International

കാഠ്മണ്ഡു: നേപ്പാളിൽ വിമാനാപകടം. കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട വിമാനമാണ് അപകടത്തിൽ പെട്ടതെന്നാണ് പുറത്തു വരുന്ന വിവരം. ജീവനക്കാരടക്കം 19 പേർ വിമാനത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. വിമാനം പൂർണമായി കത്തിയമർന്നു. ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പൊഖാറ വിമാനത്താവളത്തിലേക്ക് പോയ വിമാനമാണ് അപകടത്തിൽ പെട്ടത്.

ശൗര്യ എയർലൈൻസിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. പൊലീസിന്റെയും അഗ്‌നിശമനസേനയുടെ നേതൃത്വത്തിൽ രക്ഷാദൗത്യം പുരോഗമിക്കുകയാണ്. ടേക്ക് ഓഫിന്റെ സമയത്ത് റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം അപകടത്തിൽപെടുകയായിരുന്നുവെന്നാണ് സൂചന.

പത്തനംതിട്ട: കുവൈറ്റിലെ അബ്ബാസിയയിലെ താമസ സ്ഥലത്ത് ഉണ്ടായ തീപിടിത്തത്തിൽ മലയാളി കുടുംബത്തിലെ നാലുപേർ പേർ പുക ശ്വസിച്ച് മരിച്ചു. തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുഴക്കൽ, ഭാര്യ ലിനി എബ്രഹാം ഇവരുടെ മക്കൾ ഐസക്, ഐറിൻ എന്നിവരാണ് മരിച്ചത്.കുവൈറ്റിൽ മലയാളികൾ ഏറ്റവും അധികം തിങ്ങി പാർക്കുന്ന അബ്ബാസിയായിലുള്ള അപ്പാർട്‌മെന്റിന്റെ രണ്ടാം നിലയിൽ കുടുംബം താമസിച്ച മുറിയിലാണ് തീപിടിത്തം ഉണ്ടായത്.

ഇന്നലെ രാത്രി 9 മണിക്ക് ശേഷമാണു തീപിടിത്തം എന്നാണ് നിഗമനം. നാട്ടിൽ നിന്ന് തിരിച്ചെത്തിയ കുടുംബം മുറിക്കത്ത് ഉറങ്ങാൻ കിടന്നപ്പോൾ എസിയിൽ നിന്ന് പുക ശ്വസിച്ച് മരിച്ചതാണെന്നാണ് ലഭിക്കുന്ന വിവരം.അവധിക്ക് നാട്ടിലായിരുന്ന കുടുംബം വെള്ളിയാഴ്ച വൈകിട്ടാണ് കുവൈറ്റിൽ തിരിച്ചെത്തിയത്.താമസ സ്ഥലത്തേത്തി ഏതാനും മണിക്കൂറുകൾക്കകമാണ് ദാരുണ സംഭവം.എ സി യിൽ നിന്ന് തീയും പുകയും ഉയരുന്നത് സമീപ വാസികൽ കണ്ടിരുന്നു. അഗ്‌നി രക്ഷ സേന ഉടൻ സ്ഥലത്തു ഏതിലെങ്കിലും കുടുംബത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.

വിയന്ന: നിഷ്‌കളങ്കരായ ജനതയെ കൊന്നൊടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിന്റെ ഏതുകോണിൽ നടന്നാലും അത്തരമൊരു രക്തച്ചൊരിച്ചിൽ തെറ്റുതന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. സംഭാഷണത്തിനും നയതന്ത്രത്തിനും ഊന്നൽ നൽകുന്നവരാണ് ഇന്ത്യയും ഓസ്ട്രിയയും. അതിനാവശ്യമായ പിന്തുണ നൽകാൻ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഓസ്ട്രിയൻ ചാൻസലർ കാൾ നെഹാമ്മറുടെ നേതൃത്വത്തിലുള്ള പ്രതിനിധി-തല സംഘവുമായി നടത്തിയ ചർച്ചയ്ക്ക് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിയന്നയിലെ ഫെഡറൽ ചാൻസലറിയിൽ വച്ചായിരുന്നു ഇരുരാജ്യങ്ങളിലെയും പ്രതിനിധികൾ തമ്മിൽ ചർച്ച നടത്തിയത്.

അതേസമയം, കഴിഞ്ഞ ദിവസം പ്രധാനമന്ത്രി റഷ്യ സന്ദർശിച്ചിരുന്നു. റഷ്യൻ പ്രസിഡന്റ് പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.

മോസ്‌കോ: റഷ്യയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ അടുത്ത സുഹൃത്തായി കാണുന്നതിനാണ് പ്രധാനമന്ത്രി റഷ്യയ്ക്ക് നന്ദി അറിയിച്ചത്. ഇതാദ്യമായാണ് തന്റെ റഷ്യൻ യാത്ര ലോകം മുഴുവൻ ഉറ്റു നോക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. റഷ്യൻ സന്ദർശന വേളയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഇന്നലെ യുക്രൈൻ വിഷയത്തിൽ തുറന്ന ചർച്ച നടന്നു. ഇരു നേതാക്കളും പരസ്പര ബഹുമാനത്തോടെ ഇക്കാര്യത്തിലെ നിലപാട് കേട്ടു. കീവിൽ കുട്ടികളുടെ മരണം വേദനാജനകമാണ്. യുദ്ധമായാലും ഭീകരവാദമായാലും മനുഷ്യ ജീവൻ നഷ്ടമാകുന്നത് വേദനാജനകമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

റഷ്യയും യുക്രൈനും തമ്മിലെ തർക്കത്തിന് ചർച്ചയിലൂടെയാണ് പരിഹാരം കാണേണ്ടത്. യുദ്ധത്തിന്റെ മൈതാനത്ത് ഒരു പരിഹാരവും ഉണ്ടാക്കാൻ കഴിയില്ല. ഇന്നലെ പ്രസിഡന്റ് പുടിനുമായി സംഘർഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചർച്ച നടത്തി. പുടിനുമായുള്ള ചർച്ചയിൽ പല ആശയങ്ങളും ഉയർന്നു. തന്റെ അഭിപ്രായം പുടിൻ കേട്ടത് സന്തോഷകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോസ്‌കോ: ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഭാരതത്തെ മാറ്റുക എന്നതാണ് മൂന്നാം മോദി സർക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതം ഇന്ന് ലോകത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. മോസ്‌കോയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഭാരതം ഇന്ന് എല്ലാ മേഖലകളിലും മുന്നേറുകയാണെന്നതിന് ഉദാഹരണമാണ് ചന്ദ്രയാൻ ദൗത്യമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലവും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയും നിർമിച്ചു. ഭാരതം വികസിക്കുകയാണെന്ന് ലോകം പറയുകയാണ്. 140 കോടി പൗരന്മാരുടെ പിന്തുണയോടെയാണ് ഭാരതം മുന്നേറുന്നതെന്ന് മോദി അഭിപ്രായപ്പെട്ടു.

രാജ്യം വികസിതമാകണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ഭാരതീയർ ഇന്ന് അഭിമാനിക്കുകയാണ്. ഭാരതത്തിന്റെ പുനർ നവീകരണം നമ്മുടെ യുവാക്കൾ നേരിൽ കാണുകയാണ്. രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം രണ്ടിരട്ടിയായി വർദ്ധിച്ചിരിക്കുന്നു. 40,000 കിലോമീറ്റർ വരെ റെയിൽവേ ലൈൻ വൈദ്യൂതീകരിച്ചു. ഡിജിറ്റൽ പേയ്‌മെന്റിന്റെ കാര്യത്തിൽ ഭാരതം റെക്കോർഡ് സൃഷ്ടിച്ചുവെന്ന് അദ്ദേഹം അറിയിച്ചു.

ഭാരതമണ്ണിന്റെ സുഗന്ധവും 140 കോടി ഭാരതീയരുടെ സ്‌നേഹവും കൊണ്ടാണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്. മൂന്നാം തവണയും എൻഡിഎ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ആദ്യമായാണ് ഇന്ത്യൻ പ്രവാസികളുമായി താൻ സംസാരിക്കുന്നത്. ഇന്ത്യയുടെ പ്രധാനമന്ത്രിയായി താൻ സത്യപ്രതിജ്ഞ ചെയ്തിട്ട് ഒരു മാസം തികയുന്നു. മൂന്ന് മടങ്ങ് ശക്തിയോടെ മൂന്ന് മടങ്ങ് വേഗത്തിൽ പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് തങ്ങൾ അധികാരമേറ്റിരിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

മോസ്‌കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. മോദിക്ക് ഇന്ത്യയിലെ ജനങ്ങൾക്ക് ആത്മവിശ്വാസം നൽകാനായെന്ന് പുടിൻ പറഞ്ഞു. മൂന്നാം തവണയും അധികാരത്തിൽ എത്തിയത് വലിയ നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ-റഷ്യ 22-ാം വാർഷികസമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെത്തിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡൻറ് വ്‌ളാദിമിർ പുടിനും നേതൃത്വം നൽകുന്ന ഉച്ചകോടിക്ക് ശേഷം സുപ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതേസമയം, റഷ്യയുടെ പരമോന്നത ദേശീയ പുരസ്‌ക്കാരമായ ഓഡർ ഓഫ് സെൻറ് ആൻഡ്രു മോദിക്ക് ഇന്ന് സമ്മാനിക്കും. 2019 ലാണ് ഈ ബഹുമതി പ്രഖ്യാപിച്ചത്. മോസ്‌കോവിലെ ഇന്ത്യൻ സമൂഹത്തെയും മോദി ഇന്ന് കാണും. വൈകിട്ട് ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ മോദി എത്തും.

മാഡ്രിഡ്: എയർ യൂറോപ്പ എയർലൈൻസിന്റെ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു. 30ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സ്പെയിനിൽ നിന്നും ഉറുഗ്വേയ്ക്ക് പുറപ്പെട്ട എയർ യൂറോപ്പ ബോയിംഗ് UX045 വിമാനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ പറഞ്ഞു.

അറ്റ്ലാന്റിക്കിന് മുകളിലൂടെ പറന്ന വിമാനം പെട്ടെന്ന് ആകാശച്ചുഴിയിൽപ്പെടുകയായിരുന്നു. വിമാനത്തിൽ 325 യാത്രക്കാരുണ്ടായിരുന്നു. അപകടത്തിൽപ്പെട്ടതിനെ തുടർന്ന് വിമാനം ബ്രസീലിലെ നതാൽ വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കുകയായിരുന്നു. വിമാനത്തിലെ യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്നും പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ടെന്നും അധികൃതർ വിശദീകരിച്ചു.

ആകാശച്ചുഴിയിൽപ്പെട്ടതോടെ യാത്രക്കാരോട് സീറ്റ് ബെൽറ്റ് ധരിക്കാൻ ജീവനക്കാർ നിർദേശം നൽകിയിരുന്നു. ഇതിനാൽ വൻ അപകടം ഒഴിവായെന്നും സീറ്റ് ബെൽറ്റ് ധരിക്കാത്തവർക്കാണ് പരിക്കേറ്റതെന്നും അധികൃതർ വ്യക്തമാക്കി.

കാഠ്മണ്ഡു: നേപ്പാളിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ. 9 പേരാണ് മണ്ണിടിച്ചിലിൽ മരണപ്പെട്ടത്. എട്ട് മാസം പ്രായമുള്ള കുഞ്ഞുൾപ്പെടെയാണ് മരിച്ചത്. ഗുൽമി ജില്ലയിലെ മാലിക ഗ്രാമത്തിലാണ് മണ്ണിടിച്ചിൽ. മരണപ്പെട്ടവരിൽ അഞ്ചു പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. മലയോര മേഖലയിൽ മൂന്നിടങ്ങളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്.

രാത്രിയായതിനാൽ വീട്ടുകാർ ഉറക്കത്തിലായിരുന്നു. വീടുകൾ ഉൾപ്പെടെ പൂർണമായി തകർന്നു. ഇതിന്റെ അവശിഷ്ടങ്ങൾക്കിടയിൽ പെട്ടാണ് മരണം സംഭവിച്ചത്. ബഗ്ലുങ് ജില്ലയിൽ രണ്ട് പേരും സയാങ്ജ ജില്ലകയിൽ രണ്ട് പേരും മരണപ്പെട്ടുവെന്ന് പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളിലും കനത്ത മഴയാണ് നേപ്പാളിൽ അനുഭവപ്പെട്ടത്. നേപ്പാളിൽ വിവിധയിടങ്ങളിലുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 14 പേരാണ് മരണപ്പെട്ടത്.

നാസ: ഇന്ത്യൻ വംശജയായ സുനിത വില്യംസും സഹയാത്രികൻ ബുഷ് വിൽമോറും ഭൂമിയിലേക്ക് മടങ്ങാനാവാതെ ബഹിരാകാശത്ത് കുടുങ്ങിയിട്ട് രണ്ടാഴ്ചയാകുന്നു. സ്റ്റാർലൈനർ പേടകത്തിന്റെ സാങ്കേതിക തകരാറ് കാരണമാണ് ഇവർക്ക് തിരികെ മടങ്ങാൻ കഴിയാത്തത്. ഇവർ കയറിയ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്തിരിക്കയാണ്. എന്നാൽ, അപകട ഭീഷണി ഇല്ലെന്നാണ് നാസ വ്യക്തമാക്കിയിരിക്കുന്നത്.

സ്റ്റാർലൈനർ വിക്ഷേപിച്ചത് ഹീലിയം ടാങ്കുകളിൽ ചോർച്ച വകവയ്ക്കാതെയാണ്. പേടകത്തിലെ ത്രസ്റ്ററുകളിലേക്ക് ഇന്ധനത്തെ തള്ളിവിടുന്നത് ഹീലിയമാണ്. ബഹിരാകാശ നിലയത്തോട് അടുത്തപ്പോൾ ഹീലിയം ചോർച്ച രൂക്ഷമായി. 28 ത്രസ്റ്റർ മോട്ടോറുകളിൽ അഞ്ചെണ്ണം കേടാവുകയും ചെയ്തു. അതിൽ നാലെണ്ണം റീസ്റ്റാർട്ട് ചെയ്തു. ഒന്നിന്റെ തകരാർ പരിഹരിച്ചിട്ടില്ല. ബഹിരാകാശ നിലയത്തിൽ നിന്ന് വേർപെട്ട ശേഷം (അൺഡോക്കിംഗ് ) ഏഴ് മണിക്കൂർ മതി സ്റ്റാർലൈനറിന് ഭൂമിയിൽ തിരിച്ചെത്താൻ. അൺഡോക്കിംഗിന് ശേഷം 70 മണിക്കൂറിന് വേണ്ട ഹീലിയം സ്റ്റോക്ക് ഉണ്ടെന്നാണ് നാസ പറയുന്നത്. സ്റ്റാർലൈനറിന്റെ സർവീസ് മൊഡ്യൂളിലാണ് ഹീലിയം ടാങ്കുകളും ത്രസ്റ്ററുകളും.

ഭൗമാന്തരീക്ഷത്തിലേക്ക് തിരിച്ചിറങ്ങുന്നതിന് തൊട്ടുമുമ്പ് ഇത് പേടകത്തിൽ നിന്ന് വേർപെട്ട് കത്തിയെരിയും. പിന്നെ ഡേറ്റ കിട്ടില്ല. അതിന് മുമ്പ് തകരാറുകൾ മനസിലാക്കാനാണ് മടക്കയാത്ര നീട്ടുന്നത്. അടിയന്തര ഘട്ടത്തിൽ പേടകത്തിന് ഭൂമിയിലേക്ക് മടങ്ങാൻ സുനിത വില്യംസും ബുഷ് വിൽമോറും ക്ലിയറൻസ് നൽകിയിട്ടുണ്ടെന്നും നാസ വിശദീകരിച്ചു.

ബർലിൻ: ജർമനിയിൽ പുതിയ പൗരത്വ പരിഷ്‌കാര നിയമം പ്രാബല്യത്തിൽ വന്നു. ജർമനിയിൽ താമസിക്കുന്ന വിദേശികൾക്ക് കൂടുതൽ വേഗത്തിലും യഥാർത്ഥ പൗരത്വം ഉപേക്ഷിക്കാതെയും ജർമൻ പൗരത്വം നേടാനാകുമെന്നതാണ് ഇതിന്റെ സവിശേഷത. പൗരത്വം ലഭിക്കാനുള്ള നടപടിക്രമങ്ങളും അതിന്റെ കാലയളവും ലഘൂകരിച്ചാണ് പുതിയ നിയമം പ്രാബല്യത്തിൽ വന്നിരിക്കുന്നത്.

2024 ജൂൺ 27 മുതലാണ് ജർമൻ സർക്കാർ ആവിഷ്‌ക്കരിച്ച പുതിയ പൗരത്വ പരിഷ്‌കാരങ്ങൾ പ്രാബല്യത്തിൽ വന്നത്. പുതിയ പൗരത്വ നിയമം ജർമനിയിലെ വിദേശികൾക്ക് ഒന്നിലധികം പൗരത്വങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെ ജർമൻ പൗരത്വത്തിന് അപേക്ഷിക്കാൻ അനുമതി നൽകുന്നു. ജർമൻ പൗരത്വം നേടുമ്പോൾ സ്വദേശിവൽക്കരണത്തിനുള്ള അപേക്ഷകർ അവരുടെ മുൻ പൗരത്വം ഉപേക്ഷിക്കേണ്ടതില്ല. സ്വദേശിവൽക്കരണ അപേക്ഷകർക്ക് ഇപ്പോൾ ജർമൻ പൗരത്വം കൂടുതൽ വേഗത്തിൽ ലഭിക്കുമെന്നതാണ് പുതിയ നിയമത്തിന്റെ ഏറ്റവും വലിയ സവിശേഷത. ജർമനിയിൽ അഞ്ച് വർഷം നിയമപരമായ താമസത്തിന് ശേഷം വിദേശികൾക്ക് പൗരത്വത്തിന് അപേക്ഷിക്കാം. നേരത്തെ് ഇത് എട്ട് വർഷമായിരുന്നു.

പുതിയ നിയമപ്രകാരം, ജർമൻ പൗരന്മാരെ വിവാഹം കഴിച്ച വിദേശികൾക്ക്, ജർമൻ പൗരത്വത്തിന് അപേക്ഷിക്കാനുള്ള കാത്തിരിപ്പ് കാലയളവ് നാല് വർഷമായി കുറച്ചു. മികച്ച തൊഴിൽ പ്രകടനം കാണിക്കുന്ന, സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന, സാമ്പത്തികമായി സ്വയം പിന്തുണയുള്ള, ജർമൻ ഭാഷ ഉയർന്ന പ്രാവീണ്യത്തിൽ സംസാരിക്കുന്ന ആളുകൾക്ക്, സ്വദേശിവൽക്കരണ കാലയളവ് മൂന്ന് വർഷമായി കുറച്ചിട്ടുണ്ട്. ജർമനിയിൽ വിദേശ മാതാപിതാക്കൾക്ക് ജനിച്ച കുട്ടികൾക്ക് അവരുടെ മാതാപിതാക്കളുടെ പൗരത്വം നിലനിർത്തിക്കൊണ്ട് ജർമൻ പൗരത്വം നേടാം. കുറഞ്ഞത് ഒരു രക്ഷകർത്താവെങ്കിലും അഞ്ച് വർഷത്തിലേറെയായി ജർമനിയിൽ നിയമപരമായി താമസിക്കുകയും സ്ഥിരതാമസമുള്ളവരുമാണെങ്കിൽ കുട്ടിക്ക് പൗരത്വം ലഭിക്കും. ജർമൻ പൗരത്വ പരീക്ഷയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.