Educational

നിപ പശ്ചാത്തലത്തില്‍ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട മുഴുവന്‍ സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് അറ്റന്‍ഡ് ചെയ്യാവുന്ന തരത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ മന്ത്രി വി. ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് എസിന് നിര്‍ദേശം നല്‍കി.സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്. കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടവരുടെ പരീക്ഷകള്‍ പിന്നീട് നടത്തുന്നതാണ്. മറ്റ് കേന്ദ്രങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ലെന്നും മന്ത്രി അറിയിച്ചു.നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഏഴു ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുകളാണ് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് – 1,2,3,4,5,12,13,14,15 വാര്‍ഡുകള്‍, മരുതോങ്കര ഗ്രാമപഞ്ചായത്ത് – 1,2,3,4,5,12,13,14 വാര്‍ഡുകള്‍, തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് – 1,2,20 വാര്‍ഡുകള്‍, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് – 3,4,5,6,7,8,9,10 വാര്‍ഡുകള്‍, കായക്കൊടി ഗ്രാമപഞ്ചായത്ത് – 5,6,7,8,9 വാര്‍ഡുകള്‍, വില്യപ്പളളി ഗ്രാമപഞ്ചായത്ത് – 6,7 വാര്‍ഡുകള്‍, കാവിലും പാറ ഗ്രാമപഞ്ചായത്ത് – 2,10,11,12,13,14,15,16 വാര്‍ഡുകള്‍. കണ്ടെയിന്‍മെന്റ് സോണായ ഈ പ്രദേശങ്ങളില്‍ നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാന്‍ അനുവദിക്കുകയില്ലെന്നും കളക്ടർ അറിയിച്ചുവെന്നും മന്ത്രി തന്റെ ഫേസ്‌ബുക്കിലൂടെ കുറിച്ചു

