പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾക്ക് നിശ്ചയിച്ച ചോദ്യഘടനയിൽ മാറ്റം വരുത്തില്ല; വിദ്യാഭ്യാസവകുപ്പ്
തിരുവനന്തപുരം: പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾക്ക് നിശ്ചയിച്ച ചോദ്യഘടനയിൽ മാറ്റം വരുത്തില്ലെന്ന് വിദ്യാഭ്യാസവകുപ്പ്. വിഷയത്തിൽ എതിർപ്പും വിമർശനവും ശക്തമാകുന്ന സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നിലപാട് വ്യക്തമാക്കിയത്. ഫോക്കസ് ഏരിയയിൽ നിന്നും കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തിയാൽ പരീക്ഷാ നടത്തിപ്പിന്റെ വിശ്വാസ്യത ചോദ്യം ചെയ്യാപ്പെടാമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു. ഫോക്കസ് ഏരിയക്ക് പുറത്ത് നിന്നും കൂടുതൽ ചോദ്യങ്ങൾ ഉണ്ടാകുമെന്ന് സർക്കാർ നേരത്തെ അറിയിക്കേണ്ടിയിരുന്നുവെന്നാണ് പ്രതിപക്ഷം പറയുന്നത്.
കഴിഞ്ഞ വർഷമ 80 ശതമാനം ചോദ്യങ്ങളും ഫോക്കസ് ഏരിയയിൽ നിന്നായിരുന്നു. എന്നാൽ ഇത്തവണ ഇത് 70 ശതമാനം മാത്രമാണ്. എ ഗ്രേഡും എ പ്ലസ് ഗ്രേഡും കിട്ടണമെങ്കിൽ പാഠപുസ്തകം മുഴുവൻ പഠിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇതാണ് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കുന്നത്.
അതേസമയം ഫോക്കസ് ഏരിയയിൽ നിന്നും കൂടുതൽ ചോദ്യങ്ങൾ വന്ന് ഉയർന്ന ഗ്രേഡുകൾ കിട്ടുന്നവരുടെ എണ്ണം കൂടുന്നത് കേരളത്തിലെ പരീക്ഷയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നാണ് ഹയർസെക്കന്ററി അക്കാദമിക് ജോയിൻറ് ഡയറക്ടർ ആർ സുരേഷ് കുമാർ ഒരു പ്രമുഖ മാദ്ധ്യമത്തിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ ദിവസമാണ് എസ്‌സിഇആർടി നിശ്ചയിച്ച ഫോക്കസ് ഏരിയയ്ക്ക് വിദ്യാഭ്യാസവകുപ്പ് അംഗീകാരം നൽകിയത്. പാഠപുസ്തകങ്ങളുടെ ഫോക്കസ് ഏരിയയിൽ നിന്നു 70 ശതമാനം മാർക്കിനാണ് ചോദ്യം. ബാക്കി 30 ശതമാനം ഫോക്കസ് ഏരിയക്ക് പുറത്താണ്.
പലയിടത്തും മോഡൽ പരീക്ഷ നടക്കുമ്പോഴാണ് ഫോക്കസ് ഏരിയയ്ക്ക് പുറത്ത് നിന്ന് ചോദ്യങ്ങൾ ഉണ്ടാകുമെന്ന് സർക്കാർ പറയുന്നതെന്നും ഫോക്കസ് ഏരിയയിൽ നിന്നല്ലാതെ ചോദ്യങ്ങൾ ഉണ്ടാകുമെന്ന് നേരത്തേ പറയേണ്ടിയിരുന്നുവെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ വ്യക്തമാക്കി. ഫോക്കസ് ഏരിയ മാറ്റം വിദ്യാർത്ഥികളിൽ ആശങ്കയും പരിഭ്രാന്തിയുമുണ്ടാക്കുകയാണ്. സർക്കാർ ഇതിന് അടിയന്തരപരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.