Latest News

എൽഡിഎഫ് സർക്കാരിനെ വിമർശിച്ച് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനും സാമൂഹികപ്രവർത്തകനുമായ അഡ്വ. പ്രശാന്ത് ഭൂഷൺ. ഇടതുപക്ഷ ഭരണകൂടം ജനവിരുദ്ധ നടപടികളുമായി മുന്നോട്ടു പോകുന്നുവെന്ന് വിമർശനം. കേരളത്തിലെ സഹകരണ മേഖലകളിൽ തട്ടിപ്പുകൾ വർദ്ധിക്കുമെന്നും പ്രശാന്ത് ഭൂഷൺ ആരോപിച്ചു.
തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ അതിരൂക്ഷ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. കേരളത്തിലെ എൽഡിഎഫ് സർക്കാർ ജനവിരുദ്ധ നടപടികളുമായി മുന്നോട്ടു പോകുന്നു. പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും സർക്കാർ സിൽവർ ലൈനുമായി മുന്നോട്ടുപോയി. വിഴിഞ്ഞം തുറമുഖ നിർമ്മാണം മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കിയെന്നും പ്രശാന്ത് ഭൂഷൺ.
പ്രതിഷേധത്തിന് ഫീസ് ഈടാക്കാനുള്ള തീരുമാനത്തെയും അദ്ദേഹം വിമർശിച്ചു. പ്രതിഷേധം പൗരന്റെ മൗലികാവകാശമാണ്. സർക്കാർ തീരുമാനം ഭരണഘടനാ വിരുദ്ധവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പി’നെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. പാർലമെന്ററി സമ്പ്രദായത്തിൽ നിന്ന് പ്രസിഡൻഷ്യൽ സമ്പ്രദായത്തിലേക്ക് മാറാതെ ഇത് നടപ്പാക്കാനാകില്ലെന്നാണ് അദ്ദേഹം പറയുന്നത്.

തിരുവനന്തപുരം: ബെവ്‌കോ ഔട്ട് ലെറ്റുകളിൽ വിജിലൻസിന്റെ സംസ്ഥാനതല മിന്നൽ പരിശോധന. സംസ്ഥാന ബിവറേജസ് കോർപ്പറേഷന്റെ കീഴിലുള്ള ബെവ്കോ ഔട്ട് ലെറ്റുകളിൽ മദ്യം വാങ്ങാൻ എത്തുന്നവരിൽ നിന്നും യഥാർത്ഥ വിലയേക്കാൾ കൂടുതൽ വില ചില ഉദ്യോഗസ്ഥർ ഈടാക്കുന്നതായി പരാതി ലഭിച്ചിരുന്നു. കുറഞ്ഞ വിലയിലുള്ള മദ്യം സ്റ്റോക്കുണ്ടെങ്കിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് വില കൂടിയ മദ്യം അടിച്ചേൽപ്പിക്കുന്നതായും പ്രത്യുപകാരമായി പ്രസ്തുത മദ്യകമ്പനികളുടെ ഏജന്റുമാരിൽ നിന്നും കൈക്കൂലിയായി കമ്മീഷൻ ചില ഉദ്യോഗസ്ഥർ കൈപ്പറ്റുന്നതായും, ഓരോ ദിവസത്തെയും മദ്യത്തിന്റെ സ്റ്റോക്കും, വിലവിവരവും, ഉപഭോക്താക്കൾ കാണുന്ന രീതിയിൽ എഴുതി പ്രദർശിപ്പിക്കണമെന്ന വ്യവസ്ഥ പല ഔട്ട് ലെറ്റുകളിലും പാലിക്കാറില്ലെന്നും, ചില ഔട്ട് ലെറ്റുകളിൽ ബില്ല് നൽകാതെ അന്യസംസ്ഥാനക്കാരായ ഉപഭോക്താക്കൾക്ക് മദ്യം വില്ക്കുന്നതായും, ഡാമേജ് വരാതെ തന്നെ ചില ഔട്ട് ലെറ്റുകളിൽ ഡാമേജ് ഇനത്തിൽ കാണിച്ച് ബില്ല് നൽകാതെ വിറ്റഴിച്ച് ഉദ്യോഗസ്ഥർ പണം വീതിച്ചെടുക്കുന്നതായും വിവരം ലഭിച്ചിരുന്നു.

