ ഒരു പദ്ധതിയായി തീരുമെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് പറഞ്ഞു.

‘പ്രൊജ്ക്ട് ചീറ്റയെന്നത് ഒരു അന്താരാഷ്ട്ര പദ്ധതിയാണ്, മരണങ്ങളുണ്ടാകുമെന്ന് ഉറപ്പുണ്ടായിരുന്നു. ഇന്ത്യയിലെത്തുന്നതിന് മുമ്പ് ഒരു ചീറ്റ അവശത പ്രകടിപ്പിച്ചിരുന്നു. ചീറ്റകളുടെ മരണ കാരണവും പുറത്തു വിട്ടിട്ടുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. പ്രൊജ്ക്ട് ചീറ്റ വന്‍വിജയമാകുമെന്നും രാജ്യം മൊത്തം അതില്‍ അഭിമാനം കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ സെപ്റ്റംബര്‍ 17-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വംശമറ്റു പോയ ചീറ്റകളെ വീണ്ടും ഇന്ത്യയിലേക്കെത്തിച്ചത്. ആദ്യബാച്ചില്‍ എട്ടും രണ്ടാം ബാച്ചില്‍ 12 ചീറ്റകളും രാജ്യത്തെത്തി. എന്നാല്‍, കഴിഞ്ഞ മൂന്ന് മാസത്തിനിടെ പ്രായപൂര്‍ത്തിയായ മൂന്ന് ചീറ്റകള്‍ ചത്തു. ഇതോടൊപ്പം ജ്വാല എന്ന പെണ്‍ചീറ്റ ജന്മം നല്‍കിയ നാല് ചീറ്റക്കുഞ്ഞുങ്ങളില്‍ മൂന്നെണ്ണവും ചത്തു. ഇതോടെ പ്രൊജ്ക്ട് ചീറ്റയ്‌ക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. കടുത്ത ചൂട് മൂലമാണ് മൂന്ന് ചീറ്റക്കുഞ്ഞുങ്ങള്‍ ചത്തതെന്നാണ് കരുതുന്നത്. 47 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നിരുന്നു.

തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്ന് വിൽപ്പനയ്ക്ക് കൊണ്ടുവന്ന പഴകിയ മത്സ്യം പിടികൂടി. നെടുമങ്ങാട് മാർക്കറ്റിലാണ് സംഭവം. രണ്ട് ടൺ പഴകിയ മത്സ്യമാണ് പിടിച്ചെടുത്തത്. പരിശോധനയിൽ മത്സ്യം ഭക്ഷ്യയോഗ്യമല്ലെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് കണ്ടെത്തി. നെടുമങ്ങാടും പരിസരപ്രദേശങ്ങളിലും പഴകിയ മത്സ്യം വിൽക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം പിടികൂടിയത്.

നെടുമങ്ങാട് ഭക്ഷ്യ സ്‌ക്വാഡും ഭക്ഷ്യസുരക്ഷാ അതോറിറ്റിയും സംയുക്തമായാണ് പരിശോധന നടത്തിയത്. 15 വാഹനങ്ങളിലായി കൊണ്ടുവന്ന മത്സ്യം ഭക്ഷ്യയോഗ്യമല്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൊബൈൽ ലാബിലാണ് പരിശോധന നടത്തിയത്.