സന്ദീപ് വധക്കേസ്; അക്രമപാതയിൽ നിന്നും ആർ എസ് എസ് പിന്തിരിയണമെന്ന് കോടിയേരി

തിരുവല്ല: ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പെരിങ്ങരയിലെ സിപിഎം ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് കോടിയേരി ബിജെപിക്കെതിരെ വിമർശനം ഉന്നയിച്ചത്. ബി ജെ പി നേതൃത്വം ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണിതെന്ന് അദ്ദേഹം പറഞ്ഞു. കേസിൽ വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സി പി എമ്മുകാർ മരിച്ചാൽ വ്യാജ പ്രചാരണം നടത്തുകയെന്നതാണ് ബിജെപിയുടെ പതിവ് രീതി. ആർഎസ്എസ് നടത്തുന്ന കൊലപാതകങ്ങൾ അവർ ഏറ്റെടുക്കാറില്ല. സന്ദീപിന്റെ കാര്യത്തിലും ഇതാണ് സംഭവിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സമാധാനത്തിനായിട്ടാണ് സി പി എം നിലകൊള്ളുന്നത്. സി പി എമ്മിനെ ഇല്ലാതാക്കാമെന്ന് ആരും കരുതണ്ട. അക്രമപാതയിൽ നിന്ന് ആർ എസ് എസ് പിന്തിരിയണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സന്ദീപിന്റെ കുടുംബത്തിന് സംരക്ഷണം നൽകുമെന്ന് കോടിയേരി ഉറപ്പു നൽകി. സന്ദീപിന്റെ കുടുംബം അനാഥമാകില്ല. കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സന്ദീപിന്റെ വീട്ടിൽ കോടിയേരി ഇന്ന് സന്ദർശനം നടത്തിയിരുന്നു.