Recent Posts

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രക്രിയയും വോട്ടെടുപ്പും എല്ലാ തലങ്ങളിലും പൂർണമായും തൃപ്തികരമായിരുന്നുവെന്നും വോട്ടെടുപ്പ് യന്ത്രങ്ങൾ മുൻ വർഷങ്ങളെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചതായും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. സംസ്ഥാനത്തെ 25,231 പോളിങ് ബൂത്തുകളിൽ 95 ശതമാനത്തിലും വൈകിട്ട് ആറ് മണിയോടെ തന്നെ വോട്ടെടുപ്പ് പൂർത്തിയായി. 99 ശതമാനം ബൂത്തുകളിലും എട്ട് മണിയോടെ വോട്ടെടുപ്പ് പൂർത്തിയായി. വടകര മണ്ഡലത്തിലെ ചില ബൂത്തുകളിൽ മാത്രമാണ് പിന്നീടും വോട്ടെടുപ്പ് നടന്നത്. വൈകിട്ട് അഞ്ച് മണിക്ക് ശേഷം ഈ മണ്ഡലത്തിലെ ചില ബൂത്തുകളിൽ കൂടുതൽ വോട്ടർമാർ എത്തിയതിനെത്തുടർന്ന് ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്താൻ കൂടുതൽ ജാഗ്രത കാണിച്ചത് മൂലമാണ് സ്വാഭാവികമായും കൂടുതൽ സമയമെടുത്തത്. ആറ് മണിയോടെ ബൂത്തിലെത്തിയ മുഴുവൻ വോട്ടർമാർക്കും ടോക്കൺ നൽകി വോട്ട് ചെയ്യാൻ അവസരമൊരുക്കുവാനും ഉദ്യോഗസ്ഥർ ജാഗ്രത കാണിച്ചെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

ഉദ്യോഗസ്ഥ വിന്യാസത്തിൽ ബാഹ്യഇടപെടൽ പൂർണമായും ഒഴിവാക്കാൻ ഇക്കുറി ആദ്യമായി നവീനരീതിയാണ് അവലംബിച്ചതെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ചൂണ്ടിക്കാട്ടി. ഓർഡർ സോഫ്റ്റ് വെയർ ഉപയോഗിച്ച് പക്ഷപാതരഹിതമായാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിന്യാസം പൂർത്തിയാക്കിയത്. ജില്ലകളിലെ മുഴുവൻ ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ സോഫ്റ്റ് വെയറിൽ നൽകി അതിലൂടെ ഇടപെടലുകളില്ലാതെയാണ് ഉദ്യോഗസ്ഥ വിന്യാസം പൂർത്തിയാക്കിയത്.

സ്വാഭാവികമായും തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥരിൽ മുൻപരിചയമുള്ളവരും ഇല്ലാത്തവരും ഉണ്ടാവും. ആവശ്യമായ പരിശീലനം നൽകിയാണ് എല്ലാ ഉദ്യോഗസ്ഥരെയും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. വോട്ടർമാരുടെ രേഖകൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രത കാണിച്ചത് മൂലമാണ് ചില ബൂത്തുകളിൽ വോട്ടെടുപ്പിന് കൂടുതൽ സമയമെടുത്തത്.

പ്രതികൂലമായ കാലാവസ്ഥയും രാഷ്ട്രീയസാഹചര്യങ്ങളുമൊക്കെ പരിഗണിക്കുമ്പോൾ മികച്ച പോളിങ്ങാണ് സംസ്ഥാനത്ത് നടന്നതെന്നാണ് കമ്മീഷന്റെ വിലയിരുത്തൽ. വോട്ടിങ് യന്ത്രങ്ങളുടെ പ്രകടനം വിശകലനം ചെയ്യുമ്പോൾ മുൻതിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഈ തിരഞ്ഞെടുപ്പിൽ കുറ്റമറ്റ പ്രവർത്തനമായിരുന്നു ഇവിഎമ്മുകളുടേതെന്ന് വ്യക്തമായതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ശരാശരി അഞ്ച് ശതമാനമായിരുന്നു വോട്ടിങ് യന്ത്രങ്ങളുടെ തകരാർനിരക്ക്. എന്നാൽ ഇക്കുറി ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ് എന്നിവയിൽ 0.44 ശതമാനം യൂണിറ്റുകൾക്കും വിവിപാറ്റുകളിൽ 2.1 ശതമാനത്തിലും മാത്രമാണ് തകരാറുണ്ടായത്. ഇവിഎം സംബന്ധിച്ച് മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും നേരത്തെ പ്രചരിച്ചതെല്ലാം വാസ്തവ വിരുദ്ധമാണെന്ന് പൊതുജനങ്ങൾക്ക് തിരഞ്ഞെടുപ്പോടെ ബോധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

വോട്ടർപട്ടികയിലെ ഇരട്ടിപ്പ് സംബന്ധിച്ച് ലഭിച്ച എല്ലാഗൗരവമുള്ള പരാതികളും പരിശോധിച്ചതായും അന്വേഷണത്തിൽ അധിക പരാതികളിലും കഴമ്പില്ലെന്ന് വ്യക്തമായതായും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. ഇരട്ടിപ്പ് കണ്ടെത്തിയ മുഴുവൻ കേസുകളിലും പരിഹാര നടപടിയെടുത്തിട്ടുണ്ട്. അവ നീക്കിയതായും അദ്ദേഹം പറഞ്ഞു. വളരെ ബൃഹത്തും സങ്കീർണവുമായ വോട്ടർപട്ടിക ശുദ്ധീകരണം സൂക്ഷ്മതയോടെ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

സുഗമമായ വോട്ടെടുപ്പ് തടസ്സപ്പെടുന്ന വിധത്തിലുള്ള ക്രമസമാധാനപ്രശ്‌നങ്ങളൊന്നും ഇക്കുറി സംസ്ഥാനത്തൊരിടത്തും ഉണ്ടായില്ലെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ചൂണ്ടിക്കാട്ടി. 66,303 സുരക്ഷ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ എല്ലാ പോളിങ് കേന്ദ്രങ്ങളിലും മികച്ച സുരക്ഷയാണ് ഉറപ്പുവരുത്തിയത്. വോട്ടെടുപ്പിന് ശേഷം മുഴുവൻ വോട്ടിങ് യന്ത്രങ്ങളും സംസ്ഥാനത്തെ 20 കേന്ദ്രങ്ങളിൽ ഒരുക്കിയ സ്‌ട്രോങ് റൂമികളിലെത്തിച്ച് കനത്ത സുരക്ഷയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇനി വോട്ടെണ്ണൽ ദിനമായ ജൂൺ നാലിന് രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് അവ പുറത്തെടുക്കുക. സ്വതന്ത്രവും സുതാര്യമായ രീതിയിലും സമാധാനപൂർണമായും വോട്ടെടുപ്പ് പൂർത്തിയാക്കാൻ സഹകരിച്ച എല്ലാ വോട്ടർമാരോടും രാഷ്ട്രീയ പാർട്ടികളോടും ഉദ്യോഗസ്ഥരോടും മാധ്യമങ്ങളോടും നന്ദി അറിയിക്കുന്നതായും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ കൂട്ടിച്ചേർത്തു.

പലർക്കും അനുഭവപ്പെടുന്ന പ്രശ്‌നങ്ങളിലൊന്നാണ് കണ്ണിന് താഴെയുള്ള കറുപ്പ്. നന്നായി ഉറങ്ങാത്തതിനാലാണ് ഇത് സംഭവിക്കുന്നതെന്നാണ് പലരുടെയും ധാരണ. എന്നാൽ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാണ് ഈ നിറവ്യത്യാസമെന്നതാണ് യാഥാർത്ഥ്യം. അലർജി, നിർജ്ജലീകരണം എന്നിവ മൂലം ഇത്തരത്തിൽ കണ്ണിന് താഴെ കറുപ്പ് വരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

ഇരുമ്പ്, വിറ്റാമിൻ ഡി, കെ, ഇ, ബി എന്നിവയുടെ കുറവു മൂലവും കണ്ണിന് താഴെ കറുത്തപാടുകൾ വരാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തൈറോയിഡ്, വൃക്ക സംബന്ധമായ പ്രശ്‌നങ്ങളുടെ ആദ്യ ലക്ഷങ്ങളുടെ ഭാഗമായും കണ്ണിന് താഴെ കറുപ്പ് വരാം. നന്നായി ഉറങ്ങിയിട്ടും ജീവിതശൈലി തന്നെ മാറ്റിയിട്ടും ഈകറുപ്പ് മാറുന്നില്ലെങ്കിൽ വൈദ്യ സഹായം തേടണമെന്നും ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു.

