General (Page 1,277)

ടെഹ്‌റാൻ: ഇറാന്റെ പ്രഡിഡന്റായി ഇബ്രാഹിം റെയ്‌സി തെരഞ്ഞെടുക്കപ്പെട്ടു. 90 ശതമാനം വോട്ടുകൾ നേടിയാണ് റെയ്‌സിയുടെ വിജയം. ഇറാന്റെ ആത്മീയ നേതാവ് ആയത്തുള്ള ഖമേനിയുടെ വിശ്വസ്തനാണ് ഇബ്രാഹിം റെയ്‌സി. ആയത്തുള്ള ഖമേനിയുടെ പിന്തുണയോടെയാണ് ഇബ്രാഹിം റെയ്‌സി വിജയിച്ചത്.

ഇറാൻ പ്രസിഡന്റായിരുന്ന ഹസൻ റുഹാനിയുടെ പക്ഷക്കാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയതിനാൽ ഇബ്രാഹിം റെയ്‌സി വിജയിക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. മനുഷ്യവകാശ ലംഘനങ്ങളുടെ പേരിൽ അമേരിക്കയുടെ ഉപരോധം നേരിടുന്നയാളാണ് റെയ്സി. ഇറാനിലെ ജുഡീഷ്യറിയുടെ മേധാവി കൂടിയാണ് റെയ്സി. 1980 കളിൽ ആയിരക്കണക്കിന് രാഷ്ട്രീയ തടവുകാരെ വധശിക്ഷയ്ക്ക് വിധിച്ചെന്ന ആരോപണമാണ് റെയ്സിക്കെതിരെയുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് യുഎസ് റെയ്‌സിയ്ക്ക് ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്.

കൊച്ചി: ലക്ഷദ്വീപിന്റെ അധികാര പരിധി കേരള ഹൈക്കോടതിയിൽ നിന്ന് കർണാടക ഹൈക്കോടതിയിലേക്ക് മാറ്റാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്. ഇതുസംബന്ധിച്ച് ലക്ഷദ്വീപ് ഭരണകൂടം കേന്ദ്രസർക്കാരിന് ശുപാർശ നൽകിയെന്നാണ് ലഭ്യമാകുന്ന വിവരം.

പാർലമെന്റാണ് കേന്ദ്രഭരണ പ്രദേശങ്ങൾ ഏത് ഹൈക്കോടതിയുടെ പരിധിയിലാണ് വരുന്നതെന്ന് നിശ്ചയിക്കുന്നത്. നിലവിൽ കേരള ഹൈക്കോടതിയുടെ അധികാര പരിധിയിലാണ് ലക്ഷദ്വീപുമായി ബന്ധപ്പെട്ട നിയമവ്യവഹാരങ്ങൾ. അധികാര പരിധി മാറ്റണമെന്ന ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ശുപാർശയിൽ കേന്ദ്രമായിരിക്കും അന്തിമ തീരുമാനമെടുക്കുക.

ലക്ഷദ്വീപിലെ പുതിയ ഭരണപരിഷ്‌കാരങ്ങൾക്കെതിരെ നിലവിൽ കേരള ഹൈക്കോടതിയിൽ നിരവധി ഹർജികളുണ്ട്. അഡ്മിനിസ്ട്രേറ്ററുടെ നടപടിക്കെതിരെയുള്ള സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ഭാഗമായുള്ള നിയമനടപടികളും കേരള ഹൈക്കോടതിയിലേക്ക് വരാനിരിക്കുന്ന സാഹചര്യത്തിലാണ് അധികാര പരിധി കർണാടകയിലേക്ക് മാറ്റാനുള്ള നീക്കങ്ങൾ ആരംഭിച്ചതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ദിസ്പൂർ: രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ സർക്കാർ പദ്ധതികളിൽ നിന്നും ഒഴിവാക്കാനൊരുങ്ങി അസം. രണ്ടിൽ അധികം കുട്ടികൾ ഉള്ളവർക്ക് സർക്കാർ ജോലി നൽകില്ലെന്നാണ് അസം സർക്കാരിന്റെ തീരുമാനം. ഇത്തരക്കാർക്ക് കേന്ദ്ര- സംസ്ഥാന സർക്കാർ ആനുകൂല്യങ്ങൾ നൽകേണ്ടതില്ലെന്നും സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായി രണ്ട് കുട്ടികൾ നയം സംസ്ഥാനത്ത് കർശനമായി നടപ്പിലാക്കും. കേന്ദ്ര-സംസ്ഥാന സർക്കാർ ആനുകൂല്യങ്ങൾ രണ്ട് കുട്ടികൾ മാത്രമുള്ള കുടുംബങ്ങൾക്ക് മാത്രമായി ചുരുക്കാനാണ് തീരുമാനം. രണ്ടിലധികം കുട്ടികളുള്ളവരെ ആനുകൂല്യങ്ങൾക്കായി പരിഗണിക്കില്ല. പോപ്പുലേഷൻ ആൻഡ് വിമൻ എംപവർമെന്റ് പോളിസീസ് ഓഫ് അസം അനുസരിച്ചാണ് സർക്കാർ ജോലികളിൽ നിന്നും രണ്ടിൽ അധികം കുട്ടികളുള്ളവരെ ഒഴിവാക്കുന്നത്. ആദ്യ ഘട്ടത്തിൽ നാലു മുതൽ അഞ്ചുവരെ കുട്ടികളുള്ളവരെയാണ് ഒഴിവാക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

ജനസംഖ്യാ നിയന്ത്രണത്തിനായി കുടുംബാസൂത്രണ നയം നടപ്പിലാക്കുമെന്ന് ജൂൺ മാസം ആദ്യവാരമാണ് ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചത്. ഇതിനായി ന്യൂനപക്ഷങ്ങളോട് കുടുംബാസൂത്രണ നയം സ്വീകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ജനസംഖ്യ വർദ്ധിക്കുന്നത് ദാരിദ്ര്യത്തിനും, ഭൂമി കയ്യേറ്റങ്ങൾ വർദ്ധിക്കുന്നതിനും കാരണമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് രണ്ട് കുട്ടികൾ നയം നടപ്പിലാക്കാൻ അസം സർക്കാർ തീരുമാനിച്ചത്.

വായ്പ എഴുതിത്തള്ളൽ, ക്ഷേമ പദ്ധതികൾ, തദ്ദേശ സ്ഥാപനങ്ങളിലെ പദവികൾ തുടങ്ങിയവയെല്ലാം ഇനി ജനസംഖ്യ നയമനുസരിച്ചാകും നൽകുക. എന്നാൽ തേയിലത്തൊട്ടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും പട്ടിക വിഭാഗങ്ങളിൽ നിന്നുള്ളവർക്കും പട്ടിക ജാതിക്കാർക്കും പുതിയ മാനദണ്ഡങ്ങളിൽ നിന്ന് ഇളവുകളുണ്ടാകും.

ന്യൂഡൽഹി: മിനിമം വേതനവുമായി ബന്ധപ്പെട്ട തീരുമാനം വൈകിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര തൊഴിൽ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. മിനിമം വേതനം നിശ്ചയിക്കാൻ വിദഗ്ധ സമിതിക്ക് മൂന്ന് വർഷം കാലാവധി നിശ്ചയിക്കുന്നത് തീരുമാനം വൈകിപ്പിക്കാനാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെ കേന്ദ്രം ഇക്കാര്യം വിശദീകരിച്ചത്.

വിദഗ്ധ സമിതി പരമാവധി വേഗത്തിൽ റിപ്പോർട്ട് സമർപ്പിക്കും. കാലാവധി മൂന്ന് വർഷമാക്കിയത് മിനിമം വേതനം നിശ്ചയിച്ച ശേഷവും സമിതിയോട് പല കാര്യത്തിലും അഭിപ്രായം തേടേണ്ടി വരുമെന്നത് കൊണ്ടാണെന്നും കേന്ദ്രം അറിയിച്ചു. ജൂൺ മൂന്നിനാണ് മിനിമം വേതനം നിശ്ചയിക്കാൻ വിദഗ്ധ സമിതിയെ നിയമിച്ചതായി കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. സാമ്പത്തിക വിദഗ്ദ്ധൻ അജിത് മിശ്രയാണ് വിദഗ്ധ സമിതിയുടെ അധ്യക്ഷൻ. മൂന്ന് വർഷമാണ് വിദഗ്ധ സമിതിയുടെ കാലാവധി.

ദുബായ്: ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ നേരിട്ടുള്ള പ്രവേശന വിലക്ക് അവസാനിപ്പിച്ച് യു.എ.ഇ. കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച താമസവിസക്കാർക്ക് ഈ മാസം 23 മുതൽ യു.എ.ഇയിലേക്ക് മടങ്ങാം. യാത്ര പുറപ്പെടുന്നവർ 48 മണിക്കൂറിനിടെ എടുത്ത പി. സി.ആർ. നെഗറ്റീവ് റിസർട്ട് ഹാജരാക്കണമെന്നാണ് നിർദ്ദേശം. വാക്സിൻ സ്വീകരിക്കാത്തവർക്കും വിസിറ്റിംഗ് വിസക്കാർക്കും പ്രവേശന വിലക്ക് തുടരുമെന്നാണ് യു.എ.ഇ അറിയിച്ചിരിക്കുന്നത്.

ഏപ്രിൽ 24 മുതൽ പ്രാബല്യത്തിലുള്ള, ഇന്ത്യക്കാർക്കുള്ള നേരിട്ടുള്ള പ്രവേശന വിലക്കാണ് യു.എ.ഇ. അവസാനിപ്പിക്കുന്നത്. യു.എ.ഇയിലെത്തിയാൽ വിമാനത്താവളത്തിൽ പി.സി.ആർ. പരിശോധനയുണ്ടാകും. പി.സി.ആർ പരിശോധനാ ഫലം വരുന്നത് വരെ ഇൻസ്റ്റ്യൂഷണൽ ക്വാറന്റെയ്‌നിൽ കഴിയണമെന്നും നിർദ്ദേശമുണ്ട്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ യാത്രാവിലക്കിനെ തുടർന്ന് പതിനായിരക്കണക്കിന് പ്രവാസികളാണ് യു.എ.ഇയിലേക്ക് മടങ്ങാൻ കഴിയാതെ ബുദ്ധിമുട്ടിലായത്.

പ്രവാസികൾക്ക് വളരെയേറെ ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം. കോവിഷീൽഡ് വാക്സിൻ ആണ് യു.എ.ഇ. അംഗീകാരം നൽകിയിരിക്കുന്നത്. കൊവാക്‌സിന് യു.എ.ഇയിൽ അംഗീകാരം ലഭിച്ചിട്ടില്ല. കൊവാക്‌സിൻ സ്വീകരിച്ചവർക്ക് യുഎഇയിലേക്ക് പ്രവേശനം ഉണ്ടാകില്ല.

തിരുവനന്തപുരം: സംസ്ഥാനത്തിന് 9,85,490 ഡോസ് വാക്സിൻ കൂടി ലഭ്യമായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനം വാങ്ങിയ 1,32,340 ഡോസ് കോവിഷീൽഡ് വാക്സിനും കേന്ദ്രം അനുവദിച്ച 6 ലക്ഷം കോവീഷീൽഡ് വാക്സിനുമാണ് ലഭിച്ചതെന്ന് ആരോഗ്യമന്ത്രി വിശദീകരിച്ചു. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളിൽ ഇന്നലെയാണ് 6 ലക്ഷം ഡോസ് വാക്സിൻ എത്തിച്ചത്.

നേരത്തെ കെ.എം.എസ്.സി.എൽ. മുഖേന ഓർഡർ നൽകിയ സംസ്ഥാനത്തിന്റെ വാക്സിൻ എറണാകുളത്താണ് എത്തിയത്. ഇതുകൂടാതെ 97,500 ഡോസ് കോവാക്സിനും 1,55,650 കോവീഷീൽഡ് വാക്സിനും ഇന്ന് രാത്രിയോടെ തിരുവനന്തപുരത്ത് എത്തുമെന്ന് വീണാ ജോർജ് പറഞ്ഞു. കോവാക്സിൻ എത്തുന്നത് കോവാക്സിൻ രണ്ടാം ഡോസ് എടുക്കുന്നവർക്ക് ഏറെ സഹായകരമാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിന് ഇതുവരെ 1,21,75,020 ഡോസ് വാക്സിനാണ് ലഭ്യമായത്. അതിൽ 12,04,960 ഡോസ് കോവിഷീൽഡ് വാക്സിനും 1,37,580 ഡോസ് കോവാക്സിനും ഉൾപ്പെടെ ആകെ 13,42,540 ഡോസ് വാക്സിൻ സംസ്ഥാനം വാങ്ങി. 97,90,330 ഡോസ് കോവിഷീൽഡ് വാക്സിനും 10,42,150 ഡോസ് കോവാക്സിനും ഉൾപ്പെടെ ആകെ 1,08,32,480 ഡോസ് വാക്സിൻ കേന്ദ്രം നൽകിയെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ഐ.ടി മേഖലയിലെ തൊഴിലാളികൾക്ക് തിരിച്ചടി. ഐടി മേഖലയിൽ അടുത്ത വർഷം 30 ലക്ഷം തൊഴിലുകൾ നഷ്ടമാകുമെന്നാണ് റിപ്പോർട്ട്. ഓട്ടോമേഷൻ സംവിധാനം കൂടുതൽ വ്യാപകമാകുന്നതോടെ വലിയ രീതിയിൽ ജീവനക്കാരെ കുറക്കാൻ ഐ.ടി, അനുബന്ധ കമ്പനികൾ ഒരുങ്ങുന്നുവെന്നാണ് വിവരം. 100 ബില്യൺ ഡോളർ ഇതുവഴി ലാഭിക്കാമെന്നാണ് ഐടി കമ്പനികൾ പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിലെ ഐ.ടി മേഖലയിൽ 1.6 കോടിയോളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇതിൽ ഭൂരിഭാഗം പേരും അതായത് 90 ലക്ഷം പേരും കുറഞ്ഞ സാങ്കേതിക പരിജ്ഞാനം മാത്രം ആവശ്യമുള്ള ബി.പി.ഒ ജോലികളാണ് ചെയ്യുന്നതെന്നാണ് ഐ.ടി കമ്പനികളുടെ സംഘടനയായ നാസ്‌കോമിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇവരിൽ 30 ശതമാനം പേർക്കെങ്കിലും അടുത്ത വർഷത്തോടെ ജോലി നഷ്ടമാകുമെന്നാണ് വിവരം. ടി.സി.എസ്, ഇൻഫോസിസ്, വിപ്രോ, എച്ച്.സി.എൽ, ടെക് മഹീന്ദ്ര, കോഗ്‌നിസെന്റ് തുടങ്ങിയ കമ്പനികൾ 30 ലക്ഷം തൊഴിലാളികളെ അടുത്ത വർഷം ഒഴിവാക്കാൻ തീരുമാനിച്ചുവെന്ന വിവരമാണ് പുറത്തു വരുന്നത്.

റോബോട്ട് പ്രൊസസ് ഓട്ടോമേഷൻ സംവിധാനത്തിന്റെ വരവാണ് തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നത്. അമേരിക്കയിൽ ഓട്ടോമേഷൻ സംവിധാനത്തിന്റെ വരവ് മൂലം 10 ലക്ഷം പേർക്കാണ് തൊഴിൽ നഷ്ടമായത്. സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ എല്ലാ ദിവസവും തൊഴിലാളികൾ ചെയ്യുന്ന ജോലികൾ പൂർത്തീകരിക്കുന്ന സംവിധാനമാണ് റോബോട്ട് പ്രൊസസ് ഓട്ടോമേഷൻ. സാധാരണ സോഫ്റ്റ്‌വെയർ അപ്ലിക്കേഷനേക്കാൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന സംവിധാനമാണ് ഓട്ടോമേഷൻ.

കൊച്ചി: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായി ജിംനേഷ്യം ഉടമകൾ. കോവിഡിന്റെ രണ്ടാം തരംഗം പിടിമുറുക്കിയതോടെ സംസ്ഥാനത്തെ ജിംനേഷ്യങ്ങളെല്ലാം ഇപ്പോൾ അടച്ചു പൂട്ടിയിരിക്കുകയാണ്. ദിവസങ്ങളായി അടഞ്ഞു കിടക്കുന്നതിനാൽ ജിംനേഷ്യങ്ങളിലുള്ള വിലപിടിപ്പുള്ള ഉപകരണങ്ങളെല്ലാം തരുമ്പെടുത്ത് നശിക്കുകയാണ്.

ഉപജീവനമാർഗമായി ജിംനേഷ്യങ്ങൾ ആരംഭിച്ച പലർക്കും വാടക, വൈദ്യുതി തുടങ്ങിയവ നൽകാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. കോവിഡ് വൈറസ് വ്യാപനത്തിന്റെ ആദ്യ തരംഗത്തിൽ 8 മാസമാണ് ജിംനേഷ്യങ്ങൾ പൂട്ടിയിട്ടത്. ഈ പ്രതിസന്ധിയിൽ നിന്നും കരകയറാൻ തുടങ്ങവെയാണ് രണ്ടാം തരംഗത്തെ തുടർന്ന് വീണ്ടും ജിംനേഷ്യങ്ങൾ അടച്ചിടേണ്ടി വന്നത്. ചുരുങ്ങിയത് 10 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയെങ്കിലും ചെലവിട്ടാണ് ഫിറ്റ്‌നസ് സെന്റുകൾ ആരംഭിക്കുന്നത്. പലരും വായ്പയെടുത്തും പണയപ്പെടുത്തിയുമൊക്കെയാണ് ജിംനേഷ്യങ്ങൾ ആരംഭിച്ചിരിക്കുന്നത്.

യന്ത്രങ്ങളുടെ പ്രവർത്തന ക്ഷമത നോക്കാൻ പോലും കഴിയാത്തവിധത്തിൽ ജിംനേഷ്യങ്ങൾ അടഞ്ഞു കിടക്കുകയാണ്. കെട്ടിട വാടക പോലും കൊടുക്കാൻ കഴിയാത്ത നിസഹായാവസ്ഥയിലാണ് പലരും. ഇനിയും ലോക്ക് ഡൗൺ ഉണ്ടാകുമോയെന്ന ഭയത്തിൽ മറ്റ് ജോലികൾ അന്വേഷിക്കുന്ന ജിംനേഷ്യം ഉടമകളും ഉണ്ട്. ഹെൽത്ത് ക്ലബ് നടത്തിപ്പുകാർക്ക് സർക്കാർ അടിയന്തര പാക്കേജ് പ്രഖ്യാപിക്കണമെന്നും കോവിഡ് പ്രോട്ടോകോൾ പാലിച്ച് വ്യായാമം ചെയ്യുന്നതിനുള്ള അനുമതി നൽകണമെന്നുമാണ് മേഖലയിലുള്ളവരുടെ ആവശ്യം.

mohanan vaidyar

തിരുവനന്തപുരം: മോഹനൻ വൈദ്യർ അന്തരിച്ചു. തിരുവനന്തപുരത്ത് കാലടിയിലുള്ള ബന്ധുവീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. രാത്രി എട്ട് മണിയോടെയാണ് മരണം സംഭവിച്ചത്.

പനിയും, ശ്വാസതടസ്സവും ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ രാവിലെ മുതൽ മോഹനൻ വൈദ്യർക്ക് അനുഭവപ്പെട്ടിരുന്നതായാണ് ബന്ധുക്കൽ പറയുന്നത്. പിന്നീട് രാത്രിയോടെയാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

പോലീസ് സംഭവ സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. പോസ്റ്റുമോർട്ടത്തിനും കോവിഡ് പരിശോധനയ്ക്കും ശേഷമേ മരണകാരണം അറിയാൻ കഴിയൂവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി മോഹനൻ വൈദ്യരും മകനും ബന്ധുവീട്ടിലാണ് താമസിക്കുന്നത്.

വ്യാജ ചികിത്സ നടത്തിയതിന്റെ പേരിൽ മോഹനൻ വൈദ്യർക്കെതിരെ നിരവധി കേസുകളുണ്ട്. കോവിഡിന് അനധികൃത ചികിത്സ നടത്തിയതിന്റെ പേരിൽ ഇയാൾക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

തിരുവനന്തപുരം: അനധികൃതമായി സർവീസിൽ നിന്നും വിട്ടുനിൽക്കുന്നവർ എത്രയും വേഗം തിരികെ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനം കോവിഡ് മഹാമാരിയ്‌ക്കെതിരായ തുടർച്ചയായ പോരാട്ടത്തിലാണ്. ആരോഗ്യ പ്രവർത്തകർ ഏറ്റവും അത്യാവശ്യമായ സമയം കൂടിയാണിതെന്ന്് വീണാ ജോർജ് പറഞ്ഞു. ഈ സാഹചര്യത്തിൽ വിട്ടു നിൽക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകരും ഉടൻ തന്നെ സർവീസിൽ പ്രവേശിക്കണമെന്ന് ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു.

അനധികൃതമായി സർവീസിൽ നിന്നും വർഷങ്ങളായി വിട്ടു നിൽക്കുന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 28 ഡോക്ടർമാരെ സർവീസിൽ നിന്നും നീക്കം ചെയ്യാനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. പലതവണ അവസരം നൽകിയിട്ടും സർവീസിൽ പ്രവേശിക്കുന്നതിന് അവർ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഈ സാഹച്യത്തിലാണ് സർക്കാർ ഇവർക്കെതിരെ കർശന നടപടി സ്വീകരിച്ചത്.

അതേസമയം വിദേശത്ത് പോകുന്നവർക്ക് നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പരും തീയതിയും കൂടി ചേർക്കുമെന്നും വീണാ ജോർജ് അറിയിച്ചു. ചില വിദേശ രാജ്യങ്ങൾ വാക്സിനെടുത്ത തീയതിയും വാക്സിന്റെ ബാച്ച് നമ്പരും കൂടി ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് സർട്ടിഫിക്കറ്റിൽ ഇവകൂടി ചേർക്കാൻ സർക്കാർ നിർദേശം നൽകിയത്. ഇതിനായുള്ള ഇ ഹെൽത്തിന്റെ പോർട്ടലിൽ അപ്ഡേഷൻ നടത്തിവരികയാണ്. അടുത്ത ദിവസം മുതൽ തന്നെ ബാച്ച് നമ്പരും തീയതിയും ചേർത്ത പുതിയ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. നേരത്തെ സർട്ടിഫിക്കറ്റ് എടുത്ത, ബാച്ച് നമ്പരും തീയതിയും ആവശ്യമുള്ളവർക്ക് അവകൂടി ചേർത്ത് പുതിയ സർട്ടിഫിക്കറ്റ് നൽകും.

തീയതിയും ബാച്ച് നമ്പരും കൂടി ആവശ്യമുള്ള നേരത്തെ സർട്ടിഫിക്കറ്റ് എടുത്തവർ സംസ്ഥാന സർക്കാരിന്റെ https://covid19.kerala.gov.in/vaccine/ എന്ന പോർട്ടലിൽ പ്രവേശിച്ച് ലഭിച്ച പഴയ സർട്ടിഫിക്കറ്റ് ക്യാൻസൽ ചെയ്തിട്ട് വേണം പുതിയതിന് അപേക്ഷിക്കേണ്ടത്. ശേഷം, മുമ്പ് ബാച്ച് നമ്പരും തീയതിയുമുള്ള കോവിൻ (COWIN) സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളവർ അത് സംസ്ഥാന സർക്കാരിന്റെ പോർട്ടലിൽ അപ് ലോഡ് ചെയ്യേണ്ടതാണ്. കോവിൻ പോർട്ടലിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിക്കാത്തവർ വാക്സിൻ എടുത്ത കേന്ദ്രത്തിൽ നിന്നും ബാച്ച് നമ്പരും തീയതിയും കൂടി എഴുതി വാങ്ങിയ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യേണ്ടതാണ്. സമർപ്പിക്കപ്പെട്ട അപേക്ഷകൾ പരിശോധിച്ച് തീയതിയും ബാച്ച് നമ്പരും ഉള്ള പുതിയ സർട്ടിഫിക്കറ്റ് നൽകും. അപേക്ഷിച്ചവർക്ക് തന്നെ പിന്നീട് സർട്ടിഫിക്കറ്റ് ഈ പോർട്ടലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ഇപ്പോൾ, വാക്സിൻ എടുത്ത് വിദേശത്ത് പോകുന്നവർക്ക് ഉടൻ തന്നെ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള ക്രമീകരണങ്ങൾ പോർട്ടലിൽ വരുത്തിയിട്ടുണ്ട്. വാക്സിൻ നൽകി കഴിയുമ്പോൾ വ്യക്തിയുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ, സർട്ടിഫിക്കറ്റ് നമ്പർ അടങ്ങിയ എസ്എംഎസ് ലഭിക്കുന്നതാണ്. ഉടൻ തന്നെ അവർക്ക് പോർട്ടലിൽ നിന്നും സർട്ടിഫിക്കറ്റ് ഡൗൺ ലോഡ് ചെയ്യാൻ സാധിക്കുന്നതാണ്. കൂടുതൽ സംശയങ്ങൾക്ക് ദിശ 1056, 104 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു.