Politics (Page 430)

തിരുവനന്തപുരം: മുസ്ലിം ലീഗിനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. ‘ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളാണ്. അതുകൊണ്ടാണ് പള്ളികളില്‍ പ്രതിഷേധിക്കുമെന്ന് പ്രഖ്യാപിച്ചത്’ എന്ന് കോടിയേരി കുറ്റപ്പെടുത്തി.

‘കേരളത്തിന്റെ മത നിരപേക്ഷ അടിത്തറ തകര്‍ക്കാനാണ് വലതുപക്ഷ ശക്തികള്‍ ശ്രമിക്കുന്നത്. ആര്‍എസ്എസ് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മതതീവ്രവാദം പ്രരിപ്പിക്കുന്നു. ചില മുസ്ലിം സംഘടനകള്‍ ഇതിനു ബദലായി പ്രവര്‍ത്തിക്കുന്നു. സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ അനുവദിക്കരുത്. ഹലാല്‍ എന്ന വാക്ക് തെറ്റായി ചിത്രീകരിച്ച് മത ചിഹ്നം ആക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും’ കോടിയേരി ആരോപിച്ചു. ‘തലശ്ശേരിയില്‍ ആര്‍എസ്എസുകാര്‍ കലാപത്തിന് ബോധപൂര്‍വം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവല്ലയിലെ സിപിഎം നേതാവ് സന്ദീപ് കുമാറിന്റെ കൊലപാതകം ആസൂത്രിതമാണ്. കൊലക്കു പകരം കൊല സിപിഐഎം നയമല്ല. കൊലപാതകികളെ ജനങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുത്തണം ഈ സമീപനം സ്വീകരിച്ചതുകൊണ്ടാണ് പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തിയെന്നും’ കോടിയേരി വ്യക്തമാക്കി.

‘എല്‍ഡിഎഫ് അധികാരത്തില്‍ വരാതിരിക്കാന്‍ വലതുപക്ഷ ശക്തികള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചു. കെ റെയില്‍ പദ്ധതി തകര്‍ക്കാന്‍ യുഡിഎഫും ബിജെപിയും കൂടി ശ്രമിക്കുന്നു. ജന പങ്കാളിത്തത്തോടെ ഉള്ള വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്ന് കോടിയേരി വിശദീകരിച്ചു. അധികാര ദല്ലാളന്മാരായി പാര്‍ട്ടി സഖാക്കള്‍ മാറരുത്. ആരും സ്വയം അധികാര കേന്ദ്രങ്ങള്‍ ആകരുത്. ഗൂണ്ടാ സംഘങ്ങളെ ഒരു തരത്തിലും സംരക്ഷിക്കരുതെന്നും അങ്ങനെ വന്നാല്‍ ജനങ്ങളില്‍ നിന്ന് പാര്‍ട്ടി ഒറ്റപ്പെടുമെന്നും’ കോടിയേരി ചൂണ്ടിക്കാട്ടി.

കണ്ണൂർ: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ഈ വിജയം കോൺഗ്രസിന് ഇരട്ടിമധുരം പകരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആരും പ്രസ്ഥാനത്തിന് മുകളിൽ അല്ല, ആരും ഒഴിച്ചുകൂടാൻ പറ്റാത്തവരും അല്ല. കോൺഗ്രസ് വികാരം നഷ്ടപ്പെട്ടാൽ ആരും ഒന്നും അല്ല എന്ന തിരിച്ചറിവ് ഉണ്ടാകണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ആ തിരിച്ചറിവ് ആയിരം വട്ടം ഉദ്‌ഘോഷിക്കുന്നതാണ് ഇന്ദിരാ പ്രിയദർശിനിയുടെ പേരിലുള്ള ആശുപത്രി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനൽ നേടിയ ഉജ്ജ്വല വിജയം. ചുവർ ഉണ്ടെങ്കിലേ ചിത്രം വരക്കാനാകൂ. ഇവിടെ ചിലരെങ്കിലും ഉണ്ട്. പ്രവർത്തകരുടെ വിയർപ്പു തുള്ളിയിൽ
കെട്ടിപ്പടുത്ത സ്ഥാപനങ്ങളിൽ ഒരിക്കൽ കയറിയിരുന്നാൽ പിന്നെ പാർട്ടിയെ മറക്കും, പ്രവർത്തകരെ മറക്കും. എല്ലാം ഞാൻ ആണെന്ന തോന്നൽ ഉണ്ടാകുമെന്നും അദ്ദേഹം വിമർശിച്ചു. മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പുതിയ സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് സുധാകരന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു പരാമർശം ഉണ്ടായത്.

