പൊലീസുകാർ പൂരം കുളമാക്കിയത് ബിജെപിക്ക് വേണ്ടി; കെ മുരളീധരൻ

തൃശൂർ: തൃശൂർ പൂരത്തിനിടെയുണ്ടായ വീഴ്ച്ചകളിൽ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. പൊലീസുകാർ പൂരം കുളമാക്കിയത് ബിജെപിക്ക് വേണ്ടിയാണെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപിക്ക് വേണ്ടിയാണ് പൂരം കലക്കിയതെന്നും സിപിഎമ്മിന്റെ അജണ്ട നടപ്പിലാക്കാൻ കമ്മീഷണറെ ഉപയോഗിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

പൂരത്തിനിടെ ഉണ്ടായ പ്രശ്‌നങ്ങൾ പരിഹരിച്ചത് സുരേഷ് ഗോപിയാണെന്ന പ്രചാരണം ഇപ്പോൾ ബിജെപി സൈബർ സെൽ ചെയ്യുന്നുണ്ട്. വോട്ട് കച്ചവടത്തിനുള്ള അന്തർധാര പുറത്തായിരിക്കുന്നു. കമ്മീഷണറെ തൽക്കാലത്തേക്ക് മാറ്റി നിർത്തുന്നതാണ്. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ വീണ്ടും ഇവിടെത്തന്നെ കൊണ്ടുവരും. കമ്മീഷണർ മറ്റ് സമ്മർദങ്ങൾക്ക് വഴങ്ങിയോ എന്നറിയാൻ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പൂരം കലക്കാൻ കമ്മീഷണർ രാവിലെ മുതൽ ശ്രമിച്ചുകൊണ്ടിരുന്നു. ഇതിന് താൻ തന്നെ സാക്ഷിയാണ്. പൂരത്തിന്റെ എവിടെയും സുരേഷ് ഗോപിയെ കണ്ടില്ല. പിന്നീട് സേവാഭാരതിയുടെ ആംബുലൻസിൽ വന്ന് ഷോ കാണിച്ചു. തൃശൂരിൽ യുഡിഎഫ് തന്നെ ജയിക്കുമെന്ന് അദ്ദേഹം അറിയിച്ചു.