മദ്യക്കുപ്പി പൊതിഞ്ഞ് നൽകുന്നതിനുള്ള കടലാസ് പല ഉദ്ദ്യോഗസ്ഥരും വാങ്ങാതെ വാങ്ങിയതായി കാണിച്ച് പണം തിരിമറി നടത്തുന്നുവെന്നും ചില ഔട്ട്‌ലെറ്റുകളിൽ ഉപഭോക്താക്കൾക്ക് മദ്യം പൊതിയാതെ നൽകുന്നതായും വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവ പരിശോധിക്കുന്നതിനാണ് ‘OPERATION MOONLIGHT’ എന്ന പേരിൽ തിരഞ്ഞെടുത്ത ബെവ്കോ ഔട്ട് ലെറ്റുകളിൽ വിജിലൻസ് സംസ്ഥാന വ്യാപക മിന്നൽ പരിശോധന നടത്തിയത്.

തിരുവനന്തപുരം ജില്ലയിലെ 11-ഉം എറണാകുളം ജില്ലയിലെ 10-ഉം കോഴിക്കോട് 6-ഉം കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിലെ 5 വീതവും തൃശ്ശൂർ, പാലക്കാട്, വയനാട്, കാസർകോർഡ് എന്നീ ജില്ലകളിലെ നാല് വീതവും ഉൾപ്പെടെ ആകെ 78 ബെവ്കോ ഔട്ട് ലെറ്റുകളിലാണ് മിന്നൽ പരിശോധന നടത്തിയത്.

വിജിലൻസ് ഡയറക്ടർ ടി കെ വിനോദ് കുമാർ ഐ.പി.എസിന്റെ ഉത്തരവ് പ്രകാരം വിജിലൻസ് ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് ഹർഷിത അത്തല്ലൂരി ഐപിഎസിന്റെ മേൽനോട്ടത്തിലും പോലീസ് സൂപ്രണ്ട് (ഇന്റ്) ചുമതല വഹിക്കുന്ന റജി ജേക്കബ്ബിന്റെ നേതൃത്വത്തിലും നടക്കുന്ന മിന്നൽ പരിശോധനയിൽ സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റുകളും പങ്കെടുത്തു വരുന്നു. അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064, 8592900900 എന്ന നമ്പരിലോ വാട്‌സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ജനങ്ങളോട് അഭ്യർത്ഥിച്ചു.

തിരുവനന്തപുരം: യുകെയിലെ വിവിധ എൻ.എച്ച്.എസ്സ് ട്രസ്റ്റുകളിലേയ്ക്ക് ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാർക്ക് (ODP) അവസരങ്ങളുമായി നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. 2023 ഒക്ടോബർ 14ന് കൊച്ചിയിൽ നടക്കുന്ന അഭിമുഖങ്ങളിൽ (ഫെയ്‌സ്-ടു-ഫെയ്‌സ്) യുകെയിൽ നിന്നുളള പ്രതിനിധികളും പങ്കെടുക്കും.

അനസ്‌തേഷ്യ ടെക്‌നോളജിസ്റ്റ് ബിരുദം (BSc) അല്ലെങ്കിൽ ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയറ്റർ & അനസ്‌തേഷ്യ ടെക്‌നോളജിസ്റ്റോ വിദ്യാഭ്യാസ യോഗ്യതയും HCPC രജിസ്‌ട്രേഷനും അപേക്ഷകർക്ക് ഉണ്ടായിരിക്കണം. കൂടാതെ ഒരു വർഷത്തെ പ്രവർത്തിപരിചയം (കറന്റ് എക്‌സ്പീരിയൻസ്- ഓപ്പറേഷൻ ഡിപ്പാർട്‌മെൻറ് ടെക്‌നിഷ്യൻ തസ്തികയിൽ ) ഉണ്ടായിരിക്കണം.

