General (Page 1,246)

കൊച്ചി: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധി അവസാനിക്കുന്നതോടെ ഇന്ത്യയെ കാത്തിരിക്കുന്നത് മികച്ച കാലമാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. 73-ാമത് ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ് വാർഷിക ദിനത്തോടനുബന്ധിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ എറണാകുളം ശാഖയുടെ ആഘോഷ പരിപാടികളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് കേരളവും ഇന്ത്യയും ഉൾപ്പെടെ ലോകം മുഴുവൻ വലിയ പ്രതിസന്ധിയിലായി. എല്ലാവരും ചേർന്ന് പരിശ്രമിച്ച് ഈ പ്രതിസന്ധി മറികടക്കും. പ്രതിസന്ധികൾ നമ്മെ കൂടുതൽ ശക്തരാക്കുകയാണ് പതിവെന്നും അദ്ദേഹം പറഞ്ഞു.

ചാർട്ടേർഡ് അക്കൗണ്ടന്റുമാർക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും സാമ്പത്തിക സ്ഥാപനങ്ങളെയും ബിസിനസുകളെയും ബന്ധിപ്പിക്കുന്ന കണ്ണികളാണ് അവരെന്നും യൂസഫലി വ്യക്തമാക്കി. സ്ഥാപനങ്ങൾക്ക് മികച്ച ഉപദേശങ്ങൾ നൽകേണ്ട ചുമതല ചാർട്ടേർഡ് അക്കൗണ്ടന്റുമാർക്കാണെന്നും അദ്ദേഹം വിശദമാക്കി.

അറിവുള്ളവരിൽ നിന്ന് പഠിക്കാൻ എല്ലാവരും തയ്യാറാകണം. 1973 ൽ ഒരു സൂപ്പർമാർക്കറ്റുമായി താൻ തുടക്കം കുറിച്ചത്. ഇന്ന് തനിക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 210 ഹൈപ്പർ മാർക്കറ്റുകളും ഷോപ്പിംഗ് മാളുകളുകളുണ്ട്. 57,000 പേർക്ക് ജോലി നൽകാനും 800 കോടി ഡോളർ ക്രയവിക്രയം നടത്താനും തനിക്ക് കഴിഞ്ഞു. ഈ നേട്ടങ്ങൾക്കുള്ള കാരണങ്ങളെ കുറിച്ചും അദ്ദേഹം പറഞ്ഞു. ഗുണനിലവാരം, താങ്ങാവുന്ന വില, മികച്ച സേവനം തുടങ്ങിയവയാണ് തന്റെ നേട്ടങ്ങൾക്ക് കാരണം. വ്യക്തിജീവിതത്തിൽ വിശ്വാസ്യതയും സത്യസന്ധതയും പുലർത്താനും വ്യക്തിബന്ധങ്ങൾ നിലനിറുത്താനും അത്യാഗ്രഹമില്ലാതെ ജീവിക്കുകയും ചെയ്താൽ വിജയം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനഃക്രമീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.

ടിപിആർ അഞ്ചിൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും അഞ്ചു മുതൽ 10 വരെയുള്ള പ്രദേശങ്ങൾ ബിയിലും 10 മുതൽ 15 വരെയുള്ളവ സി വിഭാഗത്തിലും ടിപിആർ 15 ന് മുകളിൽ ഉള്ള പ്രദേശങ്ങളെ ഡി കാറ്റഗറിയിലുമാണ് ഇനി ഉൾപ്പെടുത്തുക. ബുധനാഴ്ച്ച മുതൽ ഇത് അടിസ്ഥാനപ്പെടുത്തിയുള്ള നിയന്ത്രണങ്ങൾ നിലവിൽ വരും.

എ, ബി എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ എന്നിവയ്ക്ക് ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനത്തിൽ രാത്രി 9.30 വരെ പ്രവർത്തിക്കാം. അടുത്ത ശാരീരിക സമ്പർക്കമില്ലാത്ത ഇൻഡോർ ഗെയ്മുകൾക്കും, ജിമ്മുകൾക്കും എസി ഒഴിവാക്കി പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. വായു സഞ്ചാരമുള്ള ഹാളോ തുറന്ന പ്രദേശമോ ആയിരിക്കണം ഇതിനായി തെരഞ്ഞെടുക്കേണ്ടത്. ഒരേ സമയം 20 പേരിൽ കുടുതൽ അനുവദിക്കുന്നതല്ല.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമവും ടൂറിസം മന്ത്രാലത്തിന്റെ മാർഗനിർദ്ദേശങ്ങളും അനുസരിച്ച് വിനോദ സഞ്ചാര മേഖലകളിലെ താമസ സൗകര്യങ്ങൾ തുറന്നു പ്രവർത്തിക്കാം. വാക്സിൻ എടുത്തവർക്കും ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവർക്കുമായിരിക്കും പ്രവേശനം.

കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞാൽ മാത്രമെ മറ്റ് ഇളവുകളെ കുറിച്ച് ആലോചിക്കു. ആൾക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല. എ, ബി വിഭാഗത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ സർക്കാർ ഓഫീസുകൾ മുഴുവൻ ജീവനക്കാരെയും സിയിലെ സർക്കാർ ഓഫീസുകൾ 50 ശതമാനം ജീവനക്കാരെയും ഉൾക്കൊള്ളിച്ച് പ്രവർത്തിക്കും. എ വിഭാഗത്തിൽ 82, ബിയിൽ 415, സിയിൽ 362, ഡി യിൽ 175 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളാണ് ഒടുവിൽ കണക്കാക്കിയ ടിപിആർ പ്രകാരം ഉൾപ്പെടുക.

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനഃക്രമീകരിക്കാൻ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

ടിപിആർ അഞ്ചിൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും അഞ്ചു മുതൽ 10 വരെയുള്ള പ്രദേശങ്ങൾ ബിയിലും 10 മുതൽ 15 വരെയുള്ളവ സി വിഭാഗത്തിലും ഉൾപ്പെടുത്തിയാണ് നിയന്ത്രണങ്ങൾ പുന:ക്രമീകരിച്ചിരിക്കുന്നത്. ടിപിആർ 15 ന് മുകളിൽ ഉള്ള പ്രദേശങ്ങളെ ഡി കാറ്റഗറിയിലായിരിക്കും ഉൾപ്പെടുത്തുക. ജൂലൈ എഴ് ബുധനാഴ്ച മുതൽ ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നിയന്ത്രണം.

എ, ബി വിഭാഗത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ സർക്കാർ ഓഫീസുകൾ മുഴുവൻ ജീവനക്കാരെയും സിയിലെ സർക്കാർ ഓഫീസുകൾ 50 ശതമാനം ജീവനക്കാരെയും ഉൾക്കൊള്ളിച്ച് പ്രവർത്തിക്കും. എ വിഭാഗത്തിൽ 82, ബിയിൽ 415, സിയിൽ 362, ഡി യിൽ 175 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളാണ് ഒടുവിൽ കണക്കാക്കിയ ടിപിആർ പ്രകാരം ഉൾപ്പെടുക.

എ, ബി എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ എന്നിവയ്ക്ക് ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനത്തിൽ രാത്രി 9.30 വരെ പ്രവർത്തിക്കാം. അടുത്ത ശാരീരിക സമ്പർക്കമില്ലാത്ത ഇൻഡോർ ഗെയ്മുകൾക്കും, ജിമ്മുകൾക്കും എസി ഒഴിവാക്കി പ്രവർത്തിക്കാവുന്നതാണ്. വായു സഞ്ചാരമുള്ള ഹാളോ തുറന്ന പ്രദേശമോ ആയിരിക്കണം ഇതിനായി തെരഞ്ഞെടുക്കേണ്ടത്. ഒരേ സമയം 20പേരിൽ കുടുതൽ അനുവദിക്കുന്നതല്ല.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമവും ടൂറിസം മന്ത്രാലത്തിന്റെ മാർഗനിർദ്ദേശങ്ങളും അനുസരിച്ച് വിനോദ സഞ്ചാര മേഖലകളിലെ താമസ സൗകര്യങ്ങൾ തുറന്നു പ്രവർത്തിക്കാം. വാക്‌സിൻ എടുത്തവർക്കും ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവർക്കുമായിരിക്കും പ്രവേശനം.

കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞാൽ മാത്രമെ മറ്റ് ഇളവുകളെ കുറിച്ച് ആലോചിക്കു. ആൾക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല.
എല്ലാവിഭാഗം പ്രദേശങ്ങളിലും ടെസ്റ്റിന്റെ എണ്ണം വർധിപ്പിക്കാൻ നിർദ്ദേശം നൽകി. കാസർകോട്ടേ ആദിവാസി മേഖലയിലെ രോഗവ്യാപനം നിയന്ത്രിക്കാൻ പ്രത്യേക ഇടപെടലിന് നിർദ്ദേശിച്ചു.

താൽക്കാലിക ജീവനക്കാരെ ഈ ഘട്ടത്തിൽ പിരിച്ചു വിടാൻ പാടില്ല എന്ന നിർദ്ദേശം എല്ലാവരും കർശനമായി പാലിക്കണം. പ്രവാസികൾക്കുള്ള വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ കേന്ദ്രസർക്കാരിന്റെ മുദ്രയും ബാച്ച് നമ്പറും പതിപ്പിക്കുന്നത് ഉറപ്പാക്കാനുള്ള സംവിധാനം ഏർപ്പെടുത്തും.

മെഡിക്കൽ കോളേജുകൾ തുറന്നിട്ടുണ്ട് അവിടങ്ങളിലെ ഭക്ഷണ ശാലകളടക്കം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പു വരുത്താൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഇടപ്പെട്ട് പരിശോധന സംവിധാനം ഉറപ്പാക്കാനും യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു.

ന്യൂഡൽഹി: സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം ഉറപ്പുവരുത്താനുള്ള നടപടികളുമായി കേന്ദ്ര സർക്കാർ. ഇതിനായി പുതിയ നിയമം ആവിഷ്‌ക്കരിക്കാനൊരുങ്ങുകയാണ് സർക്കാർ. കുട്ടികളെയും, സ്ത്രീകളെയും കടത്തിക്കൊണ്ടു പോകുകയും, പീഡിപ്പിക്കുകയും ചെയ്യുന്നവർക്ക് വധശിക്ഷ നൽകുന്ന മനുഷ്യക്കടത്ത് (തടയൽ, സംരക്ഷണം, പുനരധിവാസം) ബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു. കേന്ദ്ര വനിതാ- ശിശുക്ഷേമ മന്ത്രാലയമാണ് കരട് പ്രസിദ്ധീകരിച്ചത്.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയാനാണ് കേന്ദ്രം പുതിയ നിയമം ആവിഷ്‌ക്കരിക്കുന്നത്. 12 വയസ്സിൽ താഴെയുള്ള കുട്ടികളെയും, സ്ത്രീകളെയും കടത്തിക്കൊണ്ടു പോകുന്നവർക്കെതിരെയും, പീഡിപ്പിക്കുന്നവർക്കെതിരെയും പുതിയ നിയമ പ്രകാരം നടപടി സ്വീകരിക്കും. കുറ്റവാളികൾക്ക് 20 വർഷം തടവും, 30 ലക്ഷം രൂപ വരെ പിഴ നൽകാൻ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. കുറ്റകൃത്യം ആവർത്തിച്ചാൽ വധശിക്ഷ നൽകാനും ബില്ലിൽ വ്യവസ്ഥയുണ്ട്.

12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികളെ കടത്തിക്കൊണ്ട് പോയാൽ ബില്ല് പ്രകാരം 10 വർഷം തടവും, 15 ലക്ഷം രൂപ പിഴയും ഒന്നിലധികം കുട്ടികളെ കടത്തിക്കൊണ്ടു പോയാൽ 14 വർഷം കഠിന തടവും 30 ലക്ഷം രൂപ പിഴയുമാണ് പുതിയ നിയമ പ്രകാരം ശിക്ഷയായി ലഭിക്കുക. പീഡനത്തിനിരയാകുന്നവർക്ക് സംരക്ഷണം, പുന:രധിവാസം എന്നിവയും സാമ്പത്തിക, സാമൂഹിക പിന്തുണയും ബില്ല് ഉറപ്പു വരുത്തും. അതിർത്തിക്കപ്പുറം ആളെ കടത്തുന്ന എല്ലാ കുറ്റകൃത്യങ്ങൾക്കും നിയമം ബാധകമായിരിക്കും.

ന്യൂഡൽഹി: എം.എൽ.എമാർ നിയമസഭയ്ക്കുള്ളിൽ നടത്തിയ പരാക്രമങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. പൊതുമുതൽ നശിപ്പിക്കൽ നിയമപ്രകാരം വിചാരണ നേരിടേണ്ടി വരുമെന്നും സുപ്രീംകോടതി അറിയിച്ചു. 2015 ലെ നിയമസഭാ കയ്യാങ്കളിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

നിയമസഭ കയ്യാങ്കളി കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ല. ബജറ്റ് അവതരണം തടസ്സപ്പെടുത്താനാണ് എംഎൽഎമാർ ശ്രമിച്ചത്. നിയമ സഭയിൽ എംഎൽഎമാരുടെ ഭാഗത്ത് നിന്നും മാപ്പർഹിക്കാത്ത പെരുമാറ്റമാണ് ഉണ്ടായത്. മൈക്ക് വലിച്ചൂരി തറയിലെറിഞ്ഞ എംഎൽഎമാർ വിചാരണ നേരിടുക തന്നെ വേണം. സർക്കാരിന് ഏകപക്ഷീയമായി കേസ് അവസാനിപ്പിക്കാൻ കഴിയില്ല. ഇത്തരം കാഴ്ചകൾ എന്ത് സന്ദേശമാണ് നൽകുന്നതെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

അഴിമതി നടത്തിയ മന്ത്രിക്കെതിരെയുള്ള പ്രതിഷേധമാണ് നിയമസഭയിൽ നടന്നതെന്നാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കിയത്. അന്നത്തെ ധനകാര്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധമായിരുന്നു സഭയിൽ ഉണ്ടായത്. പ്രതിഷേധിക്കാൻ അംഗങ്ങൾക്ക് അവകാശമുണ്ടെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. നിയമസഭ കയ്യാങ്കളി കേസ് തീർപ്പാക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയത്. പ്രതികൾ വിചാരണ നേരിടണമെന്ന കേരള ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ ഹർജി സമർപ്പിച്ചത്. സ്പീക്കറുടെ അനുമതിയില്ലാതെ കേസെടുക്കാനാകില്ലെന്നും നയപരമായ തീരുമാനത്തിൽ കോടതി ഇടപെടരുത് എന്നുമായിരുന്നു സംസ്ഥാന സർക്കാർ ഹർജിയിൽ പറഞ്ഞിരുന്നത്. 15 -ാം തീയതി കേസ് വിശദമായി പരിഗണിക്കും.

നിയമസഭ തന്നെ എം.എൽ.എമാർക്ക് ശിക്ഷാനടപടി നൽകിയിട്ടുണ്ട്. അതിനാൽ ക്രിമിനൽ നടപടി ചട്ടപ്രകാരമുള്ള കേസ് ആവശ്യമില്ലെന്നാണ് സർക്കാരിന്റെ വാദം. പബ്ലിക് പ്രോസിക്യൂട്ടർക്ക് മാത്രമാണ് ഈ കേസ് പിൻവലിക്കാനുള്ള അധികാരം. സംസ്ഥാന സർക്കാരിന് അധികാരമില്ല. ഈ സാഹചര്യത്തിൽ സർക്കാർ എന്തിന് വേണ്ടിയാണ് സുപ്രീംകോടതിയെ സമീപിച്ചതെന്ന് കോടതി ചോദിച്ചു.

കണ്ണൂർ: പാനൂരിൽ മുസ്ലീം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കേസിലെ 9 പ്രതികളും സിപിഎം ഡിവൈഎഫ്‌ഐ പ്രവർത്തകരാണെന്നാണ് കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നത്. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. പ്രതികൾക്കെതിരെ ശാസ്ത്രീയ തെളിവുകൾ ഉണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. ഏപ്രിൽ ആറിന് രാത്രിയാണ് പുല്ലൂക്കര സ്വദേശിയായ മൻസൂറിനെ സിപിഎം പ്രവർത്തകർ കൊലപ്പെടുത്തിയത്. കൂത്തുപറമ്പ് മണ്ഡലത്തിലെ ബൂത്ത് ഏജൻറായിരുന്ന മൻസൂറിന്റെ സഹോദരൻ മുഹ്‌സിനെ ലക്ഷ്യം വച്ചുള്ള ആക്രമണമാണ് കൊലപാതകത്തിൽ കലാശിച്ചത്. സിപിഎം പ്രവർത്തകർ നടത്തിയ ബോംബേറിൽ ഇടത് കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റ മൻസൂറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ക്രൈംബ്രാഞ്ച് ഡിവൈഎസ്.പി വിക്രമന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടന്നത്. സ്ഫോടക വസ്തുവിന്റെ അവശിഷ്ടങ്ങൾ മൻസൂറിന്റെ ശരീരത്തിൽ നിന്ന് കണ്ടെത്തിയിരുന്നു. സ്ഫോടക വസ്തു നിർമ്മിക്കാനായി ഉപയോഗിച്ച വസ്തുക്കളുടെ അവശിഷ്ടങ്ങൾ പ്രതികളുടെ വീടിന് സമീപത്ത് നിന്ന് കണ്ടെടുത്തുവെന്നും കുറ്റപത്രത്തിൽ വിശദമാക്കുന്നു. കേസിലെ ഏഴാം പ്രതി ജാബിറിനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ. ചാരക്കേസുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുകളുമായി സിബി മാത്യൂസ്. കേസിൽ മറിയം റഷീദയെ അറസ്റ്റ് ചെയ്തത് ആർ.ബി. ശ്രീകുമാർ പറഞ്ഞിട്ടാണെന്ന് സിബി മാത്യൂസ് വ്യക്തമാക്കി. നമ്പി നാരായണനേയും രമൺ ശ്രീവാസ്തവയേയും അറസ്റ്റ് ചെയ്യാൻ ഐ.ബി നിരന്തരം ശ്രമം നടത്തിയെന്നും സിബി മാത്യൂസ് പറഞ്ഞു. മുൻകൂർ ജാമ്യാപേക്ഷയിലാണ് സിബി മാത്യൂസ് ഇക്കാര്യങ്ങൾ അറിയിച്ചിരിക്കുന്നത്.

ഐ.ബി ഉദ്യോഗസ്ഥർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തുടങ്ങിവെച്ച കേസാണിത്. ഐ.എസ്.ആർ.ഒ. ചാരക്കേസ് യാഥാർഥ്യമാണെന്നും മാലി വനിതകൾ നടത്തിയ പ്രവർത്തനങ്ങൾക്ക് ശാസ്ത്രജ്ഞർ കൂട്ടുനിന്നു. മറിയം റഷീദയെ അറസ്റ്റ് ചെയ്തതിൽ ഐ.ബി. ഉദ്യോഗസ്ഥൻ ആർ.ബി. ശ്രീകുമാറിന് പങ്കുണ്ട്. ആർ.ബി. ശ്രീകുമാർ പറഞ്ഞിട്ടാണ് അന്നത്തെ പേട്ട സിഐയായിരുന്ന എസ്. വിജയൻ മറിയം റഷീദയെ അറസ്റ്റ് ചെയ്യുന്നത്. ഇക്കാര്യം അന്നത്തെ സിറ്റി പോലീസ് കമ്മീഷണർ രാജീവന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും കേരളാ പോലീസിന് നൽകിയിരുന്നത് ഐ.ബിയുടേയും റോയുടേയും ഉദ്യോഗസ്ഥരാണ്. ഇതിന്റെ അടിസ്ഥാത്തിലാണ് മറ്റ് അന്വേഷണങ്ങൾ നടന്നതെന്നും ഇതിന്റെ ഓരോ ഘട്ടത്തിലുള്ള അന്വേഷണത്തിന്റെ റിപ്പോർട്ടും ഐബിക്ക് നൽകിയിരുന്നുവെന്നും സിബി മാത്യൂസ് വിശദമാക്കുന്നു.

കേസിൽ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞരുടെ പങ്ക് മാലി വനിതകളെ ചോദ്യം ചെയ്യുമ്പോഴാണ് വ്യക്തമായത്. കൃത്യമായ തെളിവുകൾ മൊഴിയിൽ നിന്നും ലഭിച്ചിരുന്നു. ഈ മൊഴികൾ അവലോകനം ചെയ്യുമ്പോൾ നമ്പി നാരായണനേയും രമൺ ശ്രീവാസ്തവയേയും അറസ്റ്റ് ചെയ്യാൻ ഐ.ബി സമ്മർദ്ദം ചെലുത്തിയിരുന്നു. ഇതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും രാജ്യത്തെ അപകടപ്പെടുത്തുന്ന നീക്കമാണെന്നും അതിനാൽ നമ്പി നാരായണനേയും രമൺ ശ്രീവാസ്തവയേയും അറസ്റ്റ് ചെയ്യണമെന്ന് കേരളാ പോലീസിനോട് ഐ ബി സമ്മർദ്ദം ചൊലുത്തിയെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ സിബി മാത്യൂസ് പറയുന്നു.

ഐ.എസ്.ആർ.ഒ. ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന നിലവിൽ സി.ബി.ഐയുടെ അന്വേഷണ പരിധിയിലാണ്. ഗൂഢാലോചന കേസിൽ സിബി മാത്യൂസ് നാലാം പ്രതിയാണ്. ഈ സാഹചര്യത്തിലാണ് മുൻകൂർ ജാമ്യത്തിനായി സിബി മാത്യൂസ് തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിച്ചത്. ഐ.എസ്.ആർ.ഒ. ചാരക്കേസുമായി ബന്ധപ്പെട്ട് തുടക്കം മുതൽ അന്വേഷിച്ച് അവസാനിപ്പിക്കുന്നത് വരെയുള്ള കാര്യങ്ങൾ വിശദമാക്കിയാണ് അദ്ദേഹം ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

കൊച്ചി: സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി കിറ്റെക്‌സ് എംഡി സാബു ജേക്കബ്. കിറ്റെക്‌സിലെ പരിശോധനയുടെ പേരിൽ ഒരുമാസം ഒരു മൃഗത്തെപ്പോലെ തന്നെ പീഡിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു. കിറ്റെക്‌സിൽ നടന്ന പരിശോധനയിൽ വിശദീകരണവുമായി മന്ത്രി പി. രാജീവ് രംഗത്തെത്തിയതിന് പിന്നാലെയാണ് സാബു ജേക്കബിന്റെ പ്രതികരണം.

ഇപ്പോൾ തന്നെ കുഴപ്പക്കാരനാക്കി ചിത്രീകരിക്കാനാണ് സർക്കാരിന്റെ ശ്രമം. സർക്കാരിനെയോ വ്യവസായ മന്ത്രിയെയോ വെല്ലുവിളിക്കാൻ വേണ്ടിയല്ല. ഇവിടെ ഒരു വ്യവസായി നേരിട്ട പീഡനമാണിത്. ഒരു മൃഗത്തെ പോലെ ഒരു വ്യവസായിയെ ഒരു മാസമിട്ട് പീഡിപ്പിച്ചു. തൊഴിലാളികളെ പീഡിപ്പിച്ചു. ആർക്കും അതിൽ പരാതിയുണ്ടായില്ല. തന്റെ വഴി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും സാബു ജേക്കബ് പറഞ്ഞു.

നല്ലരീതിയിൽ പോയിക്കൊണ്ടിരിക്കുന്ന ഒരു സ്ഥാപനത്തെ 73 കുറ്റങ്ങൾ ചെയ്തതായി കാണിച്ചുകൊണ്ട് ഒരു മെമ്മോ നൽകിയതായും അദ്ദേഹം ആരോപിച്ചു. 3500 കോടിയുടെ പദ്ധതി തന്നെയില്ല എന്നാണ് സർക്കാർ ഇപ്പോൾ പറയുന്നത്. ഈ സ്ഥാപനം ഇനി മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമോ എന്നുള്ള രീതിയിലാണ് കാര്യങ്ങൾ പൊയ്ക്കൊണ്ടിരിക്കുന്നത്. 15,000 പേരുള്ള ഈ സ്ഥാപനം തന്നെ അടയ്ക്കണം അല്ലെങ്കിൽ അടപ്പിക്കും എന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. ഇതുവരെ ഉണ്ടായത് പ്രശ്നം പരിഹരിക്കലല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം ഒൻപത് സംസ്ഥാനങ്ങളിൽനിന്ന് ക്ഷണം ലഭിച്ചതായും മന്ത്രിമാരുമായും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും ചർച്ച പുരോഗമിക്കുകയാണെന്നും അദ്ദേഹം വിശദമാക്കി.

p rajeev

തിരുവനന്തപുരം: കിറ്റെക്‌സിലെ പരിശോധനയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങളിൽ വിശദീകരണവുമായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. സംസ്ഥാന സർക്കാരോ ഏതെങ്കിലും വകുപ്പുകളോ മുൻകൈ എടുത്തോ ബോധപൂർവ്വമോ ഒരു പരിശോധനയും കിറ്റെക്‌സിൽ നടത്തിയിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു.

ദേശീയ മനുഷ്യാവകാശ കമ്മീഷന് പാർലമെൻറംഗമായ ബെന്നി ബഹനാൻ നല്കിയ പരാതി പി. ടി. തോമസ് എം.എൽ.എ. ഉന്നയിച്ച ആരോപണം, വനിതാ ജീവനക്കാരിയുടെ പേരിൽ പ്രചരിച്ച വാട്ട്‌സാപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി ഉൾപ്പെടെ നല്കിയ നിർദ്ദേശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള പരിശോധനകളാണ് നടന്നത്. ഈ പരിശോധനകളിൽ ഏതെങ്കിലും പരാതിയുള്ളതായി കിറ്റക്‌സ് മാനേജ്‌മെൻറ് വ്യവസായ വകുപ്പ് ഉൾപ്പെടെ ഒരു വകുപ്പിനേയും ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പരിശോധനാ വേളയിൽ സ്ഥാപന ഉടമയോ പ്രതിനിധികളോ തടസ്സമൊന്നും ഉന്നയിച്ചിട്ടില്ലെന്ന് പരിശോധനക്ക് നേതൃത്വം നൽകിയ ജില്ലാ ലേബർ ഓഫീസർ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വസ്തുതകൾ ഇതായിരിക്കെ സംസ്ഥാനത്തിനും സർക്കാരിനും എതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് കിറ്റക്‌സ് ഉന്നയിച്ചത്. അവ പൂർണ്ണമായും വസ്തുതാ വിരുദ്ധമാണ്. ദേശീയതലത്തിൽ തന്നെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷമുള്ള സംസ്ഥാനമാണ് ഇന്ന് കേരളം. നീതി ആയോഗ് ഈ മാസം പ്രസിദ്ധപ്പെടുത്തിയ ഏറ്റവും പുതിയ സുസ്ഥിര വികസന സൂചികയിൽ ഒന്നാം സ്ഥാനം കേരളത്തിനാണ്. നീതി ആയോഗിന്റെ തന്നെ മറ്റൊരു സൂചികയായ ഇന്ത്യ ഇന്നവേഷൻ സൂചികയിൽ മികച്ച ബിസിനസ് സാഹചര്യം ഉള്ള സംസ്ഥാനമെന്ന വിഭാഗത്തിൽ കേരളം രണ്ടാം സ്ഥാനത്ത് എത്തുകയുണ്ടായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും മുൻകൈയിലുമാണ് വ്യവസായ നിക്ഷേപം ഉൾപ്പെടെയുള്ള മേഖലയിൽ വലിയ കുതിച്ചുചാട്ടം സൃഷ്ടിച്ചത്. യു.പി പോലുള്ള സംസ്ഥാനങ്ങളെ കേരളം മാതൃകയാക്കണമെന്ന വാദം അപഹാസ്യമാണ്. തൊഴിൽ രഹിതരായ യുവാക്കളുടെ പട്ടിക ഉന്നയിച്ചുള്ള കിറ്റക്‌സ് എം. ഡിയുടെ വാദം ഏതോ നിഗൂഡ ലക്ഷ്യം വച്ചാണ്. കിറ്റക്‌സിൽ നടന്ന പരിശോധനകളുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പിന് ഒരു പരാതിയും ലഭിച്ചിട്ടില്ല. പരാതികൾ ഉന്നയിക്കുന്നതിനുള്ള ടോൾ ഫ്രീ സൗകര്യം മുതൽ വ്യവസായ മന്ത്രിയേയോ മുഖ്യമന്ത്രിയേയോ നേരിൽ സമീപിക്കാനുള്ള സാഹചര്യം വരെ ഉണ്ടായിട്ടും അത് ഉപയോഗിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സാമൂഹ്യ മാധ്യമങ്ങളിലൂടെ കിറ്റെക്‌സ് സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുയാണ് ചെയ്തത്. അത് ശ്രദ്ധയിൽപ്പെട്ട ഉടൻ ജൂൺ 28 ന് വ്യവസായ മന്ത്രി കിറ്റക്‌സ് എം. ഡി. സാബു ജേക്കബ്ബിനെ വിളിച്ചു. അദ്ദേഹത്തെ ലഭിക്കാതെ വന്നപ്പോൾ സഹോദരൻ ബോബി ജേക്കബ്ബിനെ വിളിക്കുകയും പ്രശ്‌നം തിരക്കുകയും ചെയ്തു. എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരും സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ അന്വേഷിക്കാമെന്ന് ഉറപ്പ് നൽകി. ജൂൺ 29 ന് നിക്ഷേപ പദ്ധതിയിൽ നിന്ന് പിൻമാറുന്നു എന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടപ്പോഴും സാബു ജേക്കബ്ബിനെ ബന്ധപ്പെടാൻ ശ്രമിച്ചു. കേരളം വ്യവസായത്തിന് പറ്റുന്ന നാടല്ല എന്ന് വരുത്തി തീർക്കാനാണ് സാബു ജേക്കബ് ശ്രമിച്ചത്. ഇതിനു പിന്നിലുള്ള താതപര്യം വ്യക്തമാക്കേണ്ടതും. 3500 കോടി രൂപയുടെ നിക്ഷേപം സംബന്ധിച്ച് താത്പര്യപത്രം മാത്രമാണ് കിറ്റക്‌സ് നല്കിയിട്ടുള്ളത്. ധാരണാ പത്രം ഒപ്പു വച്ചിട്ടില്ല. ഇതിൻറെ തുടർച്ചയിൽ പിന്നീട് നടപടി ഒന്നും സ്വീകരിച്ചില്ല. 2020 ജനുവരി 9, 10 തീയതികളിലാണ് അസന്റ് നിക്ഷേപക സംഗമം നടന്നത്. കഴിഞ്ഞ വർഷം മാർച്ച് 10 ന് വ്യവസായ വകുപ്പ് അധികൃതർ സാബു. എം. ജേക്കബ്ബുമായി വീണ്ടും ചർച്ച നടത്തുകയുണ്ടായി. ഇതിൽ ചില ആവശ്യങ്ങൾ അദ്ദേഹം മുന്നോട്ടു വച്ചു. ഭൂപരിഷ്‌കരണ നിയമത്തിൽ മാറ്റം, പഞ്ചായത്ത് ബിൽഡിംഗ് റൂൾസിലെ മാറ്റം, ഫാക്ടറീസ് ആക്റ്റിലെ മാറ്റം, കെ.എസ്.ഐ,ഡി.സി. വായ്പാ പരിധി 100 കോടിയായി ഉയർത്തണം തുടങ്ങിയ ആവശ്യങ്ങൾ അദ്ദേഹം ഉന്നയിച്ചുവെന്നും മന്ത്രി വിശദമാക്കി.

അസന്റിൽ ഉയർന്ന പൊതു നിർദ്ദേശങ്ങൾ തന്നെയായിരുന്നു ഇവയും. നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ ഉന്നയിക്കപ്പെട്ട പ്രധാന ആവശ്യങ്ങളിൽ തീരുമാനമെടുക്കുകയും ചെയ്തു. എന്നാൽ തുടർ ചർച്ചകൾക്ക് കിറ്റക്‌സ് താത്പര്യം പ്രകടിപ്പിച്ചില്ല. പാലക്കാട് 50 ഏക്കറിൽ സ്വകാര്യ വ്യവസായ എസ്റ്റേറ്റിനുള്ള ഒരു പദ്ധതിക്കായി 2020 ജൂലൈ 8 ന് അപേക്ഷ സമർപ്പിച്ചു. സെപ്റ്റംബർ 11 ന് ഇതേക്കുറിച്ച് കിൻഫ്ര പരിശോധന നടത്തി അനുകൂല റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ മിച്ച ഭൂമിയുമായി ബന്ധപ്പെട്ട ഒരു കേസ് പദ്ധതി പ്രദേശത്ത് നിലവിലുള്ളതായി താലൂക്ക് ലാന്റ് ബോർഡ് അറിയിച്ചിരിക്കുകയാണ്. ഇക്കാര്യം കിറ്റക്‌സിനെ അറിയിച്ചിട്ടുണ്ട്.
അസൻറിൽ പ്രഖ്യാപിച്ച പദ്ധതികളൊന്നും നടന്നിട്ടില്ല എന്ന സാബു ജേക്കബ്ബിൻറെ ആരോപണവും വസ്തുതാപരമല്ല. 540.16 കോടി രൂപയുടെ 19 പദ്ധതികൾ ഇതിനകം യാഥാർത്ഥ്യമായി. 7223 കോടി രൂപയുടെ 60 പദ്ധതികൾ പുരോഗമിക്കുകയാണ്. കോവിഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടർന്ന് 41 പദ്ധതികൾ നിർത്തിവെച്ചിരിക്കുകയാണ്. 28 പദ്ധതികൾ പരിശോധനകളുടെ അടിസ്ഥാനത്തിൽ ഒഴിവാക്കപ്പെട്ടു. അസൻറിൽ ഒപ്പു വെച്ച 148 ൽ 19 പദ്ധതികളും (12.83%) പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. 52% പദ്ധതികൾ നിർമ്മാണ ഘട്ടത്തിലാണ്. 27.7% പദ്ധതികൾ നിർത്തിവച്ചിരിക്കുന്നു. 18.9% ഒഴിവാക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ സർക്കാർ തുടക്കം കുറിച്ച ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് നടപടികളുടേയും കേരളാ ഇൻവെസ്റ്റ്‌മെൻറ് ആൻറ് ഫെസിലിറ്റേഷൻ ആക്റ്റിൻറേയും തുടർച്ചയായി നിയമാനുസൃത പരാതി പരിഹാര സംവിധാനത്തിന് രൂപം നല്കാൻ ഈ സർക്കാരിൻറെ ആദ്യ മന്ത്രിസഭാ യോഗം തന്നെ തീരുമാനമെടുത്തു. ഇതിനുള്ള കരട് ബില്ലിന് താമസിയാതെ മന്ത്രസഭാ യോഗം അംഗീകാരം നൽകും.

കേന്ദ്രീകൃതമായ ഒരു പരിശോധനാ സംവിധാനത്തിന് രൂപം നല്കാനും ഈ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ലോ, മീഡിയം, ഹൈ റിസ്‌ക്ക് വിഭാഗങ്ങളിലായി വ്യവസായങ്ങളെ തരം തിരിക്കും. ലോ റിസ്‌ക്ക് വ്യവസായങ്ങളിൽ വർഷത്തിൽ ഒരിയ്ക്കലോ ഓൺലൈനായോ മാത്രമേ പരിശോധന നടത്തൂ. ഹൈ റിസ്‌ക്ക് വിഭാഗത്തിൽ നോട്ടീസ് നല്കി മാത്രമേ വർഷത്തിൽ ഒരിയ്ക്കൽ പരിശോധന നടത്തൂ. ഓരോ വകുപ്പും പ്രത്യേകം പരിശോധന നടത്തുന്നതിനു പകരം കേന്ദ്രീകൃത പരിശോധനാ സംവിധാനം ഏർപ്പെടുത്തും. ഓരോ വകുപ്പും പരിശോധനക്ക് പോകേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കും. അതിൽ നിന്ന് സിസ്റ്റം തന്നെ പരിശോധനക്ക് പോകേണ്ടവരെ തീരുമാനിക്കും. ഏത് പരിശോധന കഴിഞ്ഞാലും 48 മണിക്കൂറിനുള്ളിൽ പരിശോധനാ റിപ്പോർട്ട് സ്ഥാപന ഉടമയ്ക്ക് നല്കുകയും വെബ് പോർട്ടലിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്യും.

രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിന് സർക്കാർ സ്വീകരിക്കുന്ന നടപടികളോട് ക്രീയാത്മകമായാണ് വ്യവസായ സമൂഹം പൊതുവിൽ പ്രതികരിക്കു ന്നത്. സംസ്ഥാനത്തിൻറെ പൊതു താത്പര്യങ്ങൾക്ക് വിരുദ്ധമായ സമീപനം ആരിൽ നിന്നും ഉണ്ടാകരുതെന്ന് അഭ്യർത്ഥിക്കുന്നു. കിറ്റക്‌സ് അനുവർത്തിച്ച രീതിയോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അതിൻറെ അടിസ്ഥാനത്തിലുള്ള ഒരു സമീപനവും സർക്കാരിൻറെ ഭാഗത്തു നിന്നും ഉണ്ടാകില്ല. എല്ലാ സംരംഭകരേയും ചേർത്ത് നിർത്തി സർക്കാർ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്വാധീനം വർധിപ്പിക്കാനൊരുങ്ങി ചൈന. അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റം പൂർണമാകുന്നതോടെ അഫ്ഗാനിസ്താനിൽ ചുവടുറപ്പിക്കാനാണ് ചൈനയുടെ നീക്കം. രാജ്യത്തെ പുനർ നിർമ്മിക്കാൻ സഹായിക്കാമെന്ന വാഗ്ദാനം നൽകിയാണ് ചൈന അഫ്ഗാനിസ്താനുമായി അടുക്കുന്നത്. അയൽരാജ്യങ്ങളെ ഒന്നൊന്നായി വരുതിയിലാക്കി ഇന്ത്യയ്‌ക്കെതിരെ കരനീക്കം നടത്താമെന്നാണ് ചൈനയുടെ പദ്ധതി.

സാമ്പത്തിക സഹായം നൽകിയാണ് ചൈന രാജ്യങ്ങളെ ചൊൽപ്പടിയ്ക്ക് നിർത്തുന്നത്. അടിസ്ഥാന സൗകരങ്ങൾ സൗജന്യമായി നിർമ്മിച്ച് നൽകാം എന്ന പറഞ്ഞ് നിക്ഷേപങ്ങൾ നടത്തി രാജ്യങ്ങളെ കടക്കെണിയിലാക്കി തങ്ങളുടെ ആജ്ഞാനുവർത്തികളാക്കുന്നതാണ് ചൈനയുടെ രീതി. പാകിസ്ഥാനിൽ ഈ തന്ത്രം പരീക്ഷിച്ച് ചൈന വിജയിച്ചതാണ്.

ചൈനയുടെ പ്രധാന പദ്ധതികളിലൊന്നായ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിന്റെ (ബിആർഐ) ഭാഗമായി ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) സ്ഥാപിക്കാൻ നേരത്തേതന്നെ അഫ്ഗാനിസ്ഥാനുമായി ധാരണയായിരുന്നു. ഇതിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനിലേക്ക് പുതിയ ഹൈവേകളും റെയിൽ മാർഗങ്ങളും വാതക, എണ്ണ പൈപ്പ് ലൈനുകളും സ്ഥാപിക്കാൻ സാമ്പത്തിക സഹായം നൽകാനാണ് ചൈനയുടെ തീരുമാനം.

കാബൂളിലെയും ബെയ്ജിംഗിലെയും അധികൃതർ തമ്മിൽ വിഷയത്തിൽ ചർച്ചകൾ നടന്നുവെന്നാണ് പുറത്തു വരുന്ന വിവരം. അഫ്ഗാനിസ്ഥാന് സഹായം നൽകാൻ കഴിഞ്ഞ അഞ്ചു വർഷത്തിലധികമായി ചൈന ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ അമേരിക്കയായിരുന്നു ഇക്കാര്യത്തിന് തടസം നിന്നിരുന്നത്. അമേരിക്കൻ സൈന്യം രാജ്യത്തു നിന്ന് പൂർണമായി പിന്മാറുന്ന ഘട്ടത്തിൽ അഫ്ഗാൻ പദ്ധതിക്ക് സമ്മതം മൂളും എന്നാണ് ചൈനയുടെ വിലയിരുത്തൽ.