മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടം കണ്ടില്ലെന്ന് നടിക്കാനാവില്ല: സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് കോടതി

കൊച്ചി: കോവിഡ് വൈറസ് വ്യാപനത്തിനിടയിൽ മദ്യശാലകൾക്ക് മുന്നിലെ തിരക്ക് സംബന്ധിച്ച് സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി. വിഷയത്തിൽ ഒരാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ് സമയത്ത് മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.

മദ്യശാലകൾക്ക് മുന്നിലെ തിരക്ക് കുറയ്ക്കുന്നതിനായി നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി. അടുത്ത ചൊവ്വാഴ്ചയ്ക്കകം ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ വിശദീകരണം നൽകണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എക്സൈസ് കമ്മിഷണർ കോടതിയ്ക്ക് മുൻപാകെ ഹാജരാകണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

കോവിഡ് പ്രോട്ടോകോളുകളുടെ ലംഘനമാണ് മദ്യശാലകൾക്ക് മുന്നിൽ നടക്കുന്നതെന്നാണ് ഹർജിയിൽ ആരോപിച്ചിരുന്നത്. മദ്യശാലകൾക്ക് മുന്നിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കപ്പെടുന്നില്ലെന്ന വാദം കോടതി ശരിവെച്ചു. ഇതുമായി ബന്ധപ്പെട്ട ഫോട്ടോകളും വീഡിയോകളും കോടതി പരിഗണിക്കുകയും ചെയ്തു. സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ നിലനിൽക്കേ മദ്യശാലകൾക്ക് മുന്നിൽ ഇത്തരം അയവ് പാടില്ലെന്ന നിലപാടാണ് കോടതിയുടേത്.