ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; ഏഴു ജില്ലകളിൽ പുതിയ കളക്ടർമാർ

ias

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. ഏഴു ജില്ലകളിൽ പുതിയ കളക്ടർമാരെയും സർക്കാർ നിയമിച്ചു. തൃശൂർ ജില്ലാ കളക്ടറായി ഹരിത വി. കുമാറിനെയും എറണാകുളം കളക്ടറായി ജാഫർ മാലികിനെയും പത്തനംതിട്ട കളക്ടറായി ദിവ്യ എസ്. അയ്യരേയും കോഴിക്കോട് കളക്ടറായി നരസിംഹുഗാരി ടി.എൽ. റെഡ്ഡിയേയുമാണ് നിയമിച്ചത്. കോട്ടയം കളക്ടറായി പി.കെ. ജയശ്രീയേയും ഇടുക്കി കളക്ടറായി ഷീബ ജോർജിനേയും കാസർകോട് കളക്ടറായി ഭണ്ഡാരി സ്വാഗത് റൺവീറിനേയും നിയമിച്ചു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസറായിരുന്ന ടീക്കാറാം മീണയ്ക്ക് ആസൂത്രണ ധനകാര്യ വിഭാഗത്തിന്റെ ചുമതല നൽകി. ധനകാര്യ സെക്രട്ടറി സഞ്ജയ് എം. കൗളാണ് പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന് ടൂറിസത്തിനോടൊപ്പം ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയും നൽകി. ലോക്കൽ സെൽഫ് അർബൻ ആൻഡ് റൂറൽ വിഭാഗത്തിന്റെ ചുമതല നൽകിയിരിക്കുന്നത് തദ്ദേശവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ്.

പ്രിൻസിപ്പൽ സെക്രട്ടറിമാരായ ബിശ്വനാഥ് സിൻഹയ്ക്ക് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷന്റെ ചുമതലയും രാജേഷ്‌കുമാർ സിൻഹയ്ക്ക് കയർ, വനം വന്യജീവി വകുപ്പിന്റെ ചുമതലയും നൽകി. സാമൂഹികനീതി വകുപ്പ്, വനിതാ ശിശുവികസനം, സാംസ്‌കാരികം തുടങ്ങിയ വകുപ്പുകളുടെ ചുമതല റാണി ജോർജിനാണ്. സെക്രട്ടറിമാരായ ഡോ. ശർമിള മേരി ജോസഫിന് നികുതി, സ്പോർട്‌സ്, യൂത്ത് അഫയേഴ്‌സ്, ആയുഷ് എന്നീ വകുപ്പുകളും ടിങ്കു ബിസ്വാളിന് തുറമുഖം, അനിമൽ ഹസ്ബൻഡറി, ഡെയറി ഡെവലപ്‌മെന്റ് തുടങ്ങിയ വകുപ്പുകളും ആനന്ദ് സിങിന് പബ്ലിക് വർക്സ്, കെ.എസ്.ടി.പി. വകുപ്പുകളും നൽകി. സുരഭ് ജെയിന് ലോക്കൽ സെൽഫ് അർബൻ വകുപ്പിന്റെ ചുമതലയും ഡോ. രത്തൻ യു. ഖേൽക്കറിന് കേരള ചരക്ക്-സേവന നികുതി വകുപ്പും ബിജു പ്രഭാകറിന് ട്രാൻസ്പോർട്ട് സെക്രട്ടറി സ്ഥാനവും സി.എ. ലതയ്ക്ക് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ചുമതലയും നൽകിയിട്ടുണ്ട്.

കായിക യുവജനകാര്യ ഡയറക്ടർ ജെറൊമിക് ജോർജിന് ലാൻഡ് റവന്യൂ ജോയന്റ് കമ്മിഷണറുടെ അധിക ചുമതല നൽകി. എം.ജി. രാജമാണിക്യത്തെ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറായും എസ്. ഹരി കിഷോറിനെ ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്‌സ് വകുപ്പ് ഡയറക്ടറായും നിയമിച്ചു. എ. കൗശിഗിന് അനിമൽ ഹസ്ബൻഡറി ഡയറക്ടറുടെ അധിക ചുമതല നൽകി. ആർ. ഗിരിജയെ ഫിഷറീസ് ഡയറക്ടറായും ഡി. സജിത്ത് ബാബുവിനെ സിവിൽ സപ്ലൈസ് വകുപ്പ് ഡയറക്ടറായും ആയുഷ് മിഷൻ ഡയറക്ടറായും നിയമിച്ചു. എസ്. സുഹാസിന് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷന്റെ ചുമതലയും എസ്. സാംബശിവ റാവുവിന് സർവേ ലാൻഡ് റെക്കോഡ്‌സ് വകുപ്പ് ഡയറക്ടർ സ്ഥാനവും നൽകി. തൃശ്ശൂർ കളക്ടർ ഷാനവാസിനെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഡയറക്ടറായി മാറ്റി നിയമിക്കുകയും ചെയ്തു.