International

കെനിയയിലെ എൽഗോൺ നാഷണൽ പാർക്കിലെ കിതും ഗുഹയ്‌ക്കെതിരെ മുന്നറിയിപ്പുമായി ശാസ്ത്രലോകം. ലോകത്തെ ഏറ്റവും അപകടകാരിയായ ഗുഹ എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ ഗുഹ അടുത്ത മഹാമാരിക്ക് കാരണമായി മാറിയേക്കാമെന്നാണ് പഠനത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

കിതും ഗുഹയെ കണക്കാക്കുന്നത് മനുഷ്യ ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ ചില വൈറസുകളുടെ ഉത്ഭവ കേന്ദ്രമായാണ്. എബോള, മാർബർഗ് വൈറസുകൾ ഇവിടെ നിന്നാണ് ആരംഭിച്ചതെന്ന് കരുതുന്നുവെന്നാണ് ശാസ്ത്രലോകം ചൂണ്ടിക്കാട്ടുന്നത്. മാർബർഗ് വൈറസിനെതിരെയാണ് ലോകാരോഗ്യ സംഘടന ( ഡബ്ല്യു.എച്ച്.ഒ) അടക്കം ഇപ്പോൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മാർബർഗിന് പകർച്ചവ്യാധി സാദ്ധ്യതയുണ്ടെന്നും ഡബ്ല്യു.എച്ച്.ഒ വിശദമാക്കി.

മാർബർഗിന്റെ മരണ നിരക്ക് 88 ശതമാനം വരെയാണ്. എബോളയുമായി ഇതിന് ഏറെ സാമ്യമുണ്ട്. മദ്ധ്യ ആഫ്രിക്കയിൽ വ്യാപകമായി കണ്ടുവരുന്ന പഴംതീനി വവ്വാലുകളാണ് വൈറസിന്റെ ഉറവിടം. ഇവ വഴി മനുഷ്യർക്കിടയിൽ രോഗവ്യാപനം സംഭവിക്കുന്നു. മാർബർഗിന് നിലവിൽ വാക്‌സിനോ പ്രത്യേക മരുന്നോ ഇല്ല.

1980ൽ കിതും ഗുഹയിൽ അന്വേഷണത്തിനെത്തിയ ഒരു ഫ്രഞ്ച് എൻജിനിയർ മാർബർഗ് ബാധിച്ച് മരിച്ചിരുന്നു. ഏഴ് വർഷങ്ങൾക്ക് ശേഷം കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനെത്തിയ ഒരു ഡാനിഷ് ബാലനും രോഗത്തിന് ഇരയായി മരണമടഞ്ഞു.ആന, പോത്ത്, പുള്ളിപ്പുലികൾ തുടങ്ങി മേഖലയിലെ വന്യജീവികൾ ഈ ഗുഹയിലെ നിത്യസന്ദർശകരാണ്. 600 അടി താഴ്ചയുള്ള ഈ ഗുഹയിലെ വൈറസ് വാഹകരായ വവ്വാലുകളിൽ നിന്ന് രോഗം വന്യജീവികളിലേക്കും തുടർന്ന് മനുഷ്യരിലേക്കും പടരാമെന്നാണ് ഗവേഷകർ നൽകുന്ന മുന്നറിയിപ്പ്.

ലണ്ടൻ: റുവാണ്ട ബില്ലിന് ബ്രിട്ടിഷ് പാർലമെന്റിലെ ഇരു സഭകളുടെയും അംഗീകാരം. ചാൾസ് രാജാവിന്റെ അംഗീകാരം എന്ന ഔപചാരിക കടമ്പ കൂടി കടന്നാൽ പുതിയ നിയമം നടപ്പിൽ വരും. നാടുകടത്തൽ പദ്ധതിക്കുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. യുകെ ഭരണകൂടം തടങ്കൽ കേന്ദ്രങ്ങളുടെ ശേഷി 2,200 ആയി ഉയർത്തുകയും പ്രക്രിയ വേഗത്തിലാക്കാൻ 200 സ്‌പെഷലിസ്റ്റ് കേസ് വർക്കർമാരെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്.

ഇതിന് പുറമെ പദ്ധതിയുമായി ബന്ധപ്പെട്ട നിയമ തർക്കങ്ങൾ പരിഹരിക്കാൻ 25 കോടതികളെയും 150 ജഡ്ജിമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. 2022 ജനുവരി ഒന്നിനു ശേഷം യുകെയിലേക്ക് അനധികൃതമായി എത്തിയ അഭയാർഥികളെ റുവാണ്ടയിലേക്കു നാടുകടത്തുക എന്നതാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

അവിടെ അവരുടെ അഭയാർഥി അപേക്ഷകൾ 5 വർഷത്തെ കരാറിന്റെ അടിസ്ഥാനത്തിൽ പ്രോസസ്സ് ചെയ്യും. റുവാണ്ടയിൽ, അവർക്ക് അഭയാർഥി പദവിക്ക് അപേക്ഷിക്കാം. അത് റുവാണ്ടൻ അധികാരികൾ വിലയിരുത്തും. അഭയാർഥി പദവി ലഭിക്കുന്നവർക്ക് റുവാണ്ടയിൽ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും അവസരമുണ്ടാകും. അപേക്ഷ നിരസിക്കപ്പെട്ടാൽ മറ്റേതെങ്കിലും രാജ്യത്ത് അഭയം തേടാനോ റുവാണ്ടയിൽ താമസിക്കാൻ വീണ്ടും അപേക്ഷിക്കാനോ ശ്രമിക്കണം.

വാഷിങ്ടൺ: മൂന്ന് ചൈനീസ് കമ്പനികൾക്ക് ഉപരോധമേർപ്പെടുത്തി അമേരിക്ക. പാകിസ്ഥാന് ബാലിസ്റ്റിക് മിസൈൽ സാങ്കേതിക വിദ്യയും ഉപകരണങ്ങളും നൽകിയ ചൈനീസ് കമ്പനികൾക്കാണ് അമേരിക്ക ഉപരോധമേർപ്പെടുത്തിയത്. ബെലാറസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റൊരു കമ്പനിക്കും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.

മിൻസ്‌ക് വീൽ ട്രാക്ടർ പ്‌ളാന്റ്, സിയാൻ ലോംഗ്ഡെ ടെക്നോളജി ഡെവലപ്മെന്റ് കമ്പനി ലിമിറ്റഡ്, ടിയാൻജിൻ ക്രിയേറ്റീവ് സോഴ്സ് ഇന്റർനാഷണൽ ട്രേഡ് കമ്പനി ലിമിറ്റഡ്, ഗ്രാൻപെക്റ്റ് കമ്പനി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾക്കാണ് ഉപരോധം. ദീർഘദൂര മിസൈൽ നിർമിക്കാനുള്ള സാങ്കേതിക വിദ്യകളും ചൈന പാകിസ്ഥാന് കൈമാറിയതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപാർട്ട്‌മെന്റ് അറിയിച്ചിരിക്കുന്നത്.

ചൈനയുമായി ബന്ധമുള്ള നാല് കമ്പനികൾ പാകിസ്ഥാന് ആയുധങ്ങൾ നിർമിക്കാനുള്ള ഉപകരണങ്ങളും സാങ്കേതിക വിദ്യയും വിതരണം ചെയ്തതായി വിവരം ലഭിച്ചെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു. ചൈനയുടെ ഇത്തരം നടപടികൾ തുടരാൻ സമ്മതിക്കില്ലെന്നും മില്ലർ ചൂണ്ടിക്കാട്ടി.

മിൻസക് വീൽ ട്രാക്റ്റർ പ്ലാന്റ് കമ്പനി ദീർഘദൂര ബാലിസ്റ്റിക് മിസൈൽ പദ്ധതിക്കുള്ള പ്രത്യേക വാഹനം നൽകിയെന്നും സിയാൻ ലോങ്‌ഡെ ടെക്‌നോളജി ഡെവലപ്‌മെന്റ് ഫിലമെന്റ് വൈൻഡിങ് മെഷീൻ ഉൾപ്പെടെയുള്ള വിതരണം ചെയ്തുവെന്നും യുഎസ് ആരോപിക്കുന്നു.

മാലെ: മാലദ്വീപിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് മൊഹമ്മദ് മുയിസുവിന്റെ പാർട്ടി പീപിൾസ് നാഷണൽ കോൺഗ്രസ് (പി.എൻ.സി) വൻ വിജയം കരസ്ഥമാക്കി. 93 അംഗ സഭയിൽ 86 സീറ്റിലേക്കുള്ള ആദ്യഘട്ട ഫലമാണ് തിരഞ്ഞെടുപ്പു കമ്മിഷൻ പുറത്തുവിട്ടത്. പി.എൻ.സിയാണ് ഇതിൽ 70 സീറ്റും നേടിയിരിക്കുന്നത്.

