പാർട്ടിക്കുള്ളിൽ അവഗണന നേരിടുന്നു; പ്രചാരണ സമിതിയിൽ നിന്നും രാജിവച്ച് മഹാരാഷ്ട്രയിലെ മുതിർന്ന നേതാവ്

മുംബൈ: മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ മുഹമ്മദ് ആരിഫ് നസീം ഖാൻ പ്രചാരണ സമിതിയിൽ നിന്നും രാജിവച്ചു. പാർട്ടിക്കുള്ളിൽ അവഗണന നേരിടുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് അദ്ദേഹത്തിന്റെ രാജി. ദീർഘകാലമായി പിന്തുടരുന്ന പ്രത്യയ ശാസ്ത്രത്തിൽ നിന്ന് കോൺഗ്രസ് വ്യതിചലിച്ചെന്ന് ആരോപിച്ചാണ് അദ്ദേഹം രാജിവെച്ചത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഒരു മുസ്ലിം നേതാവിനെ പോലും മഹാ വികാസ് അഘാഡി സഖ്യം (എംവിഎ) സ്ഥാനാർത്ഥിയായി പരിഗണിച്ചില്ലെന്നും അതിനാൽ പ്രചാരണ സമിതിയിൽ നിന്ന് രാജിവെക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയക്കുകയും ചെയ്തു.

മൊത്തം 48 സീറ്റിൽ ഒരു മുസ്ലിം സ്ഥാനാർത്ഥിയെ പോലും എംവിഎ നിർത്തിയില്ല. ന്യൂനപക്ഷ സമുദായത്തിൽനിന്ന് ഒരു മുസ്ലിം സ്ഥാനാർത്ഥിയേയെങ്കിലും കോൺഗ്രസ് നോമിനേറ്റ് ചെയ്യുമെന്ന് സംസ്ഥാനത്തെ മുസ്ലിം സംഘടനകളും പാർട്ടി പ്രവർത്തകരും കരുതിയിരുന്നു. പക്ഷെ നിർഭാഗ്യവശാൽ അത് സംഭവിച്ചില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്തുകൊണ്ട് തങ്ങളെ അവഗണിച്ചു എന്നാണ് ന്യൂനപക്ഷ സംഘടനകളും പാർട്ടി പ്രവർത്തകരും തന്നോട് ചോദിക്കുന്നത്. ന്യൂനപക്ഷവിഭാഗത്തോട് എന്തുകൊണ്ട് ഇത്തരത്തിലുള്ള അനീതി കാട്ടുന്നുവെന്ന ചോദ്യത്തെ അഭിമുഖീകരിക്കാൻ തനിക്ക് കഴിയുന്നില്ല. എല്ലാ സമുദായങ്ങൾക്കും പ്രാതിനിധ്യം നൽകുന്ന പ്രത്യയശാസ്ത്രത്തിൽ നിന്നും കോൺഗ്രസ് വ്യതിചലിച്ചെന്നും ആരിഫ് നസീം ഖാൻ കൂട്ടിച്ചേർത്തു.