Latest News

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവും തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ ശശി തരൂർ. തിരുവനന്തപുരം മണ്ഡലത്തിൽ താൻ ജയിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. അക്കാര്യത്തിൽ പാർട്ടി പ്രവർത്തകരും തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും തരൂർ വ്യക്തമാക്കി.

ഭരണമാറ്റത്തിനുള്ള സാദ്ധ്യത ശക്തമായി നിൽക്കുന്നുണ്ടെന്നാണ് മനസിലാകുന്നത്. കേരളത്തിൽ മാത്രമല്ല, ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുവരെ കേൾക്കുന്ന വാർത്ത തങ്ങൾക്ക് അനുകൂലമാണ്. ബിജെപിക്കും എൽഡിഎഫിനും ഇടയിൽ രണ്ടാം സ്ഥാനത്തിനു വേണ്ടിയുള്ള മത്സരമാണ് നടന്നത്. നഗരപരിധിയിൽ എണ്ണം ചുരുങ്ങിപ്പോയത് എന്തുകൊണ്ടാണെന്ന് ചിലർ ചോദിക്കുന്നുണ്ട്. അത് ആരെ ബാധിക്കുമെന്നാണ് അവരുടെ ആശങ്ക. ബിജെപിയ്ക്ക് വോട്ട് കൊടുക്കണ്ട എന്ന് കരുതി വോട്ടർമാർ വരാതിരുന്നതാകാമെന്ന് തരൂർ അറിയിച്ചു.

അതേസമയം, പ്രാഥമിക കണക്കനുസരിച്ച് തിരുവനന്തപുരം മണ്ഡലത്തിൽ 66.46 ശതമാനവും ആറ്റിങ്ങലിൽ 69.40 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. അന്തിമ കണക്കിൽ നേരിയ വ്യത്യാസം ഉണ്ടായേക്കും. തിരുവനന്തപുരം മണ്ഡലത്തിലെ ആകെ വോട്ടരമാരായ 1,43,05,31ൽ 9,50,739 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ പുരുഷന്മാർ 4,67,193 ഉം സ്ത്രീകൾ 4,83,518 ഉം ആണ്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ 28 പേരും സമ്മതിദാനവകാശം വിനിയോഗിച്ചു. ആറ്റിങ്ങൽ മണ്ഡലത്തിലെ ആകെ വോട്ടർമാരായ 1,39,68,07 ഇൽ 9,69,390 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ പുരുഷന്മാർ 4,49,219, സ്ത്രീകൾ 5,20,158, ട്രാൻസ്‌ജെൻഡർ 13 എന്നിങ്ങനെയാണ്.

ന്യൂഡൽഹി: 2025-26 അധ്യയനവർഷം മുതൽ വർഷത്തിൽ രണ്ടുതവണ ബോർഡ് പരീക്ഷ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്താൻ സിബിഎസ്ഇയ്ക്ക് നിർദേശം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനാണ് നിർദേശം നൽകിയിരിക്കുന്നത്.

ഇതിനായി മന്ത്രാലയവും സിബിഎസ്ഇയും സ്‌കൂൾ പ്രിൻസിപ്പൽമാരുമായി അടുത്തമാസം മുതൽ ചർച്ചകൾ നടത്തുമെന്നാണ് റിപ്പോർട്ട്. ബിരുദ പ്രവേശനത്തിന്റെ സമയക്രമത്തെ ബാധിക്കാത്തതരത്തിൽ പരീക്ഷകൾ നടത്തുന്നതിന് അക്കാദമിക് കലണ്ടർ പരിഷ്‌കരിക്കുന്നതിനുള്ള നടപടികൾ സിബിഎസ്ഇ ഇതിനോടകം ആരംഭിച്ചതായുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്.

അടുത്ത അധ്യയനവർഷം മുതൽ സ്‌കൂളുകളിൽ സെമസ്റ്റർ സംവിധാനം ആരംഭിക്കുന്നതിനുള്ള നടപടികൾ ഉപേക്ഷിച്ചുവെന്നും സിബിഎസ്ഇ വൃത്തങ്ങൾ അറിയിച്ചു.

