Politics (Page 429)

മുസ്ലീം ലീഗിനെ കടന്നാക്രമിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജിന്നയുടെ പ്രവര്‍ത്തന ശൈലിയാണ് മുസ്ലീം ലീഗ് ഇന്ന് പിന്തുടരുന്നതെന്ന് ദേശാഭിമാനിയുടെ മുഖ പ്രസംഗത്തില്‍ കോടിയേരി പറയുന്നു. കോഴിക്കോട്ടെ റാലിയില്‍ ലീഗ് പച്ചക്ക് വര്‍ഗീയത പറഞ്ഞത് അതിന് തെളിവാണെന്നും 1946 ല്‍ ബംഗാളിനെ വര്‍ഗീയ ലഹളയിലേക്ക് നയിച്ചത് ലീഗാണെന്നും കോടിയേരി വിമര്‍ശിച്ചു.

കേരളം വര്‍ഗീയ ലഹളയില്‍ വീഴാത്തത് സംസ്ഥാനത്ത് എല്‍.ഡി.എഫ് ഭരണമായതിനാലാണ്. ജമാഅത്ത് ഇസ്ലാമിയുടെ ആത്മാവ് മുസ്ലീം ലീഗില്‍ പ്രവേശിച്ചിരിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.

‘ഹിന്ദുത്വ വര്‍ഗീയതയുടെ വിപത്ത് തുറന്നുകാട്ടുന്നതിനല്ല, ബിജെപിയേക്കാള്‍ വിശ്വസിക്കാവുന്ന ഹിന്ദുവാണ് തങ്ങളെന്ന് സ്ഥാപിക്കുന്നതിനാണ് രാഹുലിന്റെയും കൂട്ടരുടേയും യത്നം. ഈ മൃതുഹിന്ദുത്വ നയം വന്‍ അപകടമാണെന്ന് പറയുന്നതിനുള്ള ഉള്ളുറപ്പുപോലുമില്ലാത്ത മുസ്ലിം ലീഗ് എങ്ങനെ ന്യൂനപക്ഷ സംരക്ഷണ പാര്‍ട്ടിയാകും?’- ലേഖനത്തില്‍ കോടിയേരി ചോദ്യമുന്നയിക്കുന്നു.

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയെ വിമർശിച്ച് സി.പി.ഐ. സംസ്ഥാന കൗൺസിലിലാണ് കെ റെയിലിനെതിരെ സിപിഐ വിമർശനം ഉന്നയിച്ചത്. പാർട്ടിയുടെ മേൽവിലാസം തകർക്കുന്ന തരത്തിൽ കെ റെയിൽ പദ്ധതിയെ അനുകൂലിക്കുന്നത് ദോഷകരമാണെന്നാണ് സിപിഐ പറയുന്നത്. കോവിഡ് പ്രതിസന്ധിയിൽ ജനങ്ങൾ പൊറുതിമുട്ടുമ്പോൾ സർക്കാർ മുൻഗണന നൽകേണ്ടത് കെ-റെയിലിനല്ലെന്നും വിമർശനമുണ്ട്.

ഒരിക്കലും ലാഭകരമല്ലാത്ത പദ്ധതിയാണ് കെ റെയിൽ. പദ്ധതി പരിസ്ഥിതിക്ക് ദോഷകരമാണെന്നും ഒരിക്കലും ലാഭകരമാകാത്ത പദ്ധതിയാണിതെന്നും സിപിഎം കുറ്റപ്പെടുത്തി. കേരളത്തിനെ പോലൊരു സംസ്ഥാനത്തിന് ഒരിക്കലും സാമ്പത്തികമായി പദ്ധതി താങ്ങാനാകില്ല. പദ്ധതിയെ അനുകൂലിക്കുന്നത് ഗുണകരമാകില്ലെന്നും സിപിഐ അഭിപ്രായപ്പെടുന്നു.

അതേസമയം എൽ.ഡി.എഫിന്റെ പ്രകടന പത്രികയിൽ പറഞ്ഞ പദ്ധതിയായതിനാലാണ് ഇതിനെ അനുകൂലിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു. സി.പി.ഐ ആയിട്ട് പദ്ധതിയെ തകർത്തുവെന്ന ആക്ഷേപം കേൾക്കുന്നത് നല്ലതല്ലെന്നും അതിനാലാണ് പദ്ധതിയെ അനുകൂലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലപ്പുറം: കെ-റെയില്‍ പദ്ധതി ഇപ്പോള്‍ കേരളത്തില്‍ പ്രായോഗികമല്ലെന്നും ഇതുകൊണ്ട് ഗുണത്തെക്കാളേറെ കേരളത്തിലെ ജനങ്ങള്‍ക്ക് ദോഷമാണ് ഉണ്ടാക്കാന്‍ പോകുന്നതെന്നും മെട്രോമാന്‍ ഇ. ശ്രീധരന്‍. സംസ്ഥാനത്ത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ വര്‍ധിക്കുകയും പദ്ധതി നടപ്പാക്കാനുള്ള തുക സര്‍ക്കാരിനെ വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘പദ്ധതി നടത്തുന്നവരെ കുറ്റം പറയുകയല്ല, ചിലപ്പോള്‍ അവരുടെ അറിവില്ലായ്മ കൊണ്ടാവാം ഇങ്ങനെ ചെയ്യുന്നത്. പദ്ധതിക്ക് ഒരുപാട് സ്ഥലം ആവശ്യമായി വരും അതിനായി 25000ത്തോളം ആളുകളെ മാറ്റി പാര്‍പ്പിക്കണം. 350 കിലോമീറ്റര്‍ നിലത്തിലൂടെയാണ് ട്രെയിന്‍ പോവുന്നത് ചിലയിടങ്ങളില്‍ ചതുപ്പ് നിലത്തിലൂടെയാവും . ഇത്രയും വേഗത്തില്‍ നിലത്തിലൂടെ ട്രെയിന്‍ പോകുമ്പോള്‍ അതിന്റെ ആഘാതങ്ങളും വളരെ കൂടുതലാണ്. നാടിന് ശരിക്കും ഉപകാരമുണ്ടാവണമെങ്കില്‍ ഇപ്പോഴുള്ള റെയില്‍വെയെ പ്രോത്സാഹിപ്പിക്കുക, അല്ലെങ്കില്‍ അതിനോടൊപ്പം ഇതിനെ കൊണ്ടുപോവുകയോ ചെയ്യണം’-ശ്രീധരന്‍ പറഞ്ഞു.

നിലവില്‍ എസ്റ്റിമേറ്റിട്ട തുകക്ക് പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയില്ല. ഒരു പദ്ധതി എടുക്കുന്നുണ്ടെങ്കില്‍ അത് ശരിക്കും നടത്താന്‍ കഴിയണം. കേരളത്തില്‍ ഈ പദ്ധതി എടുത്തുകഴിഞ്ഞാല്‍ കുറഞ്ഞത് 10 വര്‍ഷമെങ്കിലും വേണ്ടിവരികയും സര്‍ക്കാരിന് വലിയ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കുമെന്നും ശ്രീധരന്‍ ഓര്‍മ്മിപ്പിച്ചു.

ന്യൂഡൽഹി: 1971 ൽ പാകിസ്താനെതിരെ ഇന്ത്യൻ സൈനികർ നേടിയ യുദ്ധ വിജയത്തിന്റെ സ്മരണകളിൽ രാജ്യം. ഡൽഹിയിൽ ദേശീയ യുദ്ധ സ്മാരകത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും പങ്കെടുത്തു. നാവികസേനാ മേധാവിയും വ്യോമസേനാ മേധാവിയും കരസേനാ മേധാവിയും ചടങ്ങിൽ സന്നിഹിതരായിരുന്നു. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികർക്ക് പ്രധാനമന്ത്രി പുഷ്പചക്രം സമർപ്പിച്ചു. ജവാന്മാർക്ക് അദ്ദേഹം ആദരവ് അറിയിക്കുകയും ചെയ്തു.

സിയാച്ചിൻ, കന്യാകുമാരി, ലോംഗേവാല, അഗർത്തല എന്നീ രാജ്യത്തിന്റെ നാല് അതിർത്തികളിൽ നിന്നും എത്തിച്ച ദീപശിഖകൾ അമർ ജവാൻ ജ്യോതിയിൽ ലയിപ്പിക്കുകയും ചെയ്തു. ഈ സുവർണ്ണ വിജയ് ദിനത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ ധീരതയേയും ത്യാഗത്തേയും സ്മരിക്കുന്നുവെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയുടെ യുദ്ധ വിജയത്തിന് ശേഷം പാക് സൈന്യം കരാറിൽ ഒപ്പിടുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചു.

സൈനികർക്കുള്ള ആദരവിന്റെ ഭാഗമായി രാജ്യം പ്രത്യേക സ്റ്റാപുകളും പുറത്തിറക്കി. 1971 യുദ്ധവിജയത്തിന്റെ 50-ാം വാർഷികത്തിൽ ഇന്ത്യയിലും ബംഗ്ലാദേശിലും വിവിധ പരിപാടികളാണ് നടക്കുന്നത്.

തിരുവനന്തപുരം: ഒമിക്രോണ്‍ സാഹചര്യത്തില്‍ സംസ്ഥാനത്ത് കര്‍ശന വ്യവസ്ഥകള്‍ നടപ്പാക്കാനൊരുങ്ങി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്വയം നിരീക്ഷണത്തിലെ വ്യവസ്ഥകള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്നും, സാമൂഹിക ഇടപെടലുകള്‍, ആള്‍ക്കൂട്ടങ്ങളുള്ള സ്ഥലങ്ങള്‍, തിയേറ്ററുകള്‍, മാളുകള്‍ എന്നിവ സന്ദര്‍ശിക്കുന്നത് ഒഴിവാക്ക ണമെന്നും മന്ത്രി പറഞ്ഞു.

എറണാകുളത്ത് ഇന്നലെ ഒമിക്രോണ്‍ സ്ഥിരീകരിച്ചയാള്‍ കോങ്കോയില്‍ നിന്നും വന്നതാണ്. ഹൈ റിസ്‌ക് രാജ്യമല്ലാത്തതിനാല്‍ കേന്ദ്ര മാര്‍ഗ നിര്‍ദ്ദേശമനുസരിച്ച് സ്വയം നിരീക്ഷണമായിരുന്നു അനുവദിച്ചത്. എന്നാല്‍, ഇദ്ദേഹം ധാരാളം ആളുകളെത്തുന്ന ഷോപ്പിങ് മാളിലും റസ്റ്റോറന്റുകളിലും ഉള്‍പ്പെടെ പോയിരുന്നു. അതിനാല്‍ തന്നെ ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടിക താരതമ്യേന വലുതാണ്. റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും. സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണ്. എല്ലാ ജില്ലകളും ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

