Editorial

ന്യൂഡൽഹി: വിദേശ വിദ്യാർത്ഥികളെ ഇന്ത്യൻ സർവകലാശാലകളിലേക്ക് ആകർഷിക്കാൻ പുതിയ പോർട്ടലുമായി ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ. എജ്യുക്കേഷൻ ഇന്ത്യ എന്ന പുതിയ പോർട്ടലാണ് വിദേശ വിദ്യാർത്ഥികൾക്കായി ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷൻ ആരംഭിച്ചത്. ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കരുത്ത് വ്യക്തമാക്കി അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനാണ് പോർട്ടൽ വികസിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ സർവകലാശാലകളെയും കോളേജുകളെയും കുറിച്ചുള്ള വിവരങ്ങൾ അറിയാൻ ഈ പോർട്ടൽ വിദ്യാർത്ഥികളെ സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഔദ്യോഗിക വെബ്‌സൈറ്റായ educationindia.gov.in വഴി വിദ്യാർത്ഥികൾക്ക് പോർട്ടലിൽ പ്രവേശിക്കാം. അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒരൊറ്റ പ്ലാറ്റ്‌ഫോം വഴി തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രത്യേകതകൾ ഈ പോർട്ടൽ വഴി പ്രദർശിപ്പിക്കാം. ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്ക് ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചും കോഴ്‌സുകളെക്കുറിച്ചും വ്യക്തത വരുത്താനും പോർട്ടൽ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പോർട്ടലിൽ പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്ക് രജിസ്‌ട്രേഷൻ ഓപ്ഷനും എഐസിടിഇ പോർട്ടലിലൂടെ നൽകുന്നുണ്ട്. രജിസ്‌ട്രേഷന് ശേഷം, വിദ്യാർത്ഥികൾക്ക് ഒരു യുണീക്ക് എജ്യുക്കേഷൻ ഇന്ത്യ പോർട്ടൽ ഐഡി (EI-ID) ലഭിക്കും. അന്താരാഷ്ട്ര വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്ന സ്ഥാപനങ്ങൾക്ക്, പോർട്ടലിൽ ലോഗിൻ ഐഡിയായി ഉപയോഗിക്കുന്ന AISHE കോഡ് നിർബന്ധമാണ്. ഒരു വിദ്യാർത്ഥിക്ക് ഒന്നിലധികം സ്ഥാപനങ്ങളിൽ നിന്ന് ഓഫറുകൾ ലഭിച്ചാലും ഒരു തവണ മാത്രമേ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ കഴിയൂ.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പോർട്ടലിൽ അവരവരുടെ സ്ഥാപനത്തിന്റെ പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യാം. ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച് നിലവിൽ അന്തർദ്ദേശീയ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ച സ്ഥാപനങ്ങൾക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. AISHE പോർട്ടലിൽ ലഭ്യമായ ഡാറ്റയുടെ സഹായത്തോടെ എജ്യുക്കേഷൻ ഇന്ത്യ പോർട്ടൽ ഈ സ്ഥാപനങ്ങളുടെ അടിസ്ഥാന വിവരങ്ങൾ അടങ്ങിയ പ്രൊഫൈൽ സൃഷ്ടിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ പദ്ധതിയിട്ടിരിക്കുന്നതും അതിന് അർഹതയുള്ളതുമായ സ്ഥാപനങ്ങൾക്ക് രണ്ടാം ഘട്ടത്തിൽ പുതിയ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി.

ന്യൂഡൽഹി: കേരളത്തിൽ പ്ലസ് വൺ പരീക്ഷ റദ്ദാക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ. സുപ്രീം കോടതിയിൽ ഇക്കാര്യം വ്യക്തമാക്കി സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു. പ്ലസ് വൺ പരീക്ഷ സെപ്റ്റംബർ മാസത്തിൽ നടത്തുമെന്നും അതിന് അനുമതി നൽകണമെന്നും സർക്കാർ കോടതിയോട് ആവശ്യപ്പെട്ടു.

സിബിഎസ്ഇ പ്ലസ് 2 പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ സ്റ്റേറ്റ് സിലബസ് പരീക്ഷകൾ കൂടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിലാണ് സംസ്ഥാന സർക്കാർ നിലപാട് അറിയിച്ചത്.

കോവിഡ് വൈറസ് ബാധിച്ചവർക്കും രോഗലക്ഷണങ്ങൾ ഉള്ളവർക്കും പരീക്ഷ എഴുതുന്നതിന് പ്രത്യേക സംവിധാനം ഒരുക്കുമെന്നും ആരോഗ്യ വകുപ്പിന്റെ കോവിഡ് പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചാകും പരീക്ഷ നടത്തുകയെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ റദ്ദാക്കാത്തത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കേരളത്തോട് സുപ്രീംകോടതി നിലപാട് തേടിയത്.

thaniniram

തനിനിറം ദിനപത്രത്തിന്റെ സ്ഥാപകപത്രാധിപരും, പ്രമുഖ കലാനിലയം നാടകവേദിയുടെ സ്ഥാപകനും, സംവിധായകനുമായ കലാനിലയം കൃഷ്ണൻനായർ(1917 -1980 ) ഓർമ്മയായിട്ട് ഇന്ന് 41 വർഷം തികയുന്നു.
.
1952- ൽ തനിനിറം എന്ന പ്രസിദ്ധീകരണം ആരംഭിക്കുമ്പോൾ മുതൽ സമൂഹത്തിലെ അഴിമതിയ്ക്കും, അനീതിയ്ക്കും എതിരെയുള്ള ഒരു തുറന്ന സമീപനമായിരുന്നു തനിനിറത്തിന്റെ ശൈലി. അന്നുമുതലേ ഒരു വിഭാഗം രാഷ്ട്രീയക്കാരുടേയും, ഗവണ്മെന്റ് ജീവനക്കാരുടേയും, മറ്റ് അഴിമതിക്കാരുടേയും മുഖ്യശത്രു ആയിരുന്നു കൃഷ്ണൻ നായർ. പ്രസിദ്ധീകരണത്തിന്റെ ആരംഭകാലം മുതലേ അതാതു ഭരണകക്ഷികളുമായുള്ള നിരന്തരയുദ്ധത്തിന്റെ ഭാഗമായി മറ്റ് എല്ലാ പ്രസിദ്ധീകരണങ്ങൾക്കും നൽകിയിരുന്ന ഗവണ്മെന്റ് പരസ്യങ്ങൾ പോലും തനിനിറം പത്രത്തിന് വിലക്കപ്പെട്ടിരുന്നു. പത്ര ധർമ്മം മുറുക്കി പിടിച്ചിരുന്ന കലാനിലയം കൃഷ്ണൻ നായർക്ക് തന്റെ നാടകത്തിലൂടെ ലഭിച്ചിരുന്ന വരുമാനം ഉണ്ടായിരുന്നതുകൊണ്ട് നിർഭയമായി, ധീരമായി മുന്നോട്ടു പോകാൻ കഴിഞ്ഞു.

1971 ൽ ഇന്ത്യ – പാകിസ്ഥാൻ യുദ്ധം നടക്കുന്ന കാലഘട്ടത്തിൽ കേരളനിയമസഭയിലെ ചോദ്യോത്തരവേള കഴിഞ്ഞുള്ള സീറോ അവറിൽ പ്രതിപക്ഷം സഭയ്ക്കു മുൻപേ ഒരു പ്രമേയം അവതരിപ്പിച്ചു. ഒരു പ്രകോപനവുമില്ലാതെ ഇന്ത്യയെ ആക്രമിച്ച പാകിസ്ഥാന്റെ പ്രവർത്തിയെ അപലപിച്ചു കൊണ്ടുള്ളതായിരുന്നു പ്രമേയം. ഇന്ത്യയുടെ വിദേശനയത്തെ ബാധിക്കുന്ന ദേശീയ പ്രശ്നം ആയതിനാൽ നിയമസഭയിലല്ല പാർലമെന്റിലാണ് ഇക്കാര്യം അവതരിപ്പിക്കേണ്ടത് എന്നു പറഞ്ഞ് അന്നത്തെ സ്പീക്കർ കെ.മൊയ്തീൻ കുട്ടി പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതറിഞ്ഞ കൃഷ്ണൻനായർ അടുത്തദിവസം പത്രത്തിലൂടെ സ്പീക്കറുടെ നിലപാടിനെ നഖശിഖാന്തം എതിർത്തു കൊണ്ടും വിമർശിച്ചുകൊണ്ടും ‘കലാനിലയം സംസാരിക്കുന്നു..’ എന്ന പംക്തിയിലൂടെ മുഖപ്രസംഗമെഴുതി. അനിവാര്യമായിരുന്ന പ്രസ്തുത പ്രമേയത്തെ തള്ളിക്കളഞ്ഞത് പ്രതിപക്ഷം കൊണ്ടുവന്നതു കൊണ്ടാണെന്നും, സ്പീക്കറിനെ പാകിസ്ഥാനിലേക്ക് നാടുകടത്തണം എന്നു പറഞ്ഞുകൊണ്ടുള്ള ആ വിമർശനക്കുറിപ്പ് കേരളത്തിലാകെ കോളിളക്കം സൃഷ്ടിച്ചു. അതിന്റെ ഫലമായി നിയമസഭയിൽ മാപ്പ് എഴുതി നൽകണമെന്ന് പ്രിവിലേജ് കമ്മിറ്റി ആവശ്യപ്പെട്ടു. പക്ഷേ കൃഷ്ണൻ നായർ തന്റെ നിലപാടിൽ ഉറച്ചുനിന്നുകൊണ്ട് മാപ്പ് പറയാൻ തയ്യാറായില്ല. അതുകൊണ്ട് നിയമസഭയിൽ വിളിച്ചുവരുത്തി പരസ്യമായി അദ്ദേഹത്തെ ശാസിച്ചു. കേരള ചരിത്രത്തിൽ ആദ്യമായി പത്രാധിപരെ വിളിച്ചുവരുത്തി ശാസിച്ച സംഭവം ഇപ്പോഴും നിയമ വിദ്യാർത്ഥികളുടെ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമസഭയിൽ വിളിച്ചുവരുത്തി ശാസിച്ചപ്പോൾ യാതൊരു കൂസലുമില്ലാതെ ഒരു പുഞ്ചിരിയോടെ ഇറങ്ങിവന്ന കൃഷ്ണൻനായർ തന്റെ പ്രവർത്തന രീതിയിൽ ഒരു മാറ്റവും വരുത്താതെ മുന്നോട്ടുപോയി.

വ്യക്തിബന്ധം നോക്കാതെ മതമോ, രാഷ്ട്രീയമോ നോക്കാതെ വാർത്തയുടെ ഉറവിടം എത്രതന്നെ കഠിനം ആണെങ്കിലും അത് തേടിപ്പിടിച്ച് സത്യസന്ധതയ്ക്ക് ഒരു ചോർച്ചയും ഉണ്ടാകാതെ ‘തനിനിറം’ ജനങ്ങൾക്ക് മുന്നിലെത്തിച്ചു. എഴുതിത്തള്ളിയ എത്രയോ ആത്മഹത്യകൾ കൊലപാതകമെന്ന് തെളിയിച്ചു. മാന്യത നടിച്ചു നടന്ന എത്രയോ ക്രിമിനലുകളെ തനിനിറം നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് ശിക്ഷ വാങ്ങി കൊടുത്തു.

1967- ൽ പ്രസിദ്ധീകരിച്ച ‘മറിയക്കുട്ടി കൊലപാതകം’ തനിനിറത്തിന്റെ കണ്ടെത്തലിലൂടെ പ്രതിയായ വികാരിയച്ചനെ സെക്ഷൻ കോടതി വധ ശിക്ഷയ്ക്ക് വിധിച്ചു. അതുപോലെ തന്നെ മറ്റൊരു അവസരത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന റ്റി. സി.രാഘവന്റെ വയസ്സ് തിരുത്തിയതാണെന്ന തനിനിറത്തിന്റെ കണ്ടെത്തലുകൾ രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയെ തന്നെ പ്രകമ്പനം കൊള്ളിച്ചു. ന്യായം നടത്തേണ്ട ന്യായാധിപൻ തന്നെ ഇവിടെ അന്യായം കാണിച്ചിരിക്കുന്നു. സ്വന്തം കാര്യസാധ്യത്തിനായി വയസ്സ് തിരുത്തി ചീഫ് ജസ്റ്റിസ് പദവിയെ കളങ്കപ്പെടുത്തിയി രിക്കുന്നു എന്ന വാർത്ത അച്ചടിച്ചതിന്റെ പിറ്റേദിവസം തന്നെ പരമോന്നത നീതിപീഠത്തെ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തു എന്ന കാരണത്താൽ പത്രാധിപർക്കെതിരെ കോടതിയലക്ഷ്യക്കേസെടുത്തു. സധൈര്യം കേസുമായി മുന്നോട്ടുപോയ കൃഷ്ണൻ നായർ ഹൈക്കോടതിയിലും തുടർന്ന് സുപ്രീംകോടതിയിലും വരെ കേറേണ്ടി വന്നു. അവസാനം വയസ്സ് തിരുത്തിയത് സത്യമാണെന്ന് തെളിഞ്ഞു. ചീഫ് ജസ്റ്റിസ് റ്റി. സി. രാഘവനെ പിരിച്ചുവിട്ടു. വാർത്ത പ്രസിദ്ധീകരിച്ച പത്രാധിപരെ കോടതി അഭിനന്ദിക്കുകയും ചെയ്തു. ഇതുപോലെ എത്രയോ അഴിമതിക്കേസുകളാണ് തനിനിറം വെളിച്ചത്തു കൊണ്ടുവന്നത്.

കലാനിലയം കൃഷ്ണൻ നായരെ പോലെ പത്രധർമ്മം മുറുക്കിപ്പിടിച്ചു കൊണ്ടുള്ള പത്ര പ്രവർത്തന രീതി ഇന്ത്യയിൽ അപൂർവം ചില വ്യക്തികളിൽ മാത്രമേ ദർശിച്ചിട്ടുള്ളൂ. പട്ടികയിൽ ബ്ലിറ്റ്സ് പത്രാധിപർ കരഞ്ചിയ യും, ഇന്ത്യൻ എക്സ്പ്രസ് പത്രാധിപർ ഫ്രാങ്ക് മൊറയിസും പോലുള്ളവർ. ഇവരുടെ എല്ലാം പത്ര പ്രവർത്തന രീതി, അല്ലെങ്കിൽ പത്രപ്രവർത്തന ധർമ്മം ഇന്നത്തെ മാധ്യമ തലമുറ മാതൃക ആക്കേണ്ടതല്ലേ..?

1952 – ൽ ആരംഭിച്ച തനിനിറം എന്ന പ്രസിദ്ധീകരണത്തിന്, കേരളത്തിൽ വളരെ മുൻപ് ആരംഭിച്ച മറ്റുപത്രങ്ങൾക്കൊ പ്പം തോളോടുതോൾ ചേർന്ന് നിൽക്കാൻ കഴിഞ്ഞതിന്റെ കാരണം കൃഷ്ണൻനായരുടെ ‘ Investigative journalism ‘ അഥവാ ‘Watchdog journalism’ കൊണ്ടു തന്നെ യെന്ന് നമുക്ക് നിസ്സംശയം അനുമാനിക്കാം. അഴിമതിയുടേയും അക്രമത്തിന്റെയും കുത്തഴിഞ്ഞ ഈ കാലഘട്ടത്തിൽ ഭയരഹിതരായി പോരാടാൻ കലാനിലയം കൃഷ്ണൻ നായരെ പോലുള്ള പ്രതിഭകൾ കടന്നു വരേണ്ടത് സമൂഹത്തിന് അനിവാര്യമായി മാറിയിരിക്കുന്നു.

ഹരികൃഷ്ണൻ കലാനിലയം

kerala

  • EDITORIAL

കേരളത്തിൽ അടുത്തതായി ഏതു മുന്നണി അധികാരത്തിൽ വന്നാലും കടുത്ത പ്രതിസന്ധികളാകും നേരിടേണ്ടി വരിക.കടമെടുത്തു, കടമെടുത്തു കേരളം പ്രതിസന്ധിയിലേക്ക് പോവുകയാണ്. കടം എടുക്കുന്നതിന് കേന്ദ്രസർക്കാർ അനുമതി നൽകിയത് കണക്കാക്കി, 4000 കോടി കൂടി സർക്കാർ കടമെടുക്കാൻ തീരുമാനിച്ചിരിക്കുന്നു. ജീവനക്കാരുടെ പുതുക്കിയ ശമ്പളം, പെൻഷൻ മറ്റ് അത്യാവശ്യ കാര്യങ്ങൾ എന്നിവയ്ക്കാണ് 4000 കോടി കടമെടുക്കുന്നത്. സാമ്പത്തികവർഷം അവസാനിക്കുന്ന ഈ മാസം മാത്രം 7000 കോടി രൂപയാണ് സർക്കാർ വിവിധ ആവശ്യങ്ങൾക്ക് കടമെടുക്കുന്നത്. ഓരോ മാസവും പെൻഷൻ ശമ്പളം എന്നിവയ്ക്ക് മാത്രമായി 90 കോടിയോളം രൂപ സർക്കാരിന് വേണ്ടിവരും. ഇതിനു പുറമെ മറ്റ് ദൈനംദിന ചെലവുകൾക്കും മറ്റും വേറെയും കോടികൾ വേണം.

2001ൽ 25, 754 കോടിയായിരുന്ന കേരളത്തിന്റെ കടം, പടിപടിയായി ഉയർന്ന്, ഉമ്മൻ ചാണ്ടിയുടെ കാലത്ത് ഒന്നര ലക്ഷം കോടിയോളം ബാധ്യത ആയെങ്കിൽ പിണറായി സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കിയപ്പോൾ മൂന്ന് ലക്ഷം കോടിയിൽ എത്തി നിൽക്കുന്നു.

സംസ്ഥാനത്തിന്റെ മൊത്തം റവന്യൂ വരുമാനത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും വിവിധ നികുതികളിലൂടെയാണ് ലഭിക്കുന്നത്. മദ്യം,ലോട്ടറി എന്നീ മേഖലയിലാണ് കേരളത്തിന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത്. കൂടാതെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ അടക്കം ജി എസ് ടി യിലൂടെയും നല്ല വരുമാനം ലഭിക്കുന്നുണ്ട്. എന്നാൽ വരവിനേക്കാൾ ഇരട്ടി ചെലവാണ് കേരളത്തിനുള്ളത്. ഇന്ന് ആളോഹരിയുടെ അടിസ്ഥാനത്തിൽ ഓരോ കേരളീയനും അറുപത്തി രണ്ടായിരത്തോളം രൂപയുടെ കടക്കാരനായി മാറിയിരിക്കുന്നു എന്നതാണ് സത്യം.

തുടക്കം മുതൽ തന്നെ സാമ്പത്തിക വിഷയങ്ങൾ ഉണ്ടായിരുന്നെങ്കിലും 2018, 19 വർഷങ്ങളിലെ വെള്ളപ്പൊക്കം, 2020-ലെ കോവിഡിന്റെ വരവ് എന്നിവ, കേരളത്തിന്റെ സാമ്പത്തിക നില കൂടുതൽ തകരാറിലാക്കി. ഉപഭോക്തൃ സംസ്ഥാനമായ കേരളം എല്ലാ കാര്യങ്ങൾക്കും മറ്റു സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഒരുവർഷം 55,000 കോടി രൂപയുടെ കയറ്റുമതി മാത്രമാണ് നമുക്കുള്ളത്. എന്നാൽ 1.55 ലക്ഷം കോടി ഇറക്കുമതിയാണ് നമുക്കുള്ളത്. കയറ്റുമതി കൂട്ടാൻ നമുക്ക് കഴിയുന്നില്ല എന്ന വിമർശനമാണ് പൊതുവിൽ ഉയരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കേരളം പോകുന്നതെന്ന് അറിഞ്ഞിട്ടും, ചെലവ് ചുരുക്കും എന്ന് പറഞ്ഞതല്ലാതെ സർക്കാർ ഒന്നും ചെയ്തില്ല. അതേസമയം അനാവശ്യമായി കോടാനുകോടി രൂപയാണ് ചെലവാക്കിയത്. അവസാനം ഈ സർക്കാരിന്റെ കാലാവധി അവസാനിക്കുമ്പോൾ 200 കോടി രൂപയാണ് വിവിധ മാധ്യമങ്ങളിൽ പരസ്യം നൽകിയ വകയിൽ ചെലവാക്കിയത്.