ഹീമോഗ്ലോബിൻ കുറയുമ്പോഴും ചില മരുന്നുകളോടുള്ള അലർജിയും വരണ്ട ചർമ്മമുള്ളവർക്കും അറ്റോപിക് ഡെർമറ്റൈറ്റിസ് ഉള്ളവർക്കും കണ്ണിന് താഴെ കറുപ്പ് ഉണ്ടാകാം. നല്ല പോഷക ഗുണങ്ങളുള്ള ആഹാരം കഴിക്കുന്നതിലൂടെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിയും. നല്ല ഉറക്കം, സമ്മർദ്ദം കുറയ്ക്കൽ എന്നിവയിലൂടെയും കണ്ണിന് താഴെയുള്ള കറുപ്പ് ഒരു പരിധി വരെ കുറയ്ക്കാം. ഇതൊന്നും ഫലം ചെയ്യുന്നില്ലെങ്കിൽ എത്രയും വേഗം ഡോക്ടറെ സമീപിക്കേണ്ടതാണ്.

ഭക്ഷണത്തിന് രുചി വർധിപ്പിക്കുക മാത്രമല്ല ആരോഗ്യ ഗുണങ്ങളിലും മുൻപന്തിയിലാണ് മല്ലിയില. പ്രോട്ടീനുകളും ഭക്ഷണ നാരുകളും മല്ലിയിലയിൽ ധാരാളമായുണ്ട്. ആന്റിമൈക്രോബിയൽ, ആന്റിസെപ്റ്റിക്, ആന്റിഫംഗൽ ഏജന്റ് കൂടിയാണ് മല്ലിയില.

മല്ലിയിലയിലുള്ള കാത്സ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ സന്ധിവാതവുമായി ബന്ധപ്പെട്ട വേദനയ്ക്ക് പരിഹാരമാണ്. വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയുടെ ഉറവിടമാണിത്. ചെങ്കണ്ണ്, മാക്യുലർ മൂലമുള്ള കാഴ്ച തകരാറുകൾ എന്നിവ പരിഹരിക്കാൻ മല്ലിയില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്. മല്ലിയിലയിലെ ആൽക്കലോയിഡുകളും ഫ്ലേവനോടുകളും മഞ്ഞപിത്തം, പിത്തരസം എന്നിവ തടയാൻ സഹായിക്കും. മല്ലിയിലയിലുള്ള നാരുകൾ, പ്രോട്ടീനുകൾ എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കുകയും ചെയ്യും.

മല്ലിയിലയിൽ ഇരുമ്പ്, വിറ്റാമിൻ ഇ, എ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇത് ചർമ്മത്തെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കൽസിനെതിരെ പോരാടുന്നു. അധിക എണ്ണ ആഗിരണം ചെയ്യാനുള്ള കഴിവും മല്ലിയിലയ്ക്കുണ്ട്.

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവും തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ ശശി തരൂർ. തിരുവനന്തപുരം മണ്ഡലത്തിൽ താൻ ജയിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. അക്കാര്യത്തിൽ പാർട്ടി പ്രവർത്തകരും തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും തരൂർ വ്യക്തമാക്കി.

ഭരണമാറ്റത്തിനുള്ള സാദ്ധ്യത ശക്തമായി നിൽക്കുന്നുണ്ടെന്നാണ് മനസിലാകുന്നത്. കേരളത്തിൽ മാത്രമല്ല, ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുവരെ കേൾക്കുന്ന വാർത്ത തങ്ങൾക്ക് അനുകൂലമാണ്. ബിജെപിക്കും എൽഡിഎഫിനും ഇടയിൽ രണ്ടാം സ്ഥാനത്തിനു വേണ്ടിയുള്ള മത്സരമാണ് നടന്നത്. നഗരപരിധിയിൽ എണ്ണം ചുരുങ്ങിപ്പോയത് എന്തുകൊണ്ടാണെന്ന് ചിലർ ചോദിക്കുന്നുണ്ട്. അത് ആരെ ബാധിക്കുമെന്നാണ് അവരുടെ ആശങ്ക. ബിജെപിയ്ക്ക് വോട്ട് കൊടുക്കണ്ട എന്ന് കരുതി വോട്ടർമാർ വരാതിരുന്നതാകാമെന്ന് തരൂർ അറിയിച്ചു.

അതേസമയം, പ്രാഥമിക കണക്കനുസരിച്ച് തിരുവനന്തപുരം മണ്ഡലത്തിൽ 66.46 ശതമാനവും ആറ്റിങ്ങലിൽ 69.40 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. അന്തിമ കണക്കിൽ നേരിയ വ്യത്യാസം ഉണ്ടായേക്കും. തിരുവനന്തപുരം മണ്ഡലത്തിലെ ആകെ വോട്ടരമാരായ 1,43,05,31ൽ 9,50,739 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ പുരുഷന്മാർ 4,67,193 ഉം സ്ത്രീകൾ 4,83,518 ഉം ആണ്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ 28 പേരും സമ്മതിദാനവകാശം വിനിയോഗിച്ചു. ആറ്റിങ്ങൽ മണ്ഡലത്തിലെ ആകെ വോട്ടർമാരായ 1,39,68,07 ഇൽ 9,69,390 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ പുരുഷന്മാർ 4,49,219, സ്ത്രീകൾ 5,20,158, ട്രാൻസ്‌ജെൻഡർ 13 എന്നിങ്ങനെയാണ്.

ന്യൂഡൽഹി: 2025-26 അധ്യയനവർഷം മുതൽ വർഷത്തിൽ രണ്ടുതവണ ബോർഡ് പരീക്ഷ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്താൻ സിബിഎസ്ഇയ്ക്ക് നിർദേശം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനാണ് നിർദേശം നൽകിയിരിക്കുന്നത്.

ഇതിനായി മന്ത്രാലയവും സിബിഎസ്ഇയും സ്‌കൂൾ പ്രിൻസിപ്പൽമാരുമായി അടുത്തമാസം മുതൽ ചർച്ചകൾ നടത്തുമെന്നാണ് റിപ്പോർട്ട്. ബിരുദ പ്രവേശനത്തിന്റെ സമയക്രമത്തെ ബാധിക്കാത്തതരത്തിൽ പരീക്ഷകൾ നടത്തുന്നതിന് അക്കാദമിക് കലണ്ടർ പരിഷ്‌കരിക്കുന്നതിനുള്ള നടപടികൾ സിബിഎസ്ഇ ഇതിനോടകം ആരംഭിച്ചതായുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്.

അടുത്ത അധ്യയനവർഷം മുതൽ സ്‌കൂളുകളിൽ സെമസ്റ്റർ സംവിധാനം ആരംഭിക്കുന്നതിനുള്ള നടപടികൾ ഉപേക്ഷിച്ചുവെന്നും സിബിഎസ്ഇ വൃത്തങ്ങൾ അറിയിച്ചു.

ന്യൂഡൽഹി: ചാറ്റുകളുടെ സുരക്ഷ ഉറപ്പാക്കുന്ന എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംവിധാനത്തിൽ വീട്ടുവീഴ്ചയ്ക്ക് നിർബന്ധിച്ചാൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി വാട്ട്‌സ് ആപ്പ്. ഡൽഹി ഹൈക്കോടതിയിലാണ് വാട്ട്‌സ് ആപ്പ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്.

എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ എന്നത് സന്ദേശം അയക്കുന്നവർക്കും സ്വീകരിക്കുന്ന ആൾക്കും മാത്രമേ അതിലെ ഉള്ളടക്കം കാണാൻ കഴിയൂവെന്ന് ഉറപ്പുവരുത്തുന്ന സാങ്കേതികവിദ്യയാണ്. എന്നാൽ, രാജ്യത്തെ പുതിയ ഐ ടി നിയമം അനുസരിച്ച് സർക്കാർ ആവശ്യപ്പെട്ടാൽ ഇതിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നാണ് വ്യവസ്ഥ.

