Entertainment

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ കാറപകടം. അഞ്ചു പേർക്ക് പരിക്കേറ്റു. നടൻമാരായ അർജുൻ അശോകും സംഗീത് പ്രതാപും മാത്യു തോമസും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കൊച്ചി എം ജി റോഡിൽ വെച്ചാണ് അപകടം ഉണ്ടായത്.

വഴിയിൽ നിർത്തിയിട്ട രണ്ടു ബൈക്കുകളിലും കാർ തട്ടി ബൈക്ക് യാത്രക്കാരായ രണ്ടു പേർക്കും പരിക്കേറ്റു. ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം.

സിനിമയിലെ സ്റ്റണ്ട് മാസ്റ്റർ ആയിരുന്നു കാർ ഓടിച്ചത്. ഇന്ന് പുലർച്ചെ 1.30ഓടെയാണ് അപകടമുണ്ടായത്.

കൊച്ചി: വസ്ത്രധാരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് നടി അമല പോൾ. തനിക്ക് ഇഷ്ടപ്പെട്ട വസ്ത്രമാണ് താൻ ധരിച്ചതെന്ന് അമലാ പോൾ വ്യക്തമാക്കി. സിനിമ പ്രമോഷന്റെ ഭാഗമായി കോളജിലെ ഒരു പരിപാടിക്കെത്തിയപ്പോൾ ധരിച്ച വസ്ത്രം വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. താരത്തിനെതിരെ വിമർശനവുമായി കാസയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടിയുടെ പ്രതികരണം.

താൻ ധരിച്ച വസ്ത്രത്തിൽ എന്തെങ്കിലും പ്രശ്‌നം ഉണ്ടെന്നോ അത് അനുചിതമാണെന്നോ താൻ കരുതുന്നില്ല. ചിലപ്പോൾ അത് ക്യാമറയിൽ കാണിച്ച വിധം അനുചിതമായതായിരിക്കാം. കാരണം, അവിടെ ഉണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് താൻ ധരിച്ചത് മോശമായ വസ്ത്രമാണെന്ന് തോന്നിയിട്ടില്ല. പക്ഷെ അത് എങ്ങനെയാണ് പുറത്ത് പ്രദർശിക്കപ്പെട്ടതെന്ന് തന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ലെന്ന് താരം അഭിപ്രായപ്പെട്ടു.

അതിൽ തനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. താൻ ധരിച്ചു വന്ന വസ്ത്രം എങ്ങനെ ഷൂട്ട് ചെയ്യണമെന്നോ എങ്ങനെ കാട്ടണമെന്നതോ തന്റെ കൈകളിലുള്ള കാര്യമല്ല. ചിലപ്പോൾ എടുത്ത രീതിയായിരിക്കാം അനുചിതമായത്. അതുതന്നെയാണ് തനിക്ക് വിദ്യർത്ഥികളോടും പറയാനുള്ളത്. നിങ്ങൾ നിങ്ങളായിരിക്കാൻ ശ്രദ്ധിക്കുക, തനിക്ക് ഇഷ്ടമുള്ളതാണ് താൻ ധരിച്ചതെന്നും അമലാ പോൾ വിശദമാക്കി.

സ്വന്തം വസ്ത്ര ബ്രാൻഡിന്റെ ഷർട്ട് മമ്മൂട്ടിയ്ക്ക് സമ്മാനിച്ച് ഫാഷൻ ഡിസൈനറും നടൻ കുഞ്ചന്റെ മകളുമായ സ്വാതി കുഞ്ചൻ. വൈറ്റ് മസ്റ്റാഷ് എന്ന സ്വന്തം ബ്രാൻഡിന്റെ ഷർട്ടാണ് സ്വാതി മമ്മൂട്ടിക്ക് സമ്മാനിച്ചത്. താരത്തിനൊപ്പമുള്ള ചിത്രം സ്വാതി വൈറ്റ് മസ്റ്റാഷിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചു.

ഫാഷൻ ഡിസൈനിങ് മേഖലയിൽ തന്റേതായ ഇടം നേടിയ സ്വാതി നിത അംബാനിയുടെ ഹർ സർക്കിൾ, ഫെമിന എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഫെമിനയിലെ ഹെഡ് സ്‌റ്റൈലിസ്റ്റ് അക്ഷിത സിങ്ങിനൊപ്പമാണ് സ്വാതി കരിയർ ആരംഭിച്ചത്. പിന്നീട് ഹെഡ് സ്‌റ്റൈലിസ്റ്റ് ആയ സ്വാതി ഡിസൈനിങ്ങ് മേഖലയിൽ ലക്ഷങ്ങൾ പ്രതിഫലം ഫാഷൻ സ്‌റ്റൈലിസ്റ്റ് ആണ്.

കുഞ്ചന്റേയും ശോഭയുടേയും ഇളയ മകളാണ് സ്വാതി. ശ്വേതയാണ് മറ്റൊരു മകൾ. ഹെയർ ആന്റ് മേക്കപ്പ് ആർട്ടിസ്റ്റാണ് ശ്വേത. ഏപ്രിലിലായിരുന്നു സ്വാതിയുടെ വിവാഹം. വിവാഹ ചടങ്ങുകൾക്ക് മമ്മൂട്ടിയും മോഹൻലാലുമടക്കം നിരവധി താരങ്ങൾ സന്നിഹിതരായിരുന്നു.

തിരുവനന്തപുരം: സിനിമാതാരം സലിംകുമാറിന്റെ പേരിൽ വ്യാജപോസ്റ്ററുകൾ നിർമ്മിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് എറണാകുളം റൂറൽ വടക്കേക്കര പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

വ്യാജവാർത്തകൾ നിർമ്മിക്കുന്നതും അവ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. ഇത്തരക്കാർക്കെതിരെ പോലീസ് കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

അതേസമയം, ഓൺലൈൻ വ്യാജ ഇൻവെസ്റ്റ്‌മെന്റ് തട്ടിപ്പ് സൂക്ഷിക്കണമെന്നും പോലീസ് വ്യക്തമാക്കി. സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

മുറിവ് എന്ന ഗാനത്തിനെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളിൽ പ്രതികരണവുമായി ഗായിക ഗൗരി ലക്ഷ്മി. ഈ ഗാനത്തിലെ വരികൾ തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളാണെന്നാണ് ഗൗരി വ്യക്തമാക്കുന്നത്. ‘എന്റെ പേര് പെണ്ണ്’ എന്നു തുടങ്ങുന്ന ഗൗരിയുടെ ഗാനത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ സൈബർ ആക്രമണം നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഗൗരി പ്രതികരണവുമായി രംഗത്തെത്തിയത്.

മുറിവ് തന്റെ അനുഭവമാണ്. അതിൽ ആദ്യം പറയുന്ന എട്ടുവയസ് തന്റെ പേഴ്‌സണൽ എക്‌സ്പീരിയൻസാണ്. ബസിൽ പോകുമ്പോൾ താനിട്ടിരുന്ന ഡ്രസ് വരെ തനിക്ക് ഓർമയുണ്ട്. തന്റെ അച്ഛനെക്കാൾ പ്രായമുള്ള ഒരാളാണ് പിന്നിൽ ഇരുന്നത്. അയാളുടെ മുഖം തനിക്ക് ഓർമ്മയില്ല. തന്റെ ടോപ്പ് പൊക്കി തൻറെ വയറിലേക്ക് കൈവരുന്നത് താൻ അറിഞ്ഞു.താൻ അയാളുടെ കൈ തട്ടിമാറ്റി തനിക്ക് അമ്മയുടെ അടുത്ത് പോകണം എന്ന് പറഞ്ഞ് മുന്നോട്ട് പോയി. അന്ന് അത് എനിക്ക് പറഞ്ഞ് തരാൻ ആരും ഇല്ലായിരുന്നു. പക്ഷെ ഇത് പ്രശ്‌നം പിടിച്ച പരിപാടിയാണ് എന്ന് തനിക്ക് മനസിലായെന്നും ഗൗരി പറയുന്നു.