15 സീറ്റുകൾ മാത്രമാണ് മുഖ്യപ്രതിപക്ഷ പാർട്ടിയും ഇന്ത്യ അനുകൂല നിലപാടുള്ളവരുമായ മാലദീവിയൻ ഡെമോക്രാറ്റിക് പാർട്ടി (എം.ഡി.പി.) ഇപ്പോൾ നേടിയിരിക്കുന്നത്.

ഇന്ത്യാവിരുദ്ധവും ചൈനീസ് അനുകൂലവുമായ നിലപാടുകളുടെ വക്താവാണ് മുയിസു. അധികാരത്തിലെത്തിയതിന് പിന്നാലെ മുയിസു ഇന്ത്യാവിരുദ്ധവും ചൈനീസ് അനുകൂലവുമായ നയങ്ങൾ സ്വീകരിക്കുകയായിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന 1192 ദ്വീപുകളുടെ ശൃംഖലയാണ് മാലദ്വീപ്. കഴിഞ്ഞ സെപ്റ്റംബറിലാണ് പീപ്പിൾസ് നാഷണൽ കോൺഗ്രസ് (പി.എൻ.സി.) നേതാവായ മുയിസു അധികാരത്തിലെത്തിയത്.

ടെഹ്റാൻ: ഇറാനു നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തെ ലഘൂകരിച്ച് ഇറാനിയൻ വിദേശകാര്യമന്ത്രി ഹുസൈൻ അമിറ ബ്ദുല്ലാഹിയൻ. ആക്രമണവുമായി ഇസ്രയേലിന് എന്തെങ്കിലും ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമല്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച പുലർച്ചെയാണ് ഇറാനു നേരെ ആക്രമണമുണ്ടായത്. ഇറാനിൽ പ്രവേശിച്ച മൂന്നു ഡ്രോണുകൾ വെടിവച്ചിട്ടിരുന്നു. എന്നാൽ അത് ഡ്രോണല്ലെന്നും കളിപ്പാട്ടമാണെന്നുമാണ് വിദേശകാര്യ മന്ത്രി അറിയിച്ചു.

കുട്ടികൾ കളിക്കാനുപയോഗിക്കുന്ന കളിപ്പാട്ടം പോലെയാണിത്. അല്ലാതെ ഡ്രോണല്ല. ഇതും ഇസ്രയേലും തമ്മിൽ എന്തെങ്കിലും ബന്ധമുള്ളതായി തെളിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലണ്ടൻ: ബ്രിട്ടനിലെ സിക്ക് നോട്ട് കൾച്ചർ അവസാനിപ്പിക്കാനൊരുങ്ങി പ്രധാനമന്ത്രി ഋഷി സുനാക്. ചെറിയ രോഗങ്ങളുടെ മറവിൽ ജിപിയെ കണ്ടും ഫോണിൽ സംസാരിച്ചും സർട്ടിഫിക്കറ്റ് വാങ്ങി ജോലിക്കു പോകാതെ വീട്ടീലിരുന്നു ശമ്പളം വാങ്ങുന്ന കള്ളത്തരങ്ങൾക്ക് ഇനി അവസാനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

തനിക്ക് തുടർഭരണം ലഭിച്ചാൽ ബ്രിട്ടന്റെ ‘സിക്ക് നോട്ട് കൾച്ചർ’ അവസാനിപ്പിക്കുമെന്നാണ് ഋഷി സുനക് നൽകിയിരിക്കുന്ന വാഗ്ദാനം. ആരോഗ്യപ്രശ്ങ്ങൾമൂലം ജോലിയിൽ നിന്നും മാറിനിൽക്കേണ്ട സാഹചര്യമുണ്ടോ എന്നത് സർട്ടിഫൈ ചെയ്യാനുള്ള അധികാരം ജിപികളിൽ നിന്നും മാറ്റി ‘വർക്ക് ആൻഡ് ഹെൽത്ത് പ്രഫഷണിൽ’ പ്രാവീണ്യം നേടിയവരെ ഏൽപിക്കുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്.

