തലശ്ശേരിയിൽ സംഘപരിവാർ ഉയർത്തിയത് കേരളത്തിൽ കേൾക്കരുതാത്ത മുദ്രവാക്യം; രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംഘപരിവാറിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തലശ്ശേരിയിൽ സംഘപരിവാർ ഉയർത്തിയത് കേരളത്തിൽ കേൾക്കരുതാത്ത മുദ്രവാക്യമാണെന്നും അത് അംഗീകരിക്കാൻ ഒരിക്കലും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴയിൽ പി.കൃഷ്ണപിള്ള സ്മാരക പഠനകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

തലശ്ശേരിയിൽ ഒരു പ്രകടനം ആർഎസ്എസിന്റെ നേതൃത്വത്തിൽ നടന്നു. നമ്മുടെ കേരളത്തിൽ നമുക്ക് കേൾക്കാൻ കഴിയാത്ത മുദ്രാവാക്യങ്ങളാണ് വിളിച്ചത്. എന്താണ് ഇതിന്റെ ഉദ്ദേശ്യമെന്ന് അദ്ദേഹം ചോദിച്ചു. ഇത്തരമൊരു ചിന്ത ആളുകളുടെ മനസിലേക്ക് കടത്തിവിടുകയാണ്. നമ്മൾ ഇടുന്ന വസ്ത്രത്തിന് നേരെയും കഴിക്കുന്ന ഭക്ഷണത്തിന് നേരെയും കടന്നാക്രമണം നടത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമൂഹത്തെ ആകെ അട്ടിമറിക്കാനുള്ള ബോധപൂർവമായ ശ്രമം നടന്നുവരുന്ന കാലമാണിത്. കേരളത്തിന്റെ ഏറ്റവും വലിയ പ്രത്യേകത മതനിരപേക്ഷതയിൽ ഊന്നിനിൽക്കുന്ന നാടാണ് എന്നതാണ്. ആർഎസ്എസ് പൂർണമായും വർഗീയതയിൽ അഭിരമിക്കുന്നവരാണ്. വർഗീയയിലൂടെ വളരാൻ കഴിയുമെന്ന് ചിന്തിക്കുന്നവരാണ്. അതിനായി വർഗീയ സംഘർഷങ്ങളും കലാപങ്ങളും ആശ്രയിക്കുന്നവരാണ്. അവർക്ക് ഇന്ത്യയിൽ പലയിടത്തും അവരുടെ അജണ്ട അവർ ഉദ്ദേശിക്കുന്ന രീതിയിൽ നടപ്പാക്കാനായി. അതിന് കാരണം സമൂഹത്തിന്റെ പ്രത്യേകതയാണ്. കേരളത്തിൽ അവർ ഉദ്ദേശിക്കുന്നത് നടപ്പാൻ സാധിക്കാത്തതും മറ്റിടങ്ങളിൽ അതിന് കഴിയുന്നതും ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇടതുപക്ഷം ശക്തമായി ഇല്ലാത്ത സംസ്ഥാനങ്ങളിൽ അതിവേഗതയിൽ ബിജെപിക്ക് വളരാൻ സാധിക്കും. എന്നാൽ ഒരു ഇടതുപക്ഷധാര കേരളത്തിൽ ഉയർന്നുനിൽക്കുന്നുണ്ട്. കോൺഗ്രസിനെയാണ് അവർക്ക് അവിടെ തുണയാകുന്നത്. കോൺഗ്രസ് അധികാരത്തിനായി വർഗീയതയോട് സമരസപ്പെടുന്നതാണ് കാണുന്നത്. സംഘപരിവാർ നേതാക്കൾ ഉന്നയിക്കുന്ന അതേ വാദഗതികൾ തന്നെയാണ് കോൺഗ്രസ് നേതാക്കളും ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. അവസരപാദരമായ കോൺഗ്രസിന്റെ നിലപാട് ബിജെപിക്ക് വളക്കൂറുണ്ടാക്കിയെന്ന് അദ്ദേഹം വിമർശിച്ചു.