ഇതോടൊപ്പം ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം തെളിയിക്കുന്ന OET/IELTS യു.കെ സ്‌കോറും ഉളള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും. നിലവിൽ OET/IELTS യു.കെ സ്‌കോർ നോടാത്തവർ തിരഞ്ഞെടുക്കപെടുകയാണെങ്കിൽ പിന്നീട് പ്രസ്തുത യോഗ്യത നേടേണ്ടതാണ്.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ uknhs.norka@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ അവരുടെ ബയോഡാറ്റ, OET /IELTS സ്‌കോർ കാർഡ് , യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്സ്‌പോർട്ടിന്റെ പകർപ്പ് , എന്നിവ സഹിതം അപേക്ഷിക്കുക. ഷോർട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളെ നോർക്ക റൂട്‌സിൽ നിന്നും ബന്ധപെടുന്നതായിരിക്കുമെന്ന് നോർക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

മമ്മൂട്ടി നായകനായ ‘കണ്ണൂർ സ്ക്വാഡ്’ ബോക്സ് ഓഫീസിൽ കുതിപ്പിനൊരുങ്ങുകയാണ്. റിലീസ് ചെയ്ത് രണ്ടാം ​ദിവസം പിന്നിട്ടപ്പോൾ ആദ്യ ദിനത്തേക്കാൾ കൂടുതൽ കളക്ഷനാണ് ലഭിച്ചിരിക്കുന്നത്. വലിയ പ്രൊമോഷൻ പരിപാടികളും ആഘോഷങ്ങളുമൊന്നുമില്ലാതെ റിലീസ് ചെയ്ത ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ശ്രദ്ധനേടുന്നത്. ആദ്യ ദിവസം കഴിഞ്ഞതോടെ കേരളത്തിലെ തിയേറ്ററുകളിൽ കണ്ണൂർ സ്ക്വാ‍ഡിന്റെ ഷോകളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്.

വ്യാഴാഴ്ച്ച ദിവസം റിലീസ് ചെയ്ത ചിത്രം കേരളത്തിൽ നിന്ന് മാത്രം നേടിയത് 2.40 കോടിയാണ്. എന്നാൽ രണ്ടാം ദിവസത്തിലെത്തിയപ്പോൾ 2.75 കോടിയിലേക്ക് കളക്ഷൻ ഉയർന്നു. ഇതോടെ 5.15 കോടിയാണ് ചിത്രം ഇന്നലെ വരെ കേരളത്തിൽ നിന്ന് സ്വന്തമാക്കിയിരിക്കുന്നത്. ആ​ഗോളതലത്തിൽ 12.1 കോടിയും കണ്ണൂർ സ്ക്വാഡിന് നേടാനായിട്ടുണ്ട്.

ഏഷ്യൻ​ ​ഗെയിംസ് സ്ക്വാഷിൽ ഇന്ത്യക്ക് സ്വർണം. പുരുഷന്മാരുടെ സ്ക്വാഷ് ഇനത്തിൽ 2-1ന് പാകിസ്താനെ തോൽപ്പിച്ചാണ് ഇന്ത്യ സ്വർണം നേടിയത്. ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യയുടെ പത്താമത്തെ സ്വർണമാണിത്. ശക്തമായ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ പാകിസ്താനെ തോൽപ്പിച്ചത്. ആ​ദ്യ സെറ്റിൽ പിന്നിൽ നിന്ന ശേഷം ഇന്ത്യ ശക്തമായി തിരിച്ചുവരികയായിരുന്നു.

ഇന്ത്യയുടെ മഹേഷ് മങ്കോങ്കറും പാകിസ്താന്റെ ഇക്ബാൽ നസീറുമാണ് ആദ്യം ഏറ്റുമുട്ടിയത്. പാക് താരത്തിന് മുന്നിൽ ഇന്ത്യയ്ക്ക് പിടിച്ചുനിൽക്കാനായില്ല. ആദ്യ ​ഗെയിമിൽ ഇന്ത്യൻ താരം പൊരുതിനോക്കിയെങ്കിലും വിജയിച്ചില്ല. പിന്നീട് അനായാസം മഹേഷിനെ മറികടന്ന് ഇക്ബാൽ പാകിസ്താനെ മുന്നിലെത്തിച്ചു. സ്കോർ 8-11, 3-11, 2-11.


രണ്ടാം പോരാട്ടത്തിൽ ഇന്ത്യയുടെ സൗരവ് ഘോഷാൽ പാകിസ്താന് മറുപടി നൽകി. നേരിട്ടുള്ള ​ഗെയിമുകൾക്ക് പാക് താരം മുഹമ്മദ് അസീം ഖാനെ ഇന്ത്യൻ താരം പരാജയപ്പെടുത്തി. 11-5, 11-1, 11-3 എന്ന സ്കോറിനായിരുന്നു ഇന്ത്യൻ താരത്തിന്റെ ജയം. ഇതോടെ മൂന്നാം അങ്കത്തിന് വാശിയേറി. അഭയ് സിംഗ് ഇന്ത്യയ്ക്കുവേണ്ടിയും സമാൻ പാക് ജഴ്സിയിലും കളത്തിലെത്തി. കടുത്ത പോരാട്ടത്തിനൊടുവിൽ ആദ്യ ​ഗെയിം 11-7ന് ഇന്ത്യ വിജയിച്ചു. രണ്ടാം ​ഗെയിമിൽ ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം മുന്നേറി. നേരിയ ലീഡ് പാക് താരത്തിന് ​ഗുണമായി.

അവസാന നിമിഷം 11-9ന് പാക് താരം ജയിച്ചു. മൂന്നാം ​ഗെയിമിലും മത്സരം കടുപ്പമായിരുന്നു. ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം മുന്നേറി. ഒരു ഘട്ടത്തിൽ 7-5ന് ഇന്ത്യൻ താരം മുന്നിലെത്തി. പക്ഷേ ലീഡ് മുതലാക്കാൻ കഴിഞ്ഞില്ല. പാക് താരം ശക്തമായി തിരിച്ചടിച്ചതോടെ 8-11ന് ​ഗെയിം സ്വന്തമാക്കി. ശക്തമായ പോരാട്ടത്തിനൊടുവിൽ ഇന്ത്യൻ 12-10ന് ഇന്ത്യ വിജയം സ്വന്തമാക്കി. അവസാനം വരെ പോരാടിയ അഭയ് സിം​ഗ് ഇന്ത്യയുടെ അഭിമാനമായി മാറി.

ലണ്ടൻ: യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമിയെ തടഞ്ഞ് ഖാലിസ്ഥാൻ അനുകൂലികൾ. സ്‌കോട്ട്ലന്റിലെ ഒരു ഗുരുദ്വാരയിൽ ഹൈക്കമ്മീഷണർ പ്രവേശിക്കാനൊരുങ്ങവെയാണ് സംഭവം. ഒരുകൂട്ടം തീവ്ര ബ്രിട്ടീഷ് സിഖ് വിഭാഗക്കാരെത്തി വിക്രം ദൊരൈസ്വാമിയെ തടയുകയായിരുന്നു. ദൊരൈസ്വാമിയ്ക്ക് ഗുരുദ്വാരയിലേക്ക് സ്വാഗതം ഇല്ലെന്നും പ്രതിഷേധക്കാർ വ്യക്തമാക്കിയത്.

ഇന്ത്യക്കാരെ യു കെയിൽ ഗുരുദ്വാരകളിൽ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാർ. ഗ്‌ളാസ്ഗോ ഗുരുദ്വാര കമ്മിറ്റിയുമായി ദൊരൈസ്വാമി കൂടിക്കാഴ്ച തീരുമാനിച്ചിരുന്നെന്നും അതിന് അനുവദിക്കില്ലെന്നുമാണ് ചില പ്രതിഷേധക്കാർ അറിയിച്ചത്. അതേസമയം, സംഭവത്തിൽ വിദേശകാര്യ മന്ത്രാലയമോ യു കെയിലെ ഇന്ത്യൻ ഹൈക്കമ്മീഷനോ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലോക ഹൃദയ ദിനം മുതൽ പൊതുജനങ്ങൾക്കായി പുതിയൊരു സേവനം കൂടി നൽകുകയാണ്. കൊച്ചി മെട്രോ സ്റ്റേഷനുകളിൽ Automated External Defibrillator (എഇഡി) മെഷീൻ സ്ഥാപിച്ചു. ഹൃദയ-സംബന്ധമായ അത്യാഹിതങ്ങൾ കൈകാര്യം ചെയ്യുന്നതിനായി സജ്ജമായിരിക്കുകയാണ് കൊച്ചി മെട്രോ ഇപ്പോൾ.

ആദ്യത്തെ മെഷീൻ ജവഹർലാൽ നെഹ്റു സ്റ്റേഡിയം സ്റ്റേഷനിൽ അനാച്ഛാദനം ചെയ്തു. കൊച്ചി മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടറായ ലോക്നാഥ് ബെഹ്റയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ഹൈബി ഈഡൻ എംപി ചടങ്ങിൽ മുഖ്യാതിഥിയായി. നടനും തിരക്കഥാകൃത്തും സംവിധായകനുമായ ദിലീഷ് നായരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.

10 മെട്രോ സ്റ്റേഷനുകളിലും രണ്ട് വാട്ടർ മെട്രോ ടെർമിനലുകളിലുമായിരിക്കും ആദ്യഘട്ടത്തിൽ മെഷീൻ സ്ഥാപിക്കുന്നത്. തുടർന്ന് കൊച്ചി മെട്രോയുടെ എല്ലാ സ്റ്റേഷനുകളിലും ഓട്ടോമേറ്റഡ് എക്സ്റ്റേണൽ ഡിഫ്രൈബ്രിലേറ്ററുകൾ സ്ഥാപിക്കും. കൊച്ചി മെട്രോ റെയിൽ കോർപറേഷൻ ഈ പദ്ധതി നടപ്പിലാക്കുന്നത് എവയർനസ് പ്രോഗ്രാംസ് ആന്റ് പബ്ലിക് എജ്യുക്കേഷൻ സെന്റർ എന്ന സംഘടനയുമായി ചേർന്നാണ്.

ഇതിനോടനുബന്ധിച്ച് കൊച്ചി മെട്രോ റെയിൽ കോർപറേഷന്റെ സ്റ്റേഷനുകളിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഓട്ടോമേറ്റഡ് എക്സ്റ്റേണൽ ഡിഫ്രൈബ്രിലേറ്റർ മെഷീൻ ഉപയോഗിക്കാൻ വേണ്ട പരിശീലനവും നൽകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

ന്യൂഡൽഹി: ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിൽ ഉത്തരവാദികളെ കണ്ടെത്തണമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഇക്കാര്യം ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഉദ്യോഗസ്ഥരുടെ പങ്കിന് ഇലക്ട്രോണിക് തെളിവുണ്ടെന്ന് ആവർത്തിക്കുകയാണ് കാനഡ. ഈ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന ആവശ്യവും കാനഡ മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാൽ മതിയായ തെളിവില്ലാതെ ഈ ആവശ്യം അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഇന്ത്യ.

കാനഡയിലെ തീവ്ര ഗ്രൂപ്പുകൾക്കിടയിലെ കുടിപ്പകയാണ് ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിനിടയാക്കിയതെന്നാണ് ഇന്ത്യൻ ഏജൻസികൾക്ക് ലഭിച്ച വിവരം.

ഉദ്യോഗസ്ഥർ ഭീഷണി നേരിടുമ്പോൾ വേറെ വഴിയില്ലാത്തതു കൊണ്ടാണ് വിസ സർവ്വീസ് നിറുത്തി വച്ചതെന്നും ജയശങ്കർ പറഞ്ഞു. അതേസമയം വിഷയത്തിൽ അമേരിക്ക കാനഡയ്ക്ക് അനുകൂലമായി നിൽക്കുന്നത് ജി20ക്കു ശേഷം ഇന്ത്യ അന്താരാഷ്ട്ര വേദികളിൽ നേടിയ മേൽക്കൈക്ക് തിരിച്ചടിയാവുകയാണ്. വിദേശകാര്യമന്ത്രി എസ് ജയശങ്കർ കഴിഞ്ഞ ദിവസം യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി സംസാരിച്ചിരുന്നു. കാനഡയ്ക്ക് ഒരു തെളിവും നൽകാനായിട്ടില്ലെന്ന് അദ്ദേഹം ബ്ലിങ്കനെ അറിയിക്കുകയും ചെയ്തിരുന്നു.

മന്ത്രി വീണാ ജോർജിനെതിരായ സ്ത്രീവിരുദ്ധ പരാമർശം പിൻവലിച്ച് മുസ്ലിം ലീ​ഗ് നേതാവ് കെ എം ഷാജി. താൻ പറഞ്ഞതിൽ സാധനം എന്ന വാക്ക് പിൻവലിക്കുന്നതായി കെ എം ഷാജി പറഞ്ഞു. അന്തവും, കുന്തവും ഇല്ല എന്നത് താൻ പറഞ്ഞു കൊണ്ടേയിരിക്കും. ആരോഗ്യ മന്ത്രിക്ക് വകുപ്പിനെ കുറിച്ച് അന്തവും കുന്തവും ഇല്ല. വാക്കിൽ തൂങ്ങി കളിക്കൽ ഫാസിസ്റ്റ് തന്ത്രമാണ്. മന്ത്രി ആ ഘട്ടത്തിൽ വിഷമം അറിയിച്ചിരുന്നില്ല. അതുകൊണ്ട് അന്ന് തിരുത്തിയില്ല എന്നും കെ എം ഷാജി പറഞ്ഞു.

സ്ത്രീ എന്ന നിലക്കല്ല, മനുഷ്യന് വിഷമം ഉണ്ടാകുന്ന പരാമർശം പറയാൻ താൻ ആഗ്രഹിക്കുന്നില്ല. വിഷയത്തിൽ‌ ശ്രീമതി ടീച്ചർക്ക് തെറ്റിദ്ധാരണയുണ്ടായി. എം എം മണിയെ വെച്ച് തന്നെ വിലയിരുത്തരുത്. ക്ലിഫ് ഹൗസിലെ സ്വിമ്മിങ് പൂളിൽ കഴുകിയിട്ടും വൃത്തിയാകാത്ത രാഷ്ട്രീയ മാലിന്യം തലയിൽ ചുമക്കുന്ന ഡിവൈഎഫ്ഐക്ക് തന്നെ കുറിച്ച് പറയാൻ അർഹതയില്ലെന്നും കെ എം ഷാജി പറഞ്ഞു. കെ എം സി സി ദമ്മാം കണ്ണൂർ ജില്ലാ സമ്മേളനത്തിലാണ് പ്രതികരണം

കൊച്ചി: സംസ്ഥാനത്ത് മറിച്ചു വിൽക്കാനാകാതെ കെട്ടിക്കിടക്കുന്നത് 4.5 ലക്ഷം വാഹനങ്ങൾ. ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴയടയ്ക്കാൻ കഴിയാത്തതിനാലാണ് ഇത്രയധികം വാഹനങ്ങൾ കെട്ടികിടക്കുന്നത്. ഇവയുടെ പിഴയിനത്തിലും പുതിയ റജിസ്‌ട്രേഷൻ ഫീസിനത്തിലും കോടിക്കണക്കിന് രൂപയാണ് സർക്കാരിന് നഷ്ടമാകുന്നത്.

സമയത്തു പിഴയടയ്ക്കാതെ മജിസ്‌ട്രേട്ട് കോടതിക്കു കൈമാറിയ പെറ്റിക്കേസുകൾ പിഴയടച്ചു തീർപ്പാക്കാൻ നിലവിൽ സംവിധാനമില്ലാത്തതാണു വാഹനങ്ങൾ വിൽക്കുന്നവർക്ക് തടസം സൃഷ്ടിക്കുന്നത്. ഇത്തരം കേസുകളിൽ വെർച്വൽ കോടതി വഴി പിഴയടയ്ക്കാൻ നേരത്തെ സംവിധാനമുണ്ടായിരുന്നു. ഈ സംവിധാനം ഇപ്പോൾ ഇല്ലായെന്നതാണ് പ്രധാന പ്രശ്‌നം. സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങി മറിച്ചു വിൽക്കുന്ന സ്ഥാപനങ്ങളും വ്യക്തികളുമെല്ലാം ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുകയാണ്.

എഐ ക്യാമറകൾ കണ്ടെത്തുന്ന നിയമ ലംഘനങ്ങളിലുൾപ്പെടെ ഓൺലൈൻ വഴി പിഴയടയ്ക്കാം. എന്നാൽ, പിഴ ചുമത്തിയ വിവരം സമയത്ത് അറിയാതെ പോവുകയോ മനഃപൂർവം അടയ്ക്കാതിരിക്കുകയോ ചെയ്താൽ രണ്ടു മാസത്തിനു ശേഷം കേസ് മജിസ്‌ട്രേട്ട് കോടതിക്കു കൈമാറും.

പെറ്റിക്കേസുകളായതിനാൽ എഫ്‌ഐആറിടുകയോ കേസ് നമ്പറിടുകയോ ചെയ്യാറില്ല. പിഴയടയ്ക്കാനെത്തുന്നവരോട് എഫ്‌ഐആർ,കേസ് നമ്പർ,അന്വേഷണ ഉദ്യോഗ്‌സഥന്റെ റിപ്പോർട്ട് എന്നിവയൊക്കെയാണു കോടതികളിൽ നിന്നു ചോദിക്കുന്നത്. ഇതുകൊണ്ടു തന്നെ, കോടതിയിൽ കേസുകൾ തിരിച്ചറിയാനോ പിഴയടച്ചു തീർക്കാനോ കഴിയില്ല.