Educational (Page 6)

തിരുവനന്തപുരം: യുദ്ധത്തെത്തുടർന്ന് യുക്രൈനിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്തിയത് 3379 കുട്ടികൾ. ഓൾ കേരള യുക്രൈൻ മെഡിക്കൽ സ്റ്റുഡന്റ്‌സ് ആൻഡ് പാരന്റ്‌സ് അസോസിയേഷന്റെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇവരുടെ തുടർ പഠനം നിലവിൽ അനിശ്ചിതത്വത്തിലാണ്. 22,000 വിദ്യാർത്ഥികളാണ് ഇന്ത്യയിലൊട്ടാകെ യുക്രൈനിൽ നിന്നും തിരിച്ചെത്തിയത്. ഇതിൽ ഒന്നാംവർഷ വിദ്യാർത്ഥികൾ മുതൽ കോഴ്‌സ് തീരാൻ മൂന്നു മാസംമാത്രം ബാക്കിയുള്ളവരുണ്ട്.

ഇനിയൊരു തിരിച്ചു പോക്ക് അസാധ്യമാണെന്ന നിഗമനത്തിലാണ് വിദ്യാർത്ഥികൾ. സർവകലാശാലകൾ ഓൺലൈൻ ക്ലാസ് തുടരുന്നുണ്ടെങ്കിലും ക്ലാസ് ഓഫ് ലൈനിലാകുമ്പോൾ പങ്കെടുക്കാൻ കഴിയില്ല. ഈ സാഹചര്യത്തിൽ എല്ലാ വിദ്യാർത്ഥികളെയും ഇന്ത്യയിൽത്തന്നെ പഠിപ്പിക്കാൻ വേണ്ട സാഹചര്യം ഒരുക്കണമെന്നാണ് വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ആവശ്യം. സംഘടനയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ മുഖ്യമന്ത്രിയെയും എല്ലാ മന്ത്രിമാരെയും എം.എൽ.എ.മാരെയും എം.പി.മാരെയും കണ്ട് നിവേദനങ്ങൾ നൽകിക്കൊണ്ടിരിക്കുകയാണ്.

കേന്ദ്രമന്ത്രി വി. മുരളീധരനുമായും വിദ്യാർത്ഥികൾ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. യുക്രൈനിൽ പഠിച്ച വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരുന്നതിന് നാഷണൽ മെഡിക്കൽ കമ്മിഷന്റെ (എൻ.എം.സി.) അനുമതി വേണം. സർവകലാശാല മാറുന്നതിനുവേണ്ടിയുള്ള അനുമതിയാണ് നൽകേണ്ടത്. ഇതിന് നിയമഭേദഗതി വരുത്തണം. ഇക്കാര്യങ്ങളുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് സംഘടന മന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തുന്നത്.

സർട്ടിഫിക്കറ്റുകളൊന്നുമില്ലാതെയാണ് യുക്രൈനിൽ നിന്നും വിദ്യാർത്ഥികൾ നാട്ടിലേക്ക് മടങ്ങിയെത്തിയത്. എൻ.എം.സി.യും ഇന്ത്യൻ എംബസിയും ഇക്കാര്യത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്തമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെടുന്നു. അതേസമയം, യുക്രൈനിൽ നിന്ന് തിരിച്ചുവന്ന കുട്ടികളുടെ തുടർവിദ്യാഭ്യാസത്തിനായി 10 കോടി രൂപ സംസ്ഥാന സർക്കാർ ബജറ്റിൽ നീക്കിവെച്ചിരുന്നു. ഇതാണ് വിദ്യാർത്ഥികൾക്ക് ആകെയുള്ള ആശ്വാസ ഘടകം.

ന്യൂഡൽഹി: വിദേശ വിദ്യാർത്ഥികളെ ഇന്ത്യൻ സർവകലാശാലകളിലേക്ക് ആകർഷിക്കാൻ പുതിയ പോർട്ടലുമായി ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ. എജ്യുക്കേഷൻ ഇന്ത്യ എന്ന പുതിയ പോർട്ടലാണ് വിദേശ വിദ്യാർത്ഥികൾക്കായി ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷൻ ആരംഭിച്ചത്. ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കരുത്ത് വ്യക്തമാക്കി അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനാണ് പോർട്ടൽ വികസിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ സർവകലാശാലകളെയും കോളേജുകളെയും കുറിച്ചുള്ള വിവരങ്ങൾ അറിയാൻ ഈ പോർട്ടൽ വിദ്യാർത്ഥികളെ സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഔദ്യോഗിക വെബ്‌സൈറ്റായ educationindia.gov.in വഴി വിദ്യാർത്ഥികൾക്ക് പോർട്ടലിൽ പ്രവേശിക്കാം. അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒരൊറ്റ പ്ലാറ്റ്‌ഫോം വഴി തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രത്യേകതകൾ ഈ പോർട്ടൽ വഴി പ്രദർശിപ്പിക്കാം. ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്ക് ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചും കോഴ്‌സുകളെക്കുറിച്ചും വ്യക്തത വരുത്താനും പോർട്ടൽ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പോർട്ടലിൽ പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്ക് രജിസ്‌ട്രേഷൻ ഓപ്ഷനും എഐസിടിഇ പോർട്ടലിലൂടെ നൽകുന്നുണ്ട്. രജിസ്‌ട്രേഷന് ശേഷം, വിദ്യാർത്ഥികൾക്ക് ഒരു യുണീക്ക് എജ്യുക്കേഷൻ ഇന്ത്യ പോർട്ടൽ ഐഡി (EI-ID) ലഭിക്കും. അന്താരാഷ്ട്ര വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്ന സ്ഥാപനങ്ങൾക്ക്, പോർട്ടലിൽ ലോഗിൻ ഐഡിയായി ഉപയോഗിക്കുന്ന AISHE കോഡ് നിർബന്ധമാണ്. ഒരു വിദ്യാർത്ഥിക്ക് ഒന്നിലധികം സ്ഥാപനങ്ങളിൽ നിന്ന് ഓഫറുകൾ ലഭിച്ചാലും ഒരു തവണ മാത്രമേ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ കഴിയൂ.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പോർട്ടലിൽ അവരവരുടെ സ്ഥാപനത്തിന്റെ പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യാം. ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച് നിലവിൽ അന്തർദ്ദേശീയ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ച സ്ഥാപനങ്ങൾക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. AISHE പോർട്ടലിൽ ലഭ്യമായ ഡാറ്റയുടെ സഹായത്തോടെ എജ്യുക്കേഷൻ ഇന്ത്യ പോർട്ടൽ ഈ സ്ഥാപനങ്ങളുടെ അടിസ്ഥാന വിവരങ്ങൾ അടങ്ങിയ പ്രൊഫൈൽ സൃഷ്ടിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ പദ്ധതിയിട്ടിരിക്കുന്നതും അതിന് അർഹതയുള്ളതുമായ സ്ഥാപനങ്ങൾക്ക് രണ്ടാം ഘട്ടത്തിൽ പുതിയ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി.

ന്യൂഡൽഹി: ഒരേ സമയം രണ്ടു ഫുൾ ടൈം ഡിഗ്രി കോഴ്‌സുകൾ പഠിക്കാനുള്ള അവസരമൊരുക്കാനൊരുങ്ങി യുജിസി. ഓഫ്‌ലൈനായി ഒരേ സമയം രണ്ടു ഫുൾ ടൈം ഡിഗ്രി കോഴ്‌സുകൾ ചെയ്യാൻ വിദ്യാർത്ഥികളെ അനുവദിക്കുമെന്ന് യുജിസി ചെയർമാൻ ജഗദീഷ് കുമാർ അറിയിച്ചു. ഒരേ സർവകലാശാലയിൽ നിന്നോ ഇതര സർവകലാശാലകളിൽ നിന്നോ വിദ്യാർത്ഥികൾക്ക് ഒരേ സമയം രണ്ടു ഫുൾടൈം ബിരുദ കോഴ്‌സുകൾ പഠിക്കാനുള്ള സൗകര്യമാണ് ഏർപ്പെടുത്തുകയെന്ന് അദ്ദേഹം പറഞ്ഞു.

ഇതുസംബന്ധിച്ച മാർഗനിർദ്ദേശം യുജിസി ഉടൻ പുറപ്പെടുവിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് യുജിസി ഇത്തരമൊരു തീരുമാനം സ്വീകരിച്ചത്. ഒന്നിലധികം വിഷയങ്ങളിൽ ഒരേ സമയം പ്രാവീണ്യം നേടുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ ലക്ഷ്യമിട്ടാണ് നടപടി.

വിദ്യാഭ്യാസ സ്ഥാപനത്തിൽ നേരിട്ട് പോയി പഠിക്കാൻ സാധിക്കുന്ന ഓഫ്‌ലൈൻ സമ്പ്രദായത്തിൽ ഒരേ സമയം രണ്ടു ബിരുദ കോഴ്‌സുകൾ പഠിക്കാൻ കുട്ടികളെ അനുവദിക്കുന്നതാണ് പുതിയ മാറ്റം. പഠനത്തിനായി ഒരേ സർവകലാശാല തന്നെ വേണമെന്ന് നിർബന്ധമില്ല. ഇതര സർവകലാശാല കോഴ്‌സുകളും ചെയ്യാൻ കഴിയുന്ന വിധമാണ് പുതിയ പദ്ധതി ആവിഷ്‌ക്കരിക്കുന്നതെന്ന് ജഗദീഷ് കുമാർ വിശദീകരിച്ചു. ഓൺലൈൻ രീതിയിലും ഈ സൗകര്യം പ്രയോജനപ്പെടുത്താൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡല്‍ഹി: സര്‍വകലാശാലകള്‍ക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കര്‍ശന നിര്‍ദ്ദേശവുമായി യു.ജി.സി. പരീക്ഷാ ഫലംപ്രഖ്യാപിച്ച് ആറുമാസത്തിനകം ബിരുദം നല്‍കണമെന്ന് യു.ജി.സി ആവശ്യപ്പെട്ടു.

ബിരുദ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ഷീറ്റ് തുടങ്ങിയ രേഖകള്‍ ലഭിക്കുന്നതില്‍ വൈകുന്നത് തുടര്‍പഠനത്തെയും ഉദ്യോഗ അന്വേഷണത്തെയും പ്രതികൂലമായി ബാധിക്കുന്നെന്ന് വിദ്യാര്‍ഥികളുടെ പരാതി ചൂണ്ടിക്കാട്ടിയാണ് നിര്‍ദ്ദേശം. അവസാനവര്‍ഷ മാര്‍ക്ക് ലിസ്റ്റിനൊപ്പം പ്രൊവിഷണല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റും നല്‍കണമെന്നും യു.ജി.സി പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർവ്വകലാശാലകളിൽ 2020-21 വിദ്യാഭ്യാസ വർഷത്തിൽ പഠിച്ചിറങ്ങിയ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള പ്രതിഭാധനരായ വിദ്യാർത്ഥികൾക്ക് ‘മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരം’ നൽകുകയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗുണമേന്മ നേടിയെടുക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന കാൽവെയ്പ്പായ പുരസ്‌കാരം 2022 മാർച്ച് 23 ബുധനാഴ്ച വൈകിട്ട് ആറുമണിക്ക് കേരള സർവ്വകലാശാലാ സെനറ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ അദ്ധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരങ്ങൾ സമ്മാനിക്കും.

ധനമന്ത്രി ശ്രീ കെ എൻ ബാലഗോപാൽ ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവ്വഹിക്കും. ശ്രീ വി കെ പ്രശാന്ത് എംഎൽഎ, തിരുവനന്തപുരം മേയർ കുമാരി ആര്യാ രാജേന്ദ്രൻ, കേരള സർവ്വകലാശാല വൈസ് ചാൻസലർ ഡോ . വി പി മഹാദേവൻ പിള്ള എന്നിവരുടെ വിശിഷ്ട സാന്നിധ്യത്തിലാണ് പുരസ്‌കാരങ്ങൾ സമ്മാനിക്കുക.

