എജ്യുക്കേഷൻ ഇന്ത്യ; വിദേശ വിദ്യാർത്ഥികളെ ആകർഷിക്കാൻ പുതിയ പോർട്ടലുമായി എഐസിടിഇ

ന്യൂഡൽഹി: വിദേശ വിദ്യാർത്ഥികളെ ഇന്ത്യൻ സർവകലാശാലകളിലേക്ക് ആകർഷിക്കാൻ പുതിയ പോർട്ടലുമായി ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ. എജ്യുക്കേഷൻ ഇന്ത്യ എന്ന പുതിയ പോർട്ടലാണ് വിദേശ വിദ്യാർത്ഥികൾക്കായി ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷൻ ആരംഭിച്ചത്. ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കരുത്ത് വ്യക്തമാക്കി അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനാണ് പോർട്ടൽ വികസിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ സർവകലാശാലകളെയും കോളേജുകളെയും കുറിച്ചുള്ള വിവരങ്ങൾ അറിയാൻ ഈ പോർട്ടൽ വിദ്യാർത്ഥികളെ സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഔദ്യോഗിക വെബ്‌സൈറ്റായ educationindia.gov.in വഴി വിദ്യാർത്ഥികൾക്ക് പോർട്ടലിൽ പ്രവേശിക്കാം. അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒരൊറ്റ പ്ലാറ്റ്‌ഫോം വഴി തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രത്യേകതകൾ ഈ പോർട്ടൽ വഴി പ്രദർശിപ്പിക്കാം. ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്ക് ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചും കോഴ്‌സുകളെക്കുറിച്ചും വ്യക്തത വരുത്താനും പോർട്ടൽ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പോർട്ടലിൽ പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്ക് രജിസ്‌ട്രേഷൻ ഓപ്ഷനും എഐസിടിഇ പോർട്ടലിലൂടെ നൽകുന്നുണ്ട്. രജിസ്‌ട്രേഷന് ശേഷം, വിദ്യാർത്ഥികൾക്ക് ഒരു യുണീക്ക് എജ്യുക്കേഷൻ ഇന്ത്യ പോർട്ടൽ ഐഡി (EI-ID) ലഭിക്കും. അന്താരാഷ്ട്ര വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്ന സ്ഥാപനങ്ങൾക്ക്, പോർട്ടലിൽ ലോഗിൻ ഐഡിയായി ഉപയോഗിക്കുന്ന AISHE കോഡ് നിർബന്ധമാണ്. ഒരു വിദ്യാർത്ഥിക്ക് ഒന്നിലധികം സ്ഥാപനങ്ങളിൽ നിന്ന് ഓഫറുകൾ ലഭിച്ചാലും ഒരു തവണ മാത്രമേ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ കഴിയൂ.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പോർട്ടലിൽ അവരവരുടെ സ്ഥാപനത്തിന്റെ പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യാം. ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച് നിലവിൽ അന്തർദ്ദേശീയ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ച സ്ഥാപനങ്ങൾക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. AISHE പോർട്ടലിൽ ലഭ്യമായ ഡാറ്റയുടെ സഹായത്തോടെ എജ്യുക്കേഷൻ ഇന്ത്യ പോർട്ടൽ ഈ സ്ഥാപനങ്ങളുടെ അടിസ്ഥാന വിവരങ്ങൾ അടങ്ങിയ പ്രൊഫൈൽ സൃഷ്ടിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ പദ്ധതിയിട്ടിരിക്കുന്നതും അതിന് അർഹതയുള്ളതുമായ സ്ഥാപനങ്ങൾക്ക് രണ്ടാം ഘട്ടത്തിൽ പുതിയ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി.