പള്ളികളില്‍ പ്രതിഷേധിക്കുമെന്ന ലീഗിന്റെ പ്രഖ്യാപനത്തെ രൂക്ഷമായി വിമര്‍ശിച്ച് കോടിയേരി

തിരുവനന്തപുരം: മുസ്ലിം ലീഗിനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. ‘ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളാണ്. അതുകൊണ്ടാണ് പള്ളികളില്‍ പ്രതിഷേധിക്കുമെന്ന് പ്രഖ്യാപിച്ചത്’ എന്ന് കോടിയേരി കുറ്റപ്പെടുത്തി.

‘കേരളത്തിന്റെ മത നിരപേക്ഷ അടിത്തറ തകര്‍ക്കാനാണ് വലതുപക്ഷ ശക്തികള്‍ ശ്രമിക്കുന്നത്. ആര്‍എസ്എസ് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മതതീവ്രവാദം പ്രരിപ്പിക്കുന്നു. ചില മുസ്ലിം സംഘടനകള്‍ ഇതിനു ബദലായി പ്രവര്‍ത്തിക്കുന്നു. സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ അനുവദിക്കരുത്. ഹലാല്‍ എന്ന വാക്ക് തെറ്റായി ചിത്രീകരിച്ച് മത ചിഹ്നം ആക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും’ കോടിയേരി ആരോപിച്ചു. ‘തലശ്ശേരിയില്‍ ആര്‍എസ്എസുകാര്‍ കലാപത്തിന് ബോധപൂര്‍വം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവല്ലയിലെ സിപിഎം നേതാവ് സന്ദീപ് കുമാറിന്റെ കൊലപാതകം ആസൂത്രിതമാണ്. കൊലക്കു പകരം കൊല സിപിഐഎം നയമല്ല. കൊലപാതകികളെ ജനങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുത്തണം ഈ സമീപനം സ്വീകരിച്ചതുകൊണ്ടാണ് പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തിയെന്നും’ കോടിയേരി വ്യക്തമാക്കി.

‘എല്‍ഡിഎഫ് അധികാരത്തില്‍ വരാതിരിക്കാന്‍ വലതുപക്ഷ ശക്തികള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചു. കെ റെയില്‍ പദ്ധതി തകര്‍ക്കാന്‍ യുഡിഎഫും ബിജെപിയും കൂടി ശ്രമിക്കുന്നു. ജന പങ്കാളിത്തത്തോടെ ഉള്ള വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്ന് കോടിയേരി വിശദീകരിച്ചു. അധികാര ദല്ലാളന്മാരായി പാര്‍ട്ടി സഖാക്കള്‍ മാറരുത്. ആരും സ്വയം അധികാര കേന്ദ്രങ്ങള്‍ ആകരുത്. ഗൂണ്ടാ സംഘങ്ങളെ ഒരു തരത്തിലും സംരക്ഷിക്കരുതെന്നും അങ്ങനെ വന്നാല്‍ ജനങ്ങളില്‍ നിന്ന് പാര്‍ട്ടി ഒറ്റപ്പെടുമെന്നും’ കോടിയേരി ചൂണ്ടിക്കാട്ടി.