രണ്ടര ലക്ഷം രൂപയിൽ കുറവ് വാർഷിക കുടുംബവരുമാനമുള്ള ആയിരം വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും നൽകുന്ന പദ്ധതി രാജ്യത്തുതന്നെ ആദ്യമായാണ്. ഓരോ സർവ്വകലാശാലയിലും വിവിധ പഠന വിഷയങ്ങളിൽ ഏറ്റവും ഉയർന്ന മാർക്കോടെ ബിരുദം നേടിയിറങ്ങിയവർക്ക്, ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം.

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ ചരിത്രത്തിലെ സാമൂഹ്യനീതി ഇടപെടലുകളിൽ നാഴികക്കല്ലാണ് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരമെന്ന് ആർ ബിന്ദു കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് 70 ശതമാനം ചോദ്യങ്ങളും ഫോക്കസ് ഏരിയയിൽ നിന്ന് തന്നെയായിരിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ബാക്കി 30 ശതമാനം ചോദ്യങ്ങൾ നോൺ ഫോക്കസ് ഏരിയയിൽ നിന്നായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ കുട്ടികൾക്കും അവരുടെ മികവിന് അനുസരിച്ച് സ്‌കോർ നേടാനാണ് ഈ രീതി തെരഞ്ഞെടുത്തത്. നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വിശദമാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് നിലനിന്ന അസാധാരണ സാഹചര്യം പരിഗണിച്ചാണ് കഴിഞ്ഞ തവണ ഫോക്കസ് ഏരിയയിൽ നിന്ന് മാത്രം ചോദ്യങ്ങൾ ചോദിച്ചത്. എന്നാൽ ഇത്തവണ സാഹചര്യം വ്യത്യസ്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയ കുറഞ്ഞിട്ടില്ല. ഫോക്കസ്, നോൺ ഫോക്കസ് ഏരിയകളിൽ 50 ശതമാനം അധിക ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച് 23 ന് ആരംഭിക്കുമെന്ന് നേരത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. ഏപ്രിൽ 2 നാണ് പരീക്ഷ അവസാനിക്കുക. ഏപ്രിൽ, മെയ് മാസങ്ങളിൽ മധ്യവേനൽ അവധിയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജൂൺ 1 ന് തന്നെ സ്‌കൂളുകൾ തുറക്കും. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി മെയ് 15 മുതൽ വൃത്തിയാക്കൽ പ്രവർത്തികൾ നടത്തും. അടുത്ത വർഷത്തെ അക്കാദമിക് കലണ്ടർ മെയ് മാസത്തിൽ പ്രസിദ്ധീകരിക്കും. അധ്യാപകർക്ക് മെയ് മാസത്തിൽ പരിശീലനം നൽകും.

എസ് എസ് എൽ സി പരീക്ഷ മാർച്ച് 31 ന് ആരംഭിച്ച് ഏപ്രിൽ 29 ന് അവസാനിക്കും. പ്ലസ് ടു പരീക്ഷ മാർച്ച് 30 ന് ആരംഭിച്ച് ഏപ്രിൽ 22 ന് അവസാനിക്കും. പ്ലസ് വൺ/വി എച്ച് എസ് ഇ പരീക്ഷ ജൂൺ 2 മുതൽ 18 വരെയായിരിക്കും നടക്കുക. പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞു. പഠന വിടവ് ഉണ്ടായിട്ടുണ്ടെങ്കിൽ അത് നികത്താൻ എൻ എസ് എസ് ഹയർ സെക്കണ്ടറി നടത്തുന്ന ‘തെളിമ ‘പദ്ധതി വിദ്യാർത്ഥികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

sivan

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ തിങ്കളാഴ്ച്ച മുതൽ പൂർണ്ണമായും തുറക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 21 ന് മുഴുവൻ കുട്ടികളും സ്‌കൂളിൽ എത്തുന്നതിന് മുന്നോടിയായി സ്‌കൂളുകൾ ശുചിയാക്കുന്ന യജ്ഞം ആരംഭിച്ചു. ഇന്നും നാളെയുമായാണ് സ്‌കൂളുകൾ ശുചിയാക്കുന്നത്.

തിരുവനന്തപുരം എസ് എം വി സ്‌കൂളിൽ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു, തിരുവനന്തപുരം ജില്ലാ കളക്ടർ നവജോത് ഖോസ തുടങ്ങിയവർ പങ്കെടുത്തു. ശുചീകരണ പ്രവർത്തനങ്ങളിലും അണുനശീകരണ പ്രവർത്തനങ്ങളിലും സമൂഹമാകെ അണിനിരക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂളുകൾ മുഴുവൻ സമയവും പ്രവർത്തിക്കാനാരംഭിക്കുന്നതിന്റെ മുന്നോടിയായി ഒരുക്കങ്ങൾക്ക് സഹായം തേടി വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും വിദ്യാർത്ഥി – യുവജന – തൊഴിലാളി സംഘടനകൾക്കും വിദ്യാഭ്യാസ മേഖലയിലെ സംഘടനകൾക്കും ജനപ്രതിനിധികൾക്കും കത്തയച്ചിരുന്നു.

നിരവധി സംഘടനകൾ സ്‌കൂൾ വൃത്തിയാക്കലും അണുനശീകരണവുമായും സഹകരിക്കുന്നുണ്ട്. എസ് എം വി സ്‌കൂളിൽ ഡി വൈ എഫ് ഐയും സത്രം സ്‌കൂളിൽ കെ എസ് ടി എയുമാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.സംസ്ഥാനത്തൊട്ടാകെ വിവിധ സംഘടനകളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ സ്‌കൂൾ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

ഫെബ്രുവരി 21 മാതൃഭാഷാ ദിനമാണ്. അതിനാൽ അന്നേദിവസം എല്ലാവരും മാതൃഭാഷാ പ്രതിജ്ഞ നടത്തുമെന്ന് ശിവൻകുട്ടി അറിയിച്ചു. സ്‌കൂളുകൾ തുറക്കുമ്പോൾ 47 ലക്ഷം കുട്ടികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രക്ഷിതാക്കൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻപ് തീരുമാനിച്ച പ്രകാരം പരീക്ഷകൾ കൃത്യമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ 11 മണിക്കാണ് സ്‌കൂളുകളിൽ ഭാഷാ പ്രതിജ്ഞ എടുക്കുന്നത്. മലയാളം ഭാഷാപണ്ഡിതർ, എഴുത്തുകാർ, സാംസ്‌കാരിക നായകർ, തുടങ്ങിയവർ വിവിധ സ്‌കൂളുകളിലെ ചടങ്ങുകളിൽ പങ്കെടുക്കും. ജനപ്രതിനിധികളും ചടങ്ങിലുണ്ടാകും.

തിരുവനന്തപുരം: ഫെബ്രുവരി 21 മുതൽ സ്‌കൂളുകൾ എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി മുഴുവൻ സമയം പ്രവർത്തനം ആരംഭിക്കുന്നതിനു മുന്നോടിയായി അധ്യാപക സംഘടനകളുടെ യോഗം വിളിച്ചു ചേർത്ത് മന്ത്രി വി ശിവൻകുട്ടി. എല്ലാ ജില്ലകളിലും കളക്ടർമാരുടെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളെയും ഉൾപ്പെടുത്തി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തണമെന്ന് നിർദേശം നൽകും.

1 മുതൽ 9 വരെ ക്ലാസ്സുകളിലെ വാർഷിക മൂല്യനിർണ്ണയം നടത്തുന്നതാണ്. മൂല്യനിർണ്ണയത്തിന്റെ സമീപനം നിശ്ചയിക്കുന്നതിന് എസ്.സി.ഇ.ആർ.ടി.യെ ചുമതലപ്പെടുത്തി. 1 മുതൽ 9 വരെ ക്ലാസ്സുകൾ മാർച്ച് വരെ നടത്തുകയും ഏപ്രിൽ മാസത്തിൽ മുല്യനിർണ്ണയം നടത്തുന്നതിന്റെ സാധ്യതകൾ പരിശോധിക്കുകയും ചെയ്യും. സ്‌കൂൾ തലത്തിൽ പിറ്റിഎ, ക്ലാസ്സ് പിറ്റിഎ എന്നിവ ചേർന്ന് മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തേണ്ടതാണെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

പാഠ്യപദ്ധതി വിഭാവനം ചെയ്തിരിക്കുന്ന പഠനാനുഭവങ്ങൾ പരമാവധി വിനിമയം ചെയ്യുന്നതിന് പാഠഭാഗങ്ങൾ തീർക്കേണ്ടതുണ്ട്. പാഠഭാഗങ്ങൾ തീർക്കാൻ കർമപദ്ധതി തയ്യാറാക്കണം. മുഴുവൻ സമയ ക്ലാസ്സുകൾ തുടങ്ങുന്നതിനാൽ അതിന് പുറമെയായി അധ്യാപകർക്ക് ഓൺലൈൻ ക്ലാസ്സുകൾ നിർബന്ധമല്ല . എന്നാൽ അസുഖംമൂലം ക്ലാസ്സിൽ വരാത്ത കുട്ടികൾക്ക് അധ്യാപകർ പിന്തുണ നൽകേണ്ടതാണ്. മൊബൈൽ ഫോൺ ഉപയോഗം വർദ്ധിക്കുന്നതു മൂലം കുട്ടികളുടെ ഇടയിൽ മാനസിക സംഘർഷങ്ങൾ വർദ്ധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അടുത്ത അദ്ധ്യയന വർഷം ആരംഭിക്കുന്നതിനു മുമ്പ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ തന്നെ വിപുലമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കേണ്ടതുണ്ട്.
പ്രധാന വിഷയങ്ങളിൽ പ്രത്യേകം പ്രത്യേകം യോഗം ചേർന്ന് പ്രശ്‌നപരിഹാരം ഉണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

കുട്ടികൾക്കുണ്ടാകുന്ന പഠന വിടവ് നികത്താൻ പ്രത്യേക നടപടികൾ വേണം. ബ്രിഡ്ജ് മെറ്റീരിയൽസ് ഉൾപ്പെടുത്തിയും വ്യക്തിഗത പിന്തുണ നൽകിയും കുട്ടികളെ സഹായിക്കേണ്ട ഉത്തരവാദിത്തം അധ്യാപകർക്ക് ഉണ്ട്. പാഠഭാഗങ്ങളുടെ പൂർത്തീകരണം, പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികൾക്കുള്ള അധിക പിന്തുണ, ഭിന്നശേഷി കുട്ടികൾക്കുള്ള പ്രത്യേക കരുതൽ, പൊതു പരീക്ഷ അഭിമുഖീകരിക്കുന്ന കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനുള്ള ഇടപെടൽ, അധ്യാപകരുടെ വർക്ക് ഫ്രം ഹോം വ്യവസ്ഥ, ഓൺലൈൻ ഡിജിറ്റൽ ക്ലാസുകൾ, 1 മുതൽ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷ എന്നീ വിഷയങ്ങളിേന്മേൽ അധ്യാപക സംഘടനാ പ്രതിനിധികൾ അഭിപ്രായം അറിയിച്ചു. സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം അധ്യാപക സംഘടനകളുടെ നിരവധി യോഗങ്ങൾ വിളിച്ചുചേർത്തിട്ടുണ്ടെന്നും അധ്യാപകരെ വിശ്വാസത്തിലെടുത്തുകൊണ്ടാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോകുന്നതെന്നും, പൊതുപരീക്ഷകളുടെ നടത്തിപ്പ്, കെ-ടെറ്റ് പരീക്ഷ, ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ്, ഫെബ്രുവരി 21 മുതൽ മുഴുവൻ സമയ ക്ലാസ്സ് തുടങ്ങുമ്പോഴുള്ള കാര്യങ്ങൾ എന്നിവ തുടങ്ങി അധ്യാപക സംഘടനകൾ ഉന്നയിച്ച ആവശ്യങ്ങൾ രേഖാമൂലം സമർപ്പിക്കണമെന്നും നിർദേശിച്ചു.