13-ാം വയസിൽ ബന്ധു വീട്ടിൽ പ്പോയ കാര്യവും പാട്ടിൽ പറയുന്നുണ്ട്. അതും തന്റെ അനുഭവമാണ്. അവധിക്കാലത്ത് സ്ഥിരം പോകുന്ന വീടായിരുന്നു. അയാളുടെ പെരുമാറ്റത്തിൽ മാറ്റം വന്നുതുടങ്ങിയതോടെ താൻ ആ വീട്ടിൽ പിന്നീട് പോകാതായെന്നും ഗൗരി വ്യക്തമാക്കി.

തിരുവനന്തപുരം: സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളെ കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടാൻ സംസ്ഥാന വിവരാവകാശ കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവിനെ സ്വാഗതം ചെയ്ത് വിമെൻ ഇൻ സിനിമ കളക്ടീവ്. 2019 മുതൽ 2024 വരെ നീണ്ട നിരാശാജനകമായ നിശബ്ദത ഭേദിക്കുന്ന ഈ ഉത്തരവ് ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് വീണ്ടും ചർച്ചാവിഷയമാകുമ്പോൾ WCC വർഷങ്ങളായി മുന്നോട്ട് വെച്ച ചില ചോദ്യങ്ങൾ വീണ്ടും ചോദിക്കാൻ ആഗ്രഹിക്കുന്നു. കണ്ടെത്തലുകൾ പുറത്തു വിടാതെ നിർദ്ദേശങ്ങൾ നടപ്പിലാക്കാം എന്ന വാദം സിസ്റ്റത്തെ പരിഹസിക്കുന്നതിന് തുല്യമാണ്. സുതാര്യതയോടുകൂടി റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ പുറത്തു വരുന്നത് ഉപയോഗപ്രദമായ പരിഹാരനടപടികൾ പ്രാവർത്തികമാക്കുന്നതിനും പുരോഗമനപരമായ നല്ല മാറ്റങ്ങൾ കൊണ്ട് വരുന്നതിനും ഉപകരിക്കുമെന്ന് WCC ശക്തമായി വിശ്വസിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു WCC യുടെ പ്രതികരണം.

വരും തലമുറകൾക്ക് സുരക്ഷിതമായ തൊഴിലിടങ്ങൾ ഉറപ്പ് വരുത്താൻ ഉതകുന്ന, ജനങ്ങൾ നൽകുന്ന നികുതിപ്പണം ഉപയോഗിച്ച് നടത്തിയ ഒരു സുപ്രധാനമായ പഠനം, തുറന്ന് പറച്ചിലുകൾ നടത്തിയ അതിജീവിതരെ സംരക്ഷിച്ച് കൊണ്ട് തന്നെ, ആ പഠന റിപ്പോർട്ടിലുള്ള നിർദേശങ്ങളും നിലവിൽ സിനിമ വ്യവസായത്തെ അപകടത്തിലാക്കുന്ന അനീതികളും അസന്തുലനാവസ്ഥയും നിർബന്ധമായും പുറത്ത് വരേണ്ടവയാണ്. ഇത് കൂടാതെ സിനിമ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന വിവേചനങ്ങളും അനീതികളും തുറന്ന് കാണിക്കുന്ന ഷിഫ്റ്റ് ഫോക്കസ് പോലെയുള്ള പഠനങ്ങൾ നടത്തി, ബെസ്‌റ് പ്രാക്ടീസസ് റെക്കമെൻഡേഷൻസ് അടക്കം കളക്ടീവ് ഇതിന് മുൻപും സർക്കാരിന് നൽകിയിട്ടുണ്ട്.

RTI യുടെ പിന്തുണയോടെ കൂടി മുന്നോട്ട് വന്നിരിക്കുന്ന SIC യുടെ നിർദേശത്തിന് പൂർണ്ണമായ പിന്തുണയുമായി മുന്നോട്ട് വന്ന എല്ലാ മാധ്യമ സുഹൃത്തുക്കൾക്കും നന്ദി. നിലനിൽക്കുന്ന അനീതികളെ പൊളിച്ചെഴുതി കൂടുതൽ ലിംഗ സമത്വമുള്ള തൊഴിലിടങ്ങൾ ഉണ്ടാകട്ടെ. വിവരാവകാശ കമ്മീഷന്റെ ഇടപെടലോടു കൂടിയെങ്കിലും അതിജീവിതർക്ക് നീതി ലഭിക്കുമെന്നും, ഭാവിയിലെങ്കിലും നിർഭയരായി, വിവേചനവും, വേർതിരിവും, ചൂഷണങ്ങളും ഇല്ലാത്ത തൊഴിലിടങ്ങളിലേക്ക് തിരിച്ച് പോകാൻ സാധിക്കുമെന്നും പ്രത്യാശിക്കുന്നുവെന്ന് സംഘടന കൂട്ടിച്ചേർത്തു.

കൊച്ചി: ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ പരാതിയുമായി സിനിമ നിർമാതാക്കൾ. ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് അക്രെഡിറ്റേഷൻ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊഡ്യൂസഴ്‌സ് അസോസിയേഷൻ ഫെഫ്കയ്ക്ക് കത്ത് നൽകി. അഭിനേതാക്കളോട് മോശമായ രീതിയിൽ ചോദ്യങ്ങൾ ചോദിക്കുന്നതും മരണ സ്ഥലത്ത് പോലും ക്യാമറകളുമായി പിന്തുടരുന്ന ഓൺലൈൻ മാധ്യമങ്ങളുടെ രീതിയിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ഓൺലൈൻ മാധ്യമങ്ങൾ കേന്ദ്രസർക്കാറിന്റെ ഉദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്ന നിബന്ധനയും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഫെഫ്ക അംഗീകൃത പിആർഒയുടെ കത്ത് എന്നിവ ഹാജരാക്കിയവർക്ക് മാത്രമേ സിനിമയുമായി ബന്ധപ്പെട്ട പരിപാടികൾ എടുക്കാൻ അനുമതിയുള്ളുവെന്ന് നിർമാതാക്കളുടെ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

ഹെലികോപ്റ്ററിൽ നിന്നുള്ള സെൽഫി വീഡിയോ പങ്കുവച്ച് മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ. ആന്റണി പെരുമ്പാവൂരിനൊപ്പമുള്ള വീഡിയോയാണ് മോഹൻലാൽ പങ്കുവെച്ചിരിക്കുന്നത്. ആകാശക്കാഴ്ച്ചകളും ഹെലികോപ്ടറിന്റെ ഉൾഭാഗവുമെല്ലാം വീഡിയോയിൽ പകർത്തിയിട്ടുണ്ട്. ആരാധകർ ഇതിനോടകം തന്നെ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു. ആന്റണി പെരുമ്പാവൂരും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

മോഹൻലാൽ സാറിനൊപ്പം എന്ന അടിക്കുറിപ്പോടെയാണ് ആന്റണി പെരുമ്പാവൂർ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എമ്പുരാൻ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോവുകയാണോയെന്നാണ് വീഡിയോയ്ക്ക് താഴെ ആരാധകർ ചോദിക്കുന്നത്.

എങ്ങോട്ടേക്കാണ് യാത്രയെന്നും ചില ആരാധകർ ചോദിക്കുന്നു. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വീഡിയോ തരംഗമായി കഴിഞ്ഞു.

ന്യൂഡൽഹി: തിയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുകയാണ് ബ്രഹ്മാണ്ഡ ചിത്രം കൽക്കി 2898 എഡി. സിനിമയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നുവെന്നാണ് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരെല്ലാം ഒരുപോലെ പറയുന്നത്. കൽക്കി 2898 എഡിയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് പുതിയ അപ്‌ഡേറ്റുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

കൽക്കിയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം 60 ശതമാനത്തോളം പൂർത്തിയായതായാണ് നിർമ്മാതാവ് അശ്വിനി ദത്തിനെ ഉദ്ധരിച്ച് പിആർഒ സുരേഷ് റിപ്പോർട്ട് ചെയ്യുന്നത്. പ്രധാനപ്പെട്ട പല രംഗങ്ങളും ഇനിയും ചിത്രീകരിക്കേണ്ടതുണ്ട്. എന്നാൽ, സിനിമ എന്ന് റിലീസ് ചെയ്യണമെന്നത് സംബന്ധിച്ച് വ്യക്തമായ റിപ്പോർട്ടുകൾ പുറത്തു വന്നിട്ടില്ല.

നാഗ് അശ്വിൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജൂൺ 27നാണ് ചിത്രം തിയേറ്ററിലെത്തിയത്. ദുൽഖർ സൽമാൻ, എസ് എസ് രാജമൗലി, വിജയ് ദേവരകൊണ്ട, രാം ഗോപാൽ വർമ്മ തുടങ്ങിയവരും സിനിമയിൽ കാമിയോ വേഷങ്ങളിലെത്തിയിരുന്നു. അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുകോൺ, പ്രഭാസ്, മൃണാൾ താക്കൂർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

കൊച്ചി: വർഷങ്ങൾക്ക് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. കൊച്ചിയിൽ ഞായറാഴ്ച്ച ചേർന്ന അമ്മ ജനറൽ ബോഡിയിലാണ് സുരേഷ് ഗോപി എത്തിയത്. 27 വർഷത്തിനു ശേഷമാണ് അദ്ദേഹം അമ്മ മീറ്റിംഗിൽ പങ്കെടുക്കാൻ വേണ്ടി എത്തുന്നത്. ജനറൽ ബോഡിയിലേക്ക് വോട്ടെടുപ്പ് തീരുന്നതിന് തൊട്ടുമുൻപാണ് അദ്ദേഹം എത്തിയത്. തെരഞ്ഞെടുപ്പിൽ അദ്ദേഹം വോട്ട് രേഖപ്പെടുത്തുകയും ചെയ്തു.

മോഹൻലാലാണ് സുരേഷ് ഗോപിയെ വേദിയിലേക്ക് വരവേറ്റത്. സുരേഷ് ഗോപിയ്ക്ക് മോഹൻലാൽ ഉപഹാരം നൽകുകയും ചെയ്തു. കേന്ദ്രമന്ത്രി പദവിയിലെത്തിയ സുരേഷ് ഗോപിയെ അമ്മ താര സംഘടന ആദരിച്ചു. കൂടാതെ, അദ്ദേഹത്തിന് പുതുക്കിയ അംഗത്വ കാർഡും സമ്മാനിച്ചു.

1997-ലാണ് സുരേഷ് ഗോപി അമ്മയിൽ നിന്നും അകന്നത്. ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട തർക്കത്തിനെ തുടർന്നായിരുന്നു നീക്കം. വർഷങ്ങൾക്ക് ശേഷം ഇടവേള ബാബുവിന്റെ ഇടപെടലിലൂടെ അദ്ദേഹം സംഘടനയിൽ എത്തിയിരുന്നു. 2022-ൽ ‘ഉണർവ്’ എന്ന പേരിൽ നടത്തിയ മെഡിക്കൽ ക്യാമ്പിലേക്കാണ് സുരേഷ് ഗോപി എത്തിയത്. എന്നാൽ, കാൽനൂറ്റാണ്ടിന് ശേഷമാണ് ജനറൽ ബോഡി മീറ്റിംഗിൽ പങ്കെടുക്കുന്നത്.