ആദ്യം സന്ദേശം അയച്ചയാളെ തിരിച്ചറിയുന്നതിന് നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇത് ചോദ്യംചെയ്താണ് ഫെയ്‌സ്ബുക്കും വാട്‌സ് ആപ്പും കോടതിയെ സമീപിച്ചത്. ഇങ്ങനെ കടുംപിടുത്തമുണ്ടെങ്കിൽ ഇന്ത്യയിൽ വാട്ട്‌സ് ആപ്പ് നിർത്തേണ്ടി വരുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

കണ്ണൂർ: ഇപി ജയരാജൻ – പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചയിലെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കി കഴിഞ്ഞുവെന്ന് സിപിഎം നേതാവ് എം വി ജയരാജൻ. ഇ പി ജയരാജൻ ബിജെപിയിൽ പോകുമെന്നത് പച്ചനുണയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാക്കളുടെ ബിജെപി പ്രവേശനവും ഇപിയുമായി ബന്ധപ്പെട്ട പ്രശ്‌നവും തമ്മിൽ ഒരു താരതമ്യവും അർഹിക്കുന്നില്ല. ഐ വിൽ ഗോ വിത്ത് ബിജെപി എന്ന് കെപിസിസി പ്രസിഡന്റ് തന്നെയാണ് പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോൺഗ്രസിൽ നിന്ന് 39 പേരാണ് തെരഞ്ഞെടുപ്പിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുമ്പോൾ പോയത്. കേരളത്തിൽ തെരഞ്ഞെടുപ്പിന്റെ ദിവസങ്ങൾ അടുത്ത് വന്നപ്പോൾ രണ്ട് പേർ കൂടെ പോയി. ഇതൊക്കെ മറച്ച് പിടിക്കാനുള്ള നീക്കമാണ് നടക്കുന്നത്. കേരളത്തിലെ കോൺഗ്രസ് ആകെ ബിജെപി മുന്നണിയിൽ ചേരാൻ പുതിയൊരു പാർട്ടിയുണ്ടാക്കുന്നുവെന്ന വിവരവും പുറത്ത് വന്നെന്ന് അദ്ദേഹം വെളിപ്പെടുത്തി.

പി ബി അംഗം കൂടിയായ മുഖ്യമന്ത്രി പറഞ്ഞത് തന്നെയാണ് ഇപി വിഷയത്തിൽ പാർട്ടി നിലപാട്. ടി ജി നന്ദകുമാർ തട്ടിപ്പുകാരനാണ്. ഫ്രോഡ് ഫ്രോഡ് തന്നെ, അതിൽ സംശയമില്ല. അന്തർധാര ബിജെപിയും കോൺഗ്രസും തമ്മിലാണ്. ശോഭാ സുരേന്ദ്രൻ പറഞ്ഞതുകൊണ്ടാണ് കെ സുധാകരൻ പറയുന്നത്. മറ്റാരും പറഞ്ഞിട്ടില്ല. ഇത് പരിശോധിച്ചാൽ അന്തർധാര സുധാകരന്റെ പാർട്ടിയും ശോഭ സുരേന്ദ്രന്റെ പാർട്ടിയും തമ്മിലാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: വിവാഹ സമയം വധുവിന് വീട്ടുകാർ നൽകുന്ന സമ്പത്തിൽ ഭർത്താവിന് അധികാരമോ അവകാശമോ ഇല്ലെന്ന സുപ്രധാനനിരീക്ഷണവുമായി സുപ്രീം കോടതി. പ്രതിസന്ധി സമയത്ത് ഭാര്യയുടെ സ്വത്ത് ഉപയോഗിച്ചാൽ അത് തിരിച്ചു നൽകാൻ ഭർത്താവ് ബാധ്യസ്ഥനാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

തനിക്ക് ലഭിച്ച സ്ത്രീധനം ഭർത്താവും വീട്ടുകാരും ദുരുപയോഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ സ്വദേശിനി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. വിവാഹ സമയത്ത് വീട്ടുകാർ സമ്മാനമായി നൽകിയ 89 പവൻ സ്വർണം ഭർത്താവും ഭർതൃ വീട്ടുകാരും ചേർന്ന് ദുരുപയോഗം ചെയ്തുവെന്നാണ് ഹർജിയിൽ പറയുന്നത്. ഈ കേസിൽ സ്വർണം നഷ്ടപ്പെടുത്തിയതിന് 25 ലക്ഷം രൂപ നൽകാൻ കോടതി നിർദ്ദേശിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് കേസിൽ വിധി പുറപ്പെടുവിച്ചത്.

