സൗഹൃദത്തിന്റെ പ്രതീകം; ഹിരോഷിമയിൽ മഹാത്മാ ഗാന്ധിയുടെ അർദ്ധകായ പ്രതിമ അനാഛാദനം ചെയ്തു
ടോക്കിയോ: ഹിരോഷിമയിൽ ഇന്ത്യൻ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ അർദ്ധകായ പ്രതിമ അനാഛാദനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മഹാത്മാ ഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തത്. പ്രതിമ സ്ഥിതി ചെയ്യുന്നത് ഹിരോഷിമയിലെ പീസ് പാർക്കിലാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ പ്രതീകം എന്ന നിലയിലാണ് ഇന്ത്യ മഹാത്മാഗാന്ധിയുടെ പ്രതിമ ജപ്പാന് സമ്മാനിച്ചത്.
ടോക്കിയോയിൽ അനാച്ഛാദനം ചെയ്ത വെങ്കല പ്രതിമയ്ക്ക് 42 ഇഞ്ച് നീളമാണുള്ളത്. പ്രതിമ രൂപകൽപ്പന ചെയ്തത് പ്രശസ്ത ശിൽപ്പിയും പത്മഭൂഷൺ ജേതാവുമായ രാം വാഞ്ചി സുതർ ആണ്. ഹിരോഷിമയിൽ മഹാത്മാഗാന്ധിയുടെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാഛാദനം ചെയ്തുവെന്നും സൗഹൃദത്തിന്റെ പ്രതീകമാണിതെന്നും കേന്ദ്ര വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററിൽ കുറിച്ചു.
മോട്ടോയാസു നദിയോട് ചേർന്നാണ് ഗാന്ധി പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഹിരോഷിമയിലെ പ്രശസ്തമായ അണുബോംബ് സ്മാരകത്തിന് അടുത്താണിത്. ആയിരക്കണക്കിന് സഞ്ചാരികൾ ദിവസവും സന്ദർശനം നടത്തുന്ന സ്ഥലമാണിത്. സമാധാനത്തിനും അഹിംസയ്ക്കുമായി ജീവിതം ഉഴിഞ്ഞ് വെച്ചയാളാണ് ഗാന്ധിജി. അഹിംസ, സാഹോദര്യം എന്നിവയെ പ്രതിനിധാനം ചെയ്താണ് ഈ സ്ഥലത്ത് തന്നെ ഗാന്ധി പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചത്. ഗാന്ധിജിയുടെ തത്വങ്ങൾക്ക് അനുയോജ്യമായ സ്ഥലം കൂടിയാണിതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.