International

ലണ്ടൻ: യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമിയെ തടഞ്ഞ് ഖാലിസ്ഥാൻ അനുകൂലികൾ. സ്‌കോട്ട്ലന്റിലെ ഒരു ഗുരുദ്വാരയിൽ ഹൈക്കമ്മീഷണർ പ്രവേശിക്കാനൊരുങ്ങവെയാണ് സംഭവം. ഒരുകൂട്ടം തീവ്ര ബ്രിട്ടീഷ് സിഖ് വിഭാഗക്കാരെത്തി വിക്രം ദൊരൈസ്വാമിയെ തടയുകയായിരുന്നു. ദൊരൈസ്വാമിയ്ക്ക് ഗുരുദ്വാരയിലേക്ക് സ്വാഗതം ഇല്ലെന്നും പ്രതിഷേധക്കാർ വ്യക്തമാക്കിയത്.

ഇന്ത്യക്കാരെ യു കെയിൽ ഗുരുദ്വാരകളിൽ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാർ. ഗ്‌ളാസ്ഗോ ഗുരുദ്വാര കമ്മിറ്റിയുമായി ദൊരൈസ്വാമി കൂടിക്കാഴ്ച തീരുമാനിച്ചിരുന്നെന്നും അതിന് അനുവദിക്കില്ലെന്നുമാണ് ചില പ്രതിഷേധക്കാർ അറിയിച്ചത്. അതേസമയം, സംഭവത്തിൽ വിദേശകാര്യ മന്ത്രാലയമോ യു കെയിലെ ഇന്ത്യൻ ഹൈക്കമ്മീഷനോ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.

ന്യൂഡൽഹി: ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിൽ ഉത്തരവാദികളെ കണ്ടെത്തണമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഇക്കാര്യം ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഉദ്യോഗസ്ഥരുടെ പങ്കിന് ഇലക്ട്രോണിക് തെളിവുണ്ടെന്ന് ആവർത്തിക്കുകയാണ് കാനഡ. ഈ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന ആവശ്യവും കാനഡ മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാൽ മതിയായ തെളിവില്ലാതെ ഈ ആവശ്യം അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഇന്ത്യ.

കാനഡയിലെ തീവ്ര ഗ്രൂപ്പുകൾക്കിടയിലെ കുടിപ്പകയാണ് ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിനിടയാക്കിയതെന്നാണ് ഇന്ത്യൻ ഏജൻസികൾക്ക് ലഭിച്ച വിവരം.

ഉദ്യോഗസ്ഥർ ഭീഷണി നേരിടുമ്പോൾ വേറെ വഴിയില്ലാത്തതു കൊണ്ടാണ് വിസ സർവ്വീസ് നിറുത്തി വച്ചതെന്നും ജയശങ്കർ പറഞ്ഞു. അതേസമയം വിഷയത്തിൽ അമേരിക്ക കാനഡയ്ക്ക് അനുകൂലമായി നിൽക്കുന്നത് ജി20ക്കു ശേഷം ഇന്ത്യ അന്താരാഷ്ട്ര വേദികളിൽ നേടിയ മേൽക്കൈക്ക് തിരിച്ചടിയാവുകയാണ്. വിദേശകാര്യമന്ത്രി എസ് ജയശങ്കർ കഴിഞ്ഞ ദിവസം യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി സംസാരിച്ചിരുന്നു. കാനഡയ്ക്ക് ഒരു തെളിവും നൽകാനായിട്ടില്ലെന്ന് അദ്ദേഹം ബ്ലിങ്കനെ അറിയിക്കുകയും ചെയ്തിരുന്നു.

ഇസ്ലാമബാദ്: പാകിസ്ഥാനിൽ ചാവേറാക്രമണം. ബലൂചിസ്ഥാനിൽ ഉണ്ടായ ചാവറേക്രമണത്തിൽ 52 പേർ കൊല്ലപ്പെട്ടു. മാസ്തങ് ജില്ലയിലാണ് ആക്രമണം നടന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

നാൽപതിലേറെ മൃതദേഹങ്ങൾ മേഖലയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. 150ഓളം പേർക്ക് പരിക്കേറ്റുവെന്നാണ് റിപ്പോർട്ട്. പ്രദേശത്തെ വളരെ പ്രശസ്തമായ പള്ളിയിൽ നബിദിനാഘോഷം നടക്കുന്നതിനിടെ ഒരു ചാവേർ പൊലീസ് വാഹനത്തിന് അടുത്തെത്തി പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇതുവരെ ഭീകര സംഘടനകളൊന്നും രംഗത്തെത്തിയിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ന്യൂയോർക്ക്: ശ്രീലങ്ക ചൈനീസ് ഗവേഷണ കപ്പലിന് അനുമതി നിഷേധിച്ചു. സുരക്ഷ സംബന്ധിച്ച ഇന്ത്യയുടെ ആശങ്കയ്ക്ക് പ്രധാന്യം നൽകിയാണ് ശ്രീലങ്കയുടെ നടപടി. ശ്രീലങ്കൻ വിദേശകാര്യമന്ത്രി അലി സാബ്രിയയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചൈനീസ് ഗവേഷണ കപ്പലായ ഷിയാൻ 6 ശ്രീലങ്കയിൽ നങ്കൂരമിടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ ശ്രീലങ്കയെ ആശങ്ക അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ശ്രീലങ്കയുടെ തീരുമാനം. ഇന്ത്യ ഉൾപ്പെടെയുള്ള സൗഹൃദരാജ്യങ്ങളുടെ ആശങ്ക പരിഗണിക്കുന്നതിനാലാണ് ഈ തീരുമാനമെന്നും അദ്ദേഹം വിശദമാക്കി.

ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈന നടത്തുന്ന സൈനിക ഇടപെടലുകൾ ഇന്ത്യക്ക് ഭീഷണിയാകുമെന്നാണ് പ്രധാനമായും ഉയരുന്ന ആശങ്ക. ഇന്ത്യ അടക്കമുള്ള പല സുഹൃദ് രാജ്യങ്ങളുടെയും അഭിപ്രായം അറിഞ്ഞു. ചില മാർഗനിർദേശങ്ങളനുസരിച്ചാണ് തങ്ങൾ ഈ തീരുമാനത്തിൽ എത്തിയതെന്നും ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അറിയിച്ചു.

വിഷയത്തിൽ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. സുരക്ഷ സംബന്ധിച്ച ഇന്ത്യയുടെ അശങ്ക ഞങ്ങൾക്ക് വളരെ പ്രധാനമാണ്. തങ്ങൾ നേരത്തെ തന്നെ ഇത് വ്യക്തമാക്കിയതാണ്. പ്രദേശത്തെ സമാധാനമാണ് തങ്ങൾക്ക് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: കാനഡയിലെ ഖലിസ്ഥാൻ അനുകൂലികൾ ന്യൂനപക്ഷമായ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നുവെന്ന് റിപ്പോർട്ട്. ക്ഷേത്രങ്ങൾ അലങ്കോലമാക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. കാനഡയിലെ ഇന്ത്യൻ എംബസിക്കും നയതന്ത്രജ്ഞർക്കും ഖലിസ്ഥാൻ അനുകൂലികൾ വലിയ ഭീഷണിയാണ് ഉയർത്തിയത്.

ഇന്ത്യാ വിരുദ്ധരായ സിഖുകാർ പണവും സ്വാധീനവും ഉപയോഗിച്ച് കാനഡയിലെ വലിയ ഗുരുദ്വാരകളുടെ നിയന്ത്രണം ഏറ്റെടുത്തതായി ഇന്റലിജൻസ് റിപ്പോർട്ടും പുറത്തു വന്നിട്ടുണ്ട്.

കാനഡ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ലഹരിമരുന്ന് മോഷണ റാക്കറ്റുകൾക്ക് പഞ്ചാബിൽ വലിയ സ്വാധീനമുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇവർ പാക്കിസ്ഥാനിൽ നിന്ന് ഡ്രോൺ വഴി പഞ്ചാബിലേക്ക് വലിയ തോതിൽ ലഹരി മരുന്നു കടത്തുകയും വിൽപന നടത്തുകയും ചെയ്യുന്നുണ്ട്. കാനഡയിൽ നിന്നുള്ള ഖലിസ്ഥാനി ഭീകരർക്കു പഞ്ചാബിലെ വിവിധ കേസുകളിൽ പങ്കുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ 9 കോടിയിലധികം പേർ ദാരിദ്ര്യ രേഖയ്ക്ക് താഴെയെന്ന് ലോക ബാങ്ക്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് പാകിസ്ഥാന്റെ ദാരിദ്രനിരക്ക് 39.4% ഉയർന്നുവെന്ന് ലോകബാങ്ക് വ്യക്തമാക്കുന്നു. നിലവിൽ പാക്കിസ്ഥാനിലെ 9.5 കോടിയോളം ജനങ്ങൾ ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്.

പാക്കിസ്ഥാനിൽ സാമ്പത്തികസ്ഥിരത വീണ്ടെടുക്കാൻ നികുതി ജിഡിപി അനുപാതം അഞ്ചു ശതമാനമെങ്കിലും വർദ്ധിപ്പിക്കണം എന്ന നിർദ്ദേശം ലോക ബാങ്ക് മുന്നോട്ടുവയ്ക്കുന്നു. കാർഷിക മേഖലയിലും റിയൽ എസ്റ്റേറ്റ് മേഖലയിലും നികുതി വർദ്ധിപ്പിക്കണമെന്ന നിർദ്ദേശവും ഉയർന്നിട്ടുണ്ട്. നികുതിയിളവുകൾ പിൻവലിക്കണം എന്നാണ് ലോകബാങ്ക് മുന്നോട്ട് വെച്ചിട്ടുള്ള മറ്റൊരു പ്രധാന നിർദ്ദേശം.

സിഗരറ്റിന്റെ എക്സൈസ് തീരുവ വർദ്ധനവ്, ഭൂനികുതി വർദ്ധനവ്, ഊർജ്ജ ചരക്ക് സബ്സിഡി പിൻവലിക്കൽ തുടങ്ങിയ നിർദ്ദേശങ്ങളും ലോക ബാങ്ക് നൽകിയിട്ടുണ്ട്.

ഏറ്റവും കൂടുതൽ കുട്ടികൾ പഠനം ഉപേക്ഷിക്കുന്ന രാജ്യമാണ് പാക്കിസ്ഥാൻ. ദക്ഷിണേഷ്യയിൽ ഏറ്റവും കുറവ് പ്രതിശീർഷ വരുമാനം ഉള്ള രാജ്യവും പാക്കിസ്ഥാൻ തന്നെയാണ്. 2000 ത്തിനും 2020 നും ഇടയിൽ വെറും 1.7 ശതമാനം വർദ്ധനവ് മാത്രമാണ് പാകിസ്താന്റെ പ്രതിശീർഷ വരുമാനത്തിൽ ഉണ്ടായിട്ടുള്ളത്.

സാഹിത്യം ചോർത്തുന്നു എന്നാരോപിച്ച് അമേരിക്കയിലെ പ്രമുഖ എഴുത്തുകാർ രംഗത്ത്. മൈക്രോ സോഫ്റ്റിന്റെ ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് സംരഭമായ ഓപ്പൺ എ ഐക്കെതിരെയാണ് എഴുത്തുകാർ കോടതിയെ സമീപിച്ചത്. തങ്ങളുടെ രചനകൾ നിയമവിരുദ്ധമായി ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജോൺ ഗ്രഷം, ജോനാഥൻ ഫ്രാൻസൻ, ജോർജ് സോൻഡസ്, ജോഡി പീകോ, ജോർജ് ആർ ആർ മാർട്ടിൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ മൻഹാറ്റൻ കോടതിയിലാണ് ഹർജി നൽകിയത്. എ ഐ സംവിധാനങ്ങൾ സർഗാത്മക രചനകളുടെ ഡാറ്റ ഉപയോഗിക്കുന്നതിനെതിരെ കലാകാരൻമാർ നൽകിയ മെറ്റാപ്ലാറ്റ് ഫോംസിനും സ്റ്റെബിലിറ്റി എ ഐക്കുമെതിരെയുള്ള കേസുകളും കോടതിയുടെ പരിഗണനയിലുണ്ട്.

ലണ്ടൻ: യു കെയിൽ സിഗരറ്റ് നിരോധിക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. വരും തലമുറയെ പുകയില ഉൽപന്നങ്ങൾ വാങ്ങുന്നതിൽ നിന്ന് തടയാൻ പുകവലി വിരുദ്ധ നയങ്ങൾ കൊണ്ടുവരാൻ യുകെ പ്രധാനമന്ത്രി ഋഷി സുനക് പദ്ധതിയിടുന്നുവെന്നാണ് വിവരം. 2022 ഡിസംബറിൽ ന്യൂസീലാൻഡിൽ നടപ്പിലാക്കിയതിന് സമാനമായ തീരുമാനങ്ങളാണ് യുകെയിൽ നടപ്പിലാക്കാൻ പോകുന്നത്.

2009 ജനുവരി ഒന്നിന് ശേഷം ജനിച്ച ആർക്കും സിഗരറ്റ് വിൽക്കരുതെന്നായിരുന്നു ന്യൂസീലൻഡ് ഇറക്കിയ ഉത്തരവ്. 2030 ഓടെ രാജ്യം പുകവലിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ സ്വീകരിച്ചത്. നേരത്തെ ബ്രിട്ടൺ കുട്ടികൾക്ക് സിഗരറ്റ് സാംപിളുകൾ നൽകുന്നതിൽ നിന്ന് ചെറുകിട വ്യാപരികളെ വിലക്കിയിരുന്നു. 2024ഓടെ ഒറ്റത്തവണ ഉപയോഗിക്കുന്ന ഇ സിഗരറ്റുകൾ റദ്ദാക്കണമെന്ന് ഇംഗ്ലണ്ടിലെയും വെയിൽസിലെയും കൗൺസിലുകൾ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആരോഗ്യ-പാരിസ്ഥിതിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു കൗൺസിലുകൾ ഇക്കാര്യം ആവശ്യപ്പെട്ടത്.

ഇമ്രാൻ ഖാന് ഇസ്ലാമാബാദ് കോടതിയുടെ സമൻസ്. ഇമ്രാൻ ഖാന്റെ മൂന്നാം വിവാഹവുമായി ബന്ധപ്പെട്ട കേസിലാണ് ഇമ്രാനോട് കോടതിയിൽ ഹാജരാകാൻ ഉത്തരവിട്ടത്. തന്റെ ഭാര്യ ബുഷ്റ ബീബിയെ ഇസ്ലാമിക നിയമത്തിന് വിരുദ്ധമായ രീതിയിൽ വിവാഹം കഴിച്ചെന്നാണ് കേസ്. കേസിന്റെ വിചാരണക്കായി സെപ്തംബർ 25 ന് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.സിവിൽ ജഡ്ജി ഖുദ്രത്തുള്ളയാണ് അറ്റോക്ക് ജയിൽ സൂപ്രണ്ടിന് കോടതി ഉത്തരവ് നൽകിയത്. ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഹിയറിംഗിന് പറഞ്ഞ തീയതിയിൽ ഹാജരാകുന്നുവെന്ന് ഉറപ്പാക്കാനും സൂപ്രണ്ടിനോട് ഉത്തരവിൽ ഖുദ്രത്തുള്ള നിർദ്ദേശിച്ചിട്ടുണ്ട്. അടുത്തയാഴ്ച കോടതിയിൽ പരിശോധിക്കുന്ന കേസിന്റെ വാദങ്ങൾ തയ്യാറാക്കാനും ഖാന്റെ അഭിഭാഷകനോട് ജഡ്ജി ആവശ്യപ്പെട്ടു.
ജൂലായ് 18നാണ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഒമ്പത് പേജുള്ള വിധി പുറപ്പെടുവിച്ചത്. എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ പാകിസ്താൻ പീനൽ കോഡിന്റെ സെക്ഷൻ 496 പ്രകാരം കുറ്റകരമല്ലെന്നാണ് ഖാൻ തന്റെ ഹർജിയിൽ പറയുന്നത്. ഇപ്രകാരം വിചാരണ തുടരുന്നത് നിയമ പ്രക്രിയയുടെ ദുരുപയോഗത്തിന് കാരണമാകുമെന്നും ഹർജിയിൽ പറയുന്നു. എന്നാൽ ട്രയൽ കോടതിയുടെ ഉത്തരവിനെ ഖാൻ ചോദ്യം ചെയ്തതിനെ തുടർന്നാണ് കോടതി സമൻസ് അയച്ചത്. ഇമ്രാനോടും ഭാര്യയോടും കോടതിയിൽ ഹാജരാകാനും ജഡ്ജി നിർദ്ദേശിച്ചു , ഇമ്രാന്‍ ഖാന്റെ മൂന്നാമത്തെ വിവാഹമാണിത്.ജെമൈമ ഗോല്‍ഡ് സ്മിത്തിനെയാണ് ഇദ്ദേഹം ആദ്യം വിവാഹം ചെയ്തത്. പിന്നീട് ഇരുവരും വിവാഹമോചിതരാകുകയും ചെയ്തു. ശേഷം ടിവി അവതാരകയായ റെഹാം നയ്യാര്‍ ഖാനെ വിവാഹം കഴിച്ചു. എന്നാല്‍ ഈ ബന്ധവും അധികനാള്‍ നിലനിന്നില്ല. വിവാഹമോചനത്തിലൂടെ ഇരുവരും പിരിയുകയായിരുന്നു..ഇമ്രാന്‍ ഖാന്റെയും ബുഷ്‌റ ബീബിയുടെയും വിവാഹം ഇസ്ലാമിക ശരിയത്ത് നിയമപ്രകാരമല്ല നടത്തിയതെന്നാണ് കേസ്. 2018 ജനുവരി ഒന്നിനായിരുന്നു ഇരുവരുടെയും വിവാഹം. ഇവരുടെ വിവാഹത്തിന് കാര്‍മ്മികത്വം വഹിച്ച പുരോഹിതനായ മുഹ്തി മുഹമ്മദ് സയിദാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇമ്രാനെതിരെ നിയമനടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. മുഹമ്മദ് ഹനീഫാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്. ഇമ്രാന്‍ തന്റെ മൂന്നാം ഭാര്യയായ ബീബിയുടെ ഇദ്ദത് കാലഘട്ടത്തിലാണ് വിവാഹം കഴിച്ചതെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മാസമാണ് ഇദ്ദത് കാലഘട്ടം. ഇസ്ലാമിക സമ്പ്രദായ പ്രകാരം ഭര്‍ത്താവിന്റെ മരണ ശേഷമോ വിവാഹം വേര്‍പ്പെടുത്തിയ ശേഷമോ മുസ്ലീം സ്ത്രീകള്‍ ആചരിക്കേണ്ട കാത്തിരിപ്പ് കാലഘട്ടമാണ് ഇദ്ദത് കാലം.

ടെഹ്‌റാൻ: വസ്ത്ര നിയമം ലംഘിക്കുന്ന സ്ത്രീകൾക്കുള്ള ജയിൽ ശിക്ഷ കർശനമാക്കി ഇറാൻ. പാർലമെന്റ് നിയമം ലംഘിക്കുന്നവർക്ക് ഹിജാബ് ബിൽ പ്രകാരം ഇനി മുതൽ 10 വർഷം വരെയാണ് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരിക. മൂന്ന് വർഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ നിയമം നടപ്പാക്കാനാണ് പാർലമെന്റ് അനുമതി നൽകിയത്.

ഹിജാബ് ബില്ലിനെ അനുകൂലമായി 152 പേർ വോട്ട് ചെയ്തു. 34 പേർ എതിർത്ത് വോട്ട് ചെയ്തപ്പോൾ ഏഴ് പേർ വിട്ടുനിന്നു. മതപണ്ഡിതരും നിയമവിദഗ്ധരും അടങ്ങുന്ന മേൽനോട്ട സമിതിയായ ഗാർഡിയൻ കൗൺസിൽ ബില്ലിന് അംഗീകാരം നൽകുമ്പോൾ മാത്രമേ ഇത് നിയമമാകൂ. 1979 മുതൽ നിലവിലുള്ള നിർബന്ധിത വസ്ത്രധാരണ രീതി ഇറാനികൾ, പ്രത്യേകിച്ച് സ്ത്രീകൾ എങ്ങനെ അനുസരിക്കണമെന്നാണ് പുതിയ ബിൽ നിർദ്ദേശിക്കുന്നത്.

ഇറുകിയ വസ്ത്രം, കഴുത്തിന് താഴെയോ കണങ്കാലിന് മുകളിലോ കൈത്തണ്ടയ്ക്ക് മുകളിലോ ശരീരഭാഗങ്ങൾ കാണുന്ന വസ്ത്രം എന്നിവയൊന്നും പാടില്ലെന്ന് ബില്ലിൽ പറയുന്നു. പുരുഷന്മാരെ സംബന്ധിച്ച് നെഞ്ചിന് താഴെയോ കണങ്കാലിന് മുകളിലോ ശരീര ഭാഗങ്ങൾ കാണുന്ന വസ്ത്രം ധരിക്കരുതെന്നും നിർദ്ദശിച്ചിട്ടുണ്ട്.

സർക്കാർ, നിയമ നിർവ്വഹണ, സൈനിക മേഖലകളിൽ പ്രവർത്തിക്കുന്നവർ തങ്ങളും ജീവനക്കാരും നിർബന്ധിത ഹിജാബ് നിയമങ്ങൾ പൂർണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും നിയമ ലംഘനം തടയുന്നതിനും ശ്രദ്ധിക്കണമെന്നും ബില്ലിൽ പറയുന്നു.