Technology (Page 110)

ന്യൂഡൽഹി: സ്വന്തമായി മെസേജിംഗ് ആപ്ലിക്കേഷൻ പുറത്തിറക്കി കേന്ദ്ര സർക്കാർ. സന്ദേശ് എന്ന പേരിലാണ് സർക്കാർ മെസേജിംഗ് ആപ്ലിക്കേഷൻ പുറത്തിറക്കിയത്. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് സർക്കാർ ആപ്ലിക്കേഷൻ തയ്യാറാക്കിയിരിക്കുന്നത്. ഇലക്ട്രോണിക്‌സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് സന്ദേശിനെ കുറിച്ച് ലോക്‌സഭയിൽ വിവരിച്ചത്. സന്ദേശ് ആപ്പിൽ ഉപയോക്താക്കളുടെ രഹസ്യങ്ങൾ ചോരില്ലെന്നും അയക്കുന്ന സന്ദേശങ്ങൾ പൂർണമായും സുരക്ഷിതമായിരിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.

സർക്കാരിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് സന്ദേശ് ആപ്പ് ഉപയോഗിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ആപ്ലിക്കേഷന്റെ പരീക്ഷണത്തിന്റെ ഭാഗമായി ഒരു വിഭാഗം സർക്കാർ ഉദ്യോഗസ്ഥർ സന്ദേശ് ആപ്പ് ഉപയോഗിച്ചു വരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഐഒഎസ്, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് സൗജന്യമായി സന്ദേശ് ആപ് ഡൗൺലോഡ് ചെയ്യാം.

മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ നൽകിയാണ് ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടത്. ഇതിനോടകം തന്നെ ഒരു ലക്ഷത്തിന് മുകളിൽ ആളുകൾ ആൻഡ്രോയിഡിൽ ആപ് ഡൗൺലോഡ് ചെയ്തു കഴിഞ്ഞു. നാഷണൽ ഇൻഫൊർമാറ്റിക് സെന്ററിന്റെ കേരളത്തിലെ വിഭാഗമാണ് ആപ്പിന്റെ നിർമാണ മേൽനോട്ടം വഹിച്ചത്. എൻഡ് ടു എൻഡ് എൻക്രിപ്ഷനാണ് സന്ദേശ് ആപ്പിന്റെ മറ്റൊരു സവിശേഷത. വാട്ട്‌സ് ആപ്പിന് പകരമായാണ് സർക്കാർ പുതിയ ആപ്പ് പുറത്തിറക്കിയതെന്നാണ് വിവരം.

വിദ്യാശ്രീ പദ്ധതിയില്‍ ലാപ്‌ടോപ്പ് കിട്ടുന്നില്ല എന്ന പരാതിക്ക് പുറമെ കിട്ടിയ ലാപ്‌ടോപ്പുകള്‍ ഉപയോഗ ശൂന്യമെന്ന് പരാതി. കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലാപ്‌ടോപ്പ് നിര്‍മ്മാതാക്കളായ കോക്കോണിക്‌സ് കമ്പനിക്കെതിരെയാണ് പരാതികള്‍.

ഒന്നോ രണ്ടോ ഓണ്‍ലൈന്‍ ക്ലാസുകളില്‍ കൂടുതല്‍ ലാപ്‌ടോപ്പില്‍ നിന്ന് പങ്കെടുക്കാന്‍ ആയിട്ടില്ലെന്ന് കുട്ടികള്‍ പറയുന്നു. ഓണാകുക പോലും ചെയ്യാതെ ലാപ്‌ടോപ്പ് ഇപ്പോള്‍ കാഴ്ചവസ്തുവായി ഇരിക്കുകയാണെന്നും, കോക്കോണിക്‌സിനും കെഎസ്എഫ്ഇക്കും കുടുംബശ്രീക്കും എല്ലാം പരാതികള്‍ അറിയിച്ചിട്ടും ഒരു ഫലവുമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

കെഎസ്എഫ്ഇയും കുടുംബശ്രീയും ഐടിമിഷനും ചേര്‍ന്നായിരുന്നു വിദ്യാശ്രീ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വന്നിരുന്നത്. അഞ്ഞൂറു രൂപ മാസ അടവില്‍ പതിനയ്യായിരം രൂപയാണ് ലാപ്‌ടോപ്പിന് ഈടാക്കുക, 2100ഓളം ലാപ്‌ടോപ്പുകളാണ് ഇതുവരെ വിതരണം ചെയ്തത്. ഉപയോഗ ശൂന്യമായവ മാറ്റി നല്‍കാന്‍ നടപടിയെടുക്കുമെന്നാണ് അധികൃതരുടെ പ്രതികരണം.

instagram

യൂത്തിനിടയില്‍ തരംഗമായ സോഷ്യല്‍ മീഡിയ ആപ്പ് ഇന്‍സ്റ്റഗ്രാമില്‍ പുതിയ അപ്‌ഡേഷന്‍ എത്തി. ഇന്‍സ്റ്റാഗ്രാം സ്റ്റോറികളിലെ ടെസ്റ്റുകള്‍ ഓട്ടോമാറ്റിക്കായി ഇനി വിവര്‍ത്തനം ചെയ്യും.

ഇന്‍സ്റ്റാഗ്രാമില്‍ കാണുന്ന സ്റ്റോറിയില്‍ അറിയാത്ത ഭാഷയിലുള്ള ടെക്സ്റ്റ് ആണ് നല്‍കിയിരിക്കുന്നതെങ്കില്‍ ഇത് ഓട്ടോമാറ്റിക്കായി വിവര്‍ത്തനം ചെയ്യാം. സ്റ്റോറി പോസ്റ്റിന്റെ മുകളില്‍ ഇടത് ഭാഗത്തായി കാണാനാവുന്ന ‘സീ ട്രാന്‍സലേഷന്‍’ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്താല്‍ നമുക്ക് ആവശ്യമുള്ള ഭാഷയില്‍ വിവര്‍ത്തനം ചെയ്യാം.

ഹിന്ദി, ജാപ്പനീസ്, പോര്‍ച്ചുഗീസ്, അറബിക് തുടങ്ങിയവ ഉള്‍പ്പെടെ 90 ഭാഷകളില്‍ ഈ ഫീച്ചര്‍ ലഭ്യമാകുമെന്നാണ് കമ്പനി അറിയിക്കുന്നത്. ഇത് തന്നെയാണ് പുതിയ അപ്‌ഡേഷന്റെ പ്രധാന സ്വീകാര്യതയും.

കോഴിക്കോട്: ബിഎസ്എന്‍എല്‍ ഉപഭോക്താക്കളെ വലയില്‍ വീഴ്ത്തി പണം തട്ടുന്നതായി റിപ്പോര്‍ട്ട്. സിം വെരിഫിക്കേഷന്‍ എന്ന വ്യാജേന ഫോണ്‍ ചെയ്ത് അവരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നു പണം ചോര്‍ത്തുന്ന രീതിയാണ് തട്ടിപ്പുകാര്‍ പിന്തുടരുന്നത്.

കൊയിലാണ്ടി സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിലെ പണം കഴിഞ്ഞ ദിവസം ഇത്തരത്തില്‍ തട്ടിയെടുത്തിരുന്നു. ഇതേതുടര്‍ന്ന് സിം ഉപയോഗിക്കുന്നവര്‍ ജാഗ്രത പൂലര്‍ത്തണമെന്ന നിര്‍ദ്ദേശവുമായി ബി എസ് എന്‍ എല്‍ രംഗത്തുവന്നിട്ടുണ്ട്.

സിം വെരിഫിക്കേഷന്‍ നടത്തണമെന്നും ഇതിനായി അവര്‍ നിര്‍ദ്ദേശിക്കുന്ന ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നും ആവശ്യപ്പെടുകയും, ശേഷം പത്തുരൂപ അവരുടെ അക്കൗണ്ടിലേക്ക് ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍ ചെയ്യിക്കുകയും ചെയ്താണ് തട്ടിപ്പിന്റെ തുടക്കം. പിന്നീട് ആപ്പുവഴി ഫോണിലെ വിവരങ്ങള്‍ ഹാക്ക് ചെയ്താണ് ബാങ്ക് അക്കൗണ്ടിലെ പണം മുഴുവന്‍ ചോര്‍ത്തുന്നത്.

അതേസമയം, ബി എസ് എന്‍ എല്‍ സിം എടുക്കുമ്പോള്‍ 1507 നമ്പറില്‍ വിളിച്ച് അഡ്രസ് വെരിഫിക്കേഷന്‍ നടത്താന്‍ മത്രമാണ് നിര്‍ദ്ദേശിക്കുന്നത്. ഇതുസംബന്ധിച്ച് മറ്റൊരു കോളും ബിഎസ്എന്‍എല്‍ ചെയ്യാറില്ലെന്ന് തട്ടിപ്പിനെ തുടര്‍ന്ന് അവര്‍ പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കുന്നു.

ബിഎസ്എന്‍എല്‍ മൊബൈല്‍ സേവനങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 1503 എന്ന ടോള്‍ ഫ്രീ നമ്പറിലേക്കു വിളിച്ചാല്‍ മതിയെന്നും അറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

ഡൈനോ റണ്‍ ഗെയിമിന് പുതിയ മുഖം നല്‍കി ഗൂഗിള്‍. ടോക്കിയോ ഒളിംപിക്‌സിന്റെ ഭാഗമായി ഡൈനോ റണ്ണിന് വേറിട്ട അപ്‌ഡേഷനുകള്‍ ഒരുക്കിയിരിക്കുകയാണ് ഗൂഗിള്‍ ഇപ്പോള്‍.

ഒളിമ്പിക്‌സ് മത്സര ഇനങ്ങളായ സര്‍ഫിങ്ങും, ഹഡില്‍സും, നീന്തലും, ഓട്ടവും, ചാട്ടവുമൊക്കെ ഡൈനോ റണ്‍ ഗെയിമില്‍ ഗൂഗിള്‍ അപ്‌ഡേഷന്റെ ഭാഗമായി ചേര്‍ത്തിട്ടുണ്ട്. ഗെയിമിന്റെ മോണോക്രോം ഇന്റര്‍ഫേസില്‍ വ്യത്യസ്ത വര്‍ണങ്ങളും നല്‍കിയിട്ടുണ്ട്. മാത്രമല്ല, സ്‌ക്രീനില്‍ നല്‍കിയിരിക്കുന്ന ഒളിമ്പിക്‌സ് ദീപ ശിഖയില്‍ ക്ലിക് ചെയ്താല്‍ ഡൈനോയുടെ നിറം മാറുകയും ഒളിമ്പിക്‌സ് മത്സരങ്ങളില്‍ ഡൈനോയെ പങ്കെടുപ്പിക്കാനും സാധിക്കും.

ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ ഒരു സ്‌ക്രീന്‍ ഷോട്ടിലൂടെയാണ് ഡൈനോ റണ്‍ ഒളിമ്പിക്‌സ് അപ്‌ഡേഷനെ കുറിച്ച് സൂചന നല്‍കിയത്. ‘എന്റെ സര്‍ഫിങ് കഴിവുകളില്‍ ഞാന്‍ കുറച്ച് പണിയെടുക്കേണ്ടതുണ്ട്..’ എന്ന അടിക്കുറിപ്പോടെയാണ് പിച്ചൈ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചത്.

ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ക്ക് സുപരിചിതമാണ് ഡൈനോ റണ്‍ ഗെയിം. ബ്രൗസിങ്ങിനിടെ ഇന്റര്‍നെറ്റ് പോയാല്‍ ടാബില്‍ പ്രത്യക്ഷപ്പെടുന്ന ഡൈനോ ഗെയിം കളിച്ചിട്ടില്ലാത്തവര്‍ ഉണ്ടാകില്ല. chrome://dino/ എന്ന് ഗൂഗിള്‍ ക്രോം ബാറില്‍ ടൈപ്പ് ചെയ്താല്‍ അപ്‌ഡേറ്റഡ് ഒളിമ്പിക് ഡൈനോ റണ്‍ ഗെയിം കളിക്കാം.

club house

തിരുവനന്തപുരം: സാമൂഹ്യ മാദ്ധ്യമ പ്ലാറ്റ്‌ഫോമായ ക്ലബ് ഹൗസിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ നിർബാധം പങ്കെടുക്കുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷൻ. ഇതുസംബന്ധിച്ച ഉത്തരവ് ബാലാവകാശ കമ്മീഷൻ പുറപ്പെടുവിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടികളുമായി ക്ലബ് ഹൗസ് അംഗങ്ങളായ മുതിർന്നവർ ലൈംഗികച്ചുവയോടെ സംസാരിക്കുകയും അവരെ അനാശാസ്യത്തിലേയ്ക്ക് ക്ഷണിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് കമ്മീഷന്റെ നടപടി.

തുടർച്ചയായ സൈബർ പട്രോളിംഗ് നടത്തുന്നതിനും വ്യാജ അക്കൗണ്ടുകളും നിയമവിരുദ്ധ നടപടികളും തടയുന്നതിനും അന്വേഷണ ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ ഉൾപ്പെടുത്തി വിശദമായ മാർഗരേഖ തയ്യാറാക്കി നൽകണമെന്നാണ് ബാലാവകാശ കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. കമ്മീഷൻ അംഗം കെ. നസീർ ചാലിയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഐ. ടി സെക്രട്ടറിയ്ക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയിരിക്കുന്നത്. ക്ലബ് ഹൗസിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ അക്കൗണ്ട് എടുക്കുന്നില്ലെന്നും അവരുടെ നിലവിലുള്ള അക്കൗണ്ടുകൾ റദ്ദാക്കിയെന്നും സർക്കാർ ഉറപ്പു വരുത്തണമെന്നും കമ്മീഷൻ നിർദ്ദേശിക്കുന്നു.

ക്ലബ്ബ് ഹൗസിൽ പ്രായ പരിമിതി ഇല്ലാതെ അംഗത്വമെടുക്കാമെന്നും ആർക്കും താൽപര്യമുള്ള വിഷയങ്ങൾ സംസാരിക്കാമെന്നും പരിശോധനയിൽ കമ്മീഷന് ബോധ്യപ്പെട്ടു. ഗ്രൂപ്പിൽ പങ്കുവെക്കുന്ന കുട്ടിയുടെ പ്രായം, പഠിക്കുന്ന സ്ഥാപനം തുടങ്ങിയ പ്രാഥമിക വിവരങ്ങൾ ഒഴികെ കുട്ടിക്ക് നേരെയുള്ള ഇടപെടലുകൾ ഉറപ്പു വരുത്തുന്നതിനുള്ള സംവിധാനങ്ങൾ ക്ലബ് ഹൗസിൽ വളരെ പരിമിതമാണെന്നാണ് സാമൂഹിക മാദ്ധ്യമങ്ങളെ നിരീക്ഷിക്കുന്ന കേരള പോലീസിന്റെ സൈബർഡോം വിഭാഗം ബാലാവകാശ കമ്മീഷനെ അറിയിച്ചത്.

രക്ഷാകർത്താവിന്റെ അനുവാദം കൂടാതെ നിയമപ്രകാരം 18 വയസ്സിൽ താഴെയുള്ളവർക്ക് ഇത്തരം സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളിൽ ചേരാൻ കഴിയുകയില്ല എന്നിരിക്കെ, പ്രായപൂർത്തിയായവർ മാത്രമാണോ ക്ലബ് ഹൗസിൽ ചേരുന്നതെന്ന് പരിശോധിക്കുന്നതിനുള്ള ഒരു സംവിധാനവും ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കമ്മീഷൻ നിരീക്ഷിച്ചു. രക്ഷാകർത്താവിന്റെ സമ്മതം കൂടാതെ ഏതെങ്കിലും കുട്ടി ചേർന്നാൽ ആ കുട്ടിയുടെ അംഗത്വം റദ്ദാക്കുമെന്ന് കമ്പനിയുടെ നയപ്രസ്താവത്തിൽ പറയുന്നുണ്ടെങ്കിലും പ്രായം ഉറപ്പുവരുത്തുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടില്ല. അതിനാൽ ഒരുവിധ നിയന്ത്രണവും പ്രായഭേദവുമില്ലാതെ ആർക്കും അംഗത്വമെടുക്കാം. വ്യവസ്ഥകൾ പാലിക്കാതെ നടക്കുന്ന ചർച്ചകൾ പരിശോധിക്കുമെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും എങ്ങനെയാണ് ഇത് ചെയ്യുന്നത് എന്ന് വ്യക്തമല്ല. ക്ലബ് ഹൗസ് ചർച്ചകൾ റെക്കോർഡ് ചെയ്യുന്നില്ല എന്നു മാത്രമല്ല, ഓരോ സെഷനും കഴിയുമ്പോൾ കണ്ടന്റ് ഡിലീറ്റ് ചെയ്യുന്നു. അതിനാൽ നിയമവിരുദ്ധ പ്രവൃത്തികൾ ഉണ്ടായാൽപ്പോലും കോടതികളിൽ തെളിയിക്കുക പ്രയാസമാണെന്നും കമ്മീഷൻ വിശദമാക്കി.

ജെറുസലേം: ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ പ്രതികരണവുമായി ഇസ്രായേൽ ചാര സോഫ്റ്റ്‌വെയർ പെഗാസസ് നിർമ്മാതാക്കളായ എൻ.എസ്.ഒ. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്തതിന് എന്തെങ്കിലും തെളിവ് ലഭിച്ചാൽ അക്കാര്യം വിശദമായി അന്വേഷിക്കുമെന്ന് എൻ.എസ്.ഒ. വ്യക്തമാക്കി. വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയക്കാർ, മാധ്യപ്രവർത്തകർ, ജുഡീഷ്യറി അംഗങ്ങൾ, ആക്ടിവിസ്റ്റുകൾ തുടങ്ങിയവരുടെ ഫോണുകൾ പെഗാസസ് ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് നിരീക്ഷിക്കുകയോ ചോർത്തുകയോ ചെയ്തുവെന്ന മാദ്ധ്യമ റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെ വലിയ വിവാദങ്ങളാണുണ്ടായത്. ഈ സാഹചര്യത്തിലാണ് എൻ എസ് ഒയുടെ പ്രതികരണം.

17 മാദ്ധ്യമങ്ങളുടെ കൂട്ടായ്മയാണ് പെഗാസസ് ഫോൺ ചോർത്തിയെന്ന വിവരം പുറത്തുവിട്ടത്. തങ്ങളുടെ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്തതിന് വിശ്വസനീയമായ തെളിവു ലഭിച്ചാൽ മുൻപ് എന്നത്തെയും പോലെ എൻ.എസ്.ഒ. വിശദമായ അന്വേഷണം നടത്തുമെന്നും ആവശ്യമെങ്കിൽ ചാര സോഫ്റ്റ്‌വെയർ തന്നെ നിർത്തലാക്കുമെന്നും കമ്പനി അറിയിച്ചു.

തങ്ങൾക്കെതിരെ ഉയർന്നു വന്ന ആരോപണങ്ങളെല്ലാം എൻ എസ് ഒ നിഷേധിച്ചു. ഭീകരവാദം, കുറ്റകൃത്യങ്ങൾ, പൊതുസുരക്ഷാ തുടങ്ങിയ കാര്യങ്ങൾക്കായി സർക്കാരുകൾക്ക് മാത്രമാണ് തങ്ങൾ സോഫ്റ്റ്‌വെയർ നൽകുന്നതെന്നാണ് എൻ.എസ്.ഒയുടെ അവകാശവാദം. പുറത്തെത്തിയ ലിസ്റ്റ് പെഗാസസിന്റെ ലക്ഷ്യങ്ങളോ ലക്ഷ്യമാക്കാൻ സാധ്യതയുള്ളതോ ആയിരുന്നില്ലെന്നും കമ്പനി പറയുന്നു. ലിസ്റ്റിൽ ഉൾപ്പെട്ട നമ്പറുകൾക്ക് എൻ.എസ്.ഒ. ഗ്രൂപ്പുമായി ബന്ധമില്ലെന്നും കമ്പനി വിശദീകരിക്കുന്നു.

കാലത്തിനൊപ്പം പരിഷ്‌ക്കരിച്ച മാറ്റങ്ങളുമായി ജെപിഇജി ഇമേജ് ഫയൽ. ജെപിഇജി ഫോർമാറ്റിന്റെ പരിഷ്‌ക്കരിച്ച രൂപം ഈ വർഷം അവസാനത്തോടെയാണ് ഔദ്യോഗികമായി പുറത്തിറങ്ങും. ജെഎക്സ്എൽ എന്ന ഫോർമാറ്റിലാണ് ജെപിഇജി ഫോർമാറ്റിന്റെ പരിഷ്‌ക്കരിച്ച രൂപം പുറത്തിറക്കുക.

പരിഷ്‌ക്കരിച്ച രൂപത്തിന്റെ ബീറ്റ വേർഷൻ ഇപ്പോൾ വിപണിയിലുണ്ട്. കൂടുതൽ ഒപ്റ്റിമൈസേഷനാണ് ഇതിന്റെ പ്രത്യേകത. കൂടാതെ വെബ് അധിഷ്ഠിത ഇമേജുകൾക്ക് കൂടുതൽ പിന്തുണയും ലോഡിങ് വേഗതയും നൽകും.

ഫയൽ ബാൻഡ്വിഡ്ത്ത്, സ്റ്റോറേജ് ചെലവ് എന്നിവയിൽ ഗണ്യമായ കുറവ് ജെഎക്‌സ്എൽ ഫോർമാറ്റിൽ ഉണ്ടാകുമെന്നാണ് വിവരം. ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്റെ (ഐഎസ്ഒ) ഗവേഷകർ 1980 കളിലാണ് ജെപിഇജി ഇമേജ് ഫോർമാറ്റ് ആദ്യമായി വികസിപ്പിച്ചത്. ഡിജിറ്റൽ ക്യാമറകളിലെയും വേൾഡ് വൈഡ് വെബിലെയും ഫോട്ടോകൾക്കായുള്ള മികച്ച ഫോർമാറ്റായി കാലക്രമേണ ജെപിഇജി വളർന്നു. അക്കാലത്തെ മറ്റ് ഫോർമാറ്റുകളെ അപേക്ഷിച്ച് നിരവധി ഗുണങ്ങൾ ജെപിഇജിയ്ക്ക് ഉണ്ടായിരുന്നു. ഇമേജുകൾ ലോഡ്ചെയ്യാൻ എടുത്ത സമയവും ഒപ്പം ഒരു മെമ്മറി കാർഡിൽ 1 എന്നതിലുപരി 50 ചിത്രങ്ങൾ വരെ സംഭരിക്കാനുള്ള കഴിവുമായിരുന്നു ഇതിന്റെ പ്രധാന പ്രത്യേകത.

നിലവിലുള്ള ജെപിഇജി ഫയലുകളെ ജെപിഇജി എക്സ്എലുകളാക്കാനും അവയെ ട്രാൻസ്‌കോഡ് ചെയ്യാനും കഴിയും. ഇതൊരു സെർവറിൽ സംഭരിക്കാനും തിരികെ മാറ്റാനും കഴിയും. ഡോട്ട് ജെഎക്സ്എൽ എന്ന എക്സ്റ്റൻഷനിലാണ് ഇതു വരുന്നത്.

വൈഡ് കളർ ഗാമറ്റ്, എച്ച്ഡിആർ (ഉയർന്ന ഡൈനാമിക് റേഞ്ച്), ഉയർന്ന ബിറ്റ് ഡെപ്ത് ഇമേജുകൾ എന്നിവ ഉൾപ്പെടുത്തിയ ഫോർമാറ്റ് ഫോട്ടോഗ്രാഫർമാർക്ക് കൂടുതൽ പ്രയോജനപ്രദമാകും. ടാബ്ലെറ്റുകൾ, സ്മാർട്ട്ഫോണുകൾ എന്നിവപോലുള്ള വിപുലമായ ഉപകരണങ്ങളിൽ നിലവിലെ ഇന്റർനെറ്റ് ഉപയോക്തൃ ആവശ്യങ്ങളെയും ഇത് പിന്തുണക്കും.

ടിമിന്നലിനെ പ്രതിരോധിക്കാനായി പുതിയ മാർഗം ആവിഷ്‌ക്കരിച്ച് ഗവേഷകർ. ഇടിമിന്നലിനെതിരെ ലേസർ വികിരണങ്ങൾ ഉപയോഗപ്പെടുത്താനൊരുങ്ങുകയാണ് ജനീവ സർവകലാശാലയിലെ ഒരു സംഘം ഗവേഷകർ. ലേസർ ഉപയോഗപ്പെടുത്തുന്ന ഭീമൻ ദണ്ഡ് ആൽപ്സ് പർവതനിരകളിലെ ഉയരമേറിയ സാന്റിസ് കൊടുമുടിയിൽ ഇവർ സ്ഥാപിക്കുകയും ചെയ്തു. നിരന്തര പരീക്ഷണങ്ങൾക്കും ഗവേഷണങ്ങൾക്കുമൊടുവിലാണ് സംഘം ഇത്തരമൊരു രീതി പരീക്ഷിക്കാൻ തീരുമാനിച്ചത്.

ഇരുപത് വർഷത്തിലേറെയായി ലേസർ ഗവേഷണങ്ങൾ നടത്തി വരുന്ന ജിയാൻ പിയറി വൂൾഫ് എന്ന ഭൗതിക ശാസ്ത്രജ്ഞന്റെ നേതൃത്വത്തിലാണ് ഗവേഷക സംഘം ദണ്ഡ് സ്ഥാപിച്ചത്. 8,200 അടി ഉയരമുള്ള കൊടുമുടിയിൽ ഭീമൻ ദണ്ഡിനെ എത്തിക്കുന്നത് ശ്രമകരമായ ദൗത്യമായിരുന്നുവെന്നാണ് ഗവേഷകർ പറയുന്നത്. യൂറോപ്പിൽ രൂക്ഷമായി മിന്നൽ പതിക്കുന്ന മേഖലയാണ് ആൽപ്‌സ് പർവ്വത നിരയിലെ സാന്റിസ് കൊടുമുടി. ഓരോ വർഷവും 100 മുതൽ 400 തവണ വരെ മിന്നലിനെ തുടർന്ന് ആൽപ്സിൽ സ്ഥിതി ചെയ്യുന്ന റേഡിയോ ട്രാൻസ്മിഷൻ ടവറിന്റെ പ്രവർത്തനം തടസ്സപ്പെടാറുണ്ട്. മിന്നലിനെ പ്രതിരോധിക്കാൻ ലേസർ ഉപയോഗപ്പെടുത്താമെന്ന കണ്ടെത്തൽ ഫലപ്രദമായി പരീക്ഷിക്കാനും നിരീക്ഷിക്കാനും ഏറ്റവും അനുയോജ്യമായ മേഖലയാണിതെന്നാണ് വൂൾഫ് പറയുന്നത്.

മിന്നലിനെ ഭൂമിയിൽ പതിക്കുന്നതിന് മുമ്പ് തന്നെ നിയന്ത്രിക്കാനാണ് ഗവേഷക സംഘം പദ്ധതിയിടുന്നത്. മിന്നലിൽ അതിശക്തമായ വൈദ്യുതപ്രവാഹമാണ് സൃഷ്ടിക്കപ്പെടുന്നത്. ചലനശേഷിയുള്ള ഇലക്ട്രോണുകളുടെ പ്രവാഹമാണ് ഈ വൈദ്യുതപ്രവാഹത്തിന് കാരണം. മഴ ഉണ്ടാകുന്ന സമയത്ത് ജലകണികകളുടെ ആറ്റങ്ങളിൽ നിന്ന് പ്രവഹിക്കുന്ന ഇലക്ട്രോണുകൾ വ്യത്യസ്തവും വിപരീതവുമായ ഊർജ്ജമേഖലകൾ സൃഷ്ടിക്കും. വിപരീത ചാർജ്ജുകൾ പരസ്പരം ആകർഷിക്കുന്നത് ഇലക്ടോണുകളുടെ പ്രവാഹതീവ്രത വർധിപ്പിക്കുകയും വൈദ്യുതോർജ്ജത്തിന് കാരണമാവുകയും ചെയ്യും. മിന്നൽ ഉത്പാദനത്തെ അനുകരിച്ചു കൊണ്ടാണ് ആൽപ്സിലെ ലേസർ ദണ്ഡിന്റെ പ്രവർത്തനം.

കൃത്രിമമായി ഒരു വൈദ്യുതോർജ്ജതലം സൃഷ്ടിക്കുന്നതിലൂടെ മഴമേഘങ്ങളിൽ നിന്നുള്ള ഇലക്ട്രോൺ പ്രവാഹത്തെ നിയന്ത്രിക്കാൻ കഴിയുമെന്ന് ഗവേഷകർ പറഞ്ഞു. റേഡിയോ ട്രാൻസ്മിഷൻ ടവറിന്റെ സമീപത്ത് കൂടിയാണ് ലേസർ രശ്മികൾ കടന്നുപോകുന്നത്. ഇത് 120 മീറ്റർ(400 അടി) ഉയരത്തിലേക്ക് പ്രവഹിക്കും.

പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന മിന്നൽ രക്ഷാചാലകങ്ങൾക്ക് നിശ്ചിതവും ചുരുങ്ങിയതുമായ ഇടത്തിൽ മാത്രമേ സുരക്ഷയൊരുക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ, പുതിയ സംവിധാനത്തിന് കൂടുതൽ വിസ്തൃതമായ സുരക്ഷ ഉറപ്പു നൽകാനാവുമെന്ന് വൂൾഫ് വിശദമാക്കുന്നു.

ആന്റിനയുടെ സഹായത്തോടെയാണ് ലേസർ ദണ്ഡിന്റെ പ്രവർത്തനത്തിനാവശ്യമായ ഊർജ്ജം ലഭിക്കുന്നത്. കൂട്ടിച്ചേർക്കാവുന്ന പല ഭാഗങ്ങളായാണ് ദണ്ഡ് നിർമ്മിച്ചിരിക്കുന്നത്. കേബിൾ കാറിന്റേയും ഹെലികോപ്ടറിന്റേയും സഹായത്താലാണ് ഭാഗങ്ങൾ കൊടുമുടിയിൽ എത്തിച്ചത്. മിന്നലുണ്ടാകുന്ന സമയങ്ങളിൽ മാത്രമാണ് ലേസർ പ്രവർത്തിപ്പിക്കുന്നത്. കൂടാതെ മിന്നൽ പ്രവാഹങ്ങളെ നിരീക്ഷിക്കാൻ പ്രത്യേക ക്യാമറയും സാന്റിസിൽ സജ്ജമാണ്. സെക്കൻഡിൽ 3,00,000 വരെ ഫോട്ടോകൾ ഈ ക്യാമറയ്ക്ക് പകർത്താൻ കഴിയും.

പ്രവഹിക്കുന്ന ഊർജ്ജത്തിന്റെ തീവ്രതയനുസരിച്ച് ലേസർ കിരണങ്ങൾക്ക് നിറവ്യത്യാസമുണ്ടാകും. ചുവപ്പു മുതൽ വെള്ള നിറത്തിൽ വരെ പ്രവഹിക്കുന്ന രശ്മികൾ മനോഹരമായ കാഴ്ചയുളവാക്കുമെന്നും ഗവേഷകർ പറയുന്നു. സെപ്റ്റംബർ മാസം വരെ ലേസറിന്റെ പ്രവർത്തനം പരീക്ഷണാടിസ്ഥാനത്തിൽ നിരീക്ഷിച്ച ശേഷം മാത്രമേ പൂർണമായും പ്രവർത്തനം ആരംഭിക്കുകയുള്ളൂ. ഈ സംവിധാനം വിജയിക്കുകയാണെങ്കിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മിന്നൽ മൂലം ഉണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാൻ കഴിയുമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്.

അബുദാബി: പൊതുസ്ഥലങ്ങളിൽ ലഭ്യമാകുന്ന സൗജന്യ വൈഫൈ കരുതലോടെ ഉപയോഗിക്കണമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി അബുദാബി ഡിജിറ്റൽ അതോറിറ്റി. സൈബർ തട്ടിപ്പുകാരുടെ വലയിൽ വീഴാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് അബുദാബി ഡിജിറ്റൽ അതോറിറ്റി വ്യക്തമാക്കി.

പൊതുസ്ഥലങ്ങളിൽ സ്വന്തം ഡേറ്റ ഉപയോഗിച്ച് ഓൺലൈൻ ഇടപാടുകൾ നടത്തുന്നതാണ് സുരക്ഷിതമെന്ന് അബുദാബി ഡിജിറ്റൽ അതോറിറ്റി അറിയിച്ചു. വിപിഎൻ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

എയർപോർട്ട്, ഷോപ്പിങ് മാൾ, റസ്റ്ററന്റ്, ജിംനേഷ്യം, ഹോട്ടൽ, കോഫിഷോപ്പ്, ലൈബ്രറി, പബ്ലിക് ട്രാൻസ്‌പോർട്ട് തുടങ്ങിയ പൊതുസ്ഥലങ്ങളിൽ ലഭ്യമാകുന്ന വൈഫൈ ഒരേസമയം ആയിരക്കണക്കിന് ആളുകൾ ഉപയോഗിക്കുന്നുണ്ട്. അതിനാൽ തന്നെ ഇവ ഉപയോഗിക്കുമ്പോൾ അപകട സാധ്യത കൂടുതലാണ്. യൂസർ നെയിമും പാസ് വേർഡും ഉള്ള പൊതു വൈഫൈ സേവനവും പൂർണ സുരക്ഷിതമല്ല. രഹസ്യ കോഡുകളില്ലാത്ത വൈഫൈ ശൃംഖലകളിലെത്തുന്ന ഉപഭോക്താക്കളുടെ വിവരങ്ങൾ ഉപയോഗിച്ച് അവരറിയാതെ ഇടപാട് നടത്താൻ സൈബർ കുറ്റവാളികൾക്ക് കഴിയും.

ഇത്തരത്തിൽ പൊതു ഇന്റർനെറ്റ് സേവനം ഉപയോഗിക്കുന്നവർ സ്വയം സുരക്ഷ ഉറപ്പാക്കണമെന്നാണ് നിർദ്ദേശം. പൊതു വൈഫൈ ഉപയോഗിക്കുമ്പോൾ അപരിചിത ഇമെയിലും എസ്എംഎസ് സന്ദേശങ്ങളും തുറക്കരുതെന്നും അബുദാബി ഡിജിറ്റൽ അതോറിറ്റി വ്യക്തമാക്കി. ലാപ്‌ടോപ്പിലെയും മൊബൈലിലെയും സോഫ്റ്റ്‌വെയറുകൾ യഥാസമയം അപ്‌ഡേറ്റ് ചെയ്യണമെന്നും ആന്റിവൈറസ് ഇൻസ്റ്റാൾ ചെയ്യണമെന്നും അബുദാബി ഡിജിറ്റൽ അതോറിറ്റി വിശദമാക്കുന്നു.