ന്യൂഡൽഹി: ചാറ്റുകളുടെ സുരക്ഷ ഉറപ്പാക്കുന്ന എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംവിധാനത്തിൽ വീട്ടുവീഴ്ചയ്ക്ക് നിർബന്ധിച്ചാൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി വാട്ട്‌സ് ആപ്പ്. ഡൽഹി ഹൈക്കോടതിയിലാണ് വാട്ട്‌സ് ആപ്പ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്.

എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ എന്നത് സന്ദേശം അയക്കുന്നവർക്കും സ്വീകരിക്കുന്ന ആൾക്കും മാത്രമേ അതിലെ ഉള്ളടക്കം കാണാൻ കഴിയൂവെന്ന് ഉറപ്പുവരുത്തുന്ന സാങ്കേതികവിദ്യയാണ്. എന്നാൽ, രാജ്യത്തെ പുതിയ ഐ ടി നിയമം അനുസരിച്ച് സർക്കാർ ആവശ്യപ്പെട്ടാൽ ഇതിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നാണ് വ്യവസ്ഥ.

ആദ്യം സന്ദേശം അയച്ചയാളെ തിരിച്ചറിയുന്നതിന് നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇത് ചോദ്യംചെയ്താണ് ഫെയ്‌സ്ബുക്കും വാട്‌സ് ആപ്പും കോടതിയെ സമീപിച്ചത്. ഇങ്ങനെ കടുംപിടുത്തമുണ്ടെങ്കിൽ ഇന്ത്യയിൽ വാട്ട്‌സ് ആപ്പ് നിർത്തേണ്ടി വരുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

കണ്ണൂർ: ഇപി ജയരാജൻ – പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചയിലെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കി കഴിഞ്ഞുവെന്ന് സിപിഎം നേതാവ് എം വി ജയരാജൻ. ഇ പി ജയരാജൻ ബിജെപിയിൽ പോകുമെന്നത് പച്ചനുണയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാക്കളുടെ ബിജെപി പ്രവേശനവും ഇപിയുമായി ബന്ധപ്പെട്ട പ്രശ്‌നവും തമ്മിൽ ഒരു താരതമ്യവും അർഹിക്കുന്നില്ല. ഐ വിൽ ഗോ വിത്ത് ബിജെപി എന്ന് കെപിസിസി പ്രസിഡന്റ് തന്നെയാണ് പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോൺഗ്രസിൽ നിന്ന് 39 പേരാണ് തെരഞ്ഞെടുപ്പിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുമ്പോൾ പോയത്. കേരളത്തിൽ തെരഞ്ഞെടുപ്പിന്റെ ദിവസങ്ങൾ അടുത്ത് വന്നപ്പോൾ രണ്ട് പേർ കൂടെ പോയി. ഇതൊക്കെ മറച്ച് പിടിക്കാനുള്ള നീക്കമാണ് നടക്കുന്നത്. കേരളത്തിലെ കോൺഗ്രസ് ആകെ ബിജെപി മുന്നണിയിൽ ചേരാൻ പുതിയൊരു പാർട്ടിയുണ്ടാക്കുന്നുവെന്ന വിവരവും പുറത്ത് വന്നെന്ന് അദ്ദേഹം വെളിപ്പെടുത്തി.

പി ബി അംഗം കൂടിയായ മുഖ്യമന്ത്രി പറഞ്ഞത് തന്നെയാണ് ഇപി വിഷയത്തിൽ പാർട്ടി നിലപാട്. ടി ജി നന്ദകുമാർ തട്ടിപ്പുകാരനാണ്. ഫ്രോഡ് ഫ്രോഡ് തന്നെ, അതിൽ സംശയമില്ല. അന്തർധാര ബിജെപിയും കോൺഗ്രസും തമ്മിലാണ്. ശോഭാ സുരേന്ദ്രൻ പറഞ്ഞതുകൊണ്ടാണ് കെ സുധാകരൻ പറയുന്നത്. മറ്റാരും പറഞ്ഞിട്ടില്ല. ഇത് പരിശോധിച്ചാൽ അന്തർധാര സുധാകരന്റെ പാർട്ടിയും ശോഭ സുരേന്ദ്രന്റെ പാർട്ടിയും തമ്മിലാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: വിവാഹ സമയം വധുവിന് വീട്ടുകാർ നൽകുന്ന സമ്പത്തിൽ ഭർത്താവിന് അധികാരമോ അവകാശമോ ഇല്ലെന്ന സുപ്രധാനനിരീക്ഷണവുമായി സുപ്രീം കോടതി. പ്രതിസന്ധി സമയത്ത് ഭാര്യയുടെ സ്വത്ത് ഉപയോഗിച്ചാൽ അത് തിരിച്ചു നൽകാൻ ഭർത്താവ് ബാധ്യസ്ഥനാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

തനിക്ക് ലഭിച്ച സ്ത്രീധനം ഭർത്താവും വീട്ടുകാരും ദുരുപയോഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ സ്വദേശിനി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. വിവാഹ സമയത്ത് വീട്ടുകാർ സമ്മാനമായി നൽകിയ 89 പവൻ സ്വർണം ഭർത്താവും ഭർതൃ വീട്ടുകാരും ചേർന്ന് ദുരുപയോഗം ചെയ്തുവെന്നാണ് ഹർജിയിൽ പറയുന്നത്. ഈ കേസിൽ സ്വർണം നഷ്ടപ്പെടുത്തിയതിന് 25 ലക്ഷം രൂപ നൽകാൻ കോടതി നിർദ്ദേശിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് കേസിൽ വിധി പുറപ്പെടുവിച്ചത്.

വിവാഹത്തിനു മുമ്പോ വിവാഹസമയത്തോ അതിന് ശേഷമോ പെൺവീട്ടുകാർ നൽകുന്ന എല്ലാ വസ്തുവകകളുടെയും പൂർണമായ അവകാശം വധുവിന് തന്നെയാണ്. ഭർത്താവിന് അവകാശം ഉന്നയിക്കാൻ കഴിയില്ല. നിയന്ത്രിക്കാനും ഭർത്താവിന് അവകാശമില്ല. പങ്കാളികൾ തമ്മിലുള്ള പരസ്പര ബഹുമാനമാണ് വിവാഹമെന്ന സങ്കല്പത്തിന്റെ അടിസ്ഥാന തന്നെയെന്നുള്ള അഭിപ്രായവും കോടതി മുന്നോട്ടുവെച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടന്നില്ലെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉദ്യോഗസ്ഥതലത്തിൽ ഗുരുതരമായ അനാസ്ഥയുണ്ടായെന്ന് സംശയിക്കാവുന്ന തരത്തിലാണ് വോട്ടിംഗ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു.

വോട്ടർമാർ കനത്ത ചൂടിൽ പല ബൂത്തുകളിലും മണിക്കൂറുകൾ കാത്തുനിന്ന ശേഷം മടങ്ങി. മടങ്ങി പോയി തിരികെ വന്നവരിൽ പലർക്കും വോട്ട് ചെയ്യാൻ അവസരം ലഭിച്ചില്ല. ആറുമണിക്ക് മുൻപ് പോളിംഗ് സ്റ്റേഷനിൽ എത്തിയിട്ടും വോട്ട് ചെയ്യാനാകാത്ത സാഹചര്യവും പലയിടങ്ങളിലും ഉണ്ടായി. മിക്കയിടത്തും മന്ദഗതിയിലാണ് വോട്ടിംഗ് നടന്നത്. നാലര മണിക്കൂർ വരെ ചില വോട്ടർമാർക്ക് കാത്തുനിൽക്കേണ്ടി വന്നതായി റിപ്പോർട്ടുണ്ട്. ഉദ്യോഗസ്ഥതലത്തിൽ ഗുരുതരമായ അനാസ്ഥയുണ്ടായെന്ന് സംശയിക്കാവുന്ന തരത്തിലാണ് വോട്ടിംഗ് നടന്നതെന്നും അദ്ദേഹം അറിയിച്ചു.

പോളിംഗ് ശതമാനം കുറയാൻ കാരണമായതും ഉദ്യോഗസ്ഥതലത്തിലെ മെല്ലെപ്പോക്കാണ്. വോട്ടിംഗ് യന്ത്രങ്ങൾക്ക് തകരാർ കണ്ടെത്തിയ ബൂത്തുകളിൽ പോളിംഗ് സമയം ദീർഘിപ്പിച്ച് നൽകിയില്ല. സമീപ കാലത്തെങ്ങും ഇത്രയും മോശപ്പെട്ട രീതിയിൽ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ ഉണ്ടായിട്ടില്ലെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ പ്രധാനമന്ത്രി നിശബദ്‌നാണെന്ന് അദ്ദേഹം ആരോപിച്ചു. പധാനമന്ത്രി ഭയന്നിരിക്കുകയാണ്. കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പ്രചാരണ വേദിയിൽ പൊട്ടിക്കരയുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

ജനങ്ങളുടെ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം മാത്രമാണ് നടക്കുന്നത്. പാകിസ്ഥാനെക്കുറിച്ചും ചൈനയെക്കുറിച്ചും പാത്രം കൊട്ടാനുമൊക്കെ പറയും. പട്ടിണി, തൊഴിലില്ലായ്മ, വിലക്കയറ്റം, സംവരണം എന്നീ വിഷയങ്ങളിൽ മോദി സംസാരിക്കാറുണ്ടോ. അദാനി അടക്കമുള്ള കോർപ്പറേറ്റുകൾക്ക് രാജ്യത്തിന്റെ സ്വത്ത് എഴുതിക്കൊടുത്ത സർക്കാർ ആണ് നരേന്ദ്ര മോദിയുടേതെന്നും അദ്ദേഹം വിമർശിച്ചു.

കോർപ്പറേറ്റുകൾക്ക് മോദി നൽകിയ പണം തിരിച്ച് പിടിച്ച് കർഷകർക്കും തൊഴിലില്ലാത്തവർക്കും സമൂഹത്തിൽ താഴേക്കിടയിലുള്ളവർക്കും വീതിച്ച് നൽകും. ഭരണഘടന സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണിതെന്നും ഒരു വശത്ത് ഭരണഘടന തകർക്കാനാണ് നരേന്ദ്ര മോദിയും ബിജെപിയും ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ പലയിടങ്ങളിലായി 8 പേർ കുഴഞ്ഞുവീണ് മരിച്ചു. മരണപ്പെട്ടവരിൽ 32 വയസായ യുവാവും ഉൾപ്പെടുന്നുണ്ട്.

കോഴിക്കോട് ആദ്യം വന്ന മരണവാർത്ത ബൂത്ത് ഏജന്റിന്റേതായിരുന്നു. കോഴിക്കോട് ടൗൺ ബൂത്ത് നമ്പർ 16ലെ എൽഡിഎഫ് ബൂത്ത് ഏജന്റ് ബൂത്തിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണംസംഭവിക്കുകയായിരുന്നു. ആലപ്പുഴയിൽ കാക്കാഴത്ത് വോട്ട് ചെയ്തിറങ്ങിയ വയോധികനും കുഴഞ്ഞുവീണു മരിച്ചു. കാക്കാഴം തെക്ക് മുറി വീട്ടിൽ എസ്എൻവി ടിടിഐയിൽ വോട്ട് ചെയ്യാൻ എത്തിയ സോമരാജൻ ആണ് മരിച്ചത്. 76 വയസായിരുന്നു. അര മണിക്കൂറോളം ക്യൂ നിന്ന ശേഷമാണ് വോട്ട് ചെയ്തത്. ശേഷം മകനൊപ്പം ഓട്ടോയിലേക്ക് കയറുമ്പോൾ തളർന്നുവീഴുകയായിരുന്നു. പാലക്കാട് രണ്ട് പേരാണ് കുഴഞ്ഞുവീണ് മരണപ്പെട്ടത്.

ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശി ചന്ദ്രൻ, തേൻകുറിശ്ശി സ്വദേശി ശബരി (32) എന്നിവരാണ് മരിച്ചത്. വരി നിന്ന് വോട്ടുചെയ്ത് തിരികെ ഇറങ്ങുന്നതിനിടെയാണ് ചന്ദ്രൻ കുഴഞ്ഞു വീണത്. ഉടൻ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനാൻ കഴിഞ്ഞില്ല. തെങ്കുറിശ്ശി വടക്കേത്തറ എൽപി സ്‌കൂളിൽ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് ശബരി കുഴഞ്ഞുവീണത്. പിന്നീട് ശബരിയും മരണത്തിന് കീഴടങ്ങി.

