പ്രളയവും വരൾച്ചയും കൊണ്ട് കർണാടക ബുദ്ധിമുട്ടിയ സമയത്ത് പ്രധാനമന്ത്രി എവിടെ ആയിരുന്നു; സിദ്ധരാമയ്യ

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനത്തിന് മറുപടിയുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബെംഗളൂരുവെന്ന ടെക് നഗരത്തെ കോൺഗ്രസ് ടാങ്കർ നഗരമാക്കിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനത്തിനാണ് അദ്ദേഹം മറുപടി നൽകിയത്. പ്രളയവും വരൾച്ചയും കൊണ്ട് കർണാടക ബുദ്ധിമുട്ടിയ സമയത്ത് പ്രധാനമന്ത്രി എവിടെ ആയിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു.

24×7 ജനങ്ങൾക്ക് വേണ്ടി ഉഴിഞ്ഞുവച്ചിരിക്കുകയാണെങ്കിൽ കർണാടക വെള്ളപ്പൊക്കത്തിലും വരൾച്ചയിലും ബുദ്ധിമുട്ടിയപ്പോൾ എവിടെയായിരുന്നു താങ്കളെന്നു സിദ്ധരാമയ്യ ചോദിക്കുന്നു. തന്റെ ജീവിതം രാജ്യത്തിന് വേണ്ടി സമർപ്പിച്ചിരിക്കുകയാണെന്നാണ് മോദി പറഞ്ഞിരുന്നത്. 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കി ഉയർത്തുന്നതിന് വേണ്ടി 24×7 ഉണ്ടായിരിക്കുമെന്നു വാക്കുനൽകുന്നു. കർണാടകയിൽ കേന്ദ്ര പദ്ധതികൾ മാത്രമാണ് നടക്കുന്നത്. കോൺഗ്രസ് അഴിമതിയിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും മോദി അറിയിച്ചിരുന്നു.

5 ജിക്ക് ശേഷം 6 ജി കൊണ്ടുവരുമെന്ന് മോദി പറയുന്നു. അപ്പോൾ മോദിയെ നീക്കുമെന്നാണ് അവർ പറയുന്നത്. എഐ കൊണ്ടുവരുമെന്ന് പറയുന്നു, അപ്പോഴും മോദിയെ നീക്കുമെന്ന് പറയുന്നു. ചന്ദ്രയാന് ശേഷം ഗഗൻയാനിലൂടെ ഇന്ത്യയുടെ അഭിമാനം ഉയർത്തുമെന്ന് പറയുമ്പോൾ അവർ പറയുന്നു, മോദിയെ നീക്കുമെന്ന്. കോൺഗ്രസ് പുരോഗമന വിരുദ്ധരാണ്. ബിജെപിയും ജനതാ ദൾ സെക്യുലറും ഒന്നിച്ചുനിന്ന് കർണാടക ജനതയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പു നൽകിയിരുന്നു. നിക്ഷേപ വിരുദ്ധരെന്നും സംരംഭകവിരുദ്ധരെന്നും സ്വകാര്യമേഖല വിരുദ്ധരെന്നും മുദ്രകുത്തി കോൺഗ്രസ് വികസനത്തിന് എതിരാണെന്നും അദ്ദേഹം വിമർശിച്ചിരുന്നു.