1 മുതൽ 9 വരെ ക്ലാസ്സുകളിലെ വാർഷിക മൂല്യനിർണ്ണയം ഏപ്രിലിൽ; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ഫെബ്രുവരി 21 മുതൽ സ്‌കൂളുകൾ എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി മുഴുവൻ സമയം പ്രവർത്തനം ആരംഭിക്കുന്നതിനു മുന്നോടിയായി അധ്യാപക സംഘടനകളുടെ യോഗം വിളിച്ചു ചേർത്ത് മന്ത്രി വി ശിവൻകുട്ടി. എല്ലാ ജില്ലകളിലും കളക്ടർമാരുടെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളെയും ഉൾപ്പെടുത്തി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തണമെന്ന് നിർദേശം നൽകും.

1 മുതൽ 9 വരെ ക്ലാസ്സുകളിലെ വാർഷിക മൂല്യനിർണ്ണയം നടത്തുന്നതാണ്. മൂല്യനിർണ്ണയത്തിന്റെ സമീപനം നിശ്ചയിക്കുന്നതിന് എസ്.സി.ഇ.ആർ.ടി.യെ ചുമതലപ്പെടുത്തി. 1 മുതൽ 9 വരെ ക്ലാസ്സുകൾ മാർച്ച് വരെ നടത്തുകയും ഏപ്രിൽ മാസത്തിൽ മുല്യനിർണ്ണയം നടത്തുന്നതിന്റെ സാധ്യതകൾ പരിശോധിക്കുകയും ചെയ്യും. സ്‌കൂൾ തലത്തിൽ പിറ്റിഎ, ക്ലാസ്സ് പിറ്റിഎ എന്നിവ ചേർന്ന് മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തേണ്ടതാണെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

പാഠ്യപദ്ധതി വിഭാവനം ചെയ്തിരിക്കുന്ന പഠനാനുഭവങ്ങൾ പരമാവധി വിനിമയം ചെയ്യുന്നതിന് പാഠഭാഗങ്ങൾ തീർക്കേണ്ടതുണ്ട്. പാഠഭാഗങ്ങൾ തീർക്കാൻ കർമപദ്ധതി തയ്യാറാക്കണം. മുഴുവൻ സമയ ക്ലാസ്സുകൾ തുടങ്ങുന്നതിനാൽ അതിന് പുറമെയായി അധ്യാപകർക്ക് ഓൺലൈൻ ക്ലാസ്സുകൾ നിർബന്ധമല്ല . എന്നാൽ അസുഖംമൂലം ക്ലാസ്സിൽ വരാത്ത കുട്ടികൾക്ക് അധ്യാപകർ പിന്തുണ നൽകേണ്ടതാണ്. മൊബൈൽ ഫോൺ ഉപയോഗം വർദ്ധിക്കുന്നതു മൂലം കുട്ടികളുടെ ഇടയിൽ മാനസിക സംഘർഷങ്ങൾ വർദ്ധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അടുത്ത അദ്ധ്യയന വർഷം ആരംഭിക്കുന്നതിനു മുമ്പ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ തന്നെ വിപുലമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കേണ്ടതുണ്ട്.
പ്രധാന വിഷയങ്ങളിൽ പ്രത്യേകം പ്രത്യേകം യോഗം ചേർന്ന് പ്രശ്‌നപരിഹാരം ഉണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

കുട്ടികൾക്കുണ്ടാകുന്ന പഠന വിടവ് നികത്താൻ പ്രത്യേക നടപടികൾ വേണം. ബ്രിഡ്ജ് മെറ്റീരിയൽസ് ഉൾപ്പെടുത്തിയും വ്യക്തിഗത പിന്തുണ നൽകിയും കുട്ടികളെ സഹായിക്കേണ്ട ഉത്തരവാദിത്തം അധ്യാപകർക്ക് ഉണ്ട്. പാഠഭാഗങ്ങളുടെ പൂർത്തീകരണം, പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികൾക്കുള്ള അധിക പിന്തുണ, ഭിന്നശേഷി കുട്ടികൾക്കുള്ള പ്രത്യേക കരുതൽ, പൊതു പരീക്ഷ അഭിമുഖീകരിക്കുന്ന കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനുള്ള ഇടപെടൽ, അധ്യാപകരുടെ വർക്ക് ഫ്രം ഹോം വ്യവസ്ഥ, ഓൺലൈൻ ഡിജിറ്റൽ ക്ലാസുകൾ, 1 മുതൽ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷ എന്നീ വിഷയങ്ങളിേന്മേൽ അധ്യാപക സംഘടനാ പ്രതിനിധികൾ അഭിപ്രായം അറിയിച്ചു. സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം അധ്യാപക സംഘടനകളുടെ നിരവധി യോഗങ്ങൾ വിളിച്ചുചേർത്തിട്ടുണ്ടെന്നും അധ്യാപകരെ വിശ്വാസത്തിലെടുത്തുകൊണ്ടാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോകുന്നതെന്നും, പൊതുപരീക്ഷകളുടെ നടത്തിപ്പ്, കെ-ടെറ്റ് പരീക്ഷ, ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ്, ഫെബ്രുവരി 21 മുതൽ മുഴുവൻ സമയ ക്ലാസ്സ് തുടങ്ങുമ്പോഴുള്ള കാര്യങ്ങൾ എന്നിവ തുടങ്ങി അധ്യാപക സംഘടനകൾ ഉന്നയിച്ച ആവശ്യങ്ങൾ രേഖാമൂലം സമർപ്പിക്കണമെന്നും നിർദേശിച്ചു.

പൊതു പരീക്ഷയുമായി ബന്ധപ്പെടുത്തി നിശ്ചയിച്ചിരിക്കുന്ന ഫോക്കസ് ഏരിയ, പരീക്ഷാ തീയതി എന്നിവയിൽ നിലവിലെ തീരുമാനം അനുസരിച്ച് മുന്നോട്ട് പോകുന്നതിന് എല്ലാ അധ്യാപക സംഘടനകളുടേയും സഹകരണം അഭ്യർത്ഥിച്ചു. അക്കാദമിക രംഗത്ത് ഗുണമേന്മയ്ക്ക് ഇടിവ് ഉണ്ടാവുകയാണെങ്കിൽ അത് സമൂഹത്തെ ആകമാനം ബാധിക്കുന്ന വിഷയമാണെന്നും ചൂണ്ടിക്കാട്ടി. പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾ എല്ലാ സംഘടനകളും സ്വാഗതം ചെയ്തു. പാഠഭാഗങ്ങൾ പൂർത്തിയാക്കാൻ വേണ്ടി വന്നാൽ അവധി ദിവസങ്ങൾ ഉൾപ്പെടെ പ്രയോജനപ്പെടുത്താമെന്ന് അധ്യാപക സംഘടനാ പ്രതിനിധികൾ ഉറപ്പു നൽകി. ക്യു ഐ പി അധ്യാപക സംഘടനകളുടെ യോഗം നേരിട്ടും ക്യു ഐ പി ഇതര അധ്യാപക സംഘടനകളുടെയും അനധ്യാപക സംഘടനകളുടെയും യോഗം ഓൺലൈനായുമാണ് വിളിച്ചു ചേർത്തത്.