International (Page 148)

വാഷിംഗ്ടൺ: റഷ്യയ്ക്ക് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. യുക്രൈനിലേക്ക് റഷ്യ സൈനിക നീക്കം നടത്തിയാൽ റഷ്യയിൽ നിന്ന് ജർമനിയിലേക്കുള്ള വാതക പൈപ്പ് ലൈൻ പദ്ധതി മുന്നോട്ട് പോകില്ലെന്ന് അദ്ദേഹം പറഞ്ഞു. ജർമ്മൻ ചാൻസലർ ഒലഫ് ഷോൾസുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

റഷ്യ പ്രകൃതി വാതക ഉൽപാദനത്തിൽ ഏറെ മുന്നിലുള്ള രാജ്യവും ജർമനി പ്രധാന വാതക ഉപഭോഗ രാജ്യവുമാണ്. യുക്രൈനിലേക്ക് റഷ്യ സൈനിക നീക്കം നടത്തിയാൽ റഷ്യയിൽ നിന്ന് ജർമനിയിലേക്കുള്ള പ്രകൃതി വാതക നീക്കം വർധിപ്പിക്കുന്ന പുതിയ ഗ്യാസ് പൈപ്പ്‌ലൈൻ പദ്ധതി മുടക്കുമെന്നാണ് ജോ ബൈഡന്റെ മുന്നറിയിപ്പ്. റഷ്യയുടെ ഭാഗത്ത് നിന്നും യുക്രൈനിലേക്ക് ഏത് നിമിഷവും സൈനിക നീക്കം നടക്കാനുള്ള സാധ്യതയുള്ള ഹാചര്യത്തിലാണ് ബൈഡന്റെ പ്രതികരണം. ഒരു ലക്ഷത്തിലധികം വരുന്ന സൈന്യത്തെയാണ് യുക്രൈൻ അതിർത്തിയിൽ റഷ്യ വിന്യസിച്ചിട്ടുള്ളത്. റഷ്യ സൈനിക നീക്കം നടത്താതിരിക്കാനുള്ള നീക്കമാണ് അമേരിക്ക ആവിഷ്‌ക്കരിക്കുന്നത്.

റഷ്യയുടെ ഭാഗത്തു നിന്ന് സൈനിക നീക്കമുണ്ടായാൽ മുന്നനുഭവങ്ങളില്ലാത്തവിധം കടുത്ത ഉപരോധം ഏർപ്പെടുത്തത്താനാണ് അമേരിക്കയുടെ തീരുമാനം. ജർമനിയിലേക്കുള്ള വാതക പൈപ്പ് ലൈൻ പദ്ധതി മുടങ്ങിയാൽ അത് റഷ്യക്ക് കടുത്ത തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. ഇത് മുന്നിൽ കണ്ടാണ് അമേരിക്കയുടെ നീക്കങ്ങൾ. അതേസമയം യുക്രൈനിലുള്ള അമേരിക്കൻ പൗരന്മാർ മടങ്ങിയെത്തണമെന്നും ബൈഡൻ നിർദ്ദേശിച്ചു.

കൊവിഡ് നിയന്ത്രണങ്ങള്‍ പാടെ നീക്കി സാധാരണ രീതിയിലേക്ക് മടങ്ങുകയാണ് ബ്രിട്ടന്‍. മാര്‍ച്ച് 24 വരെയായിരുന്നു സെല്‍ഫ് ഐസൊലേഷന്‍ പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, അതിന് മുമ്പ് തന്നെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ കഴിയുമെന്നാണ് പ്രധാനമന്ത്രി ടോറി വ്യക്തമാക്കുന്നത്. ഇതോടെ ഇവിടത്തെ കൊവിഡ് നിയന്ത്രണങ്ങളെല്ലാം പൂര്‍ണമായി ഇല്ലാതാവുകയാണ്. അതേസമയം, സ്‌കോട്ട്‌ലന്റിലും വെയില്‍സിലും നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമേറുന്നുണ്ട്.

‘കൊവിഡിനൊപ്പം ജീവിക്കുക’ എന്ന പദ്ധതി പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ബോറിസ് ജോണ്‍സണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സെല്‍ഫ് ഐസൊലേഷന്‍ പൂര്‍ണമായി ഒഴിവാക്കുക എന്നതാണ് പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. എന്നാല്‍, ഇതിന്റെ പ്രത്യാഘാതങ്ങളും പരിണിത ഫലങ്ങളും വിലയിരുത്താന്‍ ആവശ്യമായ സമയം അംഗരാഷ്ട്രങ്ങള്‍ക്ക് നല്‍കിയില്ലെന്നാണ് സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള്‍ സ്റ്റര്‍ജന്റെ ആരോപണം. കൊവിഡ് നിയന്ത്രണങ്ങള്‍ നീട്ടിയതിനാലാണ് രോഗ വ്യാപന തോത് ഉയരാതിരുന്നതെന്നാണ് സ്‌കോട്ട്‌ലന്റിന്റെ വാദം.

എന്നാല്‍, ലക്ഷണങ്ങള്‍ ഉള്ളവര്‍ പോലും ക്വാറന്റൈന്‌ വിധോയരാകേണ്ടതില്ലെന്നാണ് ബ്രിട്ടന്റെ നിലപാട്. അതേസമയം, ഡന്‍മാക്കിലും, സ്വീഡനിലും കൊവിഡ് നിയന്ത്രണങ്ങള്‍ ചെറിയ രീതിയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

ലണ്ടൻ: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിച്ച വിദ്യാർത്ഥിനികളെ പ്രവേശിപ്പിക്കാത്ത സംഭവത്തിൽ രൂക്ഷ വിമർശനം ഉന്നയിച്ച് സാമൂഹ്യ പ്രവർത്തകയും നോബേൽ സമ്മാന ജേതാവുമായ മലാല യൂസഫ് സായ്. ഹിജാബ് ധരിച്ച പെൺകുട്ടികളെ സ്‌കൂളുകളിൽ പ്രവേശിപ്പിക്കാത്തത് ഭയാനകമാണെന്ന് മലാല പറഞ്ഞു. ട്വിറ്ററിലൂടെയാണ് മലാല ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ നേതാക്കൾ മുസ്ലിം സ്ത്രീകളെ പാർശ്വവത്കരിക്കുന്നത് നിർത്തണമെന്നും മലാല ആവശ്യപ്പെട്ടു.

പഠനമോ ഹിജാബോ തിരഞ്ഞെടുക്കാൻ കോളേജ് അധികൃതർ നിർബന്ധിക്കുന്നു. കൂടിയ വസ്ത്രം ധരിക്കണമോ കുറഞ്ഞ വസ്ത്രം ധരിക്കണമോ എന്ന കാര്യത്തിൽ സ്ത്രീകൾക്കിടയിൽ തന്നെ അഭിപ്രായ വ്യത്യാസമുണ്ട്. വസ്ത്രത്തിന്റെ കാര്യത്തിൽ ഇന്ത്യൻ മുസ്ലിം സ്ത്രീകളെ പാർശ്വവത്കരിക്കുന്നത് അവസാനിപ്പിക്കണം- മലാല യൂസഫ് സായ് ട്വീറ്റ് ചെയ്തു.

അതേസമയം ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിനെതിരെ അഞ്ച് വിദ്യാർത്ഥിനികൾ സമർപ്പിച്ച ഹർജിയിൽ ബുധനാഴ്ച്ച കർണാടക ഹൈക്കോടതി വാദം കേൾക്കും. സംഭവത്തിൽ പ്രതിഷേധം കനത്തതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മൂന്ന് ദിവസത്തേക്ക് അടച്ചിടാൻ നേരത്തെ കർണാടക സർക്കാർ ഉത്തരവിട്ടിരുന്നു. സംസ്ഥാനത്തെ സമാധാനവും ഐക്യവും നിലനിർത്താൻ എല്ലാ ഹൈസ്‌കൂളുകളും കോളേജുകളും അടച്ചിടണമെന്നും എല്ലാവരും സഹകരിക്കണമെന്നുമാണ് സ്‌കൂളുകൾ അടച്ചു കൊണ്ടുള്ള പ്രഖ്യാപനം നടത്തിയപ്പോൾ കർണാടക മുഖ്യമന്ത്രി വ്യക്തമാക്കിയത്.

ഓസ്‌കാർ നോമിനേഷൻ പട്ടികയിൽ നിന്നും മരക്കാർ: അറബിക്കടലിന്റെ സിംഹം, ജയ് ഭീം തുടങ്ങിയ ചിത്രങ്ങൾ പുറത്ത്. അതേസമയം ഇന്ത്യൻ ഡോക്യുമെന്ററി ‘റൈറ്റിംഗ് വിത്ത് ഫയർ’ നോമിനേഷൻ പട്ടികയിൽ ഇടംനേടി. ചൊവ്വാഴ്ച്ച വൈകുന്നേരം ആറരയോടെയാണ് 94-മത് അക്കാദമി അവാർഡിനുള്ള നോമിനേഷനുകൾ പ്രഖ്യാപിച്ചത്. 276 ചിത്രങ്ങൾക്കൊപ്പമാണ് മരക്കാറും ജയ് ഭീമും പരിഗണന പട്ടികയിൽ ഇടം നേടിയിരുന്നത്.

മികച്ച ഫീച്ചർ സിനിമ, സ്‌പെഷ്യൽ എഫക്ട്‌സ്, വസ്ത്രാലങ്കാരം എന്നീ മേഖലകളിൽ ദേശീയ പുരസ്‌കാരം നേടിയ ചിത്രമായിരുന്നു മോഹൻലാൽ നായകനായെത്തിയ മരയ്ക്കാർ. കഴിഞ്ഞ വർഷം ഡിസംബർ 2 നാണ് മരയ്ക്കാണ് തീയേറ്ററുകളിൽ എത്തിയത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യ്തിരുന്നു. മോഹൻലാൽ, മഞ്ജു വാര്യർ, കീർത്തി സുരേഷ്, സുനിൽ ഷെട്ടി, അർജ്ജുൻ സർജ, പ്രഭു, മുകേഷ്, സിദ്ദിഖ്, മണിക്കുട്ടൻ ബാബു രാജ്, ഇന്നസെന്റ്, സുഹാസിനി, കല്യാണി പ്രിയദർശൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയിട്ടുണ്ട്

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമയാണ് മരയ്ക്കാർ. പ്രിയദർശനാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചത്. സാബു സിറിളാണ് ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ. ആശിർവാദ് സിനിമാസ്, മൂൺഷൂട്ട് എന്റ്റർടൈൻമെൻഡ്, കോൺഫിഡൻഡ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ, സന്തോഷ്.ടി കുരുവിള, റോയ് സി.ജെ എന്നിവർ ചേർന്നാണ് മരയ്ക്കാർ നിർമ്മിച്ചത്.

സൂര്യ കേന്ദ്ര കഥാപാത്രമായ ചിത്രമാണ് ജയ്ഭീം. പച്ചയായ ജീവിത യാഥാർത്ഥ്യങ്ങൾ ചിത്രീകരിച്ച സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നവംബർ 2 നാണ് ചിത്രം ആമസോൺ പ്രൈമിലൂടെ റിലീസായത്. ചിത്രത്തിൽ പ്രധാനവേഷത്തിൽ മലയാള നടിമാരായ ലിജിമോൾ ജോസും രജിഷ വിജയനും എത്തുന്നുണ്ട്. 2ഡി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സൂര്യ തന്നെയാണ് തിരം നിർമ്മിച്ചിരിക്കുന്നത്. പ്രകാശ് രാജ്, രമേഷ്, മണികണ്ഠൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. എസ് ആർ കതിർ ആണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.

ജനീവ: ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചുകളില്‍ നടത്തുന്ന സൈബര്‍ ആക്രമണങ്ങളാണ് ഉത്തരകൊറിയയുടെ പ്രധാന വരുമാന സ്രോതസ്സെന്ന് വെളിപ്പെടുത്തി യുഎന്‍ റിപ്പോര്‍ട്ട്. ധനകാര്യ സ്ഥാപനങ്ങള്‍, ക്രിപ്‌റ്റോകറന്‍സി സ്ഥാപനങ്ങള്‍, എക്‌സ്‌ചേഞ്ച് എന്നിവയെ ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ നിരന്തരമായി ലക്ഷ്യമിടുന്നുവെന്ന വിവരം ലഭിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ മൂന്ന് ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചുകളില്‍ നിന്നായി സൈബര്‍ ആക്രമണങ്ങളിലൂടെ 2020ന് ശേഷം 50 മില്യണ്‍ ഡോളറിലധികം ഉത്തരകൊറിയ മോഷ്ടിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ഏഴ് ആക്രമണങ്ങളെങ്കിലും നടത്തിയതായി സൈബര്‍ സുരക്ഷാ സ്ഥാപനമായ ചെയിന്‍ അനാലിസിസ് കഴിഞ്ഞ മാസം പുറത്തുവിട്ട റിപ്പോര്‍ട്ടും നിരീക്ഷകര്‍ ഉദ്ധരിച്ചു.

എന്നാല്‍, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെ വിക്ഷേപണങ്ങളോ ആണവ പരീക്ഷണങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആണവ മിസൈല്‍ നിര്‍മ്മിക്കാനുള്ള ശേഷി ഉത്തര കൊറിയ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അതേസമയം, ആണവ പരീക്ഷണങ്ങളും ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണങ്ങളും നടത്തുന്നതില്‍ വളരെക്കാലമായി യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഉത്തരകൊറിയയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൊവിഡിന്റെ ഉല്‍ഭവത്തോടു കൂടി നമ്മുടെയെല്ലാം ദൈദംദിന ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ് മാസ്‌ക്. ഇപ്പോഴിതാ മൂക്ക് മാത്രം മൂടുന്ന തരത്തിലുള്ള വെറൈറ്റി മാസ്‌കുകള്‍ പുറത്തിറക്കിയിരിക്കുകയാണ് ദക്ഷിണ കൊറിയ. കോസ്‌ക് എന്നാണ് ഇതിന്റെ പേര്. കൊറിയയില്‍ മൂക്കിന് കോ എന്നാണ് പറയുന്നത്. അതില്‍ നിന്നാണ് കോസ്‌ക് എന്ന പേര് ഈ ടൈപ്പ് മാസ്‌കുകള്‍ക്ക് നല്‍കിയിരിക്കുന്നത്.

ആത്മന്‍ ആന്റ് സെല്‍സ് എന്ന കമ്പനിയാണ് മാസ്‌ക് പുറത്തിറക്കിയിരിക്കുന്നത്. 10 എണ്ണമടങ്ങുന്ന പാക്കറ്റുകളായണ് ഇത് വിപണിയില്‍ ലഭ്യമാകുന്നത്. രണ്ട് ഭാഗങ്ങളാണ് ഒരു മാസ്‌കിനുള്ളത്. ഇതിലെ വായുടെ ഭാഗം മാറ്റി മൂക്കിന്റെ ഭാഗം മാത്രമായി ഉപയോഗിക്കാം. മൂക്ക് മാത്രം മറയ്ക്കുന്ന മൂന്ന് മാസ്‌കുകളടങ്ങിയ പാക്കറ്റും മാര്‍ക്കറ്റില്‍ ലഭ്യമാണ്. ആഹാരം കഴിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ വച്ച് പൂര്‍ണ്ണമായും മാസ്‌ക് അഴിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കി വായുടെ ഭാഗം ഒഴിവാക്കി മൂക്ക് മുഴുവന്‍ സമയവും മൂടിയിരിക്കുന്ന തരത്തിലാണ് ഈ മാസ്‌കുകളുടെ നിര്‍മ്മാണം.

എന്നാല്‍, ലോകത്തിലെ അടുത്തകാലത്തിറങ്ങിയ ഏറ്റവും വലിയ മണ്ടന്‍ കണ്ടുപിടുത്തമാണ് ഇതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. വായ മറയ്ക്കാത്ത മാസ്‌ക് വയ്ക്കുന്നതും മാസ്‌ക് വയ്ക്കാത്തതും തമ്മില്‍ എന്ത് വ്യത്യാസമെന്നാണ് ഉയരുന്ന ചോദ്യങ്ങള്‍.

എച്ച്‌ഐവിയുടെ പുതിയ വകഭേദമായ ‘വിബി’ നെതര്‍ലാന്‍ഡില്‍ കണ്ടെത്തി. ഇതിന് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് അതിവേഗം പകരാന്‍ കഴിയും. വൈറസ് ശരീരത്തില്‍ എത്തിയാല്‍ എയ്ഡ്സിന്റെ ലക്ഷണങ്ങള്‍ പെട്ടെന്ന് രൂപപ്പെടുമെന്നും പഠനം പറയുന്നു.

എച്ച്‌ഐവി മനുഷ്യശരീരത്തില്‍ പ്രവേശിച്ചാല്‍ സിഡി4 എന്ന പ്രതിരോധ കോശങ്ങളെയാണ് വേട്ടയാടുക. അതേസമയം, വിബി വകഭേദത്തിന് രണ്ട് മടങ്ങ് വേഗം സിഡി4 കോശങ്ങളെ നശിപ്പിക്കാന്‍ കഴിയുമെന്ന് ഓക്‌സ്‌ഫോര്‍ഡിലെ ഗവേഷകര്‍ അറിയിപ്പ് നല്‍കി. ഈ വകഭേദം ബാധിക്കുന്നവരുടെ രക്തത്തില്‍ വൈറസ് സാന്നിധ്യം സാധാരണ വകഭേദങ്ങളേക്കാള്‍ 3.5 മുതല്‍ 5.5 തവണ വരെ ഇരട്ടിയായിരിക്കുമെന്നും പഠനത്തില്‍ വിശദമാക്കുന്നു.

മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് പ്രതിരോധ ശക്തിയെ വളരെ എളുപ്പം വിബി ബാധിക്കും. എന്നാല്‍, ചികിത്സ ആരംഭിച്ച് കഴിഞ്ഞാല്‍ പ്രതിരോധ ശക്തി വീണ്ടെടുക്കാനുള്ള കഴിവ് മറ്റ് വകഭേദത്തിന് സമാനമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ തന്നെ അതീവ ഭീതി പടര്‍ത്തുന്ന ഒന്നല്ല പുതുയതായി കണ്ടെത്തിയിട്ടുള്ള ഈ എച്ച്‌ഐവി വകഭേദം.

ദുബായ്: ദുബായ് എക്‌സ്‌പോ 2020 വേദിയിലെ കേരളാ പവലിയൻ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. അബുദാബി രാജകുടുംബാംഗവും യുഎഇ സഹിഷ്ണുതാ മന്ത്രിയുമായ ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹ്മദ് അൽ സിയൂദി തുടങ്ങിയ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

മന്ത്രി പി.രാജീവ്, യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, വ്യവസായ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, നടൻ മമ്മൂട്ടി, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി തുടങ്ങിയവരും ഉദ്ഘാട ചടങ്ങിൽ പങ്കുചേർന്നു. യുഎഇയുമായി കേരളത്തിനുള്ളത് ആഴത്തിലുള്ള ബന്ധമാണെന്നും നിക്ഷേപകർക്ക് എല്ലാ പിന്തുണയും നൽകുമെന്നും ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിലെ വികസനത്തെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കണ്ണൂരിൽ 5500 ഏക്കർ സ്ഥലം ഏറ്റെടുത്ത് വ്യവസായ പാർക്ക് സ്ഥാപിക്കുന്നത് ഉൾപ്പെടെ നിരവധി പദ്ധതികൾ ആവിഷ്‌കരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറി. കെ റെയിൽ പദ്ധതി വഴി യാത്ര വേഗത്തിലാകും. സംസ്ഥാനം മുഴുവൻ ഒപ്റ്റിക് ഫൈബർ കേബിൾ സ്ഥാപിക്കുന്നതോടെ ഡിജിറ്റൽ മുന്നേറ്റത്തിന് വഴിയൊരുങ്ങും. കിഫ്ബി വഴി 60000 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബായ് എക്‌സ്‌പോ വേദിയിൽ ഫെബ്രുവരി നാലു മുതൽ പത്ത് വരെയാണ് കേരളാ വീക്ക് നടക്കുന്നത്. രാജ്യാന്തര ബിസിനസ് സമൂഹത്തിൽ നിന്നും കേരളത്തിലേക്ക് നിക്ഷേപമാകർഷിക്കുന്നതിന് പ്രാധാന്യം നൽകിയുള്ള പരിപാടികളായിരിക്കും കൂടുതലായും കേരളാ വീക്കിൽ നടക്കുക.

വാഷിംഗ്ടൺ: ഐഎസ് തലവൻ അബു ഇബ്രാഹിം അൽ-ഹാഷ്മി അൽ-ഖുറൈഷിയെ വധിച്ചു. അമേരിക്കയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വടക്കുപടിഞ്ഞാറൻ സിറിയയിൽ വ്യാഴാഴ്ച പുലർച്ചെ യുഎസ് സേന നടത്തിയ ഓപ്പറേഷനിലാണ് അൽ-ഖുറൈഷി കൊല്ലപ്പെട്ടതെന്നാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചത്. സൈന്യത്തിന് അദ്ദേഹം പ്രത്യേക നന്ദിഅറിയിക്കുകയും ചെയ്തു. ദൗത്യത്തിൽ പങ്കെടുത്ത എല്ലാ അമേരിക്കക്കാരും സുരക്ഷിതരായി മടങ്ങിയെത്തിയെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം വടക്കുപടിഞ്ഞാറൻ സിറിയയിൽ വ്യാഴാഴ്ച പുലർച്ചെ വലിയ തോതിലുള്ള തീവ്രവാദ വിരുദ്ധ ദൗത്യം യുഎസ് പ്രത്യേക സേന നടത്തിയതായി പെന്റഗണും അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ പതിമൂന്നോളം പേർ കൊല്ലപ്പെട്ടുവെന്നും അതിൽ സ്ത്രീകളും കുട്ടികളുമുണ്ടെന്നും രക്ഷാപ്രവർത്തകർ വ്യക്തമാക്കി.

രണ്ടു മണിക്കൂറിലധികം നേരമാണ് യുഎസ് രക്ഷാസേന ഭീകരരുമായി ഏറ്റുമുട്ടിയതെന്ന് പ്രദേശവാസികൾ പറയുന്നു. 2019-ൽ ട്രംപിന്റെ കാലത്ത് ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കർ അൽ ബാഗ്ദാദിയെ കൊലപ്പെടുത്തിയ യുഎസ് ദൗത്യത്തിന് ശേഷം പ്രവിശ്യയിൽ നടക്കുന്ന ഏറ്റവും വലിയ ദൗത്യമായിരുന്നു ഇതെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ഏറ്റുമുട്ടലിന്റെ കൂടുതൽ വിവരങ്ങൾ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പിന്നീട് അറിയിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

കാബൂൾ: അഫ്ഗാനിസ്താനിൽ ദുരൂഹ സാഹചര്യത്തിൽ സ്ത്രീ ആക്ടിവിസ്റ്റുകളെ കാണാതാകുന്നു. സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സംഘടനകളുമായി ബന്ധപ്പെട്ട സ്ത്രീകളാണ് അപ്രത്യക്ഷരാകുന്നത്. താലിബാൻ അർദ്ധ രാത്രിയിൽ വീടുകളിൽ വന്ന് ഇവരെ തട്ടിക്കൊണ്ടു പോകുന്നുവെന്ന ആരോപണം ഉയരുന്നുണ്ട്. എന്നാൽ ഈ ആരോപണങ്ങളെല്ലാം താലിബാൻ നിഷേധിച്ചു.

ആറു പ്രമുഖ സ്ത്രീ ആക്ടിവിസ്റ്റുകളെയാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ അഫ്ഗാനിൽ നിന്നും കാണാതായത്. ഇവരെ വീട്ടിൽ നിന്നും ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം. സ്ത്രീകൾക്ക് തൊഴിൽ ചെയ്യാനുള്ള അവകാശം അനുവദിക്കണമന്ന് ആവശ്യപ്പെട്ട് കാബൂളിൽ പ്രക്ഷോഭം നടത്തിയ കൂട്ടായ്മയിലെ മുൻനിര നേതാവായ മുർസൽ അയാർ എന്ന യുവതിയെയാണ് ഏറ്റവുമൊടുവിൽ കാണാതായത്.

പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശം പുന:സ്ഥാപിക്കുക, തൊഴിൽ ചെയ്ത് ജീവിക്കാൻ സ്ത്രീകൾക്കും അവസരം നൽകുക, രാഷ്ട്രീയ അവകാശം ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സ്ത്രീ സംഘടനകൾ ജനുവരി അവസാനം കാബൂളിൽ പ്രകടനം നടത്തിയത്. പർവാന ഇബ്രാഹിം, തമന്ന പയാനി, അവരുടെ സഹോദരികളായ സർമിന, ഷഫീഖ, കരീമ എന്നിവരെയാണ് ഈയാഴ്ച കാണാതായത്. അതേസമയം പകപോക്കലിനായി സ്ത്രീ ആക്ടിവിസ്റ്റുകളെ തട്ടിക്കൊണ്ടുപോവുന്നത് അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭ താലിബാനോട് ആവശ്യപ്പെട്ടു.

സ്ത്രീ സംഘടനാ നേതാക്കളെ വീടുകളിൽനിന്നും തുടർച്ചയായി തട്ടിക്കൊണ്ടു പോകുന്ന സംഭവം ഞെട്ടിക്കുന്നതാണെന്ന് യു എൻ മനുഷ്യാവകാശ സംഘടന വ്യക്തമാക്കി. പകപോക്കൽ അറസ്റ്റുകൾ പാടില്ലെന്ന് തങ്ങളുടെ പ്രവർത്തകർക്ക് അടിയന്തിര നിർദേശം നൽകണമെന്ന് യു എൻ മനുഷ്യാവകാശ സംഘടന താലിബാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.