കലോത്സവ വേദികളിൽ മത്സരങ്ങളെക്കാൾ തെളിഞ്ഞു കാണുന്നത് സൗഹൃദങ്ങൾ: മമ്മൂട്ടി
തിരുവനന്തപുരം: കലോത്സവ വേദികളിൽ പരസ്പര മത്സരങ്ങളെക്കാൾ കൂടുതലായി കാണുന്നത് സൗഹൃദങ്ങളാണെന്ന് നടൻ മമ്മൂട്ടി. കലോത്സവങ്ങളിൽ നേടുന്ന മത്സര വിജയം ഒന്നിനും അവസാന വാക്കല്ല. തേച്ചാൽ മിനുങ്ങുന്നത് തന്നെ ആണ് പ്രതിഭ. കലോത്സവ വേദികളിലെ പ്രകടനം കേവലം ഒറ്റപ്പെട്ട പ്രകടനം മാത്രമാണ്. അതല്ല പ്രതിഭയുടെ അളവുകോൽ. എന്നാൽ കലോത്സവ വേദികളിൽ കാണുന്ന സൗഹൃദം പകരം വയ്ക്കാൻ ആകാത്തതാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സരിക്കുന്ന സുഹൃത്തിന്റെ വിജയത്തിൽ പോലും ആഹ്ലാദം കണ്ടെത്തുന്നതാണ് കാണാൻ കഴിയുന്നത്. വിജയകിരീടത്തെക്കാൾ വലിയ സുവർണ നേട്ടങ്ങൾ ആയിരിക്കും അത്തരം സൗഹൃദങ്ങൾ. സ്‌കൂൾ യുവജനോത്സവത്തിന്റെ സമാപന സമ്മേളനത്തിന് ക്ഷണിച്ചപ്പോൾ തന്നെപ്പോലൊരാൾക്ക് ഈ യുവജനങ്ങളുടെ ഇടയിൽ എന്തുകാര്യം എന്നു ചിന്തിച്ചു. അപ്പോൾ മന്ത്രി പറഞ്ഞത് നിങ്ങളാണ് ഈ പരിപാടിക്ക് യോഗ്യനായ ആളെന്ന്. താനിപ്പോഴും യുവാവാണെന്നുള്ളതാണ് അദ്ദേഹം കണ്ടുപിടിച്ചത്. അതു കാഴ്ചയിലേ ഉള്ളൂ, വയസ്സ് പത്തുതൊണ്ണൂറായെന്ന് മമ്മൂട്ടി പറഞ്ഞു.
വരാമെന്നു തീരുമാനിച്ചപ്പോഴാണ് ഒരു വീഡിയോ ക്ലിപ് കണ്ടത്. മമ്മൂട്ടി എന്തുടുപ്പിട്ടിട്ടാവും വരികയെന്നുപറഞ്ഞ്. താൻ പുതിയൊരു ഉടുപ്പും കൂളിങ് ഗ്ലാസുമൊക്കെയിട്ട് തയ്യാറാക്കി വച്ചതായിരുന്നു. അപ്പോഴാണ് ആ വീഡിയോയിൽ ഒരു മുണ്ടും വെള്ള ഷർട്ടുമിട്ടാവും വരികയെന്നു പറയുന്നത് കേട്ടത്. അങ്ങനെ ആ പ്രതീക്ഷക്കൊത്ത് അണിഞ്ഞൊരുങ്ങി വന്നു. ഈ ജനക്കൂട്ടം കാണുമ്പോൾ തനിക്ക് പരിഭ്രമമുണ്ട്. വാക്കുകൾ കൊണ്ട് നിങ്ങളെ സന്തോഷിപ്പിക്കണം എന്നതൊന്ന്. മറ്റൊന്ന് മഴ വരാനുള്ള സാധ്യത കാണുന്നുണ്ട്. പെട്ടെന്നു മഴ പെയ്താൽ ആളുകൾ അങ്ങോട്ടുമിങ്ങോട്ടും ഓടുമ്പോൾ എന്തെങ്കിലും സംഭവിക്കുമോയെന്ന ആശങ്കയും. അതുകൊണ്ട് ഒരുപാടു നേരം സംസാരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൊല്ലത്ത് ഇത്ര വലിയ പരിപടി സംഘടിപ്പിക്കാൻ സാധിച്ച സംഘാടകരോടും മത്സരങ്ങൾ കാണാൻ പ്രോത്സാഹിപ്പിച്ച ഇവിടുത്തെ ജനങ്ങളോടും നന്ദി പറയുന്നുവെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.