മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സ്ഥാനത്ത് നിന്ന് ടിക്കാറാം മീണയെ മാറ്റി; പുതിയ ചുമതല സഞ്ജയ് എം. കൗളിന്

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിലും ഐഎഎസ് തലപ്പത്തും അഴിച്ചുപണി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സ്ഥാനത്ത് നിന്ന് ടിക്കാറാം മീണയെ മാറ്റി. പ്ലാനിങ് ആൻഡ് ഇക്കണോമിക് അഫയേഴ്‌സ് അഡീഷണൽ സെക്രട്ടറിയായാണ് ടിക്കാറാം മീണയെ നിയമിച്ചിരിക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശം കൂടി പരിഗണിച്ചാണ് ടിക്കാറാം മീണയെ മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ പുതിയ ചുമതല നൽകിയിരിക്കുന്നത് സഞ്ജയ് എം. കൗളിനാണ്.

വലിയ മാറ്റങ്ങളാണ് ഐഎഎസ് തലപ്പത്തും നടക്കുന്നത്. ജാഫർ മാലിക് എറണാകുളം കലക്ടറാകും. നിലവിലെ എറണാകുളം കലക്ടറായ എസ്. സുഹാസിനെ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷൻ എംഡിയാകും. തൃശൂർ കലക്ടർ ഷാനവാസ് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു മിഷൻ ഡയറക്ടറാകും. ഹരിത വി. കുമാറായിരിക്കും തൃശൂർ കലക്ടറാകുക.

കോട്ടയം ജില്ലാ കലക്ടറായ എം. അഞ്ജന ജനറൽ അഡ്മിനിസ്‌ട്രേഷൻ വിഭാഗം ജോയിന്റ് സെക്രട്ടറിയാകും. പഞ്ചായത്ത് വിഭാഗം ഡയറക്ടർ ഡോ. പി.കെ. ജയശ്രീയാണ് കോട്ടയം കലക്ടറാകുക. കാസർകോട് കലക്ടർ ഡോ. ഡി. സജിത് ബാബു സിവിൽ സപ്ലൈസ് വിഭാഗം ഡയറക്ടറും ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് കാസർകോട് കലക്ടറുമാകും. കോഴിക്കോട് കലക്ടർ സീറാം സാംബശിവ റാവു സർവേ ആൻഡ് ലാൻഡ് റെക്കോഡ്‌സ് വിഭാഗം ഡയറക്ടറാകും. പത്തനംതിട്ട കലക്ടർ ഡോ. നരസിംഹുഗാരി റെഡ്ഡി കോഴിക്കോട് കലക്ടറാകും. ഡോ. ദിവ്യ എസ്. അയ്യർ പത്തനംതിട്ട കലക്ടറും ഷീബ ജോർജ് ഇടുക്കി കലക്ടറുമാകും.