പ്രളയ സെസ് ജൂലൈ 31 ന് അവസാനിക്കും; ബില്ലിംഗ് സോഫ്റ്റ്‌വെയറിൽ മാറ്റങ്ങൾ വരുത്താൻ ശ്രദ്ധിക്കണമെന്ന് നിർദ്ദേശം

കൊച്ചി: ചരക്ക് സേവന നികുതിക്കൊപ്പം ഏർപ്പെടുത്തിയിരുന്ന പ്രളയ സെസ് ജൂലൈ 31 ന് അവസാനിക്കും. പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായാണ് ചരക്ക് സേവന നികുതിക്കൊപ്പം പ്രളയ സെസ് കൂടി ഏർപ്പെടുത്തിയത്. 1,700 കോടി രൂപയിലധികമാണ് പ്രളയ സെസ് ഇനത്തിൽ സംസ്ഥാന സർക്കാർ ഇതുവരെ പിരിച്ചത്. ഓഗസ്റ്റ് ഒന്നിന് ശേഷം നടത്തുന്ന വിൽപ്പനകൾക്ക് പ്രളയ സെസ് ഈടാക്കരുതെന്ന് സർക്കാർ നിർദ്ദേശം നൽകി. ഓഗസ്റ്റ് ഒന്ന് മുതൽ വ്യാപാരികൾ തങ്ങളുടെ ബില്ലിംഗ് സോഫ്റ്റ്‌വെയറിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ ശ്രദ്ധിക്കണമെന്നും സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അറിയിച്ചു.

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി 1,000 കോടി രൂപ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു സർക്കാർ പ്രളയ സെസ് ഏർപ്പെടുത്തിയത്. 2019 ഓഗസ്റ്റ് ഒന്ന് മുതലായിരുന്നു സംസ്ഥാനത്തിനകത്ത് വിതരണം ചെയ്യുന്ന ചരക്ക് സേവനങ്ങൾക്ക് പ്രളയ സെസ് ഏർപ്പെടുത്താൻ ആരംഭിച്ചത്. 2020 അവസാനത്തോടെ തന്നെ 1,000 കോടിയിലധികം പിരിച്ചിരുന്നു. 2,000 കോടി രൂപ വരെ പിരിക്കാനാണ് ജി.എസ്.ടി. കൗൺസിൽ അനുമതി നൽകിയത്.