International

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും തമ്മിൽ 35 മിനിറ്റോളം ദൈർഘ്യമുള്ള ടെലിഫോൺ സംഭാഷണം നടത്തി. ‘ഓപ്പറേഷൻ സിന്ധൂർ’ നടന്ന് ഇതാദ്യമായാണ് ഇരുവരും ഇത്തരത്തിൽ ആശയവിനിമയം നടത്തുന്നത്. ഇന്ത്യ ആക്രമണം അവസാനിപ്പിച്ചത് പാകിസ്ഥാൻ നടത്തിയ അഭ്യർത്ഥനയെ തുടർന്നാണ് എന്ന് മോദി ട്രംപിനോട് വ്യക്തമാക്കി.

ഇന്ത്യ–പാക് സംഘർഷം അവസാനിപ്പിക്കാൻ താനാണ് ഇടപെട്ടതെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് മോദിയുടെ വിശദീകരണമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിർസി പറഞ്ഞു. പാകിസ്ഥാനെതിരെ ശക്തമായ മറുപടി ഇന്ത്യ നൽകി യതായി മോദി ട്രംപിനോട് വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു.

ഓപ്പറേഷൻ സിന്ധൂർ പൂര്‍ണമായി അവസാനിച്ചിട്ടില്ലെന്നും, ഇന്ത്യ–പാക് വിഷയത്തിൽ ഇന്ത്യ മറ്റൊരാളുടെ മധ്യസ്ഥത അംഗീകരിച്ചിട്ടില്ലെന്നും ഇനി അംഗീകരിക്കുകയുമില്ലെന്നും മോദി പറഞ്ഞു. തീവ്രവാദത്തോട് ഇന്ത്യക്ക് യാതൊരു ഇളവുമില്ലെന്നും, ഈ സംഭാഷണത്തിൽ വ്യാപാര ഉടമ്പടി ചർച്ച ചെയ്യപ്പെട്ടിട്ടില്ലെന്നും വിക്രം മിർസി വ്യക്തമാക്കി. കൂടാതെ, ട്രംപിനെ ഇന്ത്യ സന്ദർശിക്കാൻ മോദി ഔദ്യോഗികമായി ക്ഷണിച്ചതായും അദ്ദേഹം അറിയിച്ചു.

കോൺഗ്രസ് ഈ ഫോൺസംഭാഷണത്തെ ചൊല്ലി കനത്ത വിമർശനവുമായി രംഗത്തെത്തി. മോദിയുടെ പേരിൽ പറയപ്പെടുന്ന വാക്യങ്ങൾ എങ്ങനെ വിശ്വസിക്കാമെന്നും, ട്രംപിന്റെ പ്രസ്താവനയെക്കുറിച്ച് 37 ദിവസമായി മോദി മൗനം പാലിക്കുകയാണെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു. ഇതേ വിഷയം ചർച്ച ചെയ്യാൻ സർവകക്ഷിയോഗം വിളിക്കാൻ പ്രധാനമന്ത്രി ഇതുവരെ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ടെഹ്റാൻ: ഇസ്രായേലുമായി ഉണ്ടായിരിക്കുന്ന സംഘർഷം ഗുരുതരമായതിന്റെ പശ്ചാത്തലത്തിൽ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി തന്റെ പ്രധാന അധികാരങ്ങൾ ഇറാനിയൻ സൈന്യത്തിനും അതിന്റെ മേധാവിത്വത്തിലുള്ള ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനും (IRGC) കൈമാറിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇപ്പോൾ IRGCയ്ക്ക് രാജ്യം സംബന്ധിച്ച പ്രധാന തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം നൽകിയതായാണ് വാർത്തകൾ.

ഇസ്രായേൽ ആക്രമണത്തിൽ വിശ്വസ്തരായ സീനിയർ സൈനികരെ നഷ്ടപ്പെട്ടതും, വാഷിംഗ്ടണിൽ നിന്ന് ഭീഷണികൾ ശക്തമായതുമാണ് ഖമേനി ഈ നടപടിയിലേക്ക് നീങ്ങാൻ കാരണമായത്. 84-വയസ്സുകാരനായ ഖമേനിയെ ടെഹ്‌റാന്റെ വടക്കുകിഴക്കിൽ ഉള്ള ഒരു സുരക്ഷിത ബങ്കറിലേക്ക് മാറ്റിയെന്നും, അദ്ദേഹത്തിന്റെ മകൻ മൊജ്തബ അടക്കം കുടുംബാംഗങ്ങളും അവിടെ കൂടെയുണ്ടെന്നും ഇറാൻ ഇൻസൈറ്റ് റിപ്പോർട്ട് ചെയ്തു.

ഇസ്രായേൽ-ഇറാൻ തർക്കം ബുധനാഴ്ചക്ക് ആറാം ദിവസത്തിലേക്ക് കടക്കവെ, ഇരുരാഷ്ട്രങ്ങളും പരസ്പരം മിസൈൽ ആക്രമണങ്ങൾ തുടരുകയാണ്. പിൻവാങ്ങൽ ഏതുഭാഗത്തുനിന്നും കാണാനാകുന്നില്ല. യുഎസ് ഈ പ്രതിസന്ധിയിൽ നേരിട്ട് ഇടപെടാനുള്ള സാധ്യതയും ഉയർന്നിരിക്കുന്നു.

1989 മുതൽ ഇറാനിൽ ആധിപത്യമുള്ള ഖമേനി, സൈന്യത്തിലും ഭരണകൂടത്തിലും ശക്തമായ സ്വാധീനമാണ് നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ വിശ്വസ്തരായ കമാൻഡർമാരുടെ നഷ്ടം അദ്ദേഹത്തെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അതേ സമയം, റോയിട്ടേഴ്സ് നടത്തിയ റിപ്പോര്‍ട്ടുകൾ പ്രകാരം, ഖമേനിയുടെ ഏറ്റവും വിശ്വസ്തരായ IRGC സീനിയർമാരുടെ മരണങ്ങൾ ഇറാനിൽ ഗഹനമായ ശക്തിശൂന്യത ഉണ്ടാക്കിയിരിക്കുകയാണ്.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, “ഖമേനിയെ വധിക്കുന്നതോടെ ഈ പോരാട്ടം അവസാനിപ്പിക്കാം” എന്ന് വ്യക്തമാക്കിയിട്ടുണ്ട്. എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലൂടെയാണ് നെതന്യാഹുവിന്റെ പ്രസ്താവന. വെള്ളിയാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ആരംഭിച്ച ഏറ്റുമുട്ടലിൽ ഇറാനിൽ 224 പേരും ഇസ്രായേലിൽ 24 പേരും ജീവഹാനി കണ്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ബിസിനസ് ഗ്രൂപ്പായ ട്രംപ് ഓർഗനൈസേഷൻ പുതിയ മേഖലയിൽ കാലെടുത്തു വെക്കുകയാണ് – മൊബൈൽ ഫോൺ നിർമ്മാണം. ‘ട്രംപ് മൊബൈൽ’ എന്ന പേരിലാണ് കമ്പനി ആധുനിക സ്മാർട്ട്‌ഫോൺ രംഗത്തേക്ക് പ്രവേശിക്കുന്നത്. ആദ്യം പുറത്തിറക്കുന്നത് ‘ടി1’ എന്ന മോഡലാണ്, അമേരിക്കയിൽ $499 (ഏകദേശം ₹43,000) വിലയ്ക്കാണ് ഈ ഫോണിന്റെ വിപണനമെന്നു കമ്പനി അറിയിച്ചു.

യുഎസ് ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച ട്രംപ് മൊബൈൽ നിർമ്മിക്കുന്ന എല്ലാ ഫോണുകളും പൂർണമായും “മെയ്‌ഡ് ഇൻ യുഎസ്” ആയിരിക്കും എന്നു ട്രംപന്റെ മകൻ എറിക് ട്രംപ് അറിയിച്ചു. കമ്പനി അവതരിപ്പിച്ച ആദ്യമോഡലായ ടി1 ഫോൺ സ്വർണ നിറത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉപഭോക്താക്കൾക്ക് മാസാന്ത്യ റീചാർജായി $47.45 (ഏകദേശം ₹4,000) നൽകേണ്ടിവരും.

നിലവിൽ യുഎസിൽ എ.ടി.&ടി., വെറിസോൺ, ടി-മൊബൈൽ തുടങ്ങിയ പ്രമുഖ സേവനദാതാക്കൾ $40-ൽ താഴെ പ്രതിമാസ പ്ലാനുകൾ നൽകുമ്പോഴാണ്, ട്രംപ് മൊബൈൽ കൂടുതലുള്ള നിരക്കിൽ വിപണിയിൽ പ്രവേശിക്കുന്നത്. എന്നാൽ, ട്രംപ് മൊബൈലിന്റെ “47 പ്ലാൻ” പരിധിയില്ലാത്ത കോളുകളും, ഇന്റർനെറ്റും, സന്ദേശങ്ങളും മാത്രമല്ല, ടെലിഹെൽത്ത് സേവനവും റോഡ്‌സൈഡ് അസിസ്റ്റൻസ് സേവനവുമാണ് വാഗ്ദാനം ചെയ്യുന്നത്. ഈ മോഡൽ സെപ്റ്റംബർ മാസത്തിലാണ് വിപണിയിലെത്തുന്നത്. ഇപ്പോള്‍ $100 നൽക്കി പ്രീ-ബുക്ക് ചെയ്യാൻ കഴിയും.

എല്ലാ ഘടകങ്ങളും അമേരിക്കയിൽ നിർമ്മിക്കുന്നതാണെന്ന എറിക് ട്രംപിന്റെ അവകാശവാദം നിലനില്ക്കുമ്പോഴും, സ്മാർട്ട്‌ഫോണിനാവശ്യമായ പല പ്രധാന ഘടകങ്ങളും വിദേശരാജ്യങ്ങളിൽ നിന്നാണ് ലഭ്യമാകുന്നത് എന്നതാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. അതിനാൽ ‘100% യുഎസ് മെയ്‌ഡ്’ ഫോൺ സങ്കല്പം യാഥാർത്ഥ്യമാകുമെന്ന് ഉറപ്പ് നൽകാൻ കഴിയില്ല.

ട്രംപ് ഓർഗനൈസേഷൻ നിരവധി മേഖലകളിൽ വ്യാപിച്ചിരിക്കുന്നു – പ്രധാനമായും റിയൽ എസ്റ്റേറ്റ്, ആഡംബര ഹോട്ടലുകൾ, ഗോള്ഫ് റിസോർട്ടുകൾ തുടങ്ങിയവയിൽ. ഇനിയുള്ള വർഷങ്ങളിൽ ഡിജിറ്റൽ മീഡിയയും ക്രിപ്റ്റോകറൻസിയും ഉൾപ്പെടെ കൂടുതൽ സാങ്കേതിക മേഖലയിലേക്കും കമ്പനി പ്രവേശനം നടത്തുകയാണ്. ട്രംപ് പ്രസിഡന്റായതിനു ശേഷം അദ്ദേഹത്തിന്റെ മക്കളാണ് ബിസിനസുകളുടെ മേൽനോട്ടം ഏറ്റെടുത്തത്. എന്നാല്‍ പുതിയ ബിസിനസ് തന്ത്രങ്ങൾ അധികാര ദുരുപയോഗത്തിലേക്കും സ്വകാര്യ ലാഭത്തിനും വഴിവെക്കുന്നതായാണ് ചില വിമർശനങ്ങൾ ഉയരുന്നത്.

politics

ദില്ലി: പഹൽഗാമിലെ ഭീകരാക്രമണത്തെ തുടർന്ന് സിന്ധു നദീജല കരാറിൽ നിന്നു പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ച് ഇന്ത്യ . ജലവിഭവ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഉടൻ ഡാമുകൾ സന്ദർശിച്ച് കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകും. അതേസമയം, മുന്നറിയിപ്പില്ലാതെ വെള്ളം തുറന്ന വിട്ടതിനെതിരെ പാക്കിസ്ഥാന്റെ ശക്തമായ പ്രതികരണം തുടരുന്നു. ലോക ബാങ്കിനെയും അന്താരാഷ്ട്ര തർക്ക പരിഹാര കോടതിയെയും സമീപിക്കാൻ പാക്കിസ്ഥാൻ തീരുമാനിച്ചു.

സിന്ധു നദീജല കരാർ ഇന്ത്യ ഏകപക്ഷീയമായി അവസാനിപ്പിക്കാൻ കഴിയില്ലെന്നും, ഓരോ തുള്ളി വെള്ളത്തിലും പാക്കിസ്ഥാന്റെ അവകാശം നിലനില്ക്കുന്നുണ്ടെന്നും പാക് മന്ത്രി അഹമ്മദ് ഖാൻ ലഘാരി പറഞ്ഞു. ഇന്ത്യയുടെ നീക്കത്താൽ അന്താരാഷ്ട്ര തലത്തിൽ വിശ്വാസ്യത നഷ്ടപ്പെട്ടതായി അദ്ദേഹം ആരോപിച്ചു.

ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെ വലിച്ചിഴയ്ക്കുന്നതായി ഇന്ത്യയുടെ നിലപാട് കൂടുതൽ കടുപ്പിച്ചു. ഒരു തുള്ളി വെള്ളം പോലും ഇനി പാക്കിസ്ഥാനിലേക്ക് വിട്ടുനൽകില്ലെന്ന നിലപാടിലാണ് ഇന്ത്യ. ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ ഈ വിഷയത്തിൽ ഉയർന്നതലയുള്ള വിലയിരുത്തലുകൾ നടത്തുകയും ചെയ്തു.

പാക്കിസ്ഥാനിലേക്കുള്ള ജലപ്രവാഹം തടയാൻ ഹൃസ്വകാലവും ദീർഘകാലവുമായ പദ്ധതികൾ ഇന്ത്യ തയ്യാറാക്കിയിട്ടുണ്ട്. അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങളുടെ തുടർച്ചയാണ് കരാറിൽ നിന്നുള്ള പിന്മാറ്റത്തിന് ഇന്ത്യ ആസൂത്രിതമായി ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാൻ, കരാറിന്റെ വ്യവസ്ഥകൾ അനുസരിച്ച് ചർച്ചകൾക്ക് തയ്യാറാകാതെ ഇന്ത്യയുടെ ആവശ്യം നിരസിച്ചിട്ടുള്ളതും, കരാർ ലംഘിച്ചതുമാണ് ജലശക്തി മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ ചൂണ്ടിക്കാണിച്ചത്.

സിന്ധു നദിയുടെ ആറ് പോഷക നദികളിൽ ജലവിതരണത്തെ കുറിച്ചുള്ള കരാറിൽ നിന്ന് പിന്മാറാൻ ഇന്ത്യ ഔദ്യോഗികമായി അറിയിച്ചിരുന്നു. പടിഞ്ഞാറൻ നദികളായ ഝെലം, ചെനാബ്, ഇൻഡസ് എന്നിവയിൽ പാക്കിസ്ഥാനെ, കിഴക്കൻ നദികളായ സത്ലജ്, ബ്യാസ്, രവി എന്നിവയിൽ ഇന്ത്യയെ യഥാക്രമം അധികാരപ്പെടുത്തുന്നതായിരുന്നു കരാർ. പാക്കിസ്ഥാനു നല്‍കപ്പെട്ട നദികളിൽ ജലം കൃഷിക്കും വൈദ്യുതി ഉൽപാദനത്തിനുമായി ഉപയോഗിക്കാമെങ്കിലും, ജലപ്രവാഹം തടയാനോ, പാക്കിസ്ഥാന്റെ സമ്മതിയില്ലാതെ വലിയ പദ്ധതികൾ നടപ്പാക്കാനോ സാധിക്കില്ല. ഇപ്പോൾ കരാറിൽ നിന്നുള്ള പിന്മാറ്റത്തിലൂടെ, ഇവയെല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കാനാണ് ഇന്ത്യയുടെ നീക്കം.

ദില്ലി: സിന്ധു നദീജല കരാർ റദ്ദാക്കാൻ ഇന്ത്യ ചർച്ച ചെയ്യുന്നതിനെതിരെ പാകിസ്ഥാൻ കടുത്ത പ്രതികരണവുമായി മുന്നോട്ടുവന്നു. ഇന്ത്യ വെള്ളം നിഷേധിച്ചാൽ യുദ്ധമെന്ന് പാക് പ്രതിരോധമന്ത്രി പറഞ്ഞു. പാകിസ്ഥാൻ ഒരു ആണവശക്തിയാണെന്ന് മറക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇതേ പശ്ചാത്തലത്തിൽ, കഴിഞ്ഞ രാത്രിയിലും നിയന്ത്രണ രേഖയിലുണ്ടായ പ്രകോപനം ഇന്ത്യ ഗുരുതരമായി കൈകാര്യം ചെയ്തു. പാകിസ്ഥാൻ ഭാഗത്തുനിന്ന് വെടിവെപ്പ് റിപ്പോർട്ട് ചെയ്തതായും സൈനിക വൃത്തങ്ങൾ അറിയിച്ചു.

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്, കശ്മീർ തർക്കവുമായി ബന്ധപ്പെടുത്തി ഭീകരാക്രമണത്തെ വ്യാഖ്യാനിച്ചു. സംഭവം വളരെ മോശമായ ആക്രമണമായിരുന്നുവെന്നും ട്രംപ് പ്രതികരിച്ചു.

അതേസമയം, കശ്മീരിൽ നടക്കുന്ന ഭീകര വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി പുൽവാമ ജില്ലയിൽ രണ്ട് ഭീകരരുടെ വീടുകൾ സുരക്ഷാ സേന തകർത്തു. അഹ്സാൻ ഉൽ ഹഖ്, ഹാരി അഹമദ് എന്നിവരുടെ വീടുകളാണ് തകർത്തത്.

പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് സംശയിക്കുന്നതായി ഇന്ത്യയുടെ ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രാലയവും ലോക നേതാക്കളെ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.

കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സുരക്ഷാ അവലോകനം ചെയ്യാൻ സൈന്യം തീരുമാനിച്ചു. അമർനാഥ് യാത്രയുടെ മുന്നൊരുക്കമായാണ് ഈ നടപടി.

ഇന്ത്യ, രാജ്യത്തെ വിനോദസഞ്ചാര മേഖല പൂര്‍ണമായും സുരക്ഷിതമാണെന്ന് ലോക രാജ്യങ്ങളെ അറിയിച്ചിട്ടുണ്ട്. അതിനാൽ ഇന്ത്യയിലേക്കുള്ള യാത്രയ്ക്കായി കർശന മാർഗനിർദേശങ്ങൾ പ്രഖ്യാപിക്കരുതെന്ന് അമേരിക്കയും ബ്രിട്ടനുമടക്കമുള്ള രാജ്യങ്ങളോട് ഇന്ത്യ ആവശ്യം ഉന്നയിച്ചു.

വത്തിക്കാൻ സിറ്റി: സ്നേഹത്തിനും സമാധാനത്തിനുമായി നിലകൊണ്ട മാർപ്പാപ്പ ഫ്രാൻസിസ് അന്തരിച്ചു. അദ്ദേഹത്തിന്റെ വിയോഗം ലോകമെമ്പാടുമുള്ള വിശ്വാസികളെ ദുഃഖത്തിലാഴ്ത്തി. ഇതിനിടെ വത്തിക്കാൻ മാർപ്പാപ്പയുടെ മരണപത്രം പുറത്തിറക്കി. തന്റെ അന്ത്യവിശ്രമസ്ഥലം റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലായിരിക്കണമെന്ന് മരണപത്രത്തിൽ അദ്ദേഹം രേഖപ്പെടുത്തിയിരുന്നു. മുൻ മാർപ്പാപ്പമാരിൽ പലരും വിശ്രമിച്ചിരിക്കുന്ന സെൻറ് പീറ്റേഴ്‌സ് ബസിലിക്കയിലല്ലാതെ വേണമെന്ന് അവരുടെ ആഗ്രഹം.

ശവകുടീരത്തിൽ ലാത്തിൻ ഭാഷയിൽ “Franciscus” എന്ന് മാത്രം എഴുതണമെന്ന്, മറ്റ് അലങ്കാരങ്ങൾ ഒഴിവാക്കണമെന്നും മരണം മുമ്പ് ഫ്രാൻസിസ് മാർപ്പാപ്പ നിർദ്ദേശിച്ചിരുന്നു. പതിനായിരക്കണക്കിന് വിശ്വാസികൾ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലേക്കാണ് ഇന്നലെ മുതൽ ഒഴുകിയെത്തുന്നത്. രാത്രിയിൽ നടന്ന സംസ്കാര ശുശ്രൂഷകൾക്ക് കാർഡിനാൾ കെവിൻ ഫെറെൽ നേതൃത്വം നൽകി.

മാർപ്പാപ്പയുടെ മരണകാരണം സംബന്ധിച്ച് വത്തിക്കാൻ ഔദ്യോഗിക പ്രസ്താവനയും പുറത്തുവിട്ടിട്ടുണ്ട്. ഹൃദയസ്തംഭനവും പക്ഷാഘാതവുമാണ് മരണത്തിന് കാരണമെന്ന് അതിൽ വ്യക്തമാക്കുന്നു. ഇന്ന് വത്തിക്കാനിൽ കാർഡിനാൾമാരുടെ യോഗം ചേരുന്നുണ്ട്. സംസ്കാര ചടങ്ങുകൾ ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീരുമാനം എടുക്കും.

ഇന്ത്യൻ സമയം തിങ്കളാഴ്ച രാവിലെ 11.05-ന് മാർപ്പാപ്പ അന്തരിച്ചു. 88 വയസ്സായിരുന്നു. ന്യുമോണിയ ബാധിച്ച് 38 ദിവസത്തെ ആശുപത്രി ചികിത്സയ്ക്കുശേഷം കഴിഞ്ഞ മാസം 23നാണ് അദ്ദേഹം വസതിയിലേക്ക് മടങ്ങിയത്. 2013 മാർച്ച് 13-ന്, ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന്, ഫ്രാൻസിസ് മാർപ്പാപ്പയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. കത്തോലിക്ക സഭയുടെ 266-ാമത് മാർപ്പാപ്പ ആയിരുന്നു അദ്ദേഹം, കൂടാതെ ആദ്യലാറ്റിനമേരിക്കക്കാരനായിരുന്നു .

ജന്മനാമം ഹോർഗേ മരിയോ ബർഗോളിയോ ആയിരുന്ന അദ്ദേഹം മാർപ്പാപ്പയായപ്പോൾ ‘ഫ്രാൻസിസ്’ എന്ന പേരാണ് സ്വീകരിച്ചത് — കത്തോലിക്ക സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ആ പേര് മാർപ്പാപ്പ പദവിക്ക് സ്വീകരിക്കപ്പെട്ടത്. വത്തിക്കാൻ കൊട്ടാരം വേണ്ടെന്നുവെച്ച്അദ്ദേഹം അതിഥിമന്ദിരത്തിലെ സാധാരണ മുറിയിലാണ് താമസമാക്കിയിരുന്നത്. ദരിദ്രർക്കും സ്ത്രീകൾക്കും യുദ്ധങ്ങളിലെ ഇരകള്‍ക്കുമെല്ലാവർക്കും വേണ്ടി ശക്തമായി നിലകൊണ്ട അദ്ദേഹം യുദ്ധങ്ങളെ നന്മ-തിന്മ ആയി തിരിച്ചറിയരുതെന്ന് വിശ്വസിച്ചു. സഭയുടെ മൂല്യങ്ങളും ആധുനിക ലോകത്തെ അതിന്റെ പ്രസക്തിയും അദ്ദേഹം ഉറച്ച നിലപാടിലൂടെ വിളിച്ചുപറഞ്ഞതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.

ബാങ്കോക്ക്: മ്യാൻമറിൽ ഉണ്ടായ ഭൂചലനത്തെ തുടർന്ന് മരിച്ചവരുടെ എണ്ണം 1,644 ആയി ഉയർന്നു. 3,408 പേർക്ക് പരിക്കേറ്റതായും 139 പേർ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. റോഡുകളും പാലങ്ങളും തകർന്നതിനാൽ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിനും വലിയ തടസ്സങ്ങളാണ് നേരിടുന്നത്.

അതേസമയം, മണ്ടാലയിൽ 12 നില കെട്ടിടം തകർന്നതിനെ തുടർന്ന് 30 മണിക്കൂറോളം അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഒരു സ്ത്രീയെ രക്ഷാപ്രവർത്തകർ സുരക്ഷിതമായി പുറത്തെടുത്തത് ആശ്വാസകരമായ സംഭവമായി.

ഭൂചലനത്തിൽ കാര്യമായ നാശനഷ്ടം നേരിട്ട മ്യാൻമറിനെ സഹായിക്കാൻ ഇന്ത്യ ഓപ്പറേഷൻ “ബ്രഹ്മ” ആരംഭിച്ചു. ദുരിതാശ്വാസ സാമഗ്രികളുമായി രണ്ട് വിമാനം കൂടി മ്യാൻമറിലെത്തിയതായി റിപ്പോർട്ടുണ്ട്. ഇന്ത്യ 80 അംഗ NDRF സംഘത്തെയും 118 പേരടങ്ങുന്ന മെഡിക്കൽ ടീമിനെയും മ്യാൻമറിലേക്കയച്ചു. 16,000-ത്തിലധികം ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.

ഇന്ന് പുലർച്ചെ മ്യാൻമറിലേക്ക് ആദ്യ വ്യോമസേന വിമാനം ദില്ലിക്കടുത്തുള്ള ഹിൻഡൻ താവളത്തിൽ നിന്ന് പുറപ്പെട്ടു. ഇതിന് പിന്നാലെ നാലു വിമാനങ്ങൾ കൂടി 15 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി മ്യാൻമറിലേക്കയച്ചു. ആഗ്രയിൽ നിന്ന് കരസേനയുടെ ഫീൽഡ് ആശുപത്രി സംഘവും മ്യാൻമറിലേക്ക് പോയിട്ടുണ്ട്. ആറു വനിത ഡോക്ടർമാരുള്‍പ്പെടുന്ന മെഡിക്കൽ സംഘവും അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലൻസുകളും കരസേന എത്തിക്കും.

കൂടാതെ, നാലു നാവികസേന കപ്പലുകളും 50 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി മ്യാൻമറിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്ത്യ എല്ലാ ആവശ്യമായ സഹായങ്ങളും നൽകുമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകിയതായി വിദേശകാര്യവക്താവ് രൺധീർ ജയ്സ്വാൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

നീപെഡോ: മ്യാൻമറിലുണ്ടായ ശക്തമായ ഭൂചലനത്തിൽ നൂറുകണക്കിന് പേരുടെ മരണം സ്ഥിരീകരിച്ചു. നിരവധി കെട്ടിടങ്ങളും പാലങ്ങളും തകർന്നുവീണിട്ടുണ്ട്. രാജ്യത്തിലെ രണ്ടാമത്തെ വലിയ നഗരമായ മാൻഡലെ ഭൂകമ്പത്തിൽ ഗുരുതരമായി ബാധിച്ചു.

ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ പട്ടാള ഭരണകൂടം ആറു പ്രവിശ്യകളിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. നിരവധി ദേശീയ പാതകൾ ഭാഗികമായി തകർന്നതായും റിപ്പോർട്ടുകളുണ്ട്. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഉച്ചയ്ക്ക് 12.50ന് ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന്, 6.8 തീവ്രതയുള്ള മറ്റൊരു ഭൂചലനവും ഉണ്ടായി.

യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയുടെ പഠനത്തിൽ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം മാൻഡലെയിൽ നിന്ന് 17.2 കിലോമീറ്റർ അകലെയുള്ള പ്രദേശമാണെന്ന് കണ്ടെത്തി. തായ്‍ലാൻഡിലും പ്രകമ്പനമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.

സുരക്ഷാ കാരണങ്ങളാൽ ചൈനയിലെ യുനാൻ പ്രവിശ്യയിലും തായ്‍ലാൻഡിലെ ബാങ്കോക്കിലും മെട്രോ, റെയിൽ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു.

മെക്സിക്കൻ ഉൾക്കടലിൽ, ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന്, ക്രൂ-9 ബഹിരാകാശ പേടകം വിജയകരമായി ലാൻഡ് ചെയ്തു. സ്‌പേസ് എക്‌സിന്റെ എംവി മേഗൻ എന്ന കപ്പൽ പേടകത്തെ കടലിൽ നിന്ന് വീണ്ടെടുത്ത് യാത്രക്കാരെ കരയിലെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

ഇന്ത്യൻ സമയം രാവിലെ 10:35നാണ് ഫ്രീഡം ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്തത്. ക്രൂ-9 സംഘത്തിലെ നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച് വിൽമോർ, റഷ്യൻ കോസ്മനോട്ട് അലക്സാണ്ടർ ഗോർബുനോവ് എന്നിവരാണ് ദൗത്യത്തിൽ പങ്കെടുത്തത്.

സ്റ്റാർലൈനർ പേടകത്തിൽ ഉണ്ടായ സാങ്കേതിക പ്രശ്‌നങ്ങളാൽ ദൗത്യകാലാവധി നീളേണ്ടിവന്ന സുനിത വില്യംസും ബുച്ച് വിൽമോറും, 9 മാസത്തെ ദൗത്യം ആവേശകരമായി പൂർത്തിയാക്കി തിരികെ എത്തി. 2024 ജൂൺ 5നായിരുന്നു ബോയിംഗിന്റെ സ്റ്റാർലൈനർ പരീക്ഷണ പേടകത്തിൽ ഇവർ ഐഎസ്എസിലേക്ക് യാത്രതിരിച്ചത്. വെറും എട്ട് ദിവസം മാത്രമായിരുന്ന ദൗത്യകാലാവധി, പക്ഷേ സാങ്കേതിക തടസ്സങ്ങൾ കാരണം തിരികെ വരാൻ കഴിയാത്ത അവസ്ഥയിലായി.

ബുധനാഴ്ച പുലർച്ചെ 2:36ഓടെ ഡ്രാഗൺ പേടകത്തിലെ സോളാർ പാനലുകൾ അടങ്ങിയ ട്രങ്ക് വേർതിരിച്ച ശേഷം 2:41ഓടെ അവസാന എഞ്ചിൻ ജ്വലനം നടത്തി ലാൻഡിംഗ് പാത ഉറപ്പിച്ചു. മൂന്നു മണിയോടെ പേടകം മെക്സിക്കൻ ഉൾക്കടലിൽ സമാധാനമായിറങ്ങി.

ഒട്ടാവ: കാനഡയുടെ 24-ാമത് പ്രധാനമന്ത്രിയായി മുൻ ബാങ്ക് ഓഫ് കാനഡ ഗവർണർ മാർക്ക് കാർണിയയെ പ്രധാനമന്ത്രിയായി പ്രഖ്യാപിതനായി. ലിബറൽ പാർട്ടി പ്രസിഡന്റ് സച്ചിത് മെഹ്‌റയാണ് കാർണി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ട്രൂഡോയ്ക്ക് പിൻഗാമിയായുള്ള ലിബറൽ പാർട്ടി നേതൃസ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ഏറെ പ്രതീക്ഷയോടെയാണ് കാനഡ നോക്കിക്കാണുന്നത്.

2008 മുതൽ 2013 വരെ ബാങ്ക് ഓഫ് കാനഡയുടെ എട്ടാമത്തെ ഗവർണറായും, 2011 മുതൽ 2018 വരെ ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ബോർഡിന്റെ അധ്യക്ഷനുമായും കാർണി പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നേരിടാൻ ഏറ്റവും അനുയോജ്യനായ നേതാവെന്ന നിലയിൽ പൊതുജന സർവേകളിൽ കാർണി മുന്നിൽ നിന്നിരുന്നു.

ലിബറൽ പാർട്ടി നേതൃത്വ തിരഞ്ഞെടുപ്പിൽ 131,674 വോട്ടുകൾ നേടി 85.9% ഭൂരിപക്ഷത്തോടെ അദ്ദേഹം വിജയിച്ചു. മറ്റ് സ്ഥാനാർത്ഥികളായ ക്രിസ്റ്റിയ ഫ്രീലാൻഡ് (11,134 വോട്ടുകൾ), കരീന ഗൗൾഡ് (4,785 വോട്ടുകൾ), ഫ്രാങ്ക് ബെയ്‌ലിസ് (4,038 വോട്ടുകൾ) എന്നിവരെ മറികടന്നാണ് കാർണി നേട്ടം കൈവരിച്ചത്.

ലിബറൽ പാർട്ടി കൺവെൻഷനിൽ അദ്ദേഹത്തെ വേദിയിലേക്ക് പരിചയപ്പെടുത്തിയത് മകൾ ക്ലിയോ കാർണി ആയിരുന്നു. തന്റെ പ്രസംഗത്തിൽ കാർണി കാനഡയുടെ ശക്തിയും ഐക്യവുമാണ് പ്രധാനമെന്ന് ഉറപ്പിച്ചു. ട്രംപിന്റെ നികുതി ഭീഷണികൾക്കെതിരെ ശക്തമായി നിലകൊള്ളും എന്നും ഒരു പുതിയ സാമ്പത്തിക പദ്ധതി നടപ്പിലാക്കി രാജ്യത്തിന്റെ വളർച്ച ഉറപ്പാക്കുമെന്നുമാണ് പുതിയ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം