സംസ്ഥാന സർക്കാരോ ഏതെങ്കിലും വകുപ്പുകളോ മുൻകൈ എടുത്ത് കിറ്റെക്‌സിൽ പരിശോധന നടത്തിയിട്ടില്ല; വിശദീകരണവുമായി വ്യവസായ വകുപ്പ് മന്ത്രി

p rajeev

തിരുവനന്തപുരം: കിറ്റെക്‌സിലെ പരിശോധനയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങളിൽ വിശദീകരണവുമായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. സംസ്ഥാന സർക്കാരോ ഏതെങ്കിലും വകുപ്പുകളോ മുൻകൈ എടുത്തോ ബോധപൂർവ്വമോ ഒരു പരിശോധനയും കിറ്റെക്‌സിൽ നടത്തിയിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു.

ദേശീയ മനുഷ്യാവകാശ കമ്മീഷന് പാർലമെൻറംഗമായ ബെന്നി ബഹനാൻ നല്കിയ പരാതി പി. ടി. തോമസ് എം.എൽ.എ. ഉന്നയിച്ച ആരോപണം, വനിതാ ജീവനക്കാരിയുടെ പേരിൽ പ്രചരിച്ച വാട്ട്‌സാപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി ഉൾപ്പെടെ നല്കിയ നിർദ്ദേശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള പരിശോധനകളാണ് നടന്നത്. ഈ പരിശോധനകളിൽ ഏതെങ്കിലും പരാതിയുള്ളതായി കിറ്റക്‌സ് മാനേജ്‌മെൻറ് വ്യവസായ വകുപ്പ് ഉൾപ്പെടെ ഒരു വകുപ്പിനേയും ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പരിശോധനാ വേളയിൽ സ്ഥാപന ഉടമയോ പ്രതിനിധികളോ തടസ്സമൊന്നും ഉന്നയിച്ചിട്ടില്ലെന്ന് പരിശോധനക്ക് നേതൃത്വം നൽകിയ ജില്ലാ ലേബർ ഓഫീസർ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വസ്തുതകൾ ഇതായിരിക്കെ സംസ്ഥാനത്തിനും സർക്കാരിനും എതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് കിറ്റക്‌സ് ഉന്നയിച്ചത്. അവ പൂർണ്ണമായും വസ്തുതാ വിരുദ്ധമാണ്. ദേശീയതലത്തിൽ തന്നെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷമുള്ള സംസ്ഥാനമാണ് ഇന്ന് കേരളം. നീതി ആയോഗ് ഈ മാസം പ്രസിദ്ധപ്പെടുത്തിയ ഏറ്റവും പുതിയ സുസ്ഥിര വികസന സൂചികയിൽ ഒന്നാം സ്ഥാനം കേരളത്തിനാണ്. നീതി ആയോഗിന്റെ തന്നെ മറ്റൊരു സൂചികയായ ഇന്ത്യ ഇന്നവേഷൻ സൂചികയിൽ മികച്ച ബിസിനസ് സാഹചര്യം ഉള്ള സംസ്ഥാനമെന്ന വിഭാഗത്തിൽ കേരളം രണ്ടാം സ്ഥാനത്ത് എത്തുകയുണ്ടായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും മുൻകൈയിലുമാണ് വ്യവസായ നിക്ഷേപം ഉൾപ്പെടെയുള്ള മേഖലയിൽ വലിയ കുതിച്ചുചാട്ടം സൃഷ്ടിച്ചത്. യു.പി പോലുള്ള സംസ്ഥാനങ്ങളെ കേരളം മാതൃകയാക്കണമെന്ന വാദം അപഹാസ്യമാണ്. തൊഴിൽ രഹിതരായ യുവാക്കളുടെ പട്ടിക ഉന്നയിച്ചുള്ള കിറ്റക്‌സ് എം. ഡിയുടെ വാദം ഏതോ നിഗൂഡ ലക്ഷ്യം വച്ചാണ്. കിറ്റക്‌സിൽ നടന്ന പരിശോധനകളുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പിന് ഒരു പരാതിയും ലഭിച്ചിട്ടില്ല. പരാതികൾ ഉന്നയിക്കുന്നതിനുള്ള ടോൾ ഫ്രീ സൗകര്യം മുതൽ വ്യവസായ മന്ത്രിയേയോ മുഖ്യമന്ത്രിയേയോ നേരിൽ സമീപിക്കാനുള്ള സാഹചര്യം വരെ ഉണ്ടായിട്ടും അത് ഉപയോഗിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സാമൂഹ്യ മാധ്യമങ്ങളിലൂടെ കിറ്റെക്‌സ് സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുയാണ് ചെയ്തത്. അത് ശ്രദ്ധയിൽപ്പെട്ട ഉടൻ ജൂൺ 28 ന് വ്യവസായ മന്ത്രി കിറ്റക്‌സ് എം. ഡി. സാബു ജേക്കബ്ബിനെ വിളിച്ചു. അദ്ദേഹത്തെ ലഭിക്കാതെ വന്നപ്പോൾ സഹോദരൻ ബോബി ജേക്കബ്ബിനെ വിളിക്കുകയും പ്രശ്‌നം തിരക്കുകയും ചെയ്തു. എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരും സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ അന്വേഷിക്കാമെന്ന് ഉറപ്പ് നൽകി. ജൂൺ 29 ന് നിക്ഷേപ പദ്ധതിയിൽ നിന്ന് പിൻമാറുന്നു എന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടപ്പോഴും സാബു ജേക്കബ്ബിനെ ബന്ധപ്പെടാൻ ശ്രമിച്ചു. കേരളം വ്യവസായത്തിന് പറ്റുന്ന നാടല്ല എന്ന് വരുത്തി തീർക്കാനാണ് സാബു ജേക്കബ് ശ്രമിച്ചത്. ഇതിനു പിന്നിലുള്ള താതപര്യം വ്യക്തമാക്കേണ്ടതും. 3500 കോടി രൂപയുടെ നിക്ഷേപം സംബന്ധിച്ച് താത്പര്യപത്രം മാത്രമാണ് കിറ്റക്‌സ് നല്കിയിട്ടുള്ളത്. ധാരണാ പത്രം ഒപ്പു വച്ചിട്ടില്ല. ഇതിൻറെ തുടർച്ചയിൽ പിന്നീട് നടപടി ഒന്നും സ്വീകരിച്ചില്ല. 2020 ജനുവരി 9, 10 തീയതികളിലാണ് അസന്റ് നിക്ഷേപക സംഗമം നടന്നത്. കഴിഞ്ഞ വർഷം മാർച്ച് 10 ന് വ്യവസായ വകുപ്പ് അധികൃതർ സാബു. എം. ജേക്കബ്ബുമായി വീണ്ടും ചർച്ച നടത്തുകയുണ്ടായി. ഇതിൽ ചില ആവശ്യങ്ങൾ അദ്ദേഹം മുന്നോട്ടു വച്ചു. ഭൂപരിഷ്‌കരണ നിയമത്തിൽ മാറ്റം, പഞ്ചായത്ത് ബിൽഡിംഗ് റൂൾസിലെ മാറ്റം, ഫാക്ടറീസ് ആക്റ്റിലെ മാറ്റം, കെ.എസ്.ഐ,ഡി.സി. വായ്പാ പരിധി 100 കോടിയായി ഉയർത്തണം തുടങ്ങിയ ആവശ്യങ്ങൾ അദ്ദേഹം ഉന്നയിച്ചുവെന്നും മന്ത്രി വിശദമാക്കി.

അസന്റിൽ ഉയർന്ന പൊതു നിർദ്ദേശങ്ങൾ തന്നെയായിരുന്നു ഇവയും. നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ ഉന്നയിക്കപ്പെട്ട പ്രധാന ആവശ്യങ്ങളിൽ തീരുമാനമെടുക്കുകയും ചെയ്തു. എന്നാൽ തുടർ ചർച്ചകൾക്ക് കിറ്റക്‌സ് താത്പര്യം പ്രകടിപ്പിച്ചില്ല. പാലക്കാട് 50 ഏക്കറിൽ സ്വകാര്യ വ്യവസായ എസ്റ്റേറ്റിനുള്ള ഒരു പദ്ധതിക്കായി 2020 ജൂലൈ 8 ന് അപേക്ഷ സമർപ്പിച്ചു. സെപ്റ്റംബർ 11 ന് ഇതേക്കുറിച്ച് കിൻഫ്ര പരിശോധന നടത്തി അനുകൂല റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ മിച്ച ഭൂമിയുമായി ബന്ധപ്പെട്ട ഒരു കേസ് പദ്ധതി പ്രദേശത്ത് നിലവിലുള്ളതായി താലൂക്ക് ലാന്റ് ബോർഡ് അറിയിച്ചിരിക്കുകയാണ്. ഇക്കാര്യം കിറ്റക്‌സിനെ അറിയിച്ചിട്ടുണ്ട്.
അസൻറിൽ പ്രഖ്യാപിച്ച പദ്ധതികളൊന്നും നടന്നിട്ടില്ല എന്ന സാബു ജേക്കബ്ബിൻറെ ആരോപണവും വസ്തുതാപരമല്ല. 540.16 കോടി രൂപയുടെ 19 പദ്ധതികൾ ഇതിനകം യാഥാർത്ഥ്യമായി. 7223 കോടി രൂപയുടെ 60 പദ്ധതികൾ പുരോഗമിക്കുകയാണ്. കോവിഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടർന്ന് 41 പദ്ധതികൾ നിർത്തിവെച്ചിരിക്കുകയാണ്. 28 പദ്ധതികൾ പരിശോധനകളുടെ അടിസ്ഥാനത്തിൽ ഒഴിവാക്കപ്പെട്ടു. അസൻറിൽ ഒപ്പു വെച്ച 148 ൽ 19 പദ്ധതികളും (12.83%) പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. 52% പദ്ധതികൾ നിർമ്മാണ ഘട്ടത്തിലാണ്. 27.7% പദ്ധതികൾ നിർത്തിവച്ചിരിക്കുന്നു. 18.9% ഒഴിവാക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ സർക്കാർ തുടക്കം കുറിച്ച ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് നടപടികളുടേയും കേരളാ ഇൻവെസ്റ്റ്‌മെൻറ് ആൻറ് ഫെസിലിറ്റേഷൻ ആക്റ്റിൻറേയും തുടർച്ചയായി നിയമാനുസൃത പരാതി പരിഹാര സംവിധാനത്തിന് രൂപം നല്കാൻ ഈ സർക്കാരിൻറെ ആദ്യ മന്ത്രിസഭാ യോഗം തന്നെ തീരുമാനമെടുത്തു. ഇതിനുള്ള കരട് ബില്ലിന് താമസിയാതെ മന്ത്രസഭാ യോഗം അംഗീകാരം നൽകും.

കേന്ദ്രീകൃതമായ ഒരു പരിശോധനാ സംവിധാനത്തിന് രൂപം നല്കാനും ഈ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ലോ, മീഡിയം, ഹൈ റിസ്‌ക്ക് വിഭാഗങ്ങളിലായി വ്യവസായങ്ങളെ തരം തിരിക്കും. ലോ റിസ്‌ക്ക് വ്യവസായങ്ങളിൽ വർഷത്തിൽ ഒരിയ്ക്കലോ ഓൺലൈനായോ മാത്രമേ പരിശോധന നടത്തൂ. ഹൈ റിസ്‌ക്ക് വിഭാഗത്തിൽ നോട്ടീസ് നല്കി മാത്രമേ വർഷത്തിൽ ഒരിയ്ക്കൽ പരിശോധന നടത്തൂ. ഓരോ വകുപ്പും പ്രത്യേകം പരിശോധന നടത്തുന്നതിനു പകരം കേന്ദ്രീകൃത പരിശോധനാ സംവിധാനം ഏർപ്പെടുത്തും. ഓരോ വകുപ്പും പരിശോധനക്ക് പോകേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കും. അതിൽ നിന്ന് സിസ്റ്റം തന്നെ പരിശോധനക്ക് പോകേണ്ടവരെ തീരുമാനിക്കും. ഏത് പരിശോധന കഴിഞ്ഞാലും 48 മണിക്കൂറിനുള്ളിൽ പരിശോധനാ റിപ്പോർട്ട് സ്ഥാപന ഉടമയ്ക്ക് നല്കുകയും വെബ് പോർട്ടലിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്യും.

രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിന് സർക്കാർ സ്വീകരിക്കുന്ന നടപടികളോട് ക്രീയാത്മകമായാണ് വ്യവസായ സമൂഹം പൊതുവിൽ പ്രതികരിക്കു ന്നത്. സംസ്ഥാനത്തിൻറെ പൊതു താത്പര്യങ്ങൾക്ക് വിരുദ്ധമായ സമീപനം ആരിൽ നിന്നും ഉണ്ടാകരുതെന്ന് അഭ്യർത്ഥിക്കുന്നു. കിറ്റക്‌സ് അനുവർത്തിച്ച രീതിയോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അതിൻറെ അടിസ്ഥാനത്തിലുള്ള ഒരു സമീപനവും സർക്കാരിൻറെ ഭാഗത്തു നിന്നും ഉണ്ടാകില്ല. എല്ലാ സംരംഭകരേയും ചേർത്ത് നിർത്തി സർക്കാർ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.