General (Page 1,244)

തിരുവനന്തപുരം: മുകേഷുമായുള്ള വിവാഹമോചന വാർത്തകൾക്ക് പിന്നാലെ പ്രതികരണവുമായി നർത്തകി മേതിൽ ദേവിക. മുകേഷ് നല്ല മനുഷ്യനാണെന്നും എന്നാൽ നല്ലൊരു ഭർത്താവായിരുന്നില്ലെന്നും മേതിൽ ദേവിക വ്യക്തമാക്കി. വിവാഹമോചനവുമായി ബന്ധപ്പെട്ട് പ്രചരിച്ച ഗോസിപ്പുകളെ മേതിൽ ദേവിക തള്ളി. മുകേഷിനോട് തനിക്ക് യാതൊരു വ്യക്തി വൈരാഗ്യവുമില്ലെന്നും തങ്ങളുമായി ബന്ധപ്പെട്ട ഗോസിപ്പുകൾ ശരിയല്ലെന്നും ദേവിക പറഞ്ഞു.

രണ്ട് പേരുടെ ആശയങ്ങൾ തമ്മിൽ യോജിച്ച് പോകില്ലെന്ന് തോന്നിയതിനാലാണ് വേർപിരിയാൻ തീരുമാനിച്ചത്. എട്ടുവർഷം ഒരുമിച്ച് ജീവിച്ചിട്ടും അദ്ദേഹത്തെ മനസിലാക്കാൻ കഴിഞ്ഞില്ല, ഇനി മനസിലാക്കാൻ കഴിയുമെന്നും തോന്നുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമാണ് വിവാഹ മോചനത്തിന് നോട്ടീസ് നൽകിയത്. എറണാകുളത്തെ അഭിഭാഷകൻ മുഖേനയാണ് നോട്ടീസ് അയച്ചതെന്നും ദേവിക അറിയിച്ചു.

വേർപിരിഞ്ഞാലും നല്ല സുഹൃത്തുക്കളായി തുടരും. മുകേഷിൽ നിന്ന് ഒന്നും വാങ്ങിയെടുക്കാനല്ലെന്നും ഒരു പ്രമുഖ മാദ്ധ്യമത്തോട് മേതിൽ ദേവിക വെളിപ്പെടുത്തി. എന്നാൽ തനിക്ക് വക്കീൽ നോട്ടീസ് കിട്ടിയിട്ടില്ലെന്നും, തൽക്കാലം കൂടുതൽ പ്രതികരിക്കാനില്ലെന്നുമാണ് മുകേഷിന്റെ പ്രതികരണം.

ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിവാദവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്റെയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റ പേഴ്‌സണൽ അസിസ്റ്റന്റായിരുന്ന ഐ.എ.എസ് ഓഫീസറുടെയും ഫോണുകൾ പെഗാസസ് ചോർത്തിയെന്നാണ് പുറത്തു വരുന്ന വിവരം. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. മുതിർന്ന എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന് രാജേശ്വർ സിംഗിന്റെ ഫോണും ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ഡയറക്ടർ ജനറലായ കെ. കെ ശർമ്മയുടെ ഫോൺ വിവരങ്ങളും ചോർത്തിയിട്ടുണ്ടെന്നാണ് വിവരം.

രാജേശ്വർ സിംഗിന്റെ രണ്ട് ഫോണുകളും കുടുംബത്തിലെ സ്ത്രീകൾ ഉപയോഗിച്ച് വന്നിരുന്ന മൂന്ന് നമ്പരുകളും നിരീക്ഷിക്കപ്പെട്ടിരുന്നുവെന്നാണ് സൂചന. സിംഗിന്റെ സഹോദരിയും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥയും ഡൽഹി ഹൈക്കോടതിയില പ്രമുഖ അഭിഭാഷകയുമായ അബ സിംഗിന്റെ ഫോൺ വിവരങ്ങളും ചോർത്തിയിട്ടുണ്ട്. 2017 മുതൽ 2019 വരെ സിംഗിന്റെ നമ്പർ നിരീക്ഷിക്കപ്പെട്ടിരുന്നവരുടെ പട്ടികയിൽ ഉണ്ടായിരുന്നു.

പ്രധാനമന്ത്രിയുടെ വിദേശ യാത്രകളുടെ ചുമതല ഉണ്ടായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ ഫോൺ 2017 ലാണ് ചോർത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഒരു നിതി ആയോഗ് ഉദ്യോഗസ്ഥന്റെ ഫോണും നീരീക്ഷിച്ചിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ ജയിലിൽ ഭീഷണിയുണ്ടെന്ന സ്വർണക്കടത്ത് കേസ് പ്രതി സരിത്തിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ച് ആഭ്യന്തര വകുപ്പ്. ആഭ്യന്തരവകുപ്പ് ജോയിന്റ് സെക്രട്ടറി ആർ.സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടക്കുന്നത്. സരിത്തിന്റെ പരാതിയിൽ കഴമ്പുണ്ടോയെന്നും ഉദ്യോഗസ്ഥരെ കുടുക്കാനുള്ള ആസൂത്രിത ശ്രമമാണോ നടക്കുന്നതെന്നും അന്വേഷിക്കും.

സംഭവവുമായി ബന്ധപ്പെട്ട് ജയിൽ ഡിജിപി ഋഷിരാജ് സിങ് നേരത്തെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ കൂടുതൽ പരിശോധന ആവശ്യമായ സാഹചര്യം ഉണ്ടായതോടെ ആഭ്യന്തര സെക്രട്ടറി ടി.കെ.ജോസ് അന്വേഷണത്തിനു നിർദേശം നൽകുകയായിരുന്നു. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. സംശയകരമായ ഇടപാടുകൾ നടത്തിയതിനെത്തുടർന്ന് സ്ഥലംമാറ്റിയ ജയിൽ ജീവനക്കാരൻ ബോസിന്റെ പങ്കിനെ കുറിച്ചും അന്വേഷണം ഉണ്ടാകും.

ജയിലിനുള്ളിൽ തനിക്കു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി എറണാകുളം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് സരിത് പരാതി നൽകിയത്. തുടർന്ന് ദക്ഷിണ മേഖല ഡിഐജി ജയിലിലെത്തി പരിശോധന നടത്തി. എന്നാൽ സരിത് അന്വേഷണത്തോട് സഹകരിക്കാൻ തയാറാകാതെ സ്വർണക്കടത്തുകേസിൽ മൊഴി മാറ്റി പറയാൻ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുന്നതായി ആരോപണം ഉന്നയിച്ചു. സരിത്തിനു ജയിൽ ഉദ്യോഗസ്ഥരിൽനിന്ന് ഭീഷണിയുണ്ടെന്നത് വസ്തുതാ വിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് ഡിഐജി റിപ്പോർട്ടു സമർപ്പിച്ചത്.

ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിവാദവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി കോൺഗ്രസ് എംപി ശശി തരൂർ രംഗത്ത്. സ്വാർത്ഥമായ രാഷ്ട്രീയ താത്പര്യങ്ങൾക്കു വേണ്ടി വിവരങ്ങൾ ചോർത്താൻ പൊതുജനങ്ങളുടെ പണം സർക്കാർ ഉപയോഗിച്ചുവെന്നാണ് ശശി തരൂർ ആരോപിക്കുന്നത്. വിഷയത്തിൽ കേന്ദ്ര സർക്കാർ ചർച്ച നടത്തുന്നതുവരെ പ്രതിപക്ഷം സഭാ നടപടികൾ തടസ്സപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പെഗാസസ് വിഷയത്തിൽ ചർച്ച നടത്തണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നതെങ്കിലും സർക്കാർ ഇതിന് തയ്യാറാകുന്നില്ല. കോൺഗ്രസിന്റെ ചോദ്യങ്ങൾക്ക് സർക്കാർ ഉത്തരം നൽകാൻ സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ തുടരാൻ തങ്ങൾ എന്തിന് അനുവദിക്കണമെന്നും അദ്ദേഹം ചോദിച്ചു.

വിലക്കയറ്റവും കാർഷിക നിയമങ്ങളും പ്രതിപക്ഷത്തിനു പ്രധാനപ്പെട്ടതാണെങ്കിലും പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിനാണ് പ്രതിപക്ഷം പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പെഗാസസ് വിഷയത്തിൽ ഐ.ടി. മന്ത്രി അശ്വനി വൈഷ്ണോവ് പാർലമെന്റിൽ നടത്തിയ പ്രസ്താവനയെയും ശശി തരൂർ വിമർശിച്ചു. ഫോൺ ചോർത്തൽ വിവാദം രാജ്യത്തെ അപകീർത്തിപ്പെടുത്താനാണെന്നും കാര്യമാക്കേണ്ട വിഷയമൊന്നും അതിലില്ലെന്നുമായിരുന്നു ഐടി മന്ത്രിയുടെ വിശദീകരണം.

തിരുവനന്തപുരം: നർത്തകി മേതിൽ ദേവികയും മുകേഷുമായുള്ള ദാമ്പത്യ ബന്ധം വേർപ്പെടുത്താനൊരുങ്ങുന്നുവെന്ന വാർത്തകൾ പുറത്തു വന്നതിന് വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ ശരിയാണെങ്കിൽ എം.മുകേഷിന് എതിരെ ഗാർഹിക പീഡനത്തിന് കേസ് എടുക്കാൻ സംസ്ഥാന പോലീസ് വകുപ്പ് തയ്യാറാകണമെന്ന് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.

ജനപ്രതിനിധി കൂടിയായ മുകേഷിന് എതിരെ സ്വമേധയാ കേസ് എടുക്കാൻ സംസ്ഥാന വനിതാ കമ്മീഷനും തയ്യാറാകണമെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ബിന്ദു കൃഷ്ണയുടെ പ്രതികരണം.

കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനെ വെല്ലുന്ന പൂരപ്പാട്ട് എം.മുകേഷിൽ നിന്നും പലപ്രാവശ്യം ഉണ്ടായിട്ടുള്ളത് കേരള ജനത കേട്ടിട്ടുള്ളതാണ്.14 വയസ്സുള്ള വിദ്യാർത്ഥിക്കെതിരെ വരെ വളരെ മോശമായി സംസാരിച്ച മുകേഷിന്റെ സ്ത്രീകളോടുള്ള ശൈലി അദ്ദേഹത്തിന്റെ മുൻ ഭാര്യ സരിത തന്നെ പല പ്രാവശ്യം പരസ്യമായി പറഞ്ഞിട്ടുള്ളതുമാണ്. അപ്പോഴെല്ലാം മുകേഷിന് സംരക്ഷണ കവചം ഒരുക്കി വെള്ളപൂശിയത് ഇടതുപക്ഷമാണെന്നും ബിന്ദു കൃഷ്ണ വിമർശിച്ചു.

മുകേഷിന്റെ നിലവിലെ കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കാലത്ത് തന്നെ വിവരങ്ങൾ ലഭിച്ചിരുന്നു. പക്ഷേ കുടുംബ പ്രശ്‌നങ്ങൾ രാഷ്ട്രീയ ആയുധമാക്കാൻ താൻ ആഗ്രഹിച്ചില്ല. മേതിൽ ദേവിക എന്ന വ്യക്തിയുടെ കുലീനത താൻ മനസ്സിലാക്കിയത് അവരുടെ അന്നത്തെ നിലപാടിലൂടെയായിരുന്നു. അന്ന് മുകേഷിന് എതിരെ ഒരു വാക്ക് കൊണ്ടു പോലും എതിരഭിപ്രായം പറയാൻ അവർ തയ്യാറായില്ല. നെഗറ്റീവ് വാർത്തകളിൽ ഇടം പിടിക്കാതിരിക്കാനും ആ സ്ത്രീ പ്രത്യേകം ശ്രദ്ധിച്ചുവെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കാലത്ത് ഞാൻ കുടുംബത്തിനൊപ്പം നിൽക്കുന്ന ഒരു ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചപ്പോൾ അതിൽ പരിഹാസരൂപത്തിൽ മുകേഷ് കമന്റ് എഴുതിയിരുന്നു. പരിഹാസ കമന്റുകൾ എഴുതി അന്യരെ പരിഹസിക്കുന്ന സമയത്തും സ്വന്തം കുടുംബം തന്നിൽ നിന്നും അകന്നു എന്ന യാഥാർത്ഥ്യം അദ്ദേഹം മറച്ചുവെച്ചു ജനങ്ങളെ കബളിപ്പിച്ചു. അദ്ദേഹം എനിക്കെതിരെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് തന്നെ അസത്യ പ്രചരണങ്ങൾകൊണ്ടാണ്. പച്ചക്കള്ളങ്ങൾ മാത്രം പറഞ്ഞും പ്രചരിപ്പിച്ചും അത് ജനങ്ങളെ അഭിനയിച്ച് വിശ്വസിപ്പിച്ചും അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിട്ടു. എം.മുകേഷിനെതിരെ അസത്യ പ്രചരണങ്ങൾ നടത്താനോ അദ്ദേഹത്തിന്റെ വാസ്തവ വിരുദ്ധമായ പ്രചരണങ്ങൾക്ക് മറുപടി പറയാനോ തങ്ങൾ ശ്രമിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് മേതിൽ ദേവിക പ്രതികരിക്കാതിരുന്നതും അവരുടെ കുടുംബപ്രശ്‌നം യുഡിഎഫ് തെരഞ്ഞെടുപ്പ് ആയുധം ആക്കാതിരുന്നതും ഒന്നും സ്ത്രീകളുടെ കഴിവുകേടല്ല എന്ന് മനസ്സിലാക്കാൻ എം.മുകേഷിന് കഴിയാതെപോയി. ഭാര്യ എന്ന നിലയിൽ എം.മുകേഷിനെ അത്രത്തോളം സംരക്ഷിച്ച ഒരു വ്യക്തിയെയാണ് അദ്ദേഹം വളരെ മോശമായ രീതിയിൽ കൈകാര്യം ചെയ്തിരിക്കുന്നത്. സ്ത്രീ സംരക്ഷണത്തെക്കുറിച്ച് വായതോരാതെ സംസാരിക്കുന്ന ഇടതുപക്ഷ സർക്കാർ എം. മുകേഷിന് എതിരെ നിയമനടപടികൾ സ്വീകരിക്കാൻ തയ്യാറാകണമെന്നും ബിന്ദു കൃഷ്ണ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ സ്വാധീനം വർധിപ്പിക്കാൻ താലിബാനെ സഹായിക്കുന്നത് പാകിസ്താനെന്ന് അഫ്ഗാൻ. പാകിസ്താനിൽ നിന്ന് 15,000 ഭീകരർ അഫ്ഗാൻ സൈനികരെ നേരിടുന്നതിനായി രാജ്യത്തേക്ക് കടന്നു. അഫ്ഗാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുള്ള മോഹിബാണ് ഇക്കാര്യം അറിയിച്ചത്. താലിബാന് ഏറ്റവും സുരക്ഷിതമായ അഭയസ്ഥാനമാണ് പാകിസ്താനെന്നും അംഗങ്ങളെ കൂട്ടിച്ചേർക്കുന്നതിന് അവർ പാകിസ്താനിലെ മദ്രസകളുപയോഗിക്കുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.

എല്ലാവർഷവും അഫ്ഗാനിസ്താനിൽ താലിബാൻ പരാജയപ്പെട്ടിരുന്നു. എന്നാൽ, പുതിയ അംഗങ്ങളെ അടുത്തവർഷം കൂട്ടിച്ചേർക്കുന്നതിനു പാകിസ്താൻ വഴിയൊരുക്കുന്നു. ഈ വർഷം 10,000 താലിബാൻ ഭീകരർ പാകിസ്താനിൽ നിന്ന് അഫ്ഗാനിസ്താനിലേക്ക് എത്തിയതായി കണ്ടെത്താൻ കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. പരിക്കേറ്റ ഭീകരർക്ക് പാകിസ്താനിലെ ആശുപത്രികളിലാണ് ചികിത്സ ലഭിക്കുന്നത്. പാകിസ്താൻ അവർക്ക് സൈനിക, വൈകാരിക, സാമ്പത്തിക പിന്തുണ നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാൻ പ്രസിഡന്റ് മുഹമ്മദ് അഷ്റഫ് ഗാനിയും പാകിസ്താനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. അൽ ഖൊയ്ദ, ലഷ്‌കർ ഇ ത്വയ്ബ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടകളുമായി താലിബാന് ആഴത്തിലുള്ള ബന്ധമുണ്ടെന്നും അഫ്ഗാനെ തീവ്രവാദികളുടെ സുരക്ഷിത താവളമാക്കിമാറ്റാനാണ് താലിബാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

കൊച്ചി: മുട്ടിൽ മരംമുറി കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. വയനാട് വാഴവറ്റ മൂറ്റാനാനിയിൽ ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവരുടെ മുൻകൂർ ജാമ്യഹർജിയാണ് ഹൈക്കോടതി തള്ളിയത്. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതിനാൽ മുൻകൂർ ജാമ്യം അനുവദിക്കരുത് എന്നുമുള്ള സർക്കാർ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ്. പ്രതികൾ മുറിച്ചു നീക്കിയത് റിസർവ് മരങ്ങളാണെന്നും കോടിക്കണക്കിനു രൂപയുടെ വനംകൊള്ള നടന്നിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.

വനം വകുപ്പു രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടു പ്രതികൾ നേരത്തെ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു. സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമിയിലെ മരങ്ങളാണു വെട്ടിയതെന്നും അതു വനഭൂമിയല്ലെന്നുമായിരുന്നുമായിരുന്നു പ്രതികളുടെ അവകാശവാദം. വില്ലേജ് ഓഫിസറുടെ രേഖകളും പ്രതികൾ ഇത് സമർത്ഥിക്കാനായി ഹാജരാക്കിയിരുന്നു. വനം വകുപ്പിന്റെ അനുമതിയോടെയായിരുന്നു മരം വെട്ടിയതെന്നും പട്ടയ ഭൂമിയിലെ മരം വെട്ടാൻ അനുവദിച്ചുകൊണ്ടുള്ള 2020 മാർച്ച് 11 ലെയും ഒക്ടോബർ 24 ലെയും ഉത്തരവുകൾ പ്രകാരമാണ് മരം മുറിച്ചതെന്നുമായിരുന്നു പ്രതികൾ പറഞ്ഞിരുന്നത്.

covid

ആലപ്പുഴ: വാക്‌സിൻ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസറെ ആക്രമിച്ച സംഭവത്തിൽ മാപ്പ് ചോദിച്ച് കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ്. ആലപ്പുഴയിലാണ് സംഭവം. സംഭവത്തിൽ സിപിഎം വിശദീകരണം ചോദിച്ചതിന് പിന്നാലെയാണ് പ്രസാദ് വിശദീകരണം നൽകിയത്. കോവിഡ് വാക്സിൻ വിതരണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഡോക്ടർക്ക് സി പി എം നേതാക്കളിൽ നിന്ന് മർദ്ദനമേറ്റത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്. കുപ്പപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ശരത് ചന്ദ്ര ബോസിനെയാണ് സിപിഎം നേതാക്കൾ മർദ്ദിച്ചത്.

ശനിയാഴ്ച്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ് 10 പേരുടെ ലിസ്റ്റ് നൽകി വാക്സിൻ കൊടുക്കണമെന്ന് ശരത് ചന്ദ്ര ബോസിനോട് ആവശ്യപ്പെട്ടിരുന്നു. മുൻകൂട്ടി അനുവദിച്ച 150 ഡോസ് ഒരു വാർഡിന് പത്ത് വീതം നൽകിയിട്ടുണ്ടെന്ന് ശരത് പ്രസിഡന്റിനെ അറിയിച്ചു. തുടർന്ന് പ്രസിഡന്റ് നിർബന്ധം പിടിച്ചെങ്കിലും ക്രമവിരുദ്ധമായി നൽകാനാവില്ലെന്ന് ഡോക്ടർ നിലപാടെടുത്തു. ക്ഷുഭിതനായി തിരികെ പോയ പ്രസിഡന്റ് എം സി പ്രസാദ് വൈകിട്ട് ലോക്കൽ കമ്മിറ്റി സെക്രട്ടറി അടക്കമുള്ളവർക്കൊപ്പമെത്തി തന്നെ മർദിക്കുകയായിരുന്നുവെന്ന് ശരത് പറയുന്നു. കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രാസാദ്, സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറി രഘുവരൻ എന്നിവരുടെ നേതൃത്വത്തിൽ സംഘടിച്ചെത്തിയവരാണ് ആക്രമണം നടത്തിയതെന്നാണ് ഡോക്ടർ പറയുന്നത്. അക്രമികൾ തന്നെ മുറിയിൽ നിന്ന് പിടിച്ചിറക്കി കഴുത്തിന് കുത്തി പിടിച്ചുവെന്നും കൂട്ടം ചേർന്ന് കൂടുതൽ മർദ്ദനത്തിന് ശ്രമിച്ചതായുമാണ് ഡോക്ടറിന്റെ പരാതി.

സംഭവുമായി ബന്ധപ്പെട്ട് കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ്, സി പി എം ലോക്കൽ കമ്മറ്റി സെക്രട്ടറി രഘുവരൻ, വിശാഖ് വിജയ് എന്നിവർക്കെതിരെ നെടുമുടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അതേസമയം വാക്സിൻ ഉണ്ടായിട്ടും രാവിലെ മുതൽ കാത്ത് നിന്നവർക്ക് വാക്സിൻ നൽകാതെ മടക്കി അയച്ച മെഡിക്കൽ ഓഫീസറുടെ നടപടിയിൽ വിതരണ കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധിക്കുക മാത്രമാണ് ഉണ്ടായതെന്നും ഡോക്ടറെ മർദ്ദിച്ചിട്ടില്ലെന്നുമാണ് പ്രസാദിന്റെ വിശദീകരണം.

പാലക്കാട്: ലോക്ക് ഡൗൺ ലംഘിച്ച് പാലക്കാട്ടെ റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തി കോൺഗ്രസ് നേതാക്കൾ. രമ്യ ഹരിദാസ് എം.പിയും, മുൻ എം.എൽ.എ വി.ടി. ബൽറാമും റിയാസ് മുക്കോളിയും അടക്കമുള്ള കോൺഗ്രസ് നേതാക്കളാണ് ഭക്ഷണം കഴിക്കാനായി ഹോട്ടലിലെത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ നേതാക്കൾക്കെതിരെ വലിയ വിമർശനം ഉയർന്നിരിക്കുകയാണ്.

സമ്പൂർണ ലോക്ക്ഡൗൺ ദിവസമായ ഞായറാഴ്ചയും മറ്റ് ദിവസങ്ങളിലും അടക്കം ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയില്ലെന്നിരിക്കെ, ഇവർ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കാത്തിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇത് ചോദ്യം ചെയ്തവരെ രമ്യ ഹരിദാസിന്റെ സുഹൃത്തും കോൺഗ്രസ് നേതാവുമായ പാളയം പ്രദീപ് ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ ഭക്ഷണം കാത്തിരിക്കുന്ന എം.പിയോട് ലോക്ക്ഡൗൺ ലംഘനത്തെക്കുറിച്ച് ചോദിക്കുമ്പോൾ ആദ്യം മറുപടി പറഞ്ഞില്ലെങ്കിലും പിന്നീട് പാഴ്‌സലിനാണ് കാത്തു നിൽക്കുന്നതെന്ന് വിശദീകരിച്ചു. എന്നാൽ പാഴ്‌സൽ വാങ്ങുന്നത് പുറത്തുനിന്നാണെന്ന് പറഞ്ഞതോടെ രമ്യ ഹരിദാസും സംഘവും പുറത്തേക്ക് പോകുന്നതും മറ്റു ടേബിളുകളിൽ ഇരുന്ന് ആളുകൾ ഭക്ഷണം കഴിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

അതേസമയം മഴ പെയ്തിനാലാണ് ഹോട്ടലിൽ കയറിയതെന്നാണ് രമ്യ ഹരിദാസിന്റെ വിശദീകരണം. ഭക്ഷണം ഹോട്ടലിൽ ഇരുന്ന് കഴിക്കാൻ താനോ കൂടെയുള്ളവരോ ഉദ്ദേശിച്ചിരുന്നില്ലെന്നും പാഴ്‌സലിനായി കാത്തു നിൽക്കുകയായിരുന്നെന്നും രമ്യ പിന്നീട് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ലോക്ക് ഡൗൺ ലംഘനത്തിന് രമ്യ ഹരിദാസ് ഭക്ഷണം കഴിക്കാൻ പോയ ഹോട്ടലിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ആലപ്പുഴ: മുൻ മന്ത്രി ജി. സുധാകരനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്. സുധാകരനെതിരെ അന്വേഷണം നടത്തുന്ന പാർട്ടി കമ്മീഷനു മുൻപാകെയാണ് കൂടുതൽ പരാതികൾ എത്തിയിരിക്കുന്നത്. ഈ പരാതികളിൽ അന്വേഷണ പരിധിയിലില്ലാത്ത വിഷയങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സുധാകരന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം ഉൾപ്പെടെ പരാതി നൽകിയവരിൽ ഉൾപ്പെടുന്നുണ്ടെന്നും വിവരമുണ്ട്.

തന്നെയും കുടുംബത്തെയും സുധാകരൻ അപമാനിക്കാനും മോശമായി ചിത്രീകരിക്കാനും ശ്രമിച്ചെന്നാണ് മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ പരാതി. ഇതുമായി ബന്ധപ്പെട്ട ചില രേഖകളും തെളിവുകളും കമ്മീഷനു മുന്നിൽ ഇദ്ദേഹം ഹാജരാക്കിയിട്ടുണ്ടെന്നാണ് സൂചനകൾ. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ നിന്ന് കമ്മീഷനു മുന്നിൽ ഹാജരായ ഭൂരിപക്ഷം പേരും സുധാകരന് എതിരായ നിലപാടാണ് സ്വീകരിച്ചതെന്നാണ് വിവരം. സജി ചെറിയാൻ, എ.എം ആരിഫ് എന്നിവർ അടക്കമുള്ളവർ സ്ഥലം എംഎൽഎ എച്ച്. സലാം ഉന്നയിച്ച പരാതികളെ പിന്തുണച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്ചയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എളമരം കരീം, കെ.ജെ. തോമസ് എന്നിവരുൾപ്പെടുന്ന കമ്മീഷൻ അന്വേഷിക്കുന്നത്.

ജി. സുധാകരനെതിരെ സ്ഥലം എം.എൽ.എ. എച്ച്. സലാം അടക്കമുള്ള നേതാക്കൾ പരാതി നൽകിയതോടെയാണ് പാർട്ടി അന്വേഷണത്തിനായി കമ്മീഷനെ നിയോഗിച്ചത്.