കാലം മാറി…ഇത് ഡിജിറ്റല്‍ ഇന്ത്യ! ഇനി മൊബൈല്‍ പേയ്‌മെന്റുകളുടെ കാലമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് മൊബൈല്‍ പേയ്മെന്റുകള്‍ എടിഎം പണം പിന്‍വലിക്കലുകളേക്കാള്‍ വര്‍ധിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഫിന്‍ടെക്കിന്റെ നേതൃത്വ ഫോറമായ ഇന്‍ഫിനിറ്റി ഫോറത്തിന്റെ രണ്ടുദിവസത്തെ സമ്മേളനം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു ദശാബ്ദത്തിനുള്ളില്‍ ഡിജിറ്റല്‍ ബാങ്കുകള്‍ രാജ്യത്ത് സാധാരണമായേക്കും. ഡിജിറ്റല്‍ ഇന്ത്യക്ക് കീഴിലുള്ള പരിവര്‍ത്തന സംരംഭങ്ങള്‍ പ്രയോഗിക്കാന്‍ പുത്തന്‍ ഫിന്‍ടെക് പരിഹാരങ്ങള്‍ക്കായി വാതിലുകള്‍ തുറന്നിരിക്കുന്നു. ഈ ഫിന്‍ടെക് സംരംഭങ്ങളെ ഒരു വിപ്ലവമാക്കി മാറ്റാനുള്ള സമയമിതാണ്. ഇന്ത്യയിലെ ഓരോ പൗരന്റെയും സാമ്പത്തിക ശാക്തീകരണം നേടിയെടുക്കാന്‍ സഹായിക്കുന്ന വിപ്ലവമാണ് ഇത്. 2014ല്‍ ബാങ്ക് അക്കൗണ്ടുകള്‍ 50 ശതമാനത്തില്‍ താഴെയായിരുന്നത് കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ 430 ദശലക്ഷം ജന്‍ധന്‍ അക്കൗണ്ടുകളോടെ അത് സാര്‍വത്രികമാക്കിയെന്ന് മോദി ചൂണ്ടിക്കാട്ടി.

ധനം ഒരു സമ്പദ്വ്യവസ്ഥയുടെ ജീവരക്തമാണെന്നും സാങ്കേതികവിദ്യ അതിന്റെ വാഹകമാണെന്നും അന്ത്യോദയയും സര്‍വോദയയും കൈവരിക്കുന്നതിന് രണ്ടും ഒരുപോലെ പ്രധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം 1.3 ബില്യണ്‍ ഇടപാടുകള്‍ നടത്തിയ 690 ദശലക്ഷം റുപേ കാര്‍ഡുകള്‍ പോലുള്ള സംരംഭങ്ങളും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ഗിഫ്റ്റ് സിറ്റി കേവലം ഒരു പരിസരമല്ലെന്നും അത് ഇന്ത്യയെ പ്രതിനിധീകരിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.