തിരുവനന്തപുരം: ഇടതു മുന്നണി കൺവീനർ ഇ പി ജയരാജൻ ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയെന്ന വിവാദത്തിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഎം തിരുത്തുമെന്നു പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്ചയിൽ ഇപിക്ക് ജാഗ്രത കുറവ് ഉണ്ടായി. ദല്ലാളുമാരുമായി ഇടത് നേതാക്കൾ അടുപ്പം പുലർത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി.
കൺവീനർ സ്ഥാനം ഇപി ഒഴിയണ്ടേ എന്ന ചോദ്യത്തിന് സിപിഎം ഉചിതമായ തീരുമാനം എടുക്കുമെന്നായിരുന്നു അദ്ദേഹം നൽകിയ മറുപടി. തിരുത്താൻ ആർജ്ജവം ഉള്ള പാർട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ഇപി വിഷയത്തിൽ പ്രതികരിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഒഴിഞ്ഞുമാറി .
കേരളത്തിന്റെ ചുമതല ഉള്ള ബിജെപി പ്രഭാരി പ്രകാശ് ജാവ്‌ദേക്കറുമായി കൂടിക്കാഴ്ച്ച നടത്തി എന്ന ഇ പി ജയരാജന്റെ വെളിപ്പെടുത്തൽ നാളെ ചേരുന്ന സിപിഎം സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും. ജയരാജന് എതിരെ നടപടിക്ക് സാധ്യത ഉണ്ടെന്നാണ് വിവരം.