രോഗികള്‍ കൂടുന്ന സാഹചര്യമുണ്ടായാല്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ജില്ലകള്‍ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്ക് സ്വകാര്യ ആശുപത്രികളിലും ചികിത്സയില്‍ കഴിയാവുന്നതാണ്. ഒമിക്രോണ്‍ സാഹചര്യത്തില്‍ വാക്‌സിനേഷന്‍ ഡ്രൈവ് ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു. നാളെയും മറ്റന്നാളും സംസ്ഥാനത്ത് പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം: പൊതുമരാമത്ത് പ്രവർത്തികൾ പരിശോധിക്കാൻ പ്രത്യേക നിർദേശങ്ങൾ പുറപ്പെടുവിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ഉദ്യോഗസ്ഥർ ഫീൽഡിൽ പോകാത്തതാണ് പൊതുമരാമത്തിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥർ പൂർണ്ണമായും ഫീൽഡിലിറങ്ങിയാൽ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പൊതുമരാമത്ത് വകുപ്പിലെ പ്രവർത്തികൾ ജനങ്ങൾക്കു കൂടി അറിയാവുന്ന തരത്തിലുള്ള പുതിയ പദ്ധതിയ്ക്ക് അടുത്ത വർഷത്തോടെ തുടക്കമാകും. ഫീൽഡിൽ പോകുന്നത് പൊതുമരാമത്ത് ചട്ടമാണ്. ഉദ്യോഗസ്ഥർ പരിപൂർണ്ണമായി ഇറങ്ങിയാൽ തന്നെ പൊതുമരാമത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയും. എന്നാൽ ഉദ്യോഗസ്ഥർ അവരുടെ ശേഷി ഉപയോഗിക്കാൻ തയ്യാറാകുന്നില്ല. ഉത്തരവാദിത്വപ്പെട്ടവർ ഫീൽഡിൽ പോകുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

റോഡ് നിർമ്മാണത്തിൽ സുതാര്യത ഉറപ്പ് വരുത്തും. ഓരോ നിയമസഭ മണ്ഡലങ്ങളിൽ പരിശോധന സമിതി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുമെന്നും ഉദ്യോഗസ്ഥർ റോഡ് പരിശോധിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും റെക്കോർഡ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. റോഡ് പരിശോധന റിപ്പോർട്ട് ചെയ്യാൻ പുതിയ സോഫ്റ്റ് വെയർ തയ്യാറാക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. പൊതുമരാമത്ത് പ്രവൃത്തികൾ ജനങ്ങൾക്ക് വിരൽ തുമ്പിൽ ലഭിക്കുന്നതിനുള്ള സംവിധാനം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാലക്കാട്: സജീവ രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ. അതിനുള്ള കാലം കഴിഞ്ഞുവെന്ന് അദ്ദേഹം അറിയിച്ചു. എന്നാൽ രാഷ്ട്രീയം ഉപേക്ഷിക്കുന്നു എന്നല്ല ഇതിനർത്ഥമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പരാജയത്തിൽ നിന്ന് പാഠം പഠിച്ചു. താൻ രാഷ്ട്രീയക്കാരനായിട്ടല്ല രാഷ്ട്രീയത്തിലേക്ക് വന്നത്. ഒരു ബ്യൂറോക്രാറ്റ് ആയിട്ടായിരുന്നു തന്റെ രാഷ്ട്രീയ പ്രവേശനമെന്നും അദ്ദേഹം വിശദമാക്കി. തനിക്കിപ്പോൾ 90 വയസായി. ഈ വയസിലും ഇനി രാഷ്ട്രീയത്തിലേക്ക് കയറി ചെല്ലുന്നത് അപകടകരമായ സ്ഥിതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാഷ്ട്രീയത്തിൽ ചേർന്ന സമയത്ത് നല്ല പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ഇനി രാഷ്ട്രീയത്തിൽ ഒരു മോഹവുമില്ല. സജീവ രാഷ്ട്രീയത്തിൽ ഉണ്ടാകില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയത്തിന് പിന്നാലെ വലിയ നിരാശയുണ്ടായെന്നും പിന്നീട് ഇത് മാറിയെന്നും ഇ ശ്രീധരൻ അറിയിച്ചു.

നാടിനെ സേവിക്കാൻ വേണ്ടി രാഷ്ട്രീയം തന്നെ വേണമെന്നില്ല. അല്ലാതെയും നാടിനെ സേവിക്കാം. നിലവിൽ ജനങ്ങളെ സേവിക്കാൻ വേണ്ടി മൂന്ന് ട്രസ്റ്റുകൾ പ്രവർത്തിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അഴിമതി നടത്തിയത, പുരകത്തുമ്പോള്‍ വാഴവെട്ടുന്നതിനെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

ജനങ്ങള്‍ പുറത്തിറങ്ങുക പോലും ചെയ്യാതെ കുടുങ്ങിപ്പോയ ദുരന്തകാലത്ത് ആരെങ്കിലും ഇങ്ങനെ ചെയ്യുമോ. പ്രാകൃതമായ കൊള്ളയാണ് സംസ്ഥാനത്ത് നടക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ കൊവിഡ് പ്രതിരോധത്തിന് നല്‍കിയ പണമാണ് കേരളം കൊള്ളയടിച്ചത്.

മരുന്ന് വാങ്ങുന്നതിനും അവശ്യവസ്തുക്കള്‍ വാങ്ങുന്നതിനുമുള്ള പണമാണ് സര്‍ക്കാര്‍ മുക്കിയത്. മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജക്ക് വേണ്ടി വായ്ത്താരി പാടിയവര്‍ ഇപ്പോള്‍ എവിടെയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ അഴിമതികള്‍ക്കെല്ലാം മറുപടി പറയണമെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: പിജി വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തി ആരോഗ്യ മന്ത്രി വീണാ ജോർജ്. പിജി വിദ്യാർത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയതായി ആരോഗ്യമന്ത്രി അറിയിച്ചു. സമരം അവസാനിപ്പിക്കുന്ന കാര്യം മറ്റുള്ളവരുമായി ചർച്ച ചെയ്ത ശേഷം പറയാമെന്ന് സംഘടനാ പ്രതിനിധികൾ വ്യക്തമാക്കിയതായും മന്ത്രി പറഞ്ഞു.

റെസിഡൻസി മാനുവലിൽ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കും. റെസിഡൻസി മാനുവലിൽ നിന്നും അധികമായി ആർക്കൊക്കെയാണ് എവിടെയൊക്കെയാണ് ജോലിഭാരം കൂടുതൽ എന്ന് അറിയാൻ ഒരു സമിതിയെ നിയോഗിക്കും. സംഘടനാ പ്രതിനിധികൾ നൽകുന്ന അപേക്ഷയുടെ അടിസ്ഥാനത്തിൽ ഒരു മാസത്തിനുള്ളിൽ സമിതി രൂപീകരിക്കും. പി ജി വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്‌നങ്ങൾ എഴുതി നൽകാൻ ഒരു മാസത്തെ സമയമാണ് സംഘടനാ പ്രസിഡന്റ് ആവശ്യപ്പെട്ടത്.

സ്‌റ്റൈപെൻഡ് 4 ശതമാനം വർധനവിന് വേണ്ടി ധനകാര്യ വകുപ്പിനോട് നേരത്തെ രണ്ട് തവണ അഭ്യർത്ഥിച്ചിട്ടുണ്ട്. അനുഭാവപൂർവം പരിഗണിക്കണമെന്ന് പറഞ്ഞ് വീണ്ടും ധനവകുപ്പിന് ഫയൽ അയച്ചിട്ടുണ്ട്. വീണ്ടും ധനകാര്യ വകുപ്പ് മന്ത്രിയോട് സംസാരിക്കും. ഒന്നാം വർഷ പി.ജി. പ്രവേശനം നേരത്തെ നടത്തുക എന്ന വിഷയമാണ് അവർ ആദ്യം ഉന്നയിച്ചത്. സുപ്രീം കോടതിയുടെ മുന്നിലുള്ള വിഷയമാണത്. ഇക്കാര്യത്തിൽ സർക്കാരിന് ഇടപെടാൻ കഴിയില്ലെന്നും മന്ത്രി വിശദീകരിച്ചു.

വാർഡുകളിലും അത്യാഹിത വിഭാഗത്തിലും പിജി ഡോക്ടർമാരും ഹൗസ് സർജൻമാരും ചെയ്യുന്ന സേവനങ്ങൾ വലുതാണ്. ആരോഗ്യ വകുപ്പിന് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യമാണ് 373 എൻ.എ.ജെ.ആർ.മാരെ നിയമിക്കുന്നതിന് ഉത്തരവായത്. അവരിൽ ഏറെ പേരും ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഒരിടത്തും ഇതുപോലെ നിയമിച്ചിട്ടില്ല. ഇനിയും കൂടുതൽ എൻഎജെആർമാരെ നിയമിക്കണമെന്നാണ് അവർ പറയുന്നതെന്നും വീണാ ജോർജ് അറിയിച്ചു.

എസ്.ആർ.മാരുടെ സേവനം ഫാക്വൽറ്റി തലത്തിലാണ് ലഭിക്കുന്നതെന്നും ജെ ആർ തലത്തിൽ ലഭിക്കുന്നില്ലെന്നും സംഘടനാനേതാക്കൾ മീറ്റിംഗിൽ പരാതി ഉന്നയിച്ചു. അങ്ങനെയാണെങ്കിൽ ഇവർ ആവശ്യപ്പെട്ടാൽ അധികമായി നേരത്തെ നിയമിച്ച 249 എസ്.ആർ.മാർക്ക് പകരം കൂടുതൽ എൻ.എ.ജെ.ആർന്മാരെ നിയമിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലാ ബീവി, ജോ. ഡയറക്ടർ ഡോ. തോമസ് മാത്യു, പിജി വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ, മുൻപ് ചർച്ച നടത്തിയ പിജി അസോസിയേഷൻ നേതാക്കൾ, തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.

തിരുവനന്തപുരം: കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറുടെ പുനർനിയമനത്തിന് എതിരായി സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിയതിൽ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. നിയമനത്തിൽ പ്രശ്നങ്ങളില്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടുവെന്ന് ആർ ബിന്ദു വ്യക്തമാക്കി. അക്കാദമിക് മികവുള്ള വി സിക്ക് പ്രവർത്തനം തുടരാനുള്ള അനുവാദമായി കോടതി വിധിയെ കാണുന്നുവെന്നും മന്ത്രി അറിയിച്ചു.

ഹൈക്കോടതി നടപടി സ്വാഗതാർഹമാണ്. സംസ്ഥാന സർക്കാറും ഗവർണറും ചാൻസലറും പ്രോ ചാൻസലറും തമ്മിലുള്ള ആശയവിനിമയങ്ങൾ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പരസ്യമായി ചർച്ച ചെയ്യുന്നത് ധാർമികതക്ക് നിരക്കുന്ന കാര്യമല്ല. നയതന്ത്രപരമായ ബന്ധമാണിത്. അതിന്റെ മാന്യത കാത്ത് സംരക്ഷിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. വിഷയത്തിൽ മാദ്ധ്യമങ്ങളെ ബോധിപ്പിക്കേണ്ട കാര്യമില്ല. തന്റെ പിതാവിനെക്കാൾ പ്രായമുള്ള ആളാണ് ഗവർണർ. അനുഭവ സമ്പത്തും ജീവിതപരിചയവും കൊണ്ട് ഉയർന്നു നിൽക്കുന്ന ഗവർണറെ കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും ആർ ബിന്ദു വിശദമാക്കി.

അതേസമയം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ കേസ് പിൻവലിച്ചു. കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ.നാരായണനാണ് ഇക്കാര്യം അറിയിച്ചത്. ഗവർണർക്കെതിരേ കേസ് കൊടുത്തത് കൂട്ടായ തീരുമാനമാണ്. തനിക്കെതിരായ മുഖ്യമന്ത്രിയുടെ പ്രതികരണം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്നും എന്തുകൊണ്ട് അങ്ങനെ പ്രതികരിച്ചുവെന്ന് അങ്ങനെ പറഞ്ഞവരോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആരുമായും ഒരു തരത്തിലുള്ള എതിരഭിപ്രായങ്ങളുമില്ലെന്നും നിയമം അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.