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്നാട്, വടക്കൻ തമിഴ്നാട് തീരങ്ങളിൽ തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ആയതിനാൽ കേരള തീരത്തും, തെക്കൻ തമിഴ്നാട്, വടക്കൻ തമിഴ്നാട് തീരങ്ങളിൽ 28-04-2024 രാവിലെ 02.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നാണ് നിർദ്ദേശം.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.

വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് സംസ്ഥാനത്ത് സുഗമവും സുരക്ഷിതവുമായി പൂർത്തിയായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിച്ചു. ആറ് മണിക്ക് ശേഷവും ക്യൂവിലുണ്ടായിരുന്ന മുഴുവൻ പേർക്കും വോട്ട് ചെയ്യാൻ അവസരം ഒരുക്കി.

സംസ്ഥാനത്തൊരിടത്തും അനിഷ്ട സംഭവവികാസങ്ങളുണ്ടായില്ല. ചിലയിടങ്ങളിൽ ഉണ്ടായ സാങ്കേതിക പ്രശ്‌നങ്ങളും പരാതികളും അപ്പപ്പോൾ തന്നെ പരിഹരിക്കാൻ കഴിഞ്ഞു. സംസ്ഥാനത്തെ മുഴുവൻ പോളിങ് ബൂത്തുകളിലും രാവിലെ ഏഴിന് വോട്ടിങ് ആരംഭിച്ചപ്പോൾ തന്നെ വലിയതോതിലുള്ള പങ്കളിത്തമാണുണ്ടായത്.

കടുത്ത ചൂടും പ്രതികൂല കാലാവസ്ഥയും അവഗണിച്ച് യുവ വോട്ടർമാരും സ്ത്രീവോട്ടർമാരുമടക്കം എല്ലാ വിഭാഗങ്ങളും വളരെ ആവേശത്തോടുകൂടി തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഭാഗഭാക്കായി. വോട്ടർമാർക്ക് കുടിവെള്ളം, ഭിന്നശേഷിക്കാരായ വോട്ടർമാർക്ക് ബൂത്തുകളിൽ വീൽചെയർ, റാമ്പ്, പ്രത്യേക ക്യൂ എന്നിവ അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. 66,303 പൊലീസ് ഉദ്യോഗസ്ഥർ ബൂത്തുകൾക്ക് സുരക്ഷയേകി. എട്ട് ജില്ലകളിൽ 100 ശതമാനം ബൂത്തുകളിലും ആറ് ജില്ലകളിലെ 75 ശതമാനം ബൂത്തുകളിലും തത്സമയ നിരീക്ഷണത്തിനുള്ള വെബ്കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തിയിരുന്നു.

വോട്ടിങ് പൂർത്തിയായ ശേഷം പോളിങ് ബൂത്തുകളിൽ നിന്ന് സുരക്ഷിതമായി സംസ്ഥാനത്തെ 140 കളക്ഷൻ കേന്ദ്രങ്ങളിലെത്തിച്ച ശേഷം വോട്ടിങ് യന്ത്രങ്ങൾ 20 കേന്ദ്രങ്ങളിലുള്ള സ്‌ട്രോങ് റൂമുകളിലേക്കാണ് മാറ്റുന്നത്. അതിസുരക്ഷാ സംവിധാനങ്ങളാണ് സ്‌ട്രോങ് റൂമുകളുള്ള കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ളത്.

വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന കേന്ദ്രങ്ങൾ:

*തിരുവനന്തപുരം മാർഇവാനിയോസ് കോളേജ്-തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങൾ

*തങ്കശ്ശേരി സെന്റ്.അലോഷ്യസ് എച്ച് എസ് എസ്-കൊല്ലം മണ്ഡലം

*ചെന്നീർക്കര കേന്ദ്രീയവിദ്യാലയം- പത്തനംതിട്ട മണ്ഡലം

*മാവേലിക്കര ബിഷപ്പ് മൂർ കോളേജ്-മാവേലിക്കര മണ്ഡലം

*ആലപ്പുഴ സെന്റ് ജോസഫ് കോളേജ്, സെന്റ് ജോസഫ് എച്ച്എസ്എസ്-ആലപ്പുഴ മണ്ഡലം

*ഗവ. കോളേജ് നാട്ടകം-കോട്ടയം മണ്ഡലം

*പൈനാവ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ-ഇടുക്കി മണ്ഡലം

*കളമശ്ശേരി കൊച്ചിൻ യൂണിവേഴ്‌സിറ്റി, തൃക്കാക്കര സെന്റ് ജോസഫ് എച്ച്എസ്എസ്-എറണാകുളം മണ്ഡലം

*ആലുവ യുസി കോളേജ്-ചാലക്കുടി മണ്ഡലം

*തൃശൂർ ഗവ. എൻജിനീയറിങ് കോളേജ്-തൃശൂർ മണ്ഡലം

*പാലക്കാട് ഗവ. വിക്ടോറിയ കോളേജ്-ആലത്തൂർ, പാലക്കാട് മണ്ഡലങ്ങൾ

*തെക്കുമുറി എസ് എസ് എം പോളിടെക്‌നിക്-പൊന്നാനി മണ്ഡലം

*ഗവ.കോളേജ് മുണ്ടുപറമ്പ്-മലപ്പുറം മണ്ഡലം

*വെള്ളിമാടുകുന്ന് ജെഡിറ്റി ഇസ്ലാം കോപ്ലക്‌സ്-കോഴിക്കോട്, വടകര മണ്ഡലങ്ങൾ

*മുട്ടിൽ ഡബ്ല്യു എം ഒ കോളേജ്-വയനാട് മണ്ഡലം

*കൊരങ്ങാട് അൽഫോൺസ് സീനിയർ ഹയർസെക്കണ്ടറി സ്‌കൂൾ-വയനാട് മണ്ഡലം

*ചുങ്കത്തറ മാർത്തോമ കോളേജ് -വയനാട് മണ്ഡലം,

*ചുങ്കത്തറ മാർത്തോമ എച്ച് എസ് എസ്-വയനാട് മണ്ഡലം

*ചാല ഗോവിന്ദഗിരി ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി-കണ്ണൂർ മണ്ഡലം

*പെരിയ കേരള സെൻട്രൽ യൂണിവേഴ്‌സിറ്റി-കാസർകോട് മണ്ഡലം.

കളക്ഷൻ സെന്ററുകളിൽ നിന്ന് സ്‌ട്രോങ് റൂമുകളിൽ എത്തിച്ച് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ സീൽ ചെയ്ത് ഡബിൾ ലോക്ക് ചെയ്താണ് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുക. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരമുള്ള ഒരു പ്ലറ്റൂൺ സുരക്ഷസേന ഓരോ കേന്ദ്രത്തിന്റെയും സുരക്ഷയ്ക്കായുണ്ടാവും. രണ്ട് തലങ്ങളിലുള്ള സുരക്ഷാസംവിധാനമാണ് സ്‌ട്രോങ് റൂമുകൾക്ക് പുറത്തുണ്ടാവുക. ആദ്യ സുരക്ഷാവലയം സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സും പുറമേയുള്ള സുരക്ഷ സംസ്ഥാന ആംഡ് പൊലീസും ഒരുക്കും. സ്‌ട്രോങ് റൂമിന് പുറത്ത് 24 മണിക്കൂറും സിസിടിവി നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായ കൺട്രോൾ റൂമിലിരുന്ന് ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനും പൊലീസ് ഉദ്യോഗസ്ഥനും സദാ സിസിടിവി നിരീക്ഷിക്കും. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് ഇവിടെയെത്തി സുരക്ഷാ സംവിധാനങ്ങൾ മനസ്സിലാക്കാൻ അവസരമുണ്ടാവും. ജൂൺ നാലിന് വോട്ടെണ്ണൽ ദിനത്തിൽ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഇനി സ്‌ട്രോങ് റൂം തുറക്കുകയെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.