ആനുകൂല്യങ്ങൾ പറ്റി ജീവിയ്ക്കുന്നത് ചിലർക്കെങ്കിലും ജീവിതശൈലിതന്നെയായി മാറിയിട്ടുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ജനങ്ങളുടെ നന്മയ്ക്കായി തുടങ്ങിയ ഇത്തരം സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാൻ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനായി വോട്ട് ചെയ്യാൻ നാട്ടിലെത്തുന്ന കന്നി വോട്ടർമാർക്ക് ടിക്കറ്റ് നിരക്കിൽ വലിയ ഓഫറുമായി എയർ ഇന്ത്യ എക്‌സ്പ്രസ്. ഇവർക്കായി 19 ശതമാനം കിഴിവിൽ ടിക്കറ്റൊരുക്കിയിരിക്കുകയാണ് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാന കമ്പനി.

18നും 22നും ഇടയിൽ പ്രായമുള്ള വോട്ടർമാർക്ക് അവരുടെ ലോക്‌സഭാ മണ്ഡലത്തിന്റെ ഏറ്റവും അടുത്തുള്ള എയർപോർട്ടിലേക്ക് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റിലൂടെയോ (airindiaexpress.com) മൊബൈൽ ആപ്പിലൂടെയോ ജൂൺ ഒന്ന് വരെ ഓഫർ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാം.

എയർ ഇന്ത്യ എക്‌സ്പ്രസിന്റെ 19-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഈ ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകളിൽ ഈ ഓഫർ ലഭ്യമാണ്. #VoteAsYouAre എന്ന കാമ്പയിന്റെ ഭാഗമായാണ് എയർ ഇന്ത്യ എക്‌സ്പ്രസ് പുതിയ ഓഫർ ഒരുക്കിയിരിക്കുന്നതെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.

ജക്കാർത്ത: ഇന്തോനേഷ്യയിൽ അഗ്നിപർവത സ്‌ഫോടനം. ഇന്തോനേഷ്യയുടെ വടക്ക് ഭാഗത്ത് റുവാങ് അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. അഗ്നിപർവത സ്‌ഫോടനത്തെ തുടർന്ന് ആളുകളെ ഒഴിപ്പിക്കുകയും വിമാനത്താവളം അടയ്ക്കുകയും ചെയ്തു. പതിനൊന്നായിരം പേരെയാണ് ഇതുവരെ ഒഴിപ്പിച്ചത്.

റുവാങ് പർവതത്തിൽ നിന്ന് 100 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മനാഡോ നഗരത്തിലെ സാം റതുലാംഗി വിമാനത്താവളം അടച്ചു. 24 മണിക്കൂർ നേരം വിമാനത്താവളം അടച്ചിടുമെന്ന് ഗതാഗത മന്ത്രാലയം വ്യക്തമാക്കി.

മൂന്ന് ദിവസത്തിനിടെ ഇത് അഞ്ച് തവണയാണ് അഗ്നിപർവ്വത സ്‌ഫോടനമുണ്ടായത്. ചൊവ്വാഴ്ച രാത്രി 9.45ഓടെയാണ് ആദ്യ പൊട്ടിത്തെറിയുണ്ടായത്. ഇതോടെ പ്രദേശത്താകെ പുകയും ചാരവും വ്യാപിച്ചു. വിമാനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വിധത്തിൽ ചാരം വ്യാപിച്ചതിനാലാണ് വിമാനത്താവളം അടച്ചിടാൻ തീരുമാനിച്ചത്. റിസ്‌ക് മേഖലയിലെ 11,615 പേരെ ഒഴിപ്പിക്കാൻ തീരുമാനിച്ചെന്നാണ് ദുരന്ത നിവാരണ ഏജൻസി മേധാവി അബ്ദുൾ മുഹരി വ്യക്തമാക്കിയത്.

അഗ്നിപർവ്വതത്തിന്റെ ഒരു ഭാഗം കടലിൽ തകർന്ന് വീണ് 1871ൽ സംഭവിച്ചതു പോലെ സുനാമിയുണ്ടാകുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ സാമൂഹ്യമാധ്യമമായ എക്‌സ് നിരോധിച്ചു. രാജ്യസുരക്ഷ സംബന്ധിച്ചുള്ള ആശങ്കകൾ കണക്കിലെടുത്താണ് തീരുമാനമെന്നാണ് പുറത്തു വരുന്ന വിവരം. രണ്ട് മാസങ്ങളായി രാജ്യത്ത് എക്‌സിനെ നിരോധിച്ചുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചെങ്കിലും ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിരുന്നില്ല. ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച ഓദ്യോഗിക പ്രഖ്യാപനം നടന്നത്.

ഫെബ്രുവരി പകുതിമുതൽ എക്‌സ് ഉപയോഗിക്കാൻ സാധിക്കുന്നില്ലെന്ന പരാതി പാക്കിസ്ഥാനിലെ ഉപയോക്താക്കളിൽ നിന്ന് ഉയർന്നിരുന്നു. പാക് ആഭ്യന്തര മന്ത്രാലയം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് നടപടിയെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടായിരിക്കുന്നത്.

പാകിസ്താനിലെ നിയമങ്ങൾ പാലിക്കുന്നതിലും സാമൂഹ്യമാധ്യമത്തിന്റെ ദുരുപയോഗം തടയുന്നതിലും എക്‌സ് പരാജയപ്പെട്ടു. അതിനാൽ, എക്‌സ് നിരോധിക്കാൻ തങ്ങൾ നിർബന്ധിതരായെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ദുബായ്: യുഎഇ ഇത്തവണ സാക്ഷ്യം വഹിച്ചത് രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്തവിധം അത്യപൂർവ്വമായ കാലാവസ്ഥയ്ക്ക്. 75 വർഷത്തിനിടെ ആദ്യമായാണ് ഇത്രയധികം മഴ യുഎഇയിൽ ലഭിക്കുന്നത്. ശക്തമായ മഴയും കാറ്റും ഇടിമിന്നലും യുഎഇയിലാകമാനം ഉണ്ടായി. പലയിടത്തും വെള്ളം കയറി. ഗതാഗതം തടസപ്പെട്ടു. റോഡുകളും പലതും വെള്ളത്തിനടിയിലായി. വെള്ളം കയറി മെട്രോകളുടെ പ്രവർത്തനവും തകരാറിലായി.

ഏഴ് എമിറേറ്റുകളിലും ശക്തമായ മഴയാണ് പെയ്തത്. അൽഐൻ മേഖലയിൽ ഒറ്റദിവസം 254.8 മില്ലിമീറ്റർ മഴയാണ് അനുഭവപ്പെട്ടത്. ശക്തമായ മഴയെ തുടർന്ന് നൂറുകണക്കിന് വാഹനങ്ങൾ വെള്ളത്തിൽ മുങ്ങുകയും നിരവധി ഷോപ്പിംഗ് മാളുകളിലും മെട്രോ സ്റ്റേഷനുകളിലും വെള്ളം കയറുകയും ചെയ്തു. ദുബായ്, ഷാർജ, ഫുജൈറ എന്നിവിടങ്ങളിലെല്ലാം ശക്തമായ വെള്ളക്കെട്ട് തുടരുകയാണ്. റോഡ്, വ്യോമഗതാഗതം പൂർണതോതിൽ പുനസ്ഥാപിക്കാനായിട്ടില്ല.

പലയിടത്തെയും വെള്ളക്കെട്ട് നീക്കം ചെയ്യാനും പൊതുഗതാഗതം സാധാരണ നിലയിലാക്കാനുമുള്ള ശ്രമം അധികൃതർ നടത്തുന്നുണ്ട്. കൂറ്റൻ പമ്പുകൾ എത്തിച്ചാണ് പലയിടത്തെയും വെള്ളക്കെട്ട് നീക്കംചെയ്യുന്നത്. ജനജീവിതം സാധാരണമാക്കാൻ ഇനിയും സമയമെടുത്തേക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

വൈകുന്നേരം 6 മണി വരെ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ സമിതി അഭ്യർഥിച്ചു. അടിയന്തര ആവശ്യങ്ങൾക്കു മാത്രമേ പുറത്തിറങ്ങാവൂവെന്നാണ് ജനങ്ങളോട് അധികൃതർ നിർദ്ദേശിച്ചത്. യുഎഇയിലെ സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്ക് ഇന്നും ഓൺലൈൻ ക്ലാസായിരിക്കും നടത്തുക. അബുദാബിയിൽ പാർക്കുകളും ബീച്ചുകളും താൽക്കാലികമായി അടച്ചു. സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നതുവരെ പാർക്കുകൾ തുറക്കില്ല. പൊതുജന സുരക്ഷ കണക്കിലെടുത്താണ് നടപടി. അജ്മാനിലെയും പാർക്കുകളും ബീച്ചുകളും അടച്ചു.

മഴയുടെയും കാറ്റിന്റെയും ശക്തി ഇന്നു വൈകുന്നേരത്തോടെ കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.