സംസ്ഥാനത്തെ സ്‌കൂളുകൾ തിങ്കളാഴ്ച്ച മുതൽ പൂർണ്ണമായും തുറക്കും; മന്ത്രി വി ശിവൻകുട്ടി

sivan

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ തിങ്കളാഴ്ച്ച മുതൽ പൂർണ്ണമായും തുറക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 21 ന് മുഴുവൻ കുട്ടികളും സ്‌കൂളിൽ എത്തുന്നതിന് മുന്നോടിയായി സ്‌കൂളുകൾ ശുചിയാക്കുന്ന യജ്ഞം ആരംഭിച്ചു. ഇന്നും നാളെയുമായാണ് സ്‌കൂളുകൾ ശുചിയാക്കുന്നത്.

തിരുവനന്തപുരം എസ് എം വി സ്‌കൂളിൽ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു, തിരുവനന്തപുരം ജില്ലാ കളക്ടർ നവജോത് ഖോസ തുടങ്ങിയവർ പങ്കെടുത്തു. ശുചീകരണ പ്രവർത്തനങ്ങളിലും അണുനശീകരണ പ്രവർത്തനങ്ങളിലും സമൂഹമാകെ അണിനിരക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂളുകൾ മുഴുവൻ സമയവും പ്രവർത്തിക്കാനാരംഭിക്കുന്നതിന്റെ മുന്നോടിയായി ഒരുക്കങ്ങൾക്ക് സഹായം തേടി വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും വിദ്യാർത്ഥി – യുവജന – തൊഴിലാളി സംഘടനകൾക്കും വിദ്യാഭ്യാസ മേഖലയിലെ സംഘടനകൾക്കും ജനപ്രതിനിധികൾക്കും കത്തയച്ചിരുന്നു.

നിരവധി സംഘടനകൾ സ്‌കൂൾ വൃത്തിയാക്കലും അണുനശീകരണവുമായും സഹകരിക്കുന്നുണ്ട്. എസ് എം വി സ്‌കൂളിൽ ഡി വൈ എഫ് ഐയും സത്രം സ്‌കൂളിൽ കെ എസ് ടി എയുമാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.സംസ്ഥാനത്തൊട്ടാകെ വിവിധ സംഘടനകളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ സ്‌കൂൾ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

ഫെബ്രുവരി 21 മാതൃഭാഷാ ദിനമാണ്. അതിനാൽ അന്നേദിവസം എല്ലാവരും മാതൃഭാഷാ പ്രതിജ്ഞ നടത്തുമെന്ന് ശിവൻകുട്ടി അറിയിച്ചു. സ്‌കൂളുകൾ തുറക്കുമ്പോൾ 47 ലക്ഷം കുട്ടികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രക്ഷിതാക്കൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻപ് തീരുമാനിച്ച പ്രകാരം പരീക്ഷകൾ കൃത്യമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ 11 മണിക്കാണ് സ്‌കൂളുകളിൽ ഭാഷാ പ്രതിജ്ഞ എടുക്കുന്നത്. മലയാളം ഭാഷാപണ്ഡിതർ, എഴുത്തുകാർ, സാംസ്‌കാരിക നായകർ, തുടങ്ങിയവർ വിവിധ സ്‌കൂളുകളിലെ ചടങ്ങുകളിൽ പങ്കെടുക്കും. ജനപ്രതിനിധികളും ചടങ്ങിലുണ്ടാകും.