ഒന്നു മുതൽ ഒമ്പതു വരെ ക്ലാസ്സുകൾക്ക് ഓൺലൈൻ ക്ലാസുകൾ; മാർഗരേഖ പുറത്തിറക്കി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ച സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾക്കുള്ള മാർഗരേഖ പുറത്തിറക്കി സർക്കാർ. സംസ്ഥാനത്ത് ഒന്നു മുതൽ ഒമ്പതു വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കൂട്ടികൾക്ക് ജനുവരി 21 മുതൽ രണ്ടാഴ്ച കാലത്തേക്കാണ് സ്‌കൂളുകളടച്ചത്. ഈ കാലയളവിൽ ഓൺലൈൻ ക്ലാസുകളായിരിക്കണമെന്നും രണ്ടാഴ്ച കഴിഞ്ഞ് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നുമെന്നും സർക്കാർ അറിയിച്ചു. അതേസമയം 10, 11, 12 ക്ലാസുകാർക്ക് വെള്ളിയാഴ്ച മുതൽ ഓഫ്‌ലൈൻ ക്ലാസുകൾ തുടരും.

ഓൺലൈൻ ക്ലാസുകൾക്കായി പുതുക്കിയ ടൈംടേബിൾ കൈറ്റ് പ്രസിദ്ധീകരിക്കും. കൈറ്റ് വിക്ടേഴ്‌സിലൂടെയുള്ള ഡിജിറ്റൽ ക്ലാസ്സുകൾ തുടരുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഒന്നു മൂതൽ 9 വരെയുള്ള കാസ്സുകൾ വീണ്ടും ഡിജിറ്റൽ പഠനത്തിലേക്കും ഓൺലൈൻ പഠനത്തിലേക്കും മാറുന്നതിനാൽ പഠനത്തുടർച്ച ഉറപ്പുവരുത്തണം. രക്ഷിതാക്കളുമായുള്ള ആശയവിനിമയത്തിന് ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു. സ്‌കൂൾതല എസ്.ആർ.ജി.കൾ ഫലപ്രദമായി ചേരേണ്ടതാണ്. കൂട്ടികളുടെ പഠനപുരോഗതി കൃത്യമായി നിരീക്ഷിച്ച് ആവശ്യമായ ഫീഡ്ബാക്ക് നൽകണം. കൂട്ടികളിലൂണ്ടാകുന്ന പഠനപുരോഗതി സ്റ്റുഡന്റ് പ്രൊഫൈലിൽ നിരന്തരം രേഖപ്പെടുത്തുകയും വേണം. എല്ലാ കുട്ടികൾക്കും ഡിജിറ്റൽ ക്ലാസ്സുകൾ കാണുന്നതിനാവശ്യമായ സാങ്കേതിക സൗകര്യമുണ്ടെന്ന് പ്രധാനാധ്യാപകന്റെ നേതൃത്വത്തിൽ ഓരോ സ്‌കൂളും ഉറപ്പുവരുത്തണമെന്നും നിർദ്ദേശമുണ്ട്.

സ്‌കൂളുകളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ ആരോഗ്യവകുച്ച് അധികൃതരെ അറിയിച്ച് രണ്ടാഴ്ച വരെ അടച്ചിടണം. എല്ലാ സ്‌കൂളുകളുടേയും ഓഫീസ് നിലവിലെ കോവിഡ് നിയന്ത്രണങ്ങൾക്കനുസരിച്ച് പ്രവർത്തിക്കേണ്ടതും എല്ലാ അധ്യാപകരും സ്‌കൂളിൽ ഹാജരാകേണ്ടതുമാണെന്നും മാർഗരേഖയിൽ വ്യക്തമാക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് മാർഗരേഖ പുറത്തിറക്കിയത്.