വിവാഹത്തിനു മുമ്പോ വിവാഹസമയത്തോ അതിന് ശേഷമോ പെൺവീട്ടുകാർ നൽകുന്ന എല്ലാ വസ്തുവകകളുടെയും പൂർണമായ അവകാശം വധുവിന് തന്നെയാണ്. ഭർത്താവിന് അവകാശം ഉന്നയിക്കാൻ കഴിയില്ല. നിയന്ത്രിക്കാനും ഭർത്താവിന് അവകാശമില്ല. പങ്കാളികൾ തമ്മിലുള്ള പരസ്പര ബഹുമാനമാണ് വിവാഹമെന്ന സങ്കല്പത്തിന്റെ അടിസ്ഥാന തന്നെയെന്നുള്ള അഭിപ്രായവും കോടതി മുന്നോട്ടുവെച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടന്നില്ലെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉദ്യോഗസ്ഥതലത്തിൽ ഗുരുതരമായ അനാസ്ഥയുണ്ടായെന്ന് സംശയിക്കാവുന്ന തരത്തിലാണ് വോട്ടിംഗ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു.

വോട്ടർമാർ കനത്ത ചൂടിൽ പല ബൂത്തുകളിലും മണിക്കൂറുകൾ കാത്തുനിന്ന ശേഷം മടങ്ങി. മടങ്ങി പോയി തിരികെ വന്നവരിൽ പലർക്കും വോട്ട് ചെയ്യാൻ അവസരം ലഭിച്ചില്ല. ആറുമണിക്ക് മുൻപ് പോളിംഗ് സ്റ്റേഷനിൽ എത്തിയിട്ടും വോട്ട് ചെയ്യാനാകാത്ത സാഹചര്യവും പലയിടങ്ങളിലും ഉണ്ടായി. മിക്കയിടത്തും മന്ദഗതിയിലാണ് വോട്ടിംഗ് നടന്നത്. നാലര മണിക്കൂർ വരെ ചില വോട്ടർമാർക്ക് കാത്തുനിൽക്കേണ്ടി വന്നതായി റിപ്പോർട്ടുണ്ട്. ഉദ്യോഗസ്ഥതലത്തിൽ ഗുരുതരമായ അനാസ്ഥയുണ്ടായെന്ന് സംശയിക്കാവുന്ന തരത്തിലാണ് വോട്ടിംഗ് നടന്നതെന്നും അദ്ദേഹം അറിയിച്ചു.

പോളിംഗ് ശതമാനം കുറയാൻ കാരണമായതും ഉദ്യോഗസ്ഥതലത്തിലെ മെല്ലെപ്പോക്കാണ്. വോട്ടിംഗ് യന്ത്രങ്ങൾക്ക് തകരാർ കണ്ടെത്തിയ ബൂത്തുകളിൽ പോളിംഗ് സമയം ദീർഘിപ്പിച്ച് നൽകിയില്ല. സമീപ കാലത്തെങ്ങും ഇത്രയും മോശപ്പെട്ട രീതിയിൽ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ ഉണ്ടായിട്ടില്ലെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ പ്രധാനമന്ത്രി നിശബദ്‌നാണെന്ന് അദ്ദേഹം ആരോപിച്ചു. പധാനമന്ത്രി ഭയന്നിരിക്കുകയാണ്. കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പ്രചാരണ വേദിയിൽ പൊട്ടിക്കരയുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

ജനങ്ങളുടെ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം മാത്രമാണ് നടക്കുന്നത്. പാകിസ്ഥാനെക്കുറിച്ചും ചൈനയെക്കുറിച്ചും പാത്രം കൊട്ടാനുമൊക്കെ പറയും. പട്ടിണി, തൊഴിലില്ലായ്മ, വിലക്കയറ്റം, സംവരണം എന്നീ വിഷയങ്ങളിൽ മോദി സംസാരിക്കാറുണ്ടോ. അദാനി അടക്കമുള്ള കോർപ്പറേറ്റുകൾക്ക് രാജ്യത്തിന്റെ സ്വത്ത് എഴുതിക്കൊടുത്ത സർക്കാർ ആണ് നരേന്ദ്ര മോദിയുടേതെന്നും അദ്ദേഹം വിമർശിച്ചു.

കോർപ്പറേറ്റുകൾക്ക് മോദി നൽകിയ പണം തിരിച്ച് പിടിച്ച് കർഷകർക്കും തൊഴിലില്ലാത്തവർക്കും സമൂഹത്തിൽ താഴേക്കിടയിലുള്ളവർക്കും വീതിച്ച് നൽകും. ഭരണഘടന സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണിതെന്നും ഒരു വശത്ത് ഭരണഘടന തകർക്കാനാണ് നരേന്ദ്ര മോദിയും ബിജെപിയും ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.