Politics (Page 3)

തിരുവനന്തപുരം: ടി ജി നന്ദകുമാർ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരണവുമായി ലോകസ്ഭാ തെരഞ്ഞെടുപ്പിലെ പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി. നന്ദകുമാറിന് പിന്നിൽ കോൺഗ്രസാണെന്ന് അനിൽ ആന്റണി പറഞ്ഞു. നന്ദകുമാർ ഉന്നയിച്ച ആരോപണങ്ങളെല്ലാം അദ്ദേഹം നിഷേധിച്ചു.

താൻ ആരുടെയും പണം വാങ്ങിയിട്ടില്ല. നന്ദകുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. കോൺഗ്രസ് സംസ്ഥാന ദേശീയ നേതാക്കൾക്ക് ഗൂഢാലോചനയിൽ പങ്കുണ്ട്. നന്ദകുമാർ 2016 ൽ തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചിരുന്നുവെന്നും അനിൽ ആന്റണിആരോപിച്ചു.

തെരഞ്ഞെടുപ്പിനു ശേഷം നിയമ നടപടി സ്വീകരിക്കും. തെരഞ്ഞെടുപ്പിനു ശേഷം ചില കാര്യങ്ങൾ വെളിപ്പെടുത്താനുണ്ട്. തന്റെ പ്രചാരണം അട്ടിമറിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. പത്തനംതിട്ടയിൽ മാധ്യമങ്ങൾ കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുന്നു. ബിലീവേഴ്‌സ് ചർച്ച് തനിക്ക് പിന്തുണ പ്രഖ്യാപിച്ചത് വാർത്തയായില്ല. തനിക്ക് അനുകൂലമായുള്ള വാർത്തകൾ ഒതുക്കുകയാണെന്നും അനിൽ ആന്റണി ആരോപിച്ചു.

അനിൽ ആന്റണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ തെളിവുകളുമായി ടിജി നന്ദകുമാർ രംഗത്തെത്തിയിരുന്നു. കാൾ ലെറ്ററിന്റ പകർപ്പും അനിൽ ആന്റണിക്ക് എതിരെ എറണാകുളം സെൻട്രൽ പൊലീസ് എടുത്ത എഫ്‌ഐആറും തന്നെ ബന്ധപ്പെട്ട മൊബൈൽ നമ്പറുകളുമാണ് ടിജി നന്ദകുമാർ പുറത്തുവിട്ടത്. ഇതിനൊപ്പം പണം വാങ്ങാൻ വന്നപ്പോൾ ഉപയോഗിച്ച കാർ നമ്പറും ടിജി നന്ദകുമാർ പുറത്തുവിട്ടു. ഇതി്‌ന് പിന്നാലെയാണ് അനിൽ ആന്റണിയുടെ പ്രതികരണം.

തിരുവനന്തപുരം: കാപട്യം തൊട്ടുതീണ്ടാത്ത മനുഷ്യനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മുൻമന്ത്രി കെ ടി ജലീൽ. യുഡിഎഫ് നേതാക്കളെപ്പോലെ ഒന്ന് പറയുകയും അതിന് നേർവിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്യുന്ന സ്വഭാവം പിണറായിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അഭിനയം ഒട്ടുമേ അറിയാത്ത നേതാവാണ് പിണറായി. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് നൂറ്റൊന്ന് ശതമാനം വിശ്വസിക്കാൻ കഴിയുന്ന ഭരണകർത്താവ് പിണറായിയെപ്പോലെ മറ്റൊരാളില്ല. പിണറായി വിജയനെ അടുത്തറിയുന്നവരുടെ അനുഭവ സാക്ഷ്യമാണിത്. ഇടതുപക്ഷ സ്ഥാനാർത്ഥികൾക്ക് ചെയ്യുന്ന ഓരോ വോട്ടും പിണറായിയിലുള്ള വിശ്വാസം ഊട്ടി ഉറപ്പിക്കാനുള്ള വോട്ടാണ്. അതൊരിക്കലും പാഴാവില്ലെന്നും ജലീൽ അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ജലീലിന്റെ പരാമർശം.

സിഎഎ കേസുകൾ പിൻവലിച്ചതിന്റെ വിവരങ്ങളും ജലീൽ പങ്കുവെച്ചിട്ടുണ്ട്. സർക്കാർ പുറപ്പെടുവിച്ച പൊതു ഉത്തരവിന്റെ അടിസ്ഥാനത്തിൽ പോലീസ് തുടർനടപടി അവസാനിപ്പിച്ച കേസുകളുടെ ആകെ എണ്ണം 260 ആണെന്ന് ജലീൽ ചൂണ്ടിക്കാട്ടുന്നു. ആകെ രജിസ്റ്റർ ചെയ്തത് 835 കേസുകളാണെന്നും , ഇവയിൽ 283 കേസുകൾ കോടതി തീർപ്പാക്കിയെന്നും ജലീൽ പറഞ്ഞു.

നിലവിൽ കോടതിയുടെ പരിഗണനയിലുള്ള 205 കേസുകളിൽ 84 എണ്ണത്തിൽ സർക്കാർ നിരാക്ഷേപപത്രം നൽകിക്കഴിഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

CAA കേസുകൾ പിൻവലിച്ചതിന്റെ പൂർണ്ണ വിവരം.

1) CAA ആകെ റജിസ്റ്റർ ചെയ്ത കേസുകൾ: 835
2) സർക്കാർ പുറപ്പെടുവിച്ച പൊതു ഉത്തരവിന്റെ അടിസ്ഥാനത്തിൽ പോലീസ് തുടർനടപടി അവസാനിപ്പിച്ച കേസുകളുടെ ആകെ എണ്ണം: 260
3) കോടതി തീർപ്പാക്കിയ കേസുകളുടെ എണ്ണം: 283
4) നിരാക്ഷേപ പത്രത്തിന്റ അടിസ്ഥാനത്തിൽ പിൻവലിച്ച കേസുകളുടെ എണ്ണം: 86
5) കോടതിയുടെ പരിഗണനയിലുള്ള കേസുകൾ: 205
അന്വേഷണ ഘട്ടത്തിലുള്ളത്: 1
6) ആകെ പിൻവലിച്ച കേസുകൾ (260 + 283): 543
7) ആകെ നിരാക്ഷേപപത്രം നൽകിക്കഴിഞ്ഞ കേസുകൾ: 204

നിലവിൽ കോടതിയുടെ പരിഗണനയിലുള്ള 205 കേസുകളിൽ 84 എണ്ണത്തിൽ സർക്കാർ നിരാക്ഷേപപത്രം നൽകിക്കഴിഞ്ഞതാണ്.

ഇതാണ് സത്യമെന്നിരിക്കെ ‘ചിലർ’ നടത്തുന്ന ദുഷ്പ്രചരണം ഇലക്ഷൻസ്റ്റണ്ട് മാത്രമാണ്. പിണറായി വിജയൻ ഒരു വാക്ക് പറഞ്ഞാൽ വാക്കാണ്. ഏത് മതസമുദായങ്ങൾക്കും അദ്ദേഹത്തെ കണ്ണുമടച്ച് വിശ്വസിക്കാം. ആരുടെ മുഖത്ത് നോക്കിയും കാര്യങ്ങൾ വെട്ടിത്തുറന്ന് പറയും. ഒരാളെയും കൂസില്ല. സുഖിപ്പിക്കൽ വർത്തമാനം തീരെ അറിയില്ല. കാപട്യം തൊട്ടുതീണ്ടാത്ത മനുഷ്യൻ. യു.ഡി.എഫ് നേതാക്കളെപ്പോലെ ഒന്ന് പറയുകയും അതിന് നേർവിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്യുന്ന സ്വഭാവം പിണറായിക്കില്ല. അഭിനയം ഒട്ടുമേ അറിയാത്ത നേതാവാണ് പിണറായി. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് നൂറ്റൊന്ന് ശതമാനം വിശ്വസിക്കാൻ കഴിയുന്ന ഭരണകർത്താവ് പിണറായിയെപ്പോലെ മറ്റൊരാളില്ല. പിണറായി വിജയനെ അടുത്തറിയുന്നവരുടെ അനുഭവ സാക്ഷ്യമാണിത്. ഇടതുപക്ഷ സ്ഥാനാർത്ഥികൾക്ക് ചെയ്യുന്ന ഓരോ വോട്ടും പിണറായിയിലുള്ള വിശ്വാസം ഊട്ടി ഉറപ്പിക്കാനുള്ള വോട്ടാണ്. അതൊരിക്കലും പാഴാവില്ല.

മാലെ: മാലദ്വീപിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് മൊഹമ്മദ് മുയിസുവിന്റെ പാർട്ടി പീപിൾസ് നാഷണൽ കോൺഗ്രസ് (പി.എൻ.സി) വൻ വിജയം കരസ്ഥമാക്കി. 93 അംഗ സഭയിൽ 86 സീറ്റിലേക്കുള്ള ആദ്യഘട്ട ഫലമാണ് തിരഞ്ഞെടുപ്പു കമ്മിഷൻ പുറത്തുവിട്ടത്. പി.എൻ.സിയാണ് ഇതിൽ 70 സീറ്റും നേടിയിരിക്കുന്നത്.

15 സീറ്റുകൾ മാത്രമാണ് മുഖ്യപ്രതിപക്ഷ പാർട്ടിയും ഇന്ത്യ അനുകൂല നിലപാടുള്ളവരുമായ മാലദീവിയൻ ഡെമോക്രാറ്റിക് പാർട്ടി (എം.ഡി.പി.) ഇപ്പോൾ നേടിയിരിക്കുന്നത്.

ഇന്ത്യാവിരുദ്ധവും ചൈനീസ് അനുകൂലവുമായ നിലപാടുകളുടെ വക്താവാണ് മുയിസു. അധികാരത്തിലെത്തിയതിന് പിന്നാലെ മുയിസു ഇന്ത്യാവിരുദ്ധവും ചൈനീസ് അനുകൂലവുമായ നയങ്ങൾ സ്വീകരിക്കുകയായിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന 1192 ദ്വീപുകളുടെ ശൃംഖലയാണ് മാലദ്വീപ്. കഴിഞ്ഞ സെപ്റ്റംബറിലാണ് പീപ്പിൾസ് നാഷണൽ കോൺഗ്രസ് (പി.എൻ.സി.) നേതാവായ മുയിസു അധികാരത്തിലെത്തിയത്.

തിരുവനന്തപുരം: പ്രകടനപത്രികയിൽ പരാമർശിച്ചിട്ടില്ലെങ്കിലും സിഎഎ റദ്ദാക്കുകയാണ് കോൺഗ്രസ് ലക്ഷ്യമെന്ന് മുതിർന്ന നേതാവ് പി ചിദംബരം. ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ പാർലമെന്റ് സമ്മേളനത്തിൽത്തന്നെ വിവാദമായ പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വഭേദഗതി നിയമം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ പ്രകടനപത്രികയിൽ പരാമർശിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ നിരന്തരം ആരോപണം ഉന്നയിക്കുന്നു. പ്രകടനപത്രിക നീണ്ടുപോയതിനാലാണ് വിഷയം ഒഴിവാക്കിയത്. കഴിഞ്ഞ പത്ത് വർഷം ബിജെപി തങ്ങളുടെ ഭൂരിപക്ഷം ദുരുപയോഗം ചെയ്തത് രാജ്യത്തിന് വലിയ നഷ്ടം വരുത്തിവച്ചെന്നും അദ്ദേഹം അറിയിച്ചു.

താൻ പ്രകടനപത്രിക കമ്മിറ്റിയുടെ ചെയർമാനാണ്. അഞ്ച് നിയമങ്ങൾ പൂർണമായും റദ്ദ് ചെയ്യപ്പെടും. പൗരത്വഭേദഗതി നിയമം ഭേദഗതിചെയ്യുന്നതിന് പകരം തീർച്ചയായും റദ്ദാക്കും. സംസ്ഥാന തിരഞ്ഞെടുപ്പെന്ന മട്ടിലാണ് പിണറായി കോൺഗ്രസിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ദേശീയതലത്തിൽ ബിജെപിക്കെതിരെ പോരാടാനും ഡൽഹിയിൽ സർക്കാർ രൂപീകരിക്കാനും കോൺഗ്രസാണ് മികച്ചത്. സിപിഎം ഒരു ഒറ്റ സംസ്ഥാന പാർട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൃശൂർ: തൃശൂർ പൂരത്തിനിടെയുണ്ടായ വീഴ്ച്ചകളിൽ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. പൊലീസുകാർ പൂരം കുളമാക്കിയത് ബിജെപിക്ക് വേണ്ടിയാണെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപിക്ക് വേണ്ടിയാണ് പൂരം കലക്കിയതെന്നും സിപിഎമ്മിന്റെ അജണ്ട നടപ്പിലാക്കാൻ കമ്മീഷണറെ ഉപയോഗിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

പൂരത്തിനിടെ ഉണ്ടായ പ്രശ്‌നങ്ങൾ പരിഹരിച്ചത് സുരേഷ് ഗോപിയാണെന്ന പ്രചാരണം ഇപ്പോൾ ബിജെപി സൈബർ സെൽ ചെയ്യുന്നുണ്ട്. വോട്ട് കച്ചവടത്തിനുള്ള അന്തർധാര പുറത്തായിരിക്കുന്നു. കമ്മീഷണറെ തൽക്കാലത്തേക്ക് മാറ്റി നിർത്തുന്നതാണ്. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ വീണ്ടും ഇവിടെത്തന്നെ കൊണ്ടുവരും. കമ്മീഷണർ മറ്റ് സമ്മർദങ്ങൾക്ക് വഴങ്ങിയോ എന്നറിയാൻ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പൂരം കലക്കാൻ കമ്മീഷണർ രാവിലെ മുതൽ ശ്രമിച്ചുകൊണ്ടിരുന്നു. ഇതിന് താൻ തന്നെ സാക്ഷിയാണ്. പൂരത്തിന്റെ എവിടെയും സുരേഷ് ഗോപിയെ കണ്ടില്ല. പിന്നീട് സേവാഭാരതിയുടെ ആംബുലൻസിൽ വന്ന് ഷോ കാണിച്ചു. തൃശൂരിൽ യുഡിഎഫ് തന്നെ ജയിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനത്തിന് മറുപടിയുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബെംഗളൂരുവെന്ന ടെക് നഗരത്തെ കോൺഗ്രസ് ടാങ്കർ നഗരമാക്കിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനത്തിനാണ് അദ്ദേഹം മറുപടി നൽകിയത്. പ്രളയവും വരൾച്ചയും കൊണ്ട് കർണാടക ബുദ്ധിമുട്ടിയ സമയത്ത് പ്രധാനമന്ത്രി എവിടെ ആയിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു.

24×7 ജനങ്ങൾക്ക് വേണ്ടി ഉഴിഞ്ഞുവച്ചിരിക്കുകയാണെങ്കിൽ കർണാടക വെള്ളപ്പൊക്കത്തിലും വരൾച്ചയിലും ബുദ്ധിമുട്ടിയപ്പോൾ എവിടെയായിരുന്നു താങ്കളെന്നു സിദ്ധരാമയ്യ ചോദിക്കുന്നു. തന്റെ ജീവിതം രാജ്യത്തിന് വേണ്ടി സമർപ്പിച്ചിരിക്കുകയാണെന്നാണ് മോദി പറഞ്ഞിരുന്നത്. 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കി ഉയർത്തുന്നതിന് വേണ്ടി 24×7 ഉണ്ടായിരിക്കുമെന്നു വാക്കുനൽകുന്നു. കർണാടകയിൽ കേന്ദ്ര പദ്ധതികൾ മാത്രമാണ് നടക്കുന്നത്. കോൺഗ്രസ് അഴിമതിയിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും മോദി അറിയിച്ചിരുന്നു.

5 ജിക്ക് ശേഷം 6 ജി കൊണ്ടുവരുമെന്ന് മോദി പറയുന്നു. അപ്പോൾ മോദിയെ നീക്കുമെന്നാണ് അവർ പറയുന്നത്. എഐ കൊണ്ടുവരുമെന്ന് പറയുന്നു, അപ്പോഴും മോദിയെ നീക്കുമെന്ന് പറയുന്നു. ചന്ദ്രയാന് ശേഷം ഗഗൻയാനിലൂടെ ഇന്ത്യയുടെ അഭിമാനം ഉയർത്തുമെന്ന് പറയുമ്പോൾ അവർ പറയുന്നു, മോദിയെ നീക്കുമെന്ന്. കോൺഗ്രസ് പുരോഗമന വിരുദ്ധരാണ്. ബിജെപിയും ജനതാ ദൾ സെക്യുലറും ഒന്നിച്ചുനിന്ന് കർണാടക ജനതയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പു നൽകിയിരുന്നു. നിക്ഷേപ വിരുദ്ധരെന്നും സംരംഭകവിരുദ്ധരെന്നും സ്വകാര്യമേഖല വിരുദ്ധരെന്നും മുദ്രകുത്തി കോൺഗ്രസ് വികസനത്തിന് എതിരാണെന്നും അദ്ദേഹം വിമർശിച്ചിരുന്നു.

തിരുവനന്തപുരം: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. പിണറായി വിജയനെ താഴെയിറക്കാനാണോ, നരേന്ദ്ര മോദിയെ പരാജയപ്പെടുത്താനാണോ കോൺഗ്രസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. മോദിയെയും ബിജെപിയെയും സ്ഥിരതയോടെ എതിർക്കുന്നത് സിപിഎം ആണ്. എന്നാൽ കേരളത്തിൽ കോൺഗ്രസ് എതിർക്കുന്നത് എൽഡിഎഫിനെയും മുഖ്യമന്ത്രിയേയുമാണെന്നും യച്ചൂരി വ്യക്തമാക്കി. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പൂജപ്പുരയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.

കോൺഗ്രസ് ചോദിക്കുന്നത് എന്തുകൊണ്ട് പിണറായിയെ അറസ്റ്റ് ചെയ്യുന്നില്ല എന്നാണ്. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ ജയിലിൽ പോയ ആളാണ് പിണറായി. ജയിലിൽ പോകാൻ തങ്ങൾക്ക് പേടിയില്ല. ജയിലിൽ പോകാൻ പേടിയുള്ള കോൺഗ്രസുകാരാണ് ബിജെപിയിൽ ചേരുന്നത്. മഹാരാഷ്ട്രയിലെ മുൻ മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ എത്തി. ബിജെപിക്ക് എതിരെ കൃത്യമായ രാഷ്ട്രീയ നിലപാട് ഇല്ലാത്തതിനാലാണ് ഇത് സംഭവിക്കുന്നത്.

രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള തിരഞ്ഞെടുപ്പാണിത്. ഫാഷിസ്റ്റ് നിയമവാഴ്ചക്കെതിരെയുള്ള തിരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. ഇന്ത്യയുടെ അടിസ്ഥാനമൂല്യങ്ങൾ കേന്ദ്രം തകർത്തു. മതനിരപേക്ഷത തകർക്കുന്ന നിയമങ്ങൾ കൊണ്ടു വന്നു. പാർലമെന്റിനെ നോക്കുകുത്തിയാക്കി മാറ്റി. കശ്മീരിനെ ബിജെപി ഇല്ലാതാക്കി. സ്വന്തം താൽപര്യങ്ങൾക്ക് അനുസരിച്ച് നിയമവാഴ്ചയെ മാറ്റിമറിച്ചുവെന്നും അദ്ദേഹം വിമർശിച്ചു.

റാഞ്ചി: ജാർഖണ്ഡ് റാലിക്ക് തുടക്കം കുറിച്ച് ഇന്ത്യ മുന്നണി. രാഹുൽ ഗാന്ധിയില്ലാതെ ഇന്ത്യ മുന്നണി ജാർഖണ്ഡ് റാലി ആരംഭിച്ചത്. റാലി ആരംഭിക്കാൻ അൽപസമയം മാത്രം ബാക്കി നിൽക്കെയാണ് റാലിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കില്ലെന്ന വിവരം മുതിർന്ന കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് അറിയിച്ചത്. ശാരീരികമായി സുഖമില്ലാത്തതിനാലാണ് രാഹുൽ പങ്കെടുത്താത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗേ റാലിക്ക് നേതൃത്വം നൽകി മുൻനിരയിലുണ്ട്. സത്‌നയിലും റാഞ്ചിയിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താൻ രാഹുൽ എല്ലാ തയ്യാറെടുപ്പും എടുത്തിരുന്നു. എന്നാൽ പെട്ടെന്ന് വയ്യായ്മ അനുഭവപ്പെട്ടതോടെ ഡൽഹിയിൽ നിന്ന് വരാൻ പറ്റാത്ത അവസ്ഥയായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എക്‌സ് പ്ലാറ്റ് ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

റാഞ്ചിയിലെ പ്രഭാത് താര മൈതാനത്തിലാണ് റാലി നടക്കുന്നത്. ഹേമന്ത് സോറന്റെ പാർട്ടിയായ ജെഎംഎം( ജാർഖണ്ഡ് മുക്തി മോർച്ച)യാണ് ഇന്ത്യ മുന്നണിക്ക് ജാർഖണ്ഡിൽ ആതിഥേയത്വമൊരുക്കുന്നത്. അരവിന്ദ് കെജ്രിവാളിന് മുമ്പ് ഇഡി അറസ്റ്റ് ചെയ്ത മറ്റൊരു മുഖ്യമന്ത്രിയാണ് ജാർഖണ്ഡിലെ ഹേമന്ത് സോറൻ.

തിരുവനന്തപുരം: കേരളത്തെയും സംസ്ഥാനം നേടിയ പുരോഗതിയെയും നുണകൾ കൊണ്ട് മൂടാൻ പ്രധാനമന്ത്രിയും പ്രധാന പ്രതിപക്ഷ കക്ഷിയുടെ അഖിലേന്ത്യാ പ്രധാനിയും ഒരേ മനസ്സോടെ ശ്രമിക്കുന്ന വിചിത്ര പ്രതിഭാസമാണ് ഇപ്പോൾ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനെതിരെ സംസാരിക്കുമ്പോൾ നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും ഒരേ സ്വരമാണ്. എൽഡിഎഫ് ഉയർത്തുന്ന രാഷ്ട്രീയ നിലപാടുകൾക്കാണ് കേരളത്തിന്റെ അംഗീകാരം. അത് തിരിച്ചറിഞ്ഞാണ് കോൺഗ്രസും ബിജെപിയും ഇപ്പോൾ ഒരുപോലെ പരിഭ്രമം പ്രകടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പത്തൊൻപതാമത്തെ മണ്ഡലത്തിലാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്നത്. നാളെ കണ്ണൂർ മണ്ഡലത്തിലെ മൂന്നു യോഗങ്ങളോടെ പര്യടനം പൂർത്തിയാകും. എല്ലാ മണ്ഡലങ്ങളിലേയും ജനങ്ങളുമായും പ്രവർത്തകരുമായും നേതാക്കളുമായും സംവദിച്ചുള്ള ഈ പര്യടനത്തിൽ നിന്നും വ്യക്തമായ ചിത്രം, ഈ തെരഞ്ഞെടുപ്പ് ഫലം 2019 ലേതിന്റെ നേർ വിപരീതമായിരിക്കും എന്നതാണ്. എൽഡിഎഫ് ഉയർത്തുന്ന രാഷ്ട്രീയ നിലപാടുകൾക്കാണ് കേരളത്തിന്റെ അംഗീകാരം. അത് തിരിച്ചറിഞ്ഞാണ് കോൺഗ്രസ്സും ബിജെപിയും ഇപ്പോൾ ഒരുപോലെ പ്രകടിപ്പിക്കുന്ന പരിഭ്രമമെന്ന് അദ്ദേഹം വ്യക്തമാക്കി.

നീതി ആയോഗ് പുറത്തിറക്കിയ ആരോഗ്യ സൂചിക, നീതി ആയോഗിന്റെ സ്‌കൂൾ വിദ്യാഭ്യാസ ഗുണനിലവാര സൂചിക, നീതി ആയോഗിന്റെ സുസ്ഥിര വികസനസൂചിക, പൊതുകാര്യ സൂചിക എന്നിവയിൽ ഒന്നാം സ്ഥാനത്താണ് കേരളം. തുടർച്ചയായി ഈ നേട്ടങ്ങൾ നമ്മുടെ സംസ്ഥാനത്തിന് ലഭിക്കുന്നു. ആ നീതി ആയോഗിന്റെ എക്‌സ് ഒഫീഷ്യൽ ചെയർമാനാണ് പ്രധാനമന്ത്രി. എന്നിട്ടാണ് അദ്ദേഹം പറയുന്നത് കേരളം മോശമാണെന്ന്. സാക്ഷരത (96%), ആയുർദൈർഘ്യം (75.2 വർഷം), ഉയർന്ന ആരോഗ്യ സൂചികകൾ, നവീകരിച്ച സാമൂഹിക സുരക്ഷ, മികച്ച ക്രമസമാധാന സംവിധാനം, അനുയോജ്യമായ ടൂറിസം ഇൻഫ്രാസ്ട്രക്ചർ എന്നിങ്ങനെ സാമൂഹിക അടിസ്ഥാന സൗകര്യങ്ങളാൽ കേരളം രാജ്യത്തിനാകെ മാതൃകയാണ്. കുടുംബശ്രീ സംരംഭം മുതൽ ആരോഗ്യമേഖലയിലെ പരിഷ്‌കാരങ്ങൾ, വിഖ്യാതമായ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി, നവകേരള മിഷൻ തുടങ്ങി കേരളം മുൻകൈയെടുത്ത സംരംഭങ്ങൾ ദേശീയതലത്തിലും ആഗോള തലത്തിലും അനുകരിക്കപ്പെട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിഹാറിനെപ്പോലെ അഴിമതിയാണ് കേരളത്തിൽ എന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ആരോപിച്ചു. ഒറ്റയടിക്ക് രണ്ടു സംസ്ഥാനങ്ങളെ അപമാനിക്കുകയാണദ്ദേഹം. ഇന്ത്യയിൽ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളമാണെന്നത് വിഖ്യാതമാണ്. ഈ അംഗീകാരം കേരളത്തിന് നൽകിയത് സെന്റർ ഫോർ മീഡിയാ സ്റ്റഡീസും ട്രാൻസ്‌പെറൻസി ഇന്റർനാഷണലും ലോക്കൽ സർക്കിൾസും ചേർന്ന് നടത്തിയ ഇന്ത്യാ കറപ്ഷൻ സർവ്വേ ആണ്. അതിനപ്പുറം എന്ത് ആധികാരിക റിപ്പോർട്ട് വെച്ചാണ് പ്രധാനമന്ത്രി കേരളത്തെ അപമാനിക്കുന്നത്. പതിമൂന്നാം ധനകാര്യ കമ്മീഷൻ കാലയളവിൽ നിന്നും പതിനാലാം ധനകാര്യ കമ്മീഷൻ കാലയളവിലേക്കെത്തിയപ്പോൾ സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര നികുതി വിഹിതം ആകെ കേന്ദ്ര നികുതി വരുമാനത്തിന്റെ 42 ശതമാനം ആക്കിയത് ബിജെപി സർക്കാരിന്റെ നേട്ടമായാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. എന്നാൽ, ഇപ്പോഴത്തെ നീതി ആയോഗ് സിഇഒ ബിവിആർ സുബ്രഹ്മണ്യത്തിന്റെ വെളിപ്പെടുത്തലിനെപ്പറ്റി ”റിപ്പോർട്ടേഴ്‌സ് കളക്ട്ടീവ്” പുറത്തുവിട്ട വാർത്ത മോദിയുടെ അവകാശവാദത്തെ പൊളിക്കുന്നതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

2014 ൽ പ്രധാനമന്ത്രിയായയുടനെ സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം വെട്ടിക്കുറയ്ക്കാൻ നരേന്ദ്രമോദി ധനകാര്യ കമ്മീഷനുമേൽ സമ്മർദ്ദം ചെലുത്തിയെന്നാണ് നീതി ആയോഗ് സിഇഒ തുറന്നുപറഞ്ഞത്. അന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ ജോയിന്റ് സെക്രട്ടറിയായിരിക്കെ താനാണ് പ്രധാനമന്ത്രിക്കും ധനകാര്യ കമ്മീഷൻ ചെയർമാൻ വൈ വി റെഡ്ഢിക്കുമിടയിൽ ഇടനിലക്കാരനായി നിന്നതെന്നാണ് ബിവിആർ സുബ്രഹ്മണ്യം വെളിപ്പെടുത്തിയത്. സംസ്ഥാനങ്ങൾക്ക് 42 ശതമാനം കേന്ദ്ര നികുതി വിഹിതം നൽകണമെന്നായിരുന്നു വൈ വി റെഡ്ഢിയുടെ നേതൃത്വത്തിലുള്ള ധനകാര്യ കമ്മീഷൻ ശുപാർശ. അത് 33 ശതമാനമായി വെട്ടി കുറയ്ക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചത്. സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതത്തിൽ സ്വതന്ത്ര തീരുമാനം എടുക്കാൻ അധികാരമുള്ള ഭരണഘടനാ സ്ഥാപനമാണ് ധനകാര്യ കമ്മീഷനുകൾ. ഈ ഭരണഘടനാ മാനദണ്ഡം ലംഘിച്ചാണ് പ്രധാനമന്ത്രി കമ്മീഷനുമേൽ സമ്മർദ്ദം ചെലുത്തിയത്. എന്നാൽ വൈവി റെഡ്ഢിയുടെയും ധനകാര്യ കമ്മീഷന്റെയും ശക്തമായ നിലപാടുമൂലം ബിജെപി സർക്കാർ ഉദ്ദേശിച്ച അജണ്ട നടപ്പിലാക്കാൻ കഴിയാതെപോവുകയായിരുന്നു. ധനകാര്യകമ്മീഷനുകൾ വഴിയുള്ള വിഹിത വിതരണം ആരുടെയും ഔദാര്യമല്ല. അത് ഭരണഘടനാപരമായി സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.