കേന്ദ്രം വിഹിതം നല്‍കിയില്ലെങ്കിലും സംസ്‌ഥാനത്തെ സ്‌കൂളുകളില്‍ നടപ്പാക്കി വരുന്ന ഉച്ചഭക്ഷണ പദ്ധതി മുടക്കില്ലെന്ന്‌ മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍ വ്യക്‌തമാക്കി. പൊതുസമൂഹത്തിന്റെ പിന്തുണയോടെ പദ്ധതി മുന്നോട്ടുകൊണ്ടുപോകും. നിലവില്‍ സംസ്‌ഥാന വിഹിതം സംബന്ധിച്ച കാര്യത്തില്‍ ധനവകുപ്പിന്റെ തീരുമാനം അന്തിമഘട്ടത്തിലാണ്‌. അത്‌ ലഭിച്ചാല്‍ നിലവിലെ പ്രശ്‌നങ്ങളൊക്കെ അവസാനിക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിപ്രകാരം കുട്ടികള്‍ക്ക്‌ നല്‍കുന്ന തുകയില്‍ സംസ്‌ഥാന വിഹിതം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു.
ഉച്ചഭക്ഷണ പദ്ധതി ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയായാണ്‌ നടപ്പാക്കപ്പെടുന്നത്‌. ചട്ടങ്ങള്‍ പ്രകാരം, പദ്ധതി നടത്തിപ്പിന്‌ ആവശ്യമായ ഭക്ഷ്യധാന്യവും നടത്തിപ്പ്‌ ചെലവിന്റെ 60 ശതമാനവും സംസ്‌ഥാനങ്ങള്‍ക്ക്‌ നല്‍കേണ്ടത്‌ കേന്ദ്ര സര്‍ക്കാരാണ്‌. എന്നാല്‍, പദ്ധതിയില്‍ പരിഷ്‌ക്കാരം കൊണ്ടുവന്നതിനാല്‍ 2021-22 വര്‍ഷം മുതല്‍ സംസ്‌ഥാനങ്ങള്‍ക്ക്‌ അര്‍ഹതപ്പെട്ട വിഹിതം അനുവദിക്കുന്നതില്‍ വലിയ കാലതാമസമാണ്‌ കേന്ദ്ര സര്‍ക്കാര്‍ വരുത്തുന്നത്‌. കേന്ദ്രവിഹിതം ലഭിക്കുന്നതിനുള്ള നിര്‍ദേശങ്ങളും മുന്‍ വര്‍ഷത്തെ ധനവിനിയോഗ പത്രങ്ങളും സമയബന്ധിതമായി സമര്‍പ്പിച്ചാലും അനാവശ്യമായ തടസവാദങ്ങള്‍ ഉയര്‍ത്തി സംസ്‌ഥാനങ്ങള്‍ക്ക്‌ അര്‍ഹമായ തുക അനുവദിക്കുന്നത്‌ വൈകിപ്പിക്കുകയോ അല്ലെങ്കില്‍ നിഷേധിക്കുകയോ ചെയ്യുകയാണ്‌. ഇത്‌ പദ്ധതി നടത്തിപ്പിനെ വലിയ പ്രതിസന്ധിയിയില്‍ എത്തിച്ചിട്ടുണ്ട്‌. കേന്ദ്രവിഹിതം ലഭിക്കുന്നതില്‍ വരുന്ന കാലതാമസം കാരണം സ്‌കൂളുകള്‍ക്ക്‌ പദ്ധതി നടത്തിപ്പിനുള്ള തുക, പാചകത്തൊഴിലാളികള്‍ക്ക്‌ അവരുടെ പ്രതിമാസ ഓണറേറിയം എന്നിവയൊക്കെ സമയബന്ധിതമായി വിതരണം ചെയ്യുവാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതി നടത്തിപ്പിനായി നടപ്പ്‌ സാമ്പത്തികവര്‍ഷം സംസ്‌ഥാനത്തിന്‌ 284.31 കോടി രൂപയാണ്‌ കേന്ദ്ര വിഹിതമായി ലഭിക്കേണ്ടത്‌. ആനുപാതിക സംസ്‌ഥാന വിഹിതമായ 163.15 കോടി രൂപയടക്കം കേന്ദ്ര സര്‍ക്കാര്‍ നിശ്‌ചയിച്ചിട്ടുള്ള പദ്ധതി അടങ്കല്‍ തുക 447.46 കോടി രൂപയാണ്‌. 2022-23 വര്‍ഷം മുതല്‍ രണ്ടു ഗഡുക്കളായാണ്‌ കേന്ദ്രവിഹിതം ലഭിക്കുന്നത്‌. നിശ്‌ചയിക്കപ്പെട്ട കേന്ദ്രവിഹിതത്തിന്റെ 60 ശതമാനം തുക ആദ്യ ഗഡുവായും ബാക്കിയുള്ള 40 ശതമാനം തുക രണ്ടാം ഗഡുവായും അനുവദിക്കുന്നു. ഇത്‌ പ്രകാരം നടപ്പ്‌ വര്‍ഷത്തെ ആദ്യ ഗഡു കേന്ദ്രവിഹിതമായി സംസ്‌ഥാനത്തിന്‌ ലഭിക്കേണ്ടത്‌ 170.59 കോടി രൂപയാണ്‌. ഇത്‌ ലഭിച്ചാല്‍ ആനുപാതിക സംസ്‌ഥാന വിഹിതമായ 97.89 കോടി രൂപയുള്‍പ്പടെ 268.48 കോടി രൂപ താഴെത്തട്ടിലേക്ക്‌ അനുവദിക്കുവാന്‍ സാധിക്കുന്നതും അതുവഴി നവംബര്‍ വരെയുള്ള ചെലവുകള്‍ക്ക്‌ സ്‌കൂളുകള്‍ക്കും മറ്റും പണം തടസമില്ലാതെ ലഭ്യമാകുകയും ചെയ്യും. മുന്‍ വര്‍ഷത്തെ ധനവിനിയോഗ പത്രങ്ങളടക്കം ആദ്യ ഗഡു കേന്ദ്രവിഹിതമായ 170.59 കോടി രൂപയ്‌ക്കുള്ള വിശദമായ നിര്‍ദേശങ്ങള്‍ ജൂലൈ നാലിന്‌ കേന്ദ്രസര്‍ക്കാരിന്‌ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, രണ്ടു മാസം പിന്നിട്ടിട്ടും സംസ്‌ഥാനത്തിന്‌ അര്‍ഹമായ വിഹിതം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയറായിട്ടില്ല. മറിച്ച്‌, അനാവശ്യമായ തടസവാദങ്ങള്‍ ഉന്നയിക്കുകയാണ്‌ കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനായി സ്‌കൂളുകള്‍ക്ക്‌ അനുവദിക്കുന്ന തുക കാലാനുസൃതമായി പരിഷ്‌കരിക്കാന്‍ ശിപാര്‍ശ ചെയ്‌ത്‌ പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. ഇത്‌ സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി

ഉച്ചഭക്ഷണ പദ്ധതിക്ക്‌ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിന്റെ ലഭ്യതയില്ലായ്‌മയാണ്‌ വിദ്യാലയങ്ങള്‍ക്ക്‌ ഫണ്ട്‌ അനുവദിക്കാന്‍ വൈകുന്നതെന്ന സര്‍ക്കാര്‍ വാദം ഹൈക്കോടതി തള്ളി. വിദ്യാലയങ്ങള്‍ക്ക്‌ ഫണ്ട്‌ നല്‍കാന്‍ കഴിയില്ലെങ്കില്‍ പദ്ധതി നിര്‍ത്തിവയ്‌ക്കണമെന്നും പ്രധാനാധ്യാപകര്‍ ഇതിനകം ചെലവഴിച്ച പണം എപ്പോള്‍ കൊടുക്കുമെന്ന കാര്യത്തില്‍ ഉടന്‍ മറുപടി വേണമെന്നും ജസ്‌റ്റിസ്‌ ടി.ആര്‍. രവി സര്‍ക്കാര്‍ പ്ലീഡറോട്‌ ആവശ്യപ്പെട്ടു. ഫണ്ട്‌ കൃത്യമായി നല്‍കിയില്ലെങ്കില്‍ പദ്ധതി നിര്‍ത്തിവയ്‌ക്കാന്‍ ഉത്തരവിടേണ്ടി വരുമെന്നും കുടിശിക പലിശ സഹിതം നല്‍കേണ്ടിവരുമെന്നും കോടതി വാക്കാല്‍ പറഞ്ഞു. കെ.പി.എസ്‌.ടി.എ. സംസ്‌ഥാന കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണു ഹൈക്കോടതിയുടെ ഇടപെടല്‍. വിശദ വാദത്തിനായി കേസ്‌ 13-ലേക്കു മാറ്റി

ഉത്തർപ്രദേശ് : മുസാഫർ നഗറിൽ അധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിച്ച വിദ്യാർഥിയെ മറ്റൊരു സ്കൂളിലേക്ക് മാറ്റി. ഷാപ്പൂരിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്കാണ് കുട്ടിയെ മാറ്റിയത്. കുട്ടിയുടെ വിദ്യാഭ്യാസം ഏറ്റെടുത്തതായി ജംഇയ്യത്തുൾ അറിയിച്ചു. അധ്യാപികക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകിയെങ്കിലും തീവ്രമായ ഒന്നും നടന്നില്ല എന്നത് രാജ്യത്തുടനീളം വലിയ അമർഷത്തിന് കാരണമായി.

കഴിഞ്ഞദിവസം അധ്യാപിക മാപ്പ് പറഞ്ഞു രംഗത്ത് എത്തിയിരുന്നു.ചെയ്തതിൽ തനിക്ക് നാണക്കേട് ഇല്ലെന്നായിരുന്നു അധ്യാപകരുടെ പ്രതികരണം. ഇതൊരു ഹിന്ദു മുസ്ലിം വിഷയവുമായി കാണരുതെന്നും പല മുസ്ലിം കുട്ടികളെയും സൗജന്യമായാണ് താൻ പഠിപ്പിക്കുന്നത് എന്നും പറഞ്ഞു. അതേസമയം കുട്ടിയുടെ വിദ്യാഭ്യാസം ഏറ്റെടുക്കാൻ തയ്യാറാണെന്ന് കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി അറിയിച്ചു.

തിരുവനന്തപുരം : കണ്ണൂർ സർവ്വകലാശാലയിലെ പുതിയ പി ജി സിലബസിൽ കെ കെ ശൈലജയുടെ ആത്മകഥ ഉൾപ്പെടുത്തിയതിൽ പ്രതിഷേധമുയരുന്നു. മുൻ ആരോഗ്യമന്ത്രിയും സിപിഎം നേതാവും മട്ടന്നൂർ എംഎൽഎയുമായ കെ ശൈലജയുടെ ‘മൈ ലൈഫ് ആസ് എ കോമ്രേഡ് ‘എന്ന ആത്മകഥയാണ് പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സർവ്വകലാശാലയിൽ പുതുതായി വന്ന എം എ ഇംഗ്ലീഷ് കോഴ്സിലാണ് ആത്മകഥ തിരുകി കയറ്റാൻ ശ്രമിച്ചിരിക്കുന്നത്.

കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രൻ ഗവർണറുടെ അനുമതി ഇല്ലാതെ രൂപീകരിച്ച പഠന ബോർഡ് കോടതി നേരത്തെ റദ്ദാക്കിയിരുന്നു. അതു കൊണ്ട് നിലവിൽ സർവ്വകലാശാലയ്ക്ക് പഠന ബോർഡില്ല. വി സി യ്ക്ക് കീഴിൽ രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റിയാണ് ബി ആർ അംബേദ്കറിനും നെൽസൺ മണ്ടേലയ്ക്കുമൊപ്പം കെ കെ ശൈലജയുടെ ആത്മകഥ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത്തരം പ്രവണതകളിലൂടെ സർവ്വകലാശാലയെ ഇടതു വത്ക്കരിക്കുകയാണെന്ന ആരോപണമാണ് മറ്റു പാർട്ടികൾ ആരോപിക്കുന്നത്.

ന്യൂ ഡൽഹി : നാഷണൽ എഡ്യൂക്കേഷൻ പോളിസി 2020 ന്റെ അടിസ്ഥാനത്തിൽ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് ( NCF) പുറത്തിറക്കി കേന്ദ്രസർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനാണ് ഇന്ന് പാഠ്യപദ്ധതി ചട്ടക്കൂട് പുറത്തിറക്കിയത്. വർഷത്തിൽ രണ്ട് ബോർഡ് എക്സാമുകൾ നടത്താനും ഹയർ സെക്കൻഡറിയിൽ രണ്ടു ഭാഷ പഠിക്കാനും പദ്ധതിയിൽ നിർദ്ദേശമുണ്ട്. രണ്ടു ഭാഷകളിൽ ഒരു ഭാഷ ഇന്ത്യൻ ഭാഷയാകണമെന്ന നിബന്ധനയുണ്ട്.

ഒരു വർഷത്തിൽ രണ്ട് ബോർഡ്‌ പരീക്ഷകൾ നടത്തുന്നതിലൂടെ വിദ്യാർഥികൾക്ക് മികച്ച നിലവാരം കാഴ്ചവെക്കാൻ അവസരം ഉണ്ടാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അഭിപ്രായപ്പെടുന്നു. കാണാതെ പഠിക്കുന്നതിനും മാസങ്ങളോളമുള്ള കഠിന പരിശീലനത്തിനുമപ്പുറം വിദ്യാർത്ഥികൾക്ക് വിഷയങ്ങളിലുള്ള മികച്ച ധാരണ, സ്വന്തം നേട്ടങ്ങൾ എന്നിവ വിലയിരുത്താൻ കഴിയുന്നതാകും പൊതുപരീക്ഷയെന്നും ചട്ടക്കൂടിൽ പറയുന്നുണ്ട്. 2024 മുതൽ ദേശീയപാഠ്യപദ്ധതി ചട്ടക്കൂടിലെ നിർദ്ദേശങ്ങൾ നിലവിൽ വരുമെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്.

ന്യൂ ഡൽഹി : 2018 ജൂൺ 28ന് നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കി സുപ്രീം കോടതി. പ്രൈമറി അധ്യാപകരാകാൻ ബിഎഡ് ബിരുദമുള്ളവർക്ക് യോഗ്യതയില്ലെന്ന രാജസ്ഥാൻ ഹൈക്കോടതിയുടെ വിധിയാണ് സുപ്രീംകോടതി ശരി വച്ചിരിക്കുന്നത്. പ്രൈമറി ക്ലാസുകളിലെ അധ്യാപന യോഗ്യതയായി ബിഎഡ് ഉൾപ്പെടുത്തിയ കേന്ദ്രസർക്കാരിന്റെ തീരുമാനം ഏകപക്ഷീയമാണെന്ന് സുപ്രീംകോടതി വിമർശിച്ചു.

പ്രൈമറി കുട്ടികൾക്ക് നൽകേണ്ട ബോധനശാസ്ത്രം ബി എഡ് ബിരുദധാരികൾക്ക് പഠിക്കാനില്ലാത്തതിനാലാണ് സുപ്രീം കോടതി ഇത്തരമൊരു വിലയിരുത്തൽ നടത്തിയത്. അധിക യോഗ്യതയെന്നത് ഗുണനിലവാരമുള്ള വിദ്യാഭ്യാസമാണെന്നതിന് അർത്ഥമില്ലെന്ന് ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് സുധാൻശു എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. പ്രൈമറി ക്ലാസുകളിൽ പഠിപ്പിക്കേണ്ട അധ്യാപകർ ബോധന കോഴ്സിന് വിധേയരാകണമെന്ന എൻ സി ടി ഇ നിർദ്ദേശവും കോടതി വിശദീകരിച്ചു.

തിരുവനന്തപുരം : ട്യൂഷൻ സെന്ററുകളിലെ വിനോദയാത്രയ്ക്കും നൈറ്റ് ക്ലാസ്സുകൾക്കും വിലക്കേർപ്പെടുത്തി ബാലാവകാശ കമ്മീഷൻ. മാർഗ നിർദ്ദേശങ്ങൾ ലംഘിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. നൈറ്റ് ക്ലാസുകൾ കുട്ടികൾക്ക് അമിതമായ സമ്മർദ്ദം ചെലുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. അധ്യാപകർ ഒപ്പമില്ലാതെ ഭീമമായ തുക വാങ്ങി വിദ്യാർത്ഥികളെ വിനോദ യാത്രയ്ക്ക് കൊണ്ട് പോകുന്ന സാഹചര്യം പല ട്യൂഷൻ സെന്ററുകൾ ചെയ്യുന്നതായും കമ്മീഷൻ വിലയിരുത്തി.

കൂടാതെ നിർബന്ധിച്ച് വിനോദയാത്രയ്ക്ക് കുട്ടികളെ കൊണ്ട് പോകുന്ന പരാതികളും പരിഗണിച്ച ശേഷമായിരുന്നു കമ്മീഷന്റെ അന്തിമ തീരുമാനം. ഉത്തരവ് സംബന്ധിച്ച റിപ്പോർട്ട് അറുപത് ദിവസത്തിനകം നൽകണമെന്നാണ് സർക്കാരിനോട് ബാലാവകാശ കമ്മീഷൻ അംഗം റെനി ആൻ്റണി പറഞ്ഞിരിക്കുന്നത്.

തിരുവനന്തപുരം : പ്രിൻസിപ്പൽ നിയമനത്തിന് യു ജി സി ചട്ടങ്ങൾ പ്രകാരം തയ്യാറാക്കിയ പട്ടിക റദ്ധാക്കണമെന്നുള്ള സർക്കാരിന്റെ ആവശ്യം തള്ളി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യുണൽ. ജസ്റ്റിസ് ടി വി ആശ, ഡോ. പ്രദീപ് കുമാർ, എന്നിവരടങ്ങിയ ട്രിബ്യുണലാണ് പി എസ് സി അംഗീകരിച്ച 43 പേരുടെ പട്ടികയിലുള്ളവർക്ക് ഉടൻ താത്കാലിക നിയമനം നല്കാൻ നിർദ്ദേശിച്ചത്. യു ജി സി വ്യവസ്ഥകളിൽ മാറ്റം വരുത്തി പുറപ്പെടുവിച്ച സർക്കാർ ഉത്തരവ്‌ പ്രകാരം നിയമനം നടന്നാൽ ഇടപെടുമെന്നാണ് ട്രിബ്യുണൽ അറിയിച്ചിരിക്കുന്നത്. യു ജി സിയുടെ ചട്ടങ്ങൾ അനുസരിച്ചു നിയമനം നടത്തിയിരുന്നെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാമെന്നായിരുന്നു എന്നാണ് യു ജി സി പ്രതിനിധി പറഞ്ഞത്.

സെലക്ഷൻ കമ്മിറ്റി നൽകിയ പട്ടിക ഒഴിവാക്കി പുതിയ പട്ടിക നിർമിക്കാൻ അനുവാദം നൽകണമെന്നായിരുന്നു സർക്കാർ ആവശ്യപ്പെട്ടത്. ജൂണിലെ ഉത്തരവിലുള്ള 43 പേർക്ക് നിയമനം നല്കുന്നതിനോടൊപ്പം ആദ്യ പട്ടികയിൽ അയോഗ്യരാക്കപ്പെട്ടവരെയും സമാന യോഗ്യത നേടിയവരെയും പരിഗണിച്ച് സെലക്ഷൻ കമ്മിറ്റിയെ കൊണ്ട് പുതിയ പട്ടിക നിർമിക്കാനും കോടതി ഉത്തരവിട്ടു. ആദ്യ പട്ടികയിലെ ആളുകളുടെ സ്ഥിര നിയമനം, സീനിയോറിറ്റി എന്നിവ കോടതി തീരുമാനിക്കുമെന്നും പറഞ്ഞിട്ടുണ്ട്. 43 പേരുടെ പട്ടികയിലുണ്ടായിരുന്ന 7 പേരാണ് തങ്ങളെ നിയമിക്കാൻ സർക്കാരിനോട് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ട്രിബ്യുണലിനെ സമീപിച്ചത്. ട്രിബ്യുണൽ നിർദ്ദേശം നൽകിയിട്ടും ഉന്നത വിദ്യാഭാസ മന്ത്രി നിയമനത്തിൽ ഇടപെട്ടതാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്.

തിരുവനന്തപുരം : കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ ഓണപരീക്ഷ ഓഗസ്റ്റ് 16 മുതൽ 24 വരെ നടക്കും. വിദ്യാഭാസ കലണ്ടർ പ്രകാരം 17 നായിരുന്നു പരീക്ഷ നടക്കേണ്ടിയിരുന്നത്. എന്നാൽ 19 ന് മിക്ക സ്കൂളുകളിലും പി എസ് സി എക്‌സാം ഉള്ളതിനാൽ ഒരു ദിവസം മുൻപ് പരീക്ഷ തുടങ്ങാൻ ക്വളിറ്റി ഇമ്പ്രൂവ്മെന്റ് പ്രോഗ്രാം യോഗം തീരുമാനിക്കുകയായിരുന്നു.

എൽ പി സ്കൂളിൽ 19 ന് പരീക്ഷ തുടങ്ങി 24 ന് അവസാനിക്കുമ്പോൾ യു പി ഹൈസ്കൂൾ തലങ്ങളിൽ പരീക്ഷകൾ 16 ന് ആരംഭിക്കും. ദിവസ വേതനം വാങ്ങുന്ന അധ്യാപകർക്ക് കുടിശിക ശമ്പളം ഉടൻ ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭാസ ഡയറക്ടർ എസ് ഷാനവാസ് അറിയിച്ചു. യു എസ് എസ്, എൽ എസ് എസ് സ്കോളർഷിപ് കുടിശികയും മൂല്യ നിർണയ പ്രതിഫലവും അധ്യാപക സംഘടനകൾ ചോദിച്ചപ്പോൾ സർക്കാർ പണം അനുവദിച്ചാലേ നല്കാനാകുവെന്ന് ഡി ജി ഇ വ്യക്തമാക്കി.