International (Page 148)

കീവ്: യുക്രൈനിൽ താൽക്കാലികമായി വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. യുദ്ധം ആരംഭിച്ചതിന്റെ പത്താം ദിവസമാണ് റഷ്യ യുക്രൈനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചത്. യുക്രെയിനിൽ കുടുങ്ങിക്കിടക്കുന്ന ജനങ്ങളെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇന്ത്യൻ സമയം രാവിലെ 11.30 ഓടെയാണ് റഷ്യ യുക്രൈനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചത്. അതേസമയം, റഷ്യൻ നീക്കത്തോട് യുക്രൈൻ സർക്കാർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

മരിയുപോൾ, വോൾനോവാഖ എന്നീ നഗരങ്ങളിലൂടെയാണ് രക്ഷാപ്രവർത്തനം അനുവദിച്ചിരിക്കുന്നതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വോൾനോവോഖ നഗരത്തിൽ മാത്രം 20,000 ജനങ്ങൾ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ. 1,60,000 പേരെങ്കിലും യുക്രൈനിലുണ്ടെന്നാണ് യുഎൻ ഏജൻസികൾ വ്യക്തമാക്കുന്നത്. വെടിനിർത്തൽ പ്രഖ്യാപിക്കാതെ ജനങ്ങളെ ഒഴിപ്പിക്കാൻ നിലവിലെ സാഹചര്യത്തിൽ കഴിയില്ലെന്ന് റഷ്യയെയും യുക്രൈനെയും ഇന്ത്യ അറിയിച്ചിരുന്നു.

യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികളടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ റഷ്യ ബസുകൾ തയ്യാറാക്കിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 130 ബസുകളാണ് റഷ്യ തയ്യാറാക്കിയത്. ഖാർകീവ്, സുമി എന്നിവിടങ്ങളിൽ കുടുങ്ങിയവരെ ബൽഗറോഡ് മേഖല വഴി രക്ഷപ്പെടുത്താനാണ് റഷ്യ ലക്ഷ്യമിടുന്നത്. ഖാർകീവ്, പിസോച്ചിൻ സുമി തുടങ്ങിയ ഇടങ്ങളിൽ മലയാളികൾ ഉൾപ്പടെ നിരവധി ഇന്ത്യക്കാരാണ് കുടുങ്ങി കിടക്കുന്നത്. ഇവരെ തിരികെയെത്തിനുള്ള നടപടികൾ എങ്ങുമെത്തിയിട്ടില്ല. ഇതോടെയാണ് ഇവരെ തിരികെ എത്തിക്കാനായി ഇന്ത്യ റഷ്യയുടെ സഹായം തേടിയത്. രക്ഷാ ദൗത്യത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്താനായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ചു ചേർത്തിരുന്നു.

ലണ്ടൻ: യുക്രൈനിൽ നിന്നെത്തുന്ന അഭയാർത്ഥികൾക്ക് നിബന്ധനകൾ ഇല്ലാതെ മൂന്നു വർഷം വരെ രാജ്യത്ത് തുടരാനുള്ള അനുമതി നൽകി ബ്രിട്ടൺ. ഇതുസംബന്ധിച്ച ഉത്തരവ് ബ്രിട്ടൺ പുറത്തിറക്കി. നേരത്തെ ഒരു വർഷത്തെ വിസയായിരുന്നു യുക്രൈൻ അഭയാർത്ഥികൾക്കായി ബ്രിട്ടൺ പ്രഖ്യാപിച്ചിരുന്നത്. യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ടുപോയതോടെ ബ്രിട്ടൻ പല മേഖലകളിലും ജീവനക്കാരുടെ ക്ഷാമം അനുഭവിക്കുകയാണ്.

ആരോഗ്യ മേഖലയിലും ഹോസ്പിറ്റാലിറ്റി മേഖലയിലുമൊക്കെ ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഇത് പരിഹരിക്കുന്നതിന് വേണ്ടിയായിരുന്നു ഇന്ത്യാക്കാർക്കുള്ള വിസ നിയമത്തിൽ ഇളവുകൾ വരുത്തി സ്‌പോൺസർമാരുടെ അവശ്യമില്ലാതെ തന്നെ മൂന്നു വർഷം വരെ ബ്രിട്ടനിൽ താമസിക്കാനും ജോലി ചെയ്യാനുമുള്ള അനുവാദം നൽകിയിരുന്നത്.

സ്റ്റുഡന്റ്‌സ് വിസയിലെത്തുന്നവർക്കും പഠനം പൂർത്തിയാക്കിയതിനു ശെഷം രണ്ടു വർഷം വരെ ജോലിചെയ്ത് ബ്രിട്ടനിൽ താമസിക്കാനുള്ള അനുമതിയും ബ്രിട്ടൺ നൽകിയിരുന്നു. ഇനി മുതൽ ഏതൊരു യുക്രെയിൻ പൗരനും ബ്രിട്ടനിലെത്തി മൂന്നു വർഷം വരെ തൊഴിലെടുത്ത് ജീവിക്കാം. ബ്രിട്ടനിലെത്താവുന്നവരുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചിട്ടില്ല എന്നതാണ് മറ്റൊരു ശ്രദ്ധേയമായ വസ്തുത. പ്രതിവാരം 6000 വിസ അപേക്ഷകൾ കൈകാര്യം ചെയ്യുവാനുള്ള തയ്യാറെടുപ്പുകൾ ബ്രിട്ടൻ നടത്തിക്കഴിഞ്ഞു. എന്നാൽ ഈ പരിധി ഇനിയും ഉയർത്താനാണ് സാധ്യത.

കീവ്: വ്യോമനിരോധന മേഖല പ്രഖ്യാപിക്കണമെന്ന യുക്രൈനിന്റെ ആവശ്യം തള്ളിയ നാറ്റോയുടെ തീരുമാനത്തിനെതിരെ യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലെന്‍സ്‌കി. ‘ഇന്ന് നാറ്റോയുടെ ഒരു ഉച്ചകോടി ചേര്‍ന്നിരുന്നു. തീര്‍ത്തും ദുര്‍ബലവും ആശയക്കുഴപ്പവും നിറഞ്ഞ യോഗമായിരുന്നു അത്. യൂറോപ്പിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിന് പ്രഥമപരിഗണന നല്‍കണമെന്ന ചിന്ത ആര്‍ക്കും ഉണ്ടായില്ല’ – സെലെന്‍സ്‌കി കുറ്റപ്പെടുത്തി.

ഇന്നലെ ചേര്‍ന്ന നാറ്റോ ഉച്ചകോടിയാണ് യുക്രൈനിന്റെ ആവശ്യം തള്ളിയത്. നാറ്റോ യുദ്ധത്തിന്റെ ഭാഗമല്ലെന്നും വ്യോമനിരോധന മേഖല പ്രഖ്യാപിക്കുന്നത് റഷ്യയുമായി നേരിട്ടുള്ള യുദ്ധത്തിന് ഇടയാക്കുമെന്നും നാറ്റോ ജനറല്‍ സെക്രട്ടറി ജെന്‍സ് സ്റ്റോള്‍ട്ടെന്‍ബെര്‍ഗ് വ്യക്തമാക്കി. യുദ്ധം യുക്രൈനിനു പുറത്തേക്കു പടരുന്നതു തടയുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നാറ്റോ വ്യോമനിരോധന മേഖല പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ യുക്രൈനിന്റെ വ്യോമാതിര്‍ത്തി ലംഘിച്ചെത്തുന്ന റഷ്യന്‍ വിമാനങ്ങള്‍ നാറ്റോ സേനയ്ക്കു വെടിവച്ചിടേണ്ടി വരും. നാറ്റോ വിമാനങ്ങള്‍ക്കു ഭീഷണിയാകുന്ന റഷ്യന്‍ വ്യോമപ്രതിരോധ സംവിധാനങ്ങളും തകര്‍ക്കേണ്ട സാഹചര്യവുമുണ്ടാകും. ഇത് റഷ്യയും നാറ്റോ സഖ്യരാജ്യങ്ങളും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലിന് കാരണമാകുകയും ചെയ്യും. അങ്ങനെ സംഭവിച്ചാല്‍ അത് ആണവയുദ്ധമായി മാറുമെന്ന ആശങ്കയും നില നില്‍ക്കുന്നുണ്ട്. എന്നാല്‍, റഷ്യക്ക് ഇതുവരെ വ്യോമയുദ്ധത്തില്‍ മേല്‍ക്കൈ നേടാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് യുഎസിന്റെ വിലയിരുത്തല്‍.

യുക്രൈന്‍-റഷ്യ യുദ്ധ പശ്ചാത്തലത്തില്‍ റഷ്യയിലെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തുന്നുവെന്ന് ബി.ബി.സി അറിയിച്ചു. ബി.ബി.സി റഷ്യയുടെ വെബ്സൈറ്റിന്റെ പ്രവര്‍ത്തനം റഷ്യ നേരത്തേ തന്നെ തടഞ്ഞിരുന്നു. റഷ്യയില്‍ തുടരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും മറ്റ് സ്റ്റാഫുകളോടും പ്രവര്‍ത്തനം നിര്‍ത്താന്‍ ബിബിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, ബിബിസി ന്യൂസ് റഷ്യയ്ക്ക് പുറത്ത് നിന്ന് റഷ്യന്‍ ഭാഷയില്‍ തന്നെ സംപ്രേക്ഷണം ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ‘ഞങ്ങളുടെ ജീവനക്കാരുടെ സുരക്ഷ പരമ പ്രധാനമാണ്. യുദ്ധമേഖലയില്‍ ജോലി ചെയ്യുന്നതിന്റെ പേരില്‍ അവരെ അപകടസാധ്യതയിലേക്ക് തള്ളിവിടാന്‍ ഞങ്ങള്‍ തയ്യാറല്ല.’ – ബി.ബി.സി ഡയറക്ടര്‍ ജനറല്‍ ടിം ഡേവി പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം, നാറ്റോ നോ ഫ്‌ളൈ സോണ്‍ ആവശ്യം അംഗീകരിക്കാത്തതിനെതിരെ വിമര്‍ശനവുമായി യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കി രംഗത്തെത്തി. ബോംബ് വര്‍ഷിക്കാന്‍ പച്ചക്കൊടി കാണിക്കുന്നത് പോലെയാണ് നാറ്റോയുടെ നടപടിയെന്ന് സെലന്‍സ്‌കി ആരോപിച്ചു. യുക്രൈന്‍ തകര്‍ന്നാല്‍ യൂറോപ്പ് മുഴുവന്‍ തകരുമെന്നും സെലന്‍സ്‌കി മുന്നറിയിപ്പ് നല്‍കി.

റഷ്യന്‍ സൈന്യം യുക്രൈനില്‍ നിന്ന് നിരുപാധികം പിന്‍വാങ്ങണമെന്നാണ് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗും ആവശ്യപ്പെട്ടു. നാറ്റോ യുക്രൈനിലേയ്ക്ക് സൈന്യത്തെ അയയ്ക്കില്ലെന്ന നിലപാടിലാണ്. അങ്ങനെയെങ്കില്‍ നഷ്ടപ്പെടുന്ന ജീവനുകളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് നാറ്റോയ്ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂഡൽഹി: യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികളടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ റഷ്യ ബസുകൾ തയ്യാറാക്കിയതായി റിപ്പോർട്ട്. 130 ബസുകളാണ് റഷ്യ തയ്യാറാക്കിയത്. റഷ്യൻ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. കാർഖിവ്, സുമി എന്നിവിടങ്ങളിൽ കുടുങ്ങിയവരെ ബൽഗറോഡ് മേഖല വഴി രക്ഷപ്പെടുത്താനാണ് റഷ്യ ലക്ഷ്യമിടുന്നത്. ഖാർകീവ്, പിസോച്ചിൻ സുമി തുടങ്ങിയ ഇടങ്ങളിൽ മലയാളികൾ ഉൾപ്പടെ നിരവധി ഇന്ത്യക്കാരാണ് കുടുങ്ങി കിടക്കുന്നത്. ഇവരെ തിരികെയെത്തിനുള്ള നടപടികൾ എങ്ങുമെത്തിയിട്ടില്ല. ഇതോടെയാണ് ഇവരെ തിരികെ എത്തിക്കാനായി ഇന്ത്യ റഷ്യുടെ സഹായം തേടിയത്.

രക്ഷാ ദൗത്യത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്താനായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ചു ചേർത്തിരുന്നു. രക്ഷാദൗത്യത്തിനായി നിയോഗിച്ച മന്ത്രിമാർ നൽകിയ റിപ്പോർട്ട് പരിശോധിച്ച പ്രധാനമന്ത്രി റഷ്യ വഴിയുള്ള ഒഴിപ്പിക്കൽ സാധ്യത വീണ്ടും അവലോകനം ചെയ്തു. രക്ഷാദൗത്യത്തിന് സജ്ജമാകാൻ അദ്ദേഹം വ്യോമസേനയോട് നിർദ്ദേശിച്ചു. അതേസമയം, റഷ്യൻ നിർമ്മിത ഐഎൽ 76 വിമാനം ഇതിനായി സജ്ജമാക്കിയതായും റഷ്യയുടെ അനുമതി കിട്ടിയാലുടൻ വിമാനങ്ങൾ പുറപ്പെടുംമെന്നും വ്യോമസേനാ വൃത്തങ്ങൾ പ്രതികരിച്ചു.

യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള മുഴുവൻ ഇന്ത്യക്കാരെയും ഉടൻ തിരിച്ചെത്തിക്കുമെന്ന് കഴിഞ്ഞ ദിവസം വദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ അടുത്ത 24 മണിക്കൂറിനുള്ളിൽ 16 വിമാനങ്ങൾ കൂടി സർവീസ് നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുക്രൈനിൽ കുടുങ്ങിക്കിടക്കുന്നവരെ അതിർത്തികളിലെത്തിക്കാൻ കൂടുതൽ ബസുകൾ ഏർപ്പെടുത്തുന്നത് പരിഗണനയിലാണെന്നും സ്പെഷ്യൽ ട്രെയിനുകൾക്കായി യുക്രൈനോട് അഭ്യർത്ഥിച്ചതായും വിദേശകാര്യ മന്ത്രാലയം പറഞ്ഞിരുന്നു.

പെഷവാർ: പാകിസ്താനിൽ പളളിയിൽ ചാവേർ ആക്രമണം. 30 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പെഷവാറിലെ കിസ ഖ്വാനി ബസാർ മേഖലയിലെ പളളിയിലാണ് ആക്രമണം നടന്നത്. വെളളിയാഴ്ച പ്രാർത്ഥന നടക്കുന്ന സമയത്താണ് ആക്രമണം നടന്നത്. പളളിയിൽ കാവൽ നിന്നിരുന്ന പോലീസുകാർക്ക് നേരെ വെടിയുതിർത്ത ചാവേറുകൾ പളളിയുടെ ഉള്ളിൽ കടന്ന സ്‌ഫോടനം നടത്തുകയായിരുന്നു.

ചാവേറുകൾ വെടിവെച്ചതിൽ ഒരു പോലീസുകാരൻ മരണപ്പെട്ടു. ഒരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ബോംബ് സ്ഫോടനത്തിൽ മരിച്ച 30 പേരുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. 56 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആക്രമികൾ ഏത് സംഘടനയിൽ പെട്ടവരാണെന്നോ ആക്രമണ ഉദ്ദേശ്യമെന്തെന്നോ ഇതുവരെ കണ്ടെത്തിയിട്ടില്ല.

ന്യൂഡല്‍ഹി: യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് ഓപ്പറേഷന്‍ ഗംഗ എന്ന പേരിലാണ് ഇന്ത്യ പൗരന്‍മാരെ നാട്ടിലെത്തിക്കുന്നത്. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ വേണ്ടി വാണിജ്യ വിമാനങ്ങളെ കൂടാതെ വ്യോമസേനയും പങ്കുചേര്‍ന്നിട്ടുണ്ട്. നാല് ഭീമന്‍ സി17 ഗ്ലോബ്മാസ്റ്റര്‍ ചരക്ക് വിമാനങ്ങളെയാണ് ഇതിനായി വ്യോമസേന നിയോഗിച്ചിരിക്കുന്നത്. എണ്‍പത് ടണ്‍ വരെ ഭാരം വഹിച്ച് കൊണ്ട് പറക്കാന്‍ കഴിയുന്ന വ്യോമസേനയുടെ സി17 ഗ്ലോബ്മാസ്റ്റര്‍ ചരക്ക് വിമാനങ്ങള്‍ അമേരിക്കയില്‍ നിന്നുമാണ് ഇന്ത്യ സ്വന്തമാക്കിയത്.

അതേസമയം, യുക്രൈനില്‍ നിന്നും പൗരന്മാരുമായി എത്തുന്ന ഇന്ത്യന്‍ വിമാനങ്ങള്‍ പാകിസ്ഥാന്റെ വ്യോമാതിര്‍ത്തി ഒഴിവാക്കിയാണ് പറക്കുന്നത്. അതിനാല്‍, പരമാവധി 25-30 മിനിട്ട് അധികമായി വിമാനങ്ങള്‍ക്ക് സഞ്ചരിക്കേണ്ടി വരും. യുക്രൈനില്‍ ഒറ്റപ്പെട്ട എണ്ണൂറ് ഇന്ത്യക്കാരെയാണ് വ്യോമസേന തിരികെ നാട്ടില്‍ എത്തിച്ചത്.

ഇന്ത്യ മുന്‍പ് നടത്തിയിട്ടുള്ള ഓപ്പറേഷനുകളുടേയും അവിഭാജ്യ ഘടകമായിരുന്നു ഈ വിമാനങ്ങള്‍. ഇന്ത്യ-ചൈന സംഘര്‍ഷം മൂര്‍ച്ഛിച്ച അവസരത്തില്‍ ലഡാക്കിലെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് ടാങ്കുകളടക്കമുള്ള ആയുധങ്ങള്‍ എത്തിക്കുവാനും, കൊവിഡ് സാഹചര്യം രൂക്ഷമായപ്പോള്‍ ഓക്‌സിജന്‍ ടാങ്കറുകള്‍ അതിവേഗം രാജ്യത്ത് വിവിധ ഇടങ്ങളില്‍ എത്തിക്കുവാനും ഇവ സഹായകമായിരുന്നു.

ന്യൂഡല്‍ഹി: യുക്രൈനിലെ ജീവന്‍മരണ പോരാട്ടത്തിലും തങ്ങളുടെ വളര്‍ത്തു മൃഗങ്ങളെയും നെഞ്ചോട് ചേര്‍ത്ത് പിടിച്ചാണ് ഇടുക്കിക്കാരി ആര്യ ആല്‍ഡ്രിനും, ചെങ്ങന്നൂരുകാരി അഞ്ജു ദാസും ഡല്‍ഹിയിലെത്തിയത്. എന്നാല്‍, നാട്ടിലേക്ക് കൊണ്ടുപോകാന്‍ ഇവര്‍ ഇനിയും പ്രതിസന്ധികള്‍ നേരിടണമായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ വളര്‍ത്തു മൃഗങ്ങളെ കയറ്റാനാകാത്തതില്‍ സ്വന്തം ചിലവിലാണ് അവയെ നാട്ടിലെത്തിക്കുന്നത്.

ഇന്നലെയാണ് സൈറ എന്ന ഹസ്‌കി ഇനത്തില്‍ പെട്ട നായയുമായി യുക്രൈനിലെ മെഡിക്കല്‍ വിദ്യാര്‍ഥി ആര്യ ഡല്‍ഹിയില്‍ എത്തുന്നത്. യുദ്ധഭൂമിയില്‍ രക്ഷതേടി ഓടുമ്പോഴും അതിര്‍ത്തിയിലേക്കുള്ള യാത്രയില്‍ സൈറയും ആര്യക്കൊപ്പമുണ്ടായിരുന്നു. നടന്ന് ക്ഷീണിച്ച സൈറയെ സ്വന്തം ബാഗ് പോലും ഉപേക്ഷിച്ച് കൈയിലെടുത്താണ് ആര്യ 12 കിലോമീറ്ററോളം നടന്നത്. പ്രത്യേക വിമാനത്തില്‍ കൂട്ടിലിരുത്തി സൈറയെ ഡല്‍ഹിയിലെത്തിച്ചപ്പോഴാണ് നാട്ടിലെത്തിക്കാന്‍ ഇനിയും പ്രതിസന്ധികളുണ്ടെന്ന് ആര്യ തിരിച്ചറിഞ്ഞത്. എയര്‍ ഇന്ത്യാ വിമാനത്തില്‍ സ്വന്തം ചിലവില്‍ സൈറയെ നാട്ടിലെത്തിക്കാനാണ് കേരള ഹൗസില്‍ തിരിച്ചെത്തിയ ആര്യയുടെ ശ്രമം.

അതേസമയം, വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് അഞ്ജുവിനൊപ്പം ലോക്കി എന്ന പൂച്ചയും ഡല്‍ഹിയിലെത്തുന്നത്. ചാര്‍ട്ടേഡ് വിമാനത്തില്‍ കയറ്റാനാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയതോടെ സ്വന്തം ചിലവില്‍ ലോക്കിയെയും കൊണ്ട് അഞ്ജുവും നാട്ടിലേക്ക് തിരിച്ചു.

ഖാർകീവ്: ഖാർകീവ് പൂർണ്ണമായും നിയന്ത്രണത്തിലാക്കി റഷ്യ. എന്നാൽ ഇവിടെ അകപ്പെട്ട ഇന്ത്യൻ പൗരന്മാരെ പുറത്തുകടക്കാൻ റഷ്യ സഹായിക്കുന്നുണ്ടെന്നാണ് വിവരം. ഖാർകീവിലെ ഇന്ത്യക്കാരുടെ ക്യത്യമായ കണക്ക് ലഭ്യമല്ലാത്തത് രക്ഷാദൗത്യത്തിന് തടസം സൃഷ്ടിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഖാർകീവിലുള്ള ഇന്ത്യാക്കാരുടെ വിവരം തേടി ഏംബസി ഗൂഗിൾ ഫോം പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.

ഹാർകീവ് വിട്ട് പിസോച്ചിനിൽ എത്തിയവർ ഒഴികെയുള്ളവരെല്ലാം ഉടൻ തന്നെ ഈ ഗൂഗിൾ ഫോമിൽ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യണമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നിർദ്ദേശം. എംബസിയുടെ ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹ്യ മാദ്ധ്യമ ഹാൻഡലുകളിൽ നിന്നും ഗൂഗിൾ ഫോം ലിങ്ക് ലഭിക്കും. ഖാർകീവ് വിട്ട് എത്തിയവർ എല്ലാവരും ഈ ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യണമെന്നും വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു. ആദ്യഘട്ടത്തിൽ യുക്രൈനിലുള്ള ഇരുപതിനായിരം ഇന്ത്യക്കാരാണ് രജിസ്റ്റർ ചെയ്തതെന്നും രജിസ്ട്രേഷൻ നടത്താത്ത ധാരാളം പേർ ഇനിയും അവിടെയുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. ഇതുവരെ 18,000 ഇന്ത്യൻ പൗരന്മാരാണ് യുക്രൈൻ വിട്ടത്. 6,400 ഇന്ത്യക്കാരെ തിരികെ എത്തിച്ചു. ഓപ്പറേഷൻ ഗംഗയുടെ കീഴിൽ ഇതുവരെ 30 വിമാനങ്ങൾ സർവീസ് നടത്തിയെന്നും അദ്ദേഹം വിശദമാക്കി.

അടുത്ത 2-3 ദിവസത്തിനുള്ളിൽ ധാരാളം ഇന്ത്യക്കാർ നാട്ടിലേക്കു മടങ്ങിയെത്തും. യുക്രൈന്റെ പടിഞ്ഞാറൻ അതിർത്തി കടക്കാൻ കാത്തിരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞതായും അദ്ദേഹം പറഞ്ഞു. കീവിൽ കൊല്ലപ്പെട്ട കർണാടക സ്വദേശിയായ വിദ്യാർത്ഥി നവീനിന്റെ മൃതദേഹം എത്രയും പെട്ടെന്ന് കൊണ്ടുവരാനാണ് ശ്രമിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കീവ്/ന്യൂഡല്‍ഹി: ഹാര്‍കീവില്‍ ഇനിയും ആക്രമണങ്ങള്‍ തുടരാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമായതോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയവും ഇന്ത്യന്‍ എംബസിയും.

ഡ്രോണ്‍ വഴിയുള്ള ആക്രമണം, വ്യോമാക്രമണം, മിസൈലാക്രമണം, ആര്‍ട്ടിലറി ഷെല്ലിംഗ്, വെടിവെപ്പ്, ഗ്രനേഡ് സ്‌ഫോടനങ്ങള്‍, പ്രാദേശികരും സൈനികരും തമ്മിലുള്ള പെട്രോള്‍ ബോംബേറ്, കെട്ടിടങ്ങള്‍ തകരാനുള്ള സാധ്യത, തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ പെടാനുള്ള സാധ്യത, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കപ്പെടല്‍, വൈദ്യുതി, വെള്ളം, ഭക്ഷണം എന്നിവയ്ക്ക് ക്ഷാമം, കൊടും തണുപ്പില്‍ പെട്ടുപോകല്‍, കടുത്ത മാനസികസംഘര്‍ഷത്തിന് അടിമപ്പെടല്‍, പരിക്കേല്‍ക്കല്‍, വേണ്ടത്ര ചികിത്സ ലഭിക്കാതെ വരല്‍, യാത്ര ചെയ്യാന്‍ വഴിയില്ലാതാകല്‍, സൈനികരുമായോ സായുധരായ മറ്റ് പോരാളികളെയോ നേര്‍ക്കുനേര്‍ വരേണ്ട സാഹചര്യം എന്നിവ ഹാര്‍കീവില്‍ തുടരുന്നവര്‍ക്കും അവിടെ നിന്ന് യാത്ര ചെയ്ത് അതിര്‍ത്തികളിലേക്ക് എത്താന്‍ ശ്രമിക്കുന്നവര്‍ക്കും നേരിടേണ്ടി വരാം. അത്തരത്തിലുള്ളവര്‍ അടിയന്തരമായി സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും എംബസി വ്യക്തമാക്കി.

എംബസി പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍

കൃത്യമായി നിങ്ങള്‍ക്കൊപ്പമുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്കൊപ്പം വിവരം പങ്കുവയ്ക്കുക, അവര്‍ക്കൊപ്പം സഞ്ചരിക്കുക
പരിഭ്രാന്തരാകരുത്, മാനസികസംഘര്‍ഷത്തിലാകരുത്
ചെറുസംഘങ്ങളായി മാത്രം നീങ്ങുക. പരമാവധി ഒരു സംഘത്തില്‍ പത്ത് വിദ്യാര്‍ത്ഥികള്‍ മാത്രം. കൃത്യമായി ഒരു യാത്രാ പങ്കാളിയെ കണ്ടെത്തുക. സ്വയം ആ സംഘം രണ്ട് കോര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കുക.
നിങ്ങളുടെ വിവരങ്ങള്‍ നിങ്ങളുടെ യാത്രാപങ്കാളിയുമായി കൃത്യമായി പങ്കുവയ്ക്കണം.
വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കുക. നിങ്ങളുടെ സംഘത്തിലുള്ളവരുടെ പേര്, വിലാസം, മൊബൈല്‍ നമ്പര്‍, ഇന്ത്യയിലെ കോണ്ടാക്ട് നമ്പര്‍, ഇന്ത്യയിലെ വിലാസം, നിലവിലുള്ള ലൊക്കേഷന്‍, ദില്ലിയിലെയോ അതിര്‍ത്തി രാജ്യങ്ങളിലെയോ എംബസി കണ്‍ട്രോള്‍ റൂം നമ്പറുകള്‍ എന്നിവ പങ്കുവയ്ക്കുക. ഓരോ എട്ട് മണിക്കൂര്‍ കൂടുമ്പോഴും വിവരം പുതുക്കാന്‍ മറക്കാതിരിക്കുക. കൃത്യമായി പത്ത് പേര്‍ ഒപ്പമുണ്ടെന്ന് കോര്‍ഡിനേറ്റര്‍ ഉറപ്പ് വരുത്തി നിങ്ങളുടെ ഇപ്പോഴത്തെ ലൊക്കേഷന്‍ കണ്‍ട്രോള്‍ റൂം/ ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ അറിയിക്കുക.
എംബസി/ കണ്‍ട്രോള്‍ റൂം/ പ്രാദേശിക അധികൃതര്‍ എന്നിവരുമായി കോര്‍ഡിനേറ്റര്‍ മാത്രം സംസാരിക്കുക.
ഫോണിലെ ബാറ്ററികള്‍ പരമാവധി സേവ് ചെയ്യുക.

ഇവ ശ്രദ്ധിക്കുക

അവശ്യസാധനങ്ങളടങ്ങിയ ഒരു കിറ്റ് എപ്പോഴും കയ്യില്‍ കരുതുക
പാസ്‌പോര്‍ട്ട്, ഐഡി കാര്‍ഡ്, അവശ്യമരുന്നുകള്‍, ജീവന്‍രക്ഷാ മരുന്നുകള്‍, ടോര്‍ച്ച്, തീപ്പെട്ടി, ലൈറ്റര്‍, മെഴുകുതിരികള്‍, പണം, കഴിക്കാന്‍ എനര്‍ജി ബാറുകള്‍, പവര്‍ ബാങ്ക്, വെള്ളം, ഫസ്റ്റ് എയ്ഡ് കിറ്റ്, ഹെഡ് ഗിയര്‍, മഫ്‌ളര്‍, ഗ്ലൗസ്, വാം ജാക്കറ്റ്, വാം സോക്‌സ്, ഷൂ എന്നിവ അവശ്യസാധനങ്ങളുടെ കിറ്റില്‍ വേണം.
പരമാവധി വെള്ളവും ഭക്ഷണവും കരുതുക, പങ്കുവയ്ക്കുക. വയറുനിറയെ കഴിക്കരുത്. കുറച്ചുകുറച്ചായി പല സമയങ്ങളില്‍ കഴിക്കുക. ഇത് ഉടന്‍ വിശക്കാതിരിക്കാന്‍ സഹായിക്കും. നല്ലവണ്ണം വെള്ളം കുടിക്കുക. തുറന്ന സ്ഥലങ്ങളില്‍ പറ്റുമെങ്കില്‍ മഞ്ഞുരുക്കി വെള്ളം ശേഖരിക്കുക.
വലിയ ഗാര്‍ബേജ് ബാഗ് കയ്യില്‍ കരുതുക. നിലത്ത് വിരിക്കാനോ, മഴയില്‍ നിന്ന് രക്ഷ നേടാനോ, മഞ്ഞ് കൊള്ളാതിരിക്കാനോ ഇത് സഹായിക്കും.
അസുഖബാധിതരാകുകയോ പരിക്കേല്‍ക്കുകയോ ചെയ്താല്‍ ഉടനടി എമര്‍ജന്‍സി ഹെല്‍പ് ലൈന്‍/കണ്‍ട്രോള്‍ റൂം നമ്പറുകളില്‍ വിളിക്കുക.
മൊബൈലിലെ അനാവശ്യ ആപ്പുകളെല്ലാം ഡിലീറ്റ് ചെയ്യുക. ബാറ്ററി സേവ് ചെയ്യുക. പരമാവധി സംസാരം കുറയ്ക്കുക.
സുരക്ഷിതമായ ബങ്കറുകളിലോ സേഫ് സോണിലോ, ബേസ്‌മെന്റുകളിലോ പരമാവധി കഴിയാന്‍ ശ്രമിക്കുക.
തെരുവിലാണെങ്കില്‍ റോഡിന് നടുവിലൂടെ നടക്കരുത്. കെട്ടിടങ്ങളുടെ മറവില്‍ നടക്കുക. പരമാവധി കുനിഞ്ഞ് നടക്കുക. സിറ്റി സെന്ററുകള്‍ ഒഴിവാക്കുക. ഡൗണ്‍ ടൗണ്‍ പ്രദേശങ്ങള്‍ ഒഴിവാക്കുക. സ്ട്രീറ്റ് കോര്‍ണറുകള്‍ കടക്കുമ്പോള്‍ പരമാവധി ശ്രദ്ധിക്കുക.
സംഘങ്ങളായി സഞ്ചരിക്കുമ്പോള്‍ പരമാവധി വെള്ള വസ്ത്രം കരുതുക – ആവശ്യമെങ്കില്‍ വീശിക്കാണിക്കുക.
റഷ്യനില്‍ സംസാരിക്കാന്‍ അത്യാവശ്യം പഠിക്കുക. ഉദാഹരണം – യാ സ്റ്റുഡന്റ് ഇസ് ഇന്‍ഡി (ഞാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയാണ്), യാ നീകോംബറ്റന്റ് (ഞാന്‍ നിരായുധനാ/യാണ്), പൊഴാലുസ്ത പൊമോജിത് മിന്‍ (എന്നെ സഹായിക്കൂ) എന്നീ വാചകങ്ങള്‍ പഠിക്കണം.
യാത്ര ചെയ്യാതിരിക്കുമ്പോള്‍ പരമാവധി നീട്ടി ശ്വാസമെടുക്കുക. കൈകാലുകള്‍ അനക്കുക. രക്തചംക്രമണം കൃത്യമായിരിക്കാന്‍ ശ്രദ്ധിക്കുക.
അവശ്യകിറ്റിന് പുറമേ അത്യാവശ്യം വേണ്ട സാധനങ്ങള്‍ മാത്രമെടുക്കുക. ദൂരയാത്ര വേണ്ടി വരുന്നതിനാല്‍ ചെറുബാഗുകള്‍ അഭികാമ്യം.
അടിയന്തരസാഹചര്യം വന്നാല്‍ ഉടനടി നിലവിലുള്ള ഇടത്ത് നിന്ന് മാറാന്‍ തയ്യാറായിരിക്കുക.
മിലിട്ടറി ചെക്ക് പോസ്റ്റുകളില്‍ തടഞ്ഞാല്‍ അവര്‍ പറയുന്നത് അനുസരിക്കുക. കൈയുയര്‍ത്തി അവരുടെ അടുത്തേക്ക് നടന്നെത്തുക.
പരമാവധി മര്യാദയോടെ മാത്രം അവരോച് പെരുമാറുക. അവര്‍ക്ക് വേണ്ട വിവരം നല്‍കുക. അടിയന്തര ഇടപെടല്‍ വേണ്ടി വന്നാല്‍ കണ്‍ട്രോള്‍ റൂമിലോ ഹെല്‍പ് ലൈനിലോ വിളിക്കുക.
കണ്‍ട്രോള്‍ റൂമും ഹെല്‍പ് ലൈനും നിര്‍ദേശിക്കുന്നതിനനുസരിച്ച് കൃത്യമായി മാത്രം അതിര്‍ത്തികളിലേക്ക് യാത്ര ചെയ്യുക.