Latest News

കേരളത്തിന് കൂടുതല്‍ ട്രെയിനുകള്‍ പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച വടകര റെയില്‍വേ സ്റ്റേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി നാടിന് സമര്‍പ്പിച്ചു. 22 കോടി രൂപ ചെലവിട്ടാണ് നവീകരണം പൂര്‍ത്തിയാക്കിയത്. വിശാലമായ പാര്‍ക്കിങ് ഉള്‍പ്പെടെ സ്റ്റേഷനകത്തും പുറത്തും നിരവധി സൗകര്യങ്ങളാണ് പുതുതായി ഒരുക്കിയിട്ടുള്ളത്. 

കേരളത്തിന് കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് വടകരയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കേന്ദ്ര ന്യൂനപക്ഷ, ഫിഷറീസ് വകുപ്പ് മന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. കേരളത്തില്‍ ഏത് നിമിഷവും പുതിയ ട്രെയിനുകള്‍ വരാമെന്നും അതിനുള്ള പണിപ്പുരയിലാണ് കേന്ദ്ര സര്‍ക്കാറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എംപിമാരായ പി ടി ഉഷ, ഷാഫി പറമ്പില്‍, കെ കെ രമ എംഎല്‍എ, ഡിആര്‍എം അരുണ്‍ ചതുര്‍വേദി, വടകര നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ പ്രേമകുമാരി, പി കെ കൃഷ്ണദാസ് തുടങ്ങിയവര്‍ സംസാരിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി കലാപരിപാടികളും അരങ്ങേറി.

ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വലിയ തോതിൽ റിപ്പോർട്ട് ചെയ്യുന്നതിനാൽ കേരളത്തിലും കോവിഡ് വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ പകരുന്ന ഒമിക്രോൺ ജെഎൻ 1 വകഭേദങ്ങളായ എൽഎഫ് 7, എൻബി 1.8 എന്നിവയ്ക്ക് രോഗ വ്യാപന ശേഷി കൂടുതലാണ്. എന്നാൽ തീവ്രത കൂടുതലല്ല. സ്വയം പ്രതിരോധം പ്രധാനമാണ്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവരും, ഗർഭിണികളും, ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്. ആശുപത്രികളിൽ മാസ്‌ക് നിർബന്ധമാണ്. ആരോഗ്യ പ്രവർത്തകർ മാസ്‌ക് നിർബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് നല്ലത്. എവിടെയാണോ ചികിത്സിക്കുന്നത് ആ ആശുപത്രിയിൽ തന്നെ പ്രോട്ടോകോൾ പാലിച്ച് ചികിത്സ ഉറപ്പാക്കണം. ചില സ്വകാര്യ ആശുപത്രികൾ കോവിഡ് ആണെന്ന് കാണുമ്പോൾ റഫർ ചെയ്യുന്നത് ശരിയല്ലയെന്നും മന്ത്രി വ്യക്തമാക്കി.

സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) യോഗം ചേർന്ന് സംസ്ഥാനത്തെ പൊതു സാഹചര്യം വിലയിരുത്തി. 182 കോവിഡ് കേസുകളാണ് മേയ് മാസത്തിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കോട്ടയം ജില്ലയിൽ 57 കേസുകളും എറണാകുളത്ത് 34 കേസുകളും തിരുവനന്തപുരത്ത് 30 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് രോഗലക്ഷണമുള്ളവർക്ക് കോവിഡ് പരിശോധന നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. ആർടിപിസിആർ കിറ്റുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും ഉറപ്പാക്കാനും നിർദേശം നൽകി.

നിപ പ്രതിരോധ പ്രവർത്തനം പ്രത്യേകമായി യോഗം ചർച്ച ചെയ്തു. പ്രോട്ടോകോൾ പാലിച്ച് കൺട്രോൾ റൂം പ്രവർത്തനങ്ങൾ തുടരാൻ നിർദേശം നൽകി. രോഗവ്യാപനം ഇല്ലാത്തതിനാലും കണ്ടൈൻമെന്റ് സോൺ പിൻവലിക്കാവുന്നതാണെന്ന് യോഗം വിലയിരുത്തി.

മഴക്കാലം വരുന്നതിനാൽ സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങൾ എന്നിവ വർധിക്കാൻ സാധ്യതയുള്ളതിനാൽ വളരെ ശ്രദ്ധിക്കണം. ഇടവിട്ട് മഴ പെയ്യാൻ സാധ്യതയുള്ളവതിനാൽ ഫീൽഡ്തല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. തദ്ദേശ സ്ഥാപനങ്ങൾ കൃത്യമായ കൊതുക് നിവാരണ പ്രവർത്തനങ്ങൾ നടത്തണം. ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി പ്രവർത്തനങ്ങൾ ശക്തമാക്കണം. പൊതുജനാരോഗ്യ നിയമ പ്രകാരം സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ രോഗങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യേണ്ടതാണ്. പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഓരോ തദ്ദേശ സ്ഥാപനത്തിലും ആക്ഷൻ പ്ലാൻ ഉണ്ടാകണം. മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും ഈ മാസം അവസാനത്തിനുള്ളിൽ ആക്ഷൻ പ്ലാൻ തയ്യാറാക്കിയെന്ന് ഉറപ്പാക്കണം.

മലിനമായ വെള്ളം കാരണം ജലജന്യ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കേണ്ടതാണ്. കോളറ, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) എന്നീ രോഗങ്ങൾക്കെതിരേയും ജാഗ്രത പാലിക്കണം.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനപ്രകാരം വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. മേയ് 19ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 20 ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 23 ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും 19 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, 20 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, 21 ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്, 22 ന് കണ്ണൂർ, കാസറഗോഡ്, 23 ന് ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.

കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലർട്ടുകളിൽ മാറ്റം വരാമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്ബുക്ക്, ട്വിറ്റർ പേജുകളും പരിശോധിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

അവസാന സെമസ്റ്റർ ബിരുദ പരീക്ഷ പൂർത്തിയായി, തൊട്ടടുത്ത പ്രവൃത്തിദിവസം തന്നെ ഫലം പ്രസിദ്ധീകരിച്ച് മഹാത്മാഗാന്ധി സർവ്വകലാശാല മാതൃക കാട്ടിയിരിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

        ഈ ഏപ്രിൽ, മെയ് മാസങ്ങളിൽ നടന്ന ആറാം സെമസ്റ്റർ റെഗുലർ ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിസിഎ, ബിഎസ്ഡബ്ല്യു, ബിടിടിഎം, ബിഎസ്എം തുടങ്ങിയ പരീക്ഷകളുടെ ഫലമാണ് മെയ് 12ന് സർവ്വകലാശാല പ്രസിദ്ധീകരിച്ചത്. സംസ്ഥാനത്ത് ഈ വർഷം അവസാന സെമസ്റ്റർ ഫലം ഏറ്റവുമാദ്യം പ്രസിദ്ധീകരിക്കുന്ന സർവ്വകലാശാലയായും എം.ജി മാറി. അഭിമാനകരമായ മികവാണിതെന്ന് മന്ത്രി പറഞ്ഞു.

ഒമ്പത് കേന്ദ്രങ്ങളിലായി നടന്ന മൂല്യനിർണ്ണയ ക്യാമ്പുകളിലായാണ് ഒന്നര ലക്ഷത്തോളം ഉത്തരക്കടലാസുകളുടെ പരിശോധന പൂർത്തിയാക്കിയത്. മെയ് ഏഴിന് മൂല്യനിർണ്ണയം അവസാനിച്ചു. മെയ് ഒമ്പതിന് അവസാന സെമസ്റ്റർ വൈവ വോസി പരീക്ഷകളും പൂർത്തിയാക്കി. ആറാം സെമസ്റ്റർ പരീക്ഷയ്ക്ക് തൊട്ടു മുൻപു നടന്ന അനുബന്ധ സപ്ലിമെന്ററി പരീക്ഷാ ഫലങ്ങൾ കൂടി ഉൾപ്പെടുത്തി സമഗ്രമായ ഫലമാണ് ഇപ്പോൾ സർവ്വകലാശാല പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കൃത്യമായ ആസൂത്രണം, ചിട്ടയായ പ്രവർത്തനം – റെക്കോർഡ് വേഗത്തിലുള്ള ഫലപ്രഖ്യാപനത്തിലേക്ക് എത്തിച്ചത് ഇവ രണ്ടുമാണെന്ന് സർവ്വകലാശാല വ്യക്തമാക്കിയിട്ടുണ്ട്. അനുകരണീയമായ മാതൃകയ്ക്ക് മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു.

2023 ൽ പരീക്ഷ കഴിഞ്ഞ് പതിനാലാം ദിവസവും 2024 ൽ പത്താം ദിവസവും സർവ്വകലാശാല അവസാന വർഷ ബിരുദഫലം പ്രസിദ്ധീകരിച്ചിരുന്നു. നാലുവർഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ പരീക്ഷാഫലം മൂന്നാം ദിവസം പ്രസിദ്ധീകരിച്ചും എം ജി സർവ്വകലാശാല, ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ സമഗ്രപരിഷ്‌കരണ സംരംഭങ്ങളിൽ തോളോടുതോൾ നിന്നിരുന്നുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു. മൂല്യനിർണ്ണയ ജോലികൾ ചിട്ടയായി പൂർത്തിയാക്കിയ അധ്യാപകരെയും ക്യാമ്പുകൾക്ക് മേൽനോട്ടം വഹിച്ചവരെയും ജീവനക്കാരെയും ഏകോപനച്ചുമതല നിർവഹിച്ച സിൻഡിക്കേറ്റ് അംഗങ്ങളെയും സർവ്വകലാശാലാ നേതൃത്വത്തെയാകെയും മന്ത്രി ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും സർക്കാരിന്റെയും അനുമോദനങ്ങൾ അറിയിച്ചു.

ന്യൂഡല്‍ഹി: ആണവായുധങ്ങളുടെ ഭീഷണി ഇനി അനുവദിക്കാനാകില്ലെന്നും, തീവ്രവാദവും വാണിജ്യവും ഒരുമിച്ച് തുടരാനാകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. സിന്ധുനദീജല കരാറിൽ മാറ്റം വരുത്താനുള്ള സാധ്യത നിഷേധിച്ച അദ്ദേഹം, രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്ന ഉറച്ച നിലപാടും വ്യക്തമാക്കി. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച രണ്ടുദിവസത്തിന് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ അഭിസംബോധന.

ഇനി ഇന്ത്യയുടെ ചർച്ച പാക് അധിനിവേശ കശ്മീരിനെയും തീവ്രവാദത്തിനെയും കുറിച്ചായിരിക്കുമെന്നും മോദി വ്യക്തമാക്കി. ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കം പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്നും, നിലവിലുള്ളത് ഒരു ഇടവേള മാത്രമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. പുതിയ കാലഘട്ടത്തിലെ യുദ്ധസാധ്യതകളിൽ ഇന്ത്യ ആധിപത്യം തെളിയിച്ചുവെന്നും, ഭീകരവാദത്തിനെതിരെ ശക്തമായ തിരിച്ചടി തുടരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഇന്ന് രാവിലെ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, മൂന്നു സേനാപ്രമുഖന്മാർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഐബി, റോ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 26 പേർ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് തിരിച്ചടിക്ക് സൈന്യത്തിന് സ്വതന്ത്രത നൽകി. അതനുസരിച്ചാണ് മെയ് 7ന് പുലർച്ചെ ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചത്. പാക് അധിനിവേശ കശ്മീരിലെയും പാകിസ്ഥാനിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളിലായി 21 ലക്ഷ്യങ്ങളിൽ ആക്രമണം നടന്നത്. നൂറിലേറെ ഭീകരരെ ഇന്ത്യ തൂത്തെറിഞ്ഞു.

പാകിസ്ഥാനിലെ വ്യോമതാവളങ്ങളും ഇന്ത്യ ആക്രമിച്ചിരുന്നു. പാക് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇന്ത്യയെ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ഇന്ത്യയുടെ ശക്തമായ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ മുന്നിൽ പാകിസ്ഥാൻ പിന്മാറി. പാക് യുദ്ധവിമാനങ്ങളേയും ഇന്ത്യ വെടിവെച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. പാകിസ്ഥാന്റെ അഭ്യർത്ഥനയെ തുടർന്ന് ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് വെടിനിര്‍ത്തല്‍ നിലവിൽ വന്നു.

ദില്ലി: ഓപ്പറേഷന്‍ സിന്ദൂരിന് രണ്ടാം ഘട്ടം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. ഇന്ത്യയുടെ പട്ടികയിൽ ഉള്‍പ്പെട്ട 21 ഭീകര കേന്ദ്രങ്ങളിൽ നിന്ന് 9 എണ്ണം മാത്രമാണ് കഴിഞ്ഞ രാത്രി ലക്ഷ്യമാക്കി ആക്രമിച്ചത്. ഭാവിയിൽ പാകിസ്ഥാന്‍റെ സൈനിക കേന്ദ്രങ്ങൾ പോലും ലക്ഷ്യമാക്കാൻ ഇന്ത്യ മടിക്കില്ലെന്നും മുന്നറിയിപ്പ് നല്‍കി. പാക് സേന സാധാരണ ജനങ്ങളെ ആക്രമിച്ചാൽ ഇന്ത്യൻ സൈന്യത്തിന് ശക്തമായ തിരിച്ചടി നൽകാൻ മുഴുവൻ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്.

ഇന്ന് ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ സർവകക്ഷിയോഗം ചേരുന്നുണ്ട്. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ മറുപടിയിൽ 31 പേർ കൊല്ലപ്പെട്ടതായും 41 പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യൻ സൈന്യം ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഇന്ത്യ വ്യക്തമാക്കി, പാകിസ്ഥാന്‍റെ തുടർച്ചയായ പ്രകോപനങ്ങൾക്ക് കനത്ത മറുപടി നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.

പാക് സൈന്യത്തിന്റെ ഷെല്ലാക്രമണത്തിൽ പൂഞ്ച് മേഖലയിൽ ലാൻസ് നായിക് ദിനേഷ് കുമാർ വീരമൃത്യു വരിച്ചു. ഭാവിയിൽ കൂടുതൽ ഭീകരക്യാമ്പുകൾ ഇന്ത്യയുടെ ലക്ഷ്യത്തിലായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

നിയന്ത്രണ രേഖക്ക് സമീപം സാധാരണ ജനങ്ങളെ ലക്ഷ്യമാക്കിയാൽ അതിനായുള്ള ശക്തമായ പ്രതികരണത്തിന് സൈന്യത്തിന് അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം, ആശങ്കാജനകമായ സാഹചര്യം പരിഗണിച്ച് നേപ്പാൾ-പാകിസ്ഥാൻ അതിർത്തിയോട് ചേർന്ന സംസ്ഥാനങ്ങൾക്ക് അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർദ്ദേശം നൽകി.

ദുരന്തനിവാരണ സേന, സിവിൽ ഡിഫൻസ്, ഹോം ഗാർഡുകൾ എന്നിവരെ ഏത് അടിയന്തര സാഹചര്യമേയും നേരിടാൻ സജ്ജമാക്കണം എന്നതാണ് നിർദേശം. കശ്മീരിൽ ഇന്നും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. ശ്രീനഗർ വിമാനത്താവളം ഇപ്പോഴും പ്രവർത്തനം നിർത്തി. ജമ്മു-കശ്മീരിൽ കൺട്രോൾ റൂമുകൾ പ്രവർത്തനസജ്ജമാണ്.

ഇതിനിടെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പ്രതികരണവുമായി രംഗത്തെത്തി. ഇന്ത്യയുടെ നടപടി എതിര്‍ക്കാൻ വേണ്ടതെന്തും ചെയ്യുമെന്ന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രഖ്യാപിച്ചു. പ്രശ്നങ്ങൾ വര്‍ധിക്കരുതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇരുരാജ്യങ്ങളോടും ആഹ്വാനം ചെയ്തു. ഇന്ത്യയുടെ പ്രതികരണം തകൃതിയായിരുന്നു, ഇനി അക്രമങ്ങൾ ആവര്‍ത്തിക്കില്ലെന്നാണ് പ്രതീക്ഷയെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ശബരിമല ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു എത്തുന്നു. ഇത് ആദ്യമായിരിക്കും ഒരു ഇന്ത്യൻ രാഷ്ട്രപതി ശബരിമല സന്ദർശിക്കുന്നത്. മേയ് 18-ന് കേരളത്തിലെത്തുകയും 18,19 തീയതികളിൽ രാഷ്ട്രപതി കേരളത്തിൽ ഉണ്ടാകാൻ സാധ്യതയെന്നാണ് റിപ്പോർട്ടുകൾ.

ഇടവമാസ പൂജകൾക്കായി ശബരിമല നട തുറക്കുന്ന അവസരത്തിൽ രാഷ്ട്രപതിയുടെ വരവിനായി പോലീസിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും മുൻകൂട്ടി അനൗദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടുണ്ട്. രാഷ്ട്രപതിയുടെ താമസസ്ഥലമായി കോട്ടയത്തുള്ള കുമരകം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

രാഷ്ട്രപതിയുടെ സന്ദർശനത്തിനാവശ്യമായ ഒരുക്കങ്ങൾക്കായി സംസ്ഥാന സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സന്ദർശന ദിവസങ്ങളിൽ ശബരിമലയിലേക്കുള്ള പ്രവേശനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായും ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്. വെർച്വൽ ക്യൂ ബുക്കിംഗിലടക്കം പുതിയ നിയന്ത്രണങ്ങൾ ഉണ്ടായേക്കും.

ഇടവമാസ പൂജകൾക്കായി മേയ് 14-ന് ശബരിമല നട തുറക്കാൻ പോകുന്നതിനിടയിലാണ് രാഷ്ട്രപതിയുടെ വരവ് നടക്കുന്നത്. ഇതിന്റെ ഭാഗമായി ശബരിമലയിലെ വിവിധ നിർമാണ, സംരക്ഷണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുകയും ചെയ്തിട്ടുണ്ട്.

ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന് ആവശ്യമായ മറുപടി നൽകി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് . അതിർത്തി സുരക്ഷ ഉറപ്പാക്കുന്നത് പ്രതിരോധ മന്ത്രിയായ തൻ്റെ ഉത്തരവാദിത്തമാണെന്നും അതിനായി വേണ്ട നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിർത്തിയിൽ നിയോഗിച്ചിരിക്കുന്ന സൈനികർക്കുള്ള സംപൂർണ പിന്തുണ ഉറപ്പിക്കുകയും ചെയ്തു.

അതേസമയം, പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ദൃക്സാക്ഷികളിൽ നിന്നുള്ള മൊഴികൾ രേഖപ്പെടുത്തി. ഭീകരർ വിനോദസഞ്ചാരികളെ ഒരുമിച്ചു നിർത്തിയ ശേഷം വെടിവെപ്പിന് തുടക്കമിട്ടതായും, ആദ്യ വെടികേട്ട ശേഷം രക്ഷപ്പെടാൻ ശ്രമിച്ച വിനോദസഞ്ചാരികളെ വീണ്ടും തടഞ്ഞ് വെടിവെച്ചതെന്നുമാണ് മൊഴികൾ വ്യക്തമാക്കുന്നത്.

സംഭവ സ്ഥലത്ത് നിന്ന് എൻഐഎ 40 വെടിയുണ്ടകൾ ശേഖരിച്ചു. ആക്രമണത്തിന് പാകിസ്ഥാന്റെ പങ്ക് ഉണ്ടെന്നത് സ്ഥിരീകരിക്കാനായ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐ, അതിന്റെ ഇന്റലിജൻസ് ശാഖ, ഭീകര സംഘടനയായ ലഷ്കറിന്റെ പങ്ക് ഇതിൽ ഉണ്ടെന്നാണ് എൻഐഎ ശേഖരിച്ച തെളിവുകൾ സൂചിപ്പിക്കുന്നത്. ലഷ്കർ ഭീകരർക്കെതിരെ പ്രവർത്തനം നടത്തുന്നത് മുതിർന്ന ഐഎസ്‌ഐ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആണ് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട് ജമ്മു ജയിലിൽ തടവിലിരിക്കുന്ന ഭീകരർ നിസാർ അഹമ്മദ്, മുസ്താഖ് ഹുസൈൻ എന്നിവരെ എൻഐഎ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു. 2023-ലെ രാജൗരി, പുഞ്ച് ഭീകരാക്രമണങ്ങൾക്കുമായി അവർ ജയിൽ ശിക്ഷ അനുഭവിക്കുകയാണ്.

തിരുവനന്തപുരം: പേവിഷ ബാധയെ തുടർന്ന് തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരിയായ നിയ ഫൈസൽ മരിച്ചു. കുട്ടി വെന്റിലേറ്ററിലായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി. വാക്‌സിൻ എടുത്തിട്ടും രോഗം ബാധിക്കുന്ന സംഭവങ്ങൾ വീണ്ടും ആവർത്തിക്കുകയാണ്.

കോഴിക്കോട് മരിച്ച മലപ്പുറം പെരുവള്ളൂർ സ്വദേശി സിയ ഫാരിസിന് പിന്നാലെയാണ്, കൊല്ലം കുന്നിക്കോട് സ്വദേശിയായ നിയയുടെ മരണം. ഏപ്രിൽ മാസത്തിൽ മാത്രം സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് ആറ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഏപ്രിൽ 8ന് ഉച്ചയോടെ കുന്നിക്കോടിലുള്ള വീട്ടുമുറ്റത്ത് കുട്ടിയെ താറാവിനെ പിന്തുടർന്നെത്തിയ നായ കടിയുകയായിരുന്നു. ഉടൻ തന്നെ ഐ.ഡി.ആർ.വി വാക്സിന്റെ ആദ്യ ഡോസും ആന്റി റാബിസ് സിറവും നൽകി. മൂന്ന് തവണ കൂടി ഐഡിആർവി നല്‍കി. ഇതിൽ മെയ് ആറിന് ഒരു ഡോസ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്.അതിനുമുമ്പായാണ്, ഏപ്രിൽ 28ന് കുട്ടിക്ക് പനി തുടങ്ങുകയും പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിക്കപ്പെടുകയും ചെയ്തത്. വാക്സിൻ യഥാസമയം സ്വീകരിച്ചതിനാൽ രോഗം ബാധിക്കില്ലെന്ന് കുടുംബം വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെ നായയെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തിയില്ല. നായയുടെ അവസ്ഥ എന്തായെന്ന് വ്യക്തമല്ല.

സിയയ്ക്ക് കടിയേറ്റത് മാർച്ച് 29നാണ് . പെരുന്നാളിന് കച്ചവടസ്ഥലത്തേക്ക് പോകുമ്പോഴാണ് നായ ആക്രമിച്ചത്. ഉടൻ തന്നെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ച് വാക്സിൻ നൽകി. മുറിവുകൾ ഉണങ്ങുമ്പോഴാണ് പനി വന്നത്, തുടർന്ന് പേവിഷബാധ സ്ഥിരീകരിച്ചു. സിയയുടെ മുഖത്തും തലയിലും കൈകാലുകളിലുമായി 20-ലധികം മുറിവുകളുണ്ടായിരുന്നു.

2021-ൽ 11 പേരും, 2022-ൽ 27 പേരും, 2023-ൽ 25 പേരും, 2024-ൽ 26 പേരും സംസ്ഥാനത്ത് പേവിഷ ബാധയെ തുടർന്ന് മരിച്ചു. 2025-ൽ അഞ്ചാം മാസത്തിലേക്ക് കടക്കുമ്പോഴേക്കും 14 മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവരിൽ കൂടുതലും കുട്ടികളാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 102 പേരാണ് മരിച്ചത്, ഇവരിൽ 20 പേർ വാക്സിൻ സ്വീകരിച്ചവരായിരുന്നു.

നായ കടിയ്‌ക്കുന്നതിനു ശേഷം ഉടൻ സോപ്പ്, വെള്ളം ഉപയോഗിച്ച് മുറിവ് കഴുകുകയും, വാക്സിൻ അടിയന്തിരമായി സ്വീകരിക്കുകയും ചെയ്യണം എന്നതാണ് ഡോക്ടർമാരുടെ നിർദേശം.

politics

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ നടപടികൾ ശക്തമാക്കി ഇന്ത്യ. പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുറച്ച് ഇന്ത്യ, ആദ്യമായി ചിനാബ് നദിയിലെ ബഗ്ലിഹാർ ഡാമിലെ ഷട്ടറുകൾ അടച്ചുവച്ചതിനാൽ ജലനിരപ്പ് താഴ്ച്ചയിൽ എത്തി. അടുത്തിടെ, ഝലം നദിയിലെ കിഷൻഗംഗ ഡാമിലും സമാന നടപടി കൈക്കൊള്ളുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഇതിനോടൊപ്പം, സിന്ധു നദീജല കരാർ പുനപരിശോധിക്കാൻ ഇന്ത്യ നേരത്തെ തീരുമാനിച്ചിരുന്നു. ഭീകരവാദത്തിന് പാകിസ്ഥാൻ തുടരുന്ന പിന്തുണക്കെതിരെ ശക്തമായ നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നത്. അതേസമയം, പാകിസ്ഥാൻ പ്രകോപനം തുടരുകയാണ്. നിയന്ത്രണ രേഖയിൽ എട്ടിടങ്ങളിൽ പാക് സൈന്യം വെടിവെപ്പ് നടത്തി, അതിന് ഇന്ത്യ ശക്തമായ മറുപടി നൽകി. കഴിഞ്ഞ പത്ത് ദിവസത്തിനിടയിലെ ഏറ്റവും വലിയ പ്രകോപനമാണിത് എന്നുമാണ് ഔദ്യോഗിക നിലപാട്.

ഇതിനിടെ, ദേശീയ സുരക്ഷ കണക്കിലെടുത്ത് പാകിസ്ഥാനിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ ഇറക്കുമതി ഇന്ത്യ നിർത്തിവെച്ചു.

പഴം, സിമൻറ്, പെട്രോളിയം ഉൽപ്പന്നങ്ങൾ, ലോഹങ്ങൾ എന്നിവയാണ് പ്രധാനമായി പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതിചെയ്തിരുന്നത്. 2024 ഏപ്രിൽ മുതൽ 2025 ജനുവരി വരെ പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതിയുടെ ആകെ മൂല്യം 4.2 ലക്ഷം ഡോളറായിരുന്നു. മുൻകാലയളവിൽ ഇത് 28.6 ലക്ഷം ഡോളറായിരുന്നു എന്നത് ഇരുരാജ്യങ്ങൾക്കിടയിലുള്ള വ്യാപാരബന്ധം എത്രമാത്രം ഇടിഞ്ഞു എന്നു വ്യക്തമാക്കുന്നു.