കോൺഗ്രസിനേക്കാൾ വലുത് താനാണെന്ന തോന്നലും താനെന്ന മനോഭാവത്തിനും വളർത്തിയ മഹാപ്രസ്ഥാനത്തിനെ മറന്നതിനും കാലം കരുതിവെച്ച തിരിച്ചടിയാണിത്. ഒന്ന് നിങ്ങൾ അറിയണം കണ്ണുതുറന്ന് കാണണം. കേരളത്തിന്റെ തെരുവുകളിലേക്ക് നോക്കൂ. ഇന്നലെകളിൽ കണ്ട നൈരാശ്യം പിടിച്ച കോൺഗ്രസല്ല. ഒരു മനസ്സോടെ ഒരേ വികാരമായി ഒരു സാഗരം പോലെ ത്രിവർണ്ണ പതാക ചോട്ടിൽ ഒഴുകിയെത്തുന്ന ജനലക്ഷങ്ങൾ. അവർക്ക് വ്യക്തികളല്ല വലുത്, കോൺഗ്രസ് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ഈ വിജയം കോൺഗ്രസിന് ഇരട്ടിമധുരം പകരുന്നു. സാധാരണ പ്രവർത്തകരുടെ വിജയം, കോൺഗ്രസിന്റെ വിജയം!

ആരും പ്രസ്ഥാനത്തിന് മുകളിൽ അല്ല,
ആരും ഒഴിച്ചുകൂടാൻ പറ്റാത്തവരും അല്ല.
കോൺഗ്രസ് വികാരം നഷ്ടപ്പെട്ടാൽ
ആരും ഒന്നും അല്ല എന്ന തിരിച്ചറിവ് ഉണ്ടാവണം.

ആ തിരിച്ചറിവ് ആയിരം വട്ടം ഉദ്‌ഘോഷിക്കുന്നതാണ് ഇന്ദിരാ പ്രിയദർശിനിയുടെ പേരിലുള്ള
ആശുപത്രി തിരഞ്ഞെടുപ്പിൽ
കോൺഗ്രസ് പാനൽ നേടിയ ഉജ്ജ്വല വിജയം.

”ചുവർ ഉണ്ടെങ്കിലേ ചിത്രം വരക്കാനാകൂ.”
ഇവിടെ ചിലരെങ്കിലും ഉണ്ട്,
പ്രവർത്തകരുടെ വിയർപ്പു തുള്ളിയിൽ
കെട്ടിപ്പടുത്ത സ്ഥാപനങ്ങളിൽ ഒരിക്കൽ കയറിയിരുന്നാൽ പിന്നെ പാർട്ടിയെ മറക്കും, പ്രവർത്തകരെ മറക്കും. എല്ലാം ഞാൻ ആണെന്ന തോന്നലും!
കോൺഗ്രസിനേക്കാൾ വലുത് ഞാനാണെന്ന തോന്നലും
ഞാനെന്ന മനോഭാവത്തിനും
വളർത്തിയ മഹാപ്രസ്ഥാനത്തിനെ മറന്നതിനും കാലം കരുതിവെച്ച തിരിച്ചടി.

ഒന്ന് നിങ്ങൾ അറിയണം കണ്ണുതുറന്ന് കാണണം കേരളത്തിന്റെ തെരുവുകളിലേക്ക് നോക്കൂ…
ഇന്നലെകളിൽ കണ്ട നൈരാശ്യം പിടിച്ച
കോൺഗ്രസല്ല…
ഒരു മനസ്സോടെ
ഒരേ വികാരമായി
ഒരു സാഗരം പോലെ
ത്രിവർണ്ണ പതാക ചോട്ടിൽ
ഒഴുകിയെത്തുന്ന ജനലക്ഷങ്ങൾ…
അവർക്ക് വ്യക്തികളല്ല വലുത്,
കോൺഗ്രസ് മാത്രമാണ്.
കോൺഗ്രസ് മാത്രം!

ഇവിടെ ആർക്കും മാറിനിൽക്കാനാവില്ല,
മുന്നോട്ട്…
ജയ് കോൺഗ്രസ്!

കണ്ണൂർ: കോമത്ത് മുരളീധരനെതിരെ മുന്നറിയിപ്പ് നൽകി നേതാക്കൾ. തെറ്റ് ഏറ്റുപറഞ്ഞ് തിരിച്ച് വരുന്നതാണ് കോമത്തിന് നല്ലതെന്നും അല്ലെങ്കിൽ ഒറ്റപ്പെടുമെന്നും ഇ പി ജയരാജൻ വ്യക്തമാക്കി. പാർട്ടിയിൽ നിന്ന് അകന്ന് നിൽക്കുന്നവരുണ്ടായേക്കാം. എന്നാൽ അവർ പാർട്ടിയെ ദുർബലപ്പെടുത്തരുത്. ഒരുപാട് പേർ തെറ്റ് തിരുത്തി പാർട്ടിയിൽ തിരിച്ചെത്തുന്നുണ്ട്. തെറ്റ് തിരുത്തി തിരികെ എത്താത്തവർ ദുർബലപ്പെട്ട് പോകുമെന്നും പാർട്ടിക്ക് മുമ്പിൽ തെറ്റ് ഏറ്റുപറഞ്ഞ് തിരിച്ച് വരുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പിൽ പാർട്ടി വിട്ട് പോയ പലരും തിരിച്ച് വരാൻ ശ്രമിക്കുന്നുണ്ട്. മുരളിക്ക് ഇപ്പം തിരിച്ച് വരാൻ എളുപ്പമാണെന്നും അങ്ങനെ ചെയ്തില്ലെങ്കിൽ മുരളി ഒറ്റപ്പെടുമെന്നും ഇ പി ജയരാജൻ വ്യക്തമാക്കി. എം വി രാഘവനടക്കം തെറ്റ് തിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദമാക്കി.

അതേസമയം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും കോമത്തിനും സിപിഐക്കുമെതിരെ വിമർശനം ഉന്നയിച്ചു. സകല കുറ്റങ്ങളും നടത്തുന്നവർക്ക് കേറി കൂടാൻ പറ്റിയ സ്ഥലമാണ് ഇപ്പോൾ സിപിഐ എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ചിലർക്ക് ചിലരെ കുറ്റപ്പടുത്തിയാൽ മാത്രമേ പുറത്തേക്ക് പോകാൻ കഴിയൂ. ഗോവിന്ദൻ മാഷിന് മുരളിക്കെതിരെ വ്യക്തിപരമായി നിലപാട് സ്വീകരിക്കാൻ കഴിയില്ല. അങ്ങനെയുള്ളതല്ല ഈ പാർട്ടി ഘടന. അത്തരത്തിലുള്ള ശീലം പാർട്ടിക്കില്ല. ആന്തൂരിലെ എല്ലാ പ്രശ്നങ്ങളും അവസാനിച്ചപ്പോഴാണ് മുരളിക്ക് ഉൾവിളിയുണ്ടായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സാജന്റെ കുടുംബത്തിനൊപ്പമായിരുന്നു പാർട്ടിയെന്നും സാജന്റെ സ്വപ്നമായ കൺവൻഷൻ സെൻറർ തുറക്കാൻ ഇടപെടത് പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിലെവിടെയാണ് മുൻസിപ്പൽ കോർപറേഷന് തെറ്റ് പറ്റിയത്. ഒന്നും രണ്ടും ആളുകൾ പോയാൽ തകരുന്നതല്ല ഈ പാർട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംഘപരിവാറിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തലശ്ശേരിയിൽ സംഘപരിവാർ ഉയർത്തിയത് കേരളത്തിൽ കേൾക്കരുതാത്ത മുദ്രവാക്യമാണെന്നും അത് അംഗീകരിക്കാൻ ഒരിക്കലും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴയിൽ പി.കൃഷ്ണപിള്ള സ്മാരക പഠനകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