പൊതു പരീക്ഷയുമായി ബന്ധപ്പെടുത്തി നിശ്ചയിച്ചിരിക്കുന്ന ഫോക്കസ് ഏരിയ, പരീക്ഷാ തീയതി എന്നിവയിൽ നിലവിലെ തീരുമാനം അനുസരിച്ച് മുന്നോട്ട് പോകുന്നതിന് എല്ലാ അധ്യാപക സംഘടനകളുടേയും സഹകരണം അഭ്യർത്ഥിച്ചു. അക്കാദമിക രംഗത്ത് ഗുണമേന്മയ്ക്ക് ഇടിവ് ഉണ്ടാവുകയാണെങ്കിൽ അത് സമൂഹത്തെ ആകമാനം ബാധിക്കുന്ന വിഷയമാണെന്നും ചൂണ്ടിക്കാട്ടി. പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾ എല്ലാ സംഘടനകളും സ്വാഗതം ചെയ്തു. പാഠഭാഗങ്ങൾ പൂർത്തിയാക്കാൻ വേണ്ടി വന്നാൽ അവധി ദിവസങ്ങൾ ഉൾപ്പെടെ പ്രയോജനപ്പെടുത്താമെന്ന് അധ്യാപക സംഘടനാ പ്രതിനിധികൾ ഉറപ്പു നൽകി. ക്യു ഐ പി അധ്യാപക സംഘടനകളുടെ യോഗം നേരിട്ടും ക്യു ഐ പി ഇതര അധ്യാപക സംഘടനകളുടെയും അനധ്യാപക സംഘടനകളുടെയും യോഗം ഓൺലൈനായുമാണ് വിളിച്ചു ചേർത്തത്.

sivan

തിരുവനന്തപുരം: ഫെബ്രുവരി 21 മുതൽ സംസ്ഥാനത്തെ സ്‌കൂളുകൾ സാധാരണ നിലയിൽ പ്രവർത്തിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ വിദ്യാർത്ഥികളും സ്‌കൂളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും നിർബന്ധപൂർവം സ്‌കൂളിൽ എത്തണമെന്ന തിട്ടൂരമൊന്നും സർക്കാർ ഇറക്കിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് അടച്ചിട്ട സ്‌കൂളുകൾ തുറന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

ഇന്ന് സ്‌കൂളുകൾ തുറന്നപ്പോൾ നല്ല നിലയിലുള്ള പങ്കാളിത്തമുണ്ടെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. സമയബന്ധിതമായി ക്ലാസുകൾ പൂർത്തിയാക്കി കൃത്യസമയത്ത് തന്നെ പരീക്ഷ നടത്തും. ചില അദ്ധ്യാപകസംഘടനകളുടെ അനാവശ്യമായ പ്രസ്താവനകൾക്ക് മറുപടി പറയാനില്ലെന്നും മന്ത്രി അറിയിച്ചു. തിങ്കളാഴ്ച എല്ലാ കുട്ടികളും സ്‌കൂളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിലപ്പോൾ ആദ്യദിവസങ്ങളിൽ കുട്ടികളുടെ കുറവുണ്ടായാലും രണ്ട് മൂന്ന് ദിവസത്തിനകം എല്ലാ കുട്ടികളും സ്‌കൂളിലെത്തുന്ന സാഹചര്യമുണ്ടാകുമെന്നും മന്ത്രി അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകളിലാണ് ഇന്നു മുതൽ ഓഫ്‌ലൈൻ ക്ലാസുകൾ ആരംഭിച്ചത്. ബാച്ച് തിരിച്ച് ഉച്ചവരെയാണ് ക്ലാസുകൾ നടത്തുന്നത്. പ്രീപ്രൈമറി, അങ്കണവാടി ക്ലാസുകളും സംസ്ഥാനത്ത് ആരംഭിച്ചു. ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ പൊതു അവധി ദിനങ്ങൾ ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിവസമായിരിക്കുമെന്ന് സർക്കാർ അറിയിച്ചു.

nalanda

ന്യൂഡൽഹി: ലോകത്തിലെ ആദ്യത്തെ അന്താരാഷ്ട്ര സർവ്വകലാശാലയായിരുന്നു നളന്ദ സർവകലാശാല. ലോകത്തിൽ ഇന്ന് ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഓക്‌സ്‌ഫോർഡ് സർവകലാശാല സ്ഥാപിതമാകുന്നതിനും മുൻപ് തന്നെ നളന്ദ സർവ്വകലാശാല നിലവിലുണ്ട്.

ഗുപ്ത സാമ്രാജ്യത്തിലെ കുമാരഗുപ്തൻ പണി കഴിപ്പിച്ച നളന്ദ സർവകലാശാലയിൽ ലോകമെമ്പാടുമുള്ള രണ്ടായിരത്തിലേറെ അധ്യാപകരും പതിനായിരത്തിലേറെ വിദ്യാർത്ഥികളും ഉണ്ടായിരുന്നു. 427 മുതൽ 1197 വരെ നിലവിൽ ഉണ്ടായിരുന്ന നളന്ദ സർവകലാശാലയിൽ വിദ്യാർത്ഥികൾ എല്ലാം തന്നെ അവിടെ താമസിച്ചു കൊണ്ടാണ് വിദ്യ അഭ്യസിച്ചിരുന്നത്.

നൂറ്റാണ്ടുകൾക്ക് മുൻപ് നശിപ്പിക്കപ്പെട്ട നളന്ദ സർവ്വകലാശാല പുനരുദ്ധാരണത്തിന്റെ പാതയിലാണിപ്പോൾ. കുത്തുബ്ദീൻ ഐബക്കിന്റെ സൈന്യാധിപനായ ഖിൽജിയാണ് 1193 ൽ നളന്ദ സർവ്വകലാശാല നശിപ്പിച്ചത്.

നളന്ദ യൂണിവേഴ്‌സിറ്റി അതിന്റെ ഗതകാലപ്രൗഢിയോടെ പുനരുദ്ധരിക്കണമെന്ന സ്വപ്നം ആദ്യമായി കണ്ടത് മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം ആയിരുന്നു. അതിനായി അമർത്യ സെൻ അടക്കമുള്ള ചിലർക്കായിരുന്നു 2010 മുതൽ ഇതിന്റെ ചുമതല നൽകിയിരുന്നത്. കോടികൾ ധൂർത്തടിച്ചിട്ടും ഡൽഹിയിലെ പഞ്ചനക്ഷത്ര പാർട്ടികൾ അല്ലാതെ നളന്ദ സർവ്വകലാശാല പുനരുദ്ധാരണം നടന്നില്ല.

താത്ക്കാലിക ക്യാമ്പസിൽ ചില കോഴ്സുകൾ തുടങ്ങിയത് മാത്രമായിരുന്നു ഇക്കാലയളവിൽ ഉണ്ടായ ഒരേയൊരു നേട്ടം. എന്നാൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതോടെ നളന്ദ യൂണിവേഴ്‌സിറ്റിയുടെ പുനർനിർമ്മാണം പൂർത്തിയായി. പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന രീതിയിലാണ് സർവ്വകാലാശാല രൂപകൽപ്പന ചെയ്തിരിക്കുന്നത്.

400 ഏക്കറുള്ള ക്യാമ്പസിൽ 100 ഏക്കർ ജലാശയമാണ്. 2017 ൽ അമർത്യ സെന്നിനെ ചുമതലയിൽ നിന്ന് മാറ്റിയ ശേഷമാണ് സർവ്വകലാശാലയുടെ പുനർ നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞത്. നളന്ദയുടെ പുനർനിർമ്മാണത്തിന് മുൻനിരയിൽ നിന്നും പ്രവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ഘാടനത്തിന് ക്ഷണിക്കാനാണ് സർവ്വകലാശാല അധികൃതർ പദ്ധതിയിടുന്നത്. മികച്ച സൗകര്യങ്ങളിലാണ് സർവ്വകലാശാല ഒരുക്കിയിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു.