General (Page 1,245)

ias

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. ഏഴു ജില്ലകളിൽ പുതിയ കളക്ടർമാരെയും സർക്കാർ നിയമിച്ചു. തൃശൂർ ജില്ലാ കളക്ടറായി ഹരിത വി. കുമാറിനെയും എറണാകുളം കളക്ടറായി ജാഫർ മാലികിനെയും പത്തനംതിട്ട കളക്ടറായി ദിവ്യ എസ്. അയ്യരേയും കോഴിക്കോട് കളക്ടറായി നരസിംഹുഗാരി ടി.എൽ. റെഡ്ഡിയേയുമാണ് നിയമിച്ചത്. കോട്ടയം കളക്ടറായി പി.കെ. ജയശ്രീയേയും ഇടുക്കി കളക്ടറായി ഷീബ ജോർജിനേയും കാസർകോട് കളക്ടറായി ഭണ്ഡാരി സ്വാഗത് റൺവീറിനേയും നിയമിച്ചു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസറായിരുന്ന ടീക്കാറാം മീണയ്ക്ക് ആസൂത്രണ ധനകാര്യ വിഭാഗത്തിന്റെ ചുമതല നൽകി. ധനകാര്യ സെക്രട്ടറി സഞ്ജയ് എം. കൗളാണ് പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന് ടൂറിസത്തിനോടൊപ്പം ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയും നൽകി. ലോക്കൽ സെൽഫ് അർബൻ ആൻഡ് റൂറൽ വിഭാഗത്തിന്റെ ചുമതല നൽകിയിരിക്കുന്നത് തദ്ദേശവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ്.

പ്രിൻസിപ്പൽ സെക്രട്ടറിമാരായ ബിശ്വനാഥ് സിൻഹയ്ക്ക് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷന്റെ ചുമതലയും രാജേഷ്‌കുമാർ സിൻഹയ്ക്ക് കയർ, വനം വന്യജീവി വകുപ്പിന്റെ ചുമതലയും നൽകി. സാമൂഹികനീതി വകുപ്പ്, വനിതാ ശിശുവികസനം, സാംസ്‌കാരികം തുടങ്ങിയ വകുപ്പുകളുടെ ചുമതല റാണി ജോർജിനാണ്. സെക്രട്ടറിമാരായ ഡോ. ശർമിള മേരി ജോസഫിന് നികുതി, സ്പോർട്‌സ്, യൂത്ത് അഫയേഴ്‌സ്, ആയുഷ് എന്നീ വകുപ്പുകളും ടിങ്കു ബിസ്വാളിന് തുറമുഖം, അനിമൽ ഹസ്ബൻഡറി, ഡെയറി ഡെവലപ്‌മെന്റ് തുടങ്ങിയ വകുപ്പുകളും ആനന്ദ് സിങിന് പബ്ലിക് വർക്സ്, കെ.എസ്.ടി.പി. വകുപ്പുകളും നൽകി. സുരഭ് ജെയിന് ലോക്കൽ സെൽഫ് അർബൻ വകുപ്പിന്റെ ചുമതലയും ഡോ. രത്തൻ യു. ഖേൽക്കറിന് കേരള ചരക്ക്-സേവന നികുതി വകുപ്പും ബിജു പ്രഭാകറിന് ട്രാൻസ്പോർട്ട് സെക്രട്ടറി സ്ഥാനവും സി.എ. ലതയ്ക്ക് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ചുമതലയും നൽകിയിട്ടുണ്ട്.

കായിക യുവജനകാര്യ ഡയറക്ടർ ജെറൊമിക് ജോർജിന് ലാൻഡ് റവന്യൂ ജോയന്റ് കമ്മിഷണറുടെ അധിക ചുമതല നൽകി. എം.ജി. രാജമാണിക്യത്തെ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറായും എസ്. ഹരി കിഷോറിനെ ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്‌സ് വകുപ്പ് ഡയറക്ടറായും നിയമിച്ചു. എ. കൗശിഗിന് അനിമൽ ഹസ്ബൻഡറി ഡയറക്ടറുടെ അധിക ചുമതല നൽകി. ആർ. ഗിരിജയെ ഫിഷറീസ് ഡയറക്ടറായും ഡി. സജിത്ത് ബാബുവിനെ സിവിൽ സപ്ലൈസ് വകുപ്പ് ഡയറക്ടറായും ആയുഷ് മിഷൻ ഡയറക്ടറായും നിയമിച്ചു. എസ്. സുഹാസിന് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷന്റെ ചുമതലയും എസ്. സാംബശിവ റാവുവിന് സർവേ ലാൻഡ് റെക്കോഡ്‌സ് വകുപ്പ് ഡയറക്ടർ സ്ഥാനവും നൽകി. തൃശ്ശൂർ കളക്ടർ ഷാനവാസിനെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഡയറക്ടറായി മാറ്റി നിയമിക്കുകയും ചെയ്തു.

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിലും ഐഎഎസ് തലപ്പത്തും അഴിച്ചുപണി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സ്ഥാനത്ത് നിന്ന് ടിക്കാറാം മീണയെ മാറ്റി. പ്ലാനിങ് ആൻഡ് ഇക്കണോമിക് അഫയേഴ്‌സ് അഡീഷണൽ സെക്രട്ടറിയായാണ് ടിക്കാറാം മീണയെ നിയമിച്ചിരിക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശം കൂടി പരിഗണിച്ചാണ് ടിക്കാറാം മീണയെ മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ പുതിയ ചുമതല നൽകിയിരിക്കുന്നത് സഞ്ജയ് എം. കൗളിനാണ്.

വലിയ മാറ്റങ്ങളാണ് ഐഎഎസ് തലപ്പത്തും നടക്കുന്നത്. ജാഫർ മാലിക് എറണാകുളം കലക്ടറാകും. നിലവിലെ എറണാകുളം കലക്ടറായ എസ്. സുഹാസിനെ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷൻ എംഡിയാകും. തൃശൂർ കലക്ടർ ഷാനവാസ് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു മിഷൻ ഡയറക്ടറാകും. ഹരിത വി. കുമാറായിരിക്കും തൃശൂർ കലക്ടറാകുക.

കോട്ടയം ജില്ലാ കലക്ടറായ എം. അഞ്ജന ജനറൽ അഡ്മിനിസ്‌ട്രേഷൻ വിഭാഗം ജോയിന്റ് സെക്രട്ടറിയാകും. പഞ്ചായത്ത് വിഭാഗം ഡയറക്ടർ ഡോ. പി.കെ. ജയശ്രീയാണ് കോട്ടയം കലക്ടറാകുക. കാസർകോട് കലക്ടർ ഡോ. ഡി. സജിത് ബാബു സിവിൽ സപ്ലൈസ് വിഭാഗം ഡയറക്ടറും ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് കാസർകോട് കലക്ടറുമാകും. കോഴിക്കോട് കലക്ടർ സീറാം സാംബശിവ റാവു സർവേ ആൻഡ് ലാൻഡ് റെക്കോഡ്‌സ് വിഭാഗം ഡയറക്ടറാകും. പത്തനംതിട്ട കലക്ടർ ഡോ. നരസിംഹുഗാരി റെഡ്ഡി കോഴിക്കോട് കലക്ടറാകും. ഡോ. ദിവ്യ എസ്. അയ്യർ പത്തനംതിട്ട കലക്ടറും ഷീബ ജോർജ് ഇടുക്കി കലക്ടറുമാകും.

കൊച്ചി: കോവിഡ് വൈറസ് വ്യാപനത്തിനിടയിൽ മദ്യശാലകൾക്ക് മുന്നിലെ തിരക്ക് സംബന്ധിച്ച് സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി. വിഷയത്തിൽ ഒരാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ് സമയത്ത് മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.

മദ്യശാലകൾക്ക് മുന്നിലെ തിരക്ക് കുറയ്ക്കുന്നതിനായി നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി. അടുത്ത ചൊവ്വാഴ്ചയ്ക്കകം ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ വിശദീകരണം നൽകണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എക്സൈസ് കമ്മിഷണർ കോടതിയ്ക്ക് മുൻപാകെ ഹാജരാകണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

കോവിഡ് പ്രോട്ടോകോളുകളുടെ ലംഘനമാണ് മദ്യശാലകൾക്ക് മുന്നിൽ നടക്കുന്നതെന്നാണ് ഹർജിയിൽ ആരോപിച്ചിരുന്നത്. മദ്യശാലകൾക്ക് മുന്നിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കപ്പെടുന്നില്ലെന്ന വാദം കോടതി ശരിവെച്ചു. ഇതുമായി ബന്ധപ്പെട്ട ഫോട്ടോകളും വീഡിയോകളും കോടതി പരിഗണിക്കുകയും ചെയ്തു. സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ നിലനിൽക്കേ മദ്യശാലകൾക്ക് മുന്നിൽ ഇത്തരം അയവ് പാടില്ലെന്ന നിലപാടാണ് കോടതിയുടേത്.

ന്യൂഡൽഹി: ഉറവിടം വെളിപ്പെടുത്താത്ത പണം കൈയ്യിലുള്ളവരാണോ നിങ്ങൾ? എന്നാൽ നിങ്ങൾക്ക് ഉയർന്ന നികുതി നൽകേണ്ടി വരും. ആദായ നികുതി വകുപ്പ് ഉറവിടം വെളിപ്പെടുത്താത്ത തുക കണ്ടെത്തിയാൽ 85 ശതമാനം വരെയാണ് നികുതി നൽകേണ്ടി വരിക. കഴിഞ്ഞ വർഷം ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ആയ വൻ തുക നികുതി റിട്ടേണിൽ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വലിയ നികുതി ഈടാക്കും.

നികുതിദായകരുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ആകുന്ന നിശ്ചിത പരിധിയിൽ കൂടുതൽ ഉള്ള ഏത് തുകയ്ക്കും നികുതി നൽകണമെന്നാണ് ആദായ നികുതി നിയമത്തിൽ വ്യക്തമാക്കുന്നത്. നികുതി ഇളവുകൾ ഉള്ള തുകക്ക് ഈ നിയമം ബാധകമല്ല.

ശമ്പളം, ഹൗസ് പ്രോപ്പർട്ടി, ബിസിനസ്സ്, മറ്റ് വരുമാനം- മൂലധന നേട്ടം, മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിൽ ആദായ നികുതി നൽകണം. ഇത്തരത്തിൽ അക്കൗണ്ടിൽ ക്രെഡിറ്റ് ആകുന്ന നികുതി വിധേയമായ തുകക്ക് നികുതി അടയ്ക്കണമെന്നാണ് നിയമം.

സ്വർണത്തിനും നികുതി അടയ്ക്കണമെന്നാണ് നിയമം. ഒരു വ്യക്തി കഴിഞ്ഞ വർഷം പണമോ സ്വർണ്ണമോ ആഭരണങ്ങളോ മറ്റ് വിലയേറിയ വസ്തുക്കളോ കൈവളപ്പെടുത്തിയിട്ടുണ്ടെങ്കിലും ഉറവിടം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും നികുതി അടയ്ക്കണം. ഇത്തരം ഉറവിടം വ്യക്തമാക്കാത്ത പണത്തിനും വിലപിടിപ്പുള്ള വസ്തുക്കൾക്കും 83.25 ശതമാനം നികുതി ഈടാക്കാം. ഇതിൽ 60 ശതമാനം നികുതിയും 25 ശതമാനം സർചാർജും ആറു ശതമാനം പിഴയുമാണ്. അക്കൗണ്ടിൽ ക്രെഡിറ്റ് ആയ തുക, അല്ലെങ്കിൽ വരുമാനം സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് ആദായ നികുതി റിട്ടേണിൽ ഉൾപ്പെടുത്തിയാൽ പിഴ അടയ്‌ക്കേണ്ടി വരില്ല.

ന്യൂഡൽഹി: അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പു നൽകിയാൽ പോലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ട്വിറ്റർ ഇന്ത്യാ മേധാവി മനീഷ് മഹേശ്വരി. കർണാടക ഹൈക്കോടതിയിലാണ് മനീഷ് മഹേശ്വരി ഇക്കാര്യം വ്യക്തമാക്കിയത്.

മുസ്ലീം വയോധികനെ മർദ്ദിച്ച സംഭവം തെറ്റായി പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററിന് ഉത്തർപ്രദേശ് പോലീസ് നോട്ടീസ് അയച്ചിരുന്നു. ഇതിനെതിരെയാണ് മനീഷ് മഹേശ്വരി കോടതിയെ സമീപിച്ചത്. ഈ ഹർജിയിൽ വാദം കേൾക്കവെയാണ് മനീഷ് അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പു നൽകിയാൽ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് അറിയിച്ചത്.

മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ വീഡിയോ പ്രചരിച്ചതിനാണ് യു പി പോലീസ് ട്വിറ്റർ ഇന്ത്യ എംഡിക്ക് നോട്ടീസ് നൽകിയത്. വൃദ്ധനെ മർദ്ദിച്ച സംഭവം തെറ്റായി പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് മൂന്ന് മാദ്ധ്യമ പ്രവർത്തകർക്കെതിരെയും യുപി പൊലീസ് കേസെടുത്തിരുന്നു.

താൻ ട്വിറ്ററിലെ ഒരു ജീവനക്കാരൻ മാത്രമാണെന്നും ആളുകൾ ഷെയർ ചെറുത്ത വീഡിയോയിൽ തനിക്ക് നിയന്ത്രണമില്ലെന്നും മനീഷ് കോടതിയിൽ വാദിച്ചു. കമ്പനിയെ പ്രതിനിധീകരിക്കുന്നത് താനാണെന്ന് പോലീസിന് പറയാൻ സാധിക്കില്ലെന്നും അത് പറയേണ്ടത് കമ്പനിയാണെന്നും മനീഷ് പറഞ്ഞു. എന്നാൽ, താനാണ് ട്വിറ്റർ ഇന്ത്യയുടെ തലവനെന്ന് മനീഷ് തന്നെ വ്യക്തമാക്കിയതാണെന്നും ഇതിനാലാണ് ഐടി നിയമത്തിലെ 41എ വകുപ്പു പ്രകാരം അദ്ദേഹത്തിന് നോട്ടീസ് നൽകിയതെന്നും ഉത്തർപ്രദേശ് പോലീസ് അറിയിച്ചു.

ന്യൂഡൽഹി: സ്റ്റാൻ സ്വാമിയുടെ മരണത്തിൽ വിശദീകരണവുമായി കേന്ദ്രസർക്കാർ. നിയമനടപടികളുടെ ഭാഗമായാണ് സ്റ്റാൻ സ്വാമി ജയിലിലായതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിഷയത്തിൽ യുഎൻ മനുഷ്യാവകാശ സംഘടന ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികൾ വിമർശനവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ പ്രതികരണം.

ഫാ. സ്റ്റാൻ സ്വാമിയുടെ മരണത്തിൽ ദുഖവും അസ്വസ്ഥതയുമുണ്ടെന്നായിരുന്നു യുഎൻ മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കിയിരുന്നത്. വിചാരണ കൂടാതെ 84 കാരനായ വൈദികനെ തടവിലാക്കിയത് അംഗീകരിക്കാനാകില്ലെന്നും യുഎൻ മനുഷ്യാവകാശ സംഘടന പറഞ്ഞിരുന്നു. ഇത്തരത്തിൽ തടവിൽ പാർപ്പിച്ചിരിക്കുന്നവരെ വിട്ടയയ്ക്കണമെന്നും യുഎൻഎച്ച്ആർസി ആവശ്യപ്പെട്ടു.

ഗുരുതരമായ കുറ്റങ്ങളാണ് ഫാദർ സ്റ്റാൻ സ്വാമിയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളതെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. ഈ കുറ്റങ്ങളുടെ ഗൗരവം കണക്കിലെടുത്താണ് രാജ്യത്തെ കോടതികൾ സ്റ്റാൻ സ്വാമിയ്ക്ക് ജാമ്യം നിഷേധിച്ചത്. രാജ്യത്ത് സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥയാണുള്ളത്. ഇന്ത്യ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്രതലത്തിലും സംസ്ഥാനങ്ങളിലും മനുഷ്യാവകാശ കമ്മീഷനുകൾ പ്രവർത്തിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വിശദമാക്കുന്നു.

വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ ആമസോണിന്റെ മേധാവി പദവിയിൽ നിന്ന് കമ്പനിയുടെ സ്ഥാപകനായ ജെഫ് ബെസോസ് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ പുതിയ മേധാവിയായി സ്ഥാനമേറ്റ് ആൻഡി ജാസി. നേരത്തെ ആമസോൺ വെബ് സർവീസസിന്റെ (എഡബ്ല്യൂഎസ്) മേധാവിയായി പ്രവർത്തിച്ചയാളാണ് ആൻഡി ജാസി. ജൂലൈ 5 നാണ് ജാസി ആമസോൺ സിഇഒ ആയി സ്ഥാനമേറ്റത്.

ഏകദേശം 30 വർഷത്തോളം കമ്പനിയെ നയിച്ച ശേഷമാണ് ജെഫ് ബെസോസ് സ്ഥാനമൊഴിഞ്ഞത്. താൻ ആമസോണിൽ ഉണ്ടായിരുന്നിടത്തോളം കാലം കൂടെയുണ്ടായിരുന്ന ആൻഡി കമ്പനിക്കുള്ളിൽ സുപരിചിതനാണെന്നും, അദ്ദേഹത്തെ ബിസിനസ് ഏൽപ്പിക്കുന്നതിൽ തനിക്ക് സമ്പൂർണ വിശ്വാസമാണെന്നുമായിരുന്നു ബെസോസിന്റെ പ്രതികരണം.1968 ൽ ന്യൂയോർക്ക് സ്റ്റേറ്റിലെ സ്‌കാർസ്ഡെയിലിലാണ് ആൻഡിയുടെ ജനനം. ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ആൻഡി ഹാർവർഡിൽ നിന്ന് ഗ്രാജുവേഷനും പൂർത്തിയാക്കി. തുടർന്ന് ഹാർവർഡ് ബിസിനസ് സ്‌കൂളിൽ നിന്ന് എംബിഎ നേടി. 1997 ലാണ് ആൻഡി ആമസോണിൽ ചേരുന്നത്.

ആമസോണിൽ ഐടി മേഖലയെ ലക്ഷ്യമിട്ട് ആമസോൺ വെബ് സർവീസസ് തുടങ്ങിയത് ആൻഡിയാണ്. 2003 ൽ ചെറിയൊരു ടീമുമായി തുടങ്ങിയ എഡബ്ല്യൂഎസ് ഇന്ന് ലോകത്തെ ക്ലൗഡ് കംപ്യൂട്ടിങ് മേഖലയിലെ ഏറ്റവും വലിയ സ്ഥാപനമാണ്. എഡബ്ല്യൂഎസ് 2006 ൽ വീണ്ടും ലോഞ്ച് ചെയ്യുകയും, ആൻഡി അതിന്റെ സീനിയർ വൈസ് പ്രസിഡന്റായി നിയമിതനാകുകയുമായിരുന്നു. തുടർന്ന് പത്തു വർഷത്തിനു ശേഷം എഡബ്ല്യൂഎസിന്റെ സിഇഒ ആയി അദ്ദേഹം നിയമിതനായി. എഡബ്ല്യൂഎസ് പ്രതിവർഷം 4000 കോടി ഡോളറാണ് വരുമാനം നേടുന്നത്.

377 ദശലക്ഷം ഡോളറാണ് 2020 നവംബറിൽ പുറത്തുവന്ന കണക്കു പ്രകാരം ആൻഡിയുടെ ആസ്തി. കായിക, സിനിമാ, സംഗീത പ്രേമിയായ ആൻഡി സിയാറ്റിൽ ക്രാക്കൻ ഹോക്കി ടീമിൽ ചെറിയ നിക്ഷേപവും നടത്തിയിട്ടുണ്ട്. ജോലിക്കാര്യത്തിൽ ആൻഡി വിട്ടുവീഴ്ച്ചയില്ലാത്തയാളും കർശക്കാരനുമാണെന്നാണ് സഹപ്രവർത്തകർ പറയുന്നത്.

കൊച്ചി: മെട്രോ യാത്രികരുടെ എണ്ണത്തിൽ വർധനവ്. ചൊവ്വാഴ്ച്ച മാത്രം 14351 പേരാണ് മെട്രോയിൽ യാത്ര ചെയ്തത്. ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവെച്ച മെട്രോ സർവ്വീസ് ജൂലൈ ഒന്നിനാണ് പുനരാരംഭിക്കുന്നത്. അന്ന് 7586 പേരാണ് മെട്രോയിലൂടെ യാത്ര ചെയ്തത്. കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് മെട്രോ സർവ്വീസ് നടത്തുന്നത്.

കോണ്ടാക്ട് ലെസ് ടിക്കറ്റ് സംവിധാനമാണ് മെട്രോ ഉപയോഗിക്കുന്നത്. ശരീരോഷ്മാവ് പരിശോധിച്ചതിന് ശേഷമെ സ്‌റ്റേഷനിലേക്ക് പ്രവേശിപ്പിക്കൂ. സാനിട്ടൈസറിന്റെ ഉപയോഗവും നിർബന്ധമാണ്. കൂടുതൽ വായുസഞ്ചാരത്തിനായി ഓരോ സ്‌റ്റേഷനിലും 25 സെക്കന്റ് ട്രെയിൻ നിർത്തിയിടും. ഓരോ യാത്ര അവസാനിക്കുമ്പോഴും ട്രെയിൻ അണുവിമുക്തമാക്കുകയും ചെയ്യുന്നുണ്ട്. യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാൻ ട്രെയിനുകളുടെയെണ്ണം വർധിപ്പിച്ചു. രാവിലെയും വൈകുന്നേരവുമാണ് മെട്രോയിൽ യാത്രക്കാർ കൂടുതലെന്നാണ് കെഎംആർഎൽ അധികൃതർ വ്യക്തമാക്കുന്നത്.

അതേസമയം വിമാനയാത്രക്കാർക്ക് തടസ്സരഹിതമായ കണക്റ്റിവിറ്റി നൽകുന്നതിനായി ആലുവയിൽ നിന്നുള്ള എയർപോർട്ട് ഫീഡർ ബസ് സർവീസുകളും മെട്രോ പുനരാരംഭിച്ചിരുന്നു. വിമാനത്താവളത്തിൽ നിന്ന് രാവിലെ 07.50 നും ആലുവ മെട്രോ സ്റ്റേഷനിൽ നിന്ന് രാവിലെ 08.30 നുമാണ് ആദ്യ ബസ് സർവീസ് ആരംഭിക്കുന്നത്.

തിരുവനന്തപുരം: അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം നിയമന ഉത്തരവ് ലഭിച്ച 2828 പേർക്കും നിയമന ശുപാർശ ലഭ്യമായ 888 പേർക്കും ജോലിയിൽ പ്രവേശിക്കാം. അധ്യാപക തസ്തികകളിലും, ലാബ് അസിസ്റ്റന്റ് തസ്തികകളിലും ആണ് നിയമനം. ജൂലൈ 15 മുതൽ ഇവർക്ക് ജോലിയിൽ പ്രവേശിക്കാം.

സർക്കാർ വിദ്യാലയങ്ങളിൽ നിയമന ഉത്തരവ് ലഭിച്ച 2828 പേരിൽ ഹയർ സെക്കൻഡറി അധ്യാപക (ജൂനിയർ) വിഭാഗത്തിൽ 579 പേരും സീനിയർ വിഭാഗത്തിൽ 18 പേരും ലാബ് അസിസ്റ്റന്റ് വിഭാഗത്തിൽ 224 പേരുമുണ്ട്. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ അധ്യാപക തസ്തികയിൽ മൂന്നു പേരും ഹൈസ്‌കൂൾ ടീച്ചർ വിഭാഗത്തിൽ 501 പേരും യു.പി സ്‌കൂൾ ടീച്ചർ വിഭാഗത്തിൽ 513 പേരും എൽ.പി സ്‌കൂൾ ടീച്ചർ വിഭാഗത്തിൽ 709 പേരും മറ്റ് അധ്യാപക തസ്തികകളിൽ 281 പേരും ഉൾപ്പെടുന്നു.

നിയമന ശുപാർശ ലഭിച്ച 888 തസ്തികളിൽ ഹൈസ്‌കൂൾ ടീച്ചർ വിഭാഗത്തിൽ 213 പേരും യു.പി.സ്‌കൂൾ ടീച്ചർ വിഭാഗത്തിൽ 116 പേരും എൽ.പി സ്‌കൂൾ ടീച്ചർ വിഭാഗത്തിൽ 369 പേരും മറ്റ് അധ്യാപക തസ്തികകളിൽ 190 പേരും ജോലിയിൽ പ്രവേശിക്കും.

സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ 2019-20 വർഷത്തെ സ്റ്റാഫ് ഫിക്സേഷൻ തന്നെ 2021-22 വർഷത്തിലും തുടരും. 2021-22 അധ്യയന വർഷം എയ്ഡഡ് സ്‌കൂളുകളിൽ റഗുലർ തസ്തികകളിൽ ഉണ്ടാകുന്ന ഒഴിവുകളിൽ ജൂലൈ 15 മുതൽ മാനേജർമാർക്ക് നിയമനം നടത്താം. വിദ്യാഭ്യാസ ഓഫീസർമാർ ഒരു മാസത്തിനുള്ളിൽ ഈ നിയമന അംഗീകാര ശുപാർശകൾ തീർപ്പാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

ചണ്ഡീഗഢ്: ചാരപ്രവർത്തനത്തിന് രണ്ട് സൈനികർ പിടിയിൽ. പഞ്ചാബിലാണ് സംഭവം. പാകിസ്താൻ ചാരസംഘടനയായ ഐ.എസ്.ഐയ്ക്കു വേണ്ടി ചാരപ്പണി ചെയ്യുകയും വിവരങ്ങൾ ചോർത്തി നൽകുകയും ചെയ്ത സൈനികരെയാണ് അറസ്റ്റ് ചെയ്തത്. പഞ്ചാബ് പോലീസാണ് ഇവരെ പിടികൂടിയത്. ഇന്ത്യൻ സൈന്യത്തിന്റെ പ്രവർത്തനവും വിന്യാസവും സംബന്ധിച്ച രഹസ്യ സ്വഭാവമുള്ള രേഖകൾ ഇവരിൽ നിന്ന് കണ്ടെടുത്തതായി പോലീസ് അറിയിച്ചു.

രഹസ്യ സ്വഭാവമുള്ള രേഖകൾ ഇവർ ഐ.എസ്.ഐയുമായി പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. 900-ത്തിൽ അധികം രേഖകളാണ് ഇവർ ഇത്തരത്തിൽ കൈമാറിയത്.

ശിപായിമാരായ ഹർപ്രീത് സിങ്(23), ഗുർഭേജ് സിങ്(23) എന്നിവരാണ് അറസ്റ്റിലായതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹർപ്രീത് സിങ് അമൃത്സറിലെ ചീച്ചാ സ്വദേശിയാണ്. 19 രാഷ്ട്രീയ റൈഫിൾസ് അംഗമായ ഹർപ്രീതിന് അനന്ത്നാഗിലായിരുന്നു പോസ്റ്റിംഗ്. 2017-ലാണ് ഹർപ്രീത് സൈന്യത്തിൽ ചേർന്നത്.

പുനിയനിലെ ടാൻ ടരൺ സ്വദേശിയാണ് ഗുർഭേജ് സിങ് 18 സിഖ് ലൈറ്റ് ഇൻഫന്റ്റി അംഗമാണ്. കാർഗിലിൽ ക്ലർക്കായി സേവനം അനുഷ്ഠിച്ച് വരികയാണ് ഗുർഭോജ്.