തലശ്ശേരിയിൽ ഒരു പ്രകടനം ആർഎസ്എസിന്റെ നേതൃത്വത്തിൽ നടന്നു. നമ്മുടെ കേരളത്തിൽ നമുക്ക് കേൾക്കാൻ കഴിയാത്ത മുദ്രാവാക്യങ്ങളാണ് വിളിച്ചത്. എന്താണ് ഇതിന്റെ ഉദ്ദേശ്യമെന്ന് അദ്ദേഹം ചോദിച്ചു. ഇത്തരമൊരു ചിന്ത ആളുകളുടെ മനസിലേക്ക് കടത്തിവിടുകയാണ്. നമ്മൾ ഇടുന്ന വസ്ത്രത്തിന് നേരെയും കഴിക്കുന്ന ഭക്ഷണത്തിന് നേരെയും കടന്നാക്രമണം നടത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമൂഹത്തെ ആകെ അട്ടിമറിക്കാനുള്ള ബോധപൂർവമായ ശ്രമം നടന്നുവരുന്ന കാലമാണിത്. കേരളത്തിന്റെ ഏറ്റവും വലിയ പ്രത്യേകത മതനിരപേക്ഷതയിൽ ഊന്നിനിൽക്കുന്ന നാടാണ് എന്നതാണ്. ആർഎസ്എസ് പൂർണമായും വർഗീയതയിൽ അഭിരമിക്കുന്നവരാണ്. വർഗീയയിലൂടെ വളരാൻ കഴിയുമെന്ന് ചിന്തിക്കുന്നവരാണ്. അതിനായി വർഗീയ സംഘർഷങ്ങളും കലാപങ്ങളും ആശ്രയിക്കുന്നവരാണ്. അവർക്ക് ഇന്ത്യയിൽ പലയിടത്തും അവരുടെ അജണ്ട അവർ ഉദ്ദേശിക്കുന്ന രീതിയിൽ നടപ്പാക്കാനായി. അതിന് കാരണം സമൂഹത്തിന്റെ പ്രത്യേകതയാണ്. കേരളത്തിൽ അവർ ഉദ്ദേശിക്കുന്നത് നടപ്പാൻ സാധിക്കാത്തതും മറ്റിടങ്ങളിൽ അതിന് കഴിയുന്നതും ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇടതുപക്ഷം ശക്തമായി ഇല്ലാത്ത സംസ്ഥാനങ്ങളിൽ അതിവേഗതയിൽ ബിജെപിക്ക് വളരാൻ സാധിക്കും. എന്നാൽ ഒരു ഇടതുപക്ഷധാര കേരളത്തിൽ ഉയർന്നുനിൽക്കുന്നുണ്ട്. കോൺഗ്രസിനെയാണ് അവർക്ക് അവിടെ തുണയാകുന്നത്. കോൺഗ്രസ് അധികാരത്തിനായി വർഗീയതയോട് സമരസപ്പെടുന്നതാണ് കാണുന്നത്. സംഘപരിവാർ നേതാക്കൾ ഉന്നയിക്കുന്ന അതേ വാദഗതികൾ തന്നെയാണ് കോൺഗ്രസ് നേതാക്കളും ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. അവസരപാദരമായ കോൺഗ്രസിന്റെ നിലപാട് ബിജെപിക്ക് വളക്കൂറുണ്ടാക്കിയെന്ന് അദ്ദേഹം വിമർശിച്ചു.

കോഴിക്കോട്: ജീവിതാവസാനം വരെ പാർട്ടിയെ നിയന്ത്രിക്കണമെന്ന് മുതിർന്ന നേതാക്കൾ വാശി പിടിക്കരുതെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. ഇത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കുമെതിരെയുമായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഒരു സ്വകാര്യ ചാനലിലെ പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പാർട്ടി സംസ്ഥാന നേതൃത്വവുമായി അകൽച്ചയിലാണ്. ഈ സാഹചര്യത്തിലാണ് ഇരുവർക്കുമെതിരെ സുധാകരൻ വിമർശനം ഉന്നയിച്ചത്. ഒന്നോ രണ്ടോ നേതാക്കൾ വിചാരിച്ചാൽ പാർട്ടിയുടെ വളർച്ചയെ തടയാൻ കഴിയില്ല. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും സഹകരിക്കാത്തതിൽ വിഷമമുണ്ട്. ഇക്കാര്യം നേരിട്ട് അവരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോട്ടയം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. പെരിങ്ങര സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് വി മുരളീധരൻ സിപിഎമ്മിനെതിരെ വിമർശനം ഉന്നയിച്ചത്. സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്നും ആദ്യം സത്യം പറഞ്ഞ പൊലീസുകാരെ സിപിഎം തിരുത്തിയെന്നും അദ്ദേഹം പറഞ്ഞു.

കേസിലെ പ്രതികൾക്ക് സിപിഎമ്മുമായാണ് ബന്ധമുള്ളത്. പ്രതികളിൽ ഒരാളെ യുവമോർച്ച നേരത്തെ പുറത്താക്കിയതാണ്. പോാലീസിനെ കൊണ്ട് സിപിഎം റിമാൻഡ് റിപ്പോർട്ട് തിരുത്തിയെഴുതിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോട് മറുപടി നൽകവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പെരിയയിൽ തോറ്റതിന് തിരുവല്ലയിൽ കണക്കുതീർക്കാൻ വരരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സന്ദീപിനെ ബിജെപി- ആർഎസ്എസ് പ്രവർത്തകർ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമർശം. കേസിൽ വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സി പി എമ്മുകാർ മരിച്ചാൽ വ്യാജ പ്രചാരണം നടത്തുകയെന്നതാണ് ബിജെപിയുടെ പതിവ് രീതി. ആർഎസ്എസ് നടത്തുന്ന കൊലപാതകങ്ങൾ അവർ ഏറ്റെടുക്കാറില്ല. സന്ദീപിന്റെ കാര്യത്തിലും ഇതാണ് സംഭവിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സമാധാനത്തിനായിട്ടാണ് സി പി എം നിലകൊള്ളുന്നത്. സി പി എമ്മിനെ ഇല്ലാതാക്കാമെന്ന് ആരും കരുതണ്ട. അക്രമപാതയിൽ നിന്ന് ആർ എസ് എസ് പിന്തിരിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരുവല്ല: ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പെരിങ്ങരയിലെ സിപിഎം ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് കോടിയേരി ബിജെപിക്കെതിരെ വിമർശനം ഉന്നയിച്ചത്. ബി ജെ പി നേതൃത്വം ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണിതെന്ന് അദ്ദേഹം പറഞ്ഞു. കേസിൽ വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സി പി എമ്മുകാർ മരിച്ചാൽ വ്യാജ പ്രചാരണം നടത്തുകയെന്നതാണ് ബിജെപിയുടെ പതിവ് രീതി. ആർഎസ്എസ് നടത്തുന്ന കൊലപാതകങ്ങൾ അവർ ഏറ്റെടുക്കാറില്ല. സന്ദീപിന്റെ കാര്യത്തിലും ഇതാണ് സംഭവിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സമാധാനത്തിനായിട്ടാണ് സി പി എം നിലകൊള്ളുന്നത്. സി പി എമ്മിനെ ഇല്ലാതാക്കാമെന്ന് ആരും കരുതണ്ട. അക്രമപാതയിൽ നിന്ന് ആർ എസ് എസ് പിന്തിരിയണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സന്ദീപിന്റെ കുടുംബത്തിന് സംരക്ഷണം നൽകുമെന്ന് കോടിയേരി ഉറപ്പു നൽകി. സന്ദീപിന്റെ കുടുംബം അനാഥമാകില്ല. കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സന്ദീപിന്റെ വീട്ടിൽ കോടിയേരി ഇന്ന് സന്ദർശനം നടത്തിയിരുന്നു.

ന്യൂഡല്‍ഹി: രാജ്യത്ത് മൊബൈല്‍ പേയ്മെന്റുകള്‍ എടിഎം പണം പിന്‍വലിക്കലുകളേക്കാള്‍ വര്‍ധിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഫിന്‍ടെക്കിന്റെ നേതൃത്വ ഫോറമായ ഇന്‍ഫിനിറ്റി ഫോറത്തിന്റെ രണ്ടുദിവസത്തെ സമ്മേളനം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു ദശാബ്ദത്തിനുള്ളില്‍ ഡിജിറ്റല്‍ ബാങ്കുകള്‍ രാജ്യത്ത് സാധാരണമായേക്കും. ഡിജിറ്റല്‍ ഇന്ത്യക്ക് കീഴിലുള്ള പരിവര്‍ത്തന സംരംഭങ്ങള്‍ പ്രയോഗിക്കാന്‍ പുത്തന്‍ ഫിന്‍ടെക് പരിഹാരങ്ങള്‍ക്കായി വാതിലുകള്‍ തുറന്നിരിക്കുന്നു. ഈ ഫിന്‍ടെക് സംരംഭങ്ങളെ ഒരു വിപ്ലവമാക്കി മാറ്റാനുള്ള സമയമിതാണ്. ഇന്ത്യയിലെ ഓരോ പൗരന്റെയും സാമ്പത്തിക ശാക്തീകരണം നേടിയെടുക്കാന്‍ സഹായിക്കുന്ന വിപ്ലവമാണ് ഇത്. 2014ല്‍ ബാങ്ക് അക്കൗണ്ടുകള്‍ 50 ശതമാനത്തില്‍ താഴെയായിരുന്നത് കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ 430 ദശലക്ഷം ജന്‍ധന്‍ അക്കൗണ്ടുകളോടെ അത് സാര്‍വത്രികമാക്കിയെന്ന് മോദി ചൂണ്ടിക്കാട്ടി.

ധനം ഒരു സമ്പദ്വ്യവസ്ഥയുടെ ജീവരക്തമാണെന്നും സാങ്കേതികവിദ്യ അതിന്റെ വാഹകമാണെന്നും അന്ത്യോദയയും സര്‍വോദയയും കൈവരിക്കുന്നതിന് രണ്ടും ഒരുപോലെ പ്രധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം 1.3 ബില്യണ്‍ ഇടപാടുകള്‍ നടത്തിയ 690 ദശലക്ഷം റുപേ കാര്‍ഡുകള്‍ പോലുള്ള സംരംഭങ്ങളും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ഗിഫ്റ്റ് സിറ്റി കേവലം ഒരു പരിസരമല്ലെന്നും അത് ഇന്ത്യയെ പ്രതിനിധീകരിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലക്‌നൗ: ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവെ നിർണായക നീക്കങ്ങളുമായി സമാജ് വാദി പാർട്ടി നേതാവും മുൻ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ഇതിന്റെ ഭാഗമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നയിക്കുന്ന ബദൽ രാഷ്ട്രീയ മുന്നണിയിൽ ചേരാനുള്ള താത്പര്യം അദ്ദേഹം പ്രകടിപ്പിച്ചു. ബംഗാളിലേത് പോലെ യുപിയിൽ നിന്നും ബിജെപിയെ തുടച്ചു നീക്കുമെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി.

കോൺഗ്രസിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. ജനങ്ങൾ കോൺഗ്രസിനെ തള്ളിയെന്ന് അദ്ദേഹം പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരു സീറ്റ് പോലും കിട്ടില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. 2017 ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് – എസ്പി സഖ്യം ഒരുമിച്ചാണ് ബിജെപിയെ നേരിട്ടത്. എന്നാൽ ഇത് നല്ല അനുഭവമായിരുന്നില്ലെന്നും ഉത്തർപ്രദേശ് കോൺഗ്രസിനെ തള്ളിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിജെപിയെയും അദ്ദേഹം വിമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പൂർവാഞ്ചൽ എക്സ്പ്രസ് വേയുടെ പേരിലായിരുന്നു വിമർശനം. തന്റെ പാർട്ടി ആരംഭിച്ച പദ്ധതികളുടെ ക്രെഡിറ്റ് ബിജെപി ഏറ്റെടുക്കുകയാണ്. സമാജ് വാദി പാർട്ടിക്ക് 22 മാസത്തിനുള്ളിൽ എക്സ്പ്രസ് വേ നിർമ്മിക്കാൻ കഴിയുമെങ്കിൽ, അതേ ജോലി ചെയ്യാൻ ബിജെപി 4.5 വർഷം എടുത്തതെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. യുപിയിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ അവർ ആഗ്രഹിക്കുന്നില്ല എന്നതാണ് ഇതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവല്ല: സിപിഎമ്മിന്റെ ഗുണ്ടാസംഘം നടത്തിയ കൊല ബിജെപിയുടെ തലയിൽ കെട്ടിവെയ്ക്കാനുള്ള പൊലീസ്-സിപിഎം ഗൂഢാലോചന ബിജെപി രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് മുന്നറിയിപ്പ് നൽകി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പൊലീസിനെ ഉപയോഗിച്ച് വ്യാജപ്രചാരണം നടത്തി നാട്ടിൽ കലാപമുണ്ടാക്കാനുള്ള സിപിഎമ്മിന്റെ അപകടകരമായ രാഷ്ട്രീയത്തെ ജനങ്ങളെ അണിനിരത്തി ശക്തമായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.

തിരുവല്ലയിലെ വനിതാ നേതാവ് സിപിഎം പ്രാദേശിക നേതാവിനെതിരെ ഉയർത്തിയ പീഡന പരാതിയും കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കണം. പത്തനംതിട്ട ജില്ലയിലുള്ള സിപിഎമ്മിലെ ആഭ്യന്തര പ്രശ്‌നങ്ങളും അന്വേഷിക്കണം. തിരുവല്ലയിലെ കൊലപാതകത്തിൽ ബിജെപിക്ക് പങ്കില്ലെന്നും രാഷ്ട്രീയ കൊലപാതകമല്ലെന്നും പറഞ്ഞത് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി നിശാന്തിനിയാണ്. എന്നാൽ സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പൊലീസിനെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഭീഷണിക്ക് വഴങ്ങിയാണ് പൊലീസ് ബിജെപി പ്രവർത്തകർ സംഘം ചേർന്നു സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തി എന്ന എഫ്‌ഐആർ നൽകിയത്. സിപിഎം പറയുന്നത് പോലെയാണ് പൊലീസ് പ്രവർത്തിക്കുന്നതെങ്കിൽ അത് അനുവദിച്ചു തരാൻ ബിജെപി ഒരുക്കമല്ല. രാജ്യത്ത് പൊലീസിനും മുകളിൽ മറ്റ് ഭരണഘടനാ സ്ഥാപനങ്ങളും ജുഡീഷ്യറിയും ഉണ്ട്. സിപിഎമ്മിന്റെ പോഷകസംഘടനയായി പ്രവർത്തിക്കുന്നതിന് കേരള ഡിജിപി ഉത്തരവാദിത്വപ്പെട്ടവർക്ക് മുമ്പിൽ മറുപടി നൽകേണ്ടി വരുമെന്നും അദ്ദേഹം വിശദീകരിച്ചു.

സന്ദീപ് വധക്കേസിൽ അറസ്റ്റിലായ മുഹമ്മദ് ഫൈസൽ ബിജെപിക്കാരനാണോ? ഇയാളുടെ പശ്ചാത്തലമെന്താണ് എന്ന് പൊലീസ് വ്യക്തമാക്കണം. റെഡ് വോളന്റിയർ യൂണിഫോമിൽ സിപിഎം പരിപാടിയിൽ പങ്കെടുക്കാറുള്ള നന്ദുകുമാർ ബിജെപിയാണോയെന്നും അദ്ദേഹം ചോദിച്ചു. സജീവ സിപിഎം പ്രവർത്തകനായ വിഷ്ണുകുമാർ എന്ന അഭി ബിജെപി പ്രവർത്തകനാണോ? പായിപ്പാട് സ്വദേശിയായ പ്രമോദ് പ്രസന്നൻ ബിജെപിയാണോ? ഇവരെല്ലാം സിപിഎം പ്രവർത്തകരാണെന്ന് വ്യക്തമായിട്ടും ബിജെപിയുടെ പേര് അനാവശ്യമായി വലിച്ചിഴച്ചതിന് പൊലീസിനെ കൊണ്ട് മറുപടി പറയിപ്പിക്കുക തന്നെ ചെയ്യും. എകെജി സെന്ററിൽ നിന്നും എഴുതിയ ഭോഷ്‌ക്ക് എഫ്‌ഐആർ ആണിതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.