അടുത്ത സർക്കാർ വരുമ്പോൾ പ്രതിസന്ധി രൂക്ഷമാകും. തൊഴിലില്ലായ്മ നിരക്ക് ദേശീയതലത്തിൽ 6.1 ശതമാനമാണെങ്കിൽ കേരളത്തിൽ അത് 11.4 ശതമാനമായി വർധിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇനിയും കേരളത്തിൽ തൊഴിലില്ലായ്മ നിരക്ക് കൂടാനാണ് സാധ്യത. ഈ നിലയിൽ പോയാൽ തെരഞ്ഞെടുപ്പിൽ നൽകുന്ന വാഗ്ദാനങ്ങൾ എല്ലാം നടപ്പിലാക്കാൻ പറ്റുമോ എന്നത് സംശയകരമാണ്. അപ്രഖ്യാപിത നിയമനനിരോധനവും വിവിധ തരത്തിലുള്ള നികുതി വർദ്ധനവും ഉണ്ടാകും. വിവിധ ആനുകൂല്യങ്ങൾ നൽകുന്നത് പോലും അത്യാവശ്യകാര്യങ്ങൾക്ക് മാത്രമായി മാറും. ഒരുപക്ഷേ നഷ്ടത്തിൽ പോകുന്ന പൊതുമേഖലാ സ്ഥാപനങ്ങളിൽ പലതിലും സ്വകാര്യപങ്കാളിത്തം പോലും വന്നേക്കാം. ട്രഷറികൾ പലതവണ പൂട്ടിയേക്കും. പുതിയതായി വരുന്ന സർക്കാർ പുതിയ വ്യവസായനയം ആവിഷ്കരിക്കുകയും നാടിന് ദോഷമുണ്ടാകാത്ത തരത്തിൽ വൻകിട വ്യവസായ ഗ്രൂപ്പുകളെ കേരളത്തിലേക്ക് എത്തിക്കേണ്ടിയിരിക്കുന്നു. പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടിയിരിക്കുന്നു. ഇല്ലെങ്കിൽ മറ്റൊരു സംസ്ഥാനത്തും ഉണ്ടാകാത്ത തരത്തിൽ കേരളത്തിൽ സാമ്പത്തിക സ്തംഭനം ഉണ്ടാകും എന്ന കാര്യത്തിൽ തർക്കമില്ല.

ശൈലജ ടീച്ചറിനോട് ഒരു പരാതിയുമില്ല.

ഈ കൊറോണ കാലത്ത് എനിക്ക് ഏറ്റവും കൂടുതൽ ബഹുമാനവും സ്നേഹവും ആദരവും തോന്നിയത് ശൈലജ ടീച്ചറിനോടാണ്. കുടുംബത്തിലെ കുട്ടികൾക്ക് എന്തെങ്കിലും ദീനം ഉണ്ടായാൽ ശുശ്രൂഷിക്കുന്ന അതേ ആത്മാർത്ഥതയോടെ, ഈ കോവിഡ് കാലത്ത് നമ്മൾക്കായി വിശ്രമമില്ലാത്ത പരിശ്രമം കാണുമ്പോൾ പലപ്പോഴും ടീച്ചറിനെ നമ്മുടെ സ്വന്തം കുടുംബാംഗത്തെ പോലെ തോന്നിയിട്ടുണ്ട്. അതുകൊണ്ടാണല്ലോ നമ്മൾ മലയാളികൾ ടീച്ചറമ്മ എന്ന് വിളിക്കുന്നത്. എന്നാൽ ചില പരിഭവങ്ങൾ ടീച്ചറിനോട് പറയണമെന്ന് തോന്നി. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ചില വാർത്തകൾ ശ്രദ്ധയിൽ പെട്ടപ്പോൾ കേരളത്തിലെ തനത് ചികിത്സാരീതിയായ ആയുർവേദത്തിനെ മനഃപൂർവം ഒഴിവാക്കുന്നതായി അനുഭവപ്പെട്ടു. കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏതാണ്ട് 45 വയസ്സിന് മുകളിലോട്ടുള്ള എല്ലാ വ്യക്തികൾക്കും അനുഭവമുള്ള കാര്യമാണ് ചെറിയ പനിയോ ജലദോഷമോ ഉണ്ടായാൽ ഒരു കരുപ്പെട്ടി കാപ്പി കുടിച്ച്‌ പുതച്ചുമൂടി കിടക്കുകാ എന്നത്. അതിലൂടെ മാറുന്നതായിരുന്നു നമ്മുടെ ഒരുമാതിരിപ്പെട്ട പനികൾ എല്ലാം. കരുപ്പെട്ടി, ചുക്ക്, കുരുമുളക്, തുളസി തുടങ്ങിയ വസ്തുക്കൾ ഒരു ഔഷധ കൂട്ടായിരുന്നു. ആ അറിവ് നമ്മൾക്ക് പാരമ്പര്യമായി കിട്ടിയതല്ലേ? പാരമ്പര്യം എന്ന് പറയുമ്പോൾ ആയുർവേദത്തിലൂടെയും നാട്ടുവൈദ്യത്തിലൂടെയും, ആരോഗ്യത്തെക്കുറിച്ച് കേരളീയർക്ക് അഗാധമായ ഒരു അറിവ് ഉണ്ടായിരുന്നു.

അലോപ്പതി ചികിത്സ ഉണ്ടായിട്ടുപോലും ഈ അടുത്ത കാലം വരെ നമ്മുടെ ഉൾനാടുകളിൽ ഈ സംസ്കാരം നമ്മൾ തുടർന്നു വന്നിരുന്നു. ഏതാണ്ട് ഒരു നൂറു വർഷങ്ങൾക്കു മുൻപ് വരെ നമ്മുടെ പൂർവികർ എല്ലാ അസുഖങ്ങൾക്കും ആയുർവേദം മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. എന്റെ അച്ഛനെ ചെറുപ്പകാലത്ത് ഒരു പാമ്പുകടിച്ച കഥ അച്ഛൻ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്, തൊടിയിൽ നിന്നോ മറ്റോ അച്ഛനെ ഒരു പാമ്പ് കടിച്ചു. എന്നാൽ ആദ്യം അത് ശ്രദ്ധിച്ചില്ലെന്നും, പിന്നെ കാലിലെ വേദന കൂടിയപ്പോൾ എന്തോ കടിച്ചതാണെന്ന് മനസ്സിലാവുകയും, പാമ്പാണെന്ന് തിരിച്ചറിയാൻ വൈകി പോവുകയും ചെയ്തു. അടുത്തുള്ള വൈദ്യന്മാരെ കാണിച്ചപ്പോൾ വിഷം വ്യാപിച്ചു പോയെന്നും രക്ഷപ്പെടുത്താൻ പ്രയാസമാണെന്നും പറഞ്ഞു. അച്ഛന്റെ ബന്ധുക്കൾ ആരോ പറഞ്ഞതനുസരിച്ച് ഏതാണ്ട് ആറേഴ് കിലോമീറ്റർ ദൂരെയുള്ള പ്രഗല്ഭനായ ഒരു വിഷവൈദ്യന്റെ അടുത്ത് എത്തിക്കുകയും അവിടെ എത്തിയപ്പോൾ അച്ഛന്റെ ബോധം പൂർണ്ണമായും നഷ്ടപ്പെടുകയും ചെയ്തു. അവിടത്തെ ചികിത്സാ രീതിയെ കുറിച്ച് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും എന്റെ ഓർമ്മയിൽ അത് വ്യക്തമായില്ല. എന്തായാലും ഏതോ മരുന്ന് കുടിപ്പിക്കുകയും, പുഴുങ്ങിയ ചോറിൽ കിടത്തുകയും അങ്ങനെ എന്തൊക്കെയോ ചെയ്തു. എന്തായാലും അച്ഛന്റെ ജീവൻ തിരിച്ചു കിട്ടി.

ഈ അടുത്ത കാലത്ത് നമ്മുടെ മുൻ മുഖ്യമന്ത്രി ആദരണീയനായ ഉമ്മൻചാണ്ടിക്ക് അദ്ദേഹത്തിന്റെ ശബ്ദവുമായി ബന്ധപ്പെട്ട് തൊണ്ടയിൽ അസുഖം ഉണ്ടാവുകയും ഉടൻതന്നെ കിമോ ചെയ്യണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുകയും ചെയ്തു. ഭാഗ്യവശാൽ കാസർഗോഡുള്ള തങ്കച്ചൻ വൈദ്യനെ കാണുകയും ചില ഒറ്റമൂലികൾ കഴിച്ച് മൂന്നുമാസംകൊണ്ട് അത്ഭുതകരമായി അദ്ദേഹത്തിന്റെ ക്യാൻസർ പൂർണമായി ഭേദമാകുകയും ചെയ്തു. ഇത് ടീച്ചറിനും അറിവുള്ളതല്ലേ?

ഇതുപോലുള്ള അപൂർവ്വമായ മരുന്നിന്റെ കൂട്ടുകളും ഒറ്റമൂലികളും നമ്മുടെ പഴമയുടെ സമ്പത്ത് അല്ലേ? അതിനെ നമുക്ക് ഒരിക്കലും തള്ളിക്കളയാൻ കഴിയില്ലല്ലോ? മാത്രമല്ല ഇവയെല്ലാം നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമല്ലേ? ഇത്രയും ഞാൻ പറയാൻ കാരണം കോവിഡിന് ഫലപ്രദമായ ഒരു ആയുർവേദ മരുന്ന് പങ്കജകസ്തൂരി വികസിപ്പിച്ചെടുത്തു എന്നും, തമിഴ്നാട്ടിലും ആന്ധ്രയിലും കർണാടകത്തിലും ഫരീദാബാദിലും ക്ലിനിക്കൽ ടെസ്റ്റ് നടത്തുകയും അത് ഏതാണ്ട് വിജയം കാണുകയും തുടർന്നുള്ള അനുമതിക്കായി ആയുഷ്‌ മന്ത്രാലയത്തിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞതിന്റെ കൂട്ടത്തിൽ പരാതിയായി അല്ലാതെ പരിഭവത്തോടെ കേരളം ക്ലിനിക്കൽ ടെസ്റ്റ് നടത്താനുള്ള അനുമതി തരാത്തതിൽ ദുഃഖമുണ്ടെന്ന് പങ്കജകസ്തൂരി ഉടമസ്ഥൻ ഡോക്ടർ ഹരീന്ദ്രൻ പറഞ്ഞു. ഇത് കേട്ടപ്പോൾ അക്ഷരാർഥത്തിൽ ഞാൻ ഞെട്ടിപ്പോയി. ലോകം ആയുർവേദത്തിന്റെ ഈറ്റില്ലം എന്ന് പറയപ്പെടുന്ന കേരളത്തിൽ ഒരു മഹാമാരിയുടെ മരുന്നുപരീക്ഷണം നിഷേധിച്ചിട്ടുണ്ടെങ്കിൽ അത് ശുദ്ധ അസംബന്ധമായി എനിക്ക് തോന്നി. ഞാൻ അതിന്റെ നിജസ്ഥിതി അറിയാൻ ഡോക്ടർ ഹരീന്ദ്രനുമായി ബന്ധപ്പെട്ടു. അപ്പോൾ നേരത്തെ പറഞ്ഞതുപോലെ പരാതിയായിട്ടല്ലാതെ ഒരു പരിഭവത്തോടെ അനുമതി കിട്ടാത്തതിൽ ദുഃഖമുണ്ടെന്നും അദ്ദേഹം ആവർത്തിച്ചു. തുടർന്ന് വിശദമായി സംസാരിച്ചപ്പോൾ ലോകത്തെ എല്ലാ അന്താരാഷ്ട്ര മരുന്ന് കമ്പനികളും പിന്തുടർന്ന മാർഗത്തിലൂടെ വ്യക്തമായും കൃത്യമായുമുള്ള പ്രോട്ടോകോളിന്റെ അടിസ്ഥാനത്തിലാണ് പങ്കജകസ്തൂരിയുടെ ‘zingivir-h’ എന്ന മരുന്ന് പരീക്ഷണത്തിനായി അപേക്ഷ സമർപ്പിച്ചത്. അതായത് ആദ്യം ഒരു മരുന്ന് ഡെവലപ്പ് ചെയ്യുക അതിന്റെ ഡോസ് ഫിക്സ് ചെയ്യുക.അത് കഴിഞ്ഞാൽ ഡ്രഗ് ലൈസൻസ് എടുക്കുക, ഇതാണ് ആദ്യഘട്ടം. അത് കഴിഞ്ഞാൽ ഈ മരുന്ന് മനുഷ്യ കോശങ്ങളിൽ ദോഷമൊന്നും ചെയ്യുന്നില്ല എന്ന റിപ്പോർട്ടിനായി രാജീവ് ഗാന്ധി ബയോടെക്നോളജി, സിഎസ്ഐആർ പാപ്പനംകോട് എന്നീ സ്ഥാപനങ്ങളിൽ സമർപ്പിക്കുകയും അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എലികളിൽ 28 ദിവസം അതിന്റെ ഹൈ ഡോസ് മരുന്ന് പരീക്ഷിക്കുകയും, ആ പരീക്ഷണഫലം എത്തിക്കൽ കമ്മിറ്റി അപ്രൂവലിനു നൽകി. അവിടെനിന്ന് അപ്രൂവൽ കിട്ടുകയും, ആ അപ്രൂവലുമായി ഐ സി എം ആർ നുകീഴിലുള്ള ക്ലിനിക്കൽ ട്രയൽ രജിസ്ട്രി ഓഫ് ഇന്ത്യയിൽ(ctri ) 28/ 4/ 2020 രജിസ്ട്രേഷൻ ചെയ്യുകയും, ആ രജിസ്ട്രേഷന്റെ അടിസ്ഥാനത്തിലാണ് ക്ലിനിക്കൽ ട്രയൽ നടത്താൻ കേരള സർക്കാരിനോട് അപേക്ഷിച്ചത്. ആ അപേക്ഷയിന്മേൽ സർക്കാർ യാതൊരു നടപടിയും എടുത്തി ല്ലെന്നും തുടർന്ന് ഡോക്ടർ ഹരീന്ദ്രൻ തമിഴ്നാട്, കർണാടക, ആന്ധ്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതേ അപേക്ഷ സമർപ്പിക്കുകയും അവരുടെ അനുവാദത്തോടെ ക്ലിനിക്കൽ ടെസ്റ്റ് നടത്തി അതിന്മേലുള്ള റിപ്പോർട്ട് കേന്ദ്ര ഗവൺമെന്റിന്റെ ആയുഷ്, ഐ സി എം ആർ തുടങ്ങിയ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ കോവിഡ് മരുന്നെന്ന പ്രഖ്യാപനത്തിന്റെ അനുമതിക്കായി സമർപ്പിച്ച്‌ കാത്തിരിക്കുകയാണെന്ന് ഡോക്ടർ ഹരീന്ദ്രൻ പറഞ്ഞു.

ലോകത്തുള്ള ഏത് മരുന്ന് കമ്പനികളും പിന്തുടരുന്ന നിയമങ്ങളും പ്രോട്ടോകോളും അനുസരിച്ച് പ്രവർത്തിച്ചിട്ടും എന്തുകൊണ്ട് നമ്മുടെ കേരളത്തിൽ മാത്രം ഈ ആയുർവേദ മരുന്നിന് ഒരു പരിഗണന കൊടുത്തില്ല? ഒരുപക്ഷേ കോവിഡ് എന്ന മഹാമാരിക്ക് ഈ മരുന്നുകൾ ഒരു പ്രതിവിധിയായി മാറുകയാണെങ്കിൽ കേരളം ആ വ്യക്തിയോടും പ്രസ്ഥാനത്തിനോടും കാണിച്ച അവഗണന പൊറുക്കാനാവാത്ത ഒരു മഹാ അപരാധം ആയി മാറില്ലേ? ഏതാണ്ട് 80 കളിൽ തുടങ്ങി ആയുർവേദ ഉല്പാദന വിതരണ മേഖലകളിൽ മുൻനിര സാന്നിധ്യമായ പങ്കജകസ്തൂരിയുടെ നാനൂറോളം മരുന്നുകൾ ഇപ്പോൾ വിപണിയിലുണ്ട്. മനുഷ്യന് ദോഷം മാത്രം ചെയ്യുന്ന വിദേശമദ്യ നിയമങ്ങളിൽ സംസ്ഥാനം എന്തെല്ലാം വിട്ടുവീഴ്ച ചെയ്യാറുണ്ട്. പലപ്പോഴും നിയമങ്ങൾ വരെ നമ്മൾ മാറ്റി എഴുതിയിട്ടില്ലേ? എന്നാൽ നമ്മുടെ സ്വന്തം ആയുർവേദത്തിന് വേണ്ടി ചെറുതായെങ്കിലും വിട്ടുവീഴ്ച മനോഭാവം നമുക്ക് കാണിക്കാമായിരുന്നില്ലേ ? രാജ്യം പത്മശ്രീ കൊടുത്ത് ആദരിച്ച ഡോക്ടർ ഹരീന്ദ്രൻ എന്തായാലും മദ്യമാഫിയ കളെക്കാൾ വിശ്വസിക്കാവുന്ന തല്ലേ? ഞാൻ ടീച്ചറിനെ കുറ്റപ്പെടുത്തിയത് അല്ല… എനിക്ക് തോന്നുന്നു ഇവിടത്തെ രാഷ്ട്രീയ വ്യവസ്ഥകൾ ഒരു പക്ഷേ ടീച്ചറിനെ പോലും കൂച്ചുവിലങ്ങു ഇട്ടിരിക്കാം. സത്യാവസ്ഥ എനിക്കറിയില്ല.. പക്ഷേ ഒന്നെനിക്കറിയാം ഈ കോവിഡ് കാലത്ത് ടീച്ചറിന്റെയും എന്റെയും നമ്മുടെയെല്ലാം തലപ്പത്ത് ആദരണീയനായ ഉമ്മൻചാണ്ടി ആയിരുന്നെങ്കിൽ തീർച്ചയായും ഇതിനെ പ്രോത്സാഹിപ്പിച്ചേനേ … എനിക്ക് ഒരു പാർട്ടിയോടും വിധേയത്വം ഉണ്ടെന്ന് തെറ്റിദ്ധരിക്കേണ്ട.. ഒരു സത്യം പറഞ്ഞു എന്ന് മാത്രം…

കലാനിലയം ഹരികൃഷ്ണൻ

മറുനാടൻ മലയാളി

ലോക്ഡൗണ് കാലത്ത് വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയാതെ ചാനലുകളും സോഷ്യൽ മീഡിയകളും മാറിമാറി കണ്ടുകൊണ്ട് ഇരിക്കുമ്പോഴാണ് മറുനാടൻമലയാളി എന്ന ഒരു ഫേസ്ബുക്ക് പേജ് എന്റെ ശ്രദ്ധയിൽപ്പെടുന്നത്. കേരളത്തിൽ ബഹുനില കെട്ടിടങ്ങളും അത്യാധുനിക സ്റ്റുഡിയോകളും ഉപയോഗിച്ച് മുൻനിര ചാനലുകൾ ചെയ്യുന്ന അതേ ജോലി താരതമ്യേന ഒരു ചെറിയ സൗകര്യത്തിൽ അത്രത്തോളം ആധുനിക സൗകര്യങ്ങൾ ഒന്നുമില്ലാത്ത സ്റ്റുഡിയോയിൽ ഇരുന്ന് ഒരു മനുഷ്യൻ ‘തകർക്കുന്നു’. സത്യത്തിൽ അതിശയിച്ചുപോയി. അതുവരെ സോഷ്യൽ മീഡിയകൾ വലുതായി ശ്രദ്ധിക്കാതെ ഇരുന്ന എനിക്ക് ഒരു വ്യത്യസ്ത അനുഭവമായിരുന്നു അത്. പിന്നെ കൂടുതൽ ആഴത്തിൽ പഠിച്ചപ്പോൾ കോടിക്കണക്കിന് രൂപ മുടക്കി പ്രവർത്തിക്കുന്ന മുൻനിര ചാനലുകളോടൊപ്പം മലയാളിയുടെ മനസ്സിൽ മറുനാടന് സ്ഥാനം നേടാൻ കഴിഞ്ഞതായി എനിക്ക് ബോധ്യമായി. ഇതിന് കാരണം മറ്റൊന്നുമല്ല മറുനാടന്റെ മാധ്യമ ശൈലി തന്നെയാണ്. ഒരു കഷണം പേപ്പറും ഒരു പേനയും ഉണ്ടെങ്കിൽ കഴിവുള്ള ഒരു മാധ്യമപ്രവർത്തകന് സമൂഹത്തിന്റെ ചിന്തയെ തന്നെ മാറ്റിമറിക്കാൻ കഴിയും അതാണ് സത്യം. യഥാർത്ഥത്തിൽ എനിക്ക് സോഷ്യൽ മീഡിയയിൽ ഒരു ന്യൂസ് പോർട്ടൽ തുടങ്ങാൻ പ്രേരണയായത് മറുനാടൻ മലയാളിയാണ്. മാത്രമല്ല എന്റെ ഉള്ളിലെ ഒരു മാധ്യമ പാരമ്പര്യം എന്നെ അതിലേക്ക് വേഗത്തിൽ അടുപ്പിക്കാൻ സഹായിച്ചു.

കേരളത്തിലെ മാധ്യമപ്രവർത്തകരുടെ ഇടയിൽ സമൂഹത്തിനോട് പ്രതിബദ്ധതയുള്ള ഒരു മാധ്യമപ്രവർത്തകനാണ് ഷാജൻ സ്കറിയ എന്നാണ് എന്റെ അഭിപ്രായം. വ്യക്തിപരമായി ഷാജൻ സ്കറിയയെക്കുറിച്ച് പല അപവാദങ്ങളും കേൾക്കുന്നുണ്ടെങ്കിലും അതെല്ലാം സത്യം പറയുന്ന ഒരു വ്യക്തിയെ കുറിച്ച് സമൂഹത്തിനുള്ള സ്വാഭാവിക എതിർപ്പാണ് എന്ന് മാത്രമേ എനിക്ക് തോന്നിയിട്ടുള്ളൂ. ഭഗവാൻമാരെ പോലും അപവാദ ത്തിൽ നിന്നും ഒഴിവാക്കി നിർത്താത്ത നാടാണല്ലോ നമ്മുടെ ഈ കൊച്ചു കേരളം. സ്വാഭാവികമായി മനുഷ്യനുണ്ടാകുന്ന ചില സ്വാർത്ഥതകളും ചില ചാപല്യങ്ങളും ഷാജൻ സ്കറിയക്കും ഉണ്ടാകാം. പക്ഷേ ഒരു വ്യക്തിയുടെ തെറ്റുകളെക്കാൾ ശരികൾക്കാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്ന് ഞാൻ കരുതുന്നു. ചില വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്ന വാർത്തകൾ മാറ്റി നിർത്തിയാൽ മറ്റെല്ലാവാർത്തകളും
കഴമ്പുള്ളതും പ്രാധാന്യമുള്ളതുമാണ്. സമൂഹത്തിലെ സാധാരണക്കാരന്റെ വിഷയങ്ങൾ ആത്മാർത്ഥമായും ധൈര്യമായും കൈകാര്യം ചെയ്യുന്ന മറുനാടന്റെ ശൈലി പ്രശംസനീയമാണ്. ഉദാഹരണത്തിന് കിംസ് ഹോസ്പിറ്റലിലെ ഡോക്ടറിന്റെ അശ്രദ്ധയെ കുറിച്ചും, വിവാഹം കഴിഞ്ഞ് 14-ാം ദിവസം കുഴഞ്ഞു വീണുമരിച്ച ശ്രുതി എന്ന പെൺകുട്ടിയുടെ വിഷയത്തെക്കുറിച്ചും അങ്ങനെ പലതും…പക്ഷേ ഇതിനെല്ലാം പരിഹാരം കണ്ടപ്പോൾ അതിന്റെ ക്രെഡിറ്റ് ചില മുൻനിര ചാനലുകൾ അടിച്ചു കൊണ്ടുപോയി അതും സ്വാഭാവികം.ഇതൊക്കെയാണെങ്കിലും എത്ര ശ്രമിച്ചിട്ടും കേരളത്തിലെ ചില വമ്പന്മാരുടെ കറണ്ട് ബില്ലിനെ പോലുള്ള പല വാർത്തകളും ശ്രദ്ധിക്കാതെയും പോകുന്നു.
എന്നിട്ടും തളരാതെയുള്ള ഷാജന്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം കൂടുന്നതായി തോന്നുന്നു.

കേരളത്തിലെ ഒരു ഐഎഎസ് കാരന്റെ ഭാഷയിൽ പറഞ്ഞാൽ വമ്പൻ മാധ്യമ സ്രാവുകളുടെ ഇടയിൽ ഷാജൻ ഒരു ചെറു മത്സ്യമായി നീങ്ങുകയാണ്. ഭാവിയിൽ ആ ചെറു മത്സ്യം ഒരു വമ്പൻ മത്സ്യ കൂട്ടമായി മാറട്ടെ. അതിന്റെ അമരത്തിരുന്ന് പുതിയ ഒരു മാധ്യമ സംസ്കാരത്തിന് തുടക്കം കുറിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു.

കലാനിലയം ഹരികൃഷ്ണൻ

Thaniniram Headlines

കലാനിലയം ഹരികൃഷ്ണൻ

കേരളത്തിലെ പഴയ തലമുറയ്ക്ക് കലാനിലയം എന്ന് കേട്ടാൽ മനസ്സിൽ ഓടിയെത്തുന്നത് രക്തരക്ഷസ് എന്ന മെഗാ നാടകമാണ്. ഇക്കാലത്തെ virtual reality കാഴ്ചകളെ വെല്ലുന്ന അമ്പരപ്പായിരുന്നു ആ കാലഘട്ടത്തിലെ കാണികൾ അനുഭവിച്ചിരുന്നത്. ആ അമ്പരപ്പിന്റെ ഓർമ്മകൾ ഇന്നത്തെ പഴയ തലമുറയുടെ മനസ്സിൽ ഒരു അതിശയമായി നിലനിൽക്കുന്നു. 1917 ജൂണിൽ തിരുവനന്തപുരം പാങ്ങോട് ജനിച്ച കലാനിലയം കൃഷ്ണൻ നായർ കേരളത്തിലെ നാടകലോകത്ത് അത്ഭുതം സൃഷ്ടിച്ചത് പോലെതന്നെ അദ്ദേഹത്തിന്റെ രണ്ടാം തട്ടകമായ തനിനിറം പത്രം
മലയാള മാധ്യമ ലോകത്ത്അന്നുവരെ ഇല്ലാത്ത ഒരു അന്വേഷണാത്മക ജേർണലിസത്തിന്റെ വേറിട്ട അനുഭവമായി മാറി.

കലാനിലയം കൃഷ്ണന്‍നായര്‍

1952 ൽ തനിനിറം എന്ന പ്രസിദ്ധീകരണം ആരംഭിക്കുമ്പോൾ മുതൽ സമൂഹത്തിലെ അഴിമതിക്കും, അനീതിക്കും എതിരേയുള്ള ഒരു തുറന്ന പ്രതികരണമായിരുന്നു കലാനിലയം സംസാരിക്കുന്നു… എന്ന പംക്തിയിലൂടെ കലാനിലയം കൃഷ്ണൻ നായർ എഴുതുന്ന മുഖപ്രസംഗം. അന്നുമുതലേ ഒരു വിഭാഗം രാഷ്ട്രീയക്കാരുടെയും ഗവൺമെന്റ് ജീവനക്കാരുടെയും മറ്റ് അഴിമതിക്കാരുടെയും മുഖ്യ ശത്രുവായിരുന്നു കൃഷ്ണൻ നായർ.

1971ലെ ഇന്ത്യ പാകിസ്ഥാൻ യുദ്ധവുമായി ബന്ധപ്പെട്ട് കേരള സ്പീക്കറെ കുറിച്ചെഴുതിയ എഡിറ്റോറിയൽ കോളിളക്കം സൃഷ്ടിക്കുകയും അതിന്റെ ഫലമായി നിയമസഭയിൽ മാപ്പ് എഴുതി നൽകാൻ പ്രിവിലേജ് കമ്മിറ്റി ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ കൃഷ്ണൻനായർ തന്റെ നിലപാടിലുറച്ച് മാപ്പ് പറയാൻ തയ്യാറായില്ല. അതുകൊണ്ട് നിയമസഭയിൽ വിളിച്ചുവരുത്തി പരസ്യമായി അദ്ദേഹത്തെ ശാസിച്ചു. കേരള ചരിത്രത്തിൽ ആദ്യമായി പത്രാധിപരെ വിളിച്ചുവരുത്തി ശാസിച്ച സംഭവം ഇപ്പോഴും നിയമ വിദ്യാർത്ഥികളുടെ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമസഭയിൽ വിളിച്ചുവരുത്തി ശാസിച്ചപ്പോൾ യാതൊരു കൂസലുമില്ലാതെ ഒരു പുഞ്ചിരിയോടെ ഇറങ്ങിവന്ന കൃഷ്ണൻനായർ തന്റെ പത്രപ്രവർത്തന രീതിയിൽ ഒരു മാറ്റവും വരുത്താതെ മുന്നോട്ടുപോയി.

വ്യക്തിബന്ധം നോക്കാതെ മതമോ രാഷ്ട്രീയമോ നോക്കാതെ വാർത്തയുടെ ഉറവിടം എത്ര തന്നെ കഠിനമാണെങ്കിലും അത് തേടിപ്പിടിച്ച് സത്യസന്ധതയ്ക്ക് ഒരു ചോർച്ചയും ഉണ്ടാകാതെ തനിനിറം ജനങ്ങൾക്ക് മുന്നിലെത്തിച്ചു. എഴുതിത്തള്ളിയ എത്രയോ ആത്മഹത്യകൾ, കൊലപാതകങ്ങൾ തെളിയിച്ചു. മാന്യത നടിച്ചു നടന്ന എത്രയോ ക്രിമിനലുകളെ തനിനിറം നിയമത്തിനു മുന്നിൽ കൊണ്ടു വന്ന് ശിക്ഷ വാങ്ങി കൊടുത്തു.

1967ൽ പ്രസിദ്ധീകരിച്ച’ മറിയക്കുട്ടി കൊലപാതകം ‘തനിനിറത്തിന്റെ കണ്ടെത്തലിലൂടെ പ്രതിയായ വികാരിയച്ചനെ സെക്ഷൻ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. അതുപോലെ തന്നെ മറ്റൊരു അവസരത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന റ്റി സി രാഘവന്റെ വയസ്സ് തിരുത്തിയതാ ണെന്ന തനിനിറത്തിന്റെ കണ്ടെത്തലുകൾ രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയെ തന്നെ പ്രകമ്പനം കൊള്ളിച്ചു. ന്യായം നടത്തേണ്ട ന്യായാധിപൻ തന്നെ ഇവിടെ അന്യായം കാണിച്ചിരിക്കുന്നു. സ്വന്തം കാര്യ സാധ്യത്തിനായി വയസ്സ് തിരുത്തി ചീഫ് ജസ്റ്റിസ് പദവിയെ കളങ്കപ്പെടുത്തി ഇരിക്കുന്നു എന്ന വാർത്ത അച്ചടിച്ചതിന്റെ പിറ്റേദിവസംതന്നെ പരമോന്നത നീതിപീഠത്തെ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തു എന്ന കാരണത്താൽ പത്രാധിപർക്കെ തിരെ കോടതി അലക്ഷ്യ കേസെടുത്തു. സധൈര്യം കേസുമായി മുന്നോട്ടുപോയ കൃഷ്ണൻനായർ ഹൈക്കോടതിയിലും തുടർന്ന് സുപ്രീംകോടതിയിലും വരെ കയറേണ്ടി വന്നു. അവസാനം വയസ്സ് തിരുത്തിയത് സത്യമെന്ന് തെളിഞ്ഞു. ചീഫ് ജസ്റ്റിസിന് റ്റി. സി. രാഘവനെ പിരിച്ചുവിട്ടു. വാർത്ത പ്രസിദ്ധീകരിച്ച പത്രാധിപരെ കോടതി അഭിനന്ദിക്കുകയും ചെയ്തു.

ഇതുപോലെ എത്രയോ അഴിമതി കേസുകൾ ആണ് തനിനിറം വെളിച്ചത്തു കൊണ്ടുവന്നത്. 1952 ൽ ആരംഭിച്ച തനിനിറം എന്ന പ്രസിദ്ധീകരണത്തിന് കേരളത്തിൽ വളരെ മുൻപ് ആരംഭിച്ച മറ്റുപത്രങ്ങളോടൊപ്പം തോളോടുതോൾ ചേർന്ന് നിൽക്കാൻ കഴിഞ്ഞതിന്റെ കാരണം കൃഷ്ണൻനായരുടെ ‘Investigative journalism’ അഥവാ ‘Watchdog journalism’ കൊണ്ട് തന്നെ എന്ന് നമുക്ക് നിസ്സംശയം അനുമാനിക്കാം.

അഴിമതിയുടെയും അക്രമത്തിന്റെയും കുത്തഴിഞ്ഞ ഈ കാലഘട്ടത്തിൽ ഭയരഹിതരായി സത്യത്തിനു വേണ്ടി പോരാടാൻ പുതിയ തലമുറയ്ക്കും, ‘Thaniniram HEADLINES ‘എന്ന ഞങ്ങളുടെ മാധ്യമത്തിനും കഴിയുമെന്ന് തനിനിറം കൃഷ്ണൻ നായർ എന്ന എന്റെ മുത്തച്ഛന്റെ ജന്മനാളിൽ ഞാൻ ഉറപ്പുനൽകുന്നു.

കലാനിലയം ഹരികൃഷ്ണൻ

john paul puthusery

John paul puthusery

കലാനിലയം കൃഷ്ണൻ നായരുടെ വ്യക്തിസത്തയുടെ സ്വഭാവ പ്രകൃതം പടവെട്ടി പടപൊരുതി മുന്നോട്ട് കുതിക്കുക എന്നുള്ളതായിരുന്നു . തനിനിറം എന്ന ഒരു പത്രം അദ്ദേഹം ആരംഭിച്ചു, ആ കാലഘട്ടത്തിലെ മാധ്യമ സംസ്കൃതിയിൽ പലരെയും അമ്പരപ്പിച്ചു കൊണ്ട് പലരുടെ മേലും മേധാവിത്വത്തിന്റെ പതാക ഉയർത്തി കൊണ്ട് തങ്ങൾ തന്റെ തായ വഴിയിലൂടെ തേർവാഴ്ച നടത്തിയ മാധ്യമ പ്രസ്ഥാനമാണ് തനിനിറം. കലാനിലയം കൃഷ്ണൻ നായർക്ക് തനിനിറം കൃഷ്ണൻ നായർ എന്ന ഒരു വിശേഷണം കൂടി ഉണ്ടായി അതിന്റെ പേരിൽ. തനിനിറത്തിൽ ഒരു വാർത്തയോ ഫീച്ചറോ വന്നാൽ അത് ഗുണം വശത്തോടാവട്ടെ ദോഷവശത്തോടാവട്ടെ തങ്ങളെ ബാധിക്കുമെന്ന് ഉൽക്കണ്ഠയും, ഭീ തിയും വായനക്കാർക്കിയിലും സാമൂഹ്യനേതാക്കൾക്കിടയിൽ ഉണ്ടായി എന്നു പറയുമ്പോൾ ആ മാധ്യമ സംസ്കാരത്തിന്റെ രീതികൾ എന്തായിരുന്നാല്‍‌ പോലും ആ കാലഘട്ടത്തിൽ തനി നിറത്തിന് വേറിട്ട അസ്ഥിത്വം ഉണ്ടായി എന്ന യാഥാർത്ഥ്യത്തിലേക്ക് തന്നെയാണ് അത് വിരൽചൂണ്ടുന്നത്. പലരും ആ പാത പിന്തുടരാൻ ശ്രമിച്ചെങ്കിലും അവർക്കാർക്കും തനിനിറത്തിന് കഴിഞ്ഞതുപോലെ പിടിച്ചു നിൽക്കാനോ ആ സാന്നിധ്യം കൊണ്ട് ഒരു ചാട്ടവാർ പോലെ ചുഴറ്റി വീശി സമൂഹത്തെ അമ്പരപ്പിക്കാനൊ കഴിഞ്ഞില്ല. ദീർഘമായ ഒരു ആമുഖത്തിന് ഞാൻ കുതിക്കുന്നില്ല. തനിനിറം പുനരാരംഭിക്കുവാനുള്ള ശ്രമത്തിലാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ. അവർക്ക് സ്നേഹാശംസകൾ അർപ്പിക്കുക എന്നുള്ളത് മാത്രമാണ് ഇനി എനിക്ക് കുറിച്ചിടാനുള്ള വാക്കുകളുടെ ലക്ഷ്യം.

ദീർഘമായ ഒരു മുൻനിരക്ക് മുതിരുന്നില്ല. തനിനിറം, തനിനിറം ഹെഡ്‍ലൈൻസ്എന്നപേരിൽ പുനരാരംഭിക്കാനുള്ള ഒരു ശ്രമത്തിലാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ. അന്ന് തനിനിറം ഇറങ്ങിയപ്പോൾ ഉള്ള മാധ്യമം പ്രകൃതമല്ല ഇന്നുള്ളത്. അന്നത്തെ വായനക്കാർ അല്ല ഇന്നത്തെ വായനക്കാർ. അന്നുണ്ടായിരുന്ന സഹപ്രവർത്തകരായ മാധ്യമങ്ങൾ അല്ല ഇന്ന് നേരിടേണ്ടിവരുന്ന സഹപ്രവർത്തകർ. അന്നത്തെ മാത്സര്യം അല്ല ഇന്ന് നേരിടേണ്ടിവരുന്ന മാത്സര്യം. കാലം മാറിയിരിക്കുന്നു സാങ്കേതികത മാറിയിരിക്കുന്നു. ഒരു മാധ്യമത്തിന്റെ സ്വീകാര നിരാകാര ആധാന പ്രകൃത രീതികൾ വല്ലാതെ മാറിയിരിക്കുന്നു. അച്ചടി പുരണ്ടു വന്ന അക്ഷരങ്ങളിലൂടെ വായിച്ചെടുക്കുന്ന ഒരു പത്രം ഇന്ന് അരങ്ങുവാഴുന്നില്ല. അങ്ങനെ അല്ലാതെയും ഓൺലൈനിലൂടെ ആളുകളിലേക്ക് പത്രം എത്തുന്നു. അത് വായിച്ചെടുക്കുന്ന രീതികൾ മാറുമ്പോൾ വായിച്ചെടുക്കുന്ന സമയങ്ങൾ മാറുമ്പോൾ രാവിലെ പ്രഭാത പത്രത്തിനു വേണ്ടി കാത്തിരുന്ന ആളുകളുടെ നിര കുറയുന്നു. രാത്രി കിടക്കുന്നതിനു മുമ്പ് നമുക്കും നെറ്റിലൂടെ ഏത് പത്രം വേണമെങ്കിലും ഡൗൺലോഡ് ചെയ്ത് വായിക്കാം. വാർത്തകളുടെ വരവ് വായനക്കാരനിൽ സമൂഹത്തിൽ ഏൽപ്പിക്കുന്ന ആഘാതങ്ങളുടെ രസതന്ത്രങ്ങൾ വരെ അപ്പോൾ മാറ്റങ്ങൾ സംഭവിക്കുകയാണ്. അങ്ങനെ മാറുന്ന മാറിയ ഒരു പാരിസ്ഥിതിയോടു ചേർത്ത് അതിനോട് അനുപാകപ്പെടുത്തി വേണ്ടിയിരിക്കുന്നു ഒരു പുതിയ മാധ്യമത്തിന്റെ ചുവടുവയ്പുകൾ. പുതിയ മാധ്യമമെന്നുള്ളത് ഞാൻ അടിവരയിട്ട് പറയുകയാണ്. ഒരിക്കൽ കൂടി പറയട്ടെ അന്നത്തെ തനിനിറത്തിനല്ല ഇന്നിവിടെ പ്രസക്തി. ഇന്നത്തെ തനിനിറത്തി നാണ്. തനിനിറം ഹെഡ്‍ലൈൻസ് ആ യാഥാർഥ്യം തിരിച്ചറിയും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അന്ന് തനിനിറം സമീപിച്ച, കൈകൊണ്ട നിലപാടുകളല്ല ഇവിടെ വിലപ്പോകുകയും ആദരിക്കപ്പെടുകയും ചെയ്യുക എന്നുള്ള തിരിച്ചറിവ് ഇന്നിതിന് ചുക്കാൻ പിടിക്കുന്നവർക്ക് ഉണ്ടെന്ന് തന്നെ ഞാൻ കരുതുന്നു. അവരെ അതോർമ്മപ്പെടുത്താൻ കലാനിലയം കൃഷ്ണൻനായരെന്ന്‌ പറയുന്ന വ്യക്തിയുടെ ആത്മസത്ത അവരുടെ മനസ്സിൽ പ്രകോപനവും, പ്രചോദനവുമായി കുടികൊള്ളട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു. ഒരു തിരുത്തൽ ശക്തിയാകുക എന്നുപറയുന്നത് വളരെ വളരെ പോസിറ്റീവ് ആയ ഒരു കാര്യമാണ്. വളരെ വളരെ പ്രസക്തമായ ഒരു കാര്യമാണ്. പക്ഷെ തിരുത്തുക എന്നുപറയുന്നത് അതാത് കാലഘട്ടത്തോട് ചേർത്ത് വളരെ ആപേക്ഷികമായിട്ട് മാത്രമേ നമുക്ക് അതിനെ നിർവചി ക്കുവാനാകൂ. തിരുത്തൽ ശക്തി യാകാൻ കഴിയാത്ത ഒരു മാധ്യമ സൃഷ്ടിക്ക് മാധ്യമ പ്രതിഭയ്ക്ക് ഇനി ഇവിടെ വലിയ പ്രസക്തിയില്ല. ഒരു ഭാഷക്ക് താങ്ങാവുന്നതിലേറെ മാധ്യമങ്ങൾ ഇവിടെ ഉണ്ട്. അതിനിടയിൽ പഴയ തനിനിറം പൊടിതുടച്ചു കൊണ്ടുവന്ന് പഴയവഴക്കത്തിൽ വീണ്ടും ആവർത്തിക്കുവാനാകില്ലാ ഈ ശ്രമം എന്നെനിക്ക് ഉറപ്പുണ്ട്. പുതിയ കാലഘട്ടത്തിൽ ഈ സമൂഹത്തിന്റെ സാക്ഷാൽ നിറം തനിനിറം ആയി കാണിച്ചുകൊണ്ട് അതിലേക്ക് വായനക്കാരനെ കൂടി
സഹരചയിതാവും, അന്വേഷകനും പങ്കാളിയുമായി കൂടെ നിർത്തിക്കൊണ്ട് അവിടെ വേണ്ട തിരുത്തലുകൾ എന്തെന്ന് അവനും കൂടി ചേർന്ന് തിരിച്ചറിയുന്ന വിധത്തിൽ വേണം ഇന്നൊരു തിരുത്തൽശക്തിക്ക് ഇവിടെ കടന്നുവരാനും നിലനിൽക്കാനും. അങ്ങനെയുള്ള ഒരു പ്രസിദ്ധീകരണത്തിന് നിലവിലുള്ള മറ്റ് പ്രസിദ്ധീകരണത്തെക്കാളും കൂടുതൽ പ്രസക്തി ഉണ്ടാകാവുന്ന കാലമാണിത്. നമ്മുടെ സമൂഹം അത്തരത്തിലുള്ള ഒരു തിരുത്തൽശക്തിയുടെ കടന്നുവരവിന് വേണ്ടി മറ്റെന്നു മല്ലാത്ത വിധം കൊതിക്കുന്ന ഒരു കാലഘട്ടമാണ് ഇത്. അതിനുള്ള ഒരു സ്പേസ് ഇവിടെയുണ്ട്. ആ സ്പേസിലേക്ക് ആകട്ടെ തനിനിറം ഹെഡ്‍ലൈൻസ് നടന്നു കയറുന്നത് എന്ന് ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെ കടന്നുവരാൻ കഴിഞ്ഞാൽ മറ്റു മാധ്യമങ്ങളുടെ മുന്നിൽ തലയുയർത്തി നിൽക്കുന്ന ഒരു സന്ദർഭം ഇവിടെ സംക്ഷിപ്തം ആകും. ഒരു അവസരം ഉണ്ടാകും, ഒരു ഊഴം ഉണ്ടാകും. അത് പിടിച്ചടക്കുമ്പോഴേ തങ്ങളുടെ പൈതൃകത്തോട് ഇന്ന് ഇതിന് ചുക്കാൻ പിടിക്കുന്ന തേരാളികൾക്ക് നീതിപുലർത്താൻ ആകൂ ആ വഴിക്ക് ആകട്ടെ അവരുടെ ചിന്ത.

കലാനിലയം കൃഷ്ണൻ നായർ എന്ന പേര് ശ്രദ്ധയിൽപ്പെടുന്നത്, കലാനിലയം നാടക ട്രൂപ്പിന്റെ മെഗാ നാടകങ്ങളുടെ അവതരണങ്ങളിലൂടെയാണ്‌. ഞാൻ വിദ്യാർത്ഥിയായിരുന്ന നാളുകളിൽ എറണാകുളത്തെ മുല്ലശ്ശേരി കനാൽ റോഡിൽ മഹാരാജാസ് കോളേജ് ഗ്രൗണ്ടിനോടടുത്തു എസ്എൻഡിപി മന്ദിരത്തിന് അനുബന്ധമായുള്ള ഒരു ഗ്രൗണ്ടിൽ കൊട്ടക കെട്ടി കലാനിലയം നാടകം കളിച്ചിരുന്നത് കാണാൻ പോയിരുന്നു. പിന്നെ മണപ്പാട്ടി പറമ്പിൽ നാടകം കളി ക്കുമ്പോഴും ഞാൻ അവിടെ കാണാൻ പോയിട്ടുണ്ട്. വിസ്മയിപ്പിക്കുന്ന വിഭ്രമിപ്പിക്കുന്ന നാടക ജാലം എന്നാണ് അത് കണ്ടപ്പോൾ എനിക്ക് മനസ്സിൽ തോന്നിയിട്ടുള്ളത്. അങ്ങനെ ഒന്ന് ഒരുപക്ഷേ തമിഴകത്തോ തെലുങ്ക് നാട്ടിലൊ ഒക്കെ ഉള്ള വീരസാഹസിക നൃത്ത സംഗീത നാടകങ്ങളുടെ പെരുമഴയുടെ കൂട്ടത്തിൽ എങ്ങാനും ഈ നാട്ടിൽ വന്നു പോയിട്ടുണ്ടോ എന്ന് അറിയില്ല. പക്ഷേ മലയാളത്തിൽ അങ്ങനെ ഒരു നാടക വഴി തെളിച്ചെടുത്തത് കലാനിലയം കൃഷ്ണൻ നായർ ആയിരുന്നു.

നാടകം അദ്ദേഹം വളരെ മുമ്പേ ആരംഭിച്ച ഒരു വ്യാപനമാണ്.തുടക്കകാലത്തൊക്കെ പരാജയങ്ങളായിരുന്നു ഏറെയും. പക്ഷെ തളർന്നില്ല. പിന്നീട് വിജയങ്ങളുടെ പെരുമഴ വർഷിച്ചപ്പോഴും അതിൽ മതി മറന്നുമില്ല. നാടകം അദ്ദേഹത്തിനൊരു ബിസിനസ്‌ ആയിരുന്നില്ല. ഒരു വികാരം ആയിരുന്നു. വിജയ പരാജയങ്ങൾ ക്ക്‌ മാറ്റ് കുറക്കാനും, കൂട്ടാനും ആവാത്തവിധം അദ്ദേഹത്തെ നാടകത്തോട് ചേർത്ത് നിർത്തിയത് നാടക പ്രവർത്തനത്തിൽ അഭിഭാജ്യമായ സാഹസികത എന്ന പ്രതിഭാസമാണ്. നാടകത്തിൽ മാത്രമല്ല സിനിമയിലും മാധ്യമരംഗത്തുമെല്ലാം അദ്ദേഹം നിരധനായപ്പോഴും പ്രേരകം ഈ സാഹസികതയോടുള്ള ഒടുങ്ങാത്ത ഭ്രമം ആയിരുന്നു. ഇരിക്കുന്ന ഓരോ നിമിഷവും അതിലെ ത്രില്ല് ആസ്വദിച്ചുകൊണ്ട് അതിന്റെ ലഹരിയിൽ മുന്നോട്ടുകുതി ക്കുവാൻ വേണ്ടി പിറന്ന ജന്മം ആയിരുന്നു കലാനിലയം കൃഷ്ണൻ നായരുടേത് എന്നാണ് ആ ജീവിതത്തിന്റെ പുനർവായന നമ്മളെ ബോധ്യപ്പെടുത്തുന്നത്.

കാവാലം നാരായണപ്പണിക്കരുടെ കുരുക്ഷേത്രം എന്ന ബാലെ
പാപ്പനംകോട് ലക്ഷ്മണന്റെയും സഹോദരന്റെയും പിന്തുണ യോടെ സംവിധാനം ചെയ്ത് അവതരിപ്പിച്ചു കൊണ്ടാണ് ഒരു സ്ഥിരം നാടകവേദിയിലേക്ക് കടക്കുന്നെതെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. അവര് ആ —–അവതരിപ്പിച്ചിട്ടുള്ള നാടകങ്ങൾ രക്തരക്ഷസ്സ്, കായങ്കുളം കൊച്ചുണ്ണി, കടമറ്റത്തു കത്തനാർ അങ്ങനെ നിരവധി നാടകങ്ങൾ അവയെല്ലാം spectacular ആയിരുന്നു.

കാഴ്ച ഭംഗി കൊണ്ടും കാഴ്ചയിലെ അപൂർവ്വതകൾ കൊണ്ടും ഈ നാടകങ്ങൾ പ്രേക്ഷകരെ വിസ്മയിപ്പിച്ചു. ഉണർവ്വോടെ അല്ലാതെ പ്രേക്ഷകന് ഈ നാടകങ്ങൾ കാണുവാൻ ആകുമായിരുന്നില്ല. അതിനവരെ പ്രേരിപ്പിക്കുന്ന ചേരുവകൾ നിർലോഭം അദ്ദേഹം ഇടചേർത്തു പോന്നിരുന്നു. നാടക ചരിത്രത്തിന്റെ ഭാഗമായി പുനർവായിക്കാൻ ശ്രമിക്കുമ്പോഴൊക്കെ കലാനിലയം കൃഷ്ണൻനായരുടെ ഏറ്റവും ശ്രേഷ്ഠമായ സംഭാവനയായി ഞാൻ കാണുന്നത് ഈ സ്ഥിരം നാടക വേദിയോട് അനുബന്ധ മായി ആദ്ദേഹം ഇടചേർത്ത അല്ലെങ്കിൽ ഒരിക്കൽ മാത്രം പ്രത്യക്ഷമായി വളരെ വളരെ ഗുണകരം എന്ന് അനുഭവം തെളിയിച്ചിട്ടും തുടർച്ച ഇല്ലാതെ അന്യം നിന്നുപോയ ഒരു സ്നേഹ സാഹോദര്യ പാരസ്പര്യത്തിനു പുനരാരംഭം കുറിച്ച ഒരു പ്രവർത്തിയിലൂടെയാണ്.

തുടർച്ചയായി നാടകങ്ങൾ ഉള്ളപ്പോഴും നാടക കലാകാരൻമാർ വരുന്നു, നാടകത്തിൽ പ്രവർത്തിക്കുന്നു, പ്രതിഫലം വാങ്ങുന്നു, അതിൽ പലതും ബുദ്ധി മോശം മൂലം പലവഴിക്കും നഷ്ടപ്പെട്ട് ചോർന്നു പോകുന്നു. ഒരോഹരി കുടുംബത്തെത്തുന്നു. നാടകം ഉള്ളപ്പോൾ ജീവിതം മുന്നോട്ടുപോകുന്നു. നാടകം ഇല്ലാത്തപ്പോൾ കൂരിരുട്ടുമാത്രം. ഇങ്ങനെ അരക്ഷിതാവസ്ഥ താണ്ഡവമാടുന്ന ഒരു കാലഘട്ട മായിരുന്നു നാടകകലാകാരന്മാരുടെ ജീവിത ധ്യാനം എന്ന് പറയുന്നത്. അവിടെ അവർക്ക് സകുടുംബം പതിവായി നാടകം കളിക്കുന്ന കൊട്ടകയോട് ചേർന്ന് താമസസൗകര്യങ്ങൾ ഏർപ്പെടുത്തുകയും, പ്രതിമാസ ശമ്പളം നൽകുകയും ചെയ്യുന്ന ഒരു വ്യവസ്ഥ നമ്മുടെ നാടകവേദിയിൽ ആദ്യമായി പരീക്ഷിച്ചത് വി.എസ്. ആൻഡ്രൂസും,പി ജെ ചെറിയാൻ മാസ്റ്ററുമാണ്. ആദ്യം ,പി ജെ ചെറിയാന്റെ നാടകട്രൂപ്പിലാണ് അങ്ങനെ ഒരു പരീക്ഷണം ആദ്യ മായി നടന്നത്. അത് നാടക കലാകാരന്മാർക്ക് നൽകിയ ഒരു
സുരക്ഷിതത്വം എന്നുപറയുന്നത് വളരെ വലുതായിരുന്നു. പക്ഷെ
ചെറിയാൻ മാസ്റ്ററുടെ നാടകട്രൂപ്പ്പ്രവർത്തനം അവസാനിപ്പിച്ചതോടുകൂടി മലയാളനാടക വേദിയിൽനിന്ന് ആ സമ്പ്രദായം എങ്ങനെയോ അന്യം നിന്നുപോയി. അത് പുനരാരംഭിച്ചത് കലാനിലയം നാടകവേദിയാണ്. കലാകാരന്റെ ജീവിതത്തെകുറിച്ചുള്ള സ്നേഹകരുതൽ ഒരു നാടകഉടമ കാണിക്കുന്നു, അതും കച്ചവടത്തിൽ യാതൊരുവിധ ത്തിലുള്ള അനുരഞ്ജനത്തിനും തയ്യാറാകാതിരുന്ന നാടക പ്രകൃതമുള്ള ഒരു നാടക ട്രൂപ്പുടമ കാണിക്കുന്നു എന്ന് പറയുന്നത്
ബെനവലന്റ് ലോർഡ് എന്ന് ഒരു പക്ഷെ നമ്മൾ രാഷ്ട്രമീമാംസയുടെ പന്ഥാവിൽ കുറിച്ചിടാവുന്ന വിധത്തിലുള്ള ഒരു വിശേഷണത്തിന് കലാനിലയം കൃഷ്ണൻനായരെ അർഹനാക്കുന്നതാണ്. നാടകവേദിക്ക് അദ്ദേഹം നൽകിയ
ഏറ്റവും ശ്രേഷ്ഠമായ സംഭാവന നാടകകാരന്റെ ജീവിതത്തെ കുറിച്ചും അതിലെ സുരക്ഷിതത്വത്തെ കുറിച്ചുമുള്ള അദ്ദേഹത്തിന്റെ കരുതലും അതിനെ ഒരു സമ്പ്രദായമാക്കി മലയാളനാടക വേദിയിൽ ഇഴ ചേർക്കുന്നതിന് അദ്ദേഹം കാണിച്ച
അതിലും സാഹസികതയുണ്ട് ആ ഒരു പ്രതിബദ്ധതയുമാണ്.

മുൻപെ സൂചിപ്പിച്ചതുപോലെ വെല്ലുവിളികളെ നേരിട്ട് കൊണ്ടുള്ള ഒരു കുതിപ്പായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. തിരിച്ചടികൾ ഉണ്ടായപ്പോഴൊന്നും തളരാതെ മുന്നോട്ട് കുതിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ലഹരി. അദ്ദേഹം ചലച്ചിത്ര രംഗത്ത് പ്രവർത്തിച്ചിരുന്നു. കൂടുതലും പരാജയങ്ങളാണ് അദ്ദേഹത്തിനവിടെ നേരിടാൻ കഴിഞ്ഞത്. പക്ഷെ സാധാരണഗതിയിൽ മറ്റാരും ധൈര്യപ്പെടാത്ത അത് വന്നു ഭവിക്കുന്നത് ഗുണത്തിനായിട്ടോ ദോക്ഷത്തിനായിട്ടോ എന്നത് രണ്ടാമത്തെ വശം. സാധാരണ ഗതിയിൽ മറ്റു പലരും ധൈര്യപ്പെടാത്ത ഒരുങ്ങാത്ത വഴിയെ സഞ്ചരിക്കുന്നതിൽ അദ്ദേഹം കാണിച്ചുപോന്ന ഒരുചങ്കൂറ്റമുണ്ട്. ഉദാഹരണത്തിന്‌ എന്റെ പ്രിയ സുഹൃത്തുകൂടിയായിരുന്ന മുരളി മൂവീസ് രാമചന്ദ്രൻ എന്ന നിർമാതാവ് ഒരു പുതിയ സംവിധായകനെ വച്ച് ഒരു ചിത്രം നിർമിച്ചു. അതിന്റെ പ്രമേയം വളരെ വ്യത്യസ്തമായിരുന്നു. വലിയ താരങ്ങളെല്ലാം അതിലണിനിരന്നു. എന്നാൽ ചിത്രത്തിന് വല്ലാത്ത പ്രത്യേകത ഉണ്ടായിരുന്നു. ആ ചിത്രത്തെ പ്രദർശനത്തിന് എത്തിക്കുവാൻവേണ്ടി കേരളത്തിലെ എല്ലാ വിതരണക്കാരെയും അവർ സമീപിച്ചു. അവരെല്ലാം അതിനു തയ്യാറാകാതെ ഒഴിവാക്കുകയായിരുന്നു ചെയ്തത്. എന്നാൽ ചിത്രം കണ്ട കലാനിലയം കൃഷ്ണൻനായർക്കുതോന്നി ഇതിലൊരു സംവിധായകന്റെ തിരപ്പുറപ്പാടുണ്ട്. ആ സംവിധായകൻ മലയാളസിനിമ കീഴടക്കാൻ നിയോഗിക്കപെട്ടവനാണ്. ഒപ്പം ഈ ചിത്രം മലയാളികൾ കാണേണ്ട ചിത്രവുമാണ്. അങ്ങനെയാണ്‌ ഐ വി ശശി എന്ന സംവിധായകൻ മലയാളസിനിമയിലേക്ക് കടന്നു വന്ന — ഉത്സവം –എന്ന ചിത്രം മലയാള പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. അതൊരു ചെറിയ സംഭാവന അല്ല.

മാധ്യമത്തിന്റെ കാര്യമെടുത്താൽ ഉദ്ബോധനങ്ങളുടെ കാലം കഴിഞ്ഞു പോയിരിക്കുന്നു. കൂടെ സഞ്ചരിക്കുന്ന വായനക്കാരനെയാണ്, ആസ്വാദകനെയാണ്, അനു കർത്താവിനെയാണ് ഇന്ന് ഒരു പത്രത്തിന് ആവശ്യം. അവന് ദിശാ മുഖം ചൂണ്ടിക്കാണിക്കുന്നു എന്നു പറയുന്നത്, അവനിൽ ജനിപ്പിച്ചെ ടുക്കുന്ന ഒരു വിശ്വാസത്തിലൂടെ അവനോടൊപ്പം ചേർന്ന് സഞ്ചരിച്ചുകൊണ്ട് അവൻ പോകേണ്ട ദിശ ഏതെന്ന് സ്വയം തിരിച്ചറിയാൻ കഴിയുന്ന പാകത്തിൽ പത്രം അതിന്റെ സംസ്കൃതിയെ മിനുക്കി എടുക്കുക, പരിപാകപ്പെടുത്തുക എന്നുള്ളതാണ്. അതിലാണ് ക്രിയാത്മകമായ ഒരു പ്രസക്തി ഉണ്ടാവുക. അങ്ങനെ ഒരു പ്രസക്തി സ്ഥാപിച്ചെടുക്കുവാൻ തനിനിറം ഹെഡ്‍ലൈൻസിന്‍റെ ഈ പുനരാരംഭത്തിന് കഴിയട്ടെ എന്നും ഞാൻ ആഗ്രഹിക്കുന്നത്. മാധ്യമ വൃത്തിയോടും വൈകാരികമായ ഹൃദയ ഐക്യം ഉള്ള ഒരു വ്യക്തി എന്നുള്ള നിലയിലും കലാനിലയത്തിൽ പാരമ്പര്യത്തെ ആദരിക്കുന്ന ഒരു ആസ്വാദകൻ എന്ന നിലയിലുമാണ്. എന്റെ ഏറ്റവും സ്നേഹം നിറഞ്ഞ ആശംസകളും, അഭിവാദനങ്ങൾ ഞാൻ സസന്തോഷം അർപ്പിക്കുന്നു.

John paul puthusery

Jeevan kumar

എന്റെ പിതാവ് കലാനിലയം കൃഷ്ണൻ നായർ ഓർമ്മയായിട്ട് 40 വർഷം പിന്നിട്ടിരിക്കുകയാണ്. 1952 ൽ അദ്ദേഹം തുടങ്ങിവച്ച തനിനിറം എന്ന ദിനപത്രം ഏതാണ്ട് 1990 കാലഘട്ടം വരെ കേരളത്തിൽ പ്രവർത്തിച്ചിരുന്നു . ചില സാങ്കേതിക കാരണങ്ങളാൽ തുടർന്ന് നടത്തിക്കൊണ്ടു പോകാൻ കഴിഞ്ഞില്ല. അതിനുശേഷം പലപ്പോഴായി പത്രം ആരംഭിക്കാൻ തുടങ്ങിയപ്പോഴെല്ലാം കാലത്തിന്റെ ചില മാറ്റങ്ങളും, പുതിയ മാധ്യമങ്ങളുടെ പെരുമഴയും താരതമ്യേന അച്ചടിമാധ്യമങ്ങളുടെ നിലനിൽപ്പിനുതന്നെ ബാധിച്ചിരുന്നതുകൊണ്ട് ആ ശ്രമങ്ങളെല്ലാം പാടെ ഉപേക്ഷിക്കേണ്ടിവന്നു.
വര്‍ത്തമാനകാലത്തിലെ സുതാര്യമല്ലാത്ത മാധ്യമ ചേരിത്തിരുവുകള്‍ കാണുമ്പോൾ മാധ്യമ ധർമ്മം മുറുകെ പിടിച്ച് ധീരമായി പത്ര പ്രവർത്തനം നടത്തിയ എന്റെ പിതാവിനെ ഓർത്ത് ഞാൻ അഭിമാനം കൊള്ളാറുണ്ട്. മങ്ങിപ്പോയ ഞങ്ങളുടെ മാധ്യമപാരമ്പര്യം ഈ കാലഘട്ടത്തിൽ അതിന്റെ പ്രസക്തിയേറുന്നു എന്ന തോന്നലി ലൂടെയാണ് ഞങ്ങളെ ഈ ഡിജിറ്റൽ മീഡിയയിലേക്ക് കടന്നു വരാൻ പ്രേരിപ്പിച്ചത്,
മാധ്യമ ലോകത്ത് പുതിയൊരു പൊളിച്ചെഴുത്ത് നടത്താൻ കഴിഞ്ഞില്ലെങ്കിലും ചില സത്യങ്ങൾ ചിലപ്പോഴൊക്കെ പറയേണ്ടി വരുമ്പോൾ അത് പറയാൻ ഒരു ഡിജിറ്റൽ പ്ലാറ്റ് ഫോം അതാണ്
‘Thaniniram HEADLINES’
ഞങ്ങളുടെ പുതിയ തലമുറയുടെ ഈ ശ്രമത്തിന് വായനക്കാരുടേയും മാധ്യമ സുഹൃത്തുക്കളുടെയും സഹകരണം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.
എന്ന്
ജീവൻ കുമാർ