General (Page 1,247)

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കുന്നതിന് ഡിവൈഎസ്പിമാരുടേയും അസിസ്റ്റന്റ് കമ്മീഷണർമാരുടെയും നേതൃത്വത്തിൽ കോവിഡ് സബ് ഡിവിഷനുകൾ രൂപീകരിക്കും. മേഖലയിലെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ചുമതല കോവിഡ് സബ് ഡിവിഷണൽ ഓഫീസർമാർക്കായിരിക്കും. ഇതു സംബന്ധിച്ച നിർദ്ദേശം സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും കൈമാറി.

കണ്ടെയ്ൻമെന്റ് മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിൽ മൈക്രോ കണ്ടെയ്ൻമെന്റ് സോൺ രൂപീകരിച്ച് ഒരു വഴിയിലൂടെ മാത്രം യാത്ര അനുവദിക്കും. ഇതിനായി പഞ്ചായത്ത്, റവന്യൂ അധികൃതർ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ സഹായം തേടും.
കോവിഡ് നിയന്ത്രണങ്ങൾ ഏകോപിപ്പിക്കുന്നതിന് അഡീഷണൽ എസ്.പി മാരുടെ നേതൃത്വത്തിൽ ജില്ലകളിൽ നിലവിലുള്ള ടാസ്‌ക് ഫോഴ്സിന്റെ പ്രവർത്തനം വിപുലീകരിക്കുമെന്ന് ഡിജിപി വ്യക്തമാക്കി.

കോവിഡ് മാനദണ്ഡങ്ങൾ സംബന്ധിച്ച് പ്രധാനപ്പെട്ട സ്ഥലങ്ങളിൽ മൈക്ക് അനൗൺസ്മെന്റ് നടത്താൻ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ നടപടി സ്വീകരിക്കും. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയുള്ള പ്രചാരണവും ശക്തിപ്പെടുത്തും. ഡി വിഭാഗത്തിൽപ്പെട്ട സ്ഥലങ്ങളിൽ അകത്തേയ്ക്ക് കടക്കാനും പുറത്തേയ്ക്ക് പോകാനുമുള്ള ഒരു വഴി ഒഴികെ ബാക്കി എല്ലാ റോഡുകളും അടയ്ക്കും. ഈ മേഖലകളിൽ മൊബൈൽ പട്രോളിങ്ങും നടന്നുള്ള പട്രോളിങ്ങും ശക്തിപ്പെടുത്തും. സി വിഭാഗത്തിൽപ്പെട്ട സ്ഥലങ്ങളിൽ വാഹന പരിശോധന ശക്തമാക്കും. ഹോം ക്വാറൻറൈൻ കർശനമായി നടപ്പിലാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

അതിഥിത്തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ ക്വാറന്റെയ്ൻ സൗകര്യം ലഭ്യമാണോയെന്ന് ഡിവൈഎസ്പിമാർ നേരിട്ട് സന്ദർശിച്ച് പരിശോധിക്കും. ക്വാറന്റെയ്ൻ സൗകര്യം ലഭ്യമല്ലെങ്കിൽ ജില്ലാ പോലീസ് മേധാവിമാർ അക്കാര്യം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കും. സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അതിഥിത്തൊഴിലാളികളെ ബോധവൽക്കരിക്കും.

വിവാഹം, മറ്റു ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ എണ്ണം സംബന്ധിച്ച നിയന്ത്രണം കർശനമായി നടപ്പാക്കും. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകി.

ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന കായികതാരങ്ങൾക്ക് മികച്ച പിന്തുണയും പ്രോത്സാഹനവും നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഒളിമ്പിക്‌സിൽ ത്രിവർണ്ണ പതാക പാറി പറന്നപ്പോൾ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർന്നു. എല്ലാ താരങ്ങൾക്കും മികച്ച വിജയം കരസ്ഥമാക്കാൻ കഴിയട്ടേയെന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്തു.

കാർഗിൽ വിജയ് ദിവസിനെ കുറിച്ചു അദ്ദേഹം സംസാരിച്ചു. നാളത്തെ കാർഗിൽ വിജയ് ദിവസിൽ രാജ്യത്തിന് അഭിമാനമുണ്ടാക്കാൻ വേണ്ടി ജീവത്യാഗം ചെയ്തവർക്ക് ആദരാഞ്ജലികൾ അർപ്പിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. കാർഗിൽ യുദ്ധത്തെക്കുറിച്ച് വായിക്കാനും ധീരയോദ്ധാക്കളെ ഓർമ്മിക്കാനും പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു. സായുധ സേനയുടെ വീര്യത്തിന്റെയും അച്ചടക്കത്തിന്റെയും പ്രതീകമാണ് കാർഗിൽ യുദ്ധമെന്നും അദ്ദേഹം വ്യക്തമാക്കി.

മൻ കി ബാത്തിൽ സന്ദേശങ്ങളും നിർദ്ദേശങ്ങളും അയയ്ക്കുന്നതിൽ 75 ശതമാനവും 35 വയസിന് താഴെയുള്ളവരാണെന്ന് അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തി. അതിനർത്ഥം ഇന്ത്യയിലെ യുവാക്കളുടെ കാഴ്ചപ്പാടുകളിലൂടെയാണ് മൻ കി ബാത്ത് മുന്നോട്ടുപോകുന്നത് എന്നാണ്. വോക്കൽ ഫോർ ലോക്കൽ പോലുള്ളവയിലൂടെ രാജ്യത്തെ കൂടുതൽ ശക്തിയോടെ കെട്ടിപ്പടുക്കാൻ കഴിയുമെന്നും പ്രാദേശിക സംരംഭകർ, കലാകാരന്മാർ, കരകൗശല വിദഗ്ദ്ധർ, നെയ്ത്തുകാർ എന്നിവരെ പിന്തുണയ്ക്കണമെന്നും അദ്ദേഹം അഭിപ്രയപ്പെട്ടു.

ചെറിയ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കാൻ പോലും വർഷങ്ങൾ എടുത്തിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് സാങ്കേതിക വിദ്യകൾ കാരണം രാജ്യത്തെ സ്ഥിതി മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുംബൈ: മഹാരാഷ്ട്രയിൽ മഴക്കെടുതിയെ തുടർന്ന് മരിച്ചവരുടെ എണ്ണം 112 ആയി ഉയർന്നു. നൂറോളം പേരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അമ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളിൽ ഇപ്പോഴും മഴ തുടർന്നു കൊണ്ടിരിക്കുകയാണ്.

സാംഗ്‌ളി ജില്ലയിൽ മഴയെ തുടർന്ന് വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ജില്ലയുടെ താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിനടിയിലാണ്. ഇവിടത്തെ റോഡുകളിൽ വലുതും ചെറുതുമായ നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവയ്ക്കുള്ളിൽ ആളുകൾ ഉണ്ടോ എന്ന കാര്യം വ്യക്തമല്ല. നിരവധി വീടുകളും മഴക്കെടുതിയിൽ തകർന്നു. വൈദ്യുതി ബന്ധം തകരാറിലാകുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു. സൈന്യത്തിന്റെ നേതൃത്വത്തിലാണ് മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് ഇതുവരെ 1,35,000 പേരെ ഒഴിപ്പിച്ചിട്ടുണ്ട്.

മഴയുടെ ശക്തി കുറഞ്ഞാൽ മാത്രമെ നദികളിലെ ജലനിരപ്പ് കുറയുന്നു എന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ദുരന്ത നിവാരണ സേനയുടെ കൂടുതൽ അംഗങ്ങളെ സംസ്ഥാനത്തേക്ക് എത്തിച്ചിട്ടുണ്ട്. ഗതാഗത വാർത്താവിനിമയ ബന്ധങ്ങൾ തകർന്നത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് വിവരം. മഹാരാഷ്ട്രയ്ക്ക് ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് കേന്ദ്രം ഉറപ്പു നൽകിയിട്ടുണ്ട.

ന്യൂഡൽഹി: അയൽരാജ്യങ്ങൾക്ക് കൈത്താങ്ങായി ഇന്ത്യ. ബംഗ്ലാദേശിലേക്ക് ഇന്ത്യ ട്രെയിൻ മാർഗം ഓക്‌സിജൻ അയച്ചു. 200 മെട്രിക് ടൺ ദ്രവീകൃത മെഡിക്കൽ ഓക്‌സിജനും വഹിച്ചുകൊണ്ടുള്ള ഓക്‌സിജൻ എക്‌സ്പ്രസ് ബംഗ്ലാദേശിലേക്ക് പുറപ്പെട്ടു. ഇതാദ്യമായാണ് രാജ്യത്ത് നിന്നും ഓക്‌സിജനുമായി വിദേശ രാജ്യത്തേക്ക് ട്രെയിൻ സർവ്വീസ് നടത്തുന്നത്.

സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെ ചക്രധർപൂർ ഡിവിഷനിലെ ടാറ്റയിൽ നിന്നാണ് ബംഗ്ലാദേശിലെ ബെനാപോളിലേക്ക് ഓക്‌സിജൻ എത്തിക്കുന്നത്. പത്ത് കണ്ടെയ്‌നറുകളിലായാണ് ഇന്ത്യ ഓക്‌സിജൻ കയറ്റി അയക്കുന്നത്. ട്രെയിൻ യാത്ര ആരംഭിക്കുന്നതിന്റെ വിഡിയോ റെയിൽവേ മന്ത്രാലയം ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. 2021 ഏപ്രിൽ 24ന് ആണ് ഇന്ത്യൻ റെയിൽവേ ഓക്‌സിജൻ എക്‌സ്പ്രസിന് തുടക്കം കുറിച്ചത്. ലിക്വിഡ് മെഡിക്കൽ ഓക്‌സിജൻ ആവശ്യമുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായാണ് ഇന്ത്യ ഓക്‌സിജൻ എക്‌സ്പ്രസുകൾ ആരംഭിച്ചത്. 15 സംസ്ഥാനങ്ങളിലേക്ക് 35,000 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്‌സിജനാണ് ഇന്ത്യ ഓക്‌സിജൻ എക്‌സ്പ്രസുകൾ വഴി എത്തിച്ചത്.

തിരുവനന്തപുരം. സംസ്ഥാനത്തെ വൈദ്യുതി നിരക്ക് ഉടൻ കുറയ്‌ക്കേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ഒരു സ്വകാര്യ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കേന്ദ്ര വൈദ്യുതി നിയമ ഭേദഗതി നടപ്പ് പാർലമെന്റ് സമ്മേളനത്തിൽ പാസായാൽ വൈദ്യുതി വിതരണ രംഗത്ത് വൻകുത്തകകൾ കടന്നുവരുമെന്നും അവർ കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകാൻ തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു. അപ്പോഴുണ്ടാകുന്ന കടുത്ത മത്സരം നേരിടാൻ കെ.എസ്.ഇ.ബിയ്ക്ക് നിരക്കുകൾ കുറക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കാര്യങ്ങളെ കുറിച്ച് ചർച്ചകൾ നടന്നു വരികയാണെന്നും അദ്ദേഹം അറിയിച്ചു. കുറഞ്ഞ വിലയ്ക്ക് വൈദ്യുതി നൽകാൻ ജല വൈദ്യുത പദ്ധതിയും സോളാർ വൈദ്യുതിയും പ്രയോജനപ്പെടുത്തുക എന്നതാണ് സർക്കാരിന്റെ നയം. വ്യവസായങ്ങളെ ആകർഷിക്കാൻ കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ട്. നിലവിൽ ആവശ്യമുള്ളതിന്റെ എഴുപത് ശതമാനം വൈദ്യുതിയും പുറത്തു നിന്ന് വാങ്ങുകയാണ്. നിർമ്മാണ ഘട്ടത്തിലുള്ള ഇരുപതോളം ജലവൈദ്യുത പദ്ധതികളിൽ ആറെണ്ണം വേഗം പൂർത്തിയാക്കുമെന്നും അദ്ദേഹം വിശദമാക്കി. ഇടുക്കിയിലെ രണ്ടാം നിലയത്തിന്റെ നിർമ്മാണവും ഉടൻ ആരംഭിക്കും. പുരപ്പുറം സോളാർ പദ്ധതിയും കേന്ദ്ര സർക്കാരിന്റെ സഹകരണത്തോടെയുള്ള കുസും സോളാർ പദ്ധതിയും സജീവമാക്കുമെന്നും സോളാർ വൈദ്യുതിയ്ക്കായി ഒരു സോളാർ മിഷൻ രൂപീകരിക്കുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു.

കേന്ദ്ര വൈദ്യുതി ഭേദഗതി നിയമം പാസായാൽ വൈദ്യുതി ബോർഡിന് വലിയ വെല്ലുവിളിയാകും നേരിടേണ്ടി വരികയെന്നും അദ്ദേഹം പറയുന്നു. നിലവിൽ വൈദ്യുതി വിതരണ രംഗത്ത് 28000 ജീവനക്കാരാണുള്ളത്. വൈദ്യുതി ഭേദഗതി നിയമം പാസാകുന്നതോടെ അവരുടെ ഭാവിയടക്കമുള്ള കാര്യങ്ങൾ വിഷയമാകും. ഇതു സംബന്ധിച്ച് കേന്ദ്രം കടുത്ത നിലപാട് സ്വീകരിക്കരുതെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി: കിറ്റക്‌സ് ഗ്രൂപ്പിനെ നിക്ഷേപം നടത്താൻ ക്ഷണിച്ച് ശ്രീലങ്കയും. ഇതിന്റെ ഭാഗമായി ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഡോ.ദൊരേ സ്വാമി വെങ്കിടേശ്വരൻ കിറ്റക്‌സ് മാനേജിങ് ഡയറക്ടർ സാബു എം ജേക്കബുമായി കൂടിക്കാഴ്ച നടത്തി. കൊച്ചിയിലെത്തിയാണ് ദൊരേ സ്വാമി കിറ്റെക്‌സ് എംഡിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. ഇന്ന് രാവിലെയാണ് അദ്ദേഹം കൊച്ചിയിൽ എത്തിയത്.

ബംഗ്ലാദേശിന് പിന്നാലെയാണ് ശ്രീലങ്കയും കിറ്റെക്‌സിനെ നിക്ഷേപം നടത്താൻ ക്ഷണിച്ചിരിക്കുന്നത്. ശ്രീലങ്കയിൽ നിക്ഷേപം നടത്തിയാൽ കിറ്റക്‌സിന്റെ വ്യവസായത്തിന് വേണ്ട എല്ലാ സഹകരണങ്ങളും ഡെപ്യൂട്ടി ഹൈക്കമ്മീഷണർ വാഗ്ദാനം ചെയ്തായാണ് വിവരം. ഇതിന് പിന്നാലെയാണ് ശ്രീലങ്കയും ക്ഷണവുമായി എത്തിയിരിക്കുന്നത്. ശ്രീലങ്ക നൽകിയ ഓഫറിൽ കിറ്റെക്‌സ് ഇതുവരെ മറുപടി നൽകിയിട്ടില്ല.

തെലങ്കാനയിൽ 1000 കോടിയുടെ പദ്ധതികളാണ് കിറ്റക്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്‌നാട്, മധ്യപ്രദേശ്, ആന്ധ്ര, കർണാടക ഉൾപ്പെടെയുള്ള എട്ട് സംസ്ഥാനങ്ങൾ കിറ്റക്‌സിനെ ക്ഷണിക്കുകയും ചെയ്തിരുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്നും ഉൾപ്പെടെ ക്ഷണം ലഭിച്ചതായാണ് കിറ്റെക്‌സ് വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

കൊച്ചി: ചരക്ക് സേവന നികുതിക്കൊപ്പം ഏർപ്പെടുത്തിയിരുന്ന പ്രളയ സെസ് ജൂലൈ 31 ന് അവസാനിക്കും. പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായാണ് ചരക്ക് സേവന നികുതിക്കൊപ്പം പ്രളയ സെസ് കൂടി ഏർപ്പെടുത്തിയത്. 1,700 കോടി രൂപയിലധികമാണ് പ്രളയ സെസ് ഇനത്തിൽ സംസ്ഥാന സർക്കാർ ഇതുവരെ പിരിച്ചത്. ഓഗസ്റ്റ് ഒന്നിന് ശേഷം നടത്തുന്ന വിൽപ്പനകൾക്ക് പ്രളയ സെസ് ഈടാക്കരുതെന്ന് സർക്കാർ നിർദ്ദേശം നൽകി. ഓഗസ്റ്റ് ഒന്ന് മുതൽ വ്യാപാരികൾ തങ്ങളുടെ ബില്ലിംഗ് സോഫ്റ്റ്‌വെയറിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ ശ്രദ്ധിക്കണമെന്നും സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അറിയിച്ചു.

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി 1,000 കോടി രൂപ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു സർക്കാർ പ്രളയ സെസ് ഏർപ്പെടുത്തിയത്. 2019 ഓഗസ്റ്റ് ഒന്ന് മുതലായിരുന്നു സംസ്ഥാനത്തിനകത്ത് വിതരണം ചെയ്യുന്ന ചരക്ക് സേവനങ്ങൾക്ക് പ്രളയ സെസ് ഏർപ്പെടുത്താൻ ആരംഭിച്ചത്. 2020 അവസാനത്തോടെ തന്നെ 1,000 കോടിയിലധികം പിരിച്ചിരുന്നു. 2,000 കോടി രൂപ വരെ പിരിക്കാനാണ് ജി.എസ്.ടി. കൗൺസിൽ അനുമതി നൽകിയത്.

തിരുവനന്തപുരം: ശൗചാലയങ്ങൾക്ക് അയ്യങ്കാളിയുടെ പേര് നൽകി അപമാനിക്കുന്നുവെന്നത് നുണപ്രചാരണമാണെന്ന് മന്ത്രി എം വി ഗോവിന്ദൻ. തദ്ദേശ സ്വയംഭരണ വകുപ്പ് ദേശീയ- സംസ്ഥാന പാതയോരങ്ങളിൽ നടപ്പിലാക്കുന്ന ടേക് എ ബ്രേക്ക് പദ്ധതിയുമായി ബന്ധപ്പെട്ട് ജാതീയമായ സ്പർധയും സർക്കാർ വിരുദ്ധ വികാരവും വളർത്തിയെടുക്കാൻ ചില നിക്ഷിപ്ത കേന്ദ്രങ്ങൾ നടത്തുന്ന ശ്രമം ജനങ്ങൾ തിരിച്ചറിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ‘ടേക് എ ബ്രേക്ക്’ എന്നാണ് പാതയോര വിശ്രമ കേന്ദ്രങ്ങൾക്ക് സർക്കാർ നൽകിയിരിക്കുന്ന പേരെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്ധതിയ്ക്ക് നവോത്ഥാന നായകനായ അയ്യങ്കാളിയുടെ പേര് നൽകി അപമാനിച്ചു എന്ന നുണ പ്രചരിപ്പിച്ചാണ് ചില സംഘടനകളും രാഷ്ട്രീയ പാർട്ടികളും മുതലെടുപ്പിന് ശ്രമിക്കുന്നത്. റോഡ് യാത്രക്കാർക്ക് പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കാനും വിശ്രമിക്കാനും വേണ്ടിയുള്ളതാണ് ടേക് എ ബ്രേക്കിൽ ഒരുക്കുന്ന ശുചിമുറികളും അനുബന്ധ സൗകര്യങ്ങളുമെന്നും മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയും വഴി പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് ആശ്വാസമേകാൻ കൂടുതൽ തൊഴിൽ മേഖലകൾ ഉൾപ്പെടുത്തുമ്പോഴാണ് പച്ചക്കള്ളം പ്രചരിപ്പിച്ച് സർക്കാരിന്റെ ജനപക്ഷ മനോഭാവത്തെ ഇകഴ്ത്തികാണിക്കാൻ ചില ദുഷ്‌കേന്ദ്രങ്ങൾ ശ്രമിക്കുന്നത്. മന്ത്രിയുടെ ഓഫീസ് ഇത്തരം നുണ പ്രചരണങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടുപോവുകയാണ്െന്നും ഈ വിഷയത്തിൽ ഡി ജി പിയ്ക്ക് നൽകിയ പരാതിയിൽ പോലീസ് സൈബർസെൽ അന്വേഷണം ആരംഭിച്ചുവെന്നും വാർത്താ കുറിപ്പിൽ പറയുന്നു.

പൊതുശൗചാലയങ്ങൾക്ക് മഹാത്മാ അയ്യങ്കാളിയുടെ പേര് നൽകുവാനുള്ള കേരള സർക്കാർ തീരുമാനം മഹാത്മാവിനോടുള്ള അനാദരവും ചരിത്രത്തോടുള്ള അനീതിയുമാണെന്ന് ആരോപിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് അടക്കമുള്ള സംഘടനകൾ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ ഓഫീസ് ഇത്തരമൊരു വാർത്താക്കുറിപ്പ് പുറപ്പെടുവിച്ചത്.

മൂന്നാർ: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ ഗതാഗതം നിരോധിച്ചു. മണ്ണിടിച്ചിലിനെ തുടർന്നാണ് നടപടി. ദേവികുളം സബ് കളക്ടർ രാഹുൽ ക്യഷ്ണയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. പ്രദേശത്ത് പൊലീസ് ബാരിക്കേടും സ്ഥാപിച്ചു. മൂന്നാർ ഗവ. കോളേജിന് സമീപത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. കാലവർഷം ശക്തിപ്രാപിച്ചതിന് പിന്നാലെയാണ് മൂന്നാറിൽ മണ്ണിടിച്ചിൽ ഉണ്ടായത്.

മൂന്നാറിലും സമീപ പ്രദേശങ്ങളിലും കാലവർഷം ശക്തമായിരിക്കുകയാണ്. രണ്ടു ദിവസമായി പെയ്ത മഴയിൽ മുതിരപ്പുഴയാറിൽ സംഗമിക്കുന്ന കന്നിയാറിലും നല്ലതണ്ണിയാറിലും നീരൊഴുക്ക് ശക്തമായി. മുതിരപ്പുഴയിൽ നീരൊഴുക്ക് ശക്തമായതോടെ ഹെഡ്‌വർക്സ് ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നുവിടുകയും ചെയ്തു.

ദേവികുളത്തേക്ക് പോകുന്ന വാഹനങ്ങൾ ഹൈറേഞ്ച് ക്ലബ് വഴിയാണ് പോകേണ്ടത്. മൂന്നാർ-ഉടുമൽപ്പെട്ട അന്തർസംസ്ഥാന പാതയിലെ നയമക്കാടിന് സമീപത്തും മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. പിന്നീട് പഞ്ചായത്തിന്റെ നേത്യത്വത്തിൽ മണ്ണ് മാറ്റിയാണ് ഇവിടെ ഗതാഗതം പുനസ്ഥാപിച്ചത്. മൂന്നാറിലെ വിവിധ എസ്റ്റേറ്റുകളിലേക്ക് പോകുന്ന റോഡുകളിലും ചെറിയതോതിൽ മണ്ണിടിച്ചിൽ ഉണ്ടായി. പല മേഖലകളിലും വൈദ്യുതി ബന്ധം തടസപ്പെടുകയും നെറ്റ്‌വർക്ക് കണക്ഷൻ തകരാറിലാകുകയും ചെയ്തു. അടിയന്തര ആവശ്യങ്ങൾക്ക് ബന്ധപ്പെടാനായി മൂന്നാർ പഞ്ചാത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. മൂന്നാർ കോളനി പഴയമൂന്നാർ മേഖലകളിൽ താമസിക്കുന്നവർക്കായി സൗകര്യങ്ങൾ ഒരുക്കിയതായി മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് മണിമൊഴി വ്യക്തമാക്കി.

ആലപ്പുഴ: തന്ത്ര മന്ത്ര പൂജാവിധികൾ പഠിച്ചവരെ ജാതിവിവേചനമില്ലാതെ ശബരിമലയിൽ മേൽശാന്തിമാരായി നിയമിക്കണമെന്ന ആവശ്യവുമായി ബിഡിജെഎസ്. പാർട്ടി അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ശബരിമലയിലെ പുതിയ മേൽശാന്തി നിയമനത്തിന് മലയാളി ബ്രാഹ്മണരെ ക്ഷണിച്ചുകൊണ്ടുള്ള ദേവസ്വം ബോർഡ് തീരുമാനം തിരുത്തിയില്ലെങ്കിൽ ബിഡിജെഎസ് പ്രക്ഷോഭം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈഴവനായ തന്ത്രി പ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തിൽ ശാന്തിയായിരിക്കുന്ന ബ്രഹ്മണനു മേൽശാന്തിയായി നിയമനം ലഭിക്കുമ്പോൾ തന്നെ ആ പ്രതിഷ്ഠ നിർവ്വഹിച്ച തന്ത്രി മുഖ്യനു പോലും ജാതിയുടെ പേരിൽ ഈ മേൽശാന്തി നിയമനത്തിൽ അയിത്തം കല്പിക്കപ്പെടുന്നത് കടുത്ത വിരോധാഭസവും മനുഷ്യാവകാശ ലംഘനവുമാണെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

മഹാരഥന്മാരായ സാമൂഹ്യ പരിഷ്‌കർത്താക്കളുടെ ത്യാഗോജ്വല പ്രവർത്തനങ്ങളിലൂടെ, ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു നവോത്ഥാനം നടപ്പിലാക്കിയ കേരളത്തിന്റെ മണ്ണിൽ ഈ കാലഘട്ടത്തിലും ജാതിയുടെ പേരിൽ, പരമ്പരാഗത രീതിയിൽ തന്ത്ര – മന്ത്ര വിദ്യ സ്വായത്തമാക്കിയവരെ പുറത്തു നിർത്തി ഹിന്ദു സമൂഹത്തിലെ ജാതി വിവേചനത്തിനു വെള്ളവും വളവും നൽകുന്ന കാഴ്ചയാണ് ‘ശബരിമല മേൽശാന്തി’ നിയമനത്തിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് കാണിച്ചു കൊണ്ടിരിക്കുന്നത്. ഇത് സാക്ഷര കേരളത്തിനു യോജിച്ചതല്ലെന്ന് അദ്ദേഹം വിമർശിച്ചു.

രണ്ടാം ഊഴത്തിൽ ദേവസ്വം വകുപ്പ് മന്ത്രിയായി ഒരു ദളിതനെ നിയമിച്ചതിൽ അഭിമാനം കൊള്ളുകയും അഭിനന്ദനങ്ങൾ ഏറ്റവാങ്ങുകയും അത് നവോത്ഥാനത്തിന്റെ തുടർച്ചയാണ് എന്നും പ്രഖ്യാപിക്കുകയും ചെയ്ത സർക്കാരിന്, വെറും നിക്ഷ്പ്രയാസം നിർത്തലാക്കാവുന്ന മേൽശാന്തി നിയമനത്തിലെ ഈ സാമൂഹ്യ നീതി നിഷേധത്തിനെതിരെ കണ്ണടയ്ക്കുന്ന കാഴ്ച്ച തികച്ചും പിന്നോക്ക ദളിത് വിഭാഗങ്ങളോടുള്ള തികഞ്ഞ അവഗണയാണെന്നും അദ്ദേഹം വിശദമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ദേവസ്വം ബോർഡിൻ്റെ അയിത്തം അവസാനിപ്പിക്കുക, തന്ത്ര- മന്ത്ര പൂജാവിധികൾ പഠിച്ച ഹിന്ദുക്കളെ ജാതിവിവേചനമില്ലാതെ മേൽശാന്തിമാരായി നിയമിക്കുക, സാമൂഹ്യനീതി നടപ്പിലാക്കുക. – ബി ഡി ജെ എസ്സ് പ്രക്ഷോഭത്തിലേയ്ക്ക്.

മഹാരഥന്മാരായ സാമൂഹ്യ പരിഷ്കർത്താക്കളുടെ ത്യാഗോജ്വല പ്രവർത്തനങ്ങളിലൂടെ, ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു നവോത്ഥാനം നടപ്പിലാക്കിയ കേരളത്തിന്റെ മണ്ണിൽ ഈ കാലഘട്ടത്തിലും ജാതിയുടെ പേരിൽ, പരമ്പരാഗത രീതിയിൽ തന്ത്ര – മന്ത്ര വിദ്യ സ്വായത്തമാക്കിയവരെ പുറത്തു നിർത്തി ഹിന്ദു സമൂഹത്തിലെ ജാതി വിവേചനത്തിനു വെള്ളവും വളവും നൽകുന്ന കാഴ്ചയാണ് “ശബരിമല മേൽശാന്തി” നിയമനത്തിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് കാണിച്ചു കൊണ്ടിരിക്കുന്നത്. ഇത് സാക്ഷര കേരളത്തിനു യോജിച്ചതല്ല.

രണ്ടാം ഊഴത്തിൽ ദേവസ്വം വകുപ്പ് മന്ത്രിയായി ഒരു ദളിതനെ നിയമിച്ചതിൽ അഭിമാനം കൊള്ളുകയും അഭിനന്ദനങ്ങൾ ഏറ്റവാങ്ങുകയും അത് നവോത്ഥാനത്തിന്റെ തുടർച്ചയാണ് എന്നും പ്രഖ്യാപിക്കുകയും ചെയ്ത സർക്കാരിന്, വെറും നിക്ഷ്പ്രയാസം നിർത്തലാക്കാവുന്ന മേൽശാന്തി നിയമനത്തിലെ ഈ സാമൂഹ്യ നീതി നിഷേധത്തിനെതിരെ കണ്ണടയ്ക്കുന്ന കാഴ്ച്ച തികച്ചും പിന്നോക്ക ദളിത് വിഭാഗങ്ങളോടുള്ള തികഞ്ഞ അവഗണയാണ്. ഈ നീതി നിക്ഷേധത്തിനെതിരെ ബി ഡി ജെ എസ്സ് പ്രക്ഷോഭത്തിലേയ്ക്ക് നീങ്ങുകയാണ്. 2021 ജൂലൈ 23 ന് രാവിലെ 11 നു തിരുവനന്തപുരത്ത് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഇതിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കപ്പെടും.

ഭരണഘടനാ വിരുദ്ധമായ ജാതിവ്യവസ്ഥകൾ എഴുതിച്ചേർത്ത് ശബരിമല മേൽശാന്തി നിയമനം നടത്തുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ്, പരിപാവനമായ ശിവഗിരി മഠത്തിന്റെ യോഗ്യത- പരിചയ സമ്പന്ന സർട്ടിഫിക്കറ്റിനെ വരെ അപമാനിക്കുന്ന കാഴ്ചയ്ക്കാണ് ആനുകാലിക കേരളം സാക്ഷ്യം വഹിക്കുന്നത്, ബ്രാഹ്മണനല്ലെന്നതിന്റെ പേരിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് തി​രസ്കരി​ക്കുന്ന അപേക്ഷകളി​ൽ ശിവഗിരി മഠത്തിന്റെ വിവിധ ക്ഷേത്രങ്ങളിൽ വർഷങ്ങളായി ശാന്തി ജോലി നിർവ്വഹിച്ചു വരുന്നു നിരവധി പേരുണ്ട്, ഈഴവനായ തന്ത്രി പ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തിൽ ശാന്തിയായിരിക്കുന്ന ബ്രഹ്മണനു മേൽശാന്തിയായി നിയമനം ലഭിക്കുമ്പോൾ തന്നെ ആ പ്രതിഷ്ഠ നിർവ്വഹിച്ച തന്ത്രി മുഖ്യനു പോലും ജാതിയുടെ പേരിൽ ഈ മേൽശാന്തി നിയമനത്തിൽ അയിത്തം കല്പിക്കപ്പെടുന്നത് കടുത്ത വിരോധാഭസവും മനുഷ്യാവകാശ ലംഘനവുമാണ്.

തിരുവിതാംകൂർ ദേവസ്വം ബോർഡ് എതി​ർ കക്ഷിയായ കേസി​ൽ ശാന്തി നിയമനത്തിൽ ജാതിവിവേചനം പാടില്ലെന്ന് 2002ൽ സുപ്രീംകോടതി വിധിയുണ്ട് , അന്ന് ജാതി​വി​വേചനത്തിനെതിരെ സുപ്രീംകോടതി​യി​ൽ വാദി​ച്ച ദേവസ്വം ബോർഡ്‌ തന്നെയാണ് ഇപ്പോൾ കടകവി​രുദ്ധമായ നിലപാടെടുക്കുന്നത്. ദേവസ്വങ്ങളിലെ നിയമനങ്ങളിൽ ജാതിപരിഗണന പാടില്ലെന്ന് കേരള സർക്കാരും 2014ൽ ഉത്തരവിറക്കിയിട്ടുണ്ട്. കേരള ദേവസ്വം റി​ക്രൂട്ട്മെന്റ് ബോർഡ് നടത്തുന്ന നി​യമനങ്ങളി​ൽ ജാതി​ ഒരു വ്യവസ്ഥയല്ല. എന്നിട്ടും ഒരു വർഷത്തെ താത്കാലിക നി​യമനമെന്ന പേരി​ൽ ഈ സമ്പ്രദായം മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു. ഇത് തികച്ചും പ്രതിഷേധാർഹം തന്നെയാണ്.

ഇതേ വി​ഷയത്തി​ൽ 2017ൽ കോട്ടയം പള്ളം സുബ്രഹ്മണ്യസ്വാമി​ ക്ഷേത്രം മേൽശാന്തി​ വി​ഷ്ണുനാരായണൻ നൽകി​യ കേസി​ൽ മലയാള ബ്രാഹ്മണൻ ജാതി​യല്ല, വർഗമാണെന്ന വി​ചി​ത്രമായ വാദമാണ് ദേവസ്വം ബോർഡ് ഉയർത്തി​യത്. മലയാള ബ്രാഹ്മണനെന്ന പേരി​ൽ സർക്കാർ അംഗീകൃതമായ ജാതി​വി​ഭാഗവും കേരളത്തി​ലി​ല്ല. ദേവസ്വം ബോർഡി​ന്റെ അനാചാരത്തിന് ഇടതു സർക്കാരും മൗനാനുവാദം നൽകുകയാണ്.

ജാതി – മത വർഗ്ഗ വർണ്ണ വ്യത്യാസങ്ങൾ ഇല്ലാത്ത അയ്യപ്പ സ്വാമിക്ക് പൂജ ചെയ്യുന്നവൻ വി​ദ്യ പഠി​ച്ചവനെ അംഗീകരി​ക്കുക തന്നെ വേണം, യോഗ്യരായ അനവധി പേരെ പുറത്തു നിർത്തിയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഈ അന്യായം തുടരുന്നത്.

മേൽശാന്തി നിയമനത്തിലെ ജാതി വിവേചനം ഇല്ലാതാക്കി. സുപ്രീംകോടതി വിധി നടപ്പിലാക്കുവാൻ സർക്കാർ അടിയന്തരമായി ഇടപെടണം. ഇല്ലെങ്കിൽ ഇതിനെതിരെ ഭാരത ധർമ്മ ജന സേനയുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകും. അതോടൊപ്പം ഈ വിഷയത്തിൽ സമാന മനസ്കരായ സംഘടനകളെ ചേർത്ത് പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുവാൻ ബി ഡി ജെഎസ്. മുന്നിലുണ്ടാവും.