വയനാട്ടിലെ വോട്ടർമാരോട് ചെയ്ത നീതികേട്; രാഹുൽ ഗാന്ധിക്കെതിരെ ആനി രാജ
വയനാട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാടിന് പുറമേ യുപിയിലെ റായ്ബറേലിയിലും മത്സരിക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തിനെതിരേ വിമർശനവുമായി വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥിയും സിപിഐ നേതാവുമായ ആനി രാജ. മറ്റൊരു മണ്ഡലത്തിൽ കൂടി മത്സരിക്കുന്നുണ്ടെന്ന് വയനാട്ടിലെ ജനങ്ങളെ അറിയിച്ചുകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടാമായിരുന്നുവെന്ന് ആനി രാജ വ്യക്തമാക്കി.
ഇക്കാര്യം മറച്ചുവെച്ചത് വയനാട്ടിലെ വോട്ടർമാരോട് ചെയ്ത നീതികേടാണെന്നും രാഷ്ട്രീയ ധാർമികതയ്ക്ക് ചേരാത്തതാണെന്നുമാണ് ആനി രാജ അഭിപ്രായപ്പെട്ടത്. പാർലമെന്ററി ജനാധിപത്യത്തിൽ ഒരാൾക്ക് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കാം. അത് എല്ലാ സ്ഥാനാർഥികളുടേയും അവകാശമാണ്. ആ അവകാശം അദ്ദേഹം വിനിയോഗിക്കുന്നു. എന്നാൽ, രണ്ട് മണ്ഡലങ്ങളിൽ വിജയിച്ചാൽ ഏതെങ്കിലും ഒരു മണ്ഡലത്തിൽ നിന്ന് രാജിവെക്കേണ്ടി വരും. ഏത് മണ്ഡലത്തിൽ നിന്ന് രാജിവെച്ചാലും ആ മണ്ഡലത്തിൽ അദ്ദേഹത്തെ വിജയിപ്പിച്ച വോട്ടർമാരോടുള്ള അനീതിയാകുമതെന്ന് ആനി രാജ ചൂണ്ടിക്കാട്ടി.
ഇത് പെട്ടെന്ന് ഒരു ദിവസമെടുത്ത തീരുമാനമായിരിക്കില്ലല്ലോ. ഇത്തരം ചർച്ചകൾ ആ പാർട്ടിക്കുള്ളിൽ ഇതിന് മുന്നേതന്നെ തുടങ്ങിക്കഴിഞ്ഞിട്ടുണ്ടാകും. അതുകൊണ്ടുതന്നെ തീരുമാനമെടുത്തില്ലെങ്കിൽ പോലും ഇത്തരമൊന്ന് ചർച്ചയിലുണ്ട്, പാർട്ടിയുടെ പരിഗണനയിൽ ഈ വിഷയമുണ്ട് എന്ന് പറയാനുള്ള ധാർമികമായ ബാധ്യത രാഹുൽ ഗാന്ധിക്കുണ്ട്. അദ്ദേഹം അത് നിർവഹിച്ചില്ലെന്നും ആനി രാജ കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധി എപ്പോഴും പറയുന്നത് വയനാട്ടിനോട് വൈകാരിക ബന്ധമുണ്ടെന്നാണ്. മണ്ഡലത്തിന് വേണ്ടി ഒന്നുംചെയ്തില്ലെങ്കിൽ പോലും വൈകാരികബന്ധമുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം രണ്ടാമതും വയനാട്ടിൽ മത്സരിക്കുന്നത്. അദ്ദേഹത്തിന്റെ വൈകാരികതയെ വെച്ചുകൊണ്ട് പത്ത് വോട്ടിനോ രണ്ട് സീറ്റിനോ വേണ്ടി ഉപയോഗിക്കുന്ന തന്ത്രമാണോ, അതല്ല രാഹുൽ ഗാന്ധിക്ക് അദ്ദേഹത്തിന്റേതായ വൈകാരികതയുണ്ടോ. വേണുഗോപാൽ പറയുന്നതുപോലെ സന്ദർഭത്തിനനുസരിച്ച് മാറിക്കൊണ്ടേയിരിക്കുന്ന വൈകാരികതയാണോ അതെന്ന് കോൺഗ്രസ് പറയണമെന്നും ആനി രാജ ആവശ